"മുനീറിന് പോക്കറ്റ് മണി നൽകിയതും പൊതുഖജനാവിൽ നിന്ന്, ചൊറിച്ചിലുള്ളവർ സഹിക്കണം'
"മുനീറിന് പോക്കറ്റ് മണി നൽകിയതും പൊതുഖജനാവിൽ നിന്ന്, ചൊറിച്ചിലുള്ളവർ സഹിക്കണം'
Saturday, April 1, 2023 11:31 AM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: ലോകായുക്ത കേസിന് ആധാരമായ ദുരിതാശ്വാസ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണം നടത്തിയതെന്നും ഇനിയും അത് തുടരുമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

യുഡിഎഫ് ഭരണകാലത്ത് സുനാമി ഫണ്ടില്‍ നിന്ന് പുഴ പോലുമില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് വാരിക്കോരി കൊടുത്തു. എം.കെ.മുനീറിന് പഠനത്തിനും പോക്കറ്റ് മണിയായും പൊതുഖജനാവില്‍ നിന്നാണ് പണം എടുത്ത് കൊടുത്തത്.

അന്നൊന്നുമില്ലാത്ത 'ചൊറിച്ചിൽ' രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്‍റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേര് എന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. യുഡിഎഫും എൽഡിഎഫും ബിജെപിയും നോക്കിയല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കുന്നത്.

ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എംഎൽഎയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു "പുഴ" പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു?


തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ല. ജനങ്ങളിൽ നിന്ന് ശേഖരിച്ച സുനാമി ഫണ്ടിൽ നിന്നാണെന്നോർക്കണം.

സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ മരണത്തെ തുടർന്ന് മകൻ എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിന്‍റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ യുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല. എല്ലാം ഏത് സർക്കാരിന്‍റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും.

അന്നൊന്നുമില്ലാത്ത "ചൊറിച്ചിൽ"രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്‍റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേര്. ഞങ്ങൾക്ക് വേറെ പണിയുണ്ട്.

''പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല"
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<