ബിജെപിയെ പരാജയപ്പെടുത്തു രാജ്യത്തെ രക്ഷിക്കൂ; ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്
Sunday, February 25, 2024 6:23 PM IST
ആഗ്ര: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്താണ് അഖിലേഷ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് വരുന്നതെന്നും ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കർഷകരുടെ പ്രശ്നങ്ങളും യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തത്. കോൺഗ്രസ്-എസ്പി സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്. പ്രിയങ്ക ഗാന്ധി ഇന്നും യാത്രയിൽ പങ്കെടുത്തു.
സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാതെ യാത്രയിൽ പങ്കെടുക്കില്ലെന്ന് അഖിലേഷ് നേരത്ത പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയെ തുടർന്ന് ഉത്തര്‍പ്രദേശില്‍ എസ്പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു.