കിഴക്കൻ ജർമനിയുടെ അവസാന പ്രധാനമന്ത്രി അന്തരിച്ചു
Saturday, February 11, 2023 7:35 PM IST
ബെർലിൻ: ജർമൻ പുനരേകീകരണത്തിന് വഴിവച്ച കമ്മ്യൂണിസ്റ്റ് നേതാവ് ഹാൻസ് മോഡ്രോവ്(95) അന്തരിച്ചു. ബെർലിൻ മതിലിന്റെ തകർച്ചയ്ക്ക് ശേഷം, 1989-ൽ പശ്ചിമ ജർമനിയുമായി ലയിക്കുന്ന വേളയിൽ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെ(കിഴക്കൻ ജർമനി) നയിച്ചിരുന്നത് മോഡ്രോവ് ആയിരുന്നു.
ബെർലിൻ മതിൽ തകർന്ന് നാല് ദിവസങ്ങൾക്കുള്ളിൽ, 1989 നവംബർ 13-നാണ് മോഡ്രോവ് ഇടക്കാല കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ജനാധിപത്യ പ്രക്ഷോഭങ്ങളെത്തുടർന്ന് പുറത്താക്കപ്പെട്ട മുൻ സർക്കാരിന് പകരം അധികാരത്തിലെത്തിയ മോഡ്രോവ്, നീതിയുക്തമായ തെരഞ്ഞെടുപ്പും പൗരസ്വാതന്ത്ര്യവും വാഗ്ദാനം ചെയ്താണ് അധികാരം ഏറ്റെടുത്തത്.
മോഡ്രോവിന്റെ നേതൃത്വത്തിൽ നടന്ന 1990-ലെ തെരഞ്ഞെടുപ്പാണ് കിഴക്കൻ ജർമനിയിൽ നടത്തപ്പെട്ട ഏക സുതാര്യ തെരഞ്ഞെടുപ്പ്. ഒക്ടോബർ 1990-ലെ ജർമൻ പുനരേകീകരണത്തിന് ശേഷം ജർമൻ, യൂറോപ്യൻ പാർലമെന്റുകളിൽ അംഗമായി മോഡ്രോവ് രാഷ്ട്രീയ ജീവിതം തുടർന്നു.
നിലവിൽ പോളണ്ടിലുള്ള ജാസെനിറ്റ്സ് പട്ടണത്തിൽ 1928-ലാണ് മോഡ്രോവ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിലെ പടയാളിയായിരുന്ന മോഡ്രോവ്, കൗമാരകാലത്ത് സോവിയറ്റ് - കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് കിഴക്കൻ ജർമനിയിലെ വിപ്ലവ പാർട്ടിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയിൽ ചേർന്നത്.
പാർട്ടിയിലെ ഭരണമാറ്റത്തെത്തുടർന്നാണ് 1990-ൽ മോഡ്രോവിനെ തേടി പ്രധാനമന്ത്രി പദം എത്തിയത്.