കോഴിക്കോട്: ഇന്ന് നിപ സ്ഥിരീകരിച്ചത് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പ്രതികരിച്ചു.

നിപ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒന്‍പത് വയസുകാരന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവരുടെ സ്രവങ്ങള്‍ പരിശോധിക്കും. സമ്പര്‍ക്കപട്ടികയില്‍നിന്ന് ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

രോഗം സ്ഥിരീകരിച്ച ആളുകളുടെ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് പട്ടിക തയാറാക്കും. നിപ ബാധിച്ച് ആദ്യം മരിച്ച ആളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ളവര്‍ക്കെല്ലാം രോഗം പകര്‍ന്നതെന്നാണ് നിഗമനമെന്നും മന്ത്രി അറിയിച്ചു.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ ഒരു മൊബൈല്‍ ലാബില്‍ പ്രാഥമിക പരിശോധന നടത്തും. ഒരേ സമയം 192 സാമ്പിള്‍ ഇവിടെ പരിശോധിക്കും. ഒന്നര മണിക്കൂറിനിടയില്‍ പരിശോധനാഫലം ലഭ്യമാകും.

കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ മൈക്രോബയോളജി ലാബിലും സാമ്പിളുകള്‍ പരിശോധിക്കും. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇത് സ്ഥീരീകരിക്കാന്‍ പൂനയിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലാബ് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.