അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസംഗകനുമാണ്. അമേരിക്കക്കാരനായ അദ്ദേഹത്തിന്റെ മൂന്നു നോവലുകൾ സിനിമകളായി പുറത്തുവന്നിട്ടുണ്ട്. "ദി അൾട്ടിമേറ്റ് ലൈഫ്' (2003), "ദി അൾട്ടിമേറ്റ് ലെഗസി' (2016), "ദി അൾട്ടിമേറ്റ് ഗിഫ്റ്റ്' എന്നിവയാണ് ആ സിനിമകൾ.
സ്റ്റോവലിന്റെ നോവലുകൾപോലെതന്നെ പ്രചോദനാത്മകമാണ് ഈ മൂന്നു സിനിമകളും. ഇവയിൽ "ദി അൾട്ടിമേറ്റ് ഗിഫ്റ്റ്' എന്ന സിനിമയുടെ കഥ പറയട്ടെ.
ജീവിതത്തിൽ ശരിക്കും അധ്വാനിച്ചാണ് റെഡ് സ്റ്റീവൻസ് ഒരു ശതകോടീശ്വരനായി മാറിയത്. അതിനിടെ തന്റെ മക്കളെ നല്ലവഴിക്കു വളർത്താൻ സ്റ്റീവൻസിനു സമയം ലഭിച്ചില്ല. എന്നാൽ, പണമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട മൂല്യം എന്നു മനസിലാക്കിയ നിമിഷം മുതൽ സ്റ്റീവൻസ് തന്റെ തെറ്റ് പരിഹരിക്കാൻ ശ്രമിച്ചു. അതിനുവേണ്ടി അദ്ദേഹം ചെയ്തത് തന്റെ സന്പത്തിൽ നല്ലൊരു പങ്ക് സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാറ്റിവയ്ക്കുകയായിരുന്നു.
തന്റെ മക്കളും ആ വഴിക്കു പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും അതിനുള്ള മനഃസ്ഥിതി അവരിൽ കണ്ടില്ല. അങ്ങനെയാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട തന്റെ പുത്രന്റെ മകനായ ജയ്സനു സന്പാദ്യത്തിന്റെ സിംഹഭാഗവും സ്റ്റീവൻസ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ നൂറുകോടി ഡോളറിലേറെ വരുന്ന തുകയും മറ്റു സന്പാദ്യങ്ങളും വെറുതേകൊടുക്കാൻ സ്റ്റീവൻസ് തയാറായില്ല. അതിനു മുൻപ് ജീവിതത്തെക്കുറിച്ച് ശരിക്കു പഠിക്കുന്നതിനു സഹായിക്കുന്ന പത്തു ദൗത്യങ്ങൾ. ജയ്സനു പൂർത്തിയാക്കേണ്ടതായിട്ടുണ്ടായിരുന്നു. "സമ്മാനങ്ങൾ' എന്നാണ് സ്റ്റീവൻസ് അവയെ വിളിച്ചത്.
ഈ പത്തു ദൗത്യങ്ങളും ശരിക്കും പൂർത്തിയാക്കുന്പോൾ മാത്രമേ ജയ്സനു തന്റെ പണവും സന്പാദ്യങ്ങളും കൈമാറാവൂ എന്നു വിൽപത്രം നടപ്പാക്കുന്നതിന്റെ ചുമതല ഏൽപിച്ചിരുന്ന ടെഡ് ഹാമിൽടൺ എന്ന വക്കീലിനു സ്റ്റീവൻസ് മുൻകൂട്ടി നിർദേശം നൽകിയിരുന്നു. എന്നാൽ ആ നിർദേശങ്ങൾ സ്വീകരിക്കാനുള്ള മാനസികാവസ്ഥ ആദ്യം ജയ്സനുണ്ടായിരുന്നില്ല. താന്തോന്നിയായി വളർന്ന ഒരു ചെറുപ്പക്കാരനായിരുന്നു ആ യുവാവ്.
ജയ്സന് നൽകിയ ആദ്യത്തെ ദൗത്യം ടെക്സസിലുള്ള ബൃഹത്തായ റാഞ്ചിൽ മുള്ളുവേലി കെട്ടുക എന്നുള്ളതായിരുന്നു. അതു തനിയെ ചെയ്യണമായിരുന്നുതാനും. ആദ്യമൊക്കെ ജയ്സൻ അലസതയോടെ ജോലി ചെയ്തെങ്കിലും അതിവേഗം അവന് ജോലി ഇഷ്ടപ്പെടാൻ തുടങ്ങി. തന്മൂലം ഒരുമാസംകൊണ്ട് ആ ജോലി പൂർത്തിയാക്കി മടങ്ങിയെത്താൻ സാധിച്ചു.
തനിക്കു ലഭിച്ച ദൗത്യം പൂർത്തിയാക്കിയതുകൊണ്ടു പണം മുഴുവൻ ഉടനെ ലഭിക്കുമെന്നാണ് ജയ്സൺ കരുതിയത്. എന്നാൽ, സംഭവിച്ചത് നേരേ മറിച്ചായിരുന്നു. ജയ്സന്റെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളും ഹാമിൽടൺ മരവിപ്പിച്ചു. അതിനുശേഷം തന്റെകൂടെ എപ്പോഴും നിൽക്കുമെന്ന് ഉറപ്പുള്ള ഒരു സുഹൃത്തുമായി മടങ്ങിയെത്താൻ ഹാമിൽടൺ ആവശ്യപ്പെട്ടു.
ജയ്സൺ വിചാരിച്ചിരുന്നത് തന്റെ നിരവധിയായ കൂട്ടുകാർ എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നാണ്. എന്നാൽ ജയ്സൺ പാപ്പരായി എന്നറിഞ്ഞപ്പോഴേക്കും ഗേൾഫ്രണ്ടും കൂട്ടുകാരുമെല്ലാം അവനെ ഉപേക്ഷിച്ചു. അവസാനം ജയ്സനു കൂട്ടായി ലഭിച്ചത് പാർക്കിലൂടെ അലയുന്പോൾ കണ്ടുമുട്ടിയ എമിലി എന്ന പെൺകുട്ടിയും ദരിദ്രയായ അവളുടെ അമ്മയുമായിരുന്നു. എമിലിയാകട്ടെ ലുക്കീമിയമൂലം മരണത്തോടു മല്ലടിക്കുന്നവളുമായിരുന്നു.
എമിലി എന്ന കൊച്ചു കൂട്ടുകാരിയുമായി മടങ്ങിയെത്തിയപ്പോൾ ചെലവാക്കാനായി ജയ്സന് കുറേ പണം ലഭിച്ചു. ജയ്സനാകട്ടെ ആ തുക മുഴുവനും എമിലിക്കും അവളുടെ അമ്മയ്ക്കുംവേണ്ടി ചെലവഴിക്കുകയായിരുന്നു ചെയ്തത്. അടുത്തതായി ജയ്സനെ നാം കാണുന്നത് തെക്കേ അമേരിക്കയിലെ ഒരു വൻ കാട്ടിലാണ്. അവിടെ ചെയ്യേണ്ടിയിരുന്ന ദൗത്യം പൂർത്തിയാക്കുന്നതിനിടെ തന്റെ പിതാവ് കൊല്ലപ്പെടാനിടയായ വിമാനാപകടത്തിന്റെ സ്ഥലം സന്ദർശിക്കാൻ സാധിച്ചു. ഈ സന്ദർശനവും കഴിഞ്ഞു മടങ്ങിയെത്തുന്പോഴേക്കും ജീവിതത്തെക്കുറിച്ചു മറ്റു പല പ്രധാനപ്പെട്ട കാര്യങ്ങളും പഠിക്കാൻ ജയ്സനു സാധിച്ചിരുന്നു.
അപ്പോൾ നൂറു മില്യൺ ഡോളറാണ് ഹാമിൽടൺ ജയ്സനു നൽകിയത്. എമിലി ഇതിനകം മരണമടഞ്ഞിരുന്നതുകൊണ്ട് ആ തുക മുഴുവനും എമിലിയുടെ പേരിൽ കാൻസർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഉൾപ്പെടുന്ന ഒരു കാൻസർ ഗ്രാമം നിർമിക്കാൻ ജയ്സൻ വിനിയോഗിച്ചു. ഇതോടെ, ജയ്സൻ തന്റെ പന്ത്രണ്ട് ദൗത്യങ്ങളും പൂർത്തിയാക്കി എന്നു വിധിയെഴുതിക്കൊണ്ട് സ്റ്റീവൻസിന്റെ വിൽപത്രത്തിൽ പറഞ്ഞിരുന്ന സകല സന്പാദ്യങ്ങളും ജയ്സന് കൈമാറി.
ജോലി, പണം, സുഹൃത്തുക്കൾ, അനുഭവപരിചയം, പ്രശ്നങ്ങൾ, കുടുംബം, ചിരി, സ്വപ്നങ്ങൾ, ദാനം ചെയ്യൽ, നന്ദി, ഒരുദിവസം, സ്നേഹം എന്നിവയ്ക്കു ജീവിതത്തിലുള്ള സ്ഥാനവും അവയുടെ അർഥവും മനസിലാക്കാനുള്ള ദൗത്യമായിരുന്നു സ്റ്റീവൻസ് തന്റെ കൊച്ചുമകനായ ജയ്സന് നൽകിയത്. ജയ്സൻ അതിൽ വിജയിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
ജീവിതത്തിൽ നാം അറിയുകയും മനസിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട വിവിധ മൂല്യങ്ങളാണ് പന്ത്രണ്ട് ദൗത്യങ്ങൾ അല്ലെങ്കിൽ ദാനങ്ങൾ എന്ന പേരിൽ നോവലിസ്റ്റായ സ്റ്റോവൽ ഈ കഥയിൽ അവതരിപ്പിക്കുന്നത്. അന്ധനായ സ്റ്റോവൽ ഈ ഉൾക്കാഴ്ചകൾ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്പോൾ കാഴ്ചയുള്ളവരായ നമ്മൾ അന്ധാളിച്ചുപോകും. കാരണം, നമ്മുടെ കണ്ണുകൾ പലപ്പോഴും കാണാതെപോകുന്ന കാര്യങ്ങൾ തന്റെ അകക്കണ്ണുകൾകൊണ്ട് അദ്ദേഹം കാണുന്നു എന്നതുതന്നെ.
പണത്തിനും പ്രൗഢിക്കും പ്രശസ്തിക്കുമൊക്കെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ട്. എന്നാൽ അവയ്ക്കെല്ലാം മുകളിലായി അധ്വാനത്തിനും സ്നേഹത്തിനും പുഞ്ചിരിക്കും ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും പങ്കുവയ്ക്കലിനും കൃതജ്ഞതാമനോഭാവത്തിനും ജീവിതത്തിലെ ഒരു ദിവസത്തിനുപോലും സ്ഥാനമുണ്ട് എന്ന് ഓർമിപ്പിക്കുകയാണ് സ്റ്റോവൽ തന്റെ നോവലിലൂടെ ചെയ്യുന്നത്.
കണ്ണുകളുണ്ടായിട്ടും നാം കാണാതെപോകുന്ന ഒട്ടേറെ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. അവയിൽ ചിലതാണ് സ്റ്റോവൽ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. അന്ധനായ അദ്ദേഹം തന്റെ ഉൾക്കണ്ണിലൂടെ കണ്ട കാര്യങ്ങൾ നമ്മുടെ കണ്ണുകൾ പൂർണമായി തുറന്നുകാണാൻ നമുക്കു ശ്രമിക്കാം. അങ്ങനെചെയ്താൽ നമ്മുടെ ജീവിതത്തിൽ മാറ്റംവരും. അതുവഴി നമ്മുടെ ജീവിതത്തിന്റെ കാന്തി വർധിക്കും. അതോടൊപ്പം, നമ്മുടെ ജീവിതത്തിലെന്നപോലെ മറ്റുള്ളവരുടെയും ജീവിതത്തിൽ ഏറെ നന്മയുണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ