പതിനേഴാം വയസിൽ കുട്ടികളുടെ കോച്ചായി. 50 മീറ്റർ ഓട്ടം, ലോംഗ് ജംപ്, റിലേ, ബോൾ ത്രോ തുടങ്ങിയ ഇവന്റുകളിൽ ഏഴു വർഷം നാട്ടിക ഫിഷറീസ് എൽപി സ്കൂളിൽ പരിശീലനം നൽകി. ഉപജില്ലാ മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കുന്പോൾ ടീച്ചർ നൽകിയ ചെറിയ പുരസ്കാരങ്ങൾ കണ്ണന് വലിയ പ്രചോദനമായി.
കോടികളുടെ ആസ്തിയും സ്പോണ്സർഷിപ്പുമുള്ള കായിക അക്കാദമികളിൽ ദ്രോണാചാര്യരുടെ ശിക്ഷണത്തിൽ താരങ്ങൾ മെഡൽ വീഴ്ത്തുന്ന ഇക്കാലത്താണ് ഓട്ടോ ഡ്രൈവറായ കണ്ണൻ എന്ന കോച്ച് വിസ്മയമാകുന്നത്.
തൃശൂർ വലപ്പാട് പെട്ടി ഓട്ടോ ഓടിച്ചും കടലിൽ മീൻ പിടിച്ചും കുടുംബം പോറ്റുന്ന കണ്ണന്റെ ശിക്ഷണത്തിൽ ഒരു നിര കുട്ടികൾ ദേശീയ തലത്തിൽ സ്വർണ മെഡലുകൾ വാരിക്കൂട്ടുന്നു. കേരളത്തിന് അഭിമാനമായി മാറിയ ഈ കോച്ച് പത്താം ക്ലാസ് പാസായിട്ടില്ല. ഓട്ടോ ഓടിച്ചു ലഭിക്കുന്ന ചെറിയ വരുമാനം വരെ ചെലവഴിച്ചാണ് താരങ്ങളെ പരിശീലിപ്പിക്കുന്നത്.
ദേശീയതലത്തിനപ്പുറം അന്തർദേശീയ കായിക മത്സരങ്ങളിലേക്ക് കണ്ണന്റെ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്കൂൾ കായിക മേളകൾ എവിടെയുണ്ടോ അവിടെ ശിഷ്യരുമായി കണ്ണനുണ്ടാകും. മൈതാനത്ത് സ്വന്തം കുട്ടികൾ റിക്കാർഡോടെ നേട്ടം കൊയ്യുന്പോൾ ഈ കോച്ച് കേരളത്തിന് വലിയ പ്രതീക്ഷയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ദേശീയ റിക്കാർഡുകൾ കുറിച്ച ആൻസി സോജൻ, പി.ഡി അഞ്ജലി, ആൻ റോസ് ടോമി തുടങ്ങിയ താരങ്ങൾ അപാരമായ നേട്ടങ്ങളിൽ എത്തിയതോടെ വലപ്പാട് ഗ്രാമം ഒരു സ്പോർട്സ് അക്കാദമിക്കു ജനകീയ സഹകരണത്തോടെ തുടക്കമിട്ടു. ഈ കോവിഡ് കാലത്തും ഒരു നിര കുട്ടികൾ കണ്ണന്റെ ശിക്ഷണത്തിൽ തീവ്രപരിശീലനത്തിലാണ്.
ദുരിതങ്ങളുടെ കുട്ടിക്കാലം
വലപ്പാട് ബീച്ചിനു സമീപം വിക്രഞ്ചേരി വേലായുധന്റെയും ശാന്തയുടെയും അഞ്ചു മക്കളിൽ നാലാമനാണ് കണ്ണൻ എന്ന വി.വി. സനോജ്. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ പഠിക്കുന്പോൾ ഓട്ടമത്സരത്തിലും മറ്റും പങ്കെടുക്കാറുണ്ടെങ്കിലും സ്പോർട്സിൽ ശാസ്ത്രീയ കോച്ചിംഗ് നേടാൻ സാഹചര്യമുണ്ടായിരുന്നില്ല.
എസ്എസ്എൽസി പരീക്ഷയിൽ തോറ്റതോടെ കണ്ണൻ പഠനം നിർത്തി. അച്ഛനൊപ്പം പതിമൂന്നാം വയസു മുതൽ കടലിൽ മീൻ പിടിക്കാൻ പോയിത്തുടങ്ങിയതാണ്. അതിനൊപ്പം ജീവിതമാർഗം തേടി കിട്ടുന്ന ഏതു ജോലിക്കും പോകും. ഇതേ കാലത്ത് നാട്ടിലെ ഗ്രാമീണ കായിക മത്സരങ്ങളിൽ ഓട്ടത്തിലും ലോംഗ് ജംപിലും പങ്കെടുത്തു സമ്മാനം നേടുക പതിവായിരുന്നു.
ചെറുപ്പത്തിൽ കായികാധ്യാപകനായ അമ്മാവൻ പ്രസന്നന്റെ ശിക്ഷണത്തിൽ ലഭിച്ച പരിചയം മാത്രമാണ് കണ്ണന്റെ കായിക പരിചയം. ഓണ്ലൈനിലും സ്പോർട്സ് ചാനലുകളിലും കായിക മാസികകളിലും പുസ്തകങ്ങളിലും നിന്ന് അറിവുനേടിയും വിദഗ്ധരുടെ ഉപദേശങ്ങൾ ചോദിച്ചറിഞ്ഞുമാണ് കഠിനാധ്വാനം കൈമുതലാക്കിയ ഓട്ടോ കോച്ച് കേരളത്തിനു കരുതലാകുന്നത്.
ആദ്യത്തെ കോച്ചിംഗ് കുപ്പായം
1997ൽ നാട്ടിക ഗവ. ഫിഷറീസ് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ഇ. സൗദാമിനി ടീച്ചർ കണ്ണനെ വിളിച്ച് കുട്ടികളെ സ്പോർട്സ് പരിശീലിപ്പിക്കാമോ എന്നു ചോദിച്ചു. അതൊരു വലിയ തുടക്കമായിരുന്നു. അങ്ങനെ പതിനേഴാം വയസിൽ കോച്ചായി കുട്ടികളുടെ കണ്ണൻമാഷായി. 50 മീറ്റർ ഓട്ടം, ലോംഗ് ജംപ്, റിലേ, ബോൾ ത്രോ തുടങ്ങിയ ഇവന്റുകളിൽ ഏഴു വർഷം ഇതേ സ്കൂളിൽ പരിശീലനം നൽകി. ഉപജില്ലാ മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കുന്പോൾ ടീച്ചർ നൽകിയ ചെറിയ പുരസ്കാരങ്ങൾ കണ്ണന് വലിയ പ്രചോദനമായി.
2004 ൽ വലപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് മാസ്റ്റർ മാനേജരായ നാട്ടിക വെസ്റ്റ് കെഎംയുപി സ്കൂളിൽ കായിക പരിശീലനം നൽകാൻ വിളിച്ചു. അവിടെ നാലു വർഷം പരിശീലിപ്പിച്ചു. 2008 ലാണു ഹൈസ്കൂൾ കുട്ടികൾക്ക് കോച്ചിംഗ് നൽകി തുടങ്ങിയത്. സ്കൂൾ മേളകളിൽ ഏറെ നേട്ടങ്ങൾ കൊയ്ത വി.ഡി. അഞ്ജലി, സ്നേഹ മനോഹരൻ, ടി.എസ്. അശ്വതി എന്നിവരായിരുന്നു ആ നിരയിലെ ശിഷ്യർ.
2013ൽ എറണാകുളം സംസ്ഥാന സ്കൂൾ കായികമേളയിൽ വി.ഡി. അഞ്ജലിയിലൂടെയാണ് ആദ്യ മെഡൽ സ്വന്തമാകുന്നത്. 1500, 3000 മീറ്ററിൽ വെള്ളി മെഡലുകളുമായി അഞ്ജലി തിളങ്ങിയപ്പോൾ കായിക ചിത്രങ്ങളിൽ കോച്ച് കണ്ണനും ഇടംകിട്ടി.
അതേ വർഷം ജാർഖണ്ഡിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ അഞ്ജലി 3000 മീറ്ററിൽ വെള്ളിയും 1500 മീറ്ററിൽ നാലാം സ്ഥാനവും നേടിയതോടെ നിരവധി കുട്ടികൾ കണ്ണന്റെ പരിശീലനക്കളത്തിലെത്തി. മകൾ ആൻസിയെ കണ്ണന്റെ ശിക്ഷണത്തിൽ പരിശീലിപ്പിക്കാൻ ആത്മസുഹൃത്തും തൃപ്രയാറിലെ ഓട്ടോ ഡ്രൈവറുമായ സോജനും താൽപര്യപ്പെട്ടു. നേട്ടത്തിളക്കത്തിൽ കണ്ണന്റെ കുട്ടികൾ കായിക കേരളത്തിനു പ്രതീക്ഷയായ സാഹചര്യത്തിലാണ് ഒരു സ്പോർട്സ് ആക്കാഡമി തുടങ്ങാൻ ആലോചിക്കുന്നത്.
നാട്ടിക സ്പോർട്സ് അക്കാദമി
കണ്ണന്റെ താല്പര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണയിലും നാട്ടിക ബീച്ച് റിസോർട്ട് ഉടമ മച്ചിങ്ങൽ ധനഞ്ജയന്റെ സഹായത്തോടെ നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ കേന്ദ്രമാക്കി ബി.കെ. ജനാർദനൻ ചെയർമാനായി നാട്ടിക സ്പോട്സ് അക്കാദമി 2014 ജനുവരി ഒന്നിന് പിറവിയെടുത്തു. തുടർന്ന് നാട്ടിക അക്കാദമിയിലേക്ക് മേളകളിൽ മെഡലുകളുടെ പെരുമഴയായി.
തുടക്കത്തിൽ 28 കുട്ടികളെത്തിയെങ്കിലും സ്ഥിരോത്സാഹവും പ്രതിബദ്ധതയുമുള്ള 17 കുട്ടികളെ തെരഞ്ഞെടുത്തു.2014 തിരുവനന്തപുരം സംസ്ഥാന സ്കൂൾ കായികമേളയിൽ വി.ഡി. അഞ്ജലിക്ക് 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണം. ടി.എ അതുല്യക്ക് ഡിസ്കസിൽ സ്വർണവും ഷോട്ട് പുട്ടിൽ വെങ്കലവും. ആൻസി സോജന് അരങ്ങേറ്റത്തിൽ ലോംഗ് ജംപിൽ വെങ്കലം.
2015 ലെ കോഴിക്കോട് സംസ്ഥാന സ്കൂൾ മേളയിൽ അതുല്യക്ക് ഷോർട്ട് പുട്ടിലും ഡിസ്കസിലും റിക്കാർഡോടെ സ്വർണം. പി.ഡി. അഞ്ജലിക്ക് ജാവലിൻ ത്രോയിൽ വെള്ളി. ആൻസിക്കു പരിക്കുമൂലം മത്സരിക്കാനായില്ല. കോഴിക്കോടുതന്നെ നടന്ന ദേശീയ മീറ്റിൽ അതുല്യക്ക് ഡിസ്കസിൽ സ്വർണവും ഷോട്ട്പുട്ടിൽ വെങ്കലവും. പി.ഡി. അഞ്ജലിക്കു റിലേയിൽ സ്വർണം. ഇരുന്നൂറു മീറ്ററിൽ വെള്ളിയും നൂറു മീറ്ററിൽ വെങ്കലവും.
അവിസ്മരണീയം 2016
2016ലെ തേഞ്ഞിപ്പലം സംസ്ഥാന സ്കൂൾ മീറ്റിലാണ് നാട്ടിക അക്കാദമിയുടെ സുവർണതാരങ്ങൾ അഞ്ചു സ്വർണവും രണ്ടു വെങ്കലവും നേടി പേരെടുത്തത്. ആൻസി സോജൻ ലോംഗ് ജംപിലും 200 മീറ്ററിലും സ്വർണമണിഞ്ഞു. വി.ഡി. അഞ്ജലിക്ക് ജാവലിനിൽ സ്വർണം. ടി.എ. അതുല്യക്ക് ഹാമർ ത്രോയിലും ഡിസ്കസിലും സ്വർണവും ഷോട്ട് പുട്ടിൽ വെങ്കലവും. സുഫ്ന ജാസ്മിന് പോൾവോൾട്ടിൽ വെങ്കലം. അക്കാദമികളും അറിപ്പെടുന്ന സ്പോർട്സ് സ്കൂളുകളും സ്വന്തം ബസുകളിൽ കുട്ടികളുമായി എത്തിയപ്പോൾ കണ്ണനും ടീമും എത്തിയത് ഓട്ടോ റിക്ഷയിൽ.
അക്കൊല്ലം ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ മീറ്റിൽ ആൻസിക്കു ലോംഗ് ജംപിലും റിലേയിലും സ്വർണവും 200 മീറ്ററിൽ വെങ്കലവും. അതുല്യക്ക് ഡിസ്കസിൽ വെങ്കലം. തുടർ വർഷങ്ങളിലും നാട്ടിക അക്കാദമിക്ക് മെഡലുകൾ ഒരു തുടർക്കഥയായി.
തുടർ വിജയങ്ങൾ മറ്റു ജില്ലകളിലുള്ളവരേയും അക്കാദമിയിലേക്ക് ആകർഷിച്ചു. കോട്ടയത്തുനിന്നു ജൂലി ജോണ്സൻ, ഇടുക്കിയിൽനിന്നു സഹോദരങ്ങളായ ആൻ റോസ് ടോമിയും ആഷിഷും വയനാടുനിന്നും ദേവനന്ദ, പൂഞ്ഞാറിൽനിന്ന് ആർഷ, കാസർഗോഡുകാരി ദേവിക, എറണാകുളംകാരി അഞ്ജലി തോമസ് തുടങ്ങി ഇതര ജില്ലക്കാർ എത്തി. ഹോസ്റ്റൽ ഇല്ലാത്തതിനാൽ കുട്ടികൾ പേയിംഗ് ഗസ്റ്റായി താമസിച്ചാണ് പരിശീലനം നേടുന്നത്.
2018 നവംബറിൽ ജാർഖണ്ഡിലെ റാഞ്ചി ബിർസമുണ്ട സ്റ്റേഡിയത്തിൽ നടന്ന ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റിൽ നൂറു മീറ്റർ റിലേ, 200 മീറ്റർ ഓട്ടം, ലോംഗ് ജംപ് എന്നിവയിൽ ആൻസി സോജൻ സ്വർണമെഡൽ ജേതാവായി. ഇങ്ങനെ എത്രയെത്ര സുവർണനേട്ടങ്ങൾ.
2019 -ൽ പഞ്ചാബിലെ സിംഗുരു ദേശീയ സ്കൂൾ ചാന്പ്യൻഷിപ്പിൽ നാലു സ്വർണം. 2021 മാർച്ചിൽ ആസാമിലെ ഗോഹട്ടിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ -21 കാറ്റഗറിയിൽ 6.36 മീറ്റർ ചാടി റിക്കാർഡോടെ ബെസ്റ്റ് പെർഫോമൻസും കാഴ്ചവച്ചാണ് ആൻസി സ്വർണമണിഞ്ഞത്.
കോവിഡ് വീഴ്ത്തിയ അന്താരാഷ്ട്ര മീറ്റുകൾ
2020 ൽ ചൈനയിലെ വുഹാനിൽ നടക്കേണ്ടിയിരുന്ന ഇൻഡോർ ഏഷ്യൻ മീറ്റിലും ആ വർഷം ഏപ്രിൽ 10ന് ചൈനയിൽ തന്നെ നടക്കേണ്ടിയിരുന്ന ബീച്ച് അത്ലറ്റിക്സിനും ലോംഗ് ജംപിൽ ആൻസി സോജൻ അർഹത നേടിയെങ്കിലും കോവിഡ് മൂലം മീറ്റ് കാൻസൽ ചെയ്തു. ആൻസി സോജനും പി.ഡി. അഞ്ജലിയും വേൾഡ് കോളജ് അത്ലറ്റിക്സ് മീറ്റിന് അർഹത നേടിയെങ്കിലും അതും നടന്നില്ല.
കെനിയയിലെ നെയ്റോബിയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 മുതൽ നടന്ന അണ്ടർ -20 ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആൻ റോസ് ടോമി 100 മീറ്റർ ഹർഡിൽസ് യോഗ്യത നേടിയെങ്കിലും ആർടിപിസിആർ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായതോടെ ആ സ്വപ്നവും പൂവണിഞ്ഞില്ല.
സ്വന്തമായില്ല, കളിക്കളം
നാട്ടിക സ്പോർട്സ് അക്കാദമിക്കു പെരുമയേറുന്പോഴും സൗകര്യങ്ങൾ പരിമിതമാണ്. രാവിലെ അഞ്ചു മുതൽ 7.30 വരെയും വൈകുന്നേരം നാലു മുതൽ ആറു വരെയുമാണ് പരിശീലനം. നാലു കിലോമീറ്റർ അകലെ വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ ഓട്ടോറിക്ഷകളിലാണ് കുട്ടികളെ പരിശീലനത്തിന് കൊണ്ടുവരുന്നത്. ഒരു സിന്തറ്റിക് ട്രാക് ലഭിച്ചാൽ വലിയ നേട്ടങ്ങൾ കൊയ്യാനാവുമെന്നാണ് കണ്ണന്റെയും കുട്ടികളുടെയും പ്രതീക്ഷ.
2022ലെ കോമണ്വെൽത്ത് ഗെയിംസിലും ഏഷ്യാഡിലും പിന്നെ പാരീസ് ഒളിന്പിക്സിലും മെഡൽ സ്വപ്നം കാണുകയാണ് കണ്ണൻ മാഷും കുട്ട്യോളും. ഇതു പൂവണിയിക്കാൻ തൃശൂർ സെന്റ് തോമസ് കോളജിൽ ഇപ്പോൾ വിദ്യാർഥിനികളായ ആൻസി സോജൻ, പി.ഡി. അഞ്ജലി, ആൻ റോസ് ടോമി എന്നിവരാണ് കണ്ണന്റെ പ്രതീക്ഷകൾ.
ഒരു വർഷമായി വി.പി. നന്ദകുമാർ ചെയർമാനായുള്ള മണപ്പുറം ഫൗണ്ടേഷനാണ് അക്കാദമിക്ക് സാന്പത്തികസഹായം നൽകുന്നത്. ഇക്കാലത്തു മാത്രമാണ് കണ്ണൻ മാഷിന് 25,000 രൂപ പ്രതിമാസ വേതനം ലഭിച്ചത്. നാട്ടിക പഞ്ചായത്തും അക്കാദമിക്ക് സാന്പത്തിക സഹായം നൽകിവരുന്നു.
കുടുംബം പോറ്റാൻ നാട്ടികയിൽ പതിനേഴു വർഷമായി പെട്ടി ഓട്ടോറിക്ഷ ഓടിക്കുകയാണ് ഈ കാക്കിയിട്ട കോച്ച്. ഭാര്യ ശോഭ ഇസാഫ് മൈക്രോ ഫിനാൻസിൽ ജോലി ചെയ്യുന്നു. മകൾ ദുർഗാലക്ഷ്മി നാട്ടിക ജിഎസ്എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
സെബി മാളിയേക്കൽ