1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർസിയ മാർക്വേസ് (1927-2014). സൗത്ത് അമേരിക്കയിലെ കൊളംബിയയിൽ ജനിച്ചുവളർന്ന അദ്ദേഹം ജേർണലിസ്റ്റ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശോഭിച്ചു. 1967ൽ പ്രസിദ്ധീകരിച്ച ‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ എന്ന നോവലാണ് അദ്ദേഹത്തിനു നൊബേൽ സമ്മാനം നേടിക്കൊടുത്തത്.
ഗാബോയുടെ മറ്റൊരു പ്രസിദ്ധമായ നോവലാണ് ‘ലവ് ഇൻ ദ ടൈം ഓഫ് കോളറ.’ ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ രണ്ടുപേരാണു ഡോ. ഉർബീനോയും അദ്ദേഹത്തിന്റെ ഭാര്യയായ ഫെർമീനയും. ഫെർമീനയ്ക്ക് ഫ്ളൊറന്റീന അറീസ എന്ന ഒരു കാമുകനുണ്ടായിരുന്നെങ്കിലും മാതാപിതാക്കളുടെ നിർബന്ധവും മറ്റു സാഹചര്യങ്ങളുടെ സമ്മർദവുംമൂലം ഉർബീനോയെ ഫെർമീന വിവാഹം കഴിക്കുകയായിരുന്നു.
സുഖദുഃഖ സമ്മിശ്രമായ അവരുടെ വിവാഹജീവിതം ഉർബീനോ മരിക്കുന്നതുവരെ നീണ്ടുനിന്നു. ഉർബീനോ രാവിലെ എഴുന്നേറ്റ് തന്റെ ജോലികൾ ചെയ്യുന്ന ആളായിരുന്നു. എന്നാൽ, ഫെർമീന അങ്ങനെയായിരുന്നില്ല. വൈകി എഴുന്നേൽക്കാനായിരുന്നു ഫെർമീനയ്ക്ക് താത്പര്യം. ഇത് അവരുടെ കുടുംബജീവിതത്തിൽ പലപ്പോഴും ബുദ്ധിമുട്ടുകളുണ്ടാക്കി. എന്നാൽ, അവരുടെ വിവാഹബന്ധത്തെ പ്രതിസന്ധിയിലാക്കിയത് ഒരു കഷണം സോപ്പിനെക്കുറിച്ചുള്ള തർക്കമായിരുന്നു.
ഉർബീനോ ഒരു ദിവസം കുളിക്കാൻ ബാത്ത്റൂമിൽ എത്തുന്പോൾ കുളിമുറിയിൽ സോപ്പില്ലായിരുന്നു. അദ്ദേഹം പിന്നീടു ഭാര്യയോട് ഇക്കാര്യത്തെക്കുറിച്ചു പരാതിപ്പെട്ടു. അപ്പോൾ അക്കാര്യം സമ്മതിക്കാൻ ഭാര്യ തയാറായില്ല. താൻ അവിടെ സോപ്പ് വച്ചിട്ടുണ്ടായിരുന്നു എന്നു ഫെർമീന ശഠിച്ചു. ഇല്ലാത്ത കാര്യം സമ്മതിക്കാൻ ഉർബീനോ തയാറായില്ല. തന്മൂലം, പ്രശ്നം പെട്ടെന്നു വഷളായി. അവർ തമ്മിലുള്ള സംസാരം കുറഞ്ഞു.
കുറെ കഴിഞ്ഞപ്പോൾ ഉർബീനോ പല ദിവസങ്ങളിലും വീട്ടിൽ വരാതായി. ഡോക്ടറായി അദ്ദേഹം ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ പലപ്പോഴും അന്തിയുറങ്ങി. വസ്ത്രം മാറാൻവേണ്ടി മാത്രമായിരുന്നു അദ്ദേഹം വീട്ടിൽപ്പോയിരുന്നത്. ഇതിനിടയിൽ പ്രശ്നം പരിഹരിക്കാൻ ഉർബീനോ ഒരു ആശയം മുന്നോട്ടുവച്ചു. സ്ഥലത്തെ ആർച്ച്ബിഷപ്പിന്റെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാം എന്നതായിരുന്നു ആ നിർദേശം.
‘ഞാൻ ഒരു ആർച്ച്ബിഷപ്പിന്റെ അടുത്തും പോകുന്നില്ല,’ ഫെർമീന തറപ്പിച്ചുപറഞ്ഞു. കുളിമുറിയിൽ സോപ്പുണ്ടായിരുന്നു എന്നു സമ്മതിക്കാതെ പ്രശ്നം തീരില്ലെന്ന് അവൾ പ്രഖ്യാപിച്ചു. എന്നാൽ, ഇല്ലാത്തത് ഉണ്ടെന്നു പറയാൻ ഉർബീനോക്കു മനസുവന്നില്ല. എങ്കിലും ഭാര്യയുമായി കൂടുതൽ അകലാതിരിക്കാൻ അദ്ദേഹം വീട്ടിൽത്തന്നെ അന്തിയുറങ്ങി. പക്ഷേ, അപ്പോഴും അദ്ദേഹം ഭാര്യയോടൊന്നിച്ച് ഒരു മുറിയിൽ ഒരു ബെഡ്ഡിൽ കിടക്കാൻ തയാറായില്ല.
ഇതിനിടയിൽ, ഫെർമീന മറ്റൊരു പ്രഖ്യാപനം നടത്തി. ഉർബീനോ എത്രയും വേഗം തെറ്റു സമ്മതിക്കുന്നില്ലെങ്കിൽ താൻ തന്റെ പിതാവിന്റെ വീട്ടിലേക്കു താമസം മാറ്റുമെന്നായിരുന്നു ആ പ്രഖ്യാപനം. ഫെർമീനയുടെ ഭീഷണി ശരിക്കുള്ള ഭീഷണിയാണെന്നു ഉർബീനോക്കു തോന്നി. തന്മൂലം, കുടുംബകലഹം അവസാനിപ്പിക്കാൻവേണ്ടി ഇല്ലാത്ത കാര്യം ഉണ്ടെന്നു സമ്മതിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഒരു ദിവസം ഉറങ്ങാൻ സമയമായപ്പോൾ, ഭാര്യ ഉറങ്ങാൻ കിടന്ന ബെഡ്ഡിൽ പങ്കുചേർന്നുകൊണ്ട് ഉർബീനോ പറഞ്ഞു: ‘നീ പറഞ്ഞതുപോലെ, കുളിമുറിയിൽ അന്നു സോപ്പുണ്ടായിരുന്നു.’ അതു പച്ചക്കള്ളമാണെന്ന് ഉർബീനോയ്ക്ക് എന്നപോലെ ഫെർമീനായ്ക്കും അറിയാമായിരുന്നു!
ഈ കഥ കേൾക്കുന്പോൾ നമുക്ക് അതിശയം തോന്നാം. കാരണം, ഒരു കഴന്പുമില്ലാത്ത കാര്യത്തെക്കുറിച്ചായിരുന്നു ഉർബീനോയും ഫെർമീനായും കലഹിച്ചത്. എന്നാൽ, ഇനിയും എത്രയോ നിസാരകാര്യങ്ങളുടെ പേരിലാണു പല കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളുമൊക്കെ പലപ്പോഴും തകരുന്നത്! പക്ഷേ, അതു തിരിച്ചറിയാൻ പലരും വൈകിപ്പോകുന്നുവെന്നു മാത്രം.
ഉർബീനോയുടെയും ഫെർമീനോയുടെയും കഥയിലേക്കു നമുക്കു മടങ്ങിവരാം. കുളിമുറിയിൽ അത്യാവശ്യസാധനങ്ങളൊക്കെ വാങ്ങിച്ചുവച്ചിരുന്നതു ഫെർമീന ആയിരുന്നു. കുളിമുറിയിൽ സോപ്പില്ലായിരുന്നു എന്ന് ഉർബീനോ പറഞ്ഞപ്പോൾ, ക്ഷമിക്കണം എന്നു പറഞ്ഞ് ഒരു കഷണം സോപ്പ് ഫെർമീനയ്ക്ക് അവിടെ വയ്ക്കാമായിരുന്നു. എന്നാൽ, ഫെർമീന അതു ചെയ്തില്ല. അതിന്റെ ഒരു കാരണം, ഉർബീനോ സോപ്പിന്റെ കാര്യം പർവതീകരിച്ചു കാണിച്ചതാണ്.
കുളിമുറിയിൽ സോപ്പ് വേണമെന്നു സൂചിപ്പിക്കുന്നതിനു പകരം, ഒരാഴ്ചയായി സോപ്പില്ലാതെയാണു താൻ കുളിച്ചത് എന്നാണ് ഉർബീനോ പറഞ്ഞത്. അത് അതിശയോക്തി ആയിരുന്നു. തന്മൂലമായിരിക്കും, അവിടെ സോപ്പുണ്ടായിരുന്നു എന്നു ഫെർമീന ശാഠ്യം പിടിച്ചത്. എന്നാൽ, കുളിമുറിയിൽ സോപ്പില്ല എന്നു പറഞ്ഞപ്പോൾ വാസ്തവം അതായിരുന്നു. അതു സമ്മതിച്ചുകൊടുക്കാനുള്ള എളിയ മനസ്ഥിതി ഫെർമീനയ്ക്ക് ഇല്ലാതെപോയി. അതാണു പ്രശ്നം വഷളാക്കാനിടയായത്.
ഫെർമീന പറഞ്ഞതു സത്യമില്ലായിരുന്നു. എന്നാൽ, കുടുംബബന്ധം തകർക്കാൻ മാത്രം ഗൗരവമായ കാര്യമായിരുന്നോ അത്? തന്റെ ഭാഗം ശരിയായിരുന്നെങ്കിലും അതിൽ കടിച്ചുതൂങ്ങേണ്ട കാര്യമുണ്ടായിരുന്നോ ഉർബീനോക്ക്? ആദ്യമൊക്കെ അദ്ദേഹം തന്റെ വാദത്തിൽ ഉറച്ചുനിന്നു. എന്നാൽ, തന്റെ വിവാഹബന്ധം തകരുമെന്ന സ്ഥിതി വന്നപ്പോൾ അദ്ദേഹത്തിനു ബോധോദയമുണ്ടായി. അങ്ങനെയാണു ഭാര്യയുടെ പിടിവാശിക്കു വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായത്.
കുളിമുറിയിൽ സോപ്പില്ലാതെവന്നപ്പോൾ സോപ്പ് വേണമെന്ന് ഉർബീനോക്കു പറയാമായിരുന്നു. അതിനുപകരം, ഭാര്യയെ കുറ്റപ്പെടുത്താനാണ് അദ്ദേഹം മുതിർന്നത്. മനപ്പൂർവമല്ലായിരിക്കണം അദ്ദേഹം അങ്ങനെ ചെയ്തത്. എങ്കിലും, ഇല്ലാത്ത കാര്യത്തിൽ ഭാര്യ കടുംപിടിത്തം പിടിക്കാൻ അതു കാരണമായി എന്നതു നാം മറക്കേണ്ട.
യഥാർഥപ്രശ്നം ഫെർമീനയുടേതുതന്നെ എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ആ പ്രശ്നത്തിനു വഴിതെളിച്ചത് ഉർബീനോയുടെ കുറ്റപ്പെടുത്തലാണെന്നതു നമുക്കു വിസ്മരിക്കാനാവില്ല. ഇതുപോലെതന്നെയാണ്, പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതും.
അതായത്, ഒരാൾചെയ്യുന്ന ഒരു കൊച്ചുതെറ്റ് മറ്റൊരാളുടെ വലിയ ഒരു തെറ്റിലേക്കു നയിക്കുന്നു. അപ്പോൾ ആ തെറ്റിന്റെ ഉത്തരവാദിത്തം ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കാതെവരും. ഇതു മറക്കാതിരുന്നാൽ പല പ്രശ്നങ്ങളും നമുക്ക് ഇല്ലാതാക്കാനാവും എന്നതു നമ്മുടെ ഓർമയിലിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ