ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടിറക്കത്തിലെയും ചെയ്തികൾ ഇവടത്തെ വ്യാപാരികൾക്കാണ് തലവേദന. ആറും മാസം കാട്ടിലും ആറു മാസം നാട്ടിലും കഴിയുന്ന ഈ കൊന്പൻ കടകളിലെ വിഭവങ്ങൾ തിന്നു മുടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.
മൂന്നാറിലും സമീപത്തെ മാട്ടുപെട്ടി, എക്കൊ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും വ്യാപാരികളുടെ കണക്കുബുക്കിൽ പടയപ്പയുടെ പേരിൽ ഒരു പേജുതന്നെയുണ്ട്. പലപ്പോഴായി ഈ കൊന്പൻ കട പൊളിച്ചും തുന്പിക്കൈ നീട്ടിയും താന്തോന്നിയെപ്പോലെ ശാപ്പിട്ടു മടങ്ങിയ സാധനങ്ങളുടെ ലിസ്റ്റും അതുവഴിയുണ്ടായ സാന്പത്തിക ബാധ്യതയുമാണ് ഇവർ കുറിച്ചുവയ്ക്കുന്നത്. കിട്ടാക്കടം എന്ന തിരിച്ചറിവിലാണ് ഓരോ വ്യാപാരിയും ഈ വിളയാട്ടക്കാരൻ വരുത്തുന്ന നഷ്ടം എഴുതിക്കൂട്ടുന്നത്.
വാഴപ്പഴം, ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, കരിക്ക്, മാതളം, പച്ചക്കറി എന്നു വേണ്ട ഓരോ നാടിറക്കത്തിലും ശാപ്പിട്ടു മടങ്ങുന്നതത് പതിനായിരക്കണക്കിന് രൂപയുടെ വകയാണ്. പടയപ്പയുടെ തീറ്റക്കൊള്ളയിൽ കടം കയറി വ്യാപാരം നിറുത്തിയവരും പലരാണ്. ചിലപ്പോൾ പട്ടാപ്പകൽ, അതല്ലെങ്കിൽ രാത്രിയിൽ ഒക്കെയാണ് മുന്നറിയിപ്പില്ലാത്ത മൂന്നാർ പര്യടനം. പതിവു പറ്റുപടിക്കട എന്ന ഭാവത്തിലാണ് ഒത്ത ഉയരവും കൂർത്ത കൊന്പുകളുമുള്ള ആന ഓരോ കടകൾക്കും മുന്നിലെത്തുക.
ഉടമയും ദേശവാസികളും വിനോദസഞ്ചാരികളും നോക്കി നിൽക്കെ അവകാശത്തിൽപ്പെട്ടതെന്ന മട്ടിൽ കടകളുടെ തട്ടി തകർത്തും ഓടുപൊളിച്ചുമൊക്കെയാണ് മോഷണം.അപ്രതീക്ഷമായി ആന കടന്നുവരുന്നതിനാൽ സാധനങ്ങൾ മാറ്റിവയ്ക്കാൻ സാധിക്കാറുമില്ല. കൊള്ളയ്ക്കുശേഷം ന്നാ താൻ കേസു കൊട് എന്ന മട്ടിൽ പുഴയിൽ മണിക്കൂറുകളോളം നീരാടുന്നതും പതിവാണ്.
പെരുംതീറ്റയ്ക്കുശേഷം കാടുകയറുകയോ തേയിലത്തോട്ടത്തിലൂടെ ഉലാത്തുകയോ ചെയ്യാറുള്ള പടയപ്പയെ ഒതുക്കാൻ ആർക്കുമാകുന്നില്ല. ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞ് ഗതാഗതം തടസപ്പെടുത്തുന്നതും പതിവ്. മൂന്നു ദിവസംവരെ മൂന്നാറിലെ ജനനിബിഡ മേഖലയിൽ കൊന്പൻ പട്ടാപ്പകൽ നിലയുറിപ്പിച്ച കാലമുണ്ട്. വിനോദയാത്രക്കാരാവട്ടെ ആരെയും കൂസാത്ത കാട്ടാന, കടകളിലെ വിൽപനസാധനങ്ങൾ ശാപ്പിടുന്ന സീൻ വീഡിയോയിൽ പകർത്താൻ താൽപര്യപ്പെടുന്നരാണ്. സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ഹിറ്റു സിനിമയുടെ പേര് നാട്ടുകാർ ഈ കാട്ടാനയ്ക്കു സമ്മാനിച്ചതാണ്. അകലക്കാഴ്ചയിൽതന്നെ ദേശവാസികൾക്ക് പടയപ്പയെ തിരിച്ചറിയാം.
അറിയാതെ മുന്നിൽ പെടുന്നവരെ ഗൗനിക്കാതെ മടങ്ങുന്ന പടയപ്പ ഇതുവരെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നതാണ് ആശ്വാസം. ഓട്ടോയും ഇരുചക്ര വാഹനങ്ങളും ചവിട്ടി തകർക്കുന്ന ഒറ്റയാനുകൾക്കിടയിലും ഇവൻ വ്യത്യസ്തനാണ്. രണ്ടു വാഹനങ്ങൾക്കിടയിലൂടെ ശരീരം പരമാവധി ഒതുക്കി കടന്നുപോകുന്ന രംഗങ്ങളെല്ലാം ജനം കൗതുകത്തോടെയാണ് വീക്ഷിക്കാറുള്ളത്. നീണ്ടു വളഞ്ഞ കൊന്പുകുലുക്കി തലയിളക്കി നടക്കുന്ന കാട്ടുകൊന്പന്എക്കാലവും ഒരു ഹീറോ പരിവേഷമാണ് ലഭിച്ചിരുന്നത്.
മൂന്നാർ ജിഎച്ച് റോഡിൽ പെരുന്പാവൂർ ചെറുകുന്നം സ്വദേശി എം.സി.ഒൗസേപ്പിന്റെ കടയിൽ നിന്ന് കഴിഞ്ഞ ദിവസം നാൽപതിനായിരം രൂപയുടെ പഴവും പച്ചക്കറിയുമാണ് തിന്നു മടങ്ങിയത്. ആനയെ ദേവികുളത്തുനിന്ന് വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ചാണ് ഒരു വിധം കാടുകയറ്റിവിട്ടത്. മൂന്നു വർഷമായി ഇടയ്ക്കിടെ ഒൗസേപ്പിന്റെ കട ലക്ഷമാക്കി നഗരത്തിലെത്തി, കട തകർത്ത് തിന്നു മടങ്ങുകയാണ്. ഇതോടകം അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ വ്യാപാരിക്കുണ്ടായത്.
മറ്റ് കാട്ടുകൊന്പൻമാരെക്കാൾ ഇവന്റെ തലയെടുപ്പും കൊന്പഴകും കൗതുകം ജനിപ്പിക്കും. പോസ്റ്റ് ഓഫീസ് കവലയിലെ സിൻസന്റെ പെട്ടിക്കട തകർത്ത് ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങളാണ് അഞ്ചു മിനിറ്റിനുള്ളിൽ അകത്താക്കിയത്. കൂടി നിന്നവരെ ആക്രമിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തതുമില്ല. രണ്ടാം തവണയാണ് സിൻസെന്റെ കടയിൽനിന്നു പഴങ്ങൾ കവരുന്നത്.
മുപ്പതു വയസ് തോന്നിക്കുന്ന കൂറ്റൻ മൂന്നാർ നഗരത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിലാണ് കറക്കം. മൂന്നാർ- മറയൂർ റൂട്ടിലെ തലയാർ മുതൽ മാട്ടുപ്പെട്ടിവരെയുള്ള പ്രദേശമാണ് പടയപ്പയുടെ വിലാസം.
നികേഷ് ഐസക്