കോഴിക്കോട്: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് ടീം യുഡിഎഫാണെന്നും കേരളത്തിന്‍റെ മുഴുവന്‍ പിന്തുണയും ചാണ്ടി ഉമ്മന് ലഭിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വരുന്ന തെരഞ്ഞെടുപ്പുകളിലും ഈ മാതൃക തുടരുമെന്നും വിജയം കോണ്‍ഗ്രസിനെ കൂടുതല്‍ വിനയാന്വിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് അതില്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കിട്ടി.

പിണറായിയുടെ കുഴലൂത്തുകാരനായി എം.വി ഗോവിന്ദന്‍ മാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഇതിന് ഉദാഹരണമാണ് മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ നടപടിയെന്നും വി.ഡി സതീശന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ തകര്‍ച്ച തുടങ്ങിയെന്നും സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.