മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?

ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്‌നങ്ങള്‍ക്ക് തടയിടുന്നുണ്ടെങ്കിലും ഇന്നല്ലെങ്കിൽ നാളെ അതു നടക്കും. പ്രതീക്ഷകള്‍ ശരിയായ ട്രാക്കില്‍ എത്തിയിട്ടില്ലെങ്കിലും തങ്ങളുടെ തീവണ്ടി സ്പ്‌നങ്ങള്‍ ഒരു ദിവസം യാഥാര്‍ത്ഥ്യമാകും എന്നു തന്നെയാണ് ഇടുക്കിക്കാരുടെ പ്രതീക്ഷ.

കേരളത്തില്‍ തീവണ്ടി സര്‍വ്വീസ് ഇല്ലാത്ത രണ്ടു ജില്ലകളില്‍ ഒന്ന് ഇടുക്കിയാണ്. എന്നാല്‍ രാജ്യത്തെ തന്നെ ആദ്യത്തെ മോണോ റെയില്‍ സര്‍വ്വീസ് ഇടുക്കി ജില്ലയിലെ മൂന്നാറില്‍ ആയിരുന്നു എന്നത് പുതുതലമുറ കേട്ടിരിക്കുന്നത് അത്ഭുതങ്ങളോടെയാണ്. സമുദ്ര നിരപ്പില്‍ നിന്നും 1532 മീറ്റര്‍ ഉയരത്തിലും 5026 അടി മുകളിലും സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന മനോഹരിയായ മൂന്നാറിന്‍റെ മടിത്തട്ടില്‍ ഒരു തീവണ്ടി സര്‍വ്വീസ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നു എന്ന് അറിയാത്തവരും നിരവധി പേരുണ്ട്.

പ്രകൃതിയുടെ താണ്ഡവത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നാമാവശേഷമായ ഈ തീവണ്ടി സര്‍വ്വീസ് ടൂറിസം വികസനം ലക്ഷ്യമാക്കി പുനരാരംഭിക്കുവാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചുവെങ്കിലും എന്നു യാഥാര്‍ത്ഥ്യമാകും എന്ന് ഉറപ്പു പറയാനാവാത്ത സാഹചര്യമാണുള്ളത്. ദീര്‍ഘവീക്ഷണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും വിയര്‍പ്പില്‍ രൂപം കൊള്ളുകയും ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച മൂന്നാറിലെ മലനിരകളിലും മരങ്ങള്‍ക്കുമിടയിലൂടെ കുതിക്കുകയും ചെയ്തിരുന്ന തീവണ്ടി സംവിധാനം 1924 ലെ പ്രളയത്തില്‍ തകര്‍ന്നുവെങ്കിലും ഇന്നും ഓർമകൾ ചൂളംവിളിക്കുന്നു.

തീവണ്ടി സര്‍വ്വീസെന്ന ആശയം

ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തില്‍ മൂന്നാറിലെ മലനിരകളും മൊട്ടക്കുന്നുകളും തേയിലകൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയ ഇംഗ്ലണ്ടിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവണ്ടി സര്‍വ്വീസ് നടപ്പിലാക്കാന്‍ മുന്‍കൈയ്യെടുത്തത്. 1800 കളുടെ അവസാനങ്ങളിൽ മൂന്നാറിലെ തേയിലകൃഷി വന്‍ വിജയമായതോടെയാണ് ചരക്കു നീക്കങ്ങള്‍ക്കായി ഇത്തരത്തിലൊരു ആശയം ബ്രിട്ടീഷുകാരുടെ തലയില്‍ മുളയെടുത്തത്. തേയിലക്കൊളുന്ത് ഫാക്ടറികളിലെത്തിക്കുവാന്‍ ആദ്യകാലഘട്ടത്ത് കന്നുകാലികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ കാലികളെ ഉപയോഗിച്ചുള്ള ചരക്കുനീക്കത്തിന് വലിയ പ്രതിസന്ധി നേരിട്ടതും ചരക്കുകള്‍ എത്തിക്കുന്നതിന് കാലതാമസം നേരിട്ടതുമാണ് ബ്രിട്ടീഷുകാര്‍ പകരം സംവിധാനം തേടാൻ ഇടയാക്കിയത്. അങ്ങനെ മൂന്നാറിൽ തീവണ്ടിയോടി.

ചരിത്രത്തിന്‍റെ പാളങ്ങളിലൂടെ

പൂഞ്ഞാര്‍ രാജകുടുംബത്തിന്‍റെ അധീനതയിലുണ്ടായിരുന്ന ഈ പ്രദേശങ്ങള്‍ 1877 ലാണ് ജോണ്‍ ഡാനിയേല്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരൻ പാട്ട വ്യവസ്ഥയില്‍ കൈക്കലാക്കിയത്. തുടര്‍ന്ന് ഇംഗ്ലീഷ് പ്ലാന്‍റര്‍ ആയിരുന്ന എ.എച്ച്.ഷാര്‍പ്പിന്‍റെ നേതൃത്വത്തില്‍ 1880 ല്‍ 50 ഏക്കര്‍ വരുന്ന സ്ഥലത്ത് തേയില കൃഷിക്ക് തുടക്കം കുറിച്ചു. 1895 ല്‍ ഫിന്‍ലേ മ്യുര്‍ എന്ന കമ്പനി എത്തുകയും 33 എസ്റ്റേറ്റുകള്‍ രൂപീകരിച്ച് തേയില കൃഷി കൂടുതല്‍ വ്യാപകമാക്കുകയും ചെയ്തു.

1897 ല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി രൂപീകരിച്ച് എസ്റ്റേറ്റുകളെ ഇതിനു കീഴിലാക്കുകയും ചെയ്തു. തേയിലകൊളുന്തുകള്‍ എസ്റ്റേറ്റുകളില്‍ നിന്ന് ശേഖരിച്ച് കാളവണ്ടിയില്‍ മൂന്നാറിലാണ് എത്തിച്ചിരുന്നത്. കാളവണ്ടിയില്‍ മൂന്നാറില്‍ എത്തിച്ചിരുന്നെങ്കിലും കൃത്യമായി പരിപാലിക്കേണ്ട തേയില കൊളുന്തിലകള്‍ കേടുപാടു കൂടാതെ സൂക്ഷിക്കുന്നത് വലിയ വെല്ലുവിളിയാവുകയും ചെയ്തു. ഇതോടെയാണ് ചരക്കുമാര്‍ഗ്ഗം സുഗമമാക്കാനുള്ള വഴികള്‍ കമ്പനി അധികൃതര്‍ തേടിയത്.

ഇക്കാലത്താണ് എസ്റ്റേറ്റുകളെ പരസ്പരം ബന്ധിക്കുന്ന റോഡുകള്‍ നിര്‍മ്മിച്ചിരുന്നത്. ഇതിനായി കൂടുതല്‍ തൊഴിലാളികളെ തമിഴ്‌നാടില്‍ നിന്ന് എത്തിക്കുകയും ചെയ്തു. തീവണ്ടിയുടെ ആശയം ഉയര്‍ന്നതോടെ കമ്പനി അധികൃതര്‍ പണികള്‍ അതിവേഗം ആരംഭിക്കുകയും ചെയ്തു. റെയില്‍വേ പാതയുടെ സര്‍വ്വേ പണികള്‍ ഇംഗ്ലണ്ടില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി അംഗീകാരം നല്‍കിയതോടെ മൂന്നാറിലെ മലമുകള്‍ തീവണ്ടിയെ എതിരേല്‍ക്കാനൊരുങ്ങുകയായിരുന്നു.

വിജയം തെളിഞ്ഞ നിര്‍മാണ വൈദഗ്ധ്യം

45 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അംഗീകാരം ലഭിച്ചതോടെ പണികള്‍ ദ്രുതഗതിയിലായി. ഒരു പാളത്തില്‍ മാത്രമായി ഓടുന്ന മോണോ റെയില്‍ ആയിരുന്നു ആദ്യം നിര്‍മ്മിച്ചത്. ഒരു വശത്ത് റെയിലും മറുവശത്ത് ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച വലിയ ചക്രവുമുള്ള മോണോ റെയില്‍ കാളകളെയും കുതിരകളെയും കൊണ്ടാണ് വലിപ്പിച്ചിരുന്നത്.

ഇംഗ്ലണ്ടിൽനിന്നു കാളകളും

ബ്രിട്ടീഷുകാരനായ ഇ.ജെ. ഇവിംഗ് കണ്ടുപിടിച്ച ഇവിംഗ് മാതൃകയിലുള്ള നിര്‍മ്മാണമായിരുന്നു ഇതിനായി അവലംബിച്ചത്. ഇതിനായി ഇംഗ്ലണ്ടില്‍ നിന്ന് 500 കാളകളെയാണ് മൂന്നാറില്‍ എത്തിച്ചത്. സഹായത്തിനായ രണ്ടു വെറ്ററിനറി സര്‍ജന്മാരെയും കൊണ്ടുവന്നു. രണ്ടു വര്‍ഷം കൊണ്ട് റെയില്‍ പാത നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്നാര്‍ മുതല്‍ ടോപ്പ് സ്റ്റേഷന്‍ വരെ നീളുന്ന പാതയായിരുന്നു ഇത്. മൂന്നാറിലായിരുന്നു പ്രധാന സ്റ്റേഷന്‍. മാട്ടുപ്പെട്ടിയിലും, പാലാറുമായിരുന്നു മറ്റു സ്റ്റേഷനുകള്‍. ടോപ്പ് സ്റ്റേഷനില്‍ നിന്നും ചരക്കുകള്‍ റോപ്പ് വേ വഴിയായി മലയടിവാരത്തിലുള്ള കോട്ടക്കുടിയില്‍ എത്തിച്ച് റോഡുമാര്‍ഗ്ഗം തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലും ഇവിടെ നിന്ന് തൂത്തുക്കുടിയിലെ തുറമുഖത്തും എത്തിച്ചിരുന്നു. ഇവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് തേയില കയറ്റി അയയ്ക്കാനായിരുന്നു തീരുമാനം. പണികള്‍ പൂര്‍ത്തിയായതോടെ 1902 ല്‍ മോണോ റെയില്‍ ആദ്യ സര്‍വ്വീസ് നടത്തുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ മോണോറെയില്‍ ആയി ഇത് മാറുകയും ചെയ്തു. പ്രമുഖ മെട്രോ നഗരങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത പെരുമയായിരുന്നു ഇതോടെ മൂന്നാറിന് ലഭിച്ചത്.

1908 ൽ നാരോഗേജ്

മോണോ റെയിലിന്‍റെ വിജയം ഇംഗ്ലീഷുകാരെ കൂടുതല്‍ ആവേശം കൊള്ളിച്ചു. കുറച്ചു കൂടി വേഗത്തിലുള്ള ചരക്കു നീക്കത്തിന്‍റെ സാധ്യതകള്‍ അവര്‍ ആരാഞ്ഞു. അത് എത്തി നിന്നത് ആവി എന്‍ജിന്‍ കൊണ്ട് ഓടുന്ന തീവണ്ടിയിലായിരുന്നു. മോണോ റെയില്‍ സ്ഥാപിച്ച് ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വന്‍നഗരങ്ങളിലും നിരപ്പായ പ്രദേശങ്ങളിലും ഓടിയിരുന്ന ആവി എഞ്ചിന്‍ കൊണ്ട് ഓടുന്ന തീവണ്ടി മൂന്നാറില്‍ എത്തിക്കുക എന്നത് അത്രയും എളുപ്പമായിരുന്നില്ല. നിര്‍മാണ ഉപകരണങ്ങള്‍ മൂന്നാറില്‍ എത്തിക്കുക എന്നതു തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പുതിയ റോഡുകള്‍ നിര്‍മ്മിച്ച് നിര്‍മ്മാണ സാമഗ്രികള്‍ മൂന്നാറില്‍ എത്തിച്ചു. ടണ്‍ കണക്കിന് ഇരുമ്പായിരുന്നു ഇതിന് വേണ്ടിയിരുന്നത്. ഇതും ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തു.

ആയിരക്കണക്കിന് തൊഴിലാളികളെയാണ് നിയോഗിച്ചത്. നേരത്തേ നിര്‍മ്മിച്ച മോണോ റെയില്‍ പാത തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. റെയില്‍വേ ട്രാക്ക് പുനര്‍ നിര്‍മ്മിച്ചു. ഒറ്റ പാളം നാരോ ഗേജ് പാതയ്ക്കുള്ള രണ്ടു പാളമായി മാറി. രണ്ടടി വീതിയുള്ള പാളമായിരുന്നു നിര്‍മ്മിച്ചിരുന്നത്. മലനിരകളും പുഴകളും വനപ്രദേശങ്ങളും ഉള്‍പ്പെട്ട മേഖലയിലൂടെയുള്ള ട്രാക്ക് നിര്‍മ്മാണം അതീവ ദുഷ്‌കരം തന്നെയായിരുന്നു. പലയിടത്തും കയറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം പാലം നിര്‍മ്മിച്ചു. പ്രതികൂലകാലാവസ്ഥയും വെല്ലുവിളിയായി. ‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും കമ്പനി ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യവും തൊഴിലാളികളുടെ കഠിനാധ്വാനവും അതിജീവിച്ചു. 1908 ല്‍ നാരോഗേജ് ട്രെയിന്‍ സര്‍വ്വീസിന്‍റെ ആദ്യ ചൂളം വിളിയുയര്‍ന്നു. കുണ്ടള വാലി റെയില്‍ സര്‍വ്വീസ് എന്ന് പേരു നല്‍കുകയും ചെയ്തു.

എല്ലാം തകര്‍ത്തെറിഞ്ഞ 1924 ലെ പ്രളയം

മൂന്നാറിന്‍റെ ചരിത്രത്തില്‍ എന്നും വേദനിക്കുന്ന മുറിപ്പാടായി നില്‍ക്കുന്നതാണ് 1924 ലെ മഹാപ്രളയം. ജൂലൈ മാസം പകുതിയോടെ പെയ്തു തുടങ്ങിയ പേമാരി മൂന്നാഴ്ചയോളമാണ് തുടര്‍ന്നത്. ഇതോടെ എസ്റ്റേറ്റുകള്‍ പലതും വെള്ളത്തിനടിയിലായി. മൂന്നാര്‍ ടൗണ്‍ തന്നെ മുങ്ങിപ്പോയി. കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. പാലങ്ങള്‍ ഒഴുകിപ്പോയി. മണ്ണിടിഞ്ഞു വീണ് റോഡുകള്‍ ഇല്ലാതായി. നിര്‍മ്മാണ വൈദഗ്്ധ്യത്തിന്‍റെ തലയെടുപ്പുമായി നിന്നിരുന്ന കുണ്ടളവാലി ട്രെയിന്‍ സര്‍വ്വീസ് തകര്‍ന്നു തരിപ്പണമായി. മൂന്നാറിലെ പ്രധാന സ്റ്റേഷന്‍ ആയിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നു റെയില്‍വേപ്പാലം തകര്‍ന്നടിഞ്ഞു. നിരവധി സ്ഥലങ്ങളില്‍ ട്രാക്കുകള്‍ മണ്ണിനടിയിലായി. പലയിടത്തും ഒഴുകിപ്പോയി. അത്തരമൊരു ട്രെയിൻസർവീസ് അവിടെ ഉണ്ടായിരുന്നു എന്നു പോലും ചിന്തിക്കാനാവാത്ത വിധത്തിലുള്ള തീവ്രതയായിരുന്നു പ്രളയത്തിന്.

ശേഷിപ്പുകള്‍

തീവണ്ടിയുടെ പ്രധാന സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇന്ന് കണ്ണന്‍ ദേവന്‍ പ്ലാന്‍റേഷന്‍ കമ്പനിയുടെ റീജണല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നു. നൂറ്റാണ്ടു പിന്നിട്ടെങ്കിലും യാതൊരു കേടുപാടും കൂടാതെ മൂന്നാര്‍ ടൗണിന്‍റെ ഒത്തനടുക്കു തന്നെയാണ് ഈ കെട്ടിടം നിലകൊള്ളുന്നത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ടോപ്പ് സ്റ്റേഷനില്‍ നിര്‍മ്മിച്ച് പ്ലാറ്റ്‌ഫോം ഇന്നും നശിക്കാതെ നിലനില്‍ക്കുന്നുണ്ട്. കമ്പനിയുടെ അധീനതയിലുള്ള റ്റീ മ്യൂസിയത്തില്‍ അന്നത്തെ തീവണ്ടിയുടെ ചക്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ട്രാക്കിന്‍റെയും ഗേറ്റുകളുടെയും ഇരുമ്പുകള്‍ പല നിര്‍മ്മാണങ്ങള്‍ക്കായും ഉപയോഗിച്ചു. കെ.ഡി.എച്ച്.പി ഓഫീസിന്‍റെ മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള ഗേറ്റ് റെയില്‍വേയുടെ ഇരുമ്പുഭാഗങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. പലയിടത്തുനിന്നും ലഭിച്ച ട്രാക്കിന്‍റെ ഇരുമ്പു ഭാഗങ്ങള്‍ ഇലക്ട്രിക്ക് പോസ്റ്റിനായി ഉപയോഗിക്കുകയും ചെയ്തു.

കാലത്തിന്‍റെ കൈയൊപ്പ്

മൂന്നാറിലെ കുണ്ടള വാലി റെയില്‍ സര്‍വ്വീസിന്‍റെ ചരിത്രം വരും തലമുറ അറിയുന്നതിന് അധികം അടയാളപ്പെടുത്തലുകള്‍ ഒന്നും ഇല്ലെങ്കിലും റെയില്‍വേയുടെ ചരിത്രമുറങ്ങുന്ന ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിന് കാരണമായ റോയല്‍ സ്റ്റുഡിയോയോട് മൂന്നാര്‍ ഒത്തിരിയേറെ കടപ്പെട്ടിരിക്കുന്നു. റോയല്‍ സ്റ്റുഡിയോയുടെ ചിത്രങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു തീവണ്ടി ഉണ്ടായിരുന്നത് നാം ഓര്‍ത്തെടുക്കേണ്ടത് ഭാവനയില്‍ നിന്നാകുമായിരുന്നു. കമ്പനിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കമ്പനി അധികാരികള്‍ തൂത്തുക്കുടിയില്‍ നിന്നു മൂന്നാറിലേക്ക് കൊണ്ടു വന്ന പരംജ്യോതി നായിഡുവും കുടുംബവുമായിരുന്നു കഥ പറയുന്ന ചിത്രങ്ങള്‍ മൂന്നാറിന്‍റെ ചരിത്രത്തിനു സമ്മാനിച്ചത്. തീവണ്ടിയുടേതെന്നു പറയാവുന്ന എല്ലാ ചിത്രങ്ങളും കാലത്തിനു സമ്മാനിച്ചത് റോയല്‍ സ്റ്റുഡിയോ തന്നെയായിരുന്നു. ഇതു കൂടാതെ പ്രളയത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പിന്‍തലമുറയ്ക്ക് കാട്ടിത്തന്നതും റോയല്‍ സ്റ്റുഡിയോയുടെ ചിത്രങ്ങളാണ്. ഇന്ന് റോയല്‍ സ്റ്റുഡിയോ നിലവില്‍ ഇല്ലെങ്കിലും അവര്‍ സമ്മാനിച്ച ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലും മ്യൂസിയത്തിലുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്.

പുനര്‍നിര്‍മ്മാണം

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ തീവണ്ടി സര്‍വ്വീസിനു പുനര്‍ജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നത് ചരിത്രകാരന്മാര്‍ക്കും ടൂറിസം മേഖലയ്ക്കും ഒരുപാട് സന്തോഷം പകരുന്ന കാര്യമാണ്.

പദ്ധതി നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായുള്ള പരിശോധനകള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടക്കുകയും ചെയ്തു. മുമ്പ് ട്രെയിന്‍ ഓടിയിരുന്ന പാതകള്‍ കണ്ടെത്തുന്നതിനും അതിന്‍റെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള പരിശോധനകളാണ് നടന്നത്.

മൂന്നാര്‍, മാട്ടുപ്പെട്ടി, പാലാര്‍, കുണ്ടള എന്നീ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ഈ പരിശോധനാ റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് കൈമാറും. റെയില്‍വേയുടെ ഉന്നതതല സംഘവും വിദഗ്ധരും മൂന്നാറിലെത്തി പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണ പാതയായിരിക്കും നിര്‍മ്മിക്കുക. പരീക്ഷണം വിജയിച്ചാല്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയിടയിലൂടെ വീണ്ടും തീവണ്ടി കൂകിപ്പായും. ജില്ലാ ടൂറിസം വകുപ്പിന്‍റെ ആശയമാണ് മൂന്നാറില്‍ വീണ്ടും ട്രെയിന്‍ എന്ന ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്.

ട്രെയിന്‍ ഓടുന്ന പാത ഇപ്പോള്‍ കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശത്തിലാണുള്ളത്. ഈ പാത വിട്ടുകിട്ടുന്നതിനായി കമ്പനിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നാല്‍പ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പഴയ റെയില്‍വേ പാതയുടെ പദ്ധതി രേഖയും ചിലവും അടുത്ത ഘട്ടത്തില്‍ കണക്കിലെടുക്കും. ലോക പൈതൃകപദ്ധയില്‍ ഇടം പിടിച്ചിട്ടുള്ള നാരോ ഗേജ് ആവി എന്‍ജിന്‍ മാതൃകയിലായിരിക്കും നിര്‍ദിഷ്ട റെയിവേ സര്‍വ്വീസ് നിര്‍മ്മിക്കുക.

ചരിത്രത്തിന്‍റെ വിസ്മൃതിയിലേക്കാണ്ട തീവണ്ടി വീണ്ടും കൂകിപ്പാഞ്ഞു തുടങ്ങിയാല്‍ അത് മൂന്നാറിന്‍റെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലാകും.

നിഗേഷ് ഐസക്