ഐഎസ്എൽ ഒന്പതാം സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഏകലക്ഷ്യം കിരീടമാണ്. അക്കാര്യം ഇതിനോടകം ഉറുഗ്വെൻ പ്ലേമേക്കർ അഡ്രിയാൻ ലൂണ അടക്കം വെളിപ്പെടുത്തിയിട്ടുമുണ്ട്.
സെർബിയൻ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ 2021-22 സീസണിൽ ഫൈനൽവരെ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ സെക്കൻഡ് വേർഷനാണ് ഇത്തവണ കളത്തിലെത്തുന്നത്. അതുകൊണ്ടുതന്നെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
പുതുമുഖങ്ങൾ
ആൽവാരൊ വാസ്ക്വെസ്, ഹൊർഹെ പെരേര ഡിയസ്, വിൻസി ബാരെറ്റൊ, കെ. പ്രശാന്ത്, ആൽബിനൊ ഗോമസ്, ഏണെസ് സിപ്പോവിച്ച്, സഞ്ജീവ് സ്റ്റാലിൻ, ചെഞ്ചൊ തുടങ്ങിയ 13 കളിക്കാർ കേരള ബ്ലാസ്റ്റേഴ്സിൽനിന്നു പുറത്തുപോയി. 2022-23 സീസണിലേക്കായി പുതിയതായി എത്തിയത് ഏഴു കളിക്കാരാണ്.
ചർച്ചിൽ ബ്രദേഴ്സിൽനിന്ന് ലെഫ്റ്റ് വിംഗർ ബ്രൈസ് മിറാൻഡ, ലെഫ്റ്റ് മിഡ്ഫീൽഡർ സൗരവ് മണ്ഡൽ, ബംഗളൂരു എഫ്സിയിൽനിന്ന് സെന്റർ ഫോർവേഡ് ബിദ്യാസാഗർ സിംഗ് എന്നീ സ്വദേശികളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
നാലു വിദേശികൾ
പ്രതിരോധം, മധ്യനിര, മുന്നേറ്റം എന്നീ പൊസിഷനുകളിലായി നാലു മികച്ച വിദേശ താരങ്ങൾ ഇത്തവണ എത്തിയിട്ടുണ്ട്. ഒളിന്പിയാക്കൊസിൽ കളി ആരംഭിച്ച ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസ് ആണ് ഇത്തവണത്തെ സൂപ്പർ താരം. ഗ്രീക്ക് - ഓസ്ട്രേലിയൻ സെന്റർ സ്ട്രൈക്കറായ അപ്പൊസ്തൊലസ് ജിയാന്നു, യുക്രെയ്ൻ സെന്റർ മിഡ്ഫീൽഡറായ ഇവാൻ കലിയൂഷ്നി, സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോംഹിൽ എന്നിവരും എത്തിയത് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ സ്പാനിഷ് സംസാരിക്കുന്ന മുന്നേറ്റ സഖ്യം (പെരേര - വാസ്ക്വെസ് ) ആയിരുന്നെങ്കിൽ ഇത്തവണ ഗ്രീക്ക് സഖ്യമാണ് ( ഡയമാന്റകോസ് - ജിയാന്നു ) ബ്ലാസ്റ്റേഴ്സിന്.
ലൂണ മുതൽ സഹൽ വരെ
കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം കാഴ്ചവച്ച ഉറുഗ്വെൻ പ്ലേമേക്കർ അഡ്രിയാൻ ലൂണ, ക്രൊയേഷ്യൻ സെന്റർ ഫോർവേഡ് മാർക്കോ ലെസ്കോവിച്ച് എന്നിവർ ഇത്തവണയും ടീമിന് ഒപ്പമുണ്ട്. ഏഴു ഗോളും ഏഴ് അസിസ്റ്റും ലൂണ ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഇതുവരെ നടത്തി.
മലയാളി അറ്റാക്കിംഗ് മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദിന്റെ പ്രകടനവും കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായിരുന്നു. ആറ് ഗോളും ഒരു അസിസ്റ്റും ഐഎസ്എല്ലിൽ സഹൽ നടത്തിയിരുന്നു.
ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച റിക്കാർഡിലേക്ക് സഹലിനു വെറും നാലു മത്സരങ്ങളുടെ അകലം മാത്രമാണുള്ളത്. ഈ സീസണിൽ ആ റിക്കാർഡ് സന്ദേശ് ജിങ്കനിൽനിന്നു സഹൽ സ്വന്തമാക്കും എന്ന് ഉറപ്പ്.
കെ.പി. രാഹുൽ, പ്യൂട്ടിയ, ജീക്സണ് സിംഗ്, ബിജോയ് വർഗീസ്, നിഷു കുമാർ, റൂയിവ ഹോർമിപാം, പ്രഭ്സുഖൻ സിംഗ് ഗിൽ, ഹർമൻജോത് ഖബ്ര എന്നിങ്ങനെ നീളുന്ന നിരയിൽ മഞ്ഞപ്പട ആരാധകർ വിശ്വാസം അർപ്പിച്ചുകഴിഞ്ഞതാണ്.
സന്നാഹ മത്സരം
2022-23 സീസണിനു മുന്നോടിയായി മികച്ച സന്നാഹമത്സരങ്ങൾ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടില്ല.
എഐഎഫ്എഫിന് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഫിഫ വിലക്ക് ഉണ്ടായിരുന്നതിനാൽ യുഎഇ പര്യടനത്തിൽ മുൻനിശ്ചയിച്ച സന്നാഹമത്സരങ്ങൾ റദ്ദാക്കേണ്ടിവന്നു. വിലക്ക് നീങ്ങിയതിനുപിന്നാലെ രണ്ടാം ഡിവിഷൻ യുഎഇ ക്ലബ്ബായ അൽ ജസീറ അൽ ഹംറയ്ക്ക് എതിരേ കളിച്ച് 5-1 ജയം നേടിയിരുന്നു. പിന്നീട് ദേശീയ ഗെയിംസിനുള്ള കേരളം, എം.എ. കോളജ് ടീമുകൾക്ക് എതിരേ മാത്രമാണു സന്നാഹമത്സരം കളിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.