തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളുടെ അഭയവും ആശ്രയവുമായിരുന്നു ലൈൻ ബോട്ടുകൾ അഥവാ സർക്കാർ വക ബോട്ടുകൾ. റോഡ് ഗതാഗതം അഭിവൃദ്ധിപ്പെട്ടതോടെ ജലഗതാഗത വകുപ്പിന് തിളക്കം കുറഞ്ഞെങ്കിലും ബോട്ടുജീവിതം ചരിത്രത്തിന്റെ ഭാഗംതന്നെ.
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളുടെ അഭയവും ആശ്രയവുമായിരുന്നു ലൈൻ ബോട്ടുകൾ അഥവാ സർക്കാർ വക ബോട്ടുകൾ. റോഡ് ഗതാഗതം അഭിവൃദ്ധിപ്പെട്ടതോടെ ജലഗതാഗത വകുപ്പിന് തിളക്കം കുറഞ്ഞെങ്കിലും ബോട്ടുജീവിതം ചരിത്രത്തിന്റെ ഭാഗംതന്നെ.
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. എറണാകുളത്തുനിന്നും ആലപ്പുഴ, കൈനകരി, നെടുമുടി, ചന്പക്കുളം, എടത്വ, പുളിക്കീഴ് വഴി ചെങ്ങന്നൂർക്ക് പോകുന്ന ഇ രണ്ട് നന്പർ ബോട്ട് ആറുമണിക്കുതന്നെ പുറപ്പെടുന്നതാണ്.’ ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഇത്തരം അറിയിപ്പുകൾ എത്രയോ കാലം തലമുറകൾ കേട്ടറിഞ്ഞു.
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകൾ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളുടെ അഭയവും ആശ്രയവുമായിരുന്നു സര്ക്കാർ ലൈൻ ബോട്ടുകൾ. റോഡ് ഗതാഗതം അഭിവൃദ്ധിപ്പെട്ടതോടെ ജലഗതാഗത വകുപ്പിന് തിളക്കം കുറഞ്ഞെങ്കിലും ബോട്ടുജീവിതം ചരിത്രത്തിന്റെ ഭാഗംതന്നെ.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളെയും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ക്ലേശകരമായ സേവനമായിരുന്നു ബോട്ടുകളുടേത്. പുലർച്ചെ നാലു മുതൽ രാത്രി പതിനൊന്നു വരെ കാറ്റിനെയും കായലോള ങ്ങളെയും നേരിട്ട് ജലവാഹനം നീങ്ങിക്കൊണ്ടിരുന്ന ചുവപ്പു തടി ബോട്ടുകൾ. ആഞ്ഞിലിത്തടിയിൽ നിന്നും ഇരുന്പിലേക്കും ഫൈബറിലേക്കും ഘടന മാറിയെങ്കിലും തടിയിൽ പണിത് പടുത കെട്ടിയ കൂറ്റൻ ജലയാനങ്ങളുടെ അഴക് ഒന്നുവേറെ തന്നെ.
തുടക്കം ഇങ്ങനെ
ഇ.കെ. ഇന്പിച്ചിബാവ ഗതാഗത മന്ത്രിയായിരിക്കെ 1968 ലാണ് കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനു തുടക്കം. അതിനുമുൻപ് സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് സർവീസും സ്വകാര്യ കന്പനി ബോട്ടുകളുമായിരുന്നു ഉൾനാടൻ ജലഗതാഗതം നിയന്ത്രിച്ചിരുന്നത് .
1924 ജനുവരി 16ന് രാത്രി കൊല്ലത്തു നിന്ന് ആലപ്പുഴയിലേക്കു പുറപ്പെട്ട ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസ് വക റഡീമർ ബോട്ട് മുങ്ങിയാണ് പല്ലനയിൽ മഹാകവി കുമാരനാശാൻ മരണമടഞ്ഞത്.
കൊച്ചി മാർക്കറ്റിൽ നിന്ന് കുട്ടനാടിന്റെ ഉൾഗ്രാമങ്ങളിലേക്കും ചെങ്ങന്നൂരിലേക്കും ചരക്കെത്തിക്കാൻ കാർഗോ ബോട്ടുകളെ ആശ്രയിച്ച കാലമുണ്ട്. യാത്രക്കാർക്കൊപ്പം ആടുമാടുകൾ, കോഴി, താറാവ് തുടങ്ങിയവയൊക്കെ ഇടം പിടിച്ചിരുന്നു. മലഞ്ചരക്കും ഭക്ഷ്യസാധനങ്ങളും കാർഷിക ഉപകരണങ്ങളും കൊണ്ടുപോകാൻ ബോട്ടുകളെ ആശ്രയിച്ചിരുന്ന കാലം.
ചങ്ങനാശേരിയിലും കോട്ടയത്തും ചെങ്ങന്നൂരിലും നിന്ന് കുട്ടനാട്ടിലും ആലപ്പുഴയിലും എറണാകുളത്തും എത്താൻ ആശ്രയം ബോട്ടുകൾ. ട്രാക്ടറുകളും ഡ്രില്ലറുകളും വരെ യാത്രാ ബോട്ടുകളിൽ കയറ്റിയിരുന്നു. വിവാഹം, ആശുപത്രി, തീർഥാടനം തുടങ്ങി മൃതസംസ്കാരത്തിനുവരെ ലൈൻ ബോട്ടുകൾ.
വിവാഹത്തിന് വധൂവരൻമാരും ബന്ധുക്കളും എത്തുന്നതും മടങ്ങുന്നതും സർക്കാർ ബോട്ടുകളിലായിരുന്നു. ബോട്ട് സമയം അനുസരിച്ചായിരുന്നു വധുവിന്റെ ഗൃഹപ്രവേശം. വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമീണ ജനതതിയുടെ അതിജീവനമാർഗമായിരുന്നു യാനങ്ങൾ.
റോഡുകൾ അപ്രാപ്യമായ തുരുത്തുകളിൽ ഇക്കാലത്തും ബോട്ടുകളെത്തന്നെ ആശ്രയിക്കണം. കായലുകളുടെയും തോടുകളുടെയും ഹരിതാഭ സൗന്ദര്യം ആദ്യമായി സഞ്ചാരികൾക്ക് കാട്ടിക്കൊടുത്തത് ലൈൻ ബോട്ടുകൾ ആയിരുന്നു. ആലപ്പുഴ- കോട്ടയം, കൊല്ലം-ആലപ്പുഴ യാത്രകളിൽ തീരനാടിന്റെ പ്രകൃതി രമണീയത ആസ്വദിക്കാൻ വിദേശികൾ ബോട്ടുകളിൽ സഞ്ചരിച്ചു. ഈ സാധ്യത പ്രയോജനപ്പെടുത്താനാണ് ആലപ്പുഴ, കൊല്ലം കായലുകളിലൂടെ 1980 കളിൽ സ്പെഷൽ സർവീസുകൾ തുടങ്ങിയതെന്ന് ഏറെക്കാലം വാട്ടർ ട്രാൻസ്പോർട്ടിൽ ജോലി ചെയ്തിട്ടുള്ള ചന്പക്കുളം അട്ടിയിൽ എ.സി. ചാക്കോ ഓർമിക്കുന്നു.
കായൽക്കരയിലും പാടങ്ങളിലും ജോലി ചെയ്യുന്നവരുടെ ഘടികാരവും സൈറണുമെല്ലാം ബോട്ടുകളായിരുന്നു. അത്ര സമയക്ലിപ്തത പാലിച്ചായിരുന്നു അദ്യഘട്ടത്തിലെ സർവീസ്. കാറ്റിലും കോളിലും പെട്ട് ഉലയുന്ന വള്ളങ്ങൾക്കും ചെറുബോട്ടുകൾക്കും രക്ഷകരാകുന്നതും സർക്കാർ ബോട്ടുകളിലെ ജീവനക്കാരായിരുന്നു.
ബോട്ടിനു മുകളിലെ കൂടാരത്തിൽ ഇരിക്കുന്ന സ്രാങ്കിന് ദീർഘദൂര കാഴ്ചകൾ കാണാം. ഈ ജാഗ്രതയാണ് അപകടത്തിൽപെടുന്നവരുടെ രക്ഷയ്ക്ക് അവസരമായിരുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇക്കാലത്ത് കാറും ബൈക്കും പാർക്ക് ചെയ്യുന്നതുപോലെ ചെറുവള്ളങ്ങൾ ജെട്ടിയിൽ കെട്ടിയിട്ടശേഷം ലൈൻ ബോട്ടുകളിൽ യാത്ര ചെയ്യുന്നവർ പതിവായിരുന്നു.
വൈകുന്നേരം തിരികെയെത്തി സ്വന്തം വള്ളം തുഴഞ്ഞ് വീട്ടിലേക്ക് മടക്കം. ചങ്ങനാശേരിയിലെയും കോട്ടയത്തെയും ബന്ധുവീടുകളിലേക്ക് ചാക്കുനിറയെ പുഞ്ച അരിയുമായി പോകുന്നവർ, പടിഞ്ഞാറോട്ടു മടങ്ങുന്നവരുടെ ചാക്കുകളിൽ കപ്പയും ചക്കയും കാച്ചിലും ചേന്പും ചേനയും തുടങ്ങി മലനാട്ടിലെ വിഭവങ്ങൾ.
സ്കൂൾ, കോളജ് യാത്രകളെല്ലാം ബോട്ടുകളിലായിരുന്നു. ബോട്ട് താമസിക്കുകയോ തകരാറിലാവുകയോ ചെയ്താൽ പല ക്ലാസുകളിലെയും ബെഞ്ചുകൾ കാലിയായിരിക്കും. അധ്യാപകരുമുണ്ടാകില്ല. കായൽത്തുരുത്തുകളിലെ സർക്കാർ ഓഫിസുകളിലും ജീവനക്കാരെത്തില്ല. പോസ്റ്റ് ഓഫീസുകളിലെ എഴുത്തുകുത്തുകളും ആശുപത്രികളിലേക്കുള്ള മരുന്നുകളുമൊക്കെ വന്നുപോകുന്നതും ബോട്ടുകളിലാണ്. പ്രണയം, വിരഹം, ദുഃഖം, സൗഹൃദം എന്നിങ്ങനെ എത്രയോ വികാരങ്ങൾ സമയമേറിയ ജലയാത്രകളിൽ മിന്നിമറിഞ്ഞു.
വിപുലമായ സേവനം
ആലപ്പുഴയിൽനിന്ന് 1998 ൽ ദിവസേന 104 സർവീസുകളുണ്ടായിരുന്നു. പുലർച്ചെ നാലു മുതൽ രാത്രി പതിനൊന്നു വരെ ഓരോ മണിക്കൂറിലും നിരവധി ബോട്ടുകളാണ് വിവിധ പ്രദേശങ്ങളിലേയ്ക്ക് പുറപ്പെട്ടിരുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജെട്ടികളിൽനിന്ന് 445 സർവീസുകൾ.
എറണാകുളത്ത് ഫെറി സർവീസുകൾ ഉൾപ്പടെ 530 സർവീസുകൾ. പയ്യന്നൂരിലെ ബോട്ടുകളും ചേർന്ന് ദിവസേന ആയിരത്തോളം സർവ്വീസുകൾ നടത്തിവന്നിരുന്ന ജലഗതാഗത ട്രാൻസ്പോർട്ട് കോർപറേഷൻ അര നൂറ്റാണ്ടു പിന്നിടുന്പോൾ ഓട്ടത്തിൽ വല്ലാതെ കിതയ്ക്കുകയാണ്. സമയം പാലിച്ചോടാൻ സാധിക്കാതെ വന്നതും സ്പീഡ് ബോട്ടുകളുടെയും മറ്റ് ജലവാഹനങ്ങളുടെയും വരവും സർവീസ് നിറുത്താൻ കാരണമായി.
മാത്രവുമല്ല പതിവായ അറ്റകുറ്റപ്പണികളും വർധിച്ച ഇന്ധനച്ചെലവും യാത്രക്കാരുടെ കുറവുമൊക്കെ തിരിച്ചടിയായി. ശരീരത്തിലെ ഞരന്പുകൾ പോലെ കായലുകളും നദികളും തോടുകളും നെടുകയും കുറുകയും ഒഴുകുന്ന തെക്ക് പടിഞ്ഞാറൻ തീരങ്ങളിൽ രാപകൽ ഓടിയ ലൈൻ ബോട്ടുകളുടെ ഓർമകൾ മുതിർന്നവരുടെ മനസിലുണ്ട്.
അൻപത് പേർ മുതൽ നൂറ്റി അൻപത് പേർ വരെ കയറുന്ന തടിബോട്ടുകൾക്ക് മണിക്കൂറിൽ പത്ത് കിലോമീറ്റർ മുതൽ പതിനഞ്ച് കിലോമീറ്റർ വരെ വേഗം. ഇരുപത് മീറ്ററിലധികം നീളം. മുന്ന് മീറ്റർ മുതൽ നാലര മീറ്റർ വരെ വീതി. അഞ്ച് മുതൽ പതിനഞ്ച് ടണ് വരെ ഭാരമുള്ള ബോട്ടുകളിൽ അഞ്ച് ജീവനക്കാർ.
മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുകാലത്ത് പൊതുസമൂഹത്തിന് ലഭ്യമാക്കിയ ലൈൻ ബോട്ടുകൾ മുഖ്യധാരയിൽ നിന്ന് ഒത്തിരിയേറെ അകന്നുവെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ലൈൻ ബോട്ടുകളെ മാത്രം ആശ്രയിക്കുന്നവരുണ്ട്. തലയെടുപ്പുള്ള കൊന്പനെപ്പോലെ കായൽ പ്പരപ്പ് കീറി മുറിച്ചെത്തുന്ന കൂടാരം കെട്ടിയ ലൈൻ ബോട്ടിന്റെ പോക്കുവരവ് ആരെയും ആകർഷിക്കുന്നതാണെങ്കിലും ആ കാഴ്ചകൾ വിസ്മൃതിയിലേക്ക് മായുകയാണ്.
ബോട്ടിലെത്തുന്ന കോട്ടയം പത്രക്കവറുകൾ
അതിവേഗ കംപ്യൂട്ടർ സാങ്കേതിക ഉപാധികൾ വരുന്നതിനു മുൻപ് കോട്ടയത്തെ പത്രം ഓഫീസുകളിലേക്ക് പത്രവാർത്തകൾ മാധ്യമപ്രവർത്തകർ കവറുകളിലാക്കി ബോട്ടിലാണ് കൊടുത്തുവിടുക. ആലപ്പുഴയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വാർത്തകൾ കൊടുത്തയച്ചാൽ മാത്രമേ പിറ്റേ ദിവസത്തെ പത്രത്തിൽ വാർത്തകൾ ഉൾപ്പെടുത്താനാകൂ.
പത്രലേഖകരുടെ വാർത്താ കവറുകൾ വീഴ്ചയില്ലാതെ കോട്ടയം ബോട്ടുജെട്ടിയിലെ പെട്ടിയിൽ നിക്ഷേപിക്കാൻ ബോട്ട് ജീവനക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പത്രം ഓഫീസുകളിലെ ന്യൂസ് ബോയിമാർ ആലപ്പുഴ കവറുകൾ ശേഖരിക്കാൻ ജെട്ടിയിൽ കാത്തുനിൽക്കും.
നേരിട്ട് കോട്ടയത്തിന് പോകാത്ത ബോട്ടുകാർ മറ്റ് ബോട്ടുകളിൽ ന്യൂസ്കവറുകൾ കൈമാറി യഥാസമയം എത്തിക്കാനും ശ്രദ്ധ വച്ചിരുന്നു. കവറുകളിൽ പലപ്പോഴും പണവും പരസ്യവും ചരമവാർത്തകളുമൊക്കെയുണ്ടാവും. പുലർച്ചെ ഓരോ ജെട്ടിയിലും പത്രക്കെട്ടുകൾ എത്തിച്ചിരുന്നതും ലൈൻ ബോട്ടുകളിലായിരുന്നു. ബോട്ട് താമസിച്ചാൽ നാട്ടുകാരുടെ പത്രവായന വൈകും. ബോട്ട് വന്നില്ലെങ്കിൽ അന്ന് പത്രം കിട്ടില്ല.
വിശാലമായ ബോട്ടിനുള്ളിലാണ് യാത്രക്കാർ നാട്ടുവർത്തമാനങ്ങൾ കൈമാറിയിരുന്നത്. മരണ വിവരം വിവിധ ഗ്രാമങ്ങളിൽ അറിയിച്ചിരുന്നതും ബോട്ട് ജീവനക്കാർ വഴിയായിരുന്നു. ഇത്തരത്തിൽ വിവിധ ഉൾഗ്രാമങ്ങളുടെ സ്പന്ദനമായിരുന്നു ലൈൻ ബോട്ടുകൾ.
ദൂരയാത്രക്കാരുടെ മനസിലെ ചിന്ത അവസാനം പുറപ്പെടുന്ന ബോട്ടിലെങ്കിലും തിരികൈ വീട്ടിലെത്തണമെന്നതായിരിക്കും. അവസാനം ജെട്ടിയിൽ എത്തുന്ന ബോട്ടിലും ആളെത്തിയില്ലെങ്കിൽ വീട്ടിൽ കാത്തിരിക്കുന്നവരുടെ ചങ്കിൽ തീയാളും. വാർത്താവിനിമയ മാർഗങ്ങൾ ഏറെ പരിമിതമായ കാലമായിരുന്നു അത്.
പുഴകളിലും കായലുകളിലും തോടുകളിലും ബോട്ട് കരയോട് അടുപ്പിക്കാൻ പ്രത്യേകമായി നിർമിച്ച ജെട്ടികളുണ്ടാവും. ആദ്യകാലങ്ങളിൽ തെങ്ങിൻതടിയിൽ പലക നിരത്തി ഈ സംവിധാനമൊരുക്കി. പിന്നീട് കോണ്ക്രീറ്റ് നിർമിതികളായി. ബോട്ടുകൾ ജെട്ടിയോടു ചേർത്ത് നിറുത്താൻ തെങ്ങിൻതടികൾ ആഴത്തിൽ നാട്ടിയ താങ്ങുകുറ്റികളുണ്ടാകും.
കുത്തൊഴുക്കിലും വെള്ളപ്പൊക്കത്തിലും ലാസ്കർമാർ ബോട്ടുകൾ സുരക്ഷിതമായ ഈ കുറ്റികളിൽ ബന്ധിക്കാൻ വളരെ ക്ലേശിച്ചിരുന്നു. ജെട്ടികളോട് ചേർന്ന് ചെറിയ അങ്ങാടിപ്പീടികകളും ചായക്കടകളുമുണ്ടായിരുന്നു. ഇവിടങ്ങളിൽ ആളനക്കവും വർത്തമാനങ്ങളും പതിവായിരുന്നതിനാൽ ബോട്ടിനായുള്ള കാത്തിരുപ്പുകൾ വിരസമോ അരോചകമോ ആയിരുന്നില്ല.
കായലിലും നദികളിലും പായലും പോളയും ബോട്ടുചാലുകളിൽ നിറഞ്ഞതോടെ ഗതാഗതം ദുരിതത്തിലായി. കായൽഗ്രാമങ്ങളെ ബന്ധിച്ച് റോഡുകളും പാലങ്ങളും ബസ് സർവീസുകളും വന്നതോടെ ലൈെൻ ബോട്ടുകൾ വിസ്മൃതിയുടെ തുരുത്തുകളിൽ പരിമിതമായി, ഏറെയും നിശ്ചലമായി. സർവീസ് ചില പ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങി.
കായൽഗ്രാമങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു ലൈൻ ബോട്ടുകളിൽ ലാസ്കർ, സ്രാങ്ക്, മാസ്റ്റർ, ഡ്രൈവർ എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന ജീവനക്കാർ.
അവർ ഓരോരുത്തരും നാട്ടുകാരുടെ സ്വന്തമായിരുന്നു. അവരേറെയും നാട്ടുകാർ തന്നെയായിരുന്നു. സ്രാങ്ക് കുട്ടപ്പനെന്നും ചെക്കർ തോമാച്ചനെന്നും അവരൊക്കെ വിരമിച്ചശേഷവും മരിച്ചശേഷവും അറിയപ്പെടുന്നു. ഏറെ സാഹസികവും ക്ലേശകരവുമായിരുന്നു ബോട്ടുകളിലെ ജോലി.
രാത്രിയിലും മഴയത്തും നദിയിലും കായലിലും ബോട്ടിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങുന്ന പായലും ചവറും എടുത്തുമാറ്റാൻ തണുത്ത വെള്ളത്തിൽ ഇറങ്ങുന്ന ലാസ്കർ യാത്രക്കാരുടെ ധീരപുരുഷനായിരുന്നു. പല പ്രധാന ജെട്ടികളിലും അവസാനം എത്തുന്ന ബോട്ടുകൾ പിറ്റേന്നായിരിക്കും മടക്കം. സ്റ്റേ ബോട്ടിലെ ജീവനക്കാർ ബോട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ കിടന്നുറങ്ങും.
ആന്റണി ആറിൽചിറ ചന്പക്കുളം