ഫിഫ ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തി
Wednesday, August 17, 2022 12:50 AM IST
ഒടുവിൽ അത് സംഭവിച്ചു. ഈ വർഷം മേയ് 18 മുതൽ ഇന്ത്യൻ ഫുട്ബോൾ അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്ന ആശങ്കകൾ അച്ചട്ടായി. ലോകത്തെ ഫുട്ബോൾ കാര്യങ്ങൾ നിയന്ത്രിക്കുന്ന സംഘടനയായ ഫിഫ, ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തി.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം സന്തോഷിച്ചതിനു പിന്നാലെയാണ് ഇന്ത്യക്ക് ലോകത്തിനു മുന്നിൽ നാണക്കേടായ സംഭവം അരങ്ങേറിയത്. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി അടക്കമുള്ള പലരും ഈ വിലക്കിനെക്കുറിച്ച് മുന്പുതന്നെ പല തലങ്ങളിൽ സംസാരിച്ചിരുന്നെങ്കിലും ആരും ചെവികൊടുത്തില്ലെന്നതും ശ്രദ്ധേയം. ഏതായാലും ഇന്ത്യയെ ഫിഫ വിലക്കിയതോടെ രാജ്യത്തെ ഫുട്ബോളിനും കുരുക്ക് വീണു. 2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഒക്ടോബർ 11 മുതൽ 20 വരെ നടക്കാനിരിക്കേയാണ് വിലക്ക്. വിലക്ക് ഏർപ്പെടുത്തപ്പെട്ടതോടെ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടും.
വനിതാ ലോകകപ്പ്, ഏഷ്യൻ കപ്പ്
ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽവച്ച് നടക്കേണ്ട 2022 ഫിഫ വനിതാ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുമെന്ന് മുന്പുതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ഫലത്തിൽ അക്കാര്യം സംഭവിച്ചു. 2022 ഫിഫ വനിതാ അണ്ടർ 17 ലോകകപ്പ് വേദി ഇന്ത്യയിൽനിന്ന് എടുത്തുമാറ്റപ്പെടും. 2017 ഫിഫ പുരുഷ അണ്ടർ 17 ലോകകപ്പിനുശേഷം മറ്റൊരു അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടപ്പെടുന്നത്.
സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും വൻ പ്രശ്നം നേരിടും. 2023 എഎഫ്സി ഏഷ്യ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് കളിക്കാൻ സാധിക്കില്ല എന്ന അവസ്ഥയാണ് വിലക്കിലൂടെ ഉണ്ടായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ആയിരുന്നു ഇന്ത്യൻ ദേശീയ ടീം തുടർച്ചയായി രണ്ടു തവണ എഎഫ്സി ഏഷ്യ കപ്പ് ഫൈനൽസിനു യോഗ്യത സ്വന്തമാക്കുന്നത്.
ഐഎസ്എൽ നടക്കും പക്ഷേ...
ഫിഫ വിലക്ക് ഏർപ്പെടുത്തിയെങ്കിലും ആഭ്യന്തര ഫുട്ബോൾ ലീഗുകളും ചാന്പ്യൻഷിപ്പുകളും ഇന്ത്യക്ക് നടത്താം. വിലക്കിന്റെ പിറ്റേദിനമായ ഇന്നലെ 2022 ഡ്യൂറന്റ് കപ്പ് ഫുട്ബോളിനു കിക്കോഫ് നടന്നു. 2022-23 സീസണ് ഇന്ത്യൻ ക്ലബ് ഫുട്ബോളിന്റെ തുടക്കം ഡ്യൂറന്റ് കപ്പോടെയാണ്. ഐഎസ്എൽ, ഐ ലീഗ് പോരാട്ടങ്ങളും മുൻനിശ്ചയപ്രകാരം നടക്കും. എന്നാൽ, വിദേശ കളിക്കാരെ കരാർ ചെയ്യുന്പോൾ ഇന്ത്യൻ ക്ലബ്ബുകൾ പ്രശ്നം നേരിടും. വിദേശ കളിക്കാരെ കരാറിൽ എടുക്കാമെങ്കിലും രജിസ്റ്റർ ചെയ്യാൻ ക്ലബ്ബുകൾക്ക് സാധിക്കില്ല. വിലക്ക് നീങ്ങിയാൽ മാത്രമേ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.
വിലക്കിന്റെ കാരണം
ഇന്ത്യക്ക് ഫിഫ വിലക്ക് ഏർപ്പെടുത്താനുള്ള കാരണം എഐഎഫ്എഫ് നിയന്ത്രണം സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) കൈവശപ്പെടുത്തി എന്നതാണ്. മേയ് 18നാണ് മൂന്ന് അംഗ സിഒഎ എഐഎഫ്എഫിന്റെ നിയന്ത്രണം ഏറ്റെടുത്തത്. എഐഎഫ്എഫ് പ്രസിഡന്റ് ആയിരുന്ന പ്രഫൂൽ പട്ടേലിനെ പുറത്താക്കിയാണ് സുപ്രീംകോടതി സിഒഎയെ നിയോഗിച്ചത്. ഫിഫ നിയമപ്രകാരം പുറത്തുനിന്നുള്ള ഇടപെടൽ (രാജ്യത്തെ രാഷ്ട്രീയ, നിയമവ്യവസ്ഥിതി) ഫുട്ബോൾ സംഘടനയിൽ ഉണ്ടാകാൻ പാടില്ല.
എഐഎഫ്എഫ് പ്രസിഡന്റ് പദവിയിൽ പ്രഫുൽ പട്ടേൽ 2020 ഡിസംബറിൽ 12 വർഷം പൂർത്തിയാക്കി എന്നു ചൂണ്ടിക്കാണിച്ച് കേന്ദ്ര കായിക മന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രീംകോടതി ഇടപെട്ടതും പ്രഫുൽ പട്ടേലിനെ പുറത്താക്കി സിഒഎയെ നിയമിച്ചതും. ദേശീയ കായിക സംഘടനകളുടെ തലപ്പത്ത് തുടർച്ചയായി മൂന്ന് ടേം, അല്ലെങ്കിൽ 12 വർഷം മാത്രമേ ഒരാൾക്ക് തുടരാൻ സാധിക്കൂ എന്ന സ്പോർട്സ് ഭേദഗതി ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഇടപെടൽ.
തെരഞ്ഞെടുപ്പു നടക്കാത്തതും വിന
എഐഎഫ്എഫ് തെരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭരണസമിതി അധികാരത്തിൽ എത്തുകയും ചെയ്താൽ ഫിഫ വിലക്ക് നീങ്ങും. എന്നാൽ, 2017ൽ എഐഎഫ്എഫ് നിയമാവലി റദ്ദാക്കപ്പെട്ടെന്നും പുതിയൊരു തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്നതുമാണ് പ്രശ്നം. അതുകൊണ്ടുതന്നെ സിഒഎ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പരിഷ്കരിക്കുകയായിരുന്നു. 72 വോട്ടർമാരുള്ള ഇലക്ട്രൽ കോളജിൽ 36 മുൻ ഫുട്ബോൾ കളിക്കാരെ (50 ശതമാനം) ഉൾപ്പെടുത്തണം എന്നതായിരുന്നു സിഒഎയുടെ നിലപാട്. എന്നാൽ, മുൻ കളിക്കാരുടെ അംഗത്വം 18ൽ (25 ശതമാനം) കൂടരുതെന്ന് ഫിഫ നിലപാട് സ്വീകരിച്ചു.
സിഒഎയ്ക്ക് അധികാരം നഷ്ടപ്പെട്ടു
സിഒഎ പൂർണമായി പിരിച്ചുവിടപ്പെടും. സിഒഎയുടെ അധികാരം നഷ്ടപ്പെട്ടു. ആക്ടിംഗ് ജനറൽ സെക്രട്ടറിയായ സുനന്ദൊ ധറിന്റെ നിയന്ത്രണത്തിൽ എഐഎഫ്എഫ് കാര്യങ്ങൾ നടത്തും. മുൻ കളിക്കാർക്ക് ഇനി വോട്ടവകാശം ഇല്ല. മുന്പത്തെ പോലെ സംസ്ഥാന അസോസിയേഷനുകൾക്ക് മാത്രം എഐഎഫ്എഫ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം.
കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഓഗസ്റ്റ് 31ന് മുന്പ് പുതിയ ഭരണ സമിതി എഐഎഫ്എഫ് തലപ്പത്ത് എത്തണം എന്നതാണ് ഫിഫയുടെ ആവശ്യം.
ഇന്ത്യയുടെ നഷ്ടങ്ങൾ
വിലക്ക് ഏർപ്പെടുത്തപ്പെട്ടതോടെ ഇന്ത്യക്ക് രാജ്യാന്തര ഫുട്ബോൾ വേദിയിലെ സ്ഥാനം നഷ്ടപ്പെട്ടു. വിലക്ക് വരുന്പോൾ ഇന്ത്യക്കുണ്ടാകുന്ന നഷ്ടങ്ങൾ ഇവയാണ്:
1. ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ വേദി ഇന്ത്യക്ക് നഷ്ടപ്പെടും.
2. ഇന്ത്യക്ക് എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ) പോരാട്ടങ്ങൾക്ക് വേദിയൊരുക്കാൻ സാധിക്കില്ല.
3. എഎഫ്സി ചാന്പ്യൻസ് ലീഗ്, എഎഫ്സി കപ്പ് പോരാട്ടങ്ങളിൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് കളിക്കാൻ പറ്റില്ല.
4. ഇന്ത്യക്ക് ഫിഫ, എഎഫ്സി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല.
5. ഇന്ത്യയിൽ താഴേത്തട്ടിൽ മുതലുള്ള ഫുട്ബോൾ വളർച്ചയ്ക്കായുള്ള ഫിഫയുടെ പദ്ധതികൾ നിശ്ചലമാകും.
6. ഫിഫയിൽനിന്ന് ഇന്ത്യക്ക് ലഭിച്ചിരുന്ന എല്ലാ സാന്പത്തിക സഹായവും നിലയ്ക്കും.