ഹരാരെ: ഇന്ത്യ x സിംബാബ്വെ ഏകദിന ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്പോൾ എല്ലാ കണ്ണുകളും ക്യാപ്റ്റൻ കെ.എൽ. രാഹുലിൽ. മൂന്ന് മത്സര പരന്പരയിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. പരിക്കിനെ തുടർന്ന് തുടർച്ചയായി പുറത്ത് ഇരിക്കേണ്ടിവന്നതാണ് കെ.എൽ. രാഹുലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഫോം കണ്ടെത്തി തിരിച്ച് എത്തിയാൽ മാത്രമേ രാഹുലിന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാകൂ.
സിംബാബ്വെയ്ക്ക് എതിരായ മൂന്ന് മത്സര ഏകദിന പോരാട്ടം രാഹുലിനെ സംബന്ധിച്ച് ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിൽ ഇടംപിടിക്കൽ കൂടിയാണ്. പരന്പരയിൽ മുഴുനീളെ കളിക്കുകയും ഓപ്പണർ സ്ഥാനം ഉറപ്പിക്കുകയും രാഹുലിനെ സംബന്ധിച്ച് ആവശ്യകതയാണ്. ട്വന്റി-20 ലോകകപ്പ് മുൻനിർത്തി ഇന്ത്യ പുതിയ രീതിയിലാണ് കേളീശൈലി കരുപ്പിടിപ്പിക്കുന്നത്. ആദ്യ പന്ത് മുതൽ ആക്രമിച്ച് റണ് കണ്ടെത്തുക എന്നതാണ് പുതിയ പദ്ധതി. വിക്കറ്റ് നഷ്ടം ഈ ശൈലിയിൽ കണക്കാക്കുന്നേ ഇല്ല എന്നതും ശ്രദ്ധേയം.
സിംബാബ്വെയ്ക്ക് എതിരേ രാഹുലിന്റെ കേളീശൈലിയും നീക്കങ്ങളുമായിരിക്കും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയും നിരീക്ഷിക്കുക. സിംബാബ്വെയിൽനിന്ന് ഏഷ്യ കപ്പ് ട്വന്റി-20 ടീമിലേക്ക് രാഹുൽ എത്തിച്ചേരും. ഓഗസ്റ്റ് 28ന് പാക്കിസ്ഥാന് എതിരേയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ബംഗ്ലാദേശിന് എതിരേ ഈ മാസം ആദ്യം അവസാനിച്ച ഏകദിന പരന്പരയിൽ സിംബാബ്വെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചതെന്നതും ശ്രദ്ധേയം. ആദ്യ മത്സരത്തിൽ 303ഉം രണ്ടാം മത്സരത്തിൽ 290ഉം സിംബാബ് വെ ചേസ് ചെയ്ത് ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ സിംബാബ് വെയെ എഴുതി തള്ളാൻ സാധിക്കില്ല. ഏഷ്യ കപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി രാഹുൽ ദ്രാവിഡ് ഇന്ത്യയിൽ തുടരുന്നതിനാൽ വി.വി.എസ്. ലക്ഷ്മണ് ആണ് സിംബാബ്വെ പര്യടനത്തിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നത്.
ഇന്ത്യൻ ടീം: രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), ഷാർദുൾ ഠാക്കൂർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, സിറാജ്, ദീപക് ചാഹർ, ഷഹ്ബാസ് അഹമ്മദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.