ടോക്കിയോ കാത്തിരുന്ന സുദിനം...
Sunday, July 25, 2021 12:38 AM IST
നന്മയുടെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമെന്നു കരുതപ്പെടുന്ന ഒളിന്പിക്സ് ടോക്കിയോയിൽ വർണാഭമായ തുടക്കം.
ജപ്പാന്റെ സാങ്കേതിക കഴിവുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ 1.25 ബില്ല്യൻ യുഎസ് ഡോളർ ചെലവഴിച്ചു മരം കൊണ്ടുണ്ടാക്കിയ മനോഹരമായ സ്റ്റേഡിയത്തിൽ കാണികളുണ്ടായിരുന്നില്ലെന്നത് കാലത്തിന്റെ മുഖംതിരിക്കലായി.
ഒളിന്പിക് സ്റ്റേഡിയത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ഞാൻ താമസിക്കുന്ന സോഫിയ യൂണിവേഴ്സിറ്റി. ഒളിന്പിക്സ് ടോക്കിയോയിൽ തീരുമാനമായപ്പോൾ മുതൽ ആകാംക്ഷയോടെ കാത്തിരുന്ന സുദിനമായിരുന്നു കഴിഞ്ഞ ഉദ്ഘാടന ദിവസം. ഒളിന്പിക്സ് സ്റ്റേഡിയത്തിന്റെ നിർമാണ ഘട്ടങ്ങളിലൂടെ കടന്നുപോകുന്പോൾ 2020-ലെ ഒളിന്പിക് സമയത്തെക്കുറിച്ച് കണക്കുകൂട്ടൽ വരെ നടത്തിയിരുന്നു. എന്നാൽ, കൊറോണ വില്ലനായപ്പോൾ വീടിന്റെ ടെറസിനു മുകളിൽ വെടിക്കെട്ടും വീഡിയോ വഴി സ്റ്റേഡിയത്തിന്റെ അകത്തെ സംഭവങ്ങളും കാണേണ്ടിവന്നു, ഒരു പ്രത്യേക ഒളിന്പിക് അനുഭവം.

കോവിഡ് മഹാമാരിക്കിടെ ഒളിന്പിക് നടത്താൻ തീരുമാനിച്ചത് ഗവൺമെന്റിനെയും ഐഒസിയെയും വിമർശിക്കാൻ ജാപ്പനീസ് ജനങ്ങളെ നിർബന്ധിതമാക്കി. ഇപ്പോഴും ഒരുപറ്റം ആളുകൾ പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്.
കൊറോണാക്കാലത്ത് ലോകത്തിന് പ്രതീക്ഷയുടെയും ഒരുമയുടെയും സഹോദര്യത്തിന്റെയും ആത്മവീര്യത്തിന്റെയും സന്ദേശം നൽകുകയെന്ന ചിന്തയോടെയാണ് ടോക്കിയോ ഒളിന്പിക്സ് നടക്കുന്നത്. മനസും ശരീരവുമർപ്പിച്ച് ജീവിതവ്രതമായി ഒരുക്കിക്കൊണ്ടുവന്ന തങ്ങളുടെ കഴിവുകളെ ആയിരക്കണക്കിന് കായികതാരങ്ങൾ ടോക്കിയോയിലെ വിവിധ വേദികളിൽ ഒളിന്പിക് അളവുകോലുകൾക്കായി സമർപ്പിക്കുന്നു.
യുദ്ധവും ദാരിദ്ര്യവും വിവേചനങ്ങളും മനുഷ്യ മനസുകളെ വിഭജിക്കുന്പോൾ ലോകം ഒന്നിക്കാനുള്ള അവസരമായി, കുട്ടികൾക്ക് സ്വപ്നം പകരുന്ന അനുഭവമായും ടോക്കിയോ ഒളിന്പിക്സ് മാറേണ്ടിയിരിക്കുന്നു.
തീ പാറുന്ന ചൂടുള്ള ടോക്കിയോയും പരിസരങ്ങളിലും കായികതാരങ്ങൾ തീപ്പൊരി മത്സരങ്ങൾ കാഴ്ചവയ്ക്കുന്ന ദിനങ്ങളാണ് സമാഗതമായിരിക്കുന്നത്.

ടോക്കിയോയിൽനിന്ന് സാലി അഗസ്റ്റിൻ എസ്ജെ