ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്നത് അഭ്യൂഹം മാത്രം: അനുരാഗ് ഠാക്കൂര്‍
വെബ് ഡെസ്ക്
Wednesday, September 6, 2023 9:31 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് "ഭാരത്' എന്നാക്കി മാറ്റാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിലപാടുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി20 ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തിൽ അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് ഒരുകാലത്തും അനുകൂല നിലപാടില്ലായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായും അഭ്യുഹം ഉയര്‍ന്നിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തെത്തിയത്. ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളില്‍ 'ഭാരതം ഇന്ത്യയായിരുന്ന, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്ന് വായിക്കാമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തിരുന്നു. 'യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ്' പോലും ഇപ്പോള്‍ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.