മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു
Thursday, December 7, 2023 4:44 PM IST
കൊച്ചി: സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാ നേതൃപദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞു. മുൻപ് നൽകിയ വിരമിക്കൽ അപേക്ഷ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.
സഭയുടെ അജപാലന ശുശ്രൂഷ വിപുലമായതിനാലും തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും സ്ഥാനം ഒഴിയണമെന്ന താത്പര്യം 2019 ജൂലൈയിൽ തന്നെ സഭാ നേതൃത്വത്തെ അറിയിച്ചതാണ്. സിനഡ് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടെ എന്നാണ് മാർപാപ്പ അഭിപ്രായപ്പെട്ടത്.
ഇക്കാര്യത്തിൽ സിനിഡ് തന്റെ താത്പര്യം തള്ളിക്കളയുകയായിരുന്നു. പിന്നീടും വിരമിക്കണമെന്ന താത്പര്യം താൻ സഭാ നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് ഇപ്പോൾ അതിന് അനുമതി ലഭിച്ചെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
മുൻ മേജർ അർച്ച്ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ ദിവംഗതനായതിനെ തുടർന്ന് 2011-ലാണ് മാർ ജോർജ് ആലഞ്ചേരിയെ മേജർ ആർച്ച്ബിഷപ്പായി സിനഡ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
മാർ ജോർജ് ആലഞ്ചേരി വിരമിച്ച സാഹചര്യത്തിൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സഭാ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.

എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നും മാർ ആൻഡ്രൂസ് താഴത്തും വിരമിച്ചു. പുതിയ അഡ്മിനിസ്ട്രേറ്ററായി ഓസ്ട്രേലിയയിലെ മെൽബൺ മുൻ രൂപതാധ്യക്ഷനും മുൻ കൂരിയ ബിഷപ്പുമായ മാർ ബോസ്കോ പുത്തൂരിനെ വത്തിക്കാൻ നിയമിച്ചു.
പുതിയ മേജർ അർച്ച്ബിഷപ്പിനെ 2024 ജനുവരിയിൽ ചേരുന്ന സീറോ മലബാർ സഭാ മെത്രാൻ സമിതി തെരഞ്ഞെടുക്കും.