ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അധികാരകേന്ദ്രങ്ങളിൽ ഇനി മുതൽ വിരാട് കോഹ്ലി ഇല്ല. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനവും കോഹ്ലി രാജിവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇന്ത്യ 2-1നു പരാജയപ്പെട്ടതിനു പിന്നാലെയാണ് കോഹ്ലിയുടെ രാജി പ്രഖ്യാപനം.
ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്പ് രാജി പ്രഖ്യാപിച്ച കോഹ്ലിയെ ഏകദിന നായക സ്ഥാനത്തുനിന്ന് ബിസിസിഐ നീക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു തൊട്ടു മുന്പായിരുന്നു ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോഹ്ലിയെ ബിസിസിഐ ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയോടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോഹ്ലി ഒഴിവായി. കിരീടവും ചെങ്കോലും ഇല്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരനായി കോഹ്ലി തുടരും.
ധോണിക്കും രവിശാസ്ത്രിക്കും നന്ദി...
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. തന്നിലെ ക്യാപ്റ്റനെ കണ്ടെത്തി ഇന്ത്യൻ ടീമിന്റെ ചുമതല വിശ്വസിച്ച് ഏൽപ്പിച്ച എം.എസ്. ധോണിക്ക് കോഹ്ലി നന്ദി അറിയിച്ചു. രവിശാസ്ത്രിക്കും പരിശീലകസംഘത്തിനും തന്റെ രാജിക്കുറിപ്പിൽ കോഹ്ലി പ്രത്യേകം നന്ദി പറഞ്ഞു. 120 ശതമാനവും സമർപ്പണത്തോടെയാണ് കളത്തിൽ ചിലവിട്ടതെന്നും ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ട സമയമായതായി ഉള്ളിൽ തോന്നുന്നെന്നും കോഹ്ലി കുറിച്ചു.
2014ൽ എം.എസ്. ധോണിയിൽനിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്ലി 68 മത്സരങ്ങളിൽ ടീമിനെ നയിച്ചു. 40 ടെസ്റ്റിൽ ജയിച്ചു, 11 എണ്ണം സമനിലയായി, 17 എണ്ണത്തിൽ പരാജയപ്പെട്ടു. 58.82 ആണ് കോഹ്ലിയുടെ ടെസ്റ്റിലെ വിജയ ശതമാനം.
ഓസീസ് മണ്ണിൽ ചരിത്രത്തിൽ ആദ്യമായി രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരന്പര നേടിയപ്പോൾ കോഹ്ലി ആയിരുന്നു ക്യാപ്റ്റൻ. ഇതിൽ ഏതാനും മത്സരങ്ങളിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോഹ്ലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനു കഴിഞ്ഞിരുന്നു.
ക്യാപ്റ്റൻസി രാജി, ഒഴിവാക്കൽ...
2021 സെപ്റ്റംബർ 16: 2021 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു തൊട്ടുമുന്പായി ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി വിരാട് കോഹ്ലി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ലോക ക്രിക്കറ്റിനെത്തന്നെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്.
2021 ഡിസംബർ 08: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപനത്തിനിടെ ഏകദിന ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമയ്ക്ക് നൽകാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതായി ബിസിസിഐ ട്വീറ്റ് ചെയ്തു. പരിമിത ഓവർ ക്രിക്കറ്റിൽ ഒരു ക്യാപ്റ്റൻ മതിയെന്ന നിലപാടാണ് ഇതിനു പിന്നിലെന്നും ബിസിസിഐ വ്യക്തമാക്കി.
എന്നാൽ, ബിസിസിഐയുടെ ഈ തീരുമാനം ഏകപക്ഷീയമായിരുന്നു എന്നും രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നതിന്റെ ഒരു മണിക്കൂർ മുന്പ് മാത്രമാണ് ഇക്കാര്യം താൻ അറിഞ്ഞതെന്നും കോഹ്ലി പിന്നീട് തുറന്നടിച്ചു. ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചപ്പോൾ ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചില്ലെന്നും കോഹ്ലി അറിയിച്ചു. കോഹ്ലിയോട് ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം ലോകകപ്പിനു മുന്പ് രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ടതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞതിനെ ഖണ്ഡിക്കുകയായിരുന്നു അദ്ദേഹം.
2022 ജനുവരി 15: ട്വന്റി-20, ഏകദിന ക്യാപ്റ്റൻ സ്ഥാനം ഇല്ലാത്തതിനു പിന്നാലെ ടെസ്റ്റ് നായകസ്ഥാനവും കോഹ്ലി രാജിവച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റിക്കാർഡോടെയാണ് കോഹ്ലിയുടെ പടിയിറക്കം. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്പോൾ ഇന്ത്യ ഐസിസി ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്തായിരുന്നു. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്പോൾ ഇന്ത്യ ലോക ഒന്നാം റാങ്കിലാണ്.
ടെസ്റ്റ് ക്യാപ്റ്റൻ കോഹ്ലി
•ടെസ്റ്റിൽ ഏറ്റവും കൂടുതൽ ജയം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ
•കോഹ്ലിയുടെ കീഴിൽ ഇന്ത്യ ഹോം ടെസ്റ്റ് സീരീസിൽ
പരാജയപ്പെട്ടിട്ടില്ല. ഇന്ത്യൻ മണ്ണിൽ 11ൽ 11 പരന്പര നേട്ടം.
•ചരിത്രം കുറിച്ച് ഓസ്ട്രേലിയയിലും ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്
എന്നിവിടങ്ങളിലും പരന്പര ജയം
•ഇന്ത്യയുടെ റണ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ ജയം: 372
(ന്യൂസിലൻഡിനെതിരേ 2021ൽ)
•ഇന്നിംഗ്സ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയം:
ഇന്നിംഗ്സിനും 272 റണ്സിനും (വെസ്റ്റ് ഇൻഡീസിനെതിരേ 2018ൽ)
•ഇന്ത്യയെ ഏഴാം സ്ഥാനത്തുനിന്ന് ഐസിസി റാങ്കിംഗ് ഒന്നിൽ
എത്തിച്ചു
4ലോകത്തിൽ ക്യാപ്റ്റൻസി വിജയ കണക്കിൽ ഗ്രെയിം സ്മിത്ത്
(53 ജയം), റിക്കി പോണ്ടിംഗ് (48 ജയം), സ്റ്റീവ് വോ (41 ജയം)
എന്നിവർക്കു പിന്നിൽ കോഹ്ലി നാലാമത് (40 ജയം).
•ക്യാപ്റ്റനായി 113 ഇന്നിംഗ്സിൽ 20 സെഞ്ചുറിയും
18 അർധസെഞ്ചുറിയും ഉൾപ്പെടെ 54.80 ശരാശരിയിൽ
5864 റണ്സ് നേടി, ലോകത്തിൽ നാലാമൻ
കോഹ്ലി കണക്ക് ബുക്ക്
ഫോർമാറ്റ്, മത്സരം, ജയം, തോൽവി, സമനില, ഫലമില്ല,
വിജയ ശതമാനം ക്രമത്തിൽ
ടെസ്റ്റ്: 68 40 16 11 00 00 58.82
ഏകദിനം: 95 65 27 00 01 02 70.43
ട്വന്റി-20: 45 27 14 00 02 02 65.11
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റന്മാർ
1. വിരാട് കോഹ്ലി: 68 മത്സരം 40 ജയം
2. എം.എസ്. ധോണി: 60 മത്സരം 27 ജയം
3. സൗരവ് ഗാംഗുലി: 49 മത്സരം 21 ജയം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.