മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ അഞ്ചാം സീഡായ റഷ്യയുടെ ആന്ദ്രെ റുബ്ലെവിനെ അട്ടിമറിച്ച് ക്രൊയേഷ്യയുടെ 27-ാം സീഡായ മാരിൻ സിലിച്ച് പ്രീക്വാർട്ടറിൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 7-6 (7-3), 3-6, 6-3നായിരുന്നു സിലിച്ചിന്റെ ജയം. 15-ാം സീഡായ സ്പെയിനിന്റെ റോബർട്ടൊ അഗതിനെ അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ 6-0, 3-6, 3-6, 6-4, 6-3ന് കീഴടക്കി അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സും പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. നാലാം സീഡായ ഗ്രീക്ക്താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ആണു പ്രീക്വാർട്ടറിൽ, 20-ാം സീഡായ ടെയ്ലറിന്റെ എതിരാളി.
ഫ്രാൻസിന്റെ ബിനോയീറ്റ് പൈറിനെ 6-3, 7-5, 6-7 (2-7), 6-4ന് കീഴടക്കിയാണു സ്റ്റെഫാനോസ് സിറ്റ്സിപാസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ് നെതർലൻഡ്സിന്റെ ബോറ്റിക് വാൻഡെർ സൻഡ്ഷൂൾപ്പിനെ നേരിട്ടുള്ള സെറ്റിനു കീഴടക്കി അവസാന 16ൽ ഇടംപിടിച്ചു. സ്കോർ: 6-4, 6-4, 6-2. ഇറ്റലിയുടെ യാനിക് സിന്നർ, കാനഡയുടെ ഫെലിക്സ് അഗർ തുടങ്ങിയവരും പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്.
പവ്ല്യുചെങ്കോവ, സിദാൻഷെക് പുറത്ത്
വനിതാ സിംഗിൾസിൽ 10-ാം സീഡായ റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവയെ അട്ടിമറിച്ച് സീഡില്ലാത്ത റൊമാനിയൻ താരം സൊറാന ക്രിസ്റ്റ്യ പ്രീക്വാർട്ടറിൽ ഇടം നേടി. സ്കോർ: 6-3, 2-6, 6-2. മറ്റൊരു അട്ടിമറിയിലൂടെ 29-ാം സീഡായ സ്ലൊവേനിയയുടെ തമാറ സിദാർഷെക്കിനെ ഫ്രാൻസിന്റെ സീഡില്ലാത്ത അലീസെ കോർനെറ്റ് കീഴടക്കി. പ്രീക്വാർട്ടറിൽ മുൻ ലോക ഒന്നാം നന്പർ താരം റൊമാനിയയുടെ സിമോണ ഹാലെപ്പാണു കോർനെറ്റിന്റെ എതിരാളി.
മോണ്ടിനെഗ്രോയുടെ ഡങ്ക കരോവിനിച്ചിനെ കീഴടക്കിയാണു ഹാലെപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്, 6-2, 6-1. പോളണ്ടിന്റെ ഷ്യാങ്ടെൻ, ബെലാറുസിന്റെ അരിന സബലെങ്ക, ബെൽജിയത്തിന്റെ എലിസെ മെർട്ടെൻസ്, അമേരിക്കയുടെ ഡാനിയേല കോളിൻസ് തുടങ്ങിയവരും പ്രീക്വാർട്ടറിൽ ഇടം പിടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.