“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ് ഞാനും ഡബ്ബിംഗ്് മേഖലയിലേക്കെത്തുന്നത് ” മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം നേടിയ റിയ സൈറയുടെ വിശേഷങ്ങൾ...
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നേടിയ റിയ സൈറ തന്റെ നേട്ടം അമ്മയ്ക്കുള്ള അംഗീകാരമായാണ് സമർപ്പിക്കുന്നത്. അഭിനേത്രി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഇതിനോടകം മലയാള സിനിമയിൽ തന്റെ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു റിയ സൈറ.
നാലാം വയസിൽ അമ്മയുടെ കൈപിടിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റായി തുടക്കം കുറിച്ച റിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തിനു ശബ്ദം കൊടുത്താണ് ആദ്യ സംസ്ഥാന പുരസ്കാരം നേടിയിരിക്കുന്നത്. തന്റെ വലിയ സന്തോഷത്തിനു പിന്നിലെ രഹസ്യങ്ങൾ റിയ സൈറ പങ്കുവെയ്ക്കുന്നു...
അപ്പനും കോശിയിലും രണ്ടു കഥാപാത്രങ്ങൾക്കു ശബ്ദം നൽകി. എങ്ങനെയോർക്കുന്നു ഡബ്ബിംഗ് നിമിഷങ്ങളെ?
അയ്യപ്പനും കോശിയിലും കണ്ണമ്മ എന്ന കഥാപാത്രത്തിനായി നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ പരിഗണിച്ചതിനു ശേഷമാണ് എന്നിലേക്കെത്തുന്നത്. സംവിധായകൻ സച്ചിയേട്ടനാണ് എന്നെ ഫോണിൽ വിളിക്കുന്നത്. സ്റ്റുഡിയോയിലെത്തിയപ്പോൾ കഥാപാത്രത്തെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു.
വോയ്സ് ടെസ്റ്റ് ചെയ്തു. വളരെ കരുത്തുറ്റ കഥാപാത്രമാണ് കണ്ണമ്മ. അവരുടെ ശബ്ദത്തിനും ആ ധൈര്യമുണ്ടായിരിക്കണം. ചെയ്യാം എന്നു തീരുമാനിച്ചു കഴിഞ്ഞ് അതിന്റെ മോഡുലേഷനുമെല്ലാം ശരിയായി വന്നതിൽ എനിക്കു നന്ദി പറയാനുള്ളത് സച്ചിയേട്ടനോടാണ്. ഓരോ വാക്കും എങ്ങനെയുച്ചരിക്കണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തന്നിരുന്നു.
വളരെ സമയമെടുത്താണ് ഡബ് ചെയ്തത്. കണ്ണമ്മയിൽനിന്നും വളരെ വിദൂരതയിലാണ് ലിച്ചിയുടെ കഥാപാത്രമായ റൂബിയുടെത്. കണ്ണമ്മ ചെയ്തു കഴിഞ്ഞതിനു ശേഷമാണ് രണ്ടാം കഥാപാത്രത്തിനുകൂടി ചെയ്യാൻ പറയുന്നത്. പുരസ്കാരം ലഭിച്ച സന്തോഷം സച്ചിയേട്ടനോട് പറയാനാകുന്നില്ലെന്നതാണ് ദുഃഖമാകുന്നത്.
കണ്ണമ്മ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമല്ല. അവാർഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലും ഞാനതു പ്രതീക്ഷിച്ചിരുന്നില്ല. അവാർഡ് അനൗണ്സ് ചെയ്യുന്ന ദിവസം ഞാനൊരു പരിപാടിയിൽ നിൽക്കുന്പോൾ ടിവിയിൽ വാർത്ത കണ്ട് അമ്മ ഫോൺ വിളിച്ചു പറയുന്പോഴാണ് ഞാനറിയുന്നത്. ആദ്യം വിശ്വസിച്ചില്ല എന്നതാണ് സത്യം. ഒരു ചെറിയ നേട്ടമല്ല അതെന്നറിയാം.
അമ്മ ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. അമ്മയുടെ മടിയിലിരുന്നാണ് ആദ്യമായി ഞാൻ ഡബ്ബ് ചെയ്യുന്നത്. ഇപ്പോഴത്തെ പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരമായാണ് ഞാൻ സമർപ്പിക്കുന്നത്.
അമ്മയുടെ പാതയിൽ ഡബ്ബിംഗ് മേഖലയിലേക്ക് എത്തുന്നത്?
25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ് ഞാൻ ഈ മേഖലയിലെത്തുന്നത്. അമ്മ ഡബ്ബിംഗിനു പോകുന്പോൾ എന്നെയും കൊണ്ടു പോകും.
സ്ത്രീ എന്ന സീരിയലിനു വേണ്ടിയാണ് നാലാം വയസിൽ ഞാൻ ആദ്യമായി ഡബ്ബ് ചെയ്യുന്നത്. കല്യാണ രാമനാണ് ഞാൻ ആദ്യമായി ഡബ്ബ് ചെയ്യുന്ന സിനിമ. കഥാപാത്രത്തിന്റെ ഇമോഷൻ അമ്മ പറഞ്ഞു തരും. അതുപോലെ ഞാൻ ചെയ്തു. അങ്ങനെ തുടങ്ങിയതാണ്. ഇപ്പോൾ എല്ലാവരുടെയും അനുഗ്രഹത്താൽ ഇവിടെത്തി നിൽക്കുന്നു.
ഇതിന്റെ രസം മനസിലാക്കിയപ്പോൾ വെല്ലുവിളികളുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ശരിക്കും അഭിനയത്തെക്കാൾ കുറച്ചുകൂടി പ്രയാസമുള്ള കാര്യമാണ് ഡബ്ബിംഗ്. ഇപ്പോൾ അതുവളരെ എൻജോയ് ചെയ്തു ചെയ്യുന്നുണ്ട്.
മുന്പ് ചെയ്ത ശ്രദ്ധേയ കഥാപാത്രങ്ങൾ?
നോർത്ത് ട്വന്റിഫോർ കാതത്തിലും മോസയിലെ കുതിര മീനുകളിലും സ്വാതി റെഡി, അഞ്ചാം പാതിരയിൽ ഉണ്ണി മായ, ഇഷ്കിൽ ആൻ ശീതൾ, ഇവൻ മര്യാദ രാമനിലും ധമാക്കയിലും നിക്കി ഗൽറാണി എന്നിങ്ങനെ കുറച്ചേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. റിലീസാകാനുള്ളതിൽ സല്യൂട്ടിൽ സാനിയ ഇയ്യപ്പനുവേണ്ടിയാണ് ഡബ് ചെയ്തത്.
അഭിനയ മേഖലയിലേക്കും എത്തുന്നത്?
നൃത്തവും അഭിനയവും ചെറുപ്പം മുതൽ ഇഷ്ടമുണ്ടായിരുന്നു. കിരണ് ടിവിയിൽ വീഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയത്താണ് 2011-ൽ സൂര്യ ടിവിയിലെ സംവിധായകൻ ലാൽ ജോസ് സാറിന്റെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്.
ജോയ് മാത്യുവിന്റെ ഷട്ടറാണ് ആദ്യ സിനിമ. പിന്നീട് 22 ഫീമെയിൽ കോട്ടയം, തീവ്രം എന്നീ ചിത്രങ്ങൾ ചെയ്തു. പിന്നീട് ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, ലോ പോയിന്റ്, മിലി, ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ ഇടവേളകളിൽ ചെയ്തു.
പിന്നീട് അഭിനയത്തിൽ ഇടവേളയെടുത്ത് ഡബ്ബിംഗ് കൂടുതൽ ശ്രദ്ധിച്ചു. അവസാനം അഭിനയിച്ച ചിത്രം കുന്പളങ്ങി നൈറ്റ്സും വികൃതിയുമാണ്. സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന റോയ്, ജാനേ മൻ, തേര്, ഓപറേഷൻ ജാവയുടെ സംവിധായകൻ തരുണ് മൂർത്തിയുടെ സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങളാണ് അഭിനയിച്ചതിൽ ഇനി റിലീസാകാനുള്ളത്.
മുഖമില്ലാതെ ശബ്ദം മാത്രമാണ് ഡബ്ബിംഗ് ആർട്ടിസ്റ്റുകളക്കുറിച്ച പ്രേക്ഷകർക്ക് പരിചയം. ഈ മേഖലയെക്കുറിച്ച്?
ഡബ്ബിംഗ് മേഖലയിലുള്ളവരെ സമീപകാലത്ത് പ്രേക്ഷകർ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു സമയത്ത് ഡബ്ബിംഗ് എന്താണെന്നു പോലും പലർക്കും അറിയില്ലായിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ഇന്നു മുൻ നിരയിലേക്കെത്തി തുടങ്ങി.
മറ്റെല്ലാ മേഖലയിലും പോലെ വളരെ കഠിനാധ്വാനം വേണ്ട ജോലിയാണ് ഡബിംഗ്. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമല്ലത്. നമ്മൾ അത് ഇഷ്ടപ്പെട്ട് നന്നാക്കിയെടുത്ത് കാത്തിരുന്ന് അതിന്റെ മധുരങ്ങളെ നേടിയെടുക്കണം. പുതിയ ആളുകൾക്ക് അവസരങ്ങൾ നിരവധിയുണ്ട്.
നല്ല ശബ്ദം മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ കരുത്ത്. ഈ മേഖലയിലെത്തുന്നവരോട് പറയാനുള്ളത്
ശബ്ദം ഒരു ഘടകമാണെങ്കിലും കഥാപാത്രത്തിന് അനുയോജ്യമായി മാറ്റുക, ഇമോഷൻസ് കൃത്യമായി കൊണ്ടുവരിക, സംവിധായകൻ ആവശ്യപ്പെടുന്നതു കൊണ്ടുവരിക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതു കുറച്ചധികം പ്രയാസമുള്ള കാര്യമാണ്. ശരിക്കും അത് ജന്മനാ ലഭിക്കണം. വളരെ ആഗ്രഹിക്കുന്നവർ അതിനായി പരിശ്രമിച്ച് മനസിലാക്കി അനുഭവങ്ങളിലൂടെ പഠിച്ചെടുക്കാവുന്നതാണ് ഡബിംഗ്.
ശബ്ദത്തിൽ കൊണ്ടുവരുന്ന പരീക്ഷണങ്ങളും വൈവിധ്യങ്ങളും കണ്ടെത്തുന്നത്?
ഡബ്ബ് ചെയ്യുന്ന സമയത്ത് ശബ്ദം കൊടുക്കുക എന്നതിനപ്പുറം ആ കഥാപാത്രമായി മാറിയാണ് ഞാൻ ഡബ്ബ് ചെയ്യുന്നത്. അതിനൊപ്പം അവരുടെ ചുണ്ടുകളുടെ ചലനം കൃത്യമായി നിരീക്ഷിച്ചാണ് ഞാൻ ചെയ്യുന്നത്. ശരിക്കും ഡബ്ബിംഗ് ആർട്ടിസ്റ്റുകളെല്ലാവരും നല്ല അഭിനേതാക്കളാണ്. കഥാപാത്രമായി മാറിയാണ് ഓരോരുത്തരും ഡബ്ബ് ചെയ്യുന്നത്. അപ്പോൾ മാത്രമാണ് അതിനു പൂർണത ലഭിക്കു.