സൂര്യഗായത്രി കൊലക്കേസ്; ശിക്ഷ ഇന്ന്
Friday, March 31, 2023 11:25 AM IST
തിരുവനന്തപുരം: സൂര്യഗായത്രി കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ അറസ്റ്റിലായ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണു കണ്ടെത്തിയിരുന്നു.
2021 ഓഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യർഥന നിരസിച്ചതിനാണ് വീട്ടിൽ അതിക്രമിച്ച് കയറി സൂര്യഗായത്രിയെ(20) പ്രതി കുത്തിക്കൊന്നത്. ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് മകളെ പ്രതി ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്.
അമ്മ വത്സലയ്ക്കും അച്ഛന് ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്.
തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീടിനു മുന്നിലിരുന്ന ഭിന്നശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു.
നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. കൊലപാതകം, കൊലപാതകശ്രമം, ഭവന കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. സൂര്യഗായത്രിയുടെ മാതാവ് വത്സല, പിതാവ് ശിവദാസൻ എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ.