എഴുപതുകളും എണ്പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേർന്ന കാൽ നൂറ്റാണ്ടിൽ ഇന്ത്യൻ സിനിമയുടെയും ജനതയുടെയും ഹൃദയസ്പന്ദനമായിരുന്നു അമിതാഭ്. ക്ഷുഭിത യുവാക്കളും കഠിനാധ്വാനികളായ കൂലിവേലക്കാരും നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും പ്രണയച്ചൂടിൽ പൊള്ളുന്ന കാമുകന്മാരും ഞാനാണ് വെള്ളിത്തിരയിലെ ഈ ആറടി രണ്ടിഞ്ചുകാരനെന്നു ഭാവിച്ച് അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചു.
ചൊവ്വാഴ്ച 80 വയസ് തികയുന്ന മെഗാസ്റ്റാർ അമിതാഭ് ബച്ചൻ രണ്ടു തവണ കോവിഡിനെ അതിജീവിച്ചപ്പോൾ വെള്ളിത്തിരയിലെ അപാരമായ അഭിനയക്കരുത്ത് യഥാർഥ ജീവിതത്തിലുമുണ്ടെന്ന് കരുതിയവർ ഏറെയാണ്. ശബ്ദമാധുര്യത്തിൽ തലമുറകളെ വികാരഭരിതരാക്കിയ എസ്.പി. ബാലസുബ്രഹ്മണ്യവും ലതാ മങ്കേഷ്കറും ഉൾപ്പെടെ രാജ്യത്തെ അഞ്ചര ലക്ഷത്തോളം മനുഷ്യജീവനുകളെ അപായപ്പെടുത്തിയ കോവിഡിനെ തോൽപ്പിച്ച അമിതാഭിന്റെ പിറന്നാൾ എക്കാലവും ആരാധകർക്ക് ഹോളിപോലെ വർണശബളമാണ്.
2020 ജൂലൈയിൽ ആദ്യ തവണ കോവിഡ് ബാധിതനായി അമിതാഭ് നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരിക്കെ ലോകം രോഗമുക്തിക്കായി പ്രാർഥനകളും നേർച്ചകളും പൂജകളും അർപ്പിച്ചു. ആ തരംഗത്തിൽ മകൻ അഭിഷേകും മരുമകൾ ഐശ്വര്യയും അവരുടെ മകൾ ആരാധ്യയും കോവിഡ് പോസിറ്റീവായി. ഇക്കഴിഞ്ഞ ഓഗറ്റിൽ വീണ്ടും കോവിഡ് തീവ്രമായി ആക്രമിച്ചപ്പോഴും ഏവർക്കും ഉത്കണ്ഠകളും ആശങ്കകളും ഉയർന്നു.
ഇരുപത്തിയെട്ടു ദിവസത്തെ ചികിത്സക്കൊടുവിൽ കോവിഡ് മുക്തനായി വീട്ടിലേക്കു മടങ്ങുന്ന വിവരം അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചപ്പോൾ, രണ്ടു മിനിറ്റിനുള്ളിൽ സ്നേഹാരാധനയുടെ ഹൃദയ അടയാളമിട്ടു സന്തോഷം പങ്കുവച്ചത് രണ്ടു ലക്ഷത്തിൽ പരം ആരാധകരാണ്.
ഇതുപോലെയൊരു കണ്ണീരർച്ചനയും വികാരപ്രകടനവും മുൻപു കണ്ടത് 1982ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ സംഭവിച്ച മാരകമായ അപകടത്തിൽ രക്ഷപ്പെടാനിടയില്ലെന്നു വൈദ്യശാസ്ത്രം മെഡിക്കൽ ബുള്ളറ്റിനിൽ കുറിച്ചതിനു പിന്നാലെ മെഗാസ്റ്റാർ ജീവനിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തിയപ്പോഴാണ്. അമിതാഭ് ബച്ചൻ മെഗാസ്റ്റാർ മാത്രമല്ല, ഇന്ത്യൻ യുവത്വത്തിന്റെ അടയാളവുമാണ്. ക്ഷുഭിതയൗവനത്തിന്റെ എക്കാലത്തെയും ഈ പ്രതീകത്തിന് എത്ര കോടി ആരാധകരുണ്ടെന്ന് കണക്കെടുക്കാനാവില്ല. ഈ ആക്ഷനും ശബ്ദവും തിരിച്ചറിയാത്തവരില്ല. ഇദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കാണാത്തവരും വിരളമായിരിക്കും.
യുവതയുടെ പ്രതീകം
എഴുപതുകളും എണ്പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേർന്ന കാൽ നൂറ്റാണ്ടിൽ ഇന്ത്യൻ സിനിമയുടെയും ജനതയുടെയും ഹൃദയസ്പന്ദനമായിരുന്നു അമിതാഭ്. ക്ഷുഭിത യുവാക്കളും കഠിനാദ്ധ്വാനികളായ കൂലിവേലക്കാരും നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും പ്രണയച്ചൂടിൽ പൊള്ളുന്ന കാമുകന്മാരും ഞാനാണ് വെള്ളിത്തിരയിലെ ഈ ആറടി രണ്ടിഞ്ചുകാരനെന്നു ഭാവിച്ച് അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചു.
ഒപ്പം ഹൃദയത്തിൽ ഇദ്ദേഹത്തെ ആരാധിച്ച് സംതൃപ്തി നേടി. തുടർന്നുള്ള കാൽ നൂറ്റാണ്ട് ഈ ബിഗ് ബി സിനിമയിലെ അതികായൻ മാത്രമല്ല, രാജ്യ സംസ്കൃതിയുടെ തന്നെ ഭാഗമായിത്തീർന്നു. ഏറ്റവുമധികം ചലച്ചിത്രങ്ങൾ നിർമിക്കപ്പെടുന്നൊരു രാജ്യത്തെ, മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ഏറ്റവുമധികം തവണ നേടിയ നാട്യപ്രതിഭ. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഉൾപ്പെടെ ഇദ്ദേഹം കൈയിലും കഴുത്തിലും അണിഞ്ഞ ബഹുമതികൾക്ക് എണ്ണമില്ല.
1999ൽ ബിബിസിയുടെ ഓണ്ലൈൻ തെരഞ്ഞെടുപ്പിൽ ഇംഗ്ലീഷ് നടൻ സർ ലോറൻസ് ഒലിവിയറിനെ പിൻതള്ളി അമിതാഭ് സൂപ്പർ സ്റ്റാർ ഓഫ് ദി മില്ലേനിയം എന്ന അന്തർദേശീയ ആദരവിലേക്ക് അവരോധിക്കപ്പെട്ടു. അക്കാലത്ത് മുംബൈയിൽവച്ച് ബച്ചനെ ഇന്റർവ്യൂ ചെയ്യാനുള്ള അവസരം, അതല്ല അവിസ്മരണീയ ഭാഗ്യം എനിക്കുണ്ടായി.
വിവിധ ലോകരാജ്യങ്ങളിൽ അറിയപ്പെടുകയും അതിശയപ്പെടുത്തുകയും ചെയ്യുന്ന അമിതാഭ് ബച്ചൻ സംസാരത്തിലും പെരുമാറ്റത്തിലും എത്ര കുലീനനാണെന്ന് ആ അഭിമുഖം എന്നെ ഓർമപ്പെടുത്തുന്നു. അഭിനയത്തോളം ഉയരത്തിലുള്ള ആ വ്യക്തിമാഹാത്മ്യം അറിയുന്പോൾ ആരും പറഞ്ഞുപോകും, ഇദ്ദേഹം ബിഗ് ബി തന്നെയെന്ന്.
പ്രശസ്ത കവി ഡോ. ഹരിവംശ് റായി ബച്ചന്റെയും സിക്ക് വംശജയും സാമൂഹിക പ്രവർത്തകയുമായ തേജസിയുടെയും മകനായി 1942 ഒക്ടോബർ 11ന് ഉത്തർപ്രദേശിലെ അലഹബാദിൽ ജനനം. വിദ്യാഭ്യാസം നൈനിത്താളിലെ ഷെർവുഡ് കോളജിലും ഡൽഹിയിലെ കൈറോളി മാൽ കോളജിലുമായിരുന്നു.
തുടർന്നു ഷാ വാലാസിലും കൊൽകൊത്തയിലെ ഷിപ്പിംഗ് കന്പനിയിലും ജോലി ചെയ്തു. തന്റെ ഗാംഭീര്യമുള്ള ശബ്ദവും ആൾക്കൂട്ടത്തിനു നടുവിൽ തല ഉയർത്താവുന്ന ഉയരവും തനിക്കുപറ്റിയത് സിനിമ അഭിനയം തന്നെയെന്ന് അമിതാഭിനെ എന്നും ഓർമിപ്പിച്ചിരുന്നു, ആഗ്രഹിപ്പിച്ചുകൊണ്ടിരുന്നു. സിനിമാനടനാകാനുള്ള കലശലായ ആവേശത്തിലും ആഗ്രഹത്തിലും 1968ൽ അമിതാഭ് മുംബൈയിലെത്തി. സാത്ത് ഹിന്ദുസ്ഥാനി മുതൽ പത്തു പതിനഞ്ചു സിനിമകളിൽ അഭിനയിച്ചുവെങ്കിലും അവയൊന്നും ബോളിവുഡിലെ താരമൂല്യമുള്ള അഭിനേതാവാക്കിയില്ല.
സൂപ്പർഹിറ്റ് സഞ്ചീർ
രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന അമിതാഭിന് ഇന്ദിരാ ഗാന്ധി എഴുതിക്കൊടുത്തൊരു ശിപാർശക്കത്താണ് തലേവര മാറ്റിയെഴുതിയത്. 1973ൽ പ്രകാശ് മെഹ്റ നിർമിച്ചു സംവിധാനം ചെയ്ത സഞ്ചീർ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ ഒരു മെഗാസ്റ്റാർ ഭാവംകൊള്ളുകയായിരുന്നു. കൊടിയേറ്റം എന്നല്ല പർവതാരോഹണം പോലെ ഐതിഹാസികമായ ഉയരങ്ങളിലേക്ക് ബച്ചൻ കുതിച്ചുകയറുകയായിരുന്നു.
കുറ്റകൃത്യങ്ങളും അഴിമതിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുംകൊണ്ട് ജീവിതം ദുസഹമായിരുന്ന എഴുപതുകളുടെ ആദ്യപകുതിയിൽ ജനപ്രിയമാകാവുന്ന പ്രമേയം എങ്ങനെയായിരിക്കണമെന്ന് തിരക്കഥ എഴുതിയ സലിം ജാവിദ് കൂട്ടുകെട്ടിനു നല്ല ബോധ്യമുണ്ടായിരുന്നു. യൂണിഫോം ധരിച്ചും ധരിക്കാതെയും ‘ഇൻസ്പെക്ടർ വിജയ് ഖന്ന’ അനീതിക്കെതിരേ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു.
ഇന്ത്യയിൽ മാത്രമല്ല വിവിധ അയൽരാജ്യങ്ങളിലും അതിനുമപ്പുറം സോവ്യറ്റ് യൂണിയനിൽവരെ സഞ്ചീർ കോടികൾ വാരിനിറച്ചു. ഒരു ചലച്ചിത്രത്തിന്റെ സാന്പത്തിക വിജയം സൂചിപ്പിക്കുന്ന ബ്ലോക്ക് ബസ്റ്റർ ’ എന്ന പദം ഇന്ത്യൻ സിനിമയിൽ ആദ്യമായി കുറിക്കപ്പെട്ടു. മഹാവിസ്മയം എന്ന പേരിൽ ഇന്ത്യൻ പത്രമാധ്യമങ്ങളിൽ ബച്ചൻ മുഖചിത്രമായി.
ഇന്ത്യയിലെ സാധാരണക്കാരുടെ മനസിലെ കോപവും അമർഷവും പ്രകടമാക്കിയ ബച്ചൻ അതോടെ ജനകീയ നായകനും ആരാധനാപാത്രവുമായി. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഹൃദയ യവനികയിൽ ഒരു സൂപ്പർതാരോദയം.
സഞ്ചീറിൽ നായികയായ ജയ ഭാദുരി (മാല) അമിതാഭിന്റെ ജീവിതത്തിലെതന്നെ നായികയായി മാറിയത് ചിത്രത്തിനു പിന്നാലെ സംഭവിച്ച ചരിത്രമായി. സഞ്ചീറിന്റെ റെക്കോർഡു വിജയത്തെത്തുടർന്നു സലീംജാവിദ് കൂട്ടുകെട്ട് എഴുതിയ മറ്റൊരു ജനപ്രിയ ചിത്രമായി ഷോലെ. തൊഴിൽ തേടിയും പഠനത്തിനും മാത്രമല്ല ജീവിതമാർഗമില്ലാതെയും മുംബൈയിലേക്കും ഡൽഹിയിലേക്കും കള്ളവണ്ടി കയറിയ അനേകമനേകം യുവജനങ്ങൾ ബച്ചൻ എന്ന വിസ്മയത്തെ കാണാൻ ടാക്കീസുകളിൽ കയറി. പടം നൂറാം ദിവസം നിറഞ്ഞ സദസിൽ ഓടുന്ന തിയറ്ററുകളിൽ ബച്ചൻ നേരിട്ടുവന്നപ്പോൾ കടലിരന്പൽപോലെ ജനം ഒരു നോക്കുകാണാൻ തിക്കിത്തിരക്കി.
നൂറു കണക്കിനു തിയറ്ററുകളിൽ അറുപതു ഗോൾഡൻ ജൂബിലികൾ ഓടിയ ഇന്ത്യയിലെ ഏക ചലച്ചിത്രമായിരുന്നു ഷോലെ. പ്രതികാരാഗ്നിയിൽ കത്തിജ്വലിക്കുന്ന രണ്ടു യുവാക്കളുള്ള ഈ കഥയിൽ പ്രേക്ഷകർ നെഞ്ചോടു ചേർത്തുപിടിച്ചത് അമിതാഭിനെയായിരുന്നു. ഇന്ത്യൻ സിനിമയിൽ നിർമിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ക്ലാസിക് എന്ന് ഇടംനേടിയ ഷോലെ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പത്തു ചലച്ചിത്രങ്ങളിൽ ഒന്നായി ഷോലെയെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തു.
പിന്നീട് ഇറങ്ങിയ പല സിനിമകളും അമിതാഭ് എന്ന നടന്റെ അഭിനയപാടവം തെളിയിക്കുന്നതായിരുന്നു. ഓരോ സിനിമയിലെയും ശൈലി വ്യത്യസ്തവുമായിരുന്നു. ആ നടത്തവും നോട്ടവും ശബ്ദവും മാത്രമല്ല അടിയും ഇടിയുംവരെ ആരെയും വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.
കഭീ കഭീയിലെ കവിയും കസ്മെ വാദെയിലെ പ്രൊഫസറും, ചുപ്കെ ചുപ്കെ, അമർ അക്ബർ ആന്റണി, ഡോണ് മുതലായ സിനിമകളിലെ നർമബോധമുള്ള കഥാപാത്രങ്ങളും മുകദ്ദർ കാ സികന്ദറിലെ നിരാശാ കാമുകനും ഷരാബിയിലെ മദ്യപനും അമിതാഭിനെ അഭിനയ കലയുടെ ‘ഷെഹൻഷാ’യാക്കി.
മരണത്തെ തോൽപിച്ച നടൻ
1982 ജൂലൈ 26നു ബംഗളൂരു യൂണിവേഴ്സിറ്റി കാന്പസിൽ കൂലിയുടെ ഷൂട്ടിംങ്ങിനിടെ അമിതാഭിനു അതിമാരകമായി പരിക്കേറ്റു. വില്ലൻ കഥാപാത്രം പുനീത് ഇസ്സാറുമായി നടന്ന സംഘട്ടനത്തിനിടയിലായിരുന്നു അപകടം. ശ്വാസം നിലച്ച നിലയിൽ ഗുരുതരപരിക്കുകളോടെ അബോധാവസ്ഥയിൽ കിടന്ന മെഗാസ്റ്റാർ മരിച്ചുവെന്നായിരുന്നു പ്രഥമ നിഗമനവും വാർത്തകളും.
രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാർഥിച്ച നിമിഷം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിദേശത്ത് അടിയന്തരമായി പങ്കെടുക്കേണ്ടിയിരുന്ന സമ്മേളനം ഒഴിവാക്കി മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയിൽ അമിതാഭിനെ സന്ദർശിക്കാനും സാധ്യമായ ചികിത്സകൾ ഉറപ്പാക്കാനും പറന്നെത്തി.
ആന്തരിക അവയവങ്ങളിൽ വേണ്ടിവന്ന നിരവധി സർജറികൾക്കു ശേഷം ഓഗസ്റ്റ് രണ്ടിനാണ് അമിതാഭിന് ബോധം തിരികെക്കിട്ടിയത്. ചികിത്സാരീതികളോടും മരുന്നിനോടും അനുകൂലമായി പ്രതികരിക്കാതെ അതീവ ഗുരുതരാവസ്ഥയിൽ ഏഴു ദിവസം കൃത്രിമശ്വാസ സഹായത്തിൽ കിടന്നതിനുശേഷം ബച്ചൻ കാൽവിരൽ അൽപം അനക്കി എന്ന ആശ്വാസവാർത്ത ഓൾ ഇന്ത്യ റേഡിയോയിലും സകലമാന പത്രങ്ങളിലും അറിഞ്ഞതോടെയാണ് ആരാധകർക്ക് ശ്വാസം വിടാനായത്.
നിമിഷനേരത്തിനുള്ളിൽ മുംബൈ, ഡൽഹി, അലഹബാദ്, കോൽക്കട്ട നരഗങ്ങളിൽ നൃത്തം മാത്രമല്ല ഹോളിക്കു തുല്യമായ നിറപ്പകിട്ടിന്റെ ഉത്സവംതന്നെ അരങ്ങേറി.
ആ വർഷം രണ്ടാമതൊരു ഹോളി ഉത്സവം കൂടി ഇന്ത്യയിൽ ആഘോഷിച്ചു എന്നതാണ് ശരി. കേതൻ ദേശായി നിർമിച്ച കൂലി 1983ലെ ഏറ്റവും വലിയ പ്രദർശന വിജയമായ 18 കോടി നേടിയതിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ലായിരുന്നു. തുടർവർഷം ഇടവേളയില്ലാതെ ഏഴു കോടി ടിക്കറ്റുകൾ രാജ്യത്ത് വിറ്റഴിഞ്ഞുവെന്നത് മറ്റൊരു അപൂർവ ചരിത്രമായി. ഓഗസ്റ്റ് രണ്ടിനെ പുനർജൻമം സംഭവിച്ച ദിനമെന്നാണ് അമിതാഭ് തന്നെ വിശേഷിപ്പിക്കുന്നത്.
രാഷ്ട്രീയത്തിലേക്ക്
ഇന്ദിരാ ഗാന്ധിയോടും രാജീവ് ഗാന്ധിയോടുമുണ്ടായിരുന്ന അടുപ്പമാണ് ബച്ചനെ കോണ്ഗ്രസിലും രാഷ്ട്രീയത്തിലും എത്തിച്ചതും. 1984ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി എച്ച്.എൻ. ബഹുഗുണയെ അലഹബാദ് മണ്ഡലത്തിൽ 1.8 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അമിതാഭ് പാർലമെന്റിൽ പ്രവേശിച്ചത്. എന്നാൽ, കോണ്ഗ്രസിനെയും പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും പ്രതിരോധത്തിലാക്കിയ ബോഫോഴ്സ് അഴിമതി കേസിനെത്തുടർന്ന് അദ്ദേഹം ലോകസഭാംഗത്വം രാജിവച്ചു.
സിനിമയിലെ ആരാധകർ തന്നെ രാഷ്ട്രീയക്കാരനായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് രാഷ്ട്രീയം ഉപേക്ഷിച്ചതിനു കാരണമായി ബച്ചൻ ചൂണ്ടിക്കാട്ടിയത്. അമിതാഭ് വീണ്ടും സിനിമാ ലോകത്ത് സജീവമായി.സിനിമാനിർമാണവും കലാപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് അമിതാഭ് തുടങ്ങിയ എ.ബി.സി.എൽ. എന്ന കന്പനി വിജയിച്ചില്ലെന്നുമാത്രമല്ല വൻ സാന്പത്തിക ബാധ്യതയും വരുത്തിവച്ചു.
പക്ഷെ, അമിതാഭ് യുഗം അവസാനിച്ചെന്നു കരുതിയവർക്കു തെറ്റുപറ്റി. ടെലിവിഷൻ ചാനൽ സ്റ്റാർ പ്ലസ് അവതരിപ്പിച്ച കോൻ ബനേഗ ക്രോർപതി എന്ന വിജ്ഞാന വിസ്മയം രാജ്യാന്തര വേദികളിൽതന്നെ ആഘോഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായ മാത്രം മൂലധനമാക്കി പ്രവർത്തിച്ചു പൂർവാധികം സന്പന്നനും പ്രസിദ്ധനുമായി ഇദ്ദേഹം തിരിച്ചുവന്നു.
ഏറ്റവും കൂടുതൽപേർ ക്ഷയരോഗബാധിതരാകുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ, ഈ വ്യാധിയിൽനിന്നു മുക്തി നേടിയ ഒരു പ്രശസ്തൻതന്നെ സ്വന്തം നാട്ടിൽനിന്ന് ക്ഷയരോഗം നിർമാർജനം ചെയ്യാനുള്ള ഉദ്യമങ്ങളുടെ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിയ്ക്കുന്നുവെന്നതാണ് അമിതാഭിന്റെ വലിയ മനുഷ്യസ്നേഹപരമായ സേവനം.
2000ൽ കോൻ ബനേഗ ക്രോർപതിയുടെ പ്രഥമ എഡിഷനുമായി മുന്നോട്ടു പോകുന്പോൾ അനുഭവപ്പെട്ട കടുത്ത അസ്വാസ്ഥ്യമാണ്, പരിശോധനയിലാണ് അദ്ദേഹത്തിന് നട്ടെല്ലിൽ ക്ഷയരോഗം കണ്ടെത്തിയത്. മരുന്നിനു പൂർണമായി കീഴടങ്ങിയ ചികിത്സക്കൊടുവിൽ അസുഖം ഭേദപ്പെട്ട താരം അമേരിക്കയുമായി സഹകരിച്ചു, കോൾ ടു ആക്ഷൻ ഫോർ എ ടിബി ഫ്രീ ഇന്ത്യ എന്ന മിഷന്റെ പ്രചാരണ ദൗത്യം ഏറ്റെടുക്കുകയും അതിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുകയുമാണ്.
ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുന്നതിൽ അമിതാഭിന്റെ മാതൃകാപരമായ ഉദ്യമങ്ങളെ പരിഗണിച്ച് ഇന്ത്യയിലെ അമേരിക്കൻ എംബസി 2017ൽ അദ്ദേഹത്തെ പ്രത്യേകമായി ആദരിച്ചു.
ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്കെതിരേയുള്ള പ്രചാരണങ്ങളുടെ ബ്രാൻഡ് അംബാസഡറായി 2015ൽ കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതികളായ ‘പത്മ’ പുരസ്കാരങ്ങൾ മൂന്നും നേടിയ അപൂർവ വ്യക്തികളിലൊരാളാണ് അമിതാഭ് ബച്ചൻ.
അഗ്നീപഥ് (1990), ബ്ലാക്ക് (2005), പാ (2009), പികു (2015) എന്നീ സിനിമകളിലെ അഭിനയ മികവിനാണ് ബച്ചന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ഇന്ത്യയുടെ ഈ വിസ്മയ വ്യക്തിത്വത്തിന് വിദേശങ്ങളിൽനിന്നെത്തിയ അംഗീകാരങ്ങളുടെ പട്ടിക ഏറെ നീളുന്നതാണ്.
വിജയ് സി.എച്ച്.