ഖലിസ്ഥാനികൾക്കെതിരെ വിദേശരാജ്യങ്ങളിലെ അധികൃതർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു: എസ്. ജയശങ്കർ
Tuesday, February 27, 2024 4:52 AM IST
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് നേരെ ആക്രമണം നടത്തുന്ന ഖലിസ്ഥാനി പ്രവർത്തകർക്കെതിരെ അധികാരികൾ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
എംബസിയിലോ കോൺസുലേറ്റുകളിലോ പുക ബോംബ് എറിയുകയും അക്രമത്തിനും വിഘടനവാദത്തിനും വേണ്ടി വാദിക്കുകയും ചെയ്യുന്ന ഖലിസ്ഥാനി പ്രവർത്തകരെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കീഴിൽ അനുവദിക്കാനാവില്ലെന്നും ജയശങ്കർ പറഞ്ഞു.
നേരത്തെ, അക്രമണങ്ങൾ നടത്തുന്ന ഖലിസ്ഥാൻ അനുകൂലികൾക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ ഓസ്ട്രേലിയ, കാനഡ, യുകെ, യുഎസ് സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളും സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് കത്തിക്കാനുള്ള ശ്രമവും ഇതിൽ ഉൾപ്പെടുന്നു.
"സാൻ ഫ്രാൻസിസ്കോയിലെ ഞങ്ങളുടെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ലണ്ടനിലെ ഞങ്ങളുടെ ഹൈക്കമ്മീഷനിലേക്ക് അതിക്രമിച്ച് കയറിയ ആളുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്ന ആളുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'. അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നതിലേക്ക് നീട്ടാനാകില്ല. ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിൽ കാര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും ലണ്ടനിലെ ഹൈക്കമ്മീഷന് ഇന്ത്യ പ്രതീക്ഷിച്ച തരത്തിലുള്ള സംരക്ഷണം ലഭിച്ചില്ല. കാനഡയുടെ കാര്യത്തിൽ, ഇന്ത്യൻ നയതന്ത്രജ്ഞർ ജോലിക്ക് പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യയ്ക്ക് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. ആ പ്രശ്നം ഇപ്പോൾ പരിഹരിച്ചു. ഇന്ന് വിസ പ്രവർത്തനങ്ങൾ വളരെ സാധാരണമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.