മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളിൽ അടച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമായ മനുഷ്യൻ. യഥാർഥത്തിൽ ഈ വയോധികൻ ആരാണ്?
ഈശോസഭാ വൈദികനായ സ്റ്റനിസ്ലാവോസ് ലൂര്‍ദ്സ്വാമി എന്ന സ്റ്റാന്‍ സ്വാമി നാല്പതു വര്‍ഷത്തിലേറെയായി ആദിവാസികളുടെ അവകാശസംരക്ഷകനാണ്. ബിഹാറിലും ജാര്‍ഖണ്ഡിലുമൊക്കെ ഗോത്രവാസികളെ ഉന്മൂലനം ചെയ്യുന്ന മാഫിയകള്‍ക്കും കോര്പറേറ്റുകള്ക്കുമെതിരെയാണ് സ്റ്റാന്‍ സ്വാമിയുടെ തളരാത്ത പോരാട്ടം. കാടിന്റെ മക്കളെ കുടിയൊഴിപ്പിച്ച് അവിടം വന്ഖനികളാക്കി മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരേ മനുഷ്യാവകാശത്തിന്റെ ശബ്ദം ഉയര്‍ത്തുന്ന 83കാരനായ പുരോഹിതനെ ഭരണകൂടം ജയിലില്‍ അടച്ചിരിക്കുന്നു.
തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളിക്കടുത്ത് വാരാഹ്മൂര് സ്വദേശിയായ ഫാ. സ്റ്റാന്‍ സ്വാമി ആദിവാസികളുടെ ഭൂമി, വനം, തൊഴില്‍ പ്രശ്നങ്ങളില്‍ അവരിലൊരാളായി നിലകൊണ്ട് ഏറെക്കാലമായി ഇടപെടലുകളും വ്യവഹാരങ്ങളും നടത്തിവരികയാണ്.
ദളിത് ആദിവാസി ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച വൈദികന് നിരോധിത സിപിഐ- മാവോയിസ്റ്റ് സംഘടനയുമായും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ച ഭീമ കൊറേഗാവ് കലാപവുമായും ബന്ധമുണ്ടെന്നാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ കുറ്റപത്രം.
ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് രാത്രി 7.20ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബാഗെയ്ചയിലുള്ള ഈശോസഭാ ഭവനത്തില്‍നിന്നാണ് വാറന്റും വിശദീകരണവുമില്ലാതെ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തു നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലടച്ചിരിക്കുന്നത്.
2017 ഡിസംബര്‍ 31 ന് പുനെയിലെ ശനിവാര്‍ വാഡയില്‍ ഭീമ കൊറേഗാവ് വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ എല്‍ഗാര്‍ പരിഷത്തിനു പിന്നില്‍ നിരോധിത മാവോയിസ്റ്റു സംഘടനയുടെ ഇടപെടലുള്ളതായി പോലീസ് പറയുന്നു. പിറ്റേന്ന് 2018ലെ പുതുവര്‍ഷദിനത്തില്‍ പുനെയിലെ ഷിരൂരില്‍ ഉണ്ടായ അക്രമസംഭവങ്ങൾക്കു കാരണമായത് എല്‍ഗാര്‍ പരിഷത്ത് സമ്മേളനമാണെന്നും പോലീസ് ആരോപിക്കുന്നു.
1818-ല്‍ മറാഠാ പേഷ്വമാര്‍ക്കെതിരേ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ഭീമ കൊറേഗാവില്‍ ദളിതര്‍ പോരാടി വിജയിച്ചതിന്റെ ഇരുനൂറാം വാര്‍ഷികവേളയില്‍ ഒട്ടേറെ ദളിത് വിഭാഗങ്ങള്‍ പഴയ യുദ്ധഭൂമിയില്‍ സമ്മേളിച്ചിരുന്നു. അന്നുണ്ടായ വര്‍ഗ ലഹളയില്‍ രാഹുല്‍ പതംഗ്ലെ എന്ന യുവാവ് കൊല്ലപ്പെട്ടതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് ആരോപണം. രണ്ടു വര്‍ഷം പൂനെ പോലീസ് അന്വേഷിച്ചതിനുശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ താല്പര്യത്തിൽ ഇക്കൊല്ലം ജനുവരിയില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയതും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രമുഖര്‍ക്കെതിരേ കേസെടുത്തുവരുന്നതും. ഭീമ കോറേഗാവില്‍ ഒരിക്കല്‍പോലും പോയിട്ടില്ലാത്ത സ്റ്റാന്‍ സ്വാമിയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 28നു രാവിലെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് പോലീസ് സംയുക്തമായി സ്റ്റാന്‍ സ്വാമിയുടെ മുറിയിലെത്തി മൊബൈല്‍ ഫോണും ലാപ്ടോപ്പും പത്ര കട്ടിംഗുകളും സിഡികളും പ്രസിദ്ധീകരണങ്ങളും മറ്റും വാനില്‍ കയറ്റിക്കൊണ്ടുപോയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ തന്റെ കംപ്യൂട്ടറില്‍ ചില രേഖകള്‍ പോലീസ് ഉള്‍പ്പെടുത്തിയതായി സ്റ്റാന്‍ സ്വാമി തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ പറഞ്ഞു. അത് വിലപ്പെട്ട തെളിവാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
മുപ്പതിലേറെ വരുന്ന ആദിവാസി വിഭാഗങ്ങളെ ജീവിക്കുന്ന മണ്ണില്‍ നിന്നും കുടിയൊഴിപ്പിക്കാനും അവരെ ചൂഷണം ചെയ്യാനുമുള്ള ഭൂമി ഖനി മാഫിയകളുടെയും കോര്‍പറേറ്റുകളുടെയും നീക്കങ്ങളെ സ്റ്റാന്‍ സ്വാമി എക്കാലവും ചോദ്യം ചെയ്തിരുന്നു. അവരുടെ അവകാശപ്രക്ഷോഭങ്ങളില് അസംഘടിതരായ ആദിവാസികള്‍ക്ക് അഭയവും ആശയവും പിന്തുണയും നല്കിപ്പോന്നു.
സായുധ പോരാട്ടമല്ല
സായുധ പോരാട്ടമായിരുന്നില്ല, മറിച്ച് ഭരണഘടനയിലെ പൗരാവകാശങ്ങള്‍ നിയമത്തിന്റെയും കോടതിയുടെയും പിന്‍ബലത്തില്‍ നേടിയെടുക്കാനായുള്ള അക്ഷീണ പ്രയത്നമാണ് ഇദ്ദേഹത്തിന്റെ ജീവിതം. ദരിദ്രരും ദളിതരുമായ ആദിവാസികള്‍ക്കു നേരെയുള്ള ജന്മി മാഫിയയുടെ സംഘടിത നീക്കങ്ങളെ ചെറുക്കാന്‍ ജനാധിപത്യപരമായ എല്ലാ സമരങ്ങളിലും സ്റ്റാന്‍ മുന്‍നിരയിലുണ്ടായിരുന്നു. അത്തരത്തില്‍ സ്റ്റാന്‍സ്വാമി നീതിയുടെയും സത്യത്തിന്റെയും കരുണയുടെയും കവചം ധരിച്ച ആക്ടിവിസ്റ്റുതന്നെ.
1996ല്‍ യുറേനിയം കോര്പറേഷന് ഇന്‍ഡ്യ ലിമിറ്റഡ് ബിഹാറില്‍ ഖനനവുമായി എത്തിയതിനെ വനവാസികള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റാന്‍ ചെറുത്തു. ഇതുവഴി ചായ്ബാസയില്‍ നിര്‍മിക്കാനിരുന്ന ഡാമിന്റെ നിര്‍മാണം നിര്ത്തിവയ്പ്പിക്കാനായത് ആയിരക്കണക്കിന് വനവാസികള്‍ക്ക് രക്ഷയായി. അണക്കെട്ട് പണിതിരുന്നുവെങ്കില്‍ ജഡുഗോദയിലെ ചാട്ടികൊച ആദിവാസികളുടെ കിടപ്പാടങ്ങള്‍ അപ്പാടെ മുങ്ങിപ്പോകുമായിരുന്നു. പില്ക്കാലത്ത് ബുകാരോ, സന്താള്‍ പര്‍ഗാനാ, കോദര്‍മ പ്രദേശങ്ങളിലെ സമാനമായ സമരങ്ങളിലും ആദിവാസികളുടെ സംരക്ഷകനായി നിലകൊണ്ടിരുന്നു.
രാജ്യത്ത് ഏറ്റവുമധികം ധാതുക്കളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. ഇരുമ്പയിരും ബോക്സൈറ്റും ചുണ്ണാമ്പുകല്ലും യുറേനിയവും ഉള്‍പ്പെടെ ഇരുപതിലേറെ ധാതുക്കളാൽ കുന്നും മലയും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശം. അതേസമയം വികസനത്തില്‍ ഏറെ പിന്നോക്കവും. 39 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു കീഴില്‍. അഞ്ചു വയസില്‍ താഴെയുള്ള 19.6 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരക്കുറവ്. 86 ശതമാനം ജനങ്ങളും കുഗ്രാമങ്ങളിലും വനങ്ങളിലും കൂരകള്‍ കെട്ടി പാര്‍ക്കുന്നു. പാവങ്ങളില്‍ പാവങ്ങളായ ഈ ഗോത്രവാസികളെ ഒഴിപ്പിച്ച് ഇവിടത്തെ സമ്പന്നമായ ധാതുശേഖരം ഖനികള്‍ തീര്‍ത്ത് കുഴിച്ചെടുക്കാന്‍ നീക്കം നടക്കുന്നു. ആദിവാസികളുടെ ഇടങ്ങള്‍ ഖനന കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ സ്റ്റാന്‍ സ്വാമി ധീരമായി ചെറുത്തു. ഭൂമി കുഴിച്ചെടുക്കാന്‍ 2017ല്‍ റാഞ്ചിയില്‍ നടന്ന ഒരു നിക്ഷേപക സംഗമത്തില്‍ മൂന്ന് ലക്ഷം കോടി മുടക്കുവരുന്ന ഇരുനൂറിലേറെ പദ്ധതികളാണ് ഒപ്പുവയ്ക്കപ്പെട്ടത്.
കോടതിയെയും വകവയ്ക്കാതെ മാഫിയ
ആദിവാസികളെ കുടിയൊഴിപ്പിച്ച് മലകളും വനങ്ങളും പുഴകളും തുരന്നിറങ്ങി ധാതുക്കള്‍ കവര്‍ന്നെടുക്കാനുള്ള തീരുമാനത്തിനെതിരേ നടന്ന സമരങ്ങളില്‍ ഫാദര്‍ സ്വാമി ആദിവാസികളുടെ മുന്‍നിരയിലുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളും മനുഷ്യാവകാശ പരിസ്ഥിതി സംഘടനകളും അച്ചനു പിന്തുണ നല്കി. ഒപ്പം സുപ്രീം കോടതിയും ആദിവാസികളുടെ രക്ഷയ്ക്കെത്തി. രാജ്യത്തെ 219 ഖനികളില്‍ 214 എണ്ണവും നിയമവിരുദ്ധമാണെന്നും അടച്ചുപൂട്ടി പിഴ ഈടാക്കണമെന്നും സുപ്രീംകോടതി വിധിച്ചു. എന്നാല്‍ ഇതു വക വയ്ക്കാതെ ഖനനവുമായി മുന്നോട്ടുനീങ്ങിയപ്പോള്‍ ധീരമായ ചെറുത്തു നില്‍പ്പുമായി സ്റ്റാന്‍ സ്വാമി തളരാതെ സമരഭൂമിയില്‍ നിലകൊണ്ടതോടെ ഇദ്ദേഹം മാഫിയകളുടെ കണ്ണിലെ കരടായി മാറി.
ജാര്‍ഖണ്ഡില്‍ മാവോയിസവും നക്സലിസവും വളര്‍ന്നപ്പോള്‍ 2010ല്‍ നക്സലൈറ്റ് ബന്ധം ആരോപിച്ചു മൂവായിരത്തോളം ആദിവാസി യുവാക്കളെ വിചാരണയില്ലാതെ തടവിലാക്കിയ സംഭവത്തില്‍ സ്റ്റാന്‍ നടത്തിയ പോരാട്ടം ദേശീയ തലത്തില്‍ ശ്രദ്ധേയമായി. ഈ പശ്ചാത്തലത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി എഴുതിയ "ദ ട്രൂത്ത് ഓഫ് അണ്ടര്‍ ട്രയല്‍സ്' എന്ന പുസ്തകം ജാര്‍ഖണ്ഡിലെ മനുഷ്യാവകാശലംഘനങ്ങള്‍ പുറംലോകത്ത് അറിയിക്കാന്‍ സഹായകരമായി.
അറസ്റ്റ് ചെയ്തതില്‍ 98 ശതമാനം ആദിവാസി യുവാക്കള്‍ക്കും മാവോയിസ്റ്റുകളുമായി ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
തടവുകാരുടെ മോചനം
ഈ യുവാക്കള്‍ക്ക് അയ്യായിരം രൂപ തികച്ചു വാര്‍ഷിക വരുമാനമില്ലെന്നിരിക്കെ കേസ് വാദിക്കാന്‍ അഭിഭാഷകരെപ്പോലും ഏര്‍പ്പാടാക്കാന്‍ കഴിയാതെ അനന്തകാലത്തോളം ജയിലില്‍ കിടക്കുമെന്ന പുസ്തകത്തിലെ പരാമര്‍ശം ഭരണക്കാരെ ചൊടിപ്പിച്ചു.
വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ഈ വൈദികന് ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്കി. ഒപ്പം വിചാരണ താമസിക്കാനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ആദിവാസികള്‍ മാത്രം അംഗങ്ങളായ ട്രൈബല്‍ അഡ്വൈസറി കൗണ്‍സില്‍ രൂപീകരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിലെ അനുശാസനം നടപ്പിലാക്കാത്തതിനെയും മുന്‍പ് സ്റ്റാന്‍ സ്വാമി ചോദ്യം ചെയ്തിരുന്നു. അവകാശങ്ങള്‍ക്കായി ആദിവാസികളെ സംഘടിപ്പിച്ചു ഇദ്ദേഹം നയിച്ച സമരം 2017 ല്‍ പതല്‍ഗുഡി അവകാശ പ്രസ്ഥാനമായി ജാര്‍ഖണ്ഡില്‍ ശക്തിപ്പെടുകയും ചെയ്തു.
തലമുറകളായി താമസിക്കുന്ന കിടപ്പാടത്തിന് പട്ടയം ആവശ്യപ്പെട്ട് 2006നും 2011നുമിടെ 30 ലക്ഷം അപേക്ഷകള്‍ സമര്‍പ്പിക്കുകയും 11 ലക്ഷംപേര്‍ക്ക് പട്ടയം ലഭിക്കുകയും ചെയ്തു. 14 ലക്ഷം അപേക്ഷകള്‍ തള്ളുകയും അഞ്ചു ലക്ഷം തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയും ചെയ്തപ്പോഴും അച്ചന് ഇടപെടലുകള്‍ നടത്തി.
ആദിവാസികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്താന്‍ സര്‍ക്കാര്‍ ലാന്റ് അക്വിസിഷന്‍ ആക്ട് ഭേദഗതി ചെയ്ത തീരുമാനത്തെയും ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയതിനെയും ചോദ്യം ചെയ്തു.
ആരോപണങ്ങൾ കെട്ടിച്ചമച്ചത്
നീതി തേടിയുള്ള അവകാശ പോരാട്ടത്തില്‍ ധീരമായ നിലപാടുകളുള്ള സ്റ്റാന്‍ സ്വാമി സര്‍ക്കാരിന്റെയും പോലീസിന്റെ യും കണ്ണിലെ കരടായി മാറിയതിനെത്തുടര്‍ന്നാണ് ആരോപണങ്ങള്‍ കെട്ടിച്ചമച്ചുള്ള അറസ്റ്റ്.
ഭീമ കൊറേഗാവ് പ്രക്ഷോഭത്തില്‍ പങ്കില്ലെന്ന് 2018ല്‍ മുംബൈ ഹൈക്കോടതിയില്‍ സ്റ്റാന്‍ സ്വാമി നല്കിയ മൊഴികളെ വകവയ്ക്കാതെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഐഎന്‍എയുടെ 15 മണിക്കൂര്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ക്കിന്‍സന്‍സ് രോഗിയായ വയോധികനെ ജയിലില്‍ അടച്ചത്. എല്‍ഗാര്‍ പരിഷത്ത്, ഭീമ കൊറേഗാവ് സംഭവങ്ങളില്‍ ഇതിനോടകം അറസ്റ്റിലായവര്‍ക്കെല്ലാം നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ ആരോപണം.
ഫാ. സ്റ്റാന്‍ സ്വാമിയെ കൂടാതെ, സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന് സുരേന്ദ്ര ഗാഡ്ലിങ്, ഡല്‍ഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബു തുടങ്ങിയവരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി റാഞ്ചി രൂപതയും മനുഷ്യാവകാശ സംഘടനകളും ഈശോസഭയും ഉള്‍പ്പെടെ ദേശവ്യാപകമായ പ്രതിഷേധം തുടരുകയാണ്.
ഫാ. സ്റ്റാന്‍ ഉള്‍പ്പെടെ പൗരവകാശ പ്രവര്‍ത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു യുഎന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. ഇന്ത്യ സ്വതന്ത്ര ജുഡീഷറിയും നിയമസംവിധാനവുമുള്ള രാജ്യമാണെന്ന് വിശദീകരിച്ച് പ്രശ്നങ്ങളെ അവഗണിക്കുന്ന സമീപനമാണ് സർക്കാരിന്റെത്.
റെജി ജോസഫ്
കടുത്ത മനുഷ്യാവകാശ ലംഘനം
എക്കാലവും അവഗണനയും തിരസ്കാരവും അനുഭവിക്കുന്ന മനുഷ്യസമൂഹമാണ് എന്നും എവിടെയും ആദിവാസികള്‍. ജാര്‍ഖണ്ഡില്‍ അധിവസിക്കുന്ന ജനതയിൽ ഏറെയും ഗോത്രവാസികളാണ്. പ്രകൃതി വിഭവങ്ങള്‍ ഭദ്രമായി സംരക്ഷിച്ചുപോരുന്ന ഈ ആദിവാസികളെ പുറത്താക്കി അവരുടെ മണ്ണും ജീവിതവും ചൂഷണം ചെയ്യാന്‍ ഭരണകൂടങ്ങളും ഇവരുടെ ഒത്താശയില്‍ ഖനി മാഫിയാ സംഘങ്ങളും സജീവമാണ്. സ്റ്റാന്‍ സ്വാമിയുടെ പോരാട്ടം എക്കാലവും പാവപ്പെട്ടവരും ദുര്‍ബലരുമായ ആദിവാസി ജനതയുടെ സംരക്ഷണത്തിനും അവരുടെ ക്ഷേമത്തിനും വേണ്ടിയായിരുന്നു.
ജാര്‍ഖണ്ഡില്‍ 40 വര്‍ഷത്തിലേറെയായി ആദിവാസികളുടെ അവകാശസംരക്ഷണത്തിനായി പോരാടുന്ന സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കടുത്ത മനുഷ്യാവകാശലംഘനമാണ്. 83 വയസുള്ള വയോധികനെ അറസ്റ്റ് വാറന്റില്ലാതെ ഈ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചിരിക്കുന്നു. ഒരു സന്യാസ സമൂഹത്തിലെ അംഗത്തെ അദ്ദേഹത്തിന്റെ മേലധികാരികള്‍ അറിയാതെ മുറിയിലെത്തി കൊണ്ടുപോവുകയായിരുന്നു.
അദ്ദേഹത്തിനെതിരെ എന്‍ഐഎ ആരോപിക്കുന്ന കുറ്റങ്ങളെല്ലാം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ്. ഭരണകൂടത്തിന്റെ ഈ നടപടി ഫാ.സ്റ്റാന്‍സ്വാമിയുടെ നേര്‍ക്ക് മാത്രമല്ല അദ്ദേഹത്തോടൊപ്പം ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി സമരം ചെയ്യുന്ന നൂറു കണക്കിനു മനുഷ്യാവകാശ സംരക്ഷകര്‍ക്കും എതിരേയുള്ള തികച്ചും ആസൂത്രിതമായ നീക്കങ്ങളാണ്.
ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് അത്യധികം അപലപനീയമാണ്. ഭരണകൂടങ്ങളുടെ പിന്തുണയോടെ ഖനിമാഫിയയും കോര്‍പറേറ്റുകളും നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണത്തെ നിരന്തരം എതിര്‍ത്തിരുന്ന ഫാ. സ്റ്റാന്‍ എന്നും നീതിക്കുവേണ്ടി നിലപാടുകളെടുത്ത വ്യക്തിയാണ്. പത്തല്‍ഗഡി മൂവ്മെന്റും പേഴ്സിക്യൂട്ടഡ് പ്രിസണേഴ്സ് സോളിഡാരിറ്റി ഫോറവും എല്ലാം ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്.
പാവപ്പെട്ട ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി അഹിംസാത്മകമായി പോരാടിക്കൊണ്ടിരിക്കുന്ന ഫാ. സ്റ്റാനിന് ജാമ്യം നല്കി വിട്ടയയ്ക്കണമെന്ന് സര്‍ക്കാര്‍ തയാറാകണം. സ്റ്റാന്‍ ഈ രാജ്യത്തെ മുതര്‍ന്ന പൗരന്മാരിലൊരാളാണ്. സമൂഹത്തിന് ഒട്ടേറെ നന്മകള് നല്കിയ വൈദികനാണ്. നിയമപരമായി അദ്ദേഹത്തിന് അവകാശപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കരുത്.
റവ.ഡോ. സിജി മാത്യു
ജസ്യൂട്ട് കോണ്‍ഫറന്‍സ് ഓഫ് സൗത്ത് ഏഷ്യ വക്താവ്
ഇത് കടുത്ത അപരാധം
റാഞ്ചിയിലെ വസതിയില്‍നിന്നും വയോധികനായ സ്റ്റാന്‍സ്വാമിയെ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്യുകയും ജാമ്യം നിഷേധിച്ചു മുംബൈയിലെത്തിച്ചു ജയിലില്‍ അടയ്ക്കുകയും ചെയ്തത് അദ്ദേഹത്തെപ്പോലെ അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനു നേരേയുണ്ടായ കടുത്ത നിയമനിഷേധമാണ്.
എണ്‍പത്തിമൂന്നു വയസുകാരനായ സ്വാമിയുടെ അറസ്റ്റ് മനുഷ്യമനസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. ആര്‍ദ്രമായ സ്നേഹവും കരുണയും മനുഷ്യത്വവും നിറഞ്ഞ ഒരു വ്യക്തിയാണ് ഈ വൈദികന്. സാമൂഹത്തിന്റെ പൊതുനന്മയ്ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ഏറെക്കാലമായി നിലകൊള്ളുകയാണ് സ്റ്റാന്‍.
അവഗണിക്കപ്പെട്ടവരായ ആദിവാസികളുടെ ക്ഷേമത്തിനായി അവര്‍ക്കൊപ്പം ജീവിക്കുന്ന സ്റ്റാന്‍ എക്കാലവും നീതിയുടെ പക്ഷം വിളിച്ചു പറയുന്നയാളും അവരുടെ സുരക്ഷ ഉറപ്പാക്കുന്നയാളുമാണ്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരിക്കലും അക്രമങ്ങളുടേതോ കലാപത്തിന്റേതോ ആയിരുന്നിട്ടുമില്ല- മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ആദിവാസികളുടെ ജീവനും ജീവനോപാധിയും അടിച്ചമര്‍ത്തി ഖനന കമ്പനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള നീക്കങ്ങളെ ചെറുത്തു എന്നതു മാത്രമാണ് സ്റ്റാന്‍ ചെയ്ത കുറ്റമെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയും പ്രതികരിച്ചു.
അടിയന്തരാവസ്ഥയ്ക്കു തുല്യം
സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് ഒതു തുടക്കം മാത്രമാണ്. ആള്‍ക്കൂട്ട കൊലപാതകത്തില്‍ പങ്കുള്ളവരല്ല, പകരം അഭിഭാഷകര്‍, എഴുത്തുകാര്‍ കവികള്‍, ദലിത് ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ എന്നിവരൊക്കെ അറസ്റ്റു ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ഭരണഘടന പറയുന്നെങ്കിലും ആദിവാസികള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ക്ക് ഒരുകാലത്തും കുറവു കാണുന്നില്ല.
പ്രകൃതിയോടു താദാത്മ്യപ്പെട്ടും തനതു സംസ്കാരം നിലനിറുത്തിയും ജീവിക്കുന്ന ആദിവാസികളെ ഇല്ലായ്മപ്പെടുത്താനുള്ള സംഘടിത നീക്കം പല സംസ്ഥാനങ്ങളിലും നടമാടുകയാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ സംഭവിച്ചുവരുന്ന നീചസംഭവങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്.
ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തി ഇവരെ വിചാരണയില്ലാതെ ജയിലില്‍ അടയ്ക്കുന്നത് പതിവു സംഭവം. അനീതിക്കെതിരേ പ്രതികരിക്കുന്നവരെ യുഎപിഎ കുറ്റം ചാര്‍ത്തിയാണ് ജയിലില്‍ അടച്ചുവരുന്നത്. ജയിലില്‍ വിചാരണ നിഷേധിക്കപ്പെട്ടു കഴിയുന്ന നിരപരാധികളുടെ നെടുവീര്‍പ്പുകളും ദയനീയാവസ്ഥയും പൊതുസമൂഹം അറിയുന്നില്ല. ആക്ടിവിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി പറഞ്ഞു.