എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകരം. പാക്കിസ്ഥാൻ-ചൈന അതിർത്തിയിലെ കാരക്കോറം മലനിരകളിലാണ് ഈ ഭീകരൻ വെല്ലുവിളിച്ചുനില്ക്കുന്നത്.
4000 പേർ ഇതുവരെ എവറസ്റ്റ് കൊടുമുടി കയറിയെങ്കിലും രണ്ടാമനായ കെ 2 വിന്റെ മുകളിലെത്തിയവർ വെറും 350. അതും വേനൽക്കാലത്ത്. കെ 2 വിൽ തണുപ്പ് മൈനസ് 65 ഡിഗ്രിവരെ താഴും. കാറ്റുവീശുന്നത് ചുഴലിപോലെയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ (125 മൈൽ ). ഓക്സിജൻ തീരെയില്ല. ഏതുനിമിഷവും മഞ്ഞുമലകൾ ഇടിഞ്ഞുവീഴാം. കാലാവസ്ഥ മാറാം. അഗാധഗർത്തങ്ങളും നിരവധി. 1953 ൽ അമേരിക്കൻ പർവതാരോഹകനായ ജോർജ് ബെൽ വിശേഷിപ്പിച്ചതുപോലെ "ആളുകളെ കൊല്ലാൻ കാത്തിരിക്കുന്ന കിരാതനാണ് കെ 2’.
ഒരു നേപ്പാൾ വിജയഗാഥ
ഇതൊക്കെ കാരണം മഞ്ഞുകാലത്ത് ആരും അങ്ങോട്ടു നോക്കാറുപോലുമില്ല. അന്നപൂർണ കഴിഞ്ഞാൽ ഇത്ര അപകടകരമായ പർവതം വേറെയില്ല. പക്ഷേ, ഇത്തവണ ഭീഷണി വിലപ്പോയില്ല. കഴിഞ്ഞദിവസം നേപ്പാൾ സ്വദേശികളായ 10 പേർ കെ 2 വിന്റെ മുകളിൽ പതാകവീശി നില്ക്കുന്ന ഫോട്ടോ ലോകം കണ്ടു. ലോകമെങ്ങുമുള്ള പർവതാരോഹകർ അന്പരന്നുപോയി. നേപ്പാൾ ആഘോഷത്തിമിർപ്പിലായി. അതിനു പ്രത്യേക കാരണമുണ്ട്.
സംഘാംഗങ്ങൾ ഒന്പതു ഷെർപ്പകൾ ഉൾപ്പെടെയുള്ള നേപ്പാളികൾ. അത് ആസൂത്രണം ചെയ്ത പദ്ധതികൂടിയായിരുന്നു. നേപ്പാളിലെ പർവതപ്രദേശങ്ങളിൽ വസിക്കുന്ന ടിബറ്റൻ വംശജരാണ് ഷെർപ്പകൾ. ഹിമാലയത്തിലെ പർവതങ്ങൾ കീഴടക്കാനെത്തുന്നവർക്ക് ഇവരാണ് വഴികാട്ടിയാകുന്നതും മറ്റു സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും. വിദേശികൾ എവറസ്റ്റ് ഉൾപ്പെടെ കീഴടക്കുന്പോഴും അവർക്കു സഹായവുമായി ഒപ്പമുള്ള ഷെർപ്പകൾ വാർത്തയിലുണ്ടാകില്ല. വേദനയോടെ അവരതു പലപ്പോഴും പറയാറുമുണ്ട്. ഇത്തവണ അവർ തീരുമാനം മാറ്റി. നേപ്പാളികൾ മാത്രമുള്ള സംഘം കെ 2 കീഴടക്കി.
നാലു ഗ്രൂപ്പുകളിലായി 60 പേരടങ്ങുന്ന സംഘങ്ങളാണ് ഈ മഞ്ഞുകാലത്ത് കെ 2 കീഴടക്കാൻ പുറപ്പെട്ടത്. അതിൽ മൂന്നു സംഘങ്ങളിലായിരുന്നു ഷെർപ്പകൾ ഉൾപ്പെടെയുള്ള നേപ്പാളി പൗരന്മാർ. മുകളിലേക്കു പോകുംതോറും കെ 2 അതിന്റെ തനിനിറം കാണിച്ചുതുടങ്ങി. പർവതാരോഹകർ പിന്തിരിഞ്ഞു തുടങ്ങി. പക്ഷേ, മൂന്നു സംഘങ്ങളിലുണ്ടായിരുന്ന നേപ്പാളികൾ വിട്ടുകൊടുത്തില്ല. അവർ മറ്റൊരു തീരുമാനമെടുത്തു. നേപ്പാളികൾ ഒറ്റ സംഘമാകുക.
അങ്ങനെ മൂന്നു സംഘങ്ങളിലായി ഉണ്ടായിരുന്ന 10 നേപ്പാളികൾ ഒന്നിച്ചു. അവർ ഒരു പ്രത്യേക സംഘമായി പർവതാരോഹണം നടത്തി. അതിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. മഞ്ഞുകാലത്ത് കെ 2 കീഴടക്കാനായാൽ ആ ചരിത്രനേട്ടം നേപ്പാളികളുടെത് ആയിരിക്കണം. എന്തായാലും അവരുടെ ആഗ്രഹം സഫലമായി. ചരിത്രം സൃഷ്ടിച്ചു.
ഒടുവിൽ അംഗീകാരം
ആ ചരിത്രമുഹൂർത്തത്തിന്റെ ഫോട്ടോ സംഘത്തലവൻ നിംസ്ദായി പുർജ പുറത്തുവിട്ടതോടെയാണ് ലോകം അതറിഞ്ഞത്. അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ ഭാഗമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ ഒത്തൊരുമയും കൂട്ടായ പ്രവർത്തനവും പോസിറ്റീവ് ചിന്തയുമാണ് ഇതു സാധ്യമാക്കിയത്. ആറു മാസത്തിനിടെ ലോകത്തെ ഏറ്റവും ഉയരംകൂടിയ 14 പർവതങ്ങൾ കീഴടക്കി റിക്കാർഡ് സൃഷ്ടിച്ചയാളാണ് നിംസ്ദായി.
24 തവണ എവറസ്റ്റ് കയറിയ കാമി റിതയും പങ്കുവച്ചത് ആ സന്തോഷമാണ്.ഹിമാലയത്തിന്റെ കൊടുമുടിയിൽ വിദേശികളെ എത്തിക്കാൻ സഹായിക്കുന്നത് ഞങ്ങളാണ്. പക്ഷേ, അർഹിക്കുന്ന അംഗീകാരം ഞങ്ങൾക്കു കിട്ടാറില്ല. ഇത്തവണ നേപ്പാളികൾ അതു സാധിച്ചിരിക്കുന്നു.’
ഒരുമയുടെ മറ്റൊരു മാതൃകകൂടിയാണ് ഈ പർവതാരോഹകർ കാണിച്ചത്. മുന്നിൽ നടന്നവർ കൊടുമുടിയിലേക്കു കയറിയില്ല. മീറ്ററുകൾക്കു താഴെ മറ്റുള്ളവർക്കായി കാത്തുനിന്നു. എല്ലാവരും എത്തിയശേഷമാണ് ആ ചരിത്രനിമിഷത്തിലേക്ക് അവർ മാർച്ച് ചെയ്തത്.
സെർജിയോയുടെ മരണം
ഇക്കഴിഞ്ഞ ജനുവരി 16ന് വൈകുന്നേരം അഞ്ചിനാണ് സംഘം കെ 2 കീഴടക്കിയത്. ഇത് ലോക റിക്കാർഡാണ്. ശ്രമത്തിനിടയിൽ മറ്റൊരു ടീമിൽ അംഗമായിരുന്ന സ്പാനിഷ് പർവതാരോഹകൻ സെർജിയോ മിംഗോട്ടെ മൊറീനൊ തിരിച്ചിറങ്ങുന്നതിനിടെ മരിക്കുകയും ചെയ്തു. എവറസ്റ്റ് ഉൾപ്പെടെ 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഏഴു പർവതങ്ങൾ കീഴടക്കിയിട്ടുള്ള പർവതാരോഹകനായിരുന്നു അദ്ദേഹം. ക്യാന്പ് വണ്ണിൽനിന്ന് ബേസ് ക്യാന്പിലേക്ക് ഇറങ്ങുന്നതിനിടെയാണ് അദ്ദേഹം അപകടത്തിൽ പെട്ടത്. മൃതദേഹം പിറ്റേന്നു തന്നെ ആർമി ഹെലികോപ്റ്ററിൽ കൊണ്ടുവന്നു.
1954 ജൂലൈ 31നാണ് കെ 2 ആദ്യമായി കീഴടക്കിയത്. വേനൽക്കാലത്ത് അർദിത്തോ ദസിയോയുടെ നേതൃത്വത്തിൽ ഒരു പാക്കിസ്ഥാൻകാരൻ ഉൾപ്പെടെയുള്ള ഇറ്റാലിയൻ കാരക്കോറം സംഘമാണ് ആ വിജയം നേടിയത്.
1987-88 ലാണ് മഞ്ഞുകാലത്ത് കെ 2 കീഴടക്കാനുള്ള ശ്രമം ആദ്യം നടത്തിയത്. പിന്നീട് വളരെ കുറച്ച് പരിശ്രമങ്ങളേ ഉണ്ടായിട്ടുള്ളു. അതൊന്നും 7650 മീറ്ററിനപ്പുറം കടന്നിട്ടില്ല.
8000 മീറ്ററിനപ്പുറം ഡെത്ത് സോണ് എന്നാണ് അറിയപ്പെടുന്നത്. മരണമേഖല.
ക്രിസ്മസ് പിറ്റേന്ന് തുടക്കം
ഇത്തവണയും ഏറെ തടസങ്ങളുണ്ടായിരുന്നു. മുൻ നേപ്പാളി പട്ടാളക്കാരനായ നിർമൽ പുർജ (നിംസ്ദായി)യുടെ നേതൃത്വത്തിലായിരുന്നു സംഘം. മിങ്മാ ഗ്യാൽജെ ഷെർപ, ഗെൽജെ ഷെർപ, അഞ്ചു തവണ എവറസ്റ്റും രണ്ടു തവണ വേനൽക്കാലത്ത് കെ 2 വും കയറിയിട്ടുള്ള, 30 വയസിനുള്ളിൽ ലോകത്തെ 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള എല്ലാ പർവതങ്ങളും കീഴടക്കി ചരിത്രം സൃഷ്ടിച്ച മിങ്മാ ഗ്യൂബു എന്ന മിങ്മാ ഡേവിഡ് ഷെർപ, മിങ്മ ടെൻസി ഷെർപ, ദവാ ടെന്പാ ഷെർപ, പേം ചിരി ഷെർപ, കിലു പെന്പ ഷെർപ, ദവാ ടെഞ്ചിങ് ഷെർപ, സോനാ ഷെർപ എന്നിവരാണ് ചരിത്രം സൃഷ്ടിച്ചത്. ഒന്പതുപേരും ഷെർപകൾ.
ക്രിസ്മസ് പിറ്റേന്ന് ഡിസംബർ 26ന് യാത്ര തുടങ്ങി. പലയിടത്തുംവച്ച് യാത്ര മുന്നോട്ടുപോകാനാവാത്ത സ്ഥിതി. ചിലപ്പോഴൊക്കെ തിരിച്ചു നടക്കേണ്ടിവന്നു.ജനുവരി അഞ്ചിന് ക്യാന്പ് 2-ൽ വച്ച് കാലാവസ്ഥ വഷളായി. മണിക്കൂറിൽ 60 മൈൽ വേഗത്തിൽ ആഞ്ഞടിച്ച ശീതക്കാറ്റ് കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഒരടി മുന്നോട്ടു നീങ്ങാനായില്ല. അഞ്ചുദിവസം അവിടെ തങ്ങേണ്ടിവന്നു. ജനുവരി 10 കാറ്റടങ്ങി. പക്ഷേ, ടെന്റും അത്യാവശ്യസാധനങ്ങളുമെല്ലാം കാറ്റ് കൊണ്ടുപോയി. സംഘം ബേസ് ക്യാന്പിലേക്കു മടങ്ങി.
ജനുവരി 13ന് വീണ്ടും യാത്ര തുടങ്ങി. പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്ന നാലു സംഘങ്ങളിൽ ബാക്കിയുള്ളവരെല്ലാംതന്നെ മടങ്ങി. അവശേഷിച്ചവരിൽനിന്ന് ഒരു സംഘമായി മാറിയ നേപ്പാളികളാണ് ഇപ്പോൾ 10 അംഗ സംഘമായി മാറിയത്.
ക്യാന്പ് നാലിൽ എത്തിയപ്പോൾ തണുപ്പ് മൈനസ് 76 ഡിഗ്രി ഫാരൻഹീറ്റ്. അതിജീവിക്കാൻ ധരിച്ച നാലുനിര വസ്ത്രങ്ങളും തുളച്ചെത്തിയ കൊടുംതണുപ്പ് ശരീരത്തെ കുത്തിപ്പരിക്കേല്പ്പിച്ചുകൊണ്ടിരുന്നു. കണ്പീലിയും പുരികങ്ങളും മഞ്ഞുകട്ടയാൽ അടയ്ക്കപ്പെട്ടു. പലരും തിരികെ പോകാമെന്നു പറഞ്ഞു. തലവൻ നിംസ്ദായി എല്ലാവരെയും ധൈര്യപ്പെടുത്തി. -നമുക്കെല്ലാവർക്കും ഒരു ലക്ഷ്യമുണ്ട് ഒരേയൊരു അഭിമാനം. ഇനിയുള്ള യാത്ര നമ്മുടെ നേപ്പാളിനുവേണ്ടിയാണ്.’ എല്ലാവരും തീരുമാനം ഉറപ്പിച്ചു. മുകളിലേക്കുതന്നെ.
ഡെത്ത് സോണ്
ശനിയാഴ്ച ഉച്ചയോടെ 28,251 അടി ഉയരമുള്ള കെ 2 വിന്റെ അടുത്തെത്തിയപ്പോഴേക്കും അടർന്നുവീണു തകർന്നുകിടക്കുന്ന മഞ്ഞുപാളികൾ കണ്ടു. ചിലതിന് ഒരു വീടിന്റെ വലിപ്പം. ഇത് ഡെത്ത് സോണാണ്. ഇവിടെവച്ച് ചരിത്രം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കി. ഓരോ ചുവടും വളരെ ശ്രദ്ധയോടെയാക്കി.
ഭയന്നുപോയെങ്കിലും ‘ഇതു നമ്മുടെ ദിവസമാണെങ്കിൽ അത് അങ്ങനെ തന്നെയാവും’ എന്ന ആത്മവിശ്വാസത്തോടെ നീങ്ങി. ഒരു വഴി കാണിച്ചുതരാൻ പർവതങ്ങളോടു യാചിച്ചു. അനുവാദം കിട്ടി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ദുർഘടമേഖല കഴിഞ്ഞു.
പരിഭ്രാന്തി കാണിക്കുകയോ വേഗത്തിൽ കയറുകയോ ചെയ്താൽ അപകടം ഉറപ്പാണ്. നിർമൽ പുർജ ഒഴിച്ച് എല്ലാവരും ഓക്സിജൻ കരുതിയിട്ടുണ്ട്. ഓക്സിജൻ കാനിസ്റ്റർ ഉപയോഗിച്ചുകൊണ്ടിരിക്കെ അതു തീർന്നുപോയാൽ അടുത്ത നിമിഷം കണ്ണടയ്ക്കാം, പിന്നെ ഒരിക്കലും തുറക്കാനാവാത്തവിധം. ശ്വാസകോശവും മസ്തിഷ്കവും ഹൃദയവുമെല്ലാം അതിജീവനത്തിനുള്ള പരിശ്രമത്തിലാണ്.
മഞ്ഞുമലകളിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരായിട്ടും ഷെർപ്പകൾ വിറച്ചുപോയി. പക്ഷേ, പിന്നോട്ടില്ല. ഷെർപ്പകൾ കെ 2 വിന്റെ ശിരസ് കണ്ടു. മരണാസന്നരായിട്ടും പിന്തിരിയാതെ കയറിവരുന്ന മനുഷ്യരുടെ കുനിയാത്ത ശിരസ് കെ 2 തിരിച്ചറിഞ്ഞിട്ടുണ്ടാകും.
കീഴടക്കുന്നു
അവർ മുകളിലേക്കു നോക്കി. വെറും 30 അടി ഉയരെ കെ 2 കൊടുമുടി. എല്ലാവരും അടുത്തുനിന്നു. വളരെ സാവകാശം തോളോടു തോൾ ചേർന്ന് പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടു മുന്നോട്ടു നീങ്ങി.
4.58.
നേപ്പാളി ദേശീയഗാനം ആലപിച്ചുകൊണ്ട് അവർ കെ 2 വിൽ കാലു കുത്തി. ചരിത്രത്തിലാദ്യമായി കെ 2 വിന്റെ ഭയാനക സൗന്ദര്യത്തിൽ നിന്നുകൊണ്ട് അവർ ഭൂമിയെ നോക്കി. മഞ്ഞിൽ അണിഞ്ഞൊരുങ്ങിയ കാരക്കോറം പർവതനിരകൾ ചുറ്റിനും തിളങ്ങുന്നു. ചരിത്രമുഹൂർത്തം കാണാൻ മഞ്ഞുമറകൾനീക്കിയെത്തിയ സൂര്യവെളിച്ചം 10 മനുഷ്യർക്കൊപ്പം കെ 2 വിന്റെ ശിരസിൽ അഴിഞ്ഞാടി.
മിങ്മ ഡേവിഡ് പറഞ്ഞു: ഞങ്ങളുടെ മലനിരകളെല്ലാം ആദ്യം കീഴടക്കിയത് വിദേശികളായിരുന്നു. അതുകൊണ്ടാണ് മഞ്ഞുകാലത്ത് ആദ്യമായി കയറി കെ 2 സ്വന്തമാക്കണമെന്ന് വാശിയുണ്ടായത്. അതിപ്പോൾ സംഭവിച്ചിരിക്കുന്നു.’
കോവിഡ് കാലത്ത് പർവാതാരോഹണം കുറഞ്ഞതിനാൽ സാന്പത്തികമായും തകർന്ന ഷെർപകളുടെ ഉയിർത്തെഴുന്നേല്പ്. എവറസ്റ്റ് കയറിയവരെപ്പോലും ഭയപ്പെടുത്തിയിരുന്ന കെ 2 വിലെ ശീതക്കാറ്റുകളെ നേപ്പാളികൾ ചങ്ങലയ്ക്കിട്ടിരിക്കുന്നു. മനുഷ്യന്റെ ഇച്ഛാശക്തി പ്രതിസന്ധിയുടെ ഒരു പർവതംകൂടി കാൽക്കീഴിലാക്കിയിരിക്കുന്നു.
മുന്നോട്ട്...മുന്നോട്ട്...മുന്നോട്ട്..!
ജോസ് ആൻഡ്രൂസ്