1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ രൂപീകരണം വൈകിയതോടെ ഹൈറേഞ്ചിലെ കുടിയേറ്റജനത ശക്തമായ പ്രക്ഷോഭം തുടങ്ങി. ജില്ലാ ആസ്ഥാനം എവിടെയാകണം എന്നതിലായി തുടർന്നുണ്ടായ തർക്കം. കുട്ടിക്കാനം, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിൽനിന്നൊക്കെ അവകാശവാദം മുറുകിയതോടെ അന്നത്തെ റവന്യു മന്ത്രി ബേബി ജോണ് ജില്ലാ രൂപീകരണച്ചുമതല ഏറ്റെടുത്തു.
കോട്ടയത്തിന്റെ മലയോര താലൂക്കുകളായിരുന്ന പീരുമേട്, ഉടുന്പൻചോല, ദേവികുളം എന്നിവ ചേർന്നതായിരിക്കും പുതിയ ജില്ലയെന്നായിരുന്നു പ്രതീക്ഷയെങ്കിലും തീരുമാനത്തിൽ അപ്രതീക്ഷിതമായി അതിരുമാറ്റം വന്നു. എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കിലെ കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകൾ ഒഴികെ പ്രദേശങ്ങളും മലനാടും ഉൾപ്പെടുത്തി ഇടുക്കി എന്ന പേരിലാണ് ജില്ല പ്രഖ്യാപിക്കപ്പെട്ടത്.
1972 ജനുവരി 26ന് കേരള സംസ്ഥാന രൂപീകരണത്തിന്റെ പതിനാറാം വാർഷികവേളയിൽ പുതിയ ജില്ലയുടെ പ്രഖ്യാപനം വന്നത് ‘ഇടിക്കി’ എന്ന പേരിലാണ്. 1973 ഫെബ്രുവരി 13ന് ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പേര് ‘ഇടുക്കി’ എന്നാക്കി മാറ്റിയത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ- ഓർഡിനേറ്ററായിരുന്ന ഡോ. ഡി. ബാബു പോളായിരുന്നു പ്രഥമ കളക്ടർ. ഇടുക്ക് എന്ന വാക്കിൽ നിന്നും ഉത്ഭവിച്ച ഇടുക്കി ഇന്ന് വികസനപാതയിൽ ഏറെ പിന്നിട്ടുകഴിഞ്ഞു.
ഒപ്പം പരിമിതികൾ ഏറെയുണ്ടുതാനും. തുടക്കത്തിൽ കോട്ടയമായിരുന്നു ഇടുക്കി ജില്ലയുടെ ആസ്ഥാനം. പിന്നീട് പൈനാവിലായി പ്രവർത്തനം. വൈകിയാണ് കുയിലിമലയിൽ പുതിയ കളക്ടറേറ്റ് ആസ്ഥാനമന്ദിരം വന്നത്. മുൻ എംഎൽഎമാരായ വി.ടി. സെബാസ്റ്റ്യൻ, കെ.കെ. തോമസ്, രാഷ്്ട്രീയ നേതാക്കളായ കെ.കെ. ദേവസ്യ, ദേവസ്യ പൂമറ്റം, വി.എം. വിക്രമൻ, ടി.ജി. പുരുഷോത്തമൻ തുടങ്ങിയവരൊക്കെയാണ് മലനാട് ജില്ലയ്ക്കായി സമരം നയിച്ച പ്രമുഖർ.
കോട്ടയം ആസ്ഥാനമായി തുടങ്ങിയ ഇടുക്കി ജില്ലയ്ക്ക് ആസ്ഥാനം ഉണ്ടായതും പല തടസങ്ങൾ മറികടന്നാണ്. ജില്ല നിലവിൽ വരുന്നതിനു മുൻപു നിർമാണം തുടങ്ങിയ ഇടുക്കി അണക്കെട്ടിന്റെ പേരിലായിരുന്നു ഇടുക്കിയുടെ പെരുമ. അതിവിസ്തൃതമായ വനസമൃദ്ധിയായിരുന്നു മറ്റൊരു ആകർഷണം. 1978-ൽ മുഖ്യമന്ത്രി എ.കെ. ആന്റണി കുയിലിമലയിൽ കളക്ടറേറ്റ് മന്ദിരത്തിനു തറക്കല്ലിട്ടു. 1985ൽ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു.
1980ലെ കേന്ദ്ര വനനിയമം ജില്ലാ ആസ്ഥാന വികസനത്തിനു സ്ഥലം ഉപയോഗിക്കുന്നതിനു തടസമായതിനാലാണ് ആദ്യകാല ആസ്ഥാനം സിവിൽ സ്റ്റേഷനിൽ ഒതുങ്ങിയത്. ജില്ലാ ആസ്ഥാനത്തിനു സ്ഥലം വിട്ടുകിട്ടാൻ കാൽ നൂറ്റാണ്ടിലേറെ തുടർസമരങ്ങൾ വേണ്ടിവന്നു. സ്ഥലം ലഭിക്കുന്നതിൽ ജില്ലാ വികസന അഥോറിറ്റിയും വനംവകുപ്പും തമ്മിൽ കാലങ്ങളോളം നിയമയുദ്ധം നടന്ന ശേഷമാണ് 474. 04 ഹെക്ടർ സ്ഥലം വിട്ടുകിട്ടിയത്.
ചരിത്രപ്പെരുമ
ഇടുക്കിയിലെ ജനവാസം ജില്ലാ രൂപീകരണത്തിനു മുൻപേ തുടങ്ങിയതാണ്. വിവിധ ആദിവാസി, ഗോത്ര വിഭാഗങ്ങൾ ഏറെ പ്രദേശങ്ങളിലും താമസിച്ചിരുന്നു. പൗരാണിക നാഗരികതയുടെ അവശിഷ്ടങ്ങൾ പിൽക്കാലത്ത് കൊച്ചറ, രാമക്കൽമേട് പ്രദേശങ്ങളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. നന്നങ്ങാടികളും റോമൻ നാണയങ്ങളുമൊക്കെ കണ്ടെടുക്കപ്പെട്ട ശേഷിപ്പുകളിൽപ്പെടും. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള മുനിയറകൾ ഇപ്പോഴും ഇവിടെ ചരിത്രശേഷിപ്പുകളായി സംരക്ഷിക്കപ്പെടുന്നുണ്ട്. പാണ്ടിനാടുമായി മാത്രമല്ല, വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് ചരിത്രസാക്ഷ്യം.
നെടുങ്കണ്ടം ചതുരംഗപ്പാറയിൽ തിരുവിതാംകൂർ രാജാവിന് ഉൾപ്പടെ നിരവധി പേർക്ക് വിശാലമായ കൃഷിയിടങ്ങൾ സ്വതന്ത്ര ഇന്ത്യാ രൂപീകരണത്തിനു മുന്പേയുണ്ടായിരുന്നു. കൂടാതെ, ബ്രിട്ടീഷ് കന്പനികളുടെയും മറ്റും തോട്ടങ്ങളും നിർമിതികളും.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാജ്യം നേരിട്ട രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടാൻ സർക്കാർ ആവിഷ്കരിച്ച ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം കർഷകരെ ഇടുക്കിയുടെ ഏറെ പ്രദേശങ്ങളിലും കുടിയിരുത്തി. സംസ്ഥാനങ്ങളുടെ വിഭജന കാലത്ത് പീരുമേട്, ഉടുന്പൻചോല, ദേവികുളം താലൂക്കുകൾ കേരളത്തിൽ നിലനിർത്താൻ പട്ടം താണുപിള്ള സർക്കാർ കോളനികൾ സ്ഥാപിച്ച് തിരുക്കൊച്ചി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നു കർഷകർക്ക് ഇടുക്കി ഗ്രാമങ്ങളിൽ കൃഷിയിറക്കാൻ താമസസൗകര്യമൊരുക്കി. 1958-ൽ ജനവാസ യോഗ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഭക്ഷ്യമന്ത്രി ഇക്കണ്ടവാര്യർ കാൽനടയായി സന്ദർശം നടത്തിയാണ് കോളനിപ്രദേശങ്ങൾ സ്ഥിരീകരിച്ചത്.
കുടിയിരുത്തിയ ജനത
ബ്രിട്ടീഷ് ആധിപത്യകാലത്തും രാജഭരണകാലത്തും തോട്ടം വ്യവസായം ആരംഭിച്ചിരുന്ന പ്രദേശങ്ങളിൽ തമിഴ്നാട്ടിൽനിന്ന് തൊഴിലാളികളെ എത്തിച്ചിരുന്നു. അത്തരത്തിൽ ആകെ ജനസംഖ്യയുടെ 55 ശതമാനം തമിഴരായിരുന്നു.
ദേവികുളം സബ് കളക്ടറായിരുന്ന ഡോ. പി.സി. അലക്സാണ്ടറുടെ നേതൃത്വത്തിൽ അയ്യായിരം കർഷകകുടുംബങ്ങളെയാണ് ഇടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും മലകയറ്റി പട്ടം കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടിയിരുത്തിയത്. അധികം വന്നവരെ മറയൂരിലും തട്ടാത്തിക്കാനത്തും പാർപ്പിച്ചു. ഇത്തരത്തിൽ മധ്യകേരളത്തിന്റെ പല ദേശങ്ങളിൽനിന്നായി ഇരുപത്തയ്യായിരം പേരെ എത്തിച്ചാണ് ഇടുക്കിയെ കേരളത്തിന്റെ പ്രദേശമായി നിലനിര്ത്തിയത്.
കേന്ദ്ര ആസൂത്രണവകുപ്പ് മന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ 1958ൽ വനം കയറിയെത്തി പഠനം നടത്തിയശേഷമാണ് ഇടുക്കി വൈദ്യുത പദ്ധതിക്ക് അനുമതി നൽകിയത്. ജില്ലാ രൂപീകരണത്തിനു മുൻപുതന്നെ ഉടുന്പൻചോല മൈലാടുംപാറയിൽ കേന്ദ്ര ഏലം ഗവേഷണകേന്ദ്രവും നെടുങ്കണ്ടം പാന്പാടുംപാറയിൽ കാർഷിക ഗവേഷണ കേന്ദ്രവും ഉണ്ടായിരുന്നു.
ഇടുക്കിയിലെ ഭാഷകളും ഭൂമിശാസ്ത്രവും കാലാവസ്ഥയും കൃഷിയും ആചാരങ്ങളും വൈവിധ്യം നിറഞ്ഞതാണ്. മലയാളവും തമിഴും ഗോത്രഭാഷകളും സംസാരിക്കുന്ന ജനങ്ങൾ. ലയങ്ങളും തോട്ടങ്ങളും കാട്ടുപാതകളും തേയില ഫാക്ടറികളും നിറഞ്ഞ മലയോരങ്ങൾ. പെരിയാറിന്റെ തീരത്തെ കൊടുംവനങ്ങളും നീർച്ചാലകളും പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രവുമൊക്കെയായി കുളിരണിഞ്ഞ ഭൂപ്രദേശം. ഏറെ മാസങ്ങളിലും ശീതകാലാവസ്ഥ. പനിനീരുപോലയൊഴുകുന്ന പെരിയാറിന്റെയും കൈവഴികളുടെയും സമൃദ്ധിയാണ് വികസനത്തിന് നിദാനം.
മറയൂർ, വട്ടവട, കാന്തല്ലൂർ, മൂന്നാർ മേഖലകൾക്ക് ജില്ലയുടെ ഇതര അതിർത്തി മേഖലകളായ തൊടുപുഴ, പീരുമേട്, നേര്യമംഗലം, പെരുവന്താനം പ്രദേശങ്ങളുമായി കാര്യമായ സാമ്യങ്ങളും സാദൃശ്യങ്ങളുമില്ലതാനും.
ആവശ്യങ്ങളും അവകാശങ്ങളും ഏറെയുണ്ടെങ്കിലും ഇടുക്കിയുടെ വികസന സാധ്യതകളും സ്വപ്നങ്ങളും ഇന്നും പ്രതീക്ഷകളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങിയിരിക്കുന്നു. അര നൂറ്റാണ്ടു പിന്നിടുന്പോഴും ജില്ലയ്ക്കു ബാലാരിഷ്ടതകൾ പലതാണ്. പട്ടയം ഉൾപ്പെടെ ഭൂപ്രശ്നങ്ങളും നിർമാണ നിയന്ത്രണങ്ങളും ഗാഡ്ഗിൽ, കസ്തൂരിരംഗൻ നിർദേശങ്ങളുമൊക്കെയായി ആശങ്കകൾക്കു നടുവിലാണ് ജനജീവിതം.
കർഷകവിരുദ്ധ നീക്കങ്ങൾ
ഇടുക്കിയിലെ അധ്വാനകുടിയേറ്റ ജനതയെ പരിസ്ഥിതിചൂഷകരെന്നു മുദ്രയടിക്കാൻ കുത്സിതനീക്കം നടത്തുന്നവർ രാജ്യത്തിന്റെ വികസനത്തിൽ ഇടുക്കിയുടെ സ്ഥാനവും കുടിയേറ്റ ജനതയുടെ അധ്വാനവും വിസ്മരിക്കുന്നു. എല്ലാത്തരം വികസന പദ്ധതികൾക്കും വനത്തിന്റെയും പരിസ്ഥിതിയുടെയും മുടന്തൻ ന്യായങ്ങളുടെ പേരിൽ തടസം സൃഷ്ടിക്കുന്നു. കൃഷി, ടൂറിസം, വൈദ്യുതി തുടങ്ങിയവയിൽ ഇടുക്കിയുടെ സംഭാവനകൾ എക്കാലവും വലുതാണ്.
രാജ്യത്തെ നാണ്യവിളകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും വിളഭൂമിയാണ് മലനാട്. ഏലവും കുരുമുളകും തേയിലയും റബറും കാപ്പിയും ഉൾപ്പടെ വിഭവങ്ങൾ ഉത്പാദിപ്പിച്ച് സന്പദ്്വ്യവസ്ഥയ്ക്കു കരുത്തും കരുതലും പകരുന്നു.
സ്ഥലനാമങ്ങളിൽ ഉൾപ്പെടെ ഓരോ പ്രദേശത്തിനും പുതുമകൾ പലതാണ്. പ്രകാശ്, കാമാക്ഷി, തങ്കമണി തുടങ്ങി വ്യക്തികളുടെയും നെടുങ്കണ്ടം, കന്പിളികണ്ടം എന്നിങ്ങനെ വയലുകളുടെയും ആറാം മൈൽ, എട്ടാം മൈൽ എന്നിങ്ങനെ സ്ഥലദൂരങ്ങളുടെയും ബാലൻപിള്ള തുടങ്ങി സിറ്റികളുടെയും പോളണ്ട്, ഇംഗ്ലണ്ട് തുടങ്ങി രാജ്യങ്ങളുടെയും മൂന്നാർ, മുല്ലപ്പെരിയാർ, വണ്ടിപ്പെരിയാർ തുടങ്ങി നദികളുടെയും മറയൂർ, കാന്തല്ലൂർ എന്നിങ്ങനെ ഉൗരുകളുടെയും പേരിലുണ്ട് ഇടുക്കിയിൽ സ്ഥലങ്ങൾ.
രാജ്യത്തെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളുടെ സംഗമസ്ഥാനമാണ്. ലോകത്തിലെ പഴക്കംചെന്ന അണക്കെട്ടുകളിലൊന്നായ മുല്ലപ്പെരിയാർ ഉൾപ്പെടെ ചെറുതും വലുതുമായ പതിനഞ്ച് അണക്കെട്ടുകളാണ് ഇടുക്കി ജില്ലയിലുള്ളത്. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗർഭ ജലവൈദ്യുത നിലയമാണ് കേരളത്തിന്റെ വെളിച്ചവും ഉൗർജവും.
ജൈവവൈവിധ്യം
ശീതകാലാവസ്ഥയും പ്രകൃതിഭംഗിയും ജൈവവൈവിധ്യവും ഒന്നു ചേർന്ന ഇടുക്കി ടൂറിസം നാടിനു നൽകുന്ന സംഭാവനകൾ വലുതാണ്. മൂന്നാറും തേക്കടിയും മറയൂരും ഇടുക്കിയും രാമക്കൽമേടും പീരുമേടും ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പെരുമ ചെറുതല്ല.
ചന്ദനമരങ്ങളുടെ ഗന്ധമുള്ള മറയൂർ, തടാകയാത്രയിൽ വന്യമൃഗങ്ങളെ അടുത്തു കാണാനാകുന്ന തേക്കടി, വെള്ളച്ചാട്ടത്തിന് പെരുമയുള്ള തൊമ്മൻകുത്ത്, രാപകൽ ശീതക്കാറ്റ് വീശിയടിക്കുന്ന രാമക്കൽമേട്, തണുപ്പിനും തേയിലയ്ക്കും പ്രസിദ്ധമായ മൂന്നാർ, നിർമിതിയിലെ വിസ്മയമായ ഇടുക്കി ആർച്ച് ഡാം, വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറി, ചെങ്കുത്തായ മലനിരകൾക്ക് വെള്ളിചാർത്തുന്ന നീർച്ചാലുകൾ.
ഭൗമസൂചികയിൽ ഇടംനേടിയ ശർക്കരയ്ക്ക് പ്രസിദ്ധമായ മറയൂർ, ആപ്പിളും സ്ട്രോബറിയും വെളുത്തുള്ളിയും കാരറ്റും വിളയുന്ന അപൂർവ ഇടമായ വട്ടവട, വംശനാശഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിക്കുന്ന രാജമല, ശീതകാല പച്ചക്കറികൾക്ക് പ്രസിദ്ധമായ കാന്തല്ലൂർ തുടങ്ങി കാഴ്ചയുടെ വിസ്മയം തീർക്കുന്ന മണ്ണും പ്രകൃതിയും. ഏറ്റവുമധികം തേയിലത്തോട്ടങ്ങളുള്ള ജില്ലകളിലൊന്നാണ് ഇടുക്കി. റബർ, ഏലം, കാപ്പി വിളവിലും ഇടുക്കിയുടെ പങ്ക് ചെറുതല്ല.
റെയിൽ ഗതാഗതമില്ലാത്ത ജില്ലയാണെങ്കിലും ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിൽ ട്രെയിൻ സർവീസും കുതിരവണ്ടിയുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ നിർമിച്ച ഇരുന്പുപാലങ്ങളും റോഡുകളും മഹാപ്രളയങ്ങളെവരെ അതിജീവിച്ചിരിക്കുന്നു. മലകൾക്കു നട വെട്ടുംപോലെ ബ്രിട്ടീഷുകാർ നിർമിച്ച റോഡുകളാണ് ഇടുക്കിയിലേക്കുള്ള രാജപാതകൾ.
കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇടുക്കി ജലവൈദ്യുതിപദ്ധതിയാണ്. താളം തെറ്റിയ കാലാവസ്ഥയും പ്രളയങ്ങളും സാന്പത്തികമാന്ദ്യവും ഇടുക്കി വികസനത്തിനു മങ്ങലേൽപ്പിക്കുകയാണ്. അടഞ്ഞുപോയ തോട്ടങ്ങളും താഴുവീണ തേയിലഫാക്ടറികളും കുടിയൊഴിഞ്ഞ എസ്റ്റേറ്റുകളും പലതാണ്.
വിദ്യാഭ്യാസം, ചികിത്സ എന്നിവയിൽ ജില്ല ഏറെ പിന്നിൽതന്നെയാണ്. പ്രകൃതി പൊട്ടും പൊന്നും ചാർത്തിയ മലനാടിന്റെ മടിശീലയ്ക്ക് കനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഗാഡ്ഗിലും കസ്തൂരിരംഗനുമൊക്കെയായി മനുഷ്യത്വരഹിതമായ നിയമങ്ങളും നിബന്ധനകങ്ങളും കൂച്ചുവിലങ്ങായി മാറിയതോടെ, കുടിയിരുത്തിയ ജനത കുടിയിറങ്ങാൻ നിർബന്ധിതരാവുകയാണ്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളും രണ്ടു നഗരസഭകളും എട്ടു ബ്ലോക്ക് പഞ്ചായത്തുകളും 52 ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന ഇടുക്കി ജില്ല 4358 ചതുരശ്ര കിലോമീറ്ററിൽ വിസ്തൃതമാണ്. ജനസംഖ്യ 12 ലക്ഷം. വലുപ്പത്തിൽ ഇടുക്കി പാലക്കാടിനു പിന്നാലെ രണ്ടാംസ്ഥാനത്താണ്. കുട്ടംപുഴ എറണാകുളം ജില്ലയിൽ ചേർത്തതോടെയാണ് വിസ്തൃതിയിലെ ഒന്നാം സ്ഥാനം നഷ്ടമായത്.
കെ.എസ്. ഫ്രാൻസിസ്