ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹം അഭിപ്രായരൂപീകരണം നടത്തുന്നത് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളിലൂടെയാണ്. പക്ഷെ, ഇന്നത്തെ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ പക്ഷം പിടിക്കുന്നതായി കാണുന്നു. സമൂഹത്തിന് നന്മയുണ്ടാകുന്നതിനും സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്നതിനും സധൈര്യം എഴുതുവാന്‍ തയാറാകേണ്ടവരല്ലേ ശരിയായ പത്രപ്രവര്‍ത്തകര്‍? ഓരോ മാധ്യമവും അവരവരുടെ താത്പര്യമനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ജനം വരികളിലൂടെയല്ല, വരികള്‍ക്കിടയിലൂടെ വായിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിശ്വാസ്യത നഷ്ടപ്പെടുന്നു.
വാര്‍ത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ് സമൂഹ മാധ്യമങ്ങള്‍. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതു കോണിലുള്ള ആളുമായി ബന്ധപ്പെടുവാനും ആശയ വിനിമയം നടത്തുവാനും സമൂഹ മാധ്യമങ്ങള്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍, ഈ മാധ്യമങ്ങള്‍ അനുഗ്രഹമോ ആപത്തോ എന്ന ചര്‍ച്ചയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങള്‍ അനുഗ്രഹം തന്നെയാണ്. പക്ഷെ, പലപ്പോഴും വിദ്വേഷ പ്രചരണങ്ങളുടെ താവളമായും സോഷ്യൽമീഡിയ മാറുന്നത് കാണാം. വാർത്തയുടെ ഉറവിടവും ആധികാരികതയും മാത്രമല്ല അതിൽ ഒരംശമെങ്കിലും തെറ്റായാൽ അത് ഏൽപ്പിക്കുന്ന ആഘാതവും സമൂഹത്തിനു ദോഷകരമാകുമോ എന്നതും അകാരണമായ വ്യക്തിഹത്യക്കു സാധ്യതയുണ്ടോ എന്നതുമെല്ലാം ചിന്തിക്കണം.
എപ്പൊഴൊക്കെ ജനാധിപത്യ ധ്വംസനം നടക്കുന്നുവോ അപ്പോഴൊക്കെ മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അവയെ ചെറുക്കുകയും ചെയ്യുന്നു. അനീതിക്കെതിരേ പോരാടുന്നു. സത്യത്തിനുവേണ്ടി നിലകൊള്ളുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കറിയാം എന്നമട്ടില്‍ ചില മാധ്യമ പ്രവര്‍ത്തകരും സോഷ്യൽ മീഡിയയും വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ നിർവാഹമില്ല.
വാര്‍ത്താശേഖരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കേണ്ട ജാഗ്രത, വിവേകം, കരുതല്‍, വിശ്വാസ്യത എന്നിവ ഇക്കാലത്ത് കുറഞ്ഞു വരികയല്ലേയെന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ സംശയിപ്പിക്കുന്നു. ചില വിഭാഗം ജനങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ദുഷ്ടലാക്കോടെ ആക്ഷേപിക്കുന്ന ഒരു പ്രവണത ഈ അടുത്തകാലത്തായി ചില മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും കണ്ടുവരുന്നു. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മൗലീക അവകാശമാണ്. പക്ഷെ, അത് മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്ന രീതിയിലാകരുത്. ശരിയായ ഒരു കാര്യത്തെ തെറ്റെന്ന് സ്ഥാപിക്കാന്‍ തെറ്റായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പ്രവണത മാധ്യമലോകത്തും സോഷ്യൽ മീഡിയയിലും കൂടിവരികയാണ്. മാധ്യമ ധര്‍മത്തിന്റെ അടിസ്ഥാന തത്വങ്ങള്‍പോലും അവഗണിച്ചുകൊണ്ട്, ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടിയും റേറ്റിംഗ് ഉയര്ത്താൻവേണ്ടിയുമുള്ള മത്സരത്തില്‍ അവഹേളിക്കപ്പെടുന്നത്, മുറിവേല്‍ക്കപ്പെടുന്നത്, ഒരു ജനതയാണ്. അതുകൊണ്ട് മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രത്യേകിച്ച്, സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്നവർക്ക് മാധ്യമ സാക്ഷരത അത്യന്താപേക്ഷിതമാണ്.
ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന്, കൊരട്ടി