അപരാജിത അർജന്റീന
Saturday, September 24, 2022 11:42 PM IST
ബുവാനോസ് ആരീസ്: രാജ്യാന്തര സൗഹൃദമത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോൾ ബലത്തിൽ അർജന്റീന 3-0ന് ഹോണ്ടുറാസിനെ കീഴടക്കി. അർജന്റീനയുടെ അപരാജിത കുതിപ്പ് ഇതോടെ 34 മത്സരങ്ങൾ പൂർത്തിയാക്കി. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടാണ് അർജന്റീന അവസാനമായി പരാജയപ്പെട്ടത്.
ഹോണ്ടുറാസിനെതിരേ 16-ാം മിനിറ്റിൽ ലൗതാരൊ മാർട്ടിനെസിലൂടെ അർജന്റീന ലീഡ് നേടി. 45+2ാം മിനിറ്റിൽ ലയണൽ മെസിയുടെ പെനൽറ്റി ഗോളിലൂടെ അർജന്റീന ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ മെസി രണ്ടാം ഗോളും സ്വന്തമാക്കി. 2018 ലോകകപ്പ് ഫുട്ബോളിനുശേഷം ലൗതാരൊ മാർട്ടിനെസും (22) ലയണൽ മെസിയും (23) ചേർന്ന് 45 ഗോൾ നേടി. അർജന്റീനയ്ക്കായി 163 മത്സരങ്ങളിലാണ് മെസി 88 ഗോളിൽ എത്തിയത്. 49 അസിസ്റ്റും നടത്തിയിട്ടുണ്ട്.
ബ്രസീൽ മിന്നിച്ചു
രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബ്രസീൽ 3-0ന് ഘാനയെ കീഴടക്കി. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. റിച്ചാർലിസണ് (28’, 40’) കാനറികൾക്കായി ഇരട്ടഗോൾ സ്വന്തമാക്കി. മാർക്കീഞ്ഞോസ് (9’) ആണ് ബ്രസീലിന്റെ സ്കോറിംഗ് തുടങ്ങിയത്.
ഫിഫ 2022 ഖത്തർ ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ബ്രസീലും അർജന്റീനയും. ലാറ്റിനമേരിക്കൻ കരുത്തരായ ഇരുടീമും മികച്ച ഫോമിലാണെന്നത് ആരാധകർക്ക് ആവേശമേകുന്നു.