സംവരണ രഹിത വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഇഡബ്ല്യുഎസ് സംവരണാനുകൂല്യം ലഭ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചോ, മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയോ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് അവസരം നല്കുകയായിരുന്നു.
കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംവരണം നിശ്ചയിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംസ്ഥാനമാനദണ്ഡങ്ങൾ പ്രകാരമാണ് സംവരണം അനുവദിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം അർഹനാകുന്ന വ്യക്തി കേരളത്തിൽ സംസ്ഥാന മാനദണ്ഡപ്രകാരം അർഹനാകണമെന്നില്ല, അതുപോലെ തിരിച്ചും.
കേന്ദ്ര മാനദണ്ഡം
കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം.(കുടുംബം എന്നാൽ അപേക്ഷകൻ, മാതാപിതാക്കൾ, ജീവിത പങ്കാളി, 18 വയസിൽ താഴെയുള്ള മക്കൾ എന്നിവർ മാത്രം)
അപേക്ഷിക്കുന്ന വർഷത്തിന് തൊട്ട് മുൻപുള്ള സാമ്പത്തിക വർഷത്തെ വരുമാനവും ആസ്തിയുമാണ് വരുമാനത്തിനായി പരിഗണിക്കുക. അതായത് 20212022 സാമ്പത്തിക വർഷത്തിൽ ഇഡബ്ല്യുഎസ് സാക്ഷ്യപത്രത്തിന് അപേക്ഷിക്കുന്ന ഒരാളുടെ കുടുംബത്തിന്റെ 20202021 വർഷത്തെ വരുമാനആസ്തിയുടെ അടിസ്ഥാനമാണ് കണക്കാക്കുക. ഒരു കുടുംബത്തിന്റെ വരുമാനം കണക്കാക്കുമ്പോൾ ശമ്പളം, കൃഷി, കച്ചവടം തുടങ്ങി എല്ലാവരുമാനവും കണക്കാക്കും.
കുടുംബത്തിന് അഞ്ച് ഏക്കറോ അതിലധികമോ കൃഷിഭൂമി ഉണ്ടാവാൻ പാടില്ല.1000 ചതുരശ്ര അടിയിൽ കൂടുതലുള്ള താമസത്തിനുള്ള വീട് ഉണ്ടാവാൻ പാടില്ല. മുനിസിപ്പൽകോർപറേഷൻ പരിധിയിൽ 100 ചതുരശ്ര യാർഡിൽ(2.06 സെന്റ്) കൂടുതൽ വീട് വയ്ക്കുന്നതിനുള്ള ഭൂമി ഉണ്ടാവരുത്. ഗ്രാമപ്രദേശങ്ങളിൽ 200 ചതുരശ്ര യാർഡിൽ(4.13 സെന്റ്) കൂടുതൽ വിട് വയ്ക്കുന്നതിനുള്ള ഭൂമി ഉണ്ടാവരുത്.
കൃഷിഭൂമിയും വീട് ഇരിക്കുന്ന ഭൂമിയും തമ്മിൽ വേർതിരിവ് ഇല്ലാത്തത് കേരളത്തിൽ പലപ്പോഴും ഈ കേന്ദ്ര മാനദണ്ഡം ഗുണത്തേക്കാൾ അധികം ദോഷമാണ് വരുത്തുന്നത്. കൃഷിഭൂമിയുള്ളവർ അത് കൃഷിഭൂമിയാണ് എന്നതിനുള്ള രേഖകൾ ബന്ധപ്പെട്ട കൃഷി ഓഫിസറിൽനിന്നു വാങ്ങി ഹാജരാക്കി ഈ ബുദ്ധിമുട്ട് മറികടക്കേണ്ടിവരുന്നു.
കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കുള്ള സാക്ഷ്യപത്രം തഹസിൽദാരാണ് നല്കുക. ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ അപേക്ഷയും അനുബന്ധ രേഖകളും അപേക്ഷകൻ സമർപ്പിച്ചു കഴിയുമ്പോൾ അന്വേഷണ റിപ്പോർട്ട് സഹിതം തഹസിൽദാർക്ക് നല്കും. തഹസിൽദാർ സാക്ഷ്യപത്രം നിരസിച്ചാൽ ബന്ധപ്പെട്ട ജില്ലാ കളക്ടർ മുമ്പാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ 10 ദിവസത്തിനകം സാക്ഷ്യപത്രം നല്കണമെന്നാണ് വ്യവസ്ഥ. സാക്ഷ്യപത്രത്തിന് ഒരു വർഷം കാലാവധി ഉണ്ട്. എന്നിരുന്നാലും ഓരോ സാമ്പത്തിക വർഷം തീരുമ്പോൾ ആ വർഷം എന്ന് കിട്ടിയതാണെങ്കിലും സാക്ഷ്യപത്രത്തിന്റെ കാലാവധി തീരും എന്ന കാര്യം ശ്രദ്ധിക്കണം
സംസ്ഥാന മാനദണ്ഡം
അപേക്ഷകൻ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്കവിഭാഗം എന്നീ സംവരണ വിഭാഗത്തിൽ ഉൾപ്പെടാത്തവർ ആയിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം ( വരുമാനത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ, കുടുംബപെൻഷൻ, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യം എന്നിവ ഉൾപ്പെടില്ല).
അപേക്ഷകന്റെ കുടുംബത്തിന്റെ കൈവശമുള്ള ആകെ ഭൂസ്വത്തു പരിധി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 2.5 ഏക്കറും നഗരസഭയിൽ 75 സെന്റും കോർപറേഷൻ പരിധിയിൽ 50 സെന്റും ആണ്. എന്നാൽ നഗരസഭകളിൽ 20 സെന്റിൽ അധികമോ കോർപറേഷൻ പരിധിയിൽ 15 സെന്റിൽ അധികമോ ഹൗസ് പ്ലോട്ട് ഉണ്ടാവരുത്. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പ്രദേശങ്ങളിൽ ആകെ 2.5 ഏക്കറിൽ കവിയാൻ പാടില്ല, അതുപോലെ ഓരോ പ്രദേശത്ത് നിഷ്കർഷിച്ചിരിക്കുന്ന പരിധിക്കു മുകളിലും ആകരുത്. നഗരസഭയിലും കോർപറേഷനിലും വസ്തു ഉണ്ടെങ്കിൽ അത് 75 സെന്റിൽ കൂടരുത്. അപേക്ഷകന്റെ കുടുംബത്തിന്റെ കൈവശമുള്ള ഭൂവിസ്തൃതി കണക്കാക്കുന്നത് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആകെ ഭൂമിയുടെ അടിസ്ഥാനത്തിലാണ്. ഭൂമി എന്നതിൽ എല്ലാത്തരം ഭൂമിയും ഉൾപ്പെടും. ഹൗസ് പ്ലോട്ട് എന്നാൽ വീട് നില്ക്കുന്നതോ വീട് വയ്ക്കാൻ പറ്റുന്നതോ ആയ ഭൂമി എന്നാണ് അർഥമാക്കുന്നത്.
സംസ്ഥാന മാനദണ്ഡത്തിൽ കെട്ടിടത്തിന്റെ വലുപ്പം എത്ര ആയാലും അർഹതാ മാനദണ്ഡം മാറില്ല. കെട്ടിടവിസ്തൃതി പരിഗണിക്കാതെ മറ്റെല്ലാ മാനദണ്ഡങ്ങൾ പ്രകാരം അർഹത ഉണ്ടെങ്കിൽ ആനുകൂല്യം ലഭിക്കും. കേന്ദ്ര ആവശ്യത്തിന് എന്ന പോലെതന്നെ സംസ്ഥാന ആവശ്യത്തിനും കുടുംബം എന്നതിൽ അപേക്ഷകൻ, മാതാപിതാക്കൾ, പങ്കാളി,18 വയസിൽ താഴെ പ്രായമുള്ള മക്കൾ എന്നിവർ മാത്രമേ ഉൾപ്പെടൂ. വീട്ടിൽ താമസിക്കുന്നവരുടെയും റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും സ്വത്തും വരുമാനവും പരിഗണിക്കില്ല.
അന്ത്യോദയഅന്നയോജന (AAY), പ്രയോറിറ്റി ഹൗസ് ഹോൾഡർ(PHH) റേഷൻ കാർഡ് ഉടമകൾക്ക് മറ്റ് ഒന്നും പരിഗണിക്കാതെ സംസ്ഥാന ഇഡബ്ല്യുഎസ് ആനുകൂല്യത്തിന് അർഹത ഉണ്ട്. യോഗ്യരായ അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും (വരുമാന സ്വത്ത് വിവരങ്ങൾ) രേഖകളും സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ അപേക്ഷ നല്കിയാൽ 10 ദിവസത്തിനകം സാക്ഷ്യപത്രം ലഭിക്കും. സംസ്ഥാന ആവശ്യത്തിന് വില്ലേജ് ഓഫിസർ ആണ് സാക്ഷ്യപത്രം നല്കുന്നത്. ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കില്ല. നേരിട്ട് അപേക്ഷ നല്കണം. അർഹത ഉണ്ടായിട്ടും സാക്ഷ്യപത്രം നിരസിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട തഹസിൽദാർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
ജാതി, ഉപജാതി, വരുമാനം, സ്വത്ത് സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതോടൊപ്പം വില്ലേജ് ഓഫിസർ അന്വേഷണം നടത്തിയാണ് സാക്ഷ്യപത്രം നല്കുന്നത്. മിശ്ര വിവാഹിതരുടെ(ഉദാ: ലത്തീനും സീറോ മലബാറും) മക്കൾക്കും ഇഡബ്ല്യുഎസ് സാഷ്യപത്രം ലഭിക്കും. സംവരണ ആനുകൂല്യമുള്ള സമുദായ അംഗം സംവരണ ആനുകൂല്യം ഇല്ലാത്ത ഒരു സമുദായ അംഗവുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും നാളിതുവരെ സംവരണ ആനുകൂല്യങ്ങൾ നേടിയിട്ടില്ല എങ്കിൽ അവരുടെ മക്കൾക്ക് ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. വിശദമായ അന്വേഷണം നടത്തി മാത്രമേ സാക്ഷ്യപത്രം അനുവദിക്കൂ.
സാക്ഷ്യപത്രം ഏത് ഓഫീസിൽ (സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ) ഹാജരാക്കാനുള്ളതാണ് എന്നു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അല്ലെങ്കിൽ യോഗ്യത ഉണ്ടെങ്കിൽപ്പോലും അപേക്ഷ തള്ളപ്പെടാവുന്നതാണ്. ഉദാഹരണത്തിന്: കേരളത്തിലെ ഒരു കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാർ സ്ഥാപനമെങ്കിൽ ആ സ്ഥാപനത്തിൽ കൊടുക്കാൻ എന്ന പേരിൽ അപേക്ഷ നല്കിയാൽ കേന്ദ്ര മാനദണ്ഡപ്രകാരമേ അപേക്ഷ പരിഗണിക്കപ്പെടൂ. അതിനു പകരം കോഴ്സിന്റെ പേരിൽ അപേക്ഷ നല്കിയാൽ സംസ്ഥാനമാനദണ്ഡപ്രകാരം അപേക്ഷ പരിഗണിക്കപ്പെടും. കേന്ദ്ര മാനദണ്ഡപ്രകാരം ലഭിക്കാത്ത പലർക്കും സംസ്ഥാന മാനദണ്ഡപ്രകാരം ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കും. അതുകൊണ്ട് ഇക്കാര്യത്തിൽ അപേക്ഷകർ പ്രത്യേകം ശ്രദ്ധചെലുത്തണം.
ആന്റണി ആറിൽച്ചിറ, ചമ്പക്കുളം