വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗദ് കാസർഗോട്ട് കൃഷി ചെയ്യുക മാത്രമല്ല തോട്ടത്തിൽ സുഗന്ധദ്രവ്യ സംസ്കരണം നടത്താനുള്ള ഒരുക്കത്തിലുമാണ്. ഈ ലക്ഷ്യം വിജയം കണ്ടാൽ കേരളത്തിലെ കർഷകർക്ക് നല്ലകാലം പ്രതീക്ഷിക്കാം.
വട്ടിപ്പുന്ന വി.പി. ദിവാകരൻ നന്പ്യാരുടെ തോട്ടത്തിൽ വൈകാതെ ഉൗദിന്റെ സുഗന്ധം പരക്കും. ഇവിടെ സംസ്കരിച്ചെടുക്കുന്ന ഉൗദ് അറേബ്യയിലും യൂറോപ്പിലും നമ്മുടെ നാട്ടിലുമൊക്കെ വിപണി കണ്ടെത്തും. ആസാമിൽ വൻതോതിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അങ്ങിങ്ങുമൊക്ക പന്തലിച്ചു വളരുന്ന ഉൗദു മരങ്ങളെ കാസർഗോഡ് പരപ്പയിലെ കൃഷിയിടത്തിൽ നന്പ്യാർ പ്രതീക്ഷയോടെ പരിപാലിക്കുകയാണ്.
ആസാമിലെ ഉൗദ് കാസർഗോട്ടെ മലയോരങ്ങളിലും വേരുപടർത്തി പച്ചപ്പണിയുമെന്ന് ഈ കർഷകന്റെ പരീക്ഷണം തെളിയിച്ചിരിക്കുന്നു. വടക്കൻ കേരളത്തിൽ ഈയിടെയായി വൻതോതിൽ നട്ടുവരുന്ന ഉൗദുമരങ്ങളിൽനിന്ന് പൊന്നിനേക്കാൾ വിലയുള്ള സുഗന്ധദ്രവ്യം തയാറാക്കാനുള്ള സംസ്കരണ യൂണിറ്റിന്റെ പണിപ്പുരയിലാണ് ദിവാകരൻ നന്പ്യാർ.
വിളസമൃദ്ധമായ തോട്ടത്തിൽ തെങ്ങിനും ജാതിക്കും ഇടവിളയായി ഏഴു വർഷം മുന്പാണ് ഉൗദ് തൈകൾ നട്ടുനോക്കിയത്.ആസാമിലെ ജോർഹട്ടിലുള്ള റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലന പരിപാടിയിൽ പങ്കെടുത്താണ് ഉൗദ് കൃഷിയും ഊദ് മരങ്ങളിൽ കൃത്രിമ ഫംഗസുകളെ നിക്ഷേപിച്ച് സുഗന്ധദ്രവ്യം തയാറാക്കുന്ന രീതിയും പഠിച്ചത്.
ആസാമിലെ നഴ്സറിയിൽ നിന്ന് പത്ത് ഊദ് തൈകൾ നാട്ടിലെത്തിച്ച് പരീക്ഷണമെന്നോണം നട്ടു. ആ തൈകൾ പച്ചപിടിക്കുമെന്ന് ഉറപ്പായതോടെയാണ് വലിയതോതിൽ ഉൗദ് കൃഷി ചെയ്യാൻ തീരുമാനിച്ചത്.
ഉൗദ് മരത്തിന്റെ പരിപാലനത്തേക്കാൾ ഏറെ ശ്രമകരമാണ് ഉൗദ് സംസ്കരണം. ആറേഴു വർഷമായ മരത്തിന്റെ തടിയിൽ കൃത്രിമ ഫംഗസിനെ നിക്ഷേപിച്ചാണ് കേരളത്തിൽ ഈ മരങ്ങളെ ഉത്പാദനക്ഷമമാക്കുന്നത്. മരത്തിന് 25 ഇഞ്ച് വണ്ണമെത്തി.
ജനുവരി മുതൽ മാർച്ചുവരെ മാസങ്ങളിലാണ് ഫംഗസ് നിക്ഷേപിക്കൽ. മൂന്നുനാലു വർഷം പിന്നിടുന്പോൾ സംസ്കരണത്തിന് പാകമായ കറ ഊദ് മരത്തിൽ രൂപപ്പെടും. നിക്ഷേപിക്കുന്ന ഫംഗസിനെ പ്രതിരോധിക്കാൻ ഉൗദ് മരം ഉത്പാദിപ്പിക്കുന്ന കറയെ അഗർ എന്നു പറയും. ഒലിച്ചിറങ്ങുന്ന അഗർ ശാസ്ത്രീയമായി സംസ്കരിച്ചാണ് ലക്ഷങ്ങളും കോടികളും വിലയുള്ള ഉൗദ് സുഗന്ധദ്രവ്യം തയാറാക്കി വിപണിയിലെത്തിക്കുന്നത്.
സ്വർണത്തെക്കാൾ വിപണി മൂല്യമുള്ള മരമാണ് ഉൗദ്. അഗർ ഒലിച്ചിറങ്ങിയ ഒത്ത മരം ഒരു കിലോ തൂക്കത്തിന് രണ്ട് ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെയാണ് മതിപ്പുവില. ഒരു ലിറ്റർ തൈലത്തിന് രണ്ടു കോടി രൂപവരെ.
ആസാമിലെ ജോർഹട്ട്, ശിവസാഗർ പ്രദേശങ്ങളിൽ കാട്ടിലും നാട്ടിലും ഉൗദ് മരങ്ങള് വളരുന്നു. അവിടെ ഉൗദ് മരത്തിനു കേരളത്തിലേതു പോലെ ഫംഗസ് മരത്തിൽ നിക്ഷേപിക്കേണ്ടതില്ല. അവിടത്തെ അനുകൂല പരിസ്ഥിതിയിൽ ഊദ് മരത്തിൽ ഫംഗസ് തനിയെ ഉണ്ടാകുന്നു.
മിത്രകീടം
ഊദ് മരങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ആസാമിൽ ഉൾപ്പെടെ പ്രദേശങ്ങളിൽ ആംബ്രോസിയ ബീറ്റിൽസ് എന്നറിയപ്പെടുന്ന വണ്ട് തായ്ത്തടി തുളയ്ക്കുകയും ഇങ്ങനെയുണ്ടാകുന്ന പോടുകളിൽ ഫംഗസുകൾ നിറയുകയും ചെയ്യുന്നു.
പ്രതിപ്രവർത്തനത്തിന്റെ ഫലമായി തടി മുഴുവൻ അഗർ ദ്രാവകം ഒലിച്ചിറങ്ങി സുഗന്ധപൂരിതമായിത്തീരും. ഈ അവസ്ഥയിലെത്തുന്പോഴാണ് മരം വിൽപനയ്ക്ക് പാകമാകുന്നത്. ആസാമിൽ മാത്രമാണ് നിലവിൽ അഗറിന്റെ സംസ്കരണത്തിന് സജ്ജീകരണമുള്ളത്. ഈ പരിമിതി തരണം ചെയ്യാനാണ് സ്വന്തം തോട്ടത്തിൽ നന്പ്യാർ ഊദ് സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നത്.
സുഗന്ധദ്രവ്യങ്ങളുടെ ഇരുപ്പിടങ്ങളിൽ വിലയിലും നിലയിലും ഏറ്റവും ഉയരത്തിലാണ് ഉൗദിന്റെ സ്ഥാനം. ഊദും ഉൗദിന്റെ അത്തറും സുഗന്ധദ്രവ്യ വിപണിയിൽ സഹസ്രാബ്ദങ്ങള് മുതൽക്കേ മൂല്യമേറിയതാണ്. ഇത് പ്രസരിപ്പിക്കുന്ന സുഗന്ധം പ്രൗഢിയുടെയും പണത്തിന്റെയും അടയാളവുമാണ്. കംബോഡിയയും, വിയറ്റ്നാമും കഴിഞ്ഞാൽ ആസാമിലെ മഴക്കാടുകളിലാണ് ഉൗദ് ഏറ്റവും നന്നായി വളരുക.
ഉൗദ് മരത്തിൽ ഫംഗസിനെ നിക്ഷേപിക്കലാണ് കേരളത്തിൽ ചെലവേറിയ പരിമിതി. കേരളത്തിലെ മണ്ണിലേക്കു പറിച്ചു നടുന്പോൾ ഫംഗസിനെ കൃത്രിമമായി നിക്ഷേപിച്ചാൽ മാത്രമേ അഗർ രൂപപ്പെടുകയുള്ളു. ഇതിനായി ദിവാകരൻ നന്പ്യാർ കൃത്രിമ ഫംഗസ് ലായനി മൂപ്പെത്തിയ മരങ്ങളിൽ പ്രയോഗിക്കുന്നുണ്ട്.
പരപ്പയിലെ കൃഷിയിടത്തിൽ ഒന്നരയടി ആഴത്തിൽ കുഴിയെടുത്താണ് തൈകൾ നട്ടത്. ഒന്നാം വർഷം മാത്രം വേനലിൽ ചെറുനന കൊടുത്തു. വളക്കൂറുള്ള മലയോര മണ്ണിൽ തൈകൾ തഴച്ചുവളർന്നു. പരീക്ഷണാർത്ഥം ആദ്യഘട്ടത്തിൽ നട്ട മരങ്ങളെല്ലം ഏഴുവർഷമെത്തിയിരിക്കുന്നു. പിന്നീട് വാണിജ്യാടിസ്ഥാനത്തിൽ തോട്ടമായി നട്ട മരങ്ങൾ നാലുവർഷം കഴിഞ്ഞു. സാധാരണഗതിയിൽ അഞ്ചാം വർഷം മുതൽ ഒത്തവണ്ണമെത്തിയാൽ കൃത്രിമ ഫംഗസ് പ്രയോഗം അഥവാ ഇനോക്കുലേഷൻ നൽകാനാകും. ആ നിലയിൽ എട്ടാംവർഷം മുതൽ അഗർ ഒലിച്ചിറങ്ങിയ തടി വില്പനയ്ക്ക് പാകമാകും.
ഇവിടെയും വരട്ടെ കീടം
കേരളത്തിൽ ഉൗദ് മരം രോഗബാധകളില്ലാതെ നന്നായി വളരുന്നുവെന്നതാണ് ഇതുവരെയുള്ള അനുഭവം. എന്നാൽ ആസാമിലേതുപോലെ പ്രകൃതി ഒരുക്കുന്ന ഫംഗസ് കേരളത്തിൽ ഇല്ലെന്നതാണ് ദിവാകരൻ നന്പ്യാരുടെ ദുഃഖം.
പരിപാലിച്ചു വളർത്തുന്ന മരത്തിൽ കീടവും ഫംഗസും വേഗത്തിലും കൂടുതലായും ഉണ്ടാകണമെന്ന് കർഷകർ ആഗ്രഹിക്കുന്ന ഏക കൃഷിയാണിത്. സ്വാഭാവിക ഫംഗസ് ബാധയിലൂടെ തടിയിൽ പോടുകളുണ്ടായാൽ കൃത്രിമ ഫംഗസ് പ്രയോഗത്തിന്റെ വലിയ ചെലവ് ഒഴിവാകും. ആസാമിൽ നിന്നുള്ള ഏജൻസികൾ കേരളത്തിലെത്തി ഒരു ഉൗദു മരത്തിൽ ഇനോക്കുലേഷൻ നടത്താൻ ഇരുപതിനായിരം രൂപ ഈടാക്കുന്നുണ്ട്.
ഫംഗസ് ബാധിക്കുന്ന ഇടങ്ങളിൽ അതിനെ പ്രതിരോധിക്കാൻ മരത്തിന്റെ ഉൗറിവരുന്ന സ്രവമാണ് തടിയെ സുഗന്ധപൂരിതമാക്കുന്നത്. ചിപ്പികളെ കൃത്രിമമായി വളർത്തി മുറിവുണ്ടാക്കി അസംസ്കൃതവസ്തുക്കൾ നിക്ഷേപിച്ച് മുത്ത് ഉണ്ടാക്കുന്നതിനു സമാനനമായ പ്രക്രിയ എന്നു പറയാം. ഫംഗസ് തടിയിലുടനീളം പടരുകയും മരം ഉത്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യം എല്ലാ ഭാഗത്തും നിറയുകയും ചെയ്യുന്നു.
മൂന്നു വർഷംകൊണ്ട് ഈ പ്രക്രിയ പൂർത്തിയാകുന്പോൾ വേരുകളിൽനിന്നുവരെ സുഗന്ധദ്രവ്യം ഉൗറിവരും. ഈ ദ്രവ്യത്തിന്റെ കടുത്ത നിറവും കാഠിന്യവും അടിസ്ഥാനമാക്കിയാണ് വില മൂല്യം നിർണയിക്കുക. ഇന്ത്യൻ ഉൗദിന്റെ ദ്രവ്യത്തിന് നിലവാരം കൂടുതലായതിനാൽ ലോക കന്പോളത്തിൽ വില കൂടുതലുണ്ട്.
ഉൗദ് കായ്കൾ ഒൗഷധ നിർമാണത്തിനും ഇലകൾ അഗർ ടീ ആയും ഉപയോഗിക്കപ്പെടുന്നു. ഇത്തരത്തിൽ നൂറോളം ഉത്പന്നങ്ങൾ ഉൗദുമരം കർഷകനു തരും എന്നതാണ് നേട്ടം. കേരളത്തിലെ ഉൗദ് കർഷകർ കോഴിക്കോട് കേന്ദ്രമായി അഗർ വുഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിക്ക് രൂപം നൽകിയിട്ടുണ്ട്.
കേരളത്തിന് പ്രതീക്ഷയുടെ പച്ചപ്പ് സമ്മാനിക്കാൻ ഉൗദ് കൃഷി വ്യാപകമാക്കി മികച്ച രീതിയിൽ സംസ്കരിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കന്പനിയുടെ ഡയറക്ടർ കൂടിയായ ദിവാകരൻ നന്പ്യാർ പറഞ്ഞു.
ആസാം സർക്കാർ ഉൗദ് മരങ്ങളെ പ്രഥമ കാർഷിക വിളയായി കണ്ട് അഗർവുഡ് പ്രൊമോഷൻ പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ സംസ്ഥാനത്തിലും ഉൗദ് കൃഷിക്ക് ഉദാരമായ സർക്കാർ സഹായമുണ്ടാകണം. കടുത്ത തണുപ്പോ കടുത്ത ചൂടോ ഇല്ലാത്ത എല്ലായിടങ്ങളിലും കൃഷിചെയ്യാം. കവുങ്ങ്, റബർ, തെങ്ങ്, ഏലം എന്നിവയ്ക്ക് ഇടവിളയായും നടാം. വെള്ളം കെട്ടിനിൽക്കാത്തതും ഉപ്പുരസം ഇല്ലാത്തതുമായ മണ്ണിൽ നന്നായി വളരും.
ഉൗദ് സംസ്കരിക്കുന്പോൾ മൂന്നുതരം ഓയിലാണ് ലഭിക്കുക. ഏറ്റവും സുഗന്ധമേന്മയുള്ള ഘാര എന്ന ഇനത്തിന് വിപണിയിൽ ഒരു തോലയ്ക്ക്, അതായത് 11.60 ഗ്രാമിന് ആറായിരം രൂപ മുതൽ പന്തീരായിരം രൂപവരെ വില ലഭിക്കും. രണ്ടാം ഇനത്തിന് ബോഹ എന്നു പറയും.
ഇത് ഒരു തോലയ്ക്ക് 2200 രൂപ മുതൽ 2800 രൂപ വരെയും മൂന്നാമത്തെ ഇനമായ ബോയക്ക് അഞ്ഞൂറു രൂപ മുതൽ ആയിരം രൂപവരെയും ലഭിക്കുമെന്ന് ദിവാകരൻ നന്പ്യാർ പറഞ്ഞു. സംസ്കരണത്തിനു ശേഷം വരുന്ന ചിപ്സ് അഥവാ ഡാർക്ക് ബ്രൗണ് കിലോയ്ക്ക് ഒരു ലക്ഷം രൂപവരെ വിലയുണ്ട്.
മുളങ്കൂട്ടവും നേട്ടം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ വിപുലമായ കൃഷിയിടം പതിറ്റാണ്ടു മുൻപുവരെ റബറും തെങ്ങും മഞ്ഞളും ഇഞ്ചിയും കുരുമുളകും ഉൾപ്പെടെ പരന്പരാഗത വിളകൾ നിറഞ്ഞതായിരുന്നു. വിലത്തകർച്ചയും പ്രകൃതിക്ഷോഭവും വന്നതോടെയാണ് ഇദ്ദേഹം കൃഷിയിൽ പുതിയ നാന്പുകൾ അന്വേഷിച്ചുതുടങ്ങിയത്.
ഇത്തരത്തിലൊരു പരീക്ഷണമാണ് ഉൗദ് കൃഷിയിലേക്കും മുള കൃഷിയിലേക്കും വഴി തെളിച്ചത്. ഇപ്പോഴിതാ മർമരമുയർത്തുന്ന മുളങ്കൂട്ടങ്ങളും സുഗന്ധപ്രവാഹം സമ്മാനിക്കുന്ന ഉൗദ് മരങ്ങളുമൊക്കെ നന്പ്യാരുടെ തോട്ടത്തിൽ പുത്തൻ വി സ്മയക്കാ ഴ്ച സമ്മാനിക്കുന്നു.
റബർ തോട്ടം വെട്ടിമാറ്റിയ അഞ്ചേക്കറിലാണ് വിവിധ ഇനങ്ങളിൽപ്പെട്ട അറുന്നൂറോളം മുളംതൈകൾ നട്ടിരിക്കുന്നത്. ബംഗളുരുവിലും ആസാമിലും നിന്നുമുള്ള മുള്ളില്ലാത്ത ട്രെ ഡോകലാമിസ്, ബ്രാൻഡിസി, ട്രോക്സി, ഒലിവറി, ആസ്റ്റർ, തുൾടാം ഇനം മുളകളാണ് പരപ്പ കുന്നുകളിൽ പച്ചവിരിച്ച് തഴച്ചു പടർന്നു നിൽക്കുന്നത്. മുളകൃഷിക്ക് വളപ്രയോഗം തീരെ ആവശ്യമില്ല. അഞ്ചാംവർഷം മുതൽ ഓരോ ചുവടിൽ നിന്നും മൂവായിരം രൂപ വരുമാനവും ലഭിക്കും.
മുള കൃഷി നഷ്ടത്തിലോടുന്ന കാർഷികമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് 74 കാരനായ ദിവാകരൻ നന്പ്യാരുടെ പ്രതീക്ഷ. വളപ്രയോഗമോ മരുന്നുപ്രയോഗമോ ആവശ്യമില്ല. നട്ട് ആദ്യ രണ്ട് വർഷങ്ങളിൽ ഇടക്കാടുകൾ വെട്ടിക്കളയുകയും അധികമുള്ള ചിനപ്പുകൾ മുറിച്ച് മാറ്റുകയും ചെയ്താൽ മതി. കടലാസ് നിർമാണത്തിനു പുറമേ ഫർണിച്ചർ, കരകൗശലവസ്തുക്കൾ, വഞ്ചിവീട്, ഫ്ളോറിംഗ്, ചന്ദനത്തിരി എന്നിവയിൽ മുളയ്ക്ക് ആവശ്യക്കാരുണ്ട്. മുളകൾ പൂക്കാതിരുന്നാൽ അൻപതു വർഷം വരെ തുടരെ ആദായം ലഭിക്കും.
മുളങ്കൂട്ടം മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതകളെ ഇല്ലാതാക്കി. മുള പടർന്നതോടെ ജലസന്പത്ത് ഗണ്യമായി വർധിച്ചതായാണ് അനുഭവം. വൈകാതെ ഇവിടെയൊരു ഫാം ടൂറിസം കൂടി തുടങ്ങാനുള്ള ആലോചനയിലാണ് നന്പ്യാർ കുടുംബം. ഇപ്പോൾതന്നെ മുള തോട്ടവും ഊദുതോട്ടവും കാണാൻ സഞ്ചാരികളും കൃഷിപഠിതാക്കളും എത്തുന്നുണ്ട്.
വി.പി. ദിവാകരൻ നന്പ്യാരുടെ ഭാര്യ ശാരദ നന്പ്യാരും പരീക്ഷണവിജയങ്ങളുടെ കൃഷിയിടത്തിൽ സജീവമാണ്. മക്കളായ ഡോ. ദീപ നന്പ്യാർ ദുബായിലും ഡോ.അനൂപ് നന്പ്യാർ കോഴിക്കോട് എം.വി.ആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിക്കുന്നു.