ക്യാപ്റ്റനായുള്ള ആദ്യ സീസണിൽത്തന്നെ സണ്‍റൈസേഴ്സിനെ കമ്മിൻസ് ഫൈനലിൽ എത്തിച്ചു. ക്വാളിഫയർ രണ്ടിൽ രാജസ്ഥാൻ റോയൽസിനെതിരായ ഹൈദരാബാദിന്റെ 36 റണ്‍സ് ജയം കമ്മിൻസിന്റെ തന്ത്രത്തിന്റെ ഫലമായിരുന്നു. 175 റണ്‍സ് പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഏഴ് ഓവറിൽ 56/1 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാൽ, എട്ടാം ഓവറിൽ ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നറായ ഷഹ്ബാസ് അഹമ്മദിനെ കമ്മിൻസ് പന്ത് ഏൽപ്പിച്ചു. ആ ഓവറിൽ യശസ്വി ജയ്സ്വാൾ പുറത്ത്.
തൊട്ടടുത്ത ഓവറിന് കമ്മിൻസ് ബ്രില്യൻസ് വീണ്ടും. പന്ത് നൽകിയത് മറ്റൊരു ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നറായ അഭിഷേക് ശർമയ്ക്ക്. ആ ഓവറിൽ സഞ്ജു സാംസണും പുറത്ത്. ഷഹ്ബാസ്-അഭിഷേക് ബൗളിംഗ് സഖ്യത്തക്കൊണ്ട് അഞ്ച് ഓവറാണ് കമ്മിൻസ് തുടർച്ചയായി എറിയിച്ചത്. ആ അഞ്ച് ഓവറിൽ 24 റണ്‍സിനിടെ നാല് വിക്കറ്റ് വീണു. അതോടെ മത്സരം സണ്‍റൈസേഴ്സിന്റെ കൈയിൽ.
ഇതിനിടെ എയ്ഡൻ മാക്രത്തിന് ഒരു ഓവർ നൽകി. വീണ്ടും ഷഹ്ബാസ്-അഭിഷേക് സഖ്യത്തെ പന്ത് ഏൽപ്പിച്ചു. ഇരുവരും നാല് ഓവർ വീതം പൂർത്തിയാക്കിയപ്പോൾ ഇന്നിംഗ്സിലെ 16 ഓവർ കഴിഞ്ഞു. അപ്പോൾ രാജസ്ഥാന്റെ സ്കോർ 113/6. എട്ട് ഓവറിൽ 47 റണ്‍സിന് അഞ്ച് വിക്കറ്റാണ് ഷഹ്ബാസ്-അഭിഷേക് സഖ്യം നേടിയത്. അഭിഷേക് ശർമയെ (4-0-24-2) പന്ത് ഏൽപ്പിച്ചതാണ് കമ്മിൻസിന്റെ ക്യാപ്റ്റൻസി ബ്രില്യൻസ്. കാരണം, ഈ ഐപിഎല്ലിൽ ഇതിനു മുൻപ് മൂന്ന് ഓവർ മാത്രമായിരുന്നു അഭിഷേക് എറിഞ്ഞത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ ഏറ്റവും ഭയക്കുന്നതും ക്യാപ്റ്റൻ കമ്മിൻസിന്റെ ബ്രില്യൻസിനെയാണ്.
4-3 ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നാലാം ഫൈനലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മൂന്നാമത്തേതും. 2012, 2014 സീസണുകളിൽ കോൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കി. 2021 ഫൈനലിൽ തോറ്റു. 2016 ചാന്പ്യന്മാരായ സണ്‍റൈസേഴ്സ് 2018 ഫൈനലിൽ പരാജയം രുചിച്ചു. മൂന്നാം കിരീടത്തിനായി കോൽക്കത്തയും രണ്ടാം കിരീടത്തിനായി ഹൈദരാബാദും ഇറങ്ങുകയാണ്.
സ്റ്റാർക്ക് x കമ്മിൻസ് ഐപിഎൽ ചരിത്രത്തിൽ 20 കോടിയിൽ അധികം പ്രതിഫലമുള്ള ആദ്യ കളിക്കാരാണ് ഓസ്ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും.
ഓസ്ട്രേലിയയെ ടെസ്റ്റ് ചാന്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം എത്തിച്ച ക്യാപ്റ്റനായ കമ്മിൻസിനെ സ്വന്തമാക്കാൻ 2024 ലേലത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് വാരിയെറിഞ്ഞത് 20.50 കോടി രൂപ. 2023 ലേലത്തിൽ ഇംഗ്ലീഷ് ഓൾറൗണ്ടറായ സാം കറനുവേണ്ടി പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കിയ റിക്കാർഡ് അതോടെ തകർന്നു.
എന്നാൽ, കമ്മിൻസിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയതിന്റെ ഏതാനം മിനിറ്റുകൾക്കുള്ളിൽ ഏറ്റവും വിലയേറിയ താരത്തിന്റെ റിക്കാർഡ് മിച്ചൽ സ്റ്റാർക്ക് തിരുത്തി. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി മുടക്കി സ്റ്റാർക്കിനെ സ്വന്തമാക്കിയതോടെയായിരുന്നു അത്.
2023 ഡിസംബർ 19ന് നടന്ന ലേലത്തിൽ 20 കോടിയിൽ അധികം മുടക്കി കോൽക്കത്തയും ഹൈദരാബാദും സ്വന്തമാക്കിയ സ്റ്റാർക്കും കമ്മിൻസും 17-ാം സീസണ് ഐപിഎൽ ഫൈനലിൽ നേർക്കുനേർ വരുമെന്ന് അന്നാരും വിചാരിച്ചില്ല. ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഈ ഓസ്ട്രേലിയൻ താരങ്ങൾ മുഖാമുഖം ഇറങ്ങുന്നു എന്നതാണ് 2024 ഐപിഎൽ ഫൈനലിന്റെ ഏറ്റവും വലിയ പ്രത്യേകത.