അസാധാരണ നടപടി: അഡ്വ. സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി
അസാധാരണ നടപടി: അഡ്വ. സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി
Saturday, January 28, 2023 9:20 AM IST
കൊച്ചി: അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി ബാബുവിനെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.

ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്.

പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പോലീസ് എടുത്ത കേസില്‍ പ്രതികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നിവര്‍ക്ക് ജാമ്യം നല്‍കിയത് ഇരയായ തന്‍റെ വാദം കേള്‍ക്കാതെ ആണെന്നാണ് പരാതി. പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍ 2022 ഏപ്രില്‍ 29ല്‍ താന്‍ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിച്ചത്.

പ്രതികളുടെ ജാമ്യ ഹര്‍ജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നല്‍കാന്‍ കോടതി അന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരയുടെ വാദത്തിനായി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോള്‍ നോട്ടീസ് നല്‍കിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി.

നോട്ടീസ് നല്‍കിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായതനെത്തുടര്‍ന്നാണ് സിആര്‍പിസി 482 പ്രകാരം തന്‍റെ മുന്‍ ഉത്തരവ് ജസ്റ്റീസ് സിയാദ് റഹ്മാന്‍ തിരിച്ചു വിളിച്ചത്. ഒരുവര്‍ഷം മുന്‍പ് നല്‍കിയ ജാമ്യ ഹര്‍ജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റീസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടു.

അനുകൂല വിധി വാങ്ങി നല്‍കാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റീസ് സിയാദ് റഹ്മാന്‍ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഡ്വക്കേറ്റ് സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<