മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രണ്ടു പുതുമുഖങ്ങൾ. ഏവരും പ്രതീക്ഷിച്ചതുപോലെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ജമ്മു കാഷ്മീർ പേസർ ഉമ്രാൻ മാലിക്കും പഞ്ചാബ് കിംഗ്സിന്റെ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് പേസർ അർഷ്ദീപ് സിംഗുമാണു പുതിയതായി ടീമിലെത്തിയത്. ഐപിഎലിലെ മികച്ച പ്രകടനമാണ് ഇരുവരെയും ടീമിലെത്തിച്ചത്. അഞ്ചുമത്സര പരന്പര ജൂണ്‍ ഒന്‍പതിന് ആരംഭിക്കും.
സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. കെ.എൽ. രാഹുലാണ് ക്യാപ്റ്റൻ. ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനുമാകും. ദിനേശ് കാർത്തിക്കിനെയും ഹാർദിക് പാണ്ഡ്യയെയും തിരിച്ചുവിളിച്ചു. ഐപിഎലിൽ ഇരുവരും ബാറ്റിംഗിൽ തുടർന്ന മികവാണു ടീമിലെത്തിച്ചത്.
ഇംഗ്ലണ്ടിനെതിരേ ഒരു മത്സര ടെസ്റ്റിന് ഇന്ത്യയുടെ ടെസ്റ്റ് ടീം ജൂണ്‍ 15ന് ഇംഗ്ലണ്ടിലെത്തും. ഇന്ത്യയുടെ 17 അംഗ സംഘത്തിലേക്കു ചേതേശ്വർ പൂജാരയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്നു മുതൽ അഞ്ച് വരെ എജ്ബാസ്റ്റണിലാണു ടെസ്റ്റ്. കൗണ്ടിയിൽ സസ്കെസിനായി കളിക്കുന്ന പൂജാര മികച്ച ഫോമിലാണ്.
ട്വന്റി -20 ടീം: കെ.എൽ. രാഹുൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, ഭുവനേശ്വർകുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്
ടെസ്റ്റ് ടീം: രോഹിത് ശർമ, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, കെ.എസ്. ഭരത്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ശാർദുൽ ഠാക്കൂർ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.