മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല്ല, നമുക്കിടയിലെ കാലിക ജീവിതങ്ങളോടു ബന്ധപ്പെട്ട ചില ആശയങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ആകെത്തുകയാണിത്.-ലിയോ തദേവൂസ്(സംവിധായകൻ)
‘സമയം മാറാൻ വലിയ സമയമൊന്നും വേണ്ട’ ലിയോ തദേവൂസ് കഥയെഴുതി സംവിധാനം ചെയ്തു കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘പന്ത്രണ്ട്’ എന്ന സിനിമയിൽ വിനായകന്റെ കഥാപാത്രം അന്ത്രോ പറയുന്ന ഡയലോഗാണിത്.
അപ്പൻ കാലങ്ങളായി ഉപയോഗിച്ചു കയറ്റിവച്ച വഞ്ചി കേടുപാടുകൾ തീർത്ത് കടലിലിറക്കാൻ തീരുമാനിക്കുന്ന അന്ത്രോയോട്, അദ്ദേഹത്തിന്റെ അനിയനായി (പത്രോ) അഭിനയിക്കുന്ന ഷൈൻ ടോമിന്റെ ഭാര്യ സൃന്ദ ചോദിക്കുന്നു: വഞ്ചിയിറക്കാൻ പോകാണോ ഇനി? ഇതുകൊണ്ടുപോയിട്ട് ഇതുവരെ ഒരു നത്തോലിയെപ്പോലും കിട്ടിയിട്ടില്ല. വെറുതേ സമയം കളയണോ..? ഇതിനു വിനായകന്റെ മറുപടിയാണ് ആദ്യം കുറിച്ചത്: ‘സമയം മാറാൻ വലിയ സമയമൊന്നും വേണ്ട.’
മലയാള സിനിമയ്ക്കും നന്മയുള്ള സിനിമകളെ ഇഷ്ടപ്പെടുന്നവർക്കും നല്ല സമയം എന്നതിന് അഭ്രപാളിയുടെ അടയാളപ്പെടുത്തലാവുന്നു, കടലോരത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായി ഒരുക്കിയ മിസ്റ്റിക്കൽ ആക്ഷൻ ഡ്രാമ പന്ത്രണ്ട്. സിനിമയ്ക്കപ്പുറം, കടലോരത്തെ തിരമാലകൾ കണക്കു കാഴ്ചക്കാരുടെ ഹൃദയങ്ങളിലേക്കു നൈസർഗികമായി ഒഴുകിയെത്തുന്ന അനുപമവും ആർദ്രവുമായ ഉൗർജപ്രവാഹത്തിന്റെ പേരാണു പന്ത്രണ്ട്.
കഥയല്ലിത്, കാര്യം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല്ല, നമുക്കിടയിലെ കാലിക ജീവിതങ്ങളോടു ബന്ധപ്പെട്ട ചില ആശയങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ആകെത്തുകയാണിതെന്നു സംവിധായകൻ ലിയോ തദേവൂസ് പറയുന്നു.
കേരളത്തിലെ ഒരു കടലോരത്ത്, ക്വട്ടേഷനും അടിപിടിയും ജീവിതമാക്കിയ ഒരു കൂട്ടം (പന്ത്രണ്ടു പേർ) ചെറുപ്പക്കാർക്കിടയിലേക്ക് ഇമ്മാനുവൽ എന്ന നന്മയുള്ളൊരാൾ കടന്നു ചെല്ലുന്നതും അവരിലും അവരുടെ ജീവിത പരിസരങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തമെന്നു ലളിതമായി പറയാം.
രണ്ടായിരം വർഷങ്ങൾക്കു മുന്പു കടലോരങ്ങളുടെ പശ്ചാത്തലങ്ങളിൽ നന്മയും സ്നേഹവും പങ്കുവച്ചു സഞ്ചരിച്ചൊരാൾ, അദ്ദേഹത്തിനൊപ്പം ചേർന്ന പന്ത്രണ്ടുപേർ, അവരുടെ ജീവിതസംഘർഷങ്ങൾ, അന്ത്യ അത്താഴവും കഴിഞ്ഞു കുരിശോളമെത്തിയ പീഡാനുഭവങ്ങൾ, തിരിച്ചുവരവ്... തുടങ്ങിയ ബിബ്ലിക്കൽ സംഭവങ്ങൾ ഈ സിനിമയുടെ ഫ്രെയിമിനു പിന്നിൽ പ്രകാശം പരത്തി നിൽപുണ്ട്.
അപ്പോഴും മനുഷ്യന്റെ വർത്തമാന ജീവിതപരിസരങ്ങളിൽനിന്നുകൊണ്ടുതന്നെ, മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ചരിത്രസംഭവങ്ങളുടെ പുനർവായനയും പുതുകാഴ്ചയും ഹൃദ്യമായി പകർന്നു നൽകാനായെന്നതു പന്ത്രണ്ടിനെ ഈ കാലത്തെ മികച്ച ചലച്ചിത്രസൃഷ്ടിയാക്കുന്നു.
ഓരോ കഥാപാത്രങ്ങളും ഓരോ ചരിത്രം
പന്ത്രണ്ട് എന്ന പേര് ക്രിസ്തുവിന്റെ 12 ശിഷ്യന്മാരെ സൂചിപ്പിക്കുന്പോഴും ആ സൂചനയിലേക്കു പ്രേക്ഷകരനെ ആകാംക്ഷയുടെ ഒൗന്നത്യത്തിലൂടെ പൂർണമായി എത്തിക്കുന്നത് ക്ലൈമാക്സിലാണ്.
ദേവ് മോഹൻ അവതരിപ്പിക്കുന്ന ഇമ്മാനുവേൽ എന്ന കഥാപാത്രത്തിന്റെ എൻട്രിയും ശരീരഭാഷയും വർത്തമാനങ്ങളും ക്രിസ്തുവിനെ ഓർമപ്പെടുത്തുന്നുണ്ട്. ടർക്കിഷ് സംഗീതോപകരണമായ ഉൗദ്, ഇമ്മാനുവേലിനൊപ്പം എപ്പോഴും ഉണ്ട്.
പാട്ടുപാടിയും എല്ലാവർക്കുമൊപ്പം കൂട്ടുകൂടിയും മീൻ പിടിക്കാൻ പോയുമെല്ലാം മറ്റുള്ളവരുടെ ഹൃദയത്തിൽ ഇടം നേടുന്ന ഇമ്മാനുവൽ സിനിമ കണ്ടിറങ്ങുന്നവരുടെയും ഹൃദയത്തിലുണ്ടാകും. പത്രോ, അന്ത്രോ, പീലി, ലാസർ, ജൂഡ് എന്നീ കഥാപാത്രങ്ങളെല്ലാം പ്രതിനിധീകരിക്കുന്നത് ആ നാമങ്ങളുടെ ബിബ്ലിക്കൽ പരിപ്രേക്ഷ്യത്തെ തന്നെയാണെന്നു പന്ത്രണ്ടിന്റെ പൂർണതയിൽ ആസ്വാദകൻ തിരിച്ചറിയുന്നു.
ഗുണ്ടാസംഘം കൊന്നു കുഴിച്ചുമൂടുന്നതായി കാണിക്കുന്ന ലാസർ മൂന്നു ദിവസത്തിനു ശേഷം തിരിച്ചെത്തുന്നതിനു പിന്നിലും ഇമ്മാനുവേലിന്റെ അദൃശ്യസാന്നിധ്യമറിയാൻ സൂക്ഷ്മനിരീക്ഷണത്തിൽ അസാധ്യമല്ല.
വിനായകൻ മസ്റ്റ്
സിനിമയിലെ മുഴുനീള കഥാപാത്രമായ അന്ത്രോയെ അവതരിപ്പിക്കാൻ, തന്റെ ചിരകാല സുഹൃത്ത് വിനായകൻ തന്നെ വേണമെന്നു നിർബന്ധമായിരുന്നെന്നു സംവിധായകൻ ലിയോ തദേവൂസ്. പലരും അതു വേണോ എന്നു ചോദിച്ചപ്പോഴും എന്റെ മനസിൽ ആ കഥാപാത്രം വിനായകനാണു പെർഫെക്ടായി ചെയ്യാനാവുക എന്നു തന്നെയായിരുന്നു. അതു സഫലമാവുകയും ചെയ്തു. ഒപ്പം ലാൽ, ഷൈൻ, ദേവ് മോഹൻ എന്നിവരെല്ലാം വലിയ ഉത്സാഹത്തോടും ആവേശത്തോടുമാണ് അഭിനയിച്ചത്.
കടലോളം കാഴ്ചവിരുന്ന്
ഉൾക്കടൽ സീനുകൾ ഈ സിനിമയുടെ വലിയ മുതൽക്കൂട്ടാണ്. മത്സ്യബന്ധനത്തിനു പോകുന്ന ബോട്ട് കൊടുങ്കാറ്റിൽപ്പെടുന്ന സീൻ ഹോളിവുഡ് സിനിമകളെ ഓർമിപ്പിക്കുന്ന ദൃശ്യ മികവോടെയാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ലിയോ തദേവൂസിന്റെ അഞ്ചാമത്തെ സിനിമയാണു പന്ത്രണ്ട്. ലോനപ്പന്റെ മാമ്മോദീസ ആയിരുന്നു നാലാമത്തേത്. ചിത്രീകരണത്തിലും അണിയറ പ്രവർത്തനങ്ങളിലും ഇത്രയേറെ പ്രയത്നം വേണ്ടിവന്ന ആദ്യത്തെ സിനിമയാണിതെന്നു ലിയോ. കടലും കടലോരവും മികവോടെ ചിത്രീകരിക്കാൻ ഏറെ ആയാസപ്പെട്ടു. തന്റെ ആദ്യത്തെ കടലനുഭവം കൂടിയായിരുന്നു പന്ത്രണ്ടിന്റെ ചിത്രീകരണം, ലിയോ പറഞ്ഞു.
നാഗർകോവിൽ മുട്ടത്തായിരുന്നു കടൽ ചിത്രീകരിക്കാൻ തുടങ്ങിയത്. കോവിഡ് അതു ദുഷ്കരമാക്കി. പിന്നീട് കൊച്ചിയും ആലപ്പുഴയും മുട്ടവുമെല്ലാം ചിത്രീകരണത്തിനു വേദിയായി. ആഴക്കൂടുതൽ ഉള്ളതുകൊണ്ടുതന്നെ കൂറ്റൻ തിരമാലകൾക്കിടയിലുള്ള ചിത്രീകരണം ഏറെ വിഷമിപ്പിച്ചു.
മൂന്നിടങ്ങളിലേയും വ്യത്യസ്തമായ കടലിന്റെ സ്വഭാവം സമന്വയിപ്പിക്കുന്നതും എളുപ്പമായിരുന്നില്ല. ലൊക്കേഷന്റെ സൗന്ദര്യത്തോടൊപ്പം ഛായാഗ്രഹണത്തിന്റെയും എഡിറ്റിംഗിന്റെയും പ്രഫഷൽ മികവും സിനിമയിൽ ആസ്വദിക്കാനാവുന്നു.
അൽഫോൻസും നെല്ലിക്കനും
ലിയോ തദേവൂസിന്റെ സിനിമകളിലെല്ലാം ഒപ്പമുണ്ടായിരുന്ന സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും കലാസംവിധായകൻ ജോസഫ് നെല്ലിക്കനും പന്ത്രണ്ടിനു പിന്നിലുണ്ട്. ലിയോയുടെ ആദ്യ സിനിമയായ പച്ചമരത്തണലിൽ മുതൽ ഇവർ സഹയാത്രികരാണ്.
വ്യത്യസ്തവും മനോഹരവുമായ ഏഴു ഗാനങ്ങൾ പന്ത്രണ്ടിലുണ്ട്. ഫൈറ്റ് സീനിന്റെ പശ്ചാത്തലത്തിൽ പാട്ട്, എന്ന വ്യത്യസ്തമായ പരീക്ഷണവും പന്ത്രണ്ടിൽ കാണാം. സ്വരൂപ് ശങ്കറാണ് ഛായാഗ്രഹണം.
മികച്ച ഡിസൈനർമാരും സാങ്കേതിക വിദഗ്ധരും മേക്കപ്പ് ആർട്ടിസ്റ്റുമാരും ഹാരിസ് ദേശം ഉൾപ്പടെ അണിയറപ്രവർത്തകരുമെല്ലാം സമർപ്പണമനോഭാവത്തോടെ പന്ത്രണ്ടിനു പിന്നിലുണ്ടായിരുന്നു.
തിയറ്ററിൽ തന്നെ കാണേണ്ട സിനിമ
കോവിഡ് കാലത്ത് ചിത്രീകരിച്ചതെങ്കിലും ഒടിടിയിലല്ല, തിയറ്ററിൽ തന്നെയാണു സിനിമ പുറത്തിറങ്ങേണ്ടതെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പന്ത്രണ്ട് സമഗ്രമായി ആസ്വദിക്കാൻ തിയറ്റർ എക്സ്പീരിയൻസ് തന്നെ വേണമെന്നും സംവിധായകൻ പറഞ്ഞു. മലയാളത്തിനു പുറമേ മൂന്നു ഭാഷകളിലും പന്ത്രണ്ടിന്റെ റിലീസ് ഉണ്ട്.
സിജോ പൈനാടത്ത്