നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സിസ്റ്റർ ഡോ. ശോഭിത, സി. ഡോ. സായൂജ്യ എന്നിവരുടെയും സന്യാസ രജതജൂബിലിയായിരുന്നു. ആഘോഷമൊന്നുമില്ലായിരുന്നു. പക്ഷേ, കേരളത്തിലെ 25 കുടുംബങ്ങൾ അതാഘോഷിച്ചു. സ്വന്തമായി വീടുവയ്ക്കാൻ വശമില്ലാതിരുന്നവരായിരുന്നു അവരെല്ലാം. കുടുംബസ്വത്തായി അച്ചന്മാർക്കു കിട്ടിയ ഭൂമി 25 പാവങ്ങൾക്കു വീതിച്ചു കൊടുത്തു. എന്താ ഇങ്ങനെ എന്നു ചോദിച്ചാൽ നിക്കോളാസച്ചൻ ഒഴുക്കൻ മട്ടിൽ ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനത്തിന്റെ പേരു പറയും....
കുതിരപ്പുറത്തുള്ള പോക്കുവരവൊക്കെ കണ്ടാൽ വരത്തന്മാരു വിചാരിക്കും ഏതു രാജാവാ ഈ പള്ളീലച്ചന്റെ വേഷത്തിലിറങ്ങിയിരിക്കുന്നതെന്ന്. പക്ഷേ, ഇടവകക്കാർക്കറിയാം അതു തങ്ങളുടെ വികാരിയച്ചനാണെന്ന്. മുന്തിയ കാറുകളുടെയും ടൂവീലറുകളുടെയുമൊക്കെ ഇടയിലൂടെ കുതിരയങ്ങു പായും. കുളന്പടി ശബ്ദം ഏതെങ്കിലും വീട്ടുമുറ്റത്ത് അവസാനിക്കുന്പോഴേക്കും കാർന്നോന്മാരും പിള്ളേരും ഇറങ്ങിവന്നിട്ടു പറയും...ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! എറണാകുളം-അങ്കമാലി അതിരൂപതയിലെ മംഗലശേരി ഇടവകയിലെ പതിവുകാഴ്ചയാണിത്. പക്ഷേ, നിക്കോളാസച്ചനു സ്തുതി ചൊല്ലുന്നത് ഇപ്പോൾ ഇടവകക്കാരു മാത്രമല്ല, കേരളത്തിലെ 25 കുടുംബങ്ങൾകൂടിയാണ്. അവരുടെയൊക്കെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ കുളന്പടി ശബ്ദമെത്തിക്കാൻ സഹോദരൻ തോമസച്ചനും ഒപ്പമുണ്ടായിരുന്നു.
"മനുഷ്യന്; എത്ര മനോഹരമായ പദം'
മാക്സിം ഗോര്‍ക്കി കുറിച്ചതാണ് ഈ വാക്കുകള്‍. ജീവിതം മനുഷ്യത്വത്തിലും മാനവികതയിലും ഉരുക്കിവാര്‍ത്തു പരുവപ്പെടുത്തുമ്പോഴാണു മനുഷ്യന് എന്ന പദം മനോഹരവും അര്‍ഥപൂര്‍ണവുമാകുന്നത്. പരസ്നേഹത്തിലൂന്നിയ പൗരോഹിത്യ ജീവിതത്തിലൂടെ മാനുഷിക മൂല്യങ്ങള്‍ക്കു പുതുമാനമെഴുതിയ ഫാ. നിക്കോളാസ് മണിപ്പറമ്പിലും അനുജന് ഫാ. തോമസ് മണിപ്പറമ്പിലും വ്യത്യസ്തരാകുന്നു.
നിർധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ സൗജന്യമായി ഭൂമി നല്കാന് ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ തീരുമാനിച്ചതിനു പിന്നില്‍, 25 വര്‍ഷത്തെ പൗരോഹിത്യ ജീവിതം നല്കിയ ബോധ്യങ്ങളാണ്.
സ്നേഹവും കാരുണ്യവും പ്രസംഗിക്കപ്പെടുന്നതിനേക്കാള് ശക്തി, ജീവിതത്തിലൂടെ പകര്‍ന്നു കൊടുക്കുമ്പോഴാണെന്ന ഉറച്ച ബോധ്യം. ഫാ. നിക്കോളാസ് മണിപ്പറമ്പില്‍, സഹോദരനും ജയ്പുര്‍ അതിരൂപത വൈദികനുമായ ഫാ. തോമസ് മണിപ്പറമ്പില്‍ എന്നിവരുടെ പൗരോഹിത്യ രജതജൂബിലിയുടെയും പിതൃസഹോദരരുടെ മക്കളായ സിസ്റ്റര്‍ ഡോ. ശോഭിത, സിസ്റ്റര്‍ ഡോ. സായൂജ്യ എന്നിവരുടെ സന്യാസ രജതജൂബിലിയുടെയും സ്മാരകമായാണു പാവങ്ങള്‍ക്കായി 1.25 ഏക്കര്‍ ഭൂമി പകുത്തു നല്‍കുന്നത്.
25 എന്ന നന്മ
ക്രിസ്തുവിനോടു ചേര്‍ന്നു നടക്കാന്‍ പരിശ്രമിച്ച 25 വര്‍ഷത്തെ പൗരോഹിത്യ ജീവിതം നിറഞ്ഞ സംതൃപ്തിയുടേതായിരുന്നെന്നു ഫാ. നിക്കോളാസ് പറയുന്നു. സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണു പൗരോഹിത്യ ജീവിതത്തെ കാണുന്നത്. ഇടവകകളില്‍ ജനത്തിന്റെ ആത്മീയ ശുശ്രൂഷകള്‍ക്കൊപ്പം അവരുടെ ജീവിതത്തിന്റെ ആകുലതകളിലും ആവലാതികളിലും ആവശ്യങ്ങളിലും ക്രിയാത്മക ഇടപെടലുകള്‍ നടത്താനായിട്ടുണ്ട്. ജനത്തോടൊപ്പമുള്ള സ്നേഹസഞ്ചാരമായിരുന്നു ഓരോ ഇടവകകളിലെയും സേവന കാലഘട്ടങ്ങള്‍. ഇനിയൊരു ജന്മമുണ്ടെങ്കില് വൈദികന് തന്നെയാവണമെന്നു കൂടി പറയുന്ന ഫാ. നിക്കോളാസിന്റെ വാക്കുകളില്‍ പൗരോഹിത്യത്തിന്റെ മഹിതലാവണ്യമുണ്ട്.
വൈദിക ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ അനുഗ്രഹസ്മരണയ്ക്ക് എന്തു ചെയ്യണമെന്ന ചിന്തയാണു പാവങ്ങള്‍ക്കായി ഭൂമി ദാനം ചെയ്യുന്നതിനു പ്രചോദനമായത്. അങ്ങനെ പെരുമ്പാവൂര്‍ കോടനാട് ഫാ. നിക്കോളാസിന്റെയും ഫാ. തോമസിന്റെയും പേരിലുള്ള 1.25 ഏക്കര്‍ ഭൂമി സൗജന്യമായി നല്കാന് തീരുമാനിക്കുകയായിരുന്നു. തുടക്കം പിതൃസ്വത്തിൽനിന്നാണ്. വീട്ടില്‍നിന്നു തങ്ങള്‍ക്കുള്ള വിഹിതമായി കിട്ടിയ കെട്ടിടവും സ്ഥലവും വിറ്റു കിട്ടിയ പണം കൊണ്ടാണു നേരത്തെ കോടനാട് ഇരുവര്‍ക്കുമായി സ്ഥലം വാങ്ങിയത്. അതാണിപ്പോൾ പാവങ്ങൾക്കു കൊടുക്കുന്നത്.
ഭവനരഹിതരായ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് അഞ്ചു സെന്റു ഭൂമി വീതമാണു വീടു നിര്‍മാണത്തിനായി നല്‍കുന്നത്. ഇത്തരമൊരു നിയോഗത്തെക്കുറിച്ചറിഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ നിന്നാണു വ്യത്യസ്ത മതവിഭാഗങ്ങളിലെ അര്‍ഹരായ 25 കുടുംബങ്ങളെ തെരഞ്ഞെടുത്തത്. ജാതിയും മതവുമൊന്നും നോക്കാതെ നാം സഹോദരർ എന്ന കാഴ്ചപ്പാടിൽ ആളുകളെ തെരഞ്ഞെടുത്തു. വിധവകള്‍, മദ്യപാനം ഉള്‍പ്പെടെ ദുഃശീലങ്ങള്‍ ഇല്ലാത്തവര്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണന. രണ്ടു വര്‍ഷംകൊണ്ടു വീടു നിര്‍മിച്ചു താമസമാക്കണമെന്ന കരാറിലാണു ഭൂമിദാനം.
ജൂബിലിക്കു മുമ്പേ
പൗരോഹിത്യ രജതജൂബിലിയിലേക്കെത്തും മുമ്പേ വിവിധ ഇടവകകളിലായി ഇരുപതോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഫാ. നിക്കോളാസ് മണിപ്പറമ്പലിന്റെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സേവനം ചെയ്ത ഇടവകാതിര്‍ത്തിക്കുള്ളില്‍ സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടു നിര്‍മാണത്തിനു ക്ലേശിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അദ്ദേഹം കൈത്താങ്ങായി. സുമനസുകളും കൈകോര്‍ത്തു. നാനാജാതി മതസ്ഥരായ കോളങ്ങായിയിലെ കുഞ്ഞപ്പന്, മത്തായി, രാജമ്മ, കൊച്ചാലിലെ റോസി, സാറാമ്മ എന്നിവരെല്ലാം ഫാ. നിക്കോളാസിന്റെ കാരുണ്യത്തണലില്‍ പുതുവീടൊരുക്കിയവരില് ചിലരാണ്.
പക്ഷിമൃഗാദികളും ഓമനകൾ
ഫാ. നിക്കോളാസിന്റെ ജീവിതയാത്രയില്‍ വര്‍ഷങ്ങളായി പക്ഷിമൃഗാദികളും കൂട്ടുണ്ട്. സാധാരണ കാണുന്ന വളര്‍ത്തുമൃഗങ്ങളും പക്ഷികളും മാത്രമല്ല. അതുക്കും മേലെയാണു നിക്കോളസച്ചനു വിവിധ ജീവികളോടുള്ള ഇഷ്ടവും വാത്സല്യവും. അഴകുള്ള വെള്ളക്കുതിര വര്‍ഷങ്ങളായി നിക്കോളാസച്ചന്റെ കൂടിയാണ്. ഇടവകകളില്‍ വീടുസന്ദര്ശനത്തിനു പോകുമ്പോഴും ഹ്രസ്വദൂര യാത്രയ്ക്കുമെല്ലാം കുതിരപ്പുറത്തേറിയാണു സഞ്ചാരം.
ഇഗ്വാന, പാത്ത, ഫ്ലയിംഗ് ഡക്ക്, വിവിധ ഇനം പക്ഷികള്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍, വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട നായ്ക്കള്‍, പൂച്ചകള്‍ എന്നിവയെല്ലാം ഫാ. നിക്കോളാസിന്റെ പള്ളിമേട പരിസരത്തു സുഖമായി കഴിയുന്നു. നേരത്തെ മലമ്പാമ്പ്, മരപ്പട്ടി, ഉടുമ്പ് എന്നിവയും ഉണ്ടായിരുന്നെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനപ്രകാരം അവര്‍ക്കു വിട്ടുനല്‍കി.
പക്ഷികളുടെയും മൃഗങ്ങളുടെയും പരിചരണത്തിനു പ്രത്യേകം ആളെ നിയോഗിച്ചിട്ടുണ്ട്. ഇടവക മാറുമ്പോള്‍, അച്ചനൊപ്പം ഈ പക്ഷി മൃഗാദികളും ഇടം മാറും. ചെലവേറിയതാണ് അപൂര്‍വ ഇനം പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതെങ്കിലും നിറഞ്ഞ സന്തോഷത്തോടും ആഹ്ലാദത്തോടും കൂടിയാണ് ഫാ. നിക്കോളാസ് അതു ചെയ്യുന്നത്. ഇടവകക്കാര് മാത്രമല്ല, അന്യനാട്ടുകാരും ഫാ. നിക്കോളാസിന്റെ പള്ളിമേടയോടു ചേര്‍ന്നു വളരുന്ന പക്ഷികളെയും മൃഗങ്ങളെയും സന്ദര്‍ശിക്കാനെത്തുക പതിവാണ്.
ആനപ്പാറ മുതല്‍ മംഗലശേരി വരെ
എറണാകുളം-അങ്കമാലി അതിരൂപത വൈദികനായ ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ ജനനം 1962 ഡിസംബര്‍ 18ന് അങ്കമാലി മഞ്ഞപ്രയ്ക്കടുത്ത് ആനപ്പാറ ഗ്രാമത്തിലാണ്. ഔസേഫും ഏലമ്മയും മാതാപിതാക്കള്‍. അഞ്ചു മക്കളില്‍ മൂത്തയാളാണു ഫാ. നിക്കോളാസ്. ബിരുദപഠനശേഷം നാഗലാന്ഡില് സ്കൂള്‍ അധ്യാപകനായി രണ്ടു വര്‍ഷം ജോലി ചെയ്ത ശേഷമാണു വൈദികനാകാൻ പോയത്.
രണ്ടാമത്തെ അനുജന് ഫാ. തോമസിനൊപ്പം 1995 ഏപ്രില്‍ 19നു മാതൃ ഇടവകയായ ആനപ്പാറ പള്ളിയില്‍ പൗരോഹിത്യം സ്വീകരിച്ചു. കറുകുറ്റി, തലയോലപ്പറമ്പ്, തൃപ്പൂണിത്തുറ പള്ളികളില്‍ സഹവികാരിയായും, പാലൂത്തറ, കോളങ്ങായി, കൊച്ചാല്‍, മുന്നൂര്‍പ്പിള്ളി, കോടനാട് പള്ളികളില്‍ വികാരിയായും ഫാ. നിക്കോളാസ് സേവനം ചെയ്തു. ഇപ്പോള്‍ മംഗലശേരി പള്ളിയില്‍ വികാരിയായാണു ശുശ്രൂഷ.
ജയ്പുര്‍ അതിരൂപതയിലെ സെന്റ് ആന്‍സലം സ്കൂളിന്റെ പ്രിന്‍സിപ്പലായി സേവനം ചെയ്യുകയാണു സഹോദരന് ഫാ. തോമസ് മണിപ്പറമ്പില്‍. പോളി, ഷൈജ, പരേതനായ ജോയി എന്നിവരാണു മറ്റു സഹോദരങ്ങള്‍. പിതൃസഹോദരരുടെ മക്കളായ സെന്റ് മാര്‍ത്താസ് കോണ്ഗ്രിഗേഷന് അംഗം സിസ്റ്റര്‍ ഡോ. ശോഭിത, എഫ്സിസി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ഡോ. സായൂജ്യ എന്നിവരുടെയും സന്യാസ ജീവിതത്തിന്റെ രജതജൂബിലി വര്‍ഷമാണിത്. സിസ്റ്റര്‍ ശോഭിത തൃശൂര്‍ സെന്റ് മാര്‍ത്താസ് ആശുപത്രിയില്‍ ഡോക്ടറായും സിസ്റ്റര്‍ സായൂജ്യ പൂന തിയോളജിക്കല്‍ സ്റ്റഡി സെന്ററില്‍ പ്രഫസറായും സേവനം ചെയ്യുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലു പേരുടെയും ഒരുമിച്ചുള്ള ജൂബിലി ആഘോഷം ഉപേക്ഷിച്ചിരുന്നു.
ബൈജു മേനാച്ചേരി