വിഴിഞ്ഞം കമ്മീഷനിംഗ്; സതീശന്റെ പേര് കേന്ദ്രത്തിന് നൽകിയിരുന്നെന്ന് മന്ത്രി വാസവൻ
Wednesday, April 30, 2025 1:26 PM IST
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷൻ ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ല, ചടങ്ങിൽ പങ്കെടുക്കുന്നതിനായി തന്റെ ലെറ്റർ പാഡിൽ നിന്ന് കത്ത് കൊടുത്തിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
പരിപാടിയിൽ ആരൊക്കെ സംസാരിക്കണം സംസാരിക്കേണ്ട എന്ന് കേന്ദ്രത്തിൽ നിന്നാണ് തീരുമാനിക്കുന്നത്. കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നു.
പട്ടിക പരിശോധിച്ച് വേദിയിൽ ഇരിക്കുന്നവരുടെ പേരും പ്രസംഗിക്കുന്നവരുടെ പേരും നിർദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. സംസാരിക്കേണ്ടവരുടെ ലിസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ചടങ്ങിന് വിളിക്കണം എന്ന് നിർദേശിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പ്രതിപക്ഷനേതാവിനെ നിർദേശിച്ചത് തങ്ങളാണ്. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര തുറമുഖ മന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി , കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ മന്ത്രി, തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ്, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേരുകളാണ് ഈ ചടങ്ങിലേക്ക് തങ്ങൾ ആലോചിച്ച് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.