ADVERTISEMENT
ADVERTISEMENT
15
Monday
September 2025
10:09 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാഴ്ചകളിലെ കാഷ്മീർ
Sunday, August 11, 2019 2:15 AM IST
X
ദാൽ തടാകം
ശ്രീനഗറിലെ പ്രധാന തടാകമാണ് ദാൽ. ശിക്കാര വഞ്ചികളാണ് തടാകത്തിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിക്കുന്നത്. താമസത്തിനായി തടാകത്തിൽ ഹൗസ് ബോട്ടുകളുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്. പൂക്കളുടെ തടാകമെന്നാണ് ദാലിനെ വിശേഷിപ്പിക്കുന്നത്. തടാകത്തിൽ പൊങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളും ചന്തകളും സഞ്ചാരികളെ വളരെ ആകർഷിക്കുന്നവയാണ്. ദാൽ തടാ്കത്തിൽ നിന്ന് മീൻ പിടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന നിരവധി കാഷ്മീരികളുണ്ട്.
ഷാലിമാർ ബാഗ്
ശ്രീനഗറിലെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രമാണ് ഷാലിമാർ ബാഗ്. സ്നേഹത്തിന്റെ വാസസ്ഥലം എന്നാണ് ഷാലിമാർ എന്ന വാക്കിനർത്ഥം. മുഗൾ ഗാർഡൻ എന്നും ഈ പൂന്തോട്ടം അറിയപ്പെടുന്നു. ജഹാംഗീർ തന്റെ ഭാര്യ നൂർജഹാനായി 1619ൽ പണിത പൂന്തോട്ടം 31 ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്. മൂന്നു തട്ടുകളായി തിരിച്ചാണ് പൂന്തോട്ടം നിർമിച്ചിരിക്കുന്നത്. ഏറ്റവും മുകളിലത്തെ തട്ടിന് ‘സന്തോഷം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫറാ ബക്ഷ്’ എന്നും മധ്യത്തിലുള്ള തട്ടിന് ‘നല്ലത് നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫൈസ് ബക്ഷ്’ എന്നും ഏറ്റവും താഴെയുള്ള തട്ടിന് ‘ജീവിതം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഹയാത് ബക്ഷ്’ എന്നും പേരു നൽകിയിരിക്കുന്നു. 410 ജലധാരകളാണ് ഷാലിമാർ പൂന്തോട്ടത്തിലുള്ളത്.
പഹൽഗാം
കാഷ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം. ആട്ടിടയന്മാരുടെ ഗ്രാമമെന്നാണ് പഹൽഗാം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 2740 മീറ്റർ ഉയരത്തിലാണ് പഹൽഗാം. ഇവിടെ നിന്നാണ് പ്രസിദ്ധമായ അമർനാഥ് തീർഥാടനം ആരംഭിക്കുന്നത്.
കുങ്കുമം
കാഷ്മീരിലെ പ്രധാപ്പെട്ട കൃഷിയാണ് കുങ്കുമ പൂവ്. പാംപോറിലാണ് കുങ്കുമം വളരെയധികം കൃഷി ചെയ്യുന്നത.് നൂറു കിലോഗ്രാം കുങ്കുമപ്പൂവിൽ നിന്ന് മൂന്നു കിലോ കുങ്കുമമാണ് ലഭിക്കുക. ബിരിയാണിയിലും മധുരപലഹാരങ്ങളിലും മിഠായികളിലും കുങ്കുമം ചേർക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുങ്കുമം കാഷ്മീരിൽ നിന്ന് ലഭിക്കുന്നതാണ്.
കാഷ്മീർ ആപ്പിൾ
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളിന്റെ മൂന്നിൽ രണ്ടും കാഷ്മീർ താഴ്വരയിൽ നിന്നാണ്. അബരി എന്ന വിഭാഗത്തിൽപ്പെടുന്ന ആപ്പിളാണ് കാഷ്മീരിൽ ഉത്പാദിപ്പിക്കുന്നത്. ചുവന്ന് തുടുത്ത ചെറിയ വരയുള്ള ഇടത്തരം വലിപ്പമുള്ളവയാണ് അബരി ആപ്പിൾ. കേരളത്തിലടക്കം പലസ്ഥലങ്ങളിലും കാഷ്മീർ ആപ്പിളുകൾ എത്താറുണ്ട്. ഇവയിൽ ചിലതെങ്കിലും കാഷ്മീരിൽ നിന്നുള്ളതല്ലെന്നതാണ് വാസ്തവം. കാഷ്മീരി ആപ്പിളിന് വിപണിയിൽ വൻവിലയാണെങ്കിലും കർഷകനു കാര്യമായ വരുമാനം ലഭിക്കാറില്ല.
ADVERTISEMENT
ആശയൊരാകാശം!
ഒരുപാടൊരുപാടു വിജയങ്ങള്‍ നേടിയശേഷം ജീവിതത്തിന്റെ സായാഹ്നത്തിലിരുന്ന് പോയകാലം നന്ദിയോടെ ഓര്ക്കാനാവുകയെന്നത് സുകൃതമാണ്. 92 വയസു പൂര്‍ത്തിയായവേളയില്‍ എട്ടുപതിറ്റാണ്ടുപിന്നിട്ട സംഗീതജീവിതം വാക്കുകളില്‍ വരച്ചിടുകയായിരുന്നു വിഖ്യാത ഗായിക ആശാ ഭോസ്ലേ. ഇനിയും ഒരുപാടു പഠിക്കാനുണ്ടെന്നു പറയുന്നു ആരാധകരുടെ പ്രിയപ്പെട്ട ആശാ തായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവരുടെ ജന്മദിനം...
""പേരുപോലെതന്നെ എന്റെ ഉള്ളുനിറയെ ആശയാണ്. എനിക്കിനിയും ഒരുപാടു ചെയ്യാനുണ്ട്''- പറയുന്നത് 92 വയസു തികഞ്ഞ ഗായികയാണ്, ആശാ ഭോസ്ലേ. സംഗീതം ഇഷ്ടപ്പെടുന്ന മനുഷ്യജീവനുകള്‍ക്ക് ഇതിനപ്പുറം എന്തു പ്രതീക്ഷയാണ് പകരേണ്ടത്! ഇങ്ങനെ കേള്‍ക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യം.പത്താം വയസില്‍ പാടിത്തുടങ്ങി, മിന്നിത്തിളങ്ങുന്ന എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ട ഗായികയുടെ പുതിയ പാട്ട് ഈ കുറിപ്പ് പുറത്തിറങ്ങുന്നതിനു രണ്ടുനാള്‍ മുമ്പ് ലോകം കേട്ടിരിക്കും. വിഖ്യാതമായ ഒരു ബ്രിട്ടീഷ് ബാന്‍ഡിനൊപ്പമാണ് ആശയുടെ ആ പാട്ട്. സംഗീതത്തില്‍ പൊതുവേ പറഞ്ഞുവച്ച ചട്ടക്കൂടുകള്‍ മറികടക്കുമ്പോള്‍ അസാധാരണ പ്രതിഭകളായ സംഗീതസംവിധായകരെല്ലാം എന്നെ പരീക്ഷണത്തിനുള്ള ഉപാധിയാക്കിയെന്നത് വലിയ സന്തോഷം- അവര്‍ പറയുന്നു.
കൈപിടിക്കുന്ന കൈയടികള്‍
"ഈ നീണ്ടയാത്രയില്‍ പിന്തുണയേകിയ ഓരോരുത്തര്‍ക്കും നന്ദിപറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങളുടെ സ്നേഹമില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രകാലം തുടരാന്‍ കഴിയില്ലായിരുന്നു. ഓരോതവണ കേള്‍ക്കുന്ന കൈയടികളും സംഗീതസാഗരത്തിന്റെ എത്തിപ്പെടാത്ത ആഴങ്ങളിലേക്കിറങ്ങാന്‍ എന്നെ പ്രചോദിപ്പിച്ചു. പുറമേ കാണുന്നതുപോലെയല്ല, ഞാന്‍ ഉള്ളുകൊണ്ട് അല്പം നാണക്കാരിയാണ്. നേട്ടങ്ങളെക്കുറിച്ചു പറയാന്‍ എനിക്കു ധൈര്യമില്ല. പഠിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്നതുതന്നെ കാരണം. മുന്നിലുള്ള സമയം വളരെ കുറവും'. ഔദ്യോഗികമായി 11,000 പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്തതിന്റെ കണക്കുമായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമായുള്ള ഗായികയാണ് ഇതു പറയുന്നതെന്നോര്‍ക്കണം. "സത്യമായും എന്തെങ്കിലും റിക്കാര്‍ഡ് ഭേദിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ ജോലിചെയ്തിട്ടില്ല. സിനിമാ സംഗീതരംഗം പുത്തന്‍ അനുഭവങ്ങളുടെ ലോകമായിരുന്നു. ആളുകള്‍ക്ക് എന്റെ പാട്ടുകള്‍ ഇഷ്ടമായതോടെ കൂടുതല്‍ അവസരങ്ങള്‍ വന്നു. ഏഴു പാട്ടുകള്‍ വരെ റെക്കോര്‍ഡ് ചെയ്ത ദിവസങ്ങളുണ്ട്'.
ബര്മന്, ജീനിയസ്
ഹിന്ദി ചലച്ചിത്രഗാനരംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവുകളെക്കുറിച്ചും ആശ പറയുന്നു:"ആശ്ചര്യപ്പെടുത്തിയ പാശ്ചാത്യശൈലിയുമായി ഹിന്ദിയില്‍ ആദ്യമെത്തിയ കംപോസര്‍ സി. രാമചന്ദ്രയാണ്. എല്‍വിസ് പ്രിസ്ലിയെപ്പോലുള്ളവരുടെ ശൈലിയില്‍ റോക്ക്-'ന് റോള്‍ പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ആ ശൈലിയിലേക്കു ഞാന്‍ വേഗത്തില്‍ ഇണങ്ങി. പഞ്ചാബി ഫോക് ഈണങ്ങളുമായാണ് ഒ.പി. നയ്യാര്‍ വന്നത്. അതിലേക്കും എന്റെ ശബ്ദം ചേര്‍ന്നുനിന്നു. പിന്നീടാണ് മ്യൂസിക്കല്‍ ജീനിയസായ എന്റെ ഭര്‍ത്താവ് രാഹുല്‍ ദേവ് ബര്മന് എത്തുന്നത് (ജന്മംകൊണ്ട് ത്രിപുരയിലെ രാജകുമാരനും പ്രതിഭകൊണ്ട് ചക്രവര്‍ത്തിയുമായിരുന്നു ബര്മന്). അദ്ദേഹന്റെ വിപ്ലവകരമായ ശൈലിക്കും ശബ്ദങ്ങള്‍ക്കും സാങ്കേതികതയ്ക്കും ഇന്നും ആരാധകരുണ്ട്. അദ്ദേഹം 1994ലാണ് അന്തരിച്ചത്. കൃത്യം പിറ്റേവര്‍ഷം മറ്റൊരു മ്യൂസിക്കല്‍ ജീനിയസായ എ.ആര്. റഹ്മാന് രംഗീല എന്ന ചിത്രത്തിലെ അദ്ഭുതപ്പെടുത്തുന്ന ഈണങ്ങളുമായി ഹിന്ദിയിലെത്തി. അദ്ദേഹത്തിനുവേണ്ടി രംഗീലാ രേ.., തന്ഹാ തന്ഹാ യഹാ പേ ജീന.. എന്നീ പാട്ടുകള്‍ പാടിയപ്പോള്‍ എനിക്ക് 62 വയസാണ്. ഇത്രയും പ്രായമുള്ള ഒരാളില്‍നിന്ന് ഇത്രയും മികച്ച പാട്ടുകളുണ്ടാക്കിയതിന് ഞാന്‍ റഹ്മാനോടു നന്ദി പറയട്ടെ..'
പ്രതിഭകള്‍, സ്നേഹിതര്‍
"ഒപ്പം പാടിയ, ഒരേകാലത്തു ജീവിച്ച വിസ്മയിപ്പിച്ച ഗായകരെ ഈസമയം ഓര്‍ക്കുകയാണ്. എന്റെ മുതിര്‍ന്ന സഹോദരി ലതാ മങ്കേഷ്കര്‍, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ, മുകേഷ്, ഹേമന്ത് കുമാര്‍, ഗീതാ ദത്ത്, ഷംഷാദ് ബീഗം... ആ നിര നീളുന്നു. സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്കുമാത്രമല്ല, ആത്മമിത്രങ്ങള്‍ എന്ന നിലയിലും അവരുമായി എന്നും ചേര്‍ന്നുനിന്നു. ഇവര്‍ക്കെല്ലാം പൊതുവായുള്ള ഒരു കാര്യമുണ്ട്- എല്ലാവരും ലാളിത്യമുള്ള മനുഷ്യരായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരില്‍ മിക്കവാറുംപേര്‍ ഇന്നീ ലോകത്തില്ല. ഒരുതുള്ളി കണ്ണീര് പൊഴിക്കാതെ അവരെ ഓര്‍ക്കാനാവില്ല. ആരുടെയും നഷ്ടം നികത്താനുമാവില്ല. കൈഫി ആസ്മി എഴുതി സച്ചിന് ദേവ് ബര്മന് ഈണമിട്ട ഒരുപാട്ട് ഓര്‍മിക്കുന്നു- ദേഖീ സമാനേ കി യാരി.., ബിഛ്ഡേ സഭി ബാരി ബാരി...' (ഈ ലോകത്ത് സ്നേഹബന്ധങ്ങള്‍ക്ക് എന്താണുണ്ടാവുകയെന്ന് ഒരുപാടറിഞ്ഞിട്ടുണ്ട്, എല്ലാവരും പിരിഞ്ഞുപോകുന്നു.. ഓരോരുത്തരായി...)എത്ര മനോഹരമായ ചിന്തകളാണ് പ്രിയ ഗായികയുടേത്!
വൈവിധ്യത്തിന്റെ ശബ്ദം
ഉമ്രാവോ ജാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്, എണ്‍പതുകാരനായ മുസാഫര്‍ അലി ആ ചിത്രത്തിലെ വിഖ്യാതമായ പാട്ടുകളെക്കുറിച്ചു പറഞ്ഞത് കഴിഞ്ഞനാളാണ്. ബഹുമുഖതയ്ക്ക് ഒരു സ്വരമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ആശാ ഭോസ്ലേയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഹിന്ദി സിനിമയുടെ പതിവുകള്‍ വിട്ടുള്ള സുഗന്ധമാണ് തന്റെ സിനിമയ്ക്കു വേണ്ടിയിരുന്നതെന്ന് അദ്ദേഹം ഓര്‍മിച്ചു. ഗസല്‍ ആയിരുന്നു എന്റെ ചിന്തയില്‍. ആശാജി അന്നധികം ഗസലുകള്‍ പാടിയിട്ടില്ല. എന്നാല്‍ ഒരു ഗായികയായി മാത്രമല്ല, കഥാപാത്രമായി മാറിക്കൊണ്ട് ആ സിനിമയിലെ പാട്ടുകള്‍ പാടാന്‍ അവര്‍ ഒരുക്കമായിരുന്നു. സാധാരണ പിച്ചില്‍നിന്നു താഴ്ത്തിയാണ് പാടിയത്. പാട്ടുകള്‍ കൂടുതല്‍ മിനുക്കിയെടുക്കാന്‍ എത്ര സമയം ചെലവിടാനും അവര്‍ തയാറായി- മുസഫര്‍ അലി പറയുന്നു.ഉമ്രാവോ ജാനിലെ പാട്ടുകളിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം ആശയെ തേടിയെത്തിയെന്നതു ചരിത്രം.
ജിഞ്ചി കോട്ടയുടെ "പഞ്ച്'
ബ്രിട്ടീഷുകാർ കിഴക്കിന്റെ ട്രോയ് എന്നും ഛത്രപതി ശിവജി ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ടയെന്നും വിശേഷിപ്പിച്ച ജിഞ്ചി ഫോർട്ട്. സെഞ്ചിയെന്നും വിളിക്കപ്പെടുന്ന കോട്ട ചരിത്രത്തിലേക്കു ജാലകങ്ങൾ തുറന്നിടുന്നു. തമിഴ്നാട്ടിൽ അവശേഷിക്കുന്ന ചുരുക്കം കോട്ടകളിലൊന്നായ ജിഞ്ചിയുടെ വിശേഷങ്ങളിലേക്ക്...
കാട്പാടിയിൽ ട്രെയിനിറങ്ങി രാവിലെ പത്തോടെ വെല്ലൂർ ബസ് സ്റ്റാൻഡിലെത്തുന്പോൾ ജിഞ്ചി ബസ് പുറപ്പെടാൻ തയാറായി നിൽക്കുന്നു. ബസിൽ ചാടിക്കയറി, രണ്ടു മണിക്കൂർ നീണ്ട യാത്ര. വിശാലമായ മലനിരകൾ ജിഞ്ചിയെത്തിയെന്നറിയിച്ചു. രണ്ടു കിലോമീറ്റർ ദൂരംകൂടി ഓട്ടോറിക്ഷയിൽ പോയാൽ രാജഗിരിയായി- കോട്ടകളിൽ ആദ്യത്തേത്. ടിക്കറ്റെടുത്ത് കോട്ടയിലേക്ക്. ആൽമരങ്ങൾ തണലിടുന്ന മുറ്റം.
ജിഞ്ചി കോട്ടയുടെ ചരിത്രം
മൂന്നു കുന്നുകളിലായി വ്യാപിച്ചു കിടക്കുന്ന കൂറ്റൻ കോട്ടസമുച്ചയം. 1190-ൽ കോനാർ രാജവംശത്തിലെ ആനന്ദകോൻ നിർമിച്ച രാജഗിരി കോട്ട പതിമൂന്നാം നൂറ്റാണ്ട ിലും പതിനാലാം നൂറ്റാണ്ടിലും വലുതാക്കി. പതിനാറാം നൂറ്റാണ്ടിൽ കല്യാണമഹലും ഇസ്ലാമിക രീതിയിലുളള പല നിർമിതികളും പണികഴിപ്പിച്ചു. പിന്നീട് കൃഷ്ണഗിരി കോട്ടയും ചന്ദ്രയാൻ ദുർഗും പണിത് കോട്ടസമുച്ചയം പൂർത്തിയാക്കി. തന്ത്രപരമായ സ്ഥാനം കാരണം കോട്ട നിയന്ത്രണത്തിലാക്കുന്നതിന് ഭരണാധികാരികൾ തമ്മിൽ ഒട്ടേറെ പോരാട്ടങ്ങൾ നടന്നു. ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസയുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും സാക്ഷ്യംവഹിച്ച കോട്ടയുടെ ആധിപത്യം മാറിക്കൊണ്ടേയിരുന്നു. കോനാർ, വിജയനഗര സാമ്രാജ്യം, ജിഞ്ചീ നായക്മാർ, ബിജാപുർ സുൽത്താൻ, മറാത്ത സാമ്രാജ്യം, മുഗളർ, ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികൾവരെ സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച കോട്ട. പലരും ജിഞ്ചി കോട്ട അവരുടെ ഭരണനിർവഹണത്തിന്റെ പ്രധാന കേന്ദ്രമാക്കി. എട്ടുവർഷത്തെ ഉപരോധം കൊണ്ടാണ് ശിവജി കോട്ട പിടിച്ചെടുത്തതെന്നത് കോട്ടയുടെ അജയ്യത വിളംബരംചെയ്യുന്നു. കുന്നുകളിൽ സ്ഥാപിതമായ രാജഗിരി കോട്ട, കൃഷ്ണഗിരി കോട്ട, ചന്ദ്രയാൻ ദുർഗ് എന്നിവ മതിലുകളും കിടങ്ങുകളും കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കോട്ട ഭിത്തികൾക്ക് പതിമൂന്നു കിലോ മീറ്റർ നീളവും 25 അടി വരെ ഉയരവുമുണ്ട്. വീതിയുള്ള കിടങ്ങുകളും കരിങ്കൽ പാറകളിൽ ഉറപ്പിച്ച കൽച്ചുവരുകളും കാണാം. 11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് ഏഴു കവാടങ്ങളുണ്ട്.
രാജഗിരി കോട്ടയിലെ കാഴ്ചകൾ
ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കോട്ടയാണ് രാജഗിരി. 800 അടി ഉയരം. കല്യാണമഹലും ജയിലറകളും ഗ്രാനറിയും കണ്ടശേഷം കോട്ട കയറാം. കുത്തനെയുള്ള ചെരിവുകളും ഇടുങ്ങിയ പടികളും പാറകളിൽ കൊത്തിയ കൽപ്പടവുകളും കയറ്റം പ്രയാസകരമാ ക്കുന്നു. കുത്തനെയുള്ള വഴികളിലൂടെ, ഇടനാഴികളിലൂടെ കയറിയിറങ്ങി, അലഞ്ഞുതിരിഞ്ഞ് ചരിത്രവും വാസ്തുവിദ്യയും കണ്ടറിയാം. കോട്ടയിൽ ക്ഷേത്രങ്ങൾ, കളപ്പുരകൾ, ദർബാർ ഹാളുകൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, ജലസംഭരണികൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. പ്രധാനപാതയ്ക്ക് അപ്പുറമുള്ള കൃഷ്ണഗിരി കോട്ട 700 അടി ഉയരത്തിലാണ്. ഇത്തവണ കയറി കാണാനായില്ല. കൃഷ്ണഗിരി കോട്ടയിലും മനോഹര നിർമിതികളുണ്ട്. ചന്ദ്രയാൻ ദുർഗ് ഏകദേശം 600 അടി ഉയരമുള്ള കോട്ടയാണ്. ഒറ്റപ്പെട്ടതും എത്തിച്ചേരാൻ പറ്റാത്തതുമായ ഭാഗം.പൈതൃകവും സാഹസികതയും ഇഷ്ടപ്പെടുന്നവരെ ജിഞ്ചി കോട്ട കാത്തിരിക്കുന്നു. രാജഗിരിയും കൃഷ്ണഗിരിയും ചരിത്രസ്മാരകം മാത്രമല്ല, വാസ്തുവിദ്യയുടേയും എഞ്ചിനീയറിംഗിന്റെയും അത്ഭുതംകൂടിയാണ്. സെഞ്ചിയമ്മൻ ക്ഷേത്രത്തിൽനിന്നാണ് തമിഴിൽ ജിഞ്ചി അല്ലെങ്കിൽ സെഞ്ചി എന്ന പേര് കോട്ടസമുച്ചയത്തിനു ലഭിച്ചത്. പോണ്ടിച്ചേരി യാത്രപോകുന്നവർക്ക് ജിഞ്ചി കോട്ടയും ഉൾപ്പെടുത്താം. പോണ്ടിച്ചേരിയിൽനിന്ന് 70 കിലോമീറ്ററാണ് ദൂരം. തിണ്ടിവനമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 30 കിലോമീറ്റർ അകലെ.
അഭിമാനക്കൊടുമുടിയിൽ...
എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയാണ് സഫ്രീന ലത്തീഫ്. ചരിത്രത്തിലേക്കു നടന്നുകയറുന്പോൾഅവരെ മനസ് പലവട്ടം പിന്നോട്ടുവലിച്ചു. പക്ഷേ നിശ്ചയദാർഢ്യത്തിന്റെ വെളിച്ചം അവർക്കുമുന്നിൽ തെളിഞ്ഞു... ഒരു സ്വപ്നം സഫലമായി...
ഖുംബു ഐസ്ഫോൾ. സമയം പുലർച്ചെ രണ്ട്.സഫ്രീനയും സംഘവും അർധരാത്രി ബേസ് ക്യാന്പിൽനിന്ന് ആരംഭിച്ച യാത്രയാണ്. ഇവിടെ പത്തുനില കെട്ടിടത്തിന്റെ ഉയരത്തിൽ മഞ്ഞുകട്ടകൾ അടിഞ്ഞുകിടക്കുന്ന സ്ഥലത്തുകൂടി റോപ്പിൽ പിടിച്ചുകയറുകയും മറുവശത്തെത്തുന്പോൾ ഉൗർന്നിറങ്ങുകയും വേണം. ക്രാംപോണ്‍സ് ഘടിപ്പിച്ച ബൂട്ട്സിട്ട് ഓരോ അടിവച്ച് മുന്നോട്ട്. അതീവശ്രദ്ധയോടെയല്ലെങ്കിൽ മഞ്ഞുപാളികളിലേക്ക് കാലുകൾ പൂഴ്ന്നുപോകും. ഇവിടെയെത്തിയ നിമിഷം സഫ്രീനയൊന്നു പകച്ചു. ഒരു പാനിക് അറ്റാക്ക്. ഇനി ഒരിടപോലും മുന്നോട്ടുവയ്യെന്ന് മനസ് അലറിവിളിക്കുന്നു. ശ്വാസംപിടിച്ച് ഹൃദയമിടിപ്പെണ്ണി അല്പനേരം. ഷെർപ്പ ധൈര്യം പകരാനെത്തി. മുന്നിലുള്ളത് വലിയ ലക്ഷ്യമാണ്. പിടിവിട്ടുകൂടാ. വെല്ലുവിളികൾ മറികടന്ന് സഫ്രീന മുന്നോട്ട്... അങ്ങനെ, എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളിവനിതയെന്ന ബഹുമതി സഫ്രീന ലത്തീഫിന്. അഭിമാന നിമിഷം.
ഉയരങ്ങൾ തേടി..
സഫ്രീനയ്ക്കും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷെമീലിനും സാഹസിക പർവതാരോഹണം ഹൃദയവികാരമാണ്. ആഫ്രിക്കയിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ജാരോ (5,895 മീറ്റർ) കീഴടക്കിയപ്പോൾ സഫ്രീനയുടെ മനസിൽ ഒരു സ്വപ്നം മൊട്ടിട്ടു- എവറസ്റ്റ്!2022ൽ അർജന്റീനയിലെ അക്കോൻകാഗ്വ (6,961 മീറ്റർ), 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീറ്റർ) എന്നീ കൊടുമുടികളുടെ നെറുകയിലെത്തിയതോടെ കൂടുതൽ ത്രില്ലിലായി. വൈകാതെ പരിശീലനം തുടങ്ങി. ഖസാക്കിസ്ഥാനിലെ ഉയരംകൂടിയ മഞ്ഞുപർവതങ്ങളിലായിരുന്നു പരിശീലനച്ചുവടുകൾ. അതു പൂർത്തിയായതോടെ എവറസ്റ്റിൽ ദേശീയപതാക പാറിക്കാനുള്ള ആത്മവിശ്വാസമായി. ഭർത്താവ് ഷെമീലിനൊപ്പമുള്ള പർവതാരോഹണമായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പരിശീലനത്തിനിടെയുണ്ടായ പരിക്കുമൂലം ഷെമീലിന് എവറസ്റ്റ് കയറാനായില്ല.
തുടക്കം ഖത്തറിൽനിന്ന്
കഴിഞ്ഞ ഏപ്രിലിൽ ഖത്തറിൽനിന്നാണ് സഫ്രീന എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത്. 12ന് നേപ്പാളിലെ ലുക്ല എയർപോർട്ടിൽ എത്തി. എലീറ്റ് എക്സ്പെഡ് എന്ന പർവതാരോഹണ സംഘത്തിനൊപ്പമായിരുന്നു യാത്ര. അവിടെനിന്ന് ഏഴുദിവസത്തെ ദൂരമുണ്ട് എവറസ്റ്റ് ബേസ് ക്യാന്പിലേക്ക്. സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ ഉയരത്തിലാണ് ബേസ് ക്യാന്പ്. അവിടെ ഏതാനും ദിവസം തങ്ങി. കൊടുമുടിയോടും കാലാവസ്ഥയോടും പൊരുത്തപ്പെടാനായിരുന്നു ഇത്. ഗൈഡ് അനൂപ് ഷെർപ്പയുടെ നിർദേശങ്ങൾ പാലിച്ച് അതികഠിനമായ പരിശീലനം തുടർന്നു.
റൊട്ടേഷൻ ക്ലൈംബിംഗ്
രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം ഖുബു ഐസ്ഫോൾ കടന്ന് ക്യാന്പ് 1, ക്യാന്പ് 2 എന്നിവയിൽ ഓരോദിവസം താമസിച്ച് ക്യാന്പ് 3 വരെ എത്തി. അവിടെനിന്ന് ബേസ് ക്യാന്പിലേക്കു മടങ്ങി. 7,300 മീറ്റർ ഉയരമുള്ള സ്ഥലത്തോടു സമരസപ്പെടാനായിരുന്നു ഈ റൊട്ടേഷൻ ക്ലൈംബിംഗ്. എവറസ്റ്റിനു മുകളിലെ കാറ്റിന്റെ വേഗവും സമയവും കണക്കാക്കി കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയ അറിയിപ്പു ലഭിച്ചശേഷമായിരുന്നു പിന്നീടുള്ള യാത്ര. ബേസ് ക്യാന്പിൽനിന്നു ഒരർധരാത്രി ആരംഭിച്ച ആ യാത്രയാണ് തുടക്കത്തിൽ കണ്ടത്. ഖുബു ഐസ്ഫോളിലെ അടർന്നുവീഴുന്ന മഞ്ഞുപാളികൾ സഫ്രീനയുടെ നിശ്ചയദാർഢ്യത്തെ ഒരുനിമിഷം ഹൃദയത്തിൽനിന്ന് അടർത്തി. തളർന്നില്ല. ഷെർപ്പയുടെ വാക്കുകളിൽ മുറുകെപ്പിടിച്ച് വെല്ലുവിളികൾ മറികടന്ന് ക്യാന്പ് മൂന്നിലേക്ക്. ക്യാന്പ് രണ്ടിൽനിന്ന് 14 മണിക്കൂർ കയറിയാണ് ഇവിടെയെത്തിയത്. 7,200 മീറ്റർ ഉയരമുള്ള ഇവിടെയെത്തിയപ്പോൾ മേയ് 16.
മരണമുനന്പിൽ
ഒരിക്കൽക്കൂടി സഫ്രീന തരിച്ചുനിന്നു, മനസൊന്നു പതറി. മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഒരു മൃതദേഹം കണ്ടപ്പോഴായിരുന്നു അത്. മരണമുനന്പിലേക്കുള്ള അതിസാഹസികമായ യാത്രയ്ക്കിടെയായിരുന്നു സഫ്രീന അപ്പോൾ. ഉയരം 8,000 മീറ്റർ. ക്യാന്പ് 4നു മുകളിലുള്ള ഈ ഭാഗത്തിന്റെ പേരാണ് ഡെത്ത് സോണ്‍. പേരുപോലെ മരണം ചൂഴ്ന്നുനിൽക്കുന്നയിടം. വഴിയിൽ മൃതദേഹം കാണുന്നത് അത്രയപൂർവമല്ല. ആത്മധൈര്യം വീണ്ടെടുത്ത് ഫിനിഷിംഗ് പോയിന്റിനെ മനസിലുറപ്പിച്ച് സഫ്രീന അവസാന ഒരുക്കം തുടങ്ങി.
എവറസ്റ്റിൽ, തലയെടുപ്പോടെ
ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിച്ചെന്നപോലെ, സർവശക്തിയും സമാഹരിച്ച് സമ്മിറ്റ് പുഷ് എന്നുവിളിക്കുന്ന എവറസ്റ്റിന്റെ മുകളിൽ സഫ്രീന കാൽതൊട്ടു. സൗത്ത് സമ്മിറ്റിൽനിന്ന് റിയൽ സമ്മിറ്റിലേക്ക് ഹിലാരി സ്റ്റെപ്പിലുള്ള റിഡ്ജിലൂടെ റോപ്പിൽ പിടിച്ച് മുന്നോട്ട്. മേയ് 18ന് നേപ്പാൾ സമയം 10.25നാണ് സ്വപ്നതുല്യമായ ലക്ഷ്യത്തിലെത്തിയത്. എല്ലാം മറന്ന് 45 മിനിറ്റോളം എവറസ്റ്റിനു മുകളിൽ നിന്നപ്പോൾ കണ്മുന്നിൽ ഇതൾവിരിഞ്ഞത് കാഴ്ചയുടെ അപൂർവ വിരുന്ന്. ഹിമഗിരിയുടെ അനുപമസൗന്ദര്യം ആവോളം ആസ്വദിക്കുക, ഒപ്പം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുക- സഫ്രീനയുടെ മനസിൽ വികാരങ്ങളുടെ വേലിയേറ്റമായിരുന്നു. ദൃശ്യങ്ങൾ കാമറയിലാക്കി നെടുവീർപ്പിടുന്പോൾ കവി നാലപ്പാട്ട് നാരായണ മേനോന്റെ ഈരടികൾ മനസിൽ അലയടിച്ചു- അനന്തമജ്ഞാതമവർണനീയം... ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതത്തിൽനിന്നു മാത്രമേ വിജയമുണ്ടാകൂ എന്നാണ് സഫ്രീനയുടെ കാഴ്ചപ്പാട്. തലശേരി പുന്നോൽ പി.എം. അബ്ദുൾ ലത്തീഫ്- കെ.പി. സുബൈദ ദന്പതികളുടെ മകളാണ് സഫ്രീന. കണ്ണൂർ സ്വദേശിയാണ് ഭർത്താവ് ഡോ. ഷെമീൽ. മകൾ മിൽഖ. അടുത്ത കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മലയാളികളുടെ അഭിമാനതാരം ഇപ്പോൾ.
ആ നിശബ്ദവിപ്ലവത്തിനു മാഗ്സസേ തിളക്കം
സാമൂഹ്യ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം നിന്ന സഫീനയുടെയും സംഘടനയുടെയും ആത്മാർഥതയ്ക്കാണ് ഈ വർഷത്തെ റ മോൺ മാഗ്സസേ അവാർഡ്. ഏഷ്യൻ നൊബേൽ എന്ന ഖ്യാതിയുള്ള മാഗ്സസേ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംഘടനയാണ് എജ്യുക്കേറ്റ് ഗേൾസ്...
സുഖകരമായിരുന്നില്ല ആ യാത്ര. പാലിയുടെ ഇടുങ്ങിയ വഴികളിൽ ഇവർ നടന്നതു സമൂഹത്തിന്റെ എതിർപ്പുയർത്തിയ മുള്ളുകൾ ചവിട്ടിയായിരുന്നു. ഇവർ മുട്ടിവിളിച്ചപ്പോൾ വാതിലുകൾ തുറന്നതുമില്ല. സ്കൂളുകളിലേക്കുള്ള വഴിയറിയാത്ത പെൺകുട്ടികൾക്കു വഴികാണിക്കാൻ വന്നവർ തങ്ങളുടെ ജീവിതപാഠങ്ങൾ ചോദ്യംചെയ്യുമെന്നു ഗ്രാമീണർ ഭയന്നു. പെൺകുട്ടികൾ പഠിക്കാനുള്ളവരല്ല. വീട്ടുജോലിചെയ്യാനും ചെറുപ്പത്തിലേ വിവാഹിതരായി വേഗത്തിൽ അമ്മമാരാകേണ്ടവരാണെന്നുമായിരുന്നു അവർ പഠിച്ചുവച്ച ജീവിതപാഠം. അവർ എന്തിനു പഠിക്കണം എന്നായിരുന്നു ഗ്രാമീണരുടെ ചോദ്യം. പെൺകുട്ടികളെ പഠിപ്പിക്കാനെത്തിയവരെ ഗ്രാമീണർ പരിഹസിച്ചു, ഒറ്റപ്പെടുത്തി. പക്ഷേ, അവർ പിന്മാറിയില്ല. വീണ്ടും വീണ്ടും പെൺകുട്ടികളുള്ള വാതിലുകളിൽ മുട്ടി. അവർക്കുവേണ്ടി പതുക്കെ ഒരു വാതിൽ തുറന്നു. പിറകേ മറ്റൊരു വാതിൽ. അതേ., പെൺകുട്ടികൾ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. സ്കൂൾ എന്ന സ്വപ്നത്തിന്റെ ബെല്ലടികേട്ട് അവർ ഉണർന്നു. മിന്നിമിന്നി തെളിഞ്ഞുകത്തുന്ന വിളക്കുപോലെ... ആ വെളിച്ചം പടരുകയായിരുന്നു... ആയിരങ്ങളിലേക്ക്, ലക്ഷങ്ങളിലേക്ക്...
എജ്യുക്കേറ്റ് ഗേൾസ്
കടന്നുപോയ വഴികളെക്കുറിച്ച് മുംബൈ അന്ധേരി വീര ദേശായ് റോഡിലെ ഓഫീസിലിരുന്നു സംസാരിക്കുകയായിരുന്നു സഫീന ഹുസൈൻ. ആശയങ്ങളും ആഗ്രഹങ്ങളും കൂട്ടിച്ചേർത്ത് അവർ രൂപീകരിച്ചത് ഒരു പ്രസ്ഥാനമാണ് -എജ്യുക്കേറ്റ് ഗേൾസ്. രാജസ്ഥാനിലെ പാലിയിലെപ്പോലെ രാജസ്ഥാനിലെ മറ്റു ഗ്രാമങ്ങളിലും പെൺകുട്ടികൾ സ്വപ്നംകാണാൻ തുടങ്ങിയപ്പോൾ സഫീന തന്റെ പ്രവർത്തനമേഖല മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും വ്യാപിപ്പിച്ചു. 18 വർഷംകൊണ്ട് ഇരുപതു ലക്ഷം പെൺകുട്ടികളെയാണ് സഫീനയുടെ എജ്യുക്കേറ്റ് ഗേൾസ് സ്കൂളിൽ എത്തിച്ചത്.സാമൂഹ്യ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പംനിന്ന സഫീനയുടെയും സംഘടനയുടെയും ഈ ആത്മാർഥതയാണ് ഈ വർഷത്തെ റമോൺ മാഗ്സസേ അവാർഡിന് അർഹനാക്കിയത്. ഏഷ്യൻ നൊബേൽ എന്ന ഖ്യാതിയുള്ള മാഗ്സസേ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംഘടനയാണ് എജ്യുക്കേറ്റ് ഗേൾസ്.
അനുഭവം പ്രചോദനം
സ്കൂൾവിട്ടുനിന്ന സ്വന്തം അനുഭവമാണ് സഫീനയെ പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകേണ്ടതിനെക്കുറിച്ച് ചിന്തിപ്പിച്ചത്. ഡൽഹിയിൽ താമസക്കാരിയായിരുന്ന സഫീനയ്ക്കു പന്ത്രണ്ടാം ക്ലാസിനുശേഷം പഠനം തുടരാനായില്ല. പക്ഷേ അമ്മായിയുടെ നിർബന്ധപ്രകാരം സഫീനയെ പിതാവ് ലണ്ടനിലേക്കയച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദം നേടിയ സഫീന ആരോഗ്യ വിദ്യാഭ്യാസ സന്നദ്ധസംഘടനയുടെ ഭാഗമായി ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും പ്രവർത്തിച്ചു. 2005ൽ ഡൽഹിയിൽ തിരിച്ചെത്തിയ സഫീന കുടുംബത്തോടൊപ്പം മുംബൈയിലേക്കു താമസംമാറ്റുകയായിരുന്നു. ""പെൺകുട്ടികളെ പഠിപ്പിക്കൂ, കുടുംബത്തെ പഠിപ്പിക്കൂ'' എന്ന മുദ്രാവാക്യവുമായി 2007ലാണ് സഫീന ഹുസൈൻ എജ്യുക്കേറ്റ് ഗേൾസ് അന്ധേരിയിൽ ആരംഭിച്ചത്.
കപിൽ സിബൽ വഴി പാലിയിലേക്ക്
സർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുക എന്ന ആശയം കത്തിജ്വലിച്ചപ്പോൾ അന്നത്തെ മാനവവിഭവശേഷി മന്ത്രി കപിൽ സിബലിനെ സഫീന കണ്ടു. പെൺകുട്ടികളുടെ സ്കൂൾവിദ്യാഭ്യാസം മുടങ്ങുന്ന പത്തു ജില്ലകളുടെ പേരാണ് കപിൽ സിബൽ സഫീനയ്ക്കു നൽകിയത്. അതിൽ ഉൾപ്പെട്ട രാജസ്ഥാനിലെ പാലിയിലേക്കായി പിന്നെ യാത്ര. പെൺകുട്ടികൾ എന്തിനു പഠിക്കണം എന്നു ചിന്തിച്ചിരുന്ന ഒരു സമൂഹത്തെ സഫീന പതുക്കെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. പെൺകുട്ടികളെ വീണ്ടും സ്കൂളിൽ എത്തിക്കുക എന്ന ദൗത്യത്തിൽ അതാതു പ്രദേശങ്ങളിലെ യുവാക്കളെയും യുവതികളെയും ഉൾപ്പെടുത്തി "ടീം ബാലിക' ഗ്രൂപ്പ് രൂപീകരിച്ചു. അവരായി പിന്നെ പ്രവർത്തനത്തിന്റെ നെടുംതൂൺ. പുറമേനിന്നുള്ളവർക്കു ഗ്രാമീണരെ കാര്യമായി സ്വാധീനിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലാണ് ഗ്രാമങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി "ടീം ബാലിക' രൂപീകരിച്ചതെന്നു സഫീന ഹുസൈൻ പറഞ്ഞു.
വിശ്വാസം നേടി, വിജയം
ഗ്രാമവാസികൾ അവരെ വിശ്വസിച്ചു... സ്കൂളുകളിൽ പെൺകുട്ടികളുടെ ഹാജർനിലവാരം ഉയർന്നു. ഗ്രാമീണ പെൺകുട്ടികളെ വിദ്യാഭ്യാസത്തിലേക്കു നയിക്കുന്ന നിശബ്ദവിപ്ലവത്തിന് അവിടെ തുടക്കമാകുകയായിരുന്നു. എന്തിന് ഇവരെ പഠിപ്പിക്കുന്നു എന്ന ആക്ഷേപങ്ങൾക്കു സ്നേഹം നിറഞ്ഞ മറുപടി. ""പെൺകുട്ടി പഠിച്ചാൽ നല്ല അമ്മമാരുണ്ടാകും... നല്ല കുട്ടികളുണ്ടാകും... പെൺകുട്ടികൾ വിവാഹത്തിനുശേഷം ജോലിചെയ്യും... ആരോഗ്യമുള്ള കുടുംബമുണ്ടാകും... വീടിന്റെ സാമ്പത്തികനില ഉയരും...മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കാം.''ഗ്രാമീണർ അവർക്കു ചെവികൊടുത്തു. ഇന്നു നാലു സംസ്ഥാനങ്ങളിലെ 30,000 ഗ്രാമങ്ങളിൽ എജ്യുക്കേറ്റ് ഗേൾസ് പ്രവർത്തകർ പെൺകുട്ടികളെ സ്കൂളിൽ എത്തിച്ചു. 55,000 സേവനപ്രവർത്തകരാണ് എജ്യുക്കേറ്റ് ഗേൾസിനൊപ്പം ഇന്നുള്ളത്.
ത്യാഗനിർഭരം ജീവിതം
നിലവിലുള്ള സാമൂഹ്യ ആചാരങ്ങൾ മാറ്റിയെടുക്കാൻ ഏറെ ത്യാഗങ്ങൾ അനുഭവിക്കേണ്ടിവന്നു എജ്യുക്കേറ്റ് ഗേൾസിന്. പക്ഷേ, അവർ തളർന്നില്ല. പിന്മാറിയില്ല. സഹായിക്കാൻ ഒരുപാടുപേർ കൂടെക്കൂടി. സ്കൂൾവിദ്യാഭ്യാസം ഒഴിവാക്കിയ കുട്ടികളുടെ കണക്കെടുത്തു. വീടുകളിൽ കയറി ബോധവത്കരണം. ഗ്രാമവാസികളോടു സംസാരിക്കാൻ "ടീം ബാലിക' അംഗങ്ങൾ. രക്ഷാകർത്താക്കളുമായുള്ള സംഭാഷണങ്ങൾ. സ്കൂൾ അധികൃതരുമായുള്ള ഏകോപനം, കുട്ടികളെ ചേർക്കൽ. അങ്ങനെ ആ പ്രക്രിയകൾ ഇടവിടാതെ തുടർന്നു. പെൺകുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള തങ്ങളുടെ സേവനപ്രവർത്തനത്തിനു "വിദ്യ' എന്ന പേരു നൽകി എജ്യുക്കേറ്റ് ഗേൾസ് ആളുകളെ ആകർഷിച്ചു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളെയും സ്കൂളിൽ എത്തിച്ചു. സ്കൂളിൽ എത്തുന്ന വിദ്യാർഥികളുടെ വീട്ടുകാർക്കു സർക്കാർ പണംനൽകി; പഠനോപകരണങ്ങളും. പാലിയിൽ അഞ്ചുവർഷംകൊണ്ട് അന്‍പതു പെൺകുട്ടികളെയാണ് സ്കൂളിൽ എത്തിച്ചത്.
"അറിവിന്റ നിറകുടം'
"ടീം ബാലിക'മാർക്ക് പരിശീലനം നൽകാൻ ജ്ഞാൻ കാ പിതാര (ജികെപി) എന്ന പേരിൽ പരിശീലനം തുടങ്ങി. "അറിവിന്റ നിറകുടം' എന്നർഥം. സാമൂഹ്യസാഹചര്യം മനസിലാക്കി പെൺകുട്ടികളെ അവർ വിദ്യാഭ്യാസത്തിന്റെ, സ്വന്തം ആരോഗ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയായിരുന്നു. സ്കൂളുകളിൽ "അറിവിന്റെ നിറകുടം' അംഗങ്ങൾ ക്ലാസ് നടത്തി പെൺകുട്ടികളെ പഠിപ്പിച്ചു. പഠനത്തിൽ, പരീക്ഷയ്ക്കു തയാറെടുക്കുന്നതിൽ സഹായിച്ചു. വീണ്ടും പഠനവിഷയത്തിൽ വെല്ലുവിളികളുണ്ടായി. മിക്ക ഇടങ്ങളിലും ഹൈസ്കൂൾ ഇല്ല എന്ന പ്രശ്നം. അതുകൊണ്ട് ഏഴാംക്ലാസിനുശേഷം പെൺകുട്ടികളെ സ്കൂളിൽ അയയ്ക്കാൻ വീട്ടുകാർ മടിച്ചു. പ്രായപൂർത്തിയായ പെൺകുട്ടികളെ ഒറ്റയ്ക്ക് അയയ്ക്കാനുള്ള ഭയം. വീട്ടിൽ സഹായജോലികൾ ചെയ്യാൻ അവരുണ്ടാകണം എന്ന ചിന്ത... 13നും 21നും ഇടയിൽ വീണ്ടും പെൺകുട്ടികൾ വിദ്യാഭ്യാസം നേടാനാകാതെ പോയി.
ഓപ്പൺ സ്കൂൾ പരിഹാരം
15 വയസായ പെൺകുട്ടികൾക്കുവേണ്ടി ഓപ്പൺ സ്കൂൾ ആരംഭിച്ചാണ് പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയത്. എൻഐഒഎസിന്റെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ) സഹായംതേടി. ആ പ്രായത്തിലെ മുതിർന്ന കുട്ടികളെ പഠനത്തിൽ സഹായിക്കാൻ "പ്രേരക്'മാരെ നിശ്ചയിച്ചു. ആ പഠനരീതിക്ക് "പ്രഗതി' എന്നു പേരിട്ടു. 24,000 ടീം ബാലിക അംഗങ്ങളാണ് വിദ്യ, പ്രഗതി പദ്ധതികളിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നത്. എജ്യുക്കേറ്റ് ഗേൾസിന്റെ മുംബൈ ഓഫിസിൽ 70 പ്രവർത്തകരുണ്ട്. അവർക്കാണ് പ്രവർത്തനങ്ങളുടെ നിയന്ത്രണം. പ്രഗതി വഴി 31,500 പേർ വിദ്യാഭ്യാസം തുടർന്നു.
പഠിച്ചവൾ, മിടുക്കികൾ
പരമ്പരാഗത ചിന്താഗതിയിൽനിന്നു മാറിനടക്കാൻ എജ്യുക്കേറ്റ് ഗേൾസ് പെൺകുട്ടികൾക്കു പിന്തുണ നൽകി. ലിംഗതുല്യത പുതിയ വാക്കായിരുന്നു അവർക്ക്. പഠിച്ചവർ ഗ്രാമത്തിൽ അധ്യാപകരായി, നഴ്സായി... പെൺകുട്ടികളുടെ വിവാഹപ്രായം ഉയർന്നു. പ്രസവങ്ങൾ ആരോഗ്യകരമായി... വിദ്യാഭ്യാസ അവകാശനിയമം തങ്ങളുടെ ശ്രമങ്ങൾക്കു കരുത്തുപകർന്നു എന്നു സഫീന പറഞ്ഞു. "പെൺകുട്ടിയെ പഠിപ്പിക്കൂ, സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം ഗ്രാമവാസികളെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിൽ സഹായകമായി. പെൺകുട്ടികൾക്കു പ്രതീക്ഷ കൊടുക്കുകമാത്രമല്ല, ആൺകുട്ടികളെക്കാൾ കൂടുതൽ വിദ്യാഭ്യാസം നേടുന്നവരായിമാറി പെൺകുട്ടികൾ ഇന്നു രാജസ്ഥാനിൽ.
മാഗ്സസേ കരയിച്ചു
അവാർഡുകളും അംഗീകാരങ്ങളും പുതുമയല്ല ഈ സംഘടനയ്ക്ക്. പക്ഷേ, മാഗ്സസേ അവാർഡ് വന്നപ്പോൾ അറിയാതെ കരഞ്ഞുപോയി സഫീന. സഫീനയ്ക്കു കൂട്ടായി വിദ്യാഭ്യാസപ്രവർത്തനത്തിൽ മലയാളികളുമുണ്ട്. മുംബൈ അന്ധേരിയിലെ ഓഫീസിൽ. സിഇഒ ആയി ജോലിചെയ്യുന്ന ഗായത്രി നായർ, മീഡിയ വിഭാഗത്തിൽ ബിനിഷും അബ്ജിയും. ലക്ഷ്യം ഉറപ്പുനൽകിയാണ് എജ്യുക്കേറ്റ് ഗേൾസ് സംഭാവന നേടുന്നത്. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് അഞ്ചുവർഷംകൊണ്ട് സ്കൂൾവിദ്യാഭ്യാസം നൽകുക എന്ന ആശയത്തിനു വൻസംഭാവനയാണ് ലഭിച്ചത്. ലക്ഷ്യത്തിൽ വൻവിജയമാണ് എജ്യുക്കേറ്റ് ഗേൾസ് നേടിയതും. വിദ്യാഭ്യാസപ്രവർത്തനത്തിൽ ഇങ്ങനെ ഉറപ്പു പാലിച്ചു സംഭാവന നേടുന്ന സംഘടന എന്ന പേരും എജ്യുക്കേറ്റ് ഗേൾസിനു സ്വന്തം. അതിനിടയിൽ ഫിലിപ്പീൻസ് രാഷ്ട്രനേതാവിന്റെ പേരിലുള്ള, ഏഷ്യൻ നൊബേൽ എന്നു വിളിപ്പേരുള്ള പുരസ്കാരം തേടിയെത്തിയതു സഫീനയ്ക്കും കൂട്ടുകാർക്കും നൽകുന്ന ആവേശം ചെറുതല്ല. പ്രശംസാപത്രവും റമോൺ മാഗ്സസേയുടെ ചിത്രം പതിച്ച ശില്പവും തുകയും അടങ്ങുന്നതാണ് അവാർഡ്. മനിലയിൽ നവംബർ ഏഴിനു നടക്കുന്ന ചടങ്ങിൽ സഫീന ഹുസൈനും കൂട്ടുകാരും അഭിമാനപുരസരം ആ അവാർഡ് ഏറ്റുവാങ്ങും.
അറിവാകാശം
ബഹിരാകാശ വ്യോമയാന പദ്ധതികള്‍ക്കായും പഠനപര്യവേക്ഷണങ്ങൾക്കായും അമേരിക്ക സ്ഥാപിച്ച നാസ ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഏജൻസിയാണ്. നാസയുടെ ദൗത്യനിയന്ത്രണകേന്ദ്രമായ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്ക് ഒരു യാത്ര...
പാഠപുസ്തകങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വായിച്ചും കണ്ടും കേട്ടും മാത്രം അറിവുള്ള, വിസ്മയങ്ങളുടെ കലവറ- നാസ! അറിവുതേടിയുള്ള മനുഷ്യന്റെ യാത്രയുടെ മഹത്തായ ഉദാഹരണമായി നിലനിൽക്കുന്ന നാസയുടെ ദൗത്യനിയന്ത്രണത്തിന്റെയും ബഹിരാകാശ യാത്രികരുടെ പരിശീലനത്തിന്റെയും കേന്ദ്രമായ ഹൂസ്റ്റണിലുള്ള ജോൺസൺ സ്പേസ് സെന്ററിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. അവിടെയെത്തി സംവിധാനങ്ങൾ നേരിൽ കണ്ടപ്പോൾ മനുഷ്യബുദ്ധി വികസിപ്പിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചോർത്ത് ശരിക്കും അദ്ഭുതപ്പെട്ടുപോയി. അമേരിക്കന്‍യാത്ര തീരുമാനിച്ചപ്പോള്‍തന്നെ നാസ സന്ദർശിക്കണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. ടെക്സാസിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന ബന്ധുക്കൾക്കൊപ്പം ഷുഗർലാൻഡിലുള്ള വീട്ടില്‍നിന്ന് ഒരുച്ചയോടെയായിരുന്നു യാത്രയുടെ തുടക്കം. 1,700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ജോൺസൺ സ്പേസ് സെന്ററിന്റെ കവാടം കടന്നപ്പോൾത്തന്നെ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ കാണാമായിരുന്നു. വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ പ്രവേശന കവാടത്തിലേക്ക് നടന്നു. കുട്ടികളടക്കമുള്ളവരുടെ വലിയ തിരക്കുണ്ട്. ടിക്കറ്റുകൾ ഓൺലൈനിൽ മുൻകൂട്ടി എടുത്തതിനാൽ പ്രവേശന നടപടികൾ സുഗമമായിരുന്നു. പല കാലങ്ങളിലായി പര്യവേക്ഷണങ്ങൾക്കിടയിൽ ജീവൻനഷ്ടപ്പെട്ട ബഹിരാകാശയാത്രികരെ സ്മരിക്കാൻ പ്രധാന കവാടത്തിനടുത്ത് ഓക്ക് വൃക്ഷങ്ങളുടെ തോട്ടം ഒരുക്കിയിട്ടുണ്ട്.
അമേരിക്കയെ ഞെട്ടിച്ച സ്പുട്നിക്
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ 195 ലാണ് സ്ഥാപിതമായത്. വാഷിംഗ്ടൺ ഡി.സിയിലാണ് നാസയുടെ ആസ്ഥാനം. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലായി 10 ഫീൽഡ് സെന്ററുകൾ നാസയ്ക്കുണ്ട്. 1915ൽ രൂപംകൊണ്ട എൻഎസിഎ എന്ന സ്ഥാപനമാണ് പിന്നീട് നാസയായി മാറിയത്. വ്യോമയാനരംഗത്തെ പുരോഗതിക്കായുള്ള സൈനികേതര ഏജൻസി എന്ന ആശയമായിരുന്നു എൻഎസിഎയുടെ രൂപീകരണത്തിന് വഴിതെളിച്ചത്. സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് വിജയകരമായി വിക്ഷേപിച്ചതിന്റെ ഞെട്ടലിൽനിന്നാണ് അമേരിക്ക നാസ എന്ന ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻകൂടി യൂറി ഗഗാറിനിലൂടെ സോവിയറ്റ് യൂണിയന് സാധിച്ചതോടെ നാസയുടെ തുടർന്നുള്ള ഗവേഷണങ്ങൾക്ക് വൻ ശ്രദ്ധയാണ് അമേരിക്കൻ അധികൃതരിൽനിന്ന് ലഭിച്ചത്. 1958 ജനുവരി 31ന് എക്സ്പ്ലോറർ 1 നാസ ഭ്രമണപഥത്തിൽ എത്തിച്ചു. മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നതായിരുന്നു നാസ തുടക്കംമുതൽക്കേ ലക്ഷ്യമിട്ടത്. നാസയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്റർ. 1961ൽ Manned Spacecraft Center എന്ന പേരിൽ ആരഭിച്ച സ്ഥാപനം 1973ൽ ജോൺസൺ സ്പേസ് സെന്റർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. മനുഷ്യൻ ബഹിരാകാശത്തു നടത്തുന്ന പ്രയാണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പരിശീലനങ്ങളും നടത്തുന്നത് ജോൺസൺ സ്പേസ് സെന്ററിന്റെ പ്രധാന ചുമതലകളാണ്.
കല്പന, സുനിത
ടിക്കറ്റ് സ്കാൻ ചെയ്ത് പ്രവേശിക്കുന്നത് വിശാലമായ ലോബിയിലേക്കാണ്. പ്രധാന ഹാളിൽ ഒട്ടേറെ പ്രദര്‍ശനങ്ങളും ആക്ടിവിറ്റികളും കാണാം. എവിടെ കണ്ടുതുടങ്ങണമെന്ന ആശങ്കയായിരുന്നു ഞങ്ങൾക്ക്. ചന്ദ്രനിലേക്ക് നടത്തിയ ദൗത്യങ്ങളുടെ രേഖകളും മോഡലുകളും ചിത്രങ്ങളും അവിടെനിന്നു കൊണ്ടുവന്ന മണ്ണും കല്ലുമെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. കുട്ടികൾ പലരും അതിൽ തൊട്ടുനോക്കുന്നുണ്ടായിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ വസ്ത്രങ്ങളും വാഹനങ്ങളുമെല്ലാം കൗതുകത്തോടെ ഞങ്ങള്‍ കണ്ടു. അപ്പോളോ, ലൂണാര്‍ മൊഡ്യൂള്‍ എന്നിവയൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ അഭിമാനമായ കല്പന ചൗളയുടെയും സുനിത വില്യംസിന്റെയുമെല്ലാം ചിത്രങ്ങളും വിവരണങ്ങളും യുഎസ് ആസ്ട്രോനോട്ട് ഹാള്‍ ഓഫ് ഫെയിം എന്നയിടത്ത് അഭിമാനത്തോടെ ഞങ്ങൾ കണ്ടു. നാസയുടെ എസ്ടിഎസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കല്പനയുടെ ആദ്യ ശൂന്യാകാശയാത്ര. കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് സഹഗവേഷകര്‍ക്കൊപ്പം അവർ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. 2003 ജനുവരി 16ന് കല്പന രണ്ടാംതവണയും ബഹിരാകാശത്തേക്കു പറന്നുയര്‍ന്നു. പതിനേഴുദിവസത്തെ ഗവേഷണങ്ങള്‍ക്കുശേഷം ഫെബ്രുവരി ഒന്നിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ തകരുകയും കല്പനയടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ മരിക്കുകയുമായിരുന്നു. സുനിത വില്യംസിന്റെ ബഹിരാകാശയാത്രകളെപ്പറ്റിയും അവിടെ കണ്ടു. നാസയുടെ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ നടക്കുന്ന തിയറ്ററിൽ ഞങ്ങൾ പ്രവേശിച്ചു. മുൻകാലങ്ങളിൽ നടന്ന എല്ലാ പര്യവേക്ഷണങ്ങളുടെയും വീഡിയോ പ്രദർശനങ്ങൾ അവിടെ കാണാം. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള നാസയുടെ ഇപ്പോഴത്തെ ഒരു സുപ്രധാന ദൗത്യമായ ആര്‍ടെമിസ് പ്രോഗ്രാമിനെപറ്റിയുള്ള വിവരങ്ങളും അറിയാനായി.
ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. അപ്പോളോ പ്രോഗ്രാമിന്റെ പ്രധാന കേന്ദ്രമായി ജോൺസൺ സ്പേസ് സെന്റർ പ്രവർത്തിച്ചിരുന്നു. 1969 ജൂലൈ 16ന് അപ്പോളോ 11 ഫ്ലോറിഡയിൽനിന്നാണ് വിക്ഷേപിക്കപ്പെട്ടത്. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തി. ചന്ദ്രനിൽനിന്നുള്ള നീൽ ആംസ്ട്രോങ്ങിന്റെ ആദ്യ സന്ദേശം "Houston, Tranquility base here; The Eagle has landed" എന്ന് ഹൂസ്റ്റണിലെ നാസാ കൺട്രോൾ റൂമിലേക്ക് ആയിരുന്നു. "ഹൂസ്റ്റൺ’ എന്ന പേര് അതിലൂടെ ലോകമെമ്പാടും പ്രശസ്തമായി. പിന്നീട് 1970ലെ അപ്പോളോ 13 മിഷനിൽനിന്നുള്ള സംഭാഷണം "ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം' എന്നത് വളരെ പ്രസിദ്ധമാണ്. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്ററിന്റെ പ്രാധാന്യം വലുതാണ്. ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യത്തെ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75 ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു. അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതു മുതൽ 1972ലെ അപ്പോളോ 17 വരെയുള്ള എല്ലാ ചാന്ദ്രപ്രയാണങ്ങളും ജോൺസൺ സ്പേസ് സെന്റർ മിഷൻ കൺട്രോൾ സെന്ററിൽനിന്നാണ് നിയന്ത്രിച്ചത്. 1981ൽ ആരംഭിച്ച സ്പേസ് ഷട്ടിൽ പ്രോഗ്രാമിന്റെ എല്ലാ പ്രയാണങ്ങളും 2011ലെ അവസാന ഷട്ടിൽ മിഷൻ വരെ ഹൂസ്റ്റണിൽനിന്നാണ് നിയന്ത്രിച്ചത്. അതിലൊന്ന് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹിസ്റ്റോറിക് മിഷൻ കൺട്രോൾ ടൂർ, അസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റി ടൂർ, ജോർജ് ഡബ്ല്യു.എസ്. ആബി റോക്കറ്റ് പാർക്ക് ടൂർ എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന് ഉപയോഗിച്ച റോക്കറ്റുകളിൽ ഒന്നായ സാറ്റേൺ വി, മറ്റു വിവിധ റോക്കറ്റുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നത് വിസ്മയത്തോടെ ഞങ്ങൾ നടന്നുകണ്ടു.
ബഹിരാകാശ ജീവിതം
ബഹിരാകാശ സഞ്ചാരികളുടെ ട്രെയിനിംഗ്, ബഹിരാകാശകേന്ദ്രത്തിലെ പരീക്ഷണങ്ങൾ എന്നിവ ജോൺസൺ സ്പേസ് സെന്ററിന്റെ പ്രധാന ദൗത്യങ്ങളാണ്. മനുഷ്യന്റെ ബഹിരാകാശജീവിതവുമായി ബന്ധപ്പെട്ട നൂതന പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. ബഹിരാകാശജീവിതത്തിന്റെ ദൈർഘ്യം, മൈക്രോഗ്രാവിറ്റിയുടെ സ്വാധീനം, ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ പരിരക്ഷണം തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾ ഇവിടെ സജീവമാണ്. അമേരിക്കയുടെ ബഹിരാകാശയാത്രിക സംഘങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ഓറിയോണ്‍ പ്രോഗ്രാം, ആര്‍ടെമിസ് പ്രോഗ്രാം, ഭാവിയിലെ ബഹിരാകാശവികസനം എന്നിവയുടെ പഠനകേന്ദ്രമാണിവിടം. പൊതുജനങ്ങളിൽ ബഹിരാകാശജ്ഞാനം പ്രചരിപ്പിക്കുന്നതിനു പ്രാധാന്യം നൽകുന്നതിലൂടെ ജോൺസൻ സ്പേസ് സെന്റർ സാംസ്കാരിക പ്രതിച്ഛായകൂടി നേടി.സന്ദർശകർക്ക് അനുവദിച്ച സ്ഥലത്തെല്ലാം ചുറ്റിക്കറങ്ങി വൈകുന്നേരത്തോടെ ഞങ്ങൾ ജോൺസൺ സ്പേസ് സെന്ററിനോട് വിടപറഞ്ഞു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ശാസ്ത്രവിദ്യാര്‍ഥികളും മറ്റു സന്ദര്‍ശകരും കാഴ്ചക്കാരായി ഇവിടെ എത്തുന്നതിൽ അദ്ഭുതമില്ല. ബഹിരാകാശ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും നിയന്ത്രിക്കപ്പെട്ട ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്റർ ശാസ്ത്രകാഴ്ചകളുടെ സാഗരമാണ്- കാണാനും പഠിക്കാനും അറിയാനും...
കേരളത്തെ സ്നേഹിച്ച എത്യോപ്യൻ ചക്രവർത്തി
കേരളത്തെയും മലയാളികളെയും ഏറെയിഷ്ടപ്പെട്ട എത്യോപ്യൻ ചക്രവർത്തിയുടെ ഓർമകൾക്ക് അന്‍പതു വയസ്
1940കളിലെ എത്യോപ്യ. തലസ്ഥാനമായ ആഡിസ് അബാബയിൽനിന്ന് അല്പം മാറിയുള്ള ആംബോ എന്ന സ്കൂളിൽ അന്നൊരു നാടകം അരങ്ങേറുന്നു- ജൂലിയസ് സീസർ. സ്കൂളിൽ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്ന മലയാളി അധ്യാപകൻ പോൾ വർഗീസാണ് മാർക് ആന്റണിയുടെ വേഷം ചെയ്യുന്നത്. നാടകം കാണാൻ വളരെ പ്രധാനപ്പെട്ടൊരാളെത്തി- വേറാരുമല്ല, എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സിലാസി! മറ്റൊന്നുകൂടിയുണ്ടായി. മാർക് ആന്റണിയുടെ പ്രകടനം അദ്ദേഹത്തെ വിസ്മയിപ്പിച്ചു. നാടകത്തിനുശേഷം പോൾ സാർ എത്യോപ്യൻ ഭാഷയായ അമാറികിൽ നടത്തിയ പ്രസംഗം ചക്രവർത്തിയെ അക്ഷരാർഥത്തിൽ അതിശയിപ്പിക്കുകയും ചെയ്തു. അവിടെ തുടങ്ങുന്നു, ഹെയ്ലി സിലാസി ചക്രവർത്തിക്ക് പോൾ സാറും കേരളവുമായുള്ള ബന്ധം. അക്കാലത്ത് ഒട്ടേറെ മലയാളികൾ എത്യോപ്യയിൽ അധ്യാപകരായി ജോലിചെയ്തിരുന്നു. പോൾ സാറിനോടുള്ള സ്നേഹബഹുമാനങ്ങളാൽ ചക്രവർത്തി അദ്ദേഹത്തെ തലസ്ഥാനത്തുള്ള ഹെയ്ലി സിലാസി ഹയർ സെക്കൻഡറി സ്കൂളിലേക്കു കൊണ്ടുവന്നു. അവർ തമ്മിലുള്ള ബന്ധം ഉൗഷ്മളമായി ദീർഘകാലം തുടർന്നു. പിന്നീട് നാട്ടിലേക്കു തിരിച്ചുപോരാൻ പോൾ വർഗീസ് തീരുമാനമെടുത്തപ്പോൾ എത്യോപ്യയിൽ തുടരാൻ ചക്രവർത്തി ഏറെ സ്നേഹപൂർവം നിർബന്ധിച്ചിരുന്നു. എങ്കിലും മടങ്ങാതെ നിവൃത്തിയില്ലെന്ന നിലപാടിലായിരുന്നു പോൾ സാർ.
ചക്രവർത്തി കേരളത്തിൽ
1956ൽ ഇന്ത്യ സന്ദർശിച്ചവേളയിൽ ഹെയ്ലി സിലാസി കേരളത്തിലുമെത്തി. പോൾ വർഗീസിനെ വിളിച്ചുവരുത്തി സൗഹൃദം പങ്കിടാനും അദ്ദേഹം മറന്നില്ല. കേരളത്തിലെ വിദ്യാഭ്യാസ രീതികളും അധ്യാപകരെയും ചക്രവർത്തിക്ക് വലിയ മതിപ്പായിരുന്നു. ഈ ഇഷ്ടംമൂലം ഒട്ടേറെ മലയാളികൾക്ക് ആഡിസ് അബാബയിൽ അധ്യാപകരായി ജോലിചെയ്യാൻ കഴിഞ്ഞു. നിയമപാലകരായും ഏറെപ്പേർ അവിടെ ജോലിചെയ്തിരുന്നു. ഇവരെയെല്ലാം അന്നാട്ടുകാർ ഏറെ ബഹുമാനിക്കുകയും ചെയ്തു. മറ്റൊരു ചരിത്രപരമായ കൗതുകംകൂടി പോൾ വർഗീസിന്റെ കാര്യത്തിലുണ്ട്. വൈദികനാവുക എന്ന തീരുമാനത്തിലാണ് അദ്ദേഹം എത്യോപ്യയിലെ അധ്യാപക ജോലി വേണ്ടെന്നുവച്ച് നാട്ടിലേക്കു മടങ്ങിയത്. അദ്ദേഹം തന്റെ ആഗ്രഹം പൂർത്തീകരിക്കുകയും പിന്നീട് പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയായി സഭയെ നയിക്കുകയും ചെയ്തു. ചക്രവർത്തി കേരളത്തിലെ ഓർത്തഡോക്സ് സഭയുമായി വലിയ സൗഹൃദവും സാഹോദര്യവും പങ്കിടുകയും പള്ളികൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
അവസാനത്തെ ചക്രവർത്തി
എത്യോപ്യയുടെ അവസാനത്തെ ചക്രവർത്തിയാണ് ഹെയ്ലി സിലാസി. 1892 ജൂലൈ 23ന് മക്കോണൻ മൈക്കിൾ- യെഷീമെ ഉബറ്റ് അലി എന്നിവരുടെ മക്കളായി ജനിച്ചു. റാസ്തഫാരി മക്കോണൻ എന്നായിരുന്നു ആദ്യത്തെ പേര്. 1930 ഏപ്രിൽ രണ്ടു മുതൽ 1974 സെപ്റ്റംബർ 12 വരെ എത്യോപ്യയുടെ ചക്രവർത്തിയായിരുന്നു. ചക്രവർത്തിനി സെവ്ഡിറ്റുവിന്റെ കാലത്ത് പൂർണ അധികാരമുള്ള റീജന്റ് ആയി പ്രവർത്തിച്ചിരുന്നതിനാൽ രാജ്യഭരണത്തിൽ ശക്തമായ അടിത്തറയും അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി 1931ൽ അദ്ദേഹം പുതിയ ഭരണഘടനയുണ്ടാക്കി. 1942ൽ അടിമത്തം നിരോധിക്കുകയും ചെയ്തു. എത്യോപ്യയെ ഇറ്റലിയുടെ അധിനിവേശത്തിൽനിന്നു മോചിപ്പിക്കാൻ ഇറ്റാലിയൻ ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്ത് പരാജയപ്പെടുകയും ഇംഗ്ലണ്ടിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. വിദേശരാജ്യങ്ങളിലിരുന്നും അദ്ദേഹം സ്വാതന്ത്ര്യത്തിനായി പല പരിപാടികളും ആസൂത്രണംചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎൻ എത്യോപ്യക്കും എറിത്രിയക്കും തുല്യ അവകാശങ്ങളോടുകൂടി അദ്ദേഹത്തിനു കൈമാറി. എന്നാൽ എറിത്രിയയെ അദ്ദേഹം എത്യോപ്യയുടെ പ്രവിശ്യ മാത്രമാക്കി. ഇതിനെതിരേ വ്യാപകമായ എതിർപ്പാണുയർന്നത്. പിൽക്കാലത്ത് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്നെങ്കിലും നാട്ടിൽ സിലാസിക്കെതിരേ അടിയൊഴുക്കുകളുണ്ടായി. ഏകാധിപത്യശൈലിയിൽ എതിരാളികളോടു ക്രൂരമായി പെരുമാറുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു.
പട്ടാള അട്ടിമറി
രാജ്യത്തെ അസ്വസ്ഥതകൾ മുതലെടുത്ത് ഡെർഗ് എന്ന പട്ടാള മധ്യനിരയുടെയും പോലീസിന്റെയും അതിർത്തിസേനയുടെയും കൂട്ടായ്മ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഹെയ്ലി സിലാസിയുടെ ഭരണത്തെ അട്ടിമറിച്ചു. ഡെർഗ് നേതാവായ മങ്കിസ്തു ഹെയ്ലി മറിയം എന്ന പട്ടാള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 1974 സെപ്റ്റംബർ 12ന് പുതിയ പട്ടാളഭരണം നിലവിൽവന്നു. പട്ടാളത്തിന്റെ കീഴിൽ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു. മങ്കിസ്തുവിന്റെ ഭരണവും 80കളിൽ പല എതിർപ്പുകൾക്കും സാന്പത്തിക അസ്ഥിരതയ്ക്കും ആഭ്യന്തര കലാപങ്ങൾക്കും കാരണമായി. 1991ൽ മേയിൽ എത്യോപ്യൻ പീപ്പിൾസ് റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് ഭരണം കൈയടക്കി. മങ്കിസ്തു സിംബാബ്വേയിലേക്കു പലായനംചെയ്തു.
ചക്രവർത്തിയുടെ മരണം
1974ൽ അധികാരം നഷ്ടപ്പെട്ട ഹെയ്ലി സിലാസിയെ പട്ടാളം വീട്ടുതടങ്കലിലാക്കിയിരുന്നു. ഒരുകൊല്ലം കഠിനമായ തടവിലിട്ട് 1975 ഓഗസ്റ്റ് 27നു മങ്കിസ്തുവിന്റെ മേൽനോട്ടത്തിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചക്രവർത്തിയുടെ കാര്യാലയത്തിനടിയിൽ മറവുചെയ്തു. മങ്കിസ്തു 1991ൽ പലായനംചെയ്തശേഷം പിറ്റേക്കൊല്ലമാണ് ജനം സിലാസിയുടെ ഭൗതിക ശരീരം കണ്ടെത്തി വീണ്ടും സംസ്കരിച്ചത്. മലയാളികളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്ത ചക്രവർത്തി ഓർമയായിട്ട് അന്‍പതു വർഷം.
പ്രണയക്കടലാഴങ്ങളിൽ...
മലയാളത്തിലെ ആദ്യ ക്യാന്പസ് നോവലായ ഉൾക്കടൽപ്രകാശിതമായിട്ട് അരനൂറ്റാണ്ട്
കൈകാലുകളിൽ ചങ്ങല വീണ കാമുകൻ ഇരുന്പഴികൾക്കപ്പുറം നില്ക്കുന്നു. ഹൃദയസഖിയുടെ കണ്ണീരൊപ്പാൻ അയാൾക്കു കഴിയുന്നില്ല. (ഉൾക്കടൽ) സത്യമാണിത്. ഇങ്ങനെ ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. സമൂഹവും അധികാരവ്യവസ്ഥിതിയും മനുഷ്യരുടെ ചിന്തകളെപ്പോലും വിഷംതേച്ച ശൂലമുനയിൽ കുത്തിനിർത്തിയിരുന്ന ഒരു കാലം. ആകാശത്തിലേക്കു പറന്നുയരാൻ അനുവദിക്കാതെ പ്രണയ വെള്ളരിപ്രാവിന്റെ ചിറകുകൾ സൂചിയും നൂലുംകൊണ്ട് തുന്നിക്കെട്ടിയിരുന്ന കാലം. പ്രണയം ചാവുദോഷമായി കണ്ടിരുന്ന അക്കാലഘട്ടത്തിന്റെ പൊള്ളുന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഉൾക്കടൽ. ജീവിതത്തിന്റെ മധ്യാഹ്നത്തിൽനിന്ന് തിരിഞ്ഞുനോക്കുന്പോൾ കഥാകാരനറിയുന്നു, പറയുന്നു- താനുൾപ്പെടുന്ന ഒരു തലമുറ പ്രണയത്തിന്റെ ശവപേടകവും വഹിച്ച് യാത്രചെയ്യാൻ വിധിക്കപ്പെട്ടവരാണെന്ന്. എങ്കിലും പ്രണയഹൃദയം അറുത്തെടുത്ത ആ രാപകലുകൾക്ക് നമുക്ക് നന്ദിപറയാം. കാരണം പ്രണയനോവിന്റെ ഉൾക്കടൽ സമ്മാനിച്ചത് പൊയ്പ്പോയ ആ കറുത്ത കാലമാണ്. മികച്ച കഥകളുടെ, നോവലുകളുടെ, ജീവചരിത്രങ്ങളുടെ, സഞ്ചാര സാഹിത്യത്തിന്റെ ശില്പിയാണ് ഓണക്കൂർ. എങ്കിലും പലപ്പോഴും വായനക്കാർ ഓണക്കൂറിനെ ഉൾക്കടലുമായി ചേർത്തുവയ്ക്കുന്നു. ഉരുകിനീറുന്ന കാമുക ചിത്രത്തിന് ജോർജ് ഓണക്കൂറിന്റെ മുഖം നൽകുന്നു.1973ലാണ് ഉറൂബ് പത്രാധിപരായിരുന്ന കേരളദേശത്തിൽ ഉൾക്കടൽ തുടർനോവലായി പ്രസിദ്ധീകരിക്കപ്പെടുന്നത്. 1975 ഓഗസ്റ്റിൽ എസ്പിസിഎസ് പ്രസിദ്ധീകരിച്ച ആദ്യ കാന്പസ് നോവലായ ഉൾക്കടൽ പുറത്തുവന്നു. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ വരച്ച കവർചിത്രം വ്രണിതഹൃദയങ്ങളുടെ പ്രതീകമായി. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ പുറത്തുവന്ന നിരവധി പതിപ്പുകളിലൂടെ ആയിരക്കണക്കിനു വായനക്കാർ, മാറിയ തലമുറകൾ ഉൾക്കടൽ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. വിരഹവിങ്ങലിൽ നീറിനടക്കുന്ന ഒരു രാഹുലന്റെ കഥ മാത്രമല്ല ഉൾക്കടൽ, യുക്തിബോധത്തിന്റെ കണ്ണുകൾക്കു കാണാൻ കഴിയാത്ത ജന്മാന്തര യാത്രയുടെ, കാർമികചക്രത്തിന്റെ സാക്ഷ്യം കൂടിയാണത്. ശാപത്തീയിൽ ചിറകുകൾ എരിഞ്ഞുപോയൊരു ഗന്ധർവശലഭത്തിന്റെ ജനിമൃതിചക്രം. വെറുതെയല്ല, ഉൾക്കടൽ എന്ന സിനിമയിൽ "സപ്തവർണ ചിറകു കരിഞ്ഞൊരു സ്വപ്നശലഭം ഞാൻ’ എന്ന് രാഹുലനെ കുറിച്ച് ഒ.എൻ.വി. എഴുതിപ്പോയത്! കവികൾ ത്രികാലജ്ഞാനികളാണല്ലോ. എങ്കിലും ഉൾക്കടലിനൊടുവിൽ, ഒടുവിലെങ്ങോ രാഹുലനു ശാപമോക്ഷമുണ്ട്. വെന്തുനീറിക്കൊണ്ടിരിക്കുന്ന തന്റെ ജന്മത്തിലേക്ക് റീനയെ രാഹുലൻ ക്ഷണിക്കുന്നുണ്ട്. ജീവിതവും മരണവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു മനസ്. പുഴയിൽ നീന്തിക്കുളിക്കുവാനും ശവമായി ഒഴുകിനടക്കാനും കൊതിക്കുന്ന രാഹുലന്റെ മനസ്. പ്രണയത്തിന്റെ സൂര്യവെളിച്ചത്തിൽ മാത്രം ജീവൻ തുടിക്കുന്ന രാഹുലനെ അവതരിപ്പിക്കുന്ന നോവലിസ്റ്റിന്റെ ക്രാഫ്റ്റും ഏറെ സവിശേഷമാണ്. ആധുനികസങ്കേതങ്ങളും കാല്പനിക തുടിപ്പുകളും ഇഴചേരുന്ന ഉൾക്കടലിന്റെ രചനാ സങ്കേതത്തെക്കുറിച്ചും സാഹിത്യനിരൂപകന്‍മാർ ഏറെ ചർച്ചചെയ്തിട്ടുള്ളതാണ്. വായനക്കാരെ പ്രണയത്തിന്റെ ഉമിത്തീയിൽ ഉരുക്കിയ, നക്ഷത്രവെളിച്ചത്തിൽ ഉണർത്തിയ ഉൾക്കടലിന്റെ ശില്പി ഡോ. ജോർജ് ഓണക്കൂർ സംസാരിക്കുന്നു.
പുസ്തകം അരനൂറ്റാണ്ടിലെത്തുന്പോൾ എന്താണ് മനസിൽ?
ഏറെ സന്തോഷമുണ്ട്. അഭിമാനമുണ്ട്. ഓണക്കൂർ എന്ന് ഗ്രാമത്തിന്റെ പേരു ശിരോലിഖിതമാക്കിയ ഒരാൾകൂടിയാണ് ഞാൻ. എനിക്കു ലഭിക്കുന്ന ഓരോ അംഗീകാരവും എന്റെ നാടിന്റേതുകൂടിയാണ്. അവാർഡുകൾ ലഭിക്കുന്പോൾ എന്റെ നാട്ടുകാർ എന്നെ വിളിച്ച് അവരുടെ സന്തോഷം പങ്കുവയ്ക്കാറുണ്ട്. എനിക്കേറെ അഭിമാനം തോന്നുന്ന നിമിഷങ്ങളാണത്. ഉൾക്കടൽ പുസ്തകരൂപത്തിൽ എത്തിയതിന്റെ അന്‍പതാം വാർഷികത്തിലും ഇതേ അഭിമാനം തന്നെയാണ് അനുഭവപ്പെടുന്നത്.
ഗ്രീക്ക് ട്രാജഡികളിൽ വിധിയാണ് മനുഷ്യദുരന്തങ്ങളുടെ കാരണം. ഷേക്സ്പീരിയൻ ദുരന്തങ്ങളിലാകട്ടെ മുഖ്യകഥാപാത്രങ്ങളുടെ സ്വഭാവവും പ്രകൃതവുമാണ് പലപ്പോഴും ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്നത്. ഉൾക്കടലിലെ നായകനിൽ ഈ രണ്ടു ഘടകങ്ങളും ജീവിതദുരന്തങ്ങൾക്ക് കാരണമാകുന്നില്ലേ?
അതേ. ഉൾക്കടലിൽ വിധിയും രാഹുലന്റെ മനസും ഇടകലരുന്നുണ്ട്. വിധിയുടെ നിഴലുകൾ രാഹുലന്റെ ജീവിതത്തിൽ പതിക്കുന്നുണ്ട് എന്നുപറയാം. അതുകൊണ്ടാണ് നോവലിൽ പലയിടത്തും ഇത്തരം പരാമർശങ്ങൾ കടന്നുവരുന്നത്.
ഡോ. ജോർജ് ഓണക്കൂറിന്റെ ജീവിതത്തിൽ ഇഴചേർന്നവരുടെ മുഖം നോവലിലെ കഥാപാത്രങ്ങൾക്ക് ഉണ്ടോ? ഉൾക്കടലിലെ റീനയിൽ കഥാകാരന്റെ ഉള്ളിൽ ആഴ്ന്നിറങ്ങിയ മൂവാറ്റുപുഴ നിർമല കോളേജിലെ സഹവിദ്യാർഥിനി ഉണ്ടെന്നു പറയാമോ?
പൂർണമായും അങ്ങനെ പറയാനാവില്ല. എന്റെ ജീവിതവുമായി ബന്ധപ്പെട്ടവരുടെ സാദൃശ്യം ഉണ്ടെന്നു പറയുന്നതാവും നല്ലത്. റീനയും അങ്ങനെതന്നെ. രാഹുലന്റെ അച്ഛനെ സൃഷ്ടിക്കുന്പോൾ പക്ഷേ, സ്നേഹം പുറമേ പ്രകടിപ്പിക്കാത്ത, എന്നും ഒരു എതിരാളിയെപ്പോലെ എന്നെ കണ്ടിരുന്ന എന്റെ അച്ഛനെ പകർത്തുകയായിരുന്നു.
കൗമാരത്തിലെ പ്രണയം അല്ലെങ്കിൽ റീന വീണ്ടും ഒരു ദേവതയായി മുന്നിൽ വന്നിട്ടുണ്ടല്ലോ. ജീവിതത്തിൽ രണ്ടുസാഹചര്യങ്ങളിൽപ്പെട്ട പ്രണയിതാക്കൾ നീണ്ട വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്പോൾ പ്രണയത്തിന്റെ മാറ്റ് കുറയുന്നത് സ്വാഭാവികമല്ലേ?
അങ്ങനെ കരുതുന്നില്ല. ഹൃദയത്തോട് ഒട്ടിച്ചേർന്നുനിന്ന പ്രണയിനിയോട് ഉള്ളിലുള്ള പ്രണയം കാലമെത്ര കഴിഞ്ഞാലും മാറണമെന്നില്ല. പിന്നെ ജീവിതസാഹചര്യങ്ങൾ കാരണം പുറമേ പ്രകടിപ്പിക്കാറില്ല എന്നു മാത്രം. ഉൾക്കടലിലെ നായികാ കഥാപാത്രമായ റീനയിലേക്ക് ഞാൻ ജീവൻ പകർന്ന കോളജ് പഠനകാലത്തെ സഹവിദ്യാർഥിനിയെ നീണ്ട മുപ്പതുവർഷങ്ങൾക്കുശേഷം കണ്ടിട്ടുണ്ട്. കുറച്ചുനേരം സംസാരിച്ചു. പിന്നെ രണ്ടുവഴിക്ക് പിരിഞ്ഞു. ഭാര്യയും അമ്മയും മുത്തശിയുമാണ് പഴയ റീന. ആ സത്യം എന്റെ ഉള്ളിലുണ്ട്. അതേ വികാരംതന്നെയാവും എന്റെ സഹവിദ്യാർഥിനിക്കും ഉണ്ടായിരുന്നത്. എന്നുകരുതി ആത്മാവിൽ ചേർന്നുപോയവൾ മാഞ്ഞുപോകണമെന്നില്ല. ഉള്ളിൽ ഉറഞ്ഞുപോയ ഈ സ്നേഹവും വിങ്ങലുമാകാം എഴുത്തിലൂടെ പുറത്ത് വരുന്നത്. ഉൾക്കടലും അങ്ങനെ തന്നെ.
യൂട്യൂബിൽ ഉൾക്കടൽ സിനിമയിലെ ഗാനങ്ങൾ കേട്ടാസ്വദിക്കുന്ന മുൻതലമുറ എഴുതുന്ന കമന്റുകൾ ഉണ്ട്. പ്രണയം സാക്ഷാത്ക്കരിക്കാൻ കഴിയാതെ നീറി ദഹിച്ചവരുടെ മനസല്ലേ അത്?
പ്രണയം സത്യസന്ധമായി സാക്ഷാത്കരിക്കുന്പോൾ അത് കാലാതിവർത്തിയാവും എന്ന് തോന്നാറുണ്ട്. ഉൾക്കടലിലും അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്.
സങ്കോചമില്ലാതെ തുറന്ന് പ്രണയിക്കുന്ന ചെറുപ്പക്കാരുടെ കാലമാണിത്. ടോക്സിക് ബന്ധങ്ങളുടെ നീരാളിപ്പിടിത്തത്തിനിടയിലും ഉൾക്കടൽ വായിക്കപ്പെടുന്നുണ്ട്. ഇത് ഒരു വൈരുധ്യമായി അനുഭവപ്പെടുന്നില്ലേ?
കാലം മാറുന്പോൾ പ്രണയത്തിനു രൂപാന്തരം സംഭവിക്കുന്നുവെന്നേയുള്ളൂ. പ്രണയത്തിന്റെ "സത്ത’ അല്ലെങ്കിൽ സത്യം എല്ലാ കാലത്തും ഒന്നുതന്നെയല്ലേ. ഇന്ന് പരസ്യമായി പ്രണയിക്കുന്ന ചെറുപ്പക്കാരുടെ പ്രണയവും തീക്ഷ്ണംതന്നെയാണെന്ന് ഞാൻ കരുതുന്നു. മുൻ തലമുറ അവരുടെ പ്രണയത്തെ മുറുകെപ്പിടിച്ചപ്പോൾ പുതിയകാലത്തെ പല ചെറുപ്പക്കാർക്കും പ്രണയവും താല്ക്കാലികമാണ്. എങ്കിലും അവർ പ്രണയിക്കുന്നില്ല എന്ന് പറയാൻ കഴിയില്ല. പഴയ തലമുറയ്ക്ക് പ്രണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉണ്ടായിരുന്ന മൂല്യബോധം ഇവർക്കുണ്ടാകുന്നില്ല എന്നു മാത്രം. മാറിയ സാഹചര്യങ്ങൾ അതി നൊരു വലിയ കാരണമാണ്. മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉൾപ്പെടെയുള്ള പുതിയ സാങ്കേതികതയുടെ കടന്നുകയറ്റം ഒരു വലിയ കാരണമാണെന്ന് പറയാം. കാലത്തിനു മായ്ച്ചുകളയാൻ കഴിയാത്ത പ്രണയത്തിന്റെ ഉൗഷ്മളഭംഗികളാണ് ഉൾക്കടലിലുള്ളത്.
ആദ്യത്തെ കാന്പസ് നോവൽ എന്ന നിലയിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഉൾക്കടൽ ആഘോഷിക്കപ്പെടുന്നതിനെ നോവലിസ്റ്റ് എങ്ങനെ കാണുന്നു?
കാന്പസിൽ നടക്കുന്ന പ്രണയകഥ എന്ന നിലയിലല്ല ഉൾക്കടൽ വിലയിരുത്തപ്പെടുന്നത്. കാന്പസിനെതന്നെ പ്രണയമാക്കുന്ന ഒരു നോവലാണ് ഉൾക്കടൽ. കാന്പസിന്റെ സമഗ്രത എന്നുപറയാം. കോളജിൽ സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും മാത്രമല്ല കലാസാഹിത്യപരമായ ഒരു അന്തരീക്ഷം തീർക്കാനും എനിക്ക് ഭാഗ്യവശാൽ സാധിച്ചിട്ടുണ്ട്. ഞാൻ പഠിച്ച സെന്റ് ബെർക്ക്മാൻസ് കോളജിലായാലും നിർമല കോളജിലായാലും പഠിപ്പിച്ച മാർ ഇവാനിയോസ് കോളജിലായാലും കാന്പസിന്റെ ഉള്ളാഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. കോളജ് യൂണിയൻ ചെയർമാൻ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ നിലകളിലെ പ്രവർത്തനം അതിനു സഹായകമായി. മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായിരിക്കുന്പോൾ നാടക ക്ലബ്, സിനി ആർട്സ് ക്ലബ്, കാന്പസ് ദിനപത്രം എന്നിവയ്ക്ക് തുടക്കം കുറിക്കാനായി. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ചലച്ചിത്രതാരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള എന്റെ ശിഷ്യരുടെ കലാ സാഹിത്യരംഗത്തെ മുന്നേറ്റത്തിനു തുടക്കംകുറിക്കാനായി എന്നതും ഈ സമയത്ത് ഓർമിക്കുന്നു. കാന്പസിൽ ഞാൻ ജീവിക്കുകയായിരുന്നു എന്നുപറയാം. ഇതെല്ലാം ഉൾക്കടലിൽ വൈകാരികതയ്ക്ക് ആഴംകൂട്ടി.
ഉൾക്കടലിനെ അഭ്രപാളിയിൽ ഒരു പ്രണയകാവ്യമായി മാറ്റിയിട്ടുണ്ടല്ലോ കെ.ജി. ജോർജ്. ഉൾക്കടൽ സിനിമയാവുന്പോൾ അതിന്റെ തിരക്കഥ രചിച്ചതും നോവലിസ്റ്റ് തന്നെയാണ്.
അതെ. കെ.ജി. ജോർജ് എന്ന സംവിധായക പ്രതിഭയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഉൾക്കടൽ. നോവലിന്റെ ആത്മാവുചോരാതെതന്നെയാണ് സിനിമ വന്നിട്ടുള്ളത്.
ആകാശവാണിയിൽ പ്രക്ഷേപകനായിരുന്ന വേണു നാഗവള്ളിയെ രാഹുലനായി മാറ്റുന്നത് എങ്ങനെയാണ്?
എന്റെ ആത്മസുഹൃത്തായ പ്രശസ്ത സംവിധായകൻ പി. പത്മരാജനാണ് ഇതിനുപിന്നിൽ. നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ മകനായ വേണുവിനെ എനിക്ക് നേരത്തേ പരിചയമുണ്ട്. ആകാശവാണി വഴിയുള്ള ബന്ധമാണ്. ഉൾക്കടൽ സിനിമയാകുന്നു എന്ന കാര്യമറിഞ്ഞപ്പോൾ അതിലെ നായകനാകാൻ പറ്റിയ ആൾ വേണു നാഗവള്ളി ആണെന്ന് പത്മരാജനാണ് പറയുന്നത്. എന്റെ നോവലുകൾ എല്ലാം വായിക്കുന്ന, എന്റെ ഹൃദയത്തോട് എന്നും ചേർന്നുനിന്ന ഒരാളാണ് പത്മരാജൻ. പത്മരാജന്റെ സഹപ്രവർത്തകനായിരുന്നു വേണു നാഗവള്ളി. കൂന്പിയടഞ്ഞ കണ്ണുകളും കുനിഞ്ഞ മുഖവുമായി നടന്നിരുന്ന വേണു നാഗവള്ളിയിൽ വിരഹാർത്തനായ രാഹുലനെ കണ്ടെത്താൻ പത്മരാജൻ എന്ന സംവിധായകപ്രതിഭയ്ക്കു കഴിഞ്ഞു. ഒരു ചലച്ചിത്ര നടനാകാൻ വേണു ആഗ്രഹിച്ചിരുന്നോ എന്നുപോലും നിശ്ചയമില്ലാത്ത സമയത്താണ് രാഹുലനായി വേണു മാറുന്നത്.
പത്മരാജൻ കണ്ടെത്തിയ രാഹുലനെ സംവിധായകൻ കെ.ജി. ജോർജും ഉൾക്കടലിന്റെ സ്രഷ്ടാവും തിരക്കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറും എങ്ങനെയാണ് സത്യമാക്കിയത് ?
തിരുവനന്തപുരത്തെ രാജധാനി ടൂറിസ്റ്റ് ഹോമിൽവച്ചായിരുന്നു വേണുവുമായുള്ള കൂടിക്കാഴ്ച. സിനിമാചർച്ചയുമായി ബന്ധപ്പെട്ട് കെ.ജി. ജോർജും ഛായാഗ്രാഹകൻ ബാലു മഹേന്ദ്രയും നിർമാതാവ് കെ.ജെ. തോമസും ഞാനും ഉൾപ്പെടെയുള്ളവർ ഇരുന്ന മുറിയിലേക്ക് വേണു കയറിവന്ന രംഗം മറക്കാൻ കഴിയുന്നതല്ല. ചെറിയ മഴയുള്ള ഒരു പകലായിരുന്നു. റെയിൻകോട്ടിട്ട് മുടിയിൽ തടഞ്ഞുനിന്നു മഴത്തുള്ളികളെ കൈ കൊണ്ട് മെല്ലെ തട്ടിമാറ്റി മുറിയിലേക്ക് കയറിവന്ന വേണുവിനെ കണ്ടയുടനെ ബാലു മഹേന്ദ്ര പറഞ്ഞു- ഇതാ നമ്മുടെ രാഹുലൻ എത്തിക്കഴിഞ്ഞു എന്ന്. ബാലു മഹേന്ദ്രയുടെ വാക്കുകൾ പിന്നീട് സത്യമാവുകയും ചെയ്തു.
ഒ.എൻ.വി. എഴുതിയതുപോലെ പളുങ്കുചിറകുകൾവീശി ദേവദൂതിയെപ്പോലെ, റീനയായി എത്തിയ ശോഭയും ഒരു നഷ്ടവസന്തമായി മാറിയില്ലേ?
അതെ. ഇന്നും തിരുവനന്തപുരം നഗരത്തിലെ പ്ലാമൂടിനടുത്തുള്ള ജിൻസ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിലെ റോഡിലൂടെ പോകുന്പോൾ വലിയ വേദന തോന്നാറുണ്ട്. ഉൾക്കടലിന്റെ ഷൂട്ടിംഗ് സമയത്ത് കെ.ജി. ജോർജും ബാലു മഹേന്ദ്രയും ഉൾപ്പെടെയുള്ളവർ അവിടെയാണ് താമസിച്ചിരുന്നത്. സിനിമയുടെ പ്രധാന ചർച്ചകൾനടന്നതും ഇതേ ഹോട്ടലിലാണ്. ശോഭയെ ഞാൻ ആദ്യംകാണുന്നതും ജിൻസ് ഇന്റർനാഷണലിൽ വച്ചുതന്നെ. ഒരു നായികയെന്ന നിലയിലല്ല ചെറിയൊരു പെണ്‍കുട്ടി എന്ന നിലയിലാണ് സെറ്റിലുള്ളവർ ശോഭയെ കണ്ടിരുന്നത്. ജീവിതത്തിൽ കുട്ടിത്തവും കുറുന്പുമൊക്കെയായി നടന്നിരുന്നുവെങ്കിലും അഭിനയകാര്യം വരുന്പോൾ വളരെ ഗൗരവമായ സമീപനം തന്നെയായിരുന്നു. അഭിനയിക്കുന്നതിനുമുന്പ് സംശയങ്ങൾ തിരക്കഥാകൃത്തുകൂടിയായ എന്നോട് ചോദിക്കുന്നതും ഓർമിക്കുന്നു.
ഓണക്കൂറിന്റെ ഉള്ളിലെ "റീന’യും ശോഭ ജീവൻ പകർന്ന റീനയും എവിടെവച്ചാണ് ഒന്നായത്. ഇത്രയും സിന്പിളായ ശോഭയിലേക്ക് എങ്ങനെയാണ് നിർമല കോളജിലെ റീന കടന്നുകയറിയത് ?
അത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതെന്നേ പറയാൻകഴിയൂ. ഉൾക്കടലിൽ റീനയായി അഭിനയിക്കുന്പോൾ സഹവിദ്യാർഥിനിയുടെ അതേ രൂപവും ഭാവവും സംസാരവുമൊക്കെ കൈവന്നതുപോലെയായിരുന്നു. ശോഭ തലമുടി പിന്നിയിടുന്നതുപോലും എന്റെ പ്രണയിനിയെപ്പോലെയായിരുന്നു.
മലയാളത്തിന്റെ അഭിനയപ്രതിഭയായ തിലകന്റെ രണ്ടാമത്തെ സിനിമയാണ് ഉൾക്കടൽ, തിലകന്റെ സിനിമാ ജീവിതത്തിൽ ഉൾക്കടൽ വലിയ ഒരു ബ്രേക്കായിരുന്നു എന്നു പറയാറുണ്ടല്ലോ?
അതെ. സിനിമയുടെ നിർമാതാവായ കെ.ജെ. തോമസ് മുണ്ടക്കയം സ്വദേശിയാണ്. തോമസാണ് സ്വന്തം നാട്ടുകാരനായ തിലകനെ ഉൾക്കടലിന്റെ ഭാഗമാക്കുന്നത്. ഹൃദയംനീറ്റുന്ന അനുഭവത്തിന്റെ തീയിൽതൊട്ട് ഞാനെഴുതിയ കർക്കശക്കാരനായ അച്ഛനായി തിലകൻ അക്ഷരാർഥത്തിൽ മാറുകയും ചെയ്തു. കൂട്ടത്തിൽ പറയട്ടെ, ജലജ, രതീഷ് എന്നീ അഭിനേതാക്കൾക്കും വലിയൊരു അഭിനയസാധ്യതയാണ് ഉൾക്കടൽ തുറന്നു നല്‍കിയത്.
ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഗാനം മാത്രമാണ് സിനിമയിൽ ലിപ് മൂവ്മെന്റ് ഉള്ള ഗാനം. മറ്റു ഗാനങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതൊരു പോരായ്മയായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?
ശീർഷകഗാനം ഉൾപ്പെടെ ഒ.എൻ.വി.യും എം.ബി. ശ്രീനിവാസനും ചേർന്ന് ഒരുക്കിയ അതിമനോഹരങ്ങളായ അഞ്ച് ഗാനങ്ങളാണ് ഉൾക്കടലിൽ ഉള്ളത്. സിനിമാ ചിത്രീകരണസമയത്ത് യേശുദാസ് അമേരിക്കയിലായിരുന്നതിനാൽ രംഗചിത്രീകരണത്തിനു ശേഷമാണ് യേശുദാസിന്റെ പാട്ട് റെക്കോർഡ് ചെയ്തത്. ജയചന്ദ്രനും സെൽമ ജോർജും പാടുന്ന ശരദിന്ദു മലർദീപനാളം നീട്ടി എന്ന പാട്ട് മാത്രമാണ് അഭിനേതാക്കൾ പാടുന്ന അനുഭവമുണ്ടാക്കുന്നത്. കെ.ജി. ജോർജിന്റെ ക്രാഫ്റ്റിന്റെ മികവുകൊണ്ടുതന്നെ യേശുദാസ് പാടുന്ന ഗാനങ്ങളും നായകനായ വേണുനാഗവള്ളി പാടുന്ന അതേ അനുഭൂതി പകർന്നുതരുന്നുണ്ട്.
ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് കഴിഞ്ഞ ഉടനെ എം.ബി. ശ്രീനിവാസൻ ഉച്ചത്തിൽ "എക്സലന്റ്' എന്ന് വിളിച്ചുപറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് ഡോ. ഓണക്കൂർ പറഞ്ഞിട്ടുണ്ടല്ലോ?
അതെ. ഇന്നലെയെന്നപോലെ റെക്കോർഡിംഗ് രംഗം എന്റെ മനസിലുണ്ട്. സിനിമയിലെ നായകനായ രാഹുലൻ കവിയാണ്. രാഹുലൻ കുറിച്ചുവച്ച കവിത നായികയായ റീന കണ്ടെടുത്ത് പാടുന്നതാണ് സന്ദർഭം. നായകനു വേണ്ടി ഒ.എൻ.വി. രചിച്ചതാണ് ശരദിന്ദുമലർദീപനാളം നീട്ടി എന്ന കവിത. കവിതയുടെ ആത്മാവിന് പോറൽ ഏൽപ്പിക്കാതെതന്നെ സർഗധനനായ എം.ബി.എസ്. സംഗീതം പകർന്നു. അടുത്തത് ആലാപനമാണ്. ഗായകരായ പി. ജയചന്ദ്രനും സെൽമ ജോർജും ഈ സംഗീതം ഹൃദയത്തിൽ ആവാഹിച്ച് പാടിയാലേ ഗാനം വിജയിക്കൂ. അതുകൊണ്ടുതന്നെ റെക്കോർഡിംഗ് സമയത്ത് എം.ബി.എസ്. വലിയ സംഘർഷത്തിലായിരുന്നു. എം.ബി.എസിന്റെ സംഗീതം അതുപോലെ ജയചന്ദ്രനും സെൽമ ജോർജും ഏറ്റവാങ്ങി എന്നു ബോധ്യമായപ്പോഴാണ് കൈ രണ്ടും ഉയർത്തി "എക്സലന്റ്' എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്.
ആ ഗാനമാണല്ലോ ഇന്നും കഥാകാരന്റെ റിംഗ്ടോണായി കേൾക്കുന്നത്?
അതേ. എത്രയോ വർഷങ്ങളായി ശരദിന്ദു മലർദീപനാളം നീട്ടി... തന്നെയാണ് എന്നെ ഫോണിൽ വിളിക്കുന്നവർ കേൾക്കുന്നത്. ഈ ഗാനം കേൾക്കാൻ വേണ്ടി സാറിനെ വിളിച്ചു എന്നുപറയുന്നവരുണ്ട്. പാട്ട് പൂർണമായി കേട്ടശേഷം സാർ ഫോണ്‍ എടുത്താൽ മതിയെന്ന് പറയുന്നവരും കുറവല്ല. വലിയ സന്തോഷമാണ് ഇന്നും ഗാനം ഇങ്ങനെ കൊണ്ടാടപ്പെടുന്നു എന്നു കാണുന്പോൾ.
ഉൾക്കടൽ നൽകിയ വലിയ സൗഭാഗ്യങ്ങളെക്കുറിച്ച് നോവലിസ്റ്റ് പറയാറുണ്ടല്ലോ?
അതെ. ഉൾക്കടൽ എന്ന നോവലും സിനിമയും എന്റെ സൗഭാഗ്യമാണ്. ഒരെഴുത്തുകാരൻ എന്ന നിലയിൽ എന്റെ അടിസ്ഥാനമുറപ്പിച്ചത് ഉൾക്കടൽ എന്ന നോവലാണ്. സാന്പത്തികമായ നേട്ടങ്ങളും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് സുദർശന എന്ന എന്റെ സ്വപ്നവീട് സത്യമാക്കാൻ സഹായിച്ചതും ഉൾക്കടൽതന്നെ.
മനംനിറച്ച് നാഗാ വസന്തോത്സവം
നാഗാലാൻഡിലെ പതിനേഴ് ഗോത്രവിഭാഗങ്ങൾ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഉത്സവകാലത്ത് നാഗാലാൻഡ് സന്ദർശിച്ച അനുഭവങ്ങൾ വായിക്കാം...
ക്രിസ്മസ് കാലമായിരുന്നു. ചാത്തെ നദിയോരത്തുകൂടി നാഗാലാൻഡിന്റെ തലസ്ഥാനനഗരിയായ കൊഹിമ ലക്ഷ്യമാക്കി വാഹനം പാഞ്ഞുകൊണ്ടിരുന്നു. അരില്ലോയുടെയും അല്ലീനയുടെയും റാൻഫാനിന്റെയും യാണ്പുഹോയുടേയും നാഗാ നാടോടിക്കഥകൾ പറഞ്ഞ് സഹയാത്രികരായ ഹാരിസും സുരേഷും ഷമീറും ഷാജിയും. ഇടയ്ക്കെവിടെയോവച്ച് നദി വഴിമുറിഞ്ഞു ദൂരേക്കുമറഞ്ഞു. ചുറ്റുപാടുകൾക്ക് മാറ്റങ്ങൾ വരികയാണ്. അസമിലെ അനന്തമായ നെൽപ്പാടങ്ങൾക്കും കർഷകമാടങ്ങൾക്കും പകരം വലിയ മലകളും കയറ്റിറക്കങ്ങളും തെളിയുന്നു. സമതലങ്ങളിലെ ചൂടിൽനിന്നു മലനിരകളിലെ കുളിരിലേക്ക്. വഴിയോരങ്ങളിൽ നിറപുഞ്ചിരിയുമായി പൈനാപ്പിൾ വിൽക്കുന്ന നാഗാ പെണ്‍കുട്ടികൾ. നേരമിരുട്ടിത്തുടങ്ങി. കൊഹിമയോട് അടുത്തുകൊണ്ടിരുന്നു. അടുക്കിവച്ചപോലെ മലഞ്ചെരിവുകളിൽ നിറയെ വീടുകൾ. ഉയരത്തിൽ മനോഹരങ്ങളായ പള്ളികൾ. നഗരത്തിലേക്ക് പ്രവേശിക്കാതെ ഇടവഴികളിലൂടെ കിസാമയിലേക്ക് തിരിഞ്ഞു. കിസാമ താഴ്വരയിലാണ് നാഗാലാൻഡിന്റെ ദേശീയോത്സവമായ ഹോണ്‍ബിൽ ഫെസ്റ്റിവൽ. കനംവയ്ക്കുന്ന ഇരുട്ടിനൊപ്പം തണുപ്പ് അരിച്ചുകയറുന്നു. കുന്നുകയറി ഏതൊക്കെയോ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ ആദ്യംകണ്ടത് ആളിക്കത്തുന്ന തീനാളങ്ങളാണ് . കൈകൾ തിരുമ്മി തണുപ്പകറ്റാൻ കുറേനേരം തീക്കുണ്ഡത്തിനു ചുറ്റിലുമിരുന്നു.
നാഗാലാൻഡിന്റെ പൈതൃകം
നിഗൂഢതകളിൽ മുഴുകിയ നാടെന്നാണ് നാഗാലാൻഡിന്റെ വിശേഷണം. യോദ്ധാക്കളുടെയും നർത്തകരുടെയും പർവതങ്ങളുടെയും വനങ്ങളുടെയും ഗോത്രസംസ്കൃതികളുടെയും നാട്. ചൈന വന്മതിലിനടുത്ത് പാർത്തിരുന്ന ജനസമൂഹമായിരുന്നു നാഗാ ജനതയുടെ പൂർവികർ. വന്മതിൽ കടന്ന് അവർ ചൈനയിലെ മഞ്ചൂരിയയിൽ എത്തി. കുറച്ചു കാലം അവിടെ തങ്ങിയശേഷം ബർമ നദികടന്ന് മണിപ്പുരിലെത്തി. അവിടെനിന്നു ജപ്ഫു പർവതം കടന്ന് നാഗാലാൻഡിലെത്തി വിവിധ മലകളിൽ താമസം തുടങ്ങി. പതിനേഴ് ഗോത്രവിഭാഗങ്ങളുണ്ട് നാഗാലാൻഡിൽ. പതിനാറായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടെങ്കിലും ഇരുപതു ലക്ഷം മാത്രമാണ് നാഗാലാൻഡിലെ ജനസംഖ്യ. സമതലങ്ങൾ കുറഞ്ഞ, കുന്നും മലകളുമായുള്ള ഭൂപ്രകൃതി. ആധുനിക ജീവിതസാഹചര്യങ്ങളിലും ഗോത്രപൈതൃകം മുറുകെപ്പിടിക്കുന്നതാണ് നാഗാലാൻഡിന്റെ സ്വത്വം. വേട്ട, കൃഷി, കൊയ്ത്ത്, വിവാഹം, യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പല ആചാരങ്ങളും. ആണ്ടിലൊരിക്കൽ പതിനേഴ് ഗോത്രവിഭാഗങ്ങൾ കിഗ്വാമയിലെ കിസാമ ഗ്രാമത്തിൽ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഡിസംബർ ഒന്നു മുതൽ പത്തു ദിവസം. ഗോത്രകലകളുടെ ഇതുപോലൊരു സമ്മേളനം അപൂർവം. മുളങ്കാടുകൾക്കിടയിൽ ആടിയുലയുന്ന ടെർമിനലിയ പൂക്കളും ചെറി ബ്ലോസം പൂക്കളും കണ്ടാണ് ഉറക്കമുണർന്നത്. മലയോരങ്ങളിലൂടെ കുറേദൂരം നടന്നു. ശരീരം വിറപ്പിച്ച് ചുറ്റിത്തിരിയുന്നൊരു ശീതക്കാറ്റ്. ഒരു മലയുടെ ചെരിവിലാകെ ഹോണ്‍ബിൽ ഫെസ്റ്റിവലിനെത്തുന്ന അതിഥികൾക്കുള്ള പല നിറങ്ങളിലുള്ള ടെന്റുകൾ. കുന്നുകളിലെ ഒറ്റപ്പെട്ട വീടുകളിൽനിന്നു കൗതുകത്തോടെ നോക്കിനിൽക്കുന്ന ഗ്രാമീണർ.
ഖൊനോമ ഗ്രാമം
കൊഹിമയിൽനിന്ന് ഇരുപത് കിലോമീറ്റർ മലഞ്ചെരിവുകളിലൂടെ സഞ്ചരിച്ച് 5,320 അടി ഉയരത്തിലേക്കു കയറിയാണ് ഖൊനോമയിൽ എത്തിച്ചേർന്നത്. ഇളവെയിൽ പരന്ന പ്രസന്നമായ അന്തരീക്ഷം. ചുറ്റുപാടും പച്ചപ്പുതുടിക്കുന്ന ഡിസുക്കോ താഴ്വരകളുടെ മുഗ്ധസൗന്ദര്യം. മലകൾക്കിടയിലെ തട്ടുകളായുള്ള കൃഷിയിടങ്ങൾ കാണുന്പോൾ ആരോ ആസ്വദിച്ചു വരച്ച ചിത്രംപോലെ തോന്നും. ഗ്രാമത്തിൽനിന്ന് അല്പം തെക്കോട്ടു മാറി ഉയരത്തിൽ ഖൊനോമ ബാപ്റ്റിസ്റ്റ് ദേവാലയം. മലനെറുകയിൽനിന്ന് ഇരുവശങ്ങളിലേക്കുമിറങ്ങുന്ന ചെരിവുകളിലാണ് അൻഗാമി ഗോത്രം നിവസിക്കുന്ന 424 വീടുകൾ. ഏഷ്യയിലെ ആദ്യത്തെ ഹരിതഗ്രാമമാണ് ഖൊനോമ. ട്രഗോപൻ പക്ഷികളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഇരുപത്തഞ്ച് ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലുള്ള പക്ഷിസങ്കേതത്തിനുള്ളിലാണ് ഗ്രാമം. ഗ്രാമത്തെ വലയംചെയ്യുന്ന കല്ലുകൾപാകിയ വൃത്തിയുള്ള പാത. ചപ്പുചവറുകളോ മാലിന്യങ്ങളോ എങ്ങുമില്ല. വിശ്രമസ്ഥലങ്ങളും പൊതുസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഗ്രാമത്തിന്റെ അകത്തളങ്ങൾ. മുളപ്പായയിൽ ഉണക്കുവാനിട്ടിരിക്കുന്ന ധാന്യങ്ങളും കാട്ടാപ്പിൾ തുണ്ടുകളും പലയിടത്തും കണ്ടു. പഴയ പോരാട്ടകഥകൾ പറഞ്ഞ് വെയിൽ കാഞ്ഞിരിക്കുന്ന മുതിർന്നവർ. ഉയരത്തിൽ കുത്തനെ ചെരിഞ്ഞ മേൽക്കൂരകളോടെയാണ് മൊരുങ്ങുകൾ എന്നറിയപ്പെടുന്ന അൻഗാമി ഭവനങ്ങൾ. വേട്ടയാടിയ മൃഗങ്ങളുടെ തലയോട്ടികൾ അലങ്കരിക്കുന്ന സ്വീകരണമുറികൾ. 1879 ൽ നിർമിച്ച സെമോമയിലെ ഖൊനോമ കോട്ടയ്ക്കു മുന്നിലെത്തി. ബ്രിട്ടീഷുകാർക്കെതിരേ അൻഗാമി യോദ്ധാക്കൾ ചെയ്ത ഖൊനോമയുദ്ധം ഈ കോട്ട കേന്ദ്രീകരിച്ചായിരുന്നു. പലതവണ ഖൊനോമകോട്ട തകർക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. പോരാളികൾക്കുള്ള യുദ്ധസ്മാരകങ്ങൾ ഗ്രാമത്തിലെങ്ങുമുണ്ട്.
ഹോണ്‍ബിൽ ഫെസ്റ്റിവൽ
ഖൊനോമയിൽനിന്നു മടങ്ങിയത് നേരെ ഹോണ്‍ബിൽ ഉത്സവത്തിലേക്കാണ്. കിസാമയിലെ നാഗാ പൈതൃക ഗ്രാമത്തിലെ പ്രധാന സ്റ്റേഡിയമാണ് ഉദ്ഘാടനവേദി. താഴ്വരകൾ പലവിധ സ്റ്റാളുകൾകൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. വലിയ തിക്കും തിരക്കും. പരന്പരാഗത ഗോത്രവേഷങ്ങൾ അണിഞ്ഞ നാഗാ സാംസ്കാരിക സംഘങ്ങൾ താളത്തിൽ ചുവടുകൾവച്ച് മുഖ്യാതിഥികളെ വരവേറ്റ് സ്റ്റേഡിയത്തിലേക്കു മാർച്ച് ചെയ്തു. തൂവൽ കിരീടങ്ങളും മാർച്ചട്ടയും ആയുധങ്ങളും ചുവന്ന മേലങ്കികളും അണിഞ്ഞ ഗോത്രനൃത്തസംഘങ്ങൾ ചടുലമായ ഈണത്തിൽ ഉച്ചത്തിൽ പാടിക്കൊണ്ടിരുന്നു. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം നിറങ്ങളുടെ ഉത്സവമായി മാറി. സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആയിരുന്നു ഇരുപത്തഞ്ചാം ഹോണ്‍ബിൽ ഫെസ്റ്റിവലിന്റെ ഉദ്ഘാടകൻ. പ്രൗഢഗംഭീരമായ സദസ്. ആദ്യ പ്രഭാഷണം കൊഹിമ ബിഷപ് ഡോ. ജയിംസ് തോപ്പിലിന്റേതായിരുന്നു. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ പാതിരാകഴിഞ്ഞും നീണ്ടു. തുടർന്നുള്ള പത്തു ദിവസങ്ങളിലും പകൽസമയങ്ങളിൽ വിവിധ ഗോത്രസംഘങ്ങളുടെ നൃത്തങ്ങളും രാത്രിയിൽ കലാ സന്ധ്യകളുമായിരുന്നു. നാഗാലാൻഡിലെ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പതിനേഴ് മൊരുങ്ങുകൾ പൈതൃക ഗ്രാമത്തിൽ സജ്ജമായിരുന്നു. സന്ദർശകർക്ക് മൊരുങ്ങുകൾ സന്ദർശിച്ച് ഗോത്രസംസ്കൃതി അടുത്തറിയനും ഗോത്രവിഭവങ്ങൾ രുചിക്കാനും അവസരം. ചുട്ട പന്നിയിറച്ചിയും റൈസ് ബീറുമാണ് പ്രധാനം. ഈച്ചകളെ വറുത്തതും റോസ്ബെല്ല ടീയും ഉണക്കിയ ഗൂസ്ബെറിയും കാട്ടാപ്പിളും പലതരം അച്ചാറുകളും തേനും വനവിഭവങ്ങളും കരകൗശല വസ്തുക്കളും വാങ്ങാം. പൈതൃക ഗ്രാമത്തിനുപുറത്തും വിപണനത്തിന്റെ വലിയ മേളകൾ. രാത്രിയിലെ മഞ്ഞും തണുപ്പും ആസ്വദിച്ച് ഉത്സവം ആഘോഷിക്കുന്ന സന്ദർശകരിൽ ഒട്ടേറെ മലയാളികളെ കണ്ടുമുട്ടി.
കൊഹിമ കത്തീഡ്രൽ
ഒരു സായാഹ്നത്തിലാണ് കൊഹിമയിലെ ആരാഡുര കുന്നിന്മുകളിലെ മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് കത്തീഡ്രൽ പള്ളിയിൽ എത്തിയത്. നാഗാ കുന്നുകളുടെ സൗന്ദര്യം മുഴുവൻ കാണാൻപാകത്തിൽ പ്രശാന്തസുന്ദരമായ സ്ഥലം. അല്പംദൂരെ താഴെയായി നേർത്ത മഞ്ഞിൻ പുതപ്പണിഞ്ഞ കൊഹിമ പട്ടണം. നോക്ലാക്കിലേക്കും തോങ്സൊന്യുവിലേക്കും നീളുന്ന മലന്പാതകളിലൂടെ പതിയെ ചലിക്കുന്ന വാഹനനിര കാണാം. നാഗാ ഭവനങ്ങളുടെ മാതൃകയിൽ ജാപ്പനീസ് വാസ്തുവിദ്യയി ലാണ് മനോഹരമായ കത്തീഡ്രൽ പള്ളിയുടെ നിർമിതി. വശങ്ങളിൽ കുരിശിന്റെ വഴികൾ അടയാളപ്പെടുത്തുന്ന പതിനാല് ശില്പങ്ങൾ. പതുക്കെ പടികൾ കയറി പള്ളിയകത്തെത്തി. പ്രകാശം ചൊരിയുന്ന വർണാഭമായ ചില്ലു ക്രാസികൾക്കു താഴെ ക്രിസ്തുവിന്റെ ജനനവും ഉത്ഥാനവും ആസ്പദമാക്കിയ വലിയ പെയിന്റിംഗുകൾ. സക്രാരിയുടെ മധ്യത്തിൽ പതിനാറടി ഉയരത്തിൽ ക്രൂശിതരൂപം. കത്തീഡ്രൽ പള്ളിയോടനുബന്ധിച്ചാണ് കൊഹിമ ബിഷപ്പിന്റെ അരമനയും. ബിഷപ് മലയാളിയാണ് - കോട്ടയം സ്വദേശിയായ ഡോ. ജയിംസ് തോപ്പിൽ. ഓഫീസിൽ അന്വേഷിച്ചപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്നറിഞ്ഞു. മലയാളികൾ എന്ന പരിഗണനയിൽ ബിഷപ്പിന്റെ നന്പർ തന്നു. വിളിക്കുന്നതിന് തൊട്ടുമുന്‍പ് ബിഷപ് പള്ളിയിലെക്കെത്തി. പെട്ടെന്ന് ഒരുകൂട്ടം മലയാളികളെ കണ്ടപ്പോൾ ബിഷപ്പിന് ഏറെ സന്തോഷം. കേരളത്തിലെ വിശേഷങ്ങൾ സംസാരിച്ച് അല്പനേരം. 52 ഇടവകകളും ഒട്ടേറെ സന്യാസമഠങ്ങളും കൊഹിമ രൂപതയ്ക്കുകീഴിലുണ്ട്. സന്ദർശകരുടെ നീണ്ടനിര ബിഷപ്പിനെ കാത്തുനിൽപ്പുണ്ടായിരുന്നു.
മിമ ഗ്രാമം
കൊഹിമയിൽനിന്നു പതിനേഴ് കിലോമീറ്റർ അകലെയാണ് അൻഗാമി ഗോത്രഗ്രാമമായ മിമ. വഴിയോരങ്ങളിലെ ചെറിബ്ലോസം പൂക്കളുടെ നിറവിലൂടെയാണ് മിമ ഗ്രാമത്തിലേക്കുള്ള പ്രവേശനം. വാഹനം താഴെ നിർത്തി കുന്നിന്മുകളിലേക്കു നടന്നുകയറി. മുകളിൽ സന്ദർശകർക്ക് വ്യൂ പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. കിസാമ കുന്നുകളുടെയും കൊഹിമ നഗരത്തിന്റെയും മനോഹരമായ കാഴ്ച മിമ മലമുകളിൽനിന്നു ലഭിക്കും. മിമ ഗ്രാമത്തിൽനിന്നു പത്തു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച്, ഭൂമിക്കടിയിൽ തേനീച്ചകളെ വളർത്തുന്ന ന്യൂ ബീ ഫാമിൽ എത്തി. 165 തേനീച്ചക്കൂടുകളും അവയിൽനിന്നുള്ള തേൻ ഉത്പാദനവും ഉടമസ്ഥൻ ക്രിസ്റ്റോ വിവരിച്ചു. തേനീച്ചഫാം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഫാമിലെ വാച്ച് ടവറിൽനിന്നു ലഭിക്കുന്നത് നാഗാലാൻഡിലെ നിബിഡവനങ്ങളുടെ അത്യപൂർവ ചിത്രങ്ങളാണ്. ഉൾവനങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ചോലയിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള നെൽകൃഷിയും, വയലുകൾക്ക് അതിരിട്ടുനിൽക്കുന്ന പുഷ്പ്പിച്ച റോഡോഡെൻഡ്രോണ്‍ മരങ്ങളും എത്രകണ്ടാലും മതിവരില്ല .
വാർ മെമ്മോറിയൽ
മിമയിൽനിന്നു മടങ്ങുംവഴി കൊഹിമ വാർ മെമ്മോറിയൽ ശ്മശാനം സന്ദർശിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് 1944 ഏപ്രിലിൽ ബർമയിൽനിന്നെത്തിയ ജാപ്പനീസ് സൈനികരുമായി ഏറ്റുമുട്ടി മരിച്ച ഇന്ത്യാക്കാരും ബ്രിട്ടീഷുകാരുമായുള്ള 1,420 സൈനികരെ അടക്കംചെയ്ത സ്ഥലമാണ് കൊഹിമ വാർ മെമ്മോറിയൽ. നാഗാലാൻഡിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല. ഉൾഗ്രാമങ്ങളിലേക്കു കടന്നാൽ സന്ദർശകരെ കാത്തിരിക്കുന്ന എത്രയോ കാഴ്ചകൾ. ജപ്ഫു സരമാറ്റി പീക്കുകളും വവാടെ സറ്റ്പ്ലെൻഡൻ വെള്ളച്ചാട്ടങ്ങളും ചിഡ ഷില്ലോയി തടാകങ്ങളും മഞ്ഞുപെയ്യുന്ന കിംഗ് ഷേ ഖെലിയ പർവതങ്ങളും അവയിൽ ചിലതുമാത്രം. താമസസ്ഥലത്തേക്ക് തിരിച്ചെത്തി മടക്കയാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. ഹോണ്‍ബിൽ ഉത്സവത്തിന്റെ അലയൊലികൾ കിസാമയിൽനിന്ന് ഒഴുകിയെത്തുന്നുണ്ട്. വസന്തോത്സവത്തിന്റെ കുന്നുകളിൽനിന്ന് രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ചുരമിറങ്ങിത്തുടങ്ങി...
എഴുന്നേൽക്കൂ പക്ഷീ...വാസ്തുവിദ്യാ വിസ്മയമായി ലേപാക്ഷി വീരഭദ്ര ക്ഷേത്രം
കാലത്തിന്റെ മൂകസാക്ഷിയായി ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം. ലേപാക്ഷി ക്ഷേത്രം എന്ന പേരില്‍ പ്രശസ്തമായ 16-ാം നൂറ്റാണ്ടിലെ ഈ നിര്‍മിതിയിലൂടെ നടക്കുമ്പോള്‍ നമ്മുടെ മനസ് ചെന്നെത്തുക വിജയനഗര സമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്കാവും. വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന അച്യുത ദേവരായരാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു. സാക്ഷാല്‍ കൃഷ്ണദേവരായരുടെ അനുജനായിരുന്നു അച്യുത ദേവരായര്‍. രാമായണത്തിലെ ജഡായുവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. ജഡായു രാവണനാല്‍ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ടതും അന്ത്യശ്വാസം വലിച്ചതും ഇവിടെയാണെന്നാണ് വിശ്വാസം. സീതയെ തെരഞ്ഞുള്ള യാത്രാവേളയില്‍ രാമന് മരണാസന്നനായ ജഡായുവിനെ കാണുകയും ലേ പക്ഷി (എഴുന്നേല്ക്കൂ പക്ഷീ) എന്നു പറഞ്ഞു ജഡായുവിന് മോക്ഷം നല്‍കിയെന്നും, അങ്ങനെയാണ് പ്രദേശത്തിന് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. 1529-1542 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ലേപാക്ഷി ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് വിരുപണ്ണ നായക, വീരണ്ണ എന്നീ സഹോദരന്മാരായിരുന്നു. പരമശിവന്റെ രൗദ്രഭാവമായ വീരഭദ്രനായാണ് ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിജയനഗര വാസ്തുശൈലിയുടെ ഉദാത്തമായ ഒരു മാതൃകയാണ് ലേപാക്ഷി ക്ഷേത്രം. കൂര്‍മ ശൈലം എന്നു പേരായ ഒരു താഴ്ന്ന കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം പണിതുയര്‍ത്തിയിരിക്കുന്നത്. ആമയുടെ രൂപാകാരമായതിനാലാണ് കുന്നിന് ആ പേര് ലഭിച്ചത്. അതിമനോഹരങ്ങളായ ശില്പങ്ങളാല് സമ്പുഷ്ടമാണ് ക്ഷേത്രത്തിന്റെ ഭൂരിഭാഗവും. ദൈവിക രൂപങ്ങള്‍, ദിവ്യന്മാര്, സംഗീതജ്ഞര്‍, നര്‍ത്തകര്‍, രാമായണവും മഹാഭാരതവുമുള്‍പ്പെടെയുള്ള ഹൈന്ദവ ഇതിഹാസങ്ങള്‍ എന്നിവയൊക്കെയാണ് ഇവിടെയുള്ള ശില്പങ്ങള്ക്ക് പാത്രീഭവിച്ചിരിക്കുന്നത്. ഇവിടത്തെ കല്യാണമണ്ഡപം പ്രശസ്തമാണ്. മണ്ഡപത്തിനു ചുറ്റുമുള്ള അപൂര്‍ണമായ തൂണുകളില്‍ ശിവപാര്‍വതി പരിണയത്തിന്റെ രംഗങ്ങള്‍ അതിമനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. വിജയനഗര കാലഘട്ടത്തിലെ ചുവര്‍ചിത്രങ്ങളാല്‍ സമൃദ്ധമാണ് ക്ഷേത്രത്തിനന്റെ മച്ച്. പ്രകൃതിദത്ത വസ്തുക്കളാണ് നിറങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. ശിവന്റെ 14 ഭാവങ്ങള്‍, വീരഭദ്രന്റെ ഭീമാകാരമായ ചിത്രം തുടങ്ങി സന്ദര്‍ശകരെയും ഭക്തരെയും വിസ്മയിപ്പിക്കുന്ന അനേകം ചുവര്‍ചിത്രങ്ങള്‍ ഇവിടെ കാണാനാവും. ക്ഷേത്ര നിര്‍മാതാക്കളായ വിരുപണ്ണയുടെയും വീരണ്ണയുടെയും ചിത്രങ്ങളും ഇവയ്ക്കൊപ്പമുണ്ട്. വീരഭദ്ര ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തവും ഒരു പ്രഹേളികയായി തുടരുന്നതുമായ നിര്‍മിതിയാണ് ക്ഷേത്രത്തിന്റെ പ്രധാന ഹാളില്‍ കാണുന്ന നിലംതൊടാ കല്ത്തൂണ്. തറയില്‍ സ്പര്‍ശിക്കാതെ ഗുരുത്വാകര്‍ഷണത്തെപ്പോലും വെല്ലുവിളിക്കുന്ന ഈ തൂണ് ആധുനിക വാസ്തുവിദഗ്ധര്ക്കുപോലും ഉത്തരമില്ലാത്ത ചോദ്യമായാണ് നിലകൊള്ളുന്നത്. അദ്ഭുതകരങ്ങളായ രണ്ട് ഏകശിലാ നിര്‍മിതികളും ക്ഷേത്രത്തിന്റെ മാറ്റു കൂട്ടുന്നു. സപ്തശിരസോടുകൂടിയ നാഗത്താല്‍ സംരക്ഷിക്കപ്പെടുന്ന രൂപത്തിലുള്ള നാഗലിംഗമാണ് അതിലൊന്ന്. ഉച്ച ഭക്ഷണത്തിനായി കാത്തിരുന്ന വേളയില്‍ ഒരു മണിക്കൂര്‍ മാത്രമെടുത്താണ് ശില്പികള് ഈ വാസ്തുവിസ്മയം തീര്‍ത്തതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പ്രധാന ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത നന്ദിയുടെ രൂപമാണ് രണ്ടാമത്തേത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഏകശിലാ നിര്‍മിതമായ നന്ദി രൂപങ്ങളിലൊന്നാണിത്. അതേസമയം ദുരൂഹമായി തുടരുന്ന ഒന്നാണ് ക്ഷേത്രത്തിലെ ചോരപ്പാടുകള്‍. ഇതേക്കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്ഷേത്ര നിര്‍മാതാക്കളിലൊരാളായ വിരുപണ്ണയുമായി ബന്ധപ്പെട്ടതാണ്- രാജാവിന്റെ അറിവില്ലാതെ ഖജനാവിലെ പണം ഉപയോഗിച്ച് ക്ഷേത്രം നിര്‍മിച്ച വിരുപണ്ണയുടെ കണ്ണ് ചൂഴ്ന്നെടുക്കാന്‍ രാജാവ് ഉത്തരവിട്ടുവെന്നും എന്നാല്‍ ദുഃഖാര്‍ത്തനായ വിരുപണ്ണ ഇതിനു കാത്തുനില്‍ക്കാതെ തന്റെ കണ്ണുകള്‍ സ്വയം ചൂഴ്ന്നെടുത്ത് ക്ഷേത്രത്തിനു നേരെ വലിച്ചെറിഞ്ഞുവെന്നുമാണ് കഥ. അങ്ങനെയാണ് ക്ഷേത്രഭിത്തിയില്‍ ചുവന്ന നിറം വന്നതത്രേ. ഭക്തിയുടെയും ഐതിഹ്യത്തിന്റെയും വാസ്തുവിദ്യ വൈദഗ്ധ്യത്തിന്റെയും കാലാതീതമായ പ്രതീകമായാണ് ഈ വിജയനഗര നിര്‍മിതി നിലകൊള്ളുന്നത്. രാമായണവുമായുള്ള ബന്ധവും നിര്‍വചിക്കാനാവാത്ത യാഥാര്‍ഥ്യമായി തുടരുന്ന "നിലംതൊടാ കല്‍ത്തൂണും’ ഇന്ത്യയിലെ തന്നെ ഏറ്റവും മികവാര്‍ന്ന ശില്പവിദ്യയും ചേരുമ്പോള്‍ ഒരേസമയം ആത്മീയകേന്ദ്രമായും വാസ്തു വിസ്മയമായും വീരഭദ്ര ക്ഷേത്രം പ്രശോഭിക്കുന്നു. ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ സമ്പന്നതയിലേക്കുള്ള ആഴത്തിലുള്ള ഒരു യാത്രയാണ് ക്ഷേത്രം വാഗ്ദാനം ചെയ്യുന്നത്. ഓരോ സന്ദര്‍ശകനിലും ഒരേസമയം വിസ്മയവും ജിജ്ഞാസയും ആദരവും ജനിപ്പിക്കാനും ലേപാക്ഷിക്ക് കഴിയുന്നു.
നൃത്ത ജീവിതം
രണ്ടര പതിറ്റാണ്ടിനുശേഷം ഒരു നർത്തകി വീണ്ടും ചിലങ്കയണിയുക! നടനത്തിന് അവരുടെ മനസും ശരീരവും വീണ്ടും രൂപപ്പെടാൻ അധികസമയം വേണ്ടിവന്നില്ല. അവിടെനിന്നിങ്ങോട്ട് ഇരുനൂറോളം വേദികൾ. നൃത്തം സപര്യയാക്കിയ റിട്ടയേഡ് അധ്യാപിക ഗായത്രി വിജയലക്ഷ്മിയുടെ അനുഭവങ്ങളിലൂടെ...
എംടെക് വരെയുള്ള പഠനകാലത്താണ് ഗായത്രി വിജയലക്ഷ്മി എന്ന ഹരിപ്പാട് സ്വദേശിനി ഭരതനാട്യം അഭ്യസിച്ചത്. 1986ൽ കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഔദ്യോഗികവും കുടുംബപരവുമായ തിരക്കുകൾക്കിടയിൽ പിന്നീട് നൃത്തവുമായി മുന്നോട്ടുപോകാൻ ഗായത്രിക്കായില്ല. എൻജിനീയറിംഗ് വിദ്യാർഥികളുടെ സീനിയർ അഡ്വൈസറായി ജോലിയിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുന്‍പു കോളജിൽ നടന്ന ഒരു ചടങ്ങിലാണ് കുട്ടികളുടെയും സഹപ്രവർത്തകരുടെയും നിർബന്ധത്തിനുവഴങ്ങി വീണ്ടും ചിലങ്കയണിഞ്ഞത്. നീണ്ട ഇരുപത്താറു വർഷത്തെ ഇടവേളയ്ക്കുശേഷം അവരുടെ ശരീരം പിന്നെയും നടനത്തിനു രൂപപ്പെടുകയായിരുന്നു. വേദിയിലെ അവതരണം ഗായത്രി ഒരു തരിപോലും മറന്നിട്ടില്ലെന്നു നൃത്തം അറിയാവുന്നവർ വിലയിരുത്തി! നൃത്തജീവിതത്തെക്കുറിച്ച് ഗായത്രി വിജയലക്ഷ്മി പറയുന്നു:
രണ്ടാംവരവ്
നൃത്തത്തിലേക്കുള്ള എന്റെ രണ്ടാംവരവ് വളരെ അപ്രതീക്ഷിതമായാണു സംഭവിച്ചത്. ടികെഎം എൻജിനീയറിംഗ് കോളജിലെ ഒരു ബാച്ചിന്റെ അവസാന പരീക്ഷാനാളിനുമുന്പു നടത്തിയ യാത്രയയപ്പു യോഗത്തിൽ നൃത്തപരിപാടി വേണമെന്നും ഞാൻ സ്റ്റേജിലെത്തിയാൽ കൊള്ളാമെന്നുമുള്ള സംഘാടകരുടെ തീരുമാനം ഒരു നിമിത്തമായി. രണ്ടു ദിവസത്തെ തയാറെടുപ്പിനു ശേഷം ’ശ്വേതാംബരധരേ ദേവി...’ എന്നു തുടങ്ങുന്ന പരന്പരാഗത ഗാനത്തിനൊരു പുതു നാട്യരൂപം ഞാൻ ഒരുക്കിയെടുത്തു. സർവീസിൽനിന്നു വിരമിക്കാൻ അല്പകാലം മാത്രം ബാക്കിയുണ്ടായിരുന്ന എനിക്ക് അതൊരു പുതിയ തുടക്കമായിരുന്നു!
ചങ്ങന്പുഴ പാർക്കിലെ കച്ചേരി
സംഗീതജ്ഞർക്കെന്നപോലെ നർത്തകർക്കും കച്ചേരി ഒരു ഹൃദ്യമായ അവതരണമാണ്. രണ്ടാം വരവിന്റെ ആരംഭത്തിൽതന്നെ എറണാകുളത്തെ ചങ്ങന്പുഴ പാർക്കിൽ അതിന് അവസരം കിട്ടിയെന്നത് അഭിമാനത്തോടെ ഓർക്കുന്നു. ചങ്ങന്പുഴ പാർക്കിലെ കലാപരിപാടികൾക്കു സാക്ഷ്യംവഹിക്കാൻ പൊതുവേ വിശിഷ്ടരായ പലരും എത്താറുണ്ട്. എന്റെ ഗുരുനാഥനായ ജനാർദനൻ മാഷും അവിടെ എത്തിയിരുന്നു. ടികെഎം എൻജിനീയറിംഗ് കോളജ് കൊല്ലത്താണെങ്കിലും എറണാകുളത്തെ പരിപാടിക്ക് അവിടത്തെ പൂർവവിദ്യാർഥികളും ഒരുപാടുപേർ എത്തി. അങ്ങനെ മനസുനിറയ്ക്കുന്ന ഒരു വേദിയായിരുന്നു അത്.
വേദികൾ ലഭിക്കുന്നതു പുണ്യം
ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന വിഖ്യാതമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നൂറ്റിയറുപതാമത്തെ വേദിയിൽ ഞാൻ നൃത്തം അവതരിപ്പിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ശ്രീ ചാമുണ്ടി ക്ഷേത്രം, ശംഖുമുഖം ദേവീ ക്ഷേത്രം തുടങ്ങി തലസ്ഥാനനഗരിയിൽ എനിക്കു ലഭിക്കാത്ത വേദികളില്ല. മൂകാംബിക ദേവീ ക്ഷേത്രംവരെ പോയി നൃത്തം ചവിട്ടിയിട്ടുണ്ട്! ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അടൂർ മുള്ളുതറ ദേവീ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, തൃശൂർ വടക്കുന്നാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, കടാന്പുഴ ദേവീ ക്ഷേത്രം, കണ്ണൂർ ജില്ലയിലെ മൃദംഗ ശൈലേശ്വരി ക്ഷേത്രം, കടവല്ലൂർ ശ്രീരാമസാമി ക്ഷേത്രം എന്നിങ്ങനെ മിക്കയിടത്തും നൃത്തവുമായെത്തി, ഒരിക്കലല്ല, പലവട്ടം! ഒട്ടേറെ പുരസ്കാരങ്ങൾ നൃത്തവേദികളിൽനിന്നു ലഭിച്ചു. ആലപ്പുഴ മാന്നാറിലെ ഒരു വേദിയിൽ നൃത്തപരിപാടിക്കുശേഷം കാണികളിൽനിന്ന് ഏതാനുംപേരെത്തി പൊന്നാടയണിയിച്ചത് ഇപ്പോഴും മനസിനെ ആനന്ദഭരിതമാക്കുന്ന ഓർമയാണ്.
കൊറോണക്കാലം
സാമൂഹിക അകലം പാലിക്കേണ്ടിയിരുന്ന മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കഴിയുംവിധം കലാപ്രവർത്തനങ്ങളിൽ മുഴുകി. കോവിഡിനു നൽകാവുന്ന ഏറ്റവും സർഗാത്മകമായ പ്രതികരണമായി അതിനെ കാണുന്നു. ഓൺലൈൻ നൃത്തപരിപാടികളുടെ നിർമാണവും സംവിധാനവും വിതരണവും വലിയ വെല്ലുവിളിയായിരുന്നു. ആ രംഗത്തും വിജയിക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം കൂട്ടി.
മക്കളോടൊപ്പം
മകളോടും മരുമകളോടുമൊപ്പം വേദികളിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് വേറിട്ടൊരു അനുഭവമാണ്. ശംഖുമുഖം ദേവീക്ഷേത്രത്തിൽ മകൾ ഉണ്ണിമായ, മരുമകൾ ദേവിജ എന്നിവരോടൊപ്പം ദീർഘമായ ഐറ്റം അവതരിപ്പിച്ചു. മക്കളോടൊപ്പം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള പല വേദികളിൽ നൃത്തംചെയ്തു. അവിടെ പ്രധാന വിശേഷദിവസങ്ങളിൽ വേദികൾ ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
ഇതാ ഒരു അസാധാരണ ഗായകൻ
നാളെ കിഷോർ കുമാറിന്റെ ജന്മവാർഷികദിനമാണ്. ഓഗസ്റ്റ് നാല്.., 96 വർഷങ്ങൾ...! ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഓൾ ഇന്ത്യ കിഷോർ കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജു കാജേ എന്ന ഗായകന്റെ സംഗീതപരിപാടി അരങ്ങേറും. ആ ഗായകനെ ആദരിക്കും. എന്താണ് അദ്ദേഹത്തിന്റെ അസാധാരണത്വം?... രാജു കാജേ ഹാർമണിയോടു മനസുതുറക്കുന്നു...
അമിതാഭ് ബച്ചൻ അടക്കമുള്ള നായകന്മാർ സ്ക്രീനിൽ ചുണ്ടനക്കുകയാണെന്നും കിഷോർ കുമാർ, മുഹമ്മദ് റഫി തുടങ്ങിയ പേരുകാരായ ഗായകരാണ് ശരിക്കും പാടുന്നതെന്നും വളരെ വൈകിമാത്രം മനസിലാക്കിയ രാജു എന്നൊരു ബാലനുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ പർഭനിയിൽ അവന്റെ വീട്ടിൽ അന്നു റേഡിയോപോലും ഇല്ല. എവിടെനിന്നെങ്കിലും പാട്ടുകേട്ടാൽ അതിന്റെ ഈണവും വരികളും മനസിലുറപ്പിക്കും. രണ്ടാമതൊരിക്കൽ ആ പാട്ട് എപ്പോൾ കേൾക്കാമെന്നുപോലും അറിയില്ല. എങ്കിലും കിഷോർ കുമാറിന്റെ പാട്ടുകൾ അവന് ജീവനായി. ഒരിടത്തുംപോയി പാട്ടുപഠിക്കാതെ സ്കൂളിലും നാട്ടിലെ ചെറിയ പരിപാടികളിലും രാജു കാജേ പാടിത്തുടങ്ങി.
മുംബൈയിലേക്കുള്ള ദൂരം
രാജുവിന്റെ പിതാവ് ചെറുപ്പത്തിൽ മരിച്ചു. അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. കോളജ് കാലത്തും പാട്ട് ഒരു ഹോബി മാത്രമായി തുടർന്നു. പഠനത്തോടൊപ്പം രാത്രികളിൽ ഒരു ചെക്പോസ്റ്റിൽ ജോലിക്കുപോയി. നീ കിഷോർദായെപ്പോലെ പാടുന്നുവെന്ന കൂട്ടുകാരുടെ വാക്കു നൽകിയ ആത്മവിശ്വാസം മാത്രം കൂട്ട്. അങ്ങനെയിരിക്കെയാണ് റിയാലിറ്റി ഷോകളായ മേരി ആവാസ് സുനോ, അന്താക്ഷരി, സരിഗമ തുടങ്ങിയവ ആരംഭിക്കുന്നത്. ഓഡിഷനുവേണ്ടി മുംബൈയിലേക്കു പോകുകയെന്നത് വിദേശത്തേക്കു പോകുന്നതുപോലെ ശ്രമകരമാണ്. യാത്രാസൗകര്യം കുറവ്, കൈയിൽ പണവുമില്ല. വീട്ടിൽ അമ്മയും സഹോദരിയും തനിച്ചും. ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അമ്മ പോകാൻ സമ്മതിച്ചു. മുംബൈയിൽ ഏറ്റവും ചെലവുകുറഞ്ഞ ഒരിടത്തു മുറിയെടുത്തു. മൂന്നു റിയാലിറ്റി ഷോകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്താക്ഷരിയുടെ ഫൈനൽ റൗണ്ടിൽ ഫസ്റ്റ് റണ്ണർ-അപ് ആയി. നിയമപ്രകാരം ഒരു ഷോയിൽക്കൂടി മാത്രമേ പങ്കെടുക്കാൻ അന്ന് അനുവാദമുള്ളൂ. കൂടുതൽ പേർ കാണുന്നത് ദൂരദർശൻ ആയതിനാൽ മേരി ആവാസ് സുനോയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് ഒരു സ്പെഷൽ ഓഡിഷൻ നടത്തി ലൈവ് പ്രോഗ്രാമുകൾക്കുവേണ്ടി ബാക്ക്അപ് ഗായകരുടെ സംഘമുണ്ടാക്കിയിരുന്നു. അതിലും രാജു ഇടംനേടി. ഒരുവർഷത്തെ കരാറും ഒപ്പിട്ടു. ഈ സന്തോഷം വീട്ടിലറിയിക്കാൻ വിളിച്ചപ്പോഴാണ് അമ്മയ്ക്കു സുഖമില്ലെന്ന് സഹോദരി അറിയിക്കുന്നത്. അന്നു രാത്രിതന്നെ പർഭനിയിലേക്കു ട്രെയിൻ കയറി.
കോവിഡിന്റെ വരവ്
1996 മുതൽ 2020 വരെയുള്ള കാലം വല്ലപ്പോഴും മാത്രം പാട്ടുപാടുന്ന ഒരാളായി താൻ മാറിയെന്ന് രാജു പറയുന്നു. റവന്യൂ വകുപ്പിൽ തലത്തി (അക്കൗണ്ടന്റ്) ആയി 96ൽ ജോലിക്കു കയറിയിരുന്നു. കോവിഡ് നാടുകീഴടക്കിയതോടെ ലോകം വീട്ടിനകത്തേക്കു ചുരുങ്ങി. എത്രനേരം ടിവിയും മൊബൈലും നോക്കും. എങ്ങും സങ്കടപ്പെടുത്തുന്ന വാർത്തകൾ. അങ്ങനെയൊരുദിവസം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനൊപ്പം പാട്ടുപാടാവുന്ന സ്റ്റാർമേക്കർ എന്ന ആപ്പ് കണ്ണിൽപ്പെട്ടു. 22 വർഷത്തിനുശേഷം, പഴയ പാഷൻ വീണ്ടും വന്നു. ശബ്ദത്തിനും ശ്രുതിക്കും കുഴപ്പമൊന്നും വന്നിട്ടില്ല. പക്ഷേ ഒരു പാട്ട് മുഴുവനായി ആലപിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും ആപ്പിൽ പാട്ടു പാടി റെക്കോർഡ് ചെയ്തുതുടങ്ങി. വീണ്ടും കേട്ട്, ഒറിജിനലുമായി താരതമ്യപ്പെടുത്തി, ഉച്ചാരണത്തിലെയും ഭാവത്തിലെയും കുറവുകൾ കണ്ടെത്തി പരിഹരിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. കഹാ തക് യേ മൻ കോ അന്ധേരേ ചലേംഗേ എന്ന കിഷോർകുമാർഗാനം പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പരക്കേ സ്വീകരിക്കപ്പെട്ടു. പ്രതീക്ഷയുടെ സന്ദേശമുള്ളതാണ് ആ പാട്ട്. പകർച്ചവ്യാധിപ്പേടിയിൽ കഴിഞ്ഞിരുന്ന ജനത്തിന് അതൊരു ആശ്വാസവുമായിരുന്നു. ഇതുപോലെ ഇനിയും പാട്ടുകൾ പാടി പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി കമന്റുകൾ രാജുവിനെത്തേടിയെത്തി. അവിടെ ഒരു യാത്ര തുടങ്ങുകയായിരുന്നു. ഇന്ന് രാജുവിന് ദശലക്ഷക്കണക്കിനു ശ്രോതാക്കളുണ്ട് സോഷ്യൽ മീഡിയയിൽ. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ലൈവ് പ്രോഗ്രാമുകൾ നടത്തി. പരിപാടികളുടെ എണ്ണം നൂറു കടന്നു. ഫേസ്ബുക്ക് ലൈവുകൾക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ.
ശബ്ദം, ഭാവം- കിഷോറിനൊപ്പം
കണ്ണടച്ചിരുന്നു കേട്ടാൽ ഒറിജിനൽ കിഷോർ കുമാർ. അതാണ് രാജു കാജേയുടെ ആലാപനം. ശബ്ദം, ഭാവം, കിഷോർ കുമാർ അനന്യമായ പ്രയോഗങ്ങളിലൂടെ പാട്ടിനു കൊടുക്കുന്ന സവിശേഷ തലം... എല്ലാം കൃത്യം. ഏറ്റവും ശ്രദ്ധയോടെ കേൾക്കുന്നവർക്കു മാത്രം തിരിച്ചറിയാവുന്ന അതിസൂക്ഷ്മമായ വ്യത്യാസം മാത്രമാണ് ആലാപനത്തിലുള്ളത്. കിഷോർ കുമാറിൽനിന്ന് പ്രചോദിതരായി പാടുന്ന ഗായകരിലൊന്നുമില്ലാത്ത എന്തോ ഒന്ന് രാജുവിലുണ്ട്. കേട്ടറിയേണ്ട ഒന്ന്. കേൾവിക്കാരെല്ലാം അഭിനന്ദനങ്ങൾകൊണ്ടു മൂടുന്പോഴും രാജു പറയും- കിഷോർദായ്ക്കു തുല്യം അദ്ദേഹം മാത്രം... ഞാൻ വെറുമൊരു സാധാരണ ഗായകൻ...പർഭനിയിൽനിന്നു രാജു കാജേ ഹാർമണിയോടു സംസാരിച്ചു: കുമാർ സാനു, അഭിജിത്, ബാബുൾ സുപ്രിയോ, സുദേഷ് ഭോസ്ലേ, കിഷോർ കുമാറിന്റെ മകൻ അമിത് കുമാർ- ഇവരിൽ ആരു കിഷോർ കുമാറിന്റെ പാട്ടുകൾ പാടുന്നതാണ് താങ്കൾക്ക് കൂടുതൽ ഇഷ്ടം? ഇവരെല്ലാം മികച്ച ഗായകരാണ്. എനിക്ക് കൂടുതലിഷ്ടം അമിത് കുമാറിനെയാണ്. മികച്ച ഗായകനായ അഭിജിത് സ്വന്തം ശൈലിയിലും ശബ്ദത്തിലുമാണ് പാടുന്നത്. കുമാർ സാനുവും കിഷോർദായുടെ ശബ്ദത്തിന് വളരെയടുത്താണ്. സുദേഷ് ഭോസ്ലേ, ബാബുൾ സുപ്രിയോ എന്നിവർക്കൊപ്പം സ്റ്റേജിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അമിത്ജി മേരാ ജീവൻ കോറാ കാഗസ് എന്ന പാട്ട് ഫേസ്ബുക്കിൽ കേട്ട് നല്ല അഭിപ്രായം പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബാംഗം സന്ദേശം അയച്ചിരുന്നു. എല്ലാം സരസ്വതീ ദേവിയുടെയും കിഷോർദായുടെയും അനുഗ്രഹം. മലയാളം പാട്ടുകൾ കേൾക്കാറുണ്ടോ? യേശുദാസിന്റെ പാട്ടുകൾ അറിയാമോ? മഹാഗായകൻ യേശുദാസ്ജിയെ ആർക്കാണ് അറിയാത്തത്!. രാജ്യം മുഴുവൻ ആദരിക്കുന്ന സംഗീതജ്ഞനല്ലേ അദ്ദേഹം! ഞാൻ അദ്ദേഹത്തിന്റെ ഹിന്ദി പാട്ടുകൾ പ്രാക്ടീസ് സമയത്ത് പാടിപ്പഠിക്കാറുണ്ട്. ഹിന്ദിയിൽ അദ്ദേഹം അതിമനോഹരമായ പാട്ടുകളാണ് നൽകിയിട്ടുള്ളത്. (മധുബൻ ഖുഷ്ബൂ ദേതാ ഹേ എന്ന യേശുദാസിന്റെ സുന്ദരഗാനം ഫോണിലൂടെ പാടിക്കേൾപ്പിക്കുന്നു).കേരളത്തിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ ആഗ്രഹമുണ്ടോ? തീർച്ചയായും ഉണ്ട്. മലയാളികൾക്ക് ഹിന്ദി ഗാനങ്ങളോട്, പ്രത്യേകിച്ച് കിഷോർ കുമാറിന്റെ പാട്ടുകളോടുള്ള ഇഷ്ടം കേട്ടറിഞ്ഞിട്ടുണ്ട്. ഞാൻ ഇതുവരെ പഠിച്ചതെല്ലാം അവിടെയുള്ളവർക്കുവേണ്ടി പാടാൻ ആഗ്രഹിക്കുന്നു. അങ്ങനെയൊരു അവസരംകിട്ടിയാൽ അതെനിക്കു വലിയ ബഹുമതിയായിരിക്കും. കുടുംബം? ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ അധ്യാപികയാണ്. മകൻ ബിരുദം പൂർത്തിയാക്കി. പുനെയിൽ നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നു. മകൾ ഗായികയും നർത്തകിയുമാണ്. ശാസ്ത്രീയ സംഗീതം പഠിക്കുന്നുമുണ്ട്.നാളെ ഖാണ്ഡ്വയിൽ 55കാരനായ രാജു കാജേ പാടുന്പോൾ കിഷോർ കുമാർ ആരാധകരിൽ ഓർമകളുടെ വേലിയേറ്റം ഉറപ്പ്!
വാക്കുകളിലെ വള്ളംകളി
""ഒന്നാം ട്രാക്കിൽ ചമ്പക്കുളം, രണ്ടാം ട്രാക്കിൽ നടുഭാഗം, മൂന്നാം ട്രാക്കിൽ കാരിച്ചാൽ, നാലാം ട്രാക്കിൽ പായിപ്പാട്. നാല് ഗജവീരൻമാർ, ചമ്പക്കുളമാണോ, നടുഭാഗമാണോ, കാരിച്ചാലാണോ അതോ പായിപ്പാടാണോ അല്പം മുന്നിൽ, ആരായിരിക്കും ഇത്തവണ നെഹ്റു ട്രോഫിയിൽ മുത്തം വയ്ക്കുക. അവരുടെ വരവ് കണ്ടില്ലേ, എന്തൊരു ആവേശമാണ്, കാരിരുമ്പിന്റെ കരുത്തുള്ള കരുമാടിക്കുട്ടൻമാർ, അരയൊന്നനക്കി, തുഴമുറുക്കി കുനിഞ്ഞ് കുത്തി, താഴ്ത്തി വലിച്ച് വരുന്ന വരവു കണ്ടോ'' എന്ന് താളത്തിൽ ചോദിക്കുന്ന കമന്റേറ്ററുടെ വാക്കുകേൾക്കുന്ന ശ്രോതാക്കൾ ലോകത്തിന്റെ ഏതു കോണിലായാലും അല്പസമയം മനസുകൊണ്ടും ഹൃദയം കൊണ്ടും ആലപ്പുഴ പുന്നമടക്കായലിലെ നെട്ടായത്തിലേക്ക് എത്തും. വള്ളംകളിയുടെ കമന്ററിയോടൊപ്പം താളത്തിലുള്ള വള്ളപ്പാട്ടുകളും നാടൻ പാട്ടുകളും, വള്ളംകളിയുടെയും വള്ളത്തിന്റെയും നാടിന്റെയും കരയുടേയും ക്ലബുകളുടേയും ചരിത്രം, ട്രോഫി നേടിയ വർഷങ്ങൾ, നേതൃത്വം കൊടുത്ത ക്യാപ്റ്റൻമാരുടെ വിവരങ്ങൾ തുടങ്ങി പ്രാദേശിക ചരിത്രങ്ങളും ചേർത്ത് കാണികളേയും ശ്രോതാക്കളേയും വള്ളംകളിയുടെ ആവേശക്കൊടുമുടി കയറ്റുന്ന ദൃക്സാക്ഷി വിവരണക്കാരുടെ നിരയിൽ പ്രധാനികളായിരുന്നു വി.വി. ഗ്രിഗറിയും പി.ഡി. ലൂക്കും ജോസഫ് ഡി. ഇളംകുളവും നാഗവള്ളി ആർ.എസ്. കുറുപ്പും. വള്ളംകളി നേരിട്ടുകണ്ടിട്ടുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ആവേശം തീർക്കുന്നതായിരുന്നു റേഡിയോ ദൃക്സാക്ഷി വിവരണങ്ങൾ. റേഡിയോ മാത്രം ഉണ്ടായിരുന്ന കാലത്ത് പുന്നമടയിലെ ദൃശ്യം വാക്കുകളിലൂടെ അനുഭവവും ആവേശവുമായി ശ്രോതാക്കളിൽ എത്തിച്ചവരാണ് ദൃക്സാക്ഷി വിവരണക്കാർ. ഒരുകാലത്ത് കരക്കാരുടെ ആവേശവും അഭിമാനവുമായിരുന്ന ചുണ്ടൻ വള്ളങ്ങൾ പുന്നമട കായലിൽ പണ്ഡിറ്റ് നെഹ്റുവിന്റെ കയ്യൊപ്പു ചാർത്തിയ വെള്ളിക്കപ്പിനു വേണ്ടി പോരാടുമ്പോൾ കായൽക്കരയിൽ കളി കാണാൻ എത്താതെ പോകുന്ന ഭൂരിപക്ഷത്തിന്റെയും ആശ്രയം ആകാശവാണി മാത്രമായിരുന്നു. അവർ റേഡിയോയുടെ ചുറ്റുമിരുന്ന് ദൃക്സാക്ഷി വിവരണക്കാരുടെ വാക്കുകളിലൂടെ വള്ളംകളികണ്ടു.. തങ്ങളുടെ വള്ളം വിജയിച്ചത് കണ്ട് സന്തോഷിച്ചു.., ഏതാനും തുഴപ്പാടുകൾക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ സങ്കടപ്പെട്ടു. മറ്റു കായിക ഇനങ്ങളിൽനിന്നു വ്യത്യസ്തമാണ് വള്ളംകളി എന്നതുപോലെ ഇതിന്റെ ദൃക്സാക്ഷി വിവരണവും വ്യത്യസ്തമാണ്. മറ്റു കളികളിൽ താത്പര്യംകൊണ്ട് ആളുകൾ ദൃക്സാക്ഷി വിവരണം കേൾക്കുന്നെങ്കിൽ ഇവിടെ ദൃക്സാക്ഷി വിവരണത്തിൽ നിന്ന് ആവേശംകൊണ്ട് വള്ളംകളി ആവേശമായി മാറിയവരുണ്ട്. ആലപ്പുഴ നെഹ്റു ട്രോഫിയോളം പാരമ്പര്യമുണ്ട് വള്ളംകളി ദൃക്സാക്ഷി വിവരണത്തിന്. 1955ൽ പുന്നമടക്കായലിലേക്ക് എത്തിയ വള്ളംകളിയിലാണ് ദൃക്സാക്ഷി വിവരണം അരങ്ങേറിയത്. ആകാശവാണിയിലെ കായിക വിഭാഗത്തിന്റെ തലവനായിരുന്ന നാഗവള്ളി ആർ.എസ്. കുറുപ്പ് ഇങ്ങനെയൊരു ആശയം അധികാരികളുടെ മുന്നിൽ വയ്ക്കുമ്പോൾ ഇത് എത്രമാത്രം വിജയിക്കും എന്ന് അവർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള സമയം ആകാശവാണിക്ക് വർഷത്തിലെ ഏറ്റവും അധികം ശ്രോതാക്കളെ നേടിക്കൊടുക്കുന്ന പരിപാടിയായി ഇതു മാറി. ആലപ്പുഴ നെഹ്റു ട്രോഫി ദിനത്തിലാണ് ഇന്നും ആകാശവാണിക്ക് ഏറ്റവുമധികം ശ്രോതാക്കളുള്ളത് എന്നത് വള്ളംകളിയുടെയും ദൃക്സാക്ഷി വിവരണത്തിന്റെയും ആവേശത്തിന്റെ ഒന്നുചേരലാണ്. ടെലിവിഷൻ ചാനലുകൾ തുടക്കം മുതൽ ഒടുക്കം വരെ അല്പംപോലും ആവേശം കെടാതെ മുഴുവൻ ലൈവിൽ കാണിക്കുമ്പോഴും അടുത്തകാലം വരെയും റേഡിയോയിലെ കമന്ററിക്ക് കാതോർക്കുന്നവരായിരുന്നു ചാനൽ പ്രേക്ഷകരിൽ ഭൂരിഭാഗവും. നെഹ്റു ട്രോഫിയിലെ ആദ്യ ദൃക്സാക്ഷി വിവരണക്കാരനായത് നാഗവള്ളി ആർ.എസ്. കുറുപ്പായിരുന്നു. കൂടെയുണ്ടായിരുന്നത് അക്കാലത്ത് ഡപ്യൂട്ടി കളക്ടറായിരുന്ന എൻ.ടി. ചെല്ലപ്പൻ നായരും. അന്‍പതുകളിൽ തുടങ്ങി എഴുപതുകളുടെ അവസാനംവരെ നാഗവള്ളി ആയിരുന്നു വള്ളംകളി ദൃക്സാക്ഷി വിവരണത്തിന്റെ അമരക്കാരൻ. പിന്നീട് ആകാശവാണിയിലെ സതീഷ് ചന്ദ്രൻ നേതൃത്വം നല്കിയ ടീമാണ് ദൃക്സാക്ഷി വിവരണത്തെ ഇത്രയേറെ ജനകീയമാക്കിയത്. കാഴ്ചക്കാരിലും കേൾവിക്കാരിലും ഇത്രയേറെ ആവേശവും താത്പര്യവും കൊണ്ടുവന്നതിൽ വി.വി. ഗ്രിഗറിക്കുള്ള സ്ഥാനം എടുത്തുപറയണം. ലൈവ് കമന്ററി നല്‍കുന്നതോടൊപ്പം ആവേശത്തിൽ താളംപിടിച്ച് വഞ്ചിപ്പാട്ടുകളും നാടൻ പാട്ടുകളും നാടൻ കഥകളും ഒഴുകും. അദ്ദേഹത്തിന്റെ വാഗ്ധോരണിയിൽ മനം മയങ്ങി ആവേശം കയറി ആ താളത്തിനൊപ്പം ചുവടുവച്ച നിരവധി വിവിഐപിമാർ നെഹ്രു ട്രോഫി പവലിയനിലെ സുപരിചിത കാഴ്ചയായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ നെഹ്റു ട്രോഫി പവലിയനിൽ വി.വി. ഗ്രിഗറിയും ജോസഫ് ഡി. ഇളംകുളവും ഒന്നുചേർന്നപ്പോൾ വള്ളംകളി പ്രേമികളുടെ ആവേശം ഇരട്ടിയായി. പതിഞ്ഞ സ്വരത്തിൽ, എന്നാൽ ആവേശം തുളുമ്പുന്ന വിവരണം നല്‍കിയിരുന്ന പി.ഡി. ലൂക്ക്, ശ്യാമളാലയം കൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, ചുങ്കം സോമൻ, കുറിച്ചി രാജശേഖരൻ, ജോ ജോസഫ് തായങ്കരി തുടങ്ങി നിരവധി പ്രതിഭകളുടെ സ്വരവും കഴിവും ശ്രോതാക്കളിൽ ആവേശം നിറച്ചുകൊണ്ടിരുന്നു. സിബിഎല്ലിന്റെ വരവോടെ വള്ളംകളികളുടെ രീതികളിൽ മാറ്റം വന്നെങ്കിലും വള്ളംകളിയും ഒളിംപിക്സ് എന്ന് വിശേഷിപ്പിക്കാവുന്ന പുന്നമട നെഹ്റു ട്രോഫിയും അവിടത്തെ ആവേശവും വാക്കുകളിൽ പറഞ്ഞറിയിക്കുന്ന ദൃക്സാക്ഷി വിവരണക്കാർ ഓരോ മലയാളിയുടെയും വള്ളംകളി ഇഷ്ടപ്പെടുന്നവരുടെയും ഹൃദയത്തിൽ ഇടംപിടിച്ചിരിക്കുന്നു.
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെല്ലാം വിധത്തിൽ ബാധിക്കുന്നുവെന്ന ചർച്ചകൾക്ക് അടുത്തെങ്ങും ഒടുക്കമാവുകയുമില്ല. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ കഴിഞ്ഞനാൾ നടത്തിയ നിരീക്ഷണം ഒരേസമയം കൗതുകകരവും ചിന്തോദ്ദീപകവുമാണ്...
എല്ലാവർക്കും ലഭ്യമായ ഡാറ്റ ചികഞ്ഞെടുത്ത് അതിനെ അവലംബമാക്കി സൃഷ്ടികൾ നടത്താൻ മാത്രമേ ആർട്ടിഫിഷൽ ഇന്റലിജൻസിനു കഴിയൂ. ആ ഡാറ്റ ശരാശരിക്കു താഴെയുള്ളതോ അതിലും മോശപ്പെട്ടതോ ആണ്. യഥാർഥ കലയും സർഗാത്മകതയുമാകട്ടെ ഏറ്റവും അനന്യവും- ഈ നിരീക്ഷണം എഴുത്തുകാരൻ ജാവേദ് അക്തറിന്റേതാണ്. നിലവിലുള്ള സാഹചര്യങ്ങൾ അനുസരിച്ച് വിവേകപൂർണമായ ചിന്ത എന്നു സമ്മതിക്കേണ്ടിവരും. വ്യക്തിപരമായ അനുഭവങ്ങളും ധാരണകളുമാണ് യഥാർഥ കലയുടെ വേരുകൾ. അതൊരിക്കലും യന്ത്രങ്ങൾക്കുണ്ടാവില്ല. വികാരങ്ങളില്ലാതെ ഒരിക്കലും ഒരു മാസ്റ്റർപീസ് പിറക്കില്ല- അദ്ദേഹം തുടർന്നു പറയുന്നു. സർഗാത്മകതയെന്നത് ഒരു പ്രക്രിയയാണ്. എഐയ്ക്ക് ആരെങ്കിലുമായി പ്രണയത്തിലാവാൻ കഴിയുമോ? ഒരാവശ്യവുമില്ലാതെ അതിന്റെ താളംതെറ്റുമോ? വിഷാദഭരിതമാകുമോ? പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ അതിന് ആവേശഭരിതമാകാൻ കഴിയുമോ? അതാരോടെങ്കിലും അനിഷ്ടം കാണിക്കുമോ? ഇല്ല!സർഗാത്മകത യുക്തിയുടെയും യുക്തിയില്ലായ്മയുടെയും സങ്കലനമാണ്. അതിനുപിന്നിൽ ബോധമനസും ഉപബോധമനസും വേണം. ഇപ്പോഴോ സമീപഭാവിയിലോ ഇതൊന്നും ആർട്ടിഫിഷൽ ഇന്റലിജൻസിനെക്കൊണ്ടു സാധിക്കില്ല. മൊണാലിസ പോലൊരു പെയിന്റിംഗോ, ഒരു ഷേക്സ്പീരിയൻ നാടകമോ അതു സൃഷ്ടിക്കില്ല. ഇതിനൊക്കെ മനുഷ്യമനസുതന്നെ വിചാരിക്കണം. എഐയെ ഒരു സഹായിയായി കൂട്ടാമെന്നുമാത്രം- ജാവേദ് അക്തർ ഉറപ്പിക്കുന്നു.
ഡാറ്റ, ചരിത്രം
പുതുമയെക്കുറിച്ചു പറയാനും വിലയിരുത്താനും എന്തുകൊണ്ടും അർഹനാണ് സിനിമാചരിത്രത്തിനൊപ്പം നടന്ന, വലിയ ഡാറ്റാശേഖരം തലച്ചോറിലുള്ള എഴുത്തുകാരൻ ജാവേദ് അക്തർ. ഹിന്ദിയിലെ നൂറുകണക്കിന് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ പേനത്തുന്പിൽനിന്ന് ഒഴുകിയവയാണ്. ഹിന്ദി സിനിമാ ചരിത്രത്തിലെ മഹാന്മാരായ തിരക്കഥാകൃത്തുകളിൽ ഒരാൾ. അഞ്ചു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികൾ... ഇതിഹാസസമാനമായ സിനിമാജീവിതം. 1973ൽ വഴിത്തിരിവുണ്ടാക്കിയ സൻജീർ, 1975ൽ പുറത്തിറങ്ങിയ ദീവാർ, ഷോലെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വഴികളെക്കുറിച്ച് ഉറക്കെപ്പറയും. ഇപ്പോഴിതാ സൻജീറിന്റെ ചരിത്രത്തെക്കുറിച്ച് ജാവേദ് അക്തർ പറയുന്നു.
ജോലിയില്ലാത്ത ബച്ചൻ!
തുടരെ പത്തിലേറെ ഫ്ളോപ് സിനിമകളുടെ ദുര്യോഗത്തിൽ മുങ്ങിനിന്ന അമിതാഭ് ബച്ചനെ സൻജീർ എന്ന സിനിമയിലേക്കു കൊണ്ടുവരാൻ തിരക്കഥാകൃത്തുകളായ സലിം ഖാനും ജാവേജ് അക്തറും ഏറെ പണിപ്പെട്ടിട്ടുണ്ട്. ബച്ചനെ നായകനാക്കി സിനിമയെടുത്താൽ മുടക്കുമുതൽ തിരികെക്കിട്ടുമെന്ന് ഉറപ്പില്ലാത്ത കാലമാണ്. അന്ന് തങ്ങൾ എഴുതുന്ന സിനിമയിൽ ബച്ചൻ വേണമെന്നു നിർബന്ധംപിടിച്ചു സലിം-ജാവേദ് ദ്വയം.ബച്ചന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നതു വളരെക്കുറച്ചുപേർക്കുമാത്രം. അതിലൊന്ന് ജയഭാദുരിയാണ് (ജയ അന്നു ജയ ബച്ചൻ ആയിട്ടില്ല). രണ്ടാമത്തെയാൾ ഹൃഷികേശ് മുഖർജി. പരാജയപ്പെട്ട സിനിമകളിൽപ്പോലും ബച്ചന്റെ പ്രകടനം നന്നായിരുന്നുവെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹം. ഒരു മേജർ സ്റ്റാർ ശരിയായ അവസരത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന വിശ്വാസം സലിമിനും ജാവേദിനും ഉണ്ടായിരുന്നു. ബാക്കി അദ്ദേഹത്തിന്റെ വാക്കുകളിൽ: അതിനു മുന്‍പ് ഞാൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. ആ കഥാപാത്രമാകാൻ ബച്ചനെപ്പോലെ മറ്റൊരാൾക്കും കഴിയില്ല എന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഒരു കഥ പറയാനുണ്ട്, എപ്പോഴാണ് താങ്കളെ കാണാനാവുക എന്നു ചോദിച്ചു. ഉടനെ കാണാൻ സമ്മതിക്കുകയായിരുന്നു അദ്ദേഹം. സ്ക്രിപ്റ്റ് മുഴുവൻകേട്ട് ഒരു നിമിഷം എന്നെ അവിശ്വസനീയതയോടെ നോക്കി. ഈ റോൾ എനിക്കു ചെയ്യാനാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഈ രാജ്യത്തു മറ്റൊരാൾക്കും താങ്കളേക്കാൾ നന്നായി ചെയ്യാൻ കഴിയില്ല എന്നായിരുന്നു എന്റെ മറുപടി. ആ വാക്കുകൾ കൃത്യമായി. സൻജീർ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി. സലിം-ജാവേദ് ദ്വയം ബച്ചനുമായുള്ള ഒട്ടേറെ സൂപ്പർഹിറ്റുകൾ പിറന്നു- മുന്‍പു പറഞ്ഞ ദീവാറും ഷോലെയും അടക്കം. ബച്ചൻ രാജ്യംകണ്ട ഏറ്റവും വലിയ സൂപ്പർതാരമായി. എഴുത്തുകാർ രണ്ടുവഴിക്കു പിരിഞ്ഞെങ്കിലും ജാവേദ് അക്തർ ഇതിഹാസതുല്യനായ തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായി. അമിതാഭിന്റെ പരാജയങ്ങളെക്കുറിച്ച് ഏറെക്കാലത്തിനുശേഷം ജയ പറഞ്ഞതുകൂടി ചേർത്തുവായിക്കണം: ആ സമയവും കടന്നുപോകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഫ്ളോപ്പുകളെ ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. അദ്ദേഹം പഠിക്കുകയും സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പരാജയങ്ങളിൽ അദ്ദേഹം നിരാശപ്പെട്ടിരുന്നുമില്ല... ജാവേദ് അക്തർ പറഞ്ഞതുപോലെ ഇതെല്ലാം മനുഷ്യമനസുകളുടെ വിലാസമാണ്. യഥാർഥ കലാകാരന്മാർ വിജയംനേടുകതന്നെ ചെയ്യും... അന്നും ഇനി എഐ കാലത്തും!
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്ച് സംഗീതത്തിന്റെ കോർട്ടിലേക്കു കയറി. പിന്നെ ഹിറ്റുകളുടെ പ്രവാഹം. സൂപ്പർ ഹിറ്റ് ആയ നിരവധി ക്രിസ്ത്രീയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച റോബിൻ ജോസ് ചെറുവള്ളിയുടെ സംഗീതയാത്ര.
പഠിച്ചതും ബിരുദം നേടിയതും നിയമത്തിൽ. എന്നാൽ, നിയമത്തിന്റെ തടിയൻ പുസ്തകങ്ങളേക്കാൾ കട്ടപ്പനക്കാരൻ റോബിൻ ജോസ് ചെറുവള്ളിയുടെ ഷെൽഫിൽ നിറഞ്ഞത് പാട്ടുപുസ്തകങ്ങൾ. നിയമത്തിന്റെ വകുപ്പുകളേക്കാൾ ആ മനസിൽ ഉറച്ചത് പാട്ടിന്റെ സംഗീതവും ശ്രുതിയും. ഇതോടെ മനസിൽ നിയമവും സംഗീതവും തമ്മിൽ പൊരിഞ്ഞ വാദം നടന്നു. ഒടുവിൽ റോബിന്റെ മനസ് ജീവിതത്തിന്റെ കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു, യുവർ ഒാണർ എന്റെ കക്ഷി സംഗീതപ്രേമിയാണ്!
ദൈവത്തിന്റെ കുഞ്ഞല്ലേ നീ
പിന്നീട് നാട്ടിൽനിന്നു വിദേശത്തേക്കു പറന്നപ്പോഴും കൂടെ പറക്കാൻ സംഗീതമുണ്ടായിരുന്നു. ക്രൈസ്തവരും അല്ലാത്തവരുമായ മലയാളികൾ മൂളി നടക്കുന്ന, പള്ളികളിൽ പലപ്പോഴും മുഴങ്ങിക്കേൾക്കുന്ന, വേദികളിൽ ആനന്ദം പൊഴിക്കുന്ന പല ക്രിസ്തീയ ഗാനങ്ങൾക്കും പിന്നിൽ റോബിന്റെ സ്പർശമുണ്ട്. മലയാളികൾ ഇന്നും പാടുന്ന ദൈവത്തിന്റെ കുഞ്ഞല്ലേ നീ... എന്ന സൂപ്പർ ഹിറ്റ് ആൽബം പുറത്തിറക്കി 2009ൽ ആയിരുന്നു സംഗീതലോകത്ത് റോബിൻ മുദ്ര ചാർത്തിയത്. ഈ ആൽബം പുറത്തിറക്കിയത് റോബിന്റെ ക്രിസ് ഒാഡിയോസ് എന്ന ആൽബം നിർമാണ ക്കന്പനിയായിരുന്നു. അതിനു ശേഷം മലയാളി മനസുകളിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ റോബിൻ പുറത്തിറക്കി.
ദേവാലയ മണി മുഴങ്ങി
കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ അൽത്താരബാലനായിരുന്നപ്പോൾ ഉള്ളിൽ കയറിപ്പറ്റിയതാണ് സംഗീതം. വൈകാതെ യേശുദാസിന്റെയും കെ.ജി. മർക്കോസിന്റെയും ഭക്തിഗാനങ്ങൾ കേൾക്കുന്നതു ശീലമായി. കട്ടപ്പന ഐടിഐ ജംഗ്ഷനിലെ വീട്ടിലെത്തിയാലും സംഗീതത്തിന്റെ നേർത്ത അലകൾ എപ്പോഴുംതന്നെ കേൾക്കാമായിരുന്നു. സംഗീത പ്രേമിയും വനംവകുപ്പില്‍ ഉദ്യോഗസ്ഥനുമായിരുന്ന പിതാവ് സി.സി.ജോസഫിന്റെ ഓര്‍മയ്ക്കായാണ് റോബിൻ ആദ്യ ആൽബം പുറത്തിറക്കിയത്. അള്‍ത്താര എന്ന ആല്‍ബത്തിലെ മിക്ക ഗാനങ്ങളും ഹിറ്റായി മാറി. ആകാശമേഘങ്ങളെ, ദേവാലയ മണിമുഴങ്ങി, എന്റെ ഈശോ സ്നേഹമായി, ദിവ്യകാരുണ്യത്തിന് ബലിവേദിയില്‍... എന്നിങ്ങനെ ജനപ്രിയമായ ഗാനങ്ങളൊരുക്കിയതിനു പിന്നിൽ മാസങ്ങൾ നീണ്ട അധ്വാനമുണ്ടായിരുന്നു. കെ.ജി.മര്‍ക്കോസ്, കെസ്റ്റര്‍, സുജാത, ബിജു നാരായണന്, മധു ബാലകൃഷ്ണന്, വില്സിന് പിറവം, സിസിലി, എലിസബത്ത് രാജു, വിനീത് ശ്രീനിവാസന്, അമൃതാ സുരേഷ് തുടങ്ങി മലയാളത്തിലെ മുന്‍നിര ഗായകരെല്ലാം ഈ ആല്‍ബത്തില്‍ പാടി.
ആകാശ മേഘങ്ങളേ
പിതാവിന്റെ സ്മരണയ്ക്ക് ഒരു ആൽബം പുറത്തിറക്കിയ ശേഷം അഭിഭാഷകവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനായിരുന്നു പ്ലാൻ. പക്ഷേ, ആദ്യത്തെ ഗാനം സൂപ്പർ ഹിറ്റ് ആയതോടെ അഭിനന്ദനം ഒഴുകിയെത്തി. അതോടെ ക്രിസ് ഒാഡിയോസ് മുന്നോട്ടുതന്നെ പോയി. ഇതിനിടെ ജോലിക്കായി ഷിക്കാഗോയിലേക്ക്. എങ്കിലും സംഗീതം വിട്ടില്ല. ക്രിസ് ഒാഡിയോസിൽനിന്ന് പിന്നെ ഹിറ്റുകളുടെ പ്രവാഹമായിരുന്നു. ദൈവദൂതന്, ജീസസ് മൈ ജീസസ്, ഹോളി എയ്ഞ്ചല്‍ തുടങ്ങിയ ആൽബങ്ങളെല്ലാം സംഗീതപ്രേമികളുടെയും വിശ്വാസികളുടെയും ഹൃദയത്തിൽ ഇടം നേടി. പ്രമുഖരെ ഉൾപ്പെടുത്തി പതിനഞ്ചോളം വിഡിയോ ആൽബങ്ങൾ റോബിന്റെ സംവിധാന മികവില്‍ പ്രമുഖ ചാനലുകളിലൂടെ പുറത്തിറക്കി. നാല്പതോളം ആല്‍ബങ്ങള്‍ ക്രിസ് ഓഡിയോസ് സംഗീത പ്രേമികള്‍ക്ക് നല്കിയ വിരുന്നായി. കവര്‍ ഡിസൈനിംഗ് മുതല്‍ റിക്കാര്‍ഡിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും റോബിന്റെ കൈയൊപ്പുണ്ട്. സംഗീതരംഗത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധർ ആൽബങ്ങളിൽ വേണമെന്നതു റോബിനു നിർബന്ധം. അതിനായി എത്ര ബുദ്ധിമുട്ടും സഹിക്കും. എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, കെ.ജി.മാര്‍ക്കോസ്, കെസ്റ്റര്‍, ബിജു നാരായണന്, മധു ബാലകൃഷ്ണന്, സുജാത, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്, സംഗീത സംവിധായകന് ശരത്, ശ്വേത മോഹന്‍, മൃദുല വാര്യര്‍, നിത്യ മാമന് , മിഥില മൈക്കിള്‍, മരിയ കോലടി, മനോജ്, വില്‍സണ്‍ പിറവം, എലിസബത്ത് രാജു, സിസിലി, അമൃത സുരേഷ്, ചിന്മയി തുടങ്ങിയ മുന്‍നിര ഗായകര്‍ ക്രിസ് ഓഡിയോസിനു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ആ വിരൽ തുന്പിലെ
ഒരു ഇടവേളയ്ക്കുശേഷം ക്രിസ് ഓഡിയോസ് എന്ന യൂ ട്യൂബ് ചാനലിലൂടെ തിരിച്ചുവരവ്. അമൃത സുരേഷ് ആലപിച്ച ദൈവത്തിന്റെ കുഞ്ഞല്ലേ എന്ന ഗാനം ടോപ് സിംഗറിലെ താരമായ മേഘ്ന സുമേഷിന്റെ സ്വര ലാവണ്യത്തില്‍ വീണ്ടും സംഗീതാസ്വാദകര്‍ക്കു മുന്നിലെത്തിച്ചു. പരിചയ സന്പന്നർക്കൊപ്പം പുതുമുഖങ്ങളെയും റോബിൻ ഒപ്പംകൂട്ടി. നാടന്‍ പാട്ടുകാരന് മണികണ്ഠന് പെരുമ്പടപ്പ് രചിച്ച് ഈണം നല്കി ആലപിച്ച പൂമേനിയില്‍, മൃദുല വാര്യര്‍ പാടിയ ആ വിരല്‍ തുമ്പിലെ, ചിന്മയിയുടെ ശ്രുതിയില്‍ ഇവള് പാടും സംഗീതം, ശ്വേതാമോഹന്റെ മണ്ണില്‍ സ്വര്ഗത്തിന് ചിത്രം രചിക്കുവാന്‍, കെസ്റ്ററുടെ സ്വര്‍ഗീയമാം അള്‍ത്താരയില്‍, എം.ജി.ശ്രീകുമാറിന്റെ കരളുകീറും നൊമ്പരം, മേഘ്നയുടെ നിന് തിരു രക്തത്താല്‍ തുടങ്ങിയവയാണ് സമീപ നാളില്‍ ഇറങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍. തമിഴ് ഗാനങ്ങള്‍ക്കു മാത്രമായി ക്രിസ്റ്റല്‍ മൂവീസ് തമിഴ് ക്രിസ്ത്യന്‍ സോംഗ്സ് എന്ന ചാനലും റോബിന്റേതായുണ്ട്. അമേരിക്കയിലുള്ള സംഗീതപ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പുതിയ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് റോബിന്. സിനിമാ തിരക്കഥാ രംഗത്തും പേര് അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലും. നേരത്തേ തൊടുപുഴ, കട്ടപ്പന കോടതികളില്‍ അഭിഭാഷകനായിരുന്നു. ഭാര്യ സിന്ധുവും മക്കളായ ക്രിസ്റ്റഫര്‍, ക്രിസ്റ്റല്‍ എന്നിവരുമാണ് ഈ സംഗീതയാത്രയ്ക്കു പ്രചോദനവും പിന്തുണയും.
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയുഷ്മാൻ ഖുറാനയും പാനലിലുണ്ട്. ഒരു കാലത്ത് ഇന്ത്യയിലേക്ക് ഓസ്കർ കൊണ്ടുവരുമെന്നു പലരും പ്രതീക്ഷിച്ച നടനാണ് കമൽ. ആ ജീവിതം ത്രസിപ്പിക്കുന്നതാണ്.
ആയുഷ്മാൻ ഖുറാനയെ ഹിന്ദി നടൻ എന്നു വിളിക്കാം. എന്നാൽ, കമലിനെ ഏതു ഭാഷയിലെ നടൻ എന്നു വിളിക്കും! തമിഴ് നടൻ എന്നു പറഞ്ഞാൽ തമിഴർ സമ്മതിക്കില്ല. അവരാണല്ലോ കമലിനെ "ഉലകനായകൻ' എന്നു വിശേഷിപ്പിച്ചത്. കണ്ണും കരളും, കന്യാകുമാരി എന്നിവയിലൂടെ പിച്ചവച്ചു മദനോത്സവവും വയനാടൻ തമ്പാനും സത്യവാൻ സാവിത്രിയുമടക്കം മലയാളികൾക്കു നവ്യാനുഭവംപകർന്ന ഈ നടൻ മലയാളിയല്ലെന്നു പറയാനാകുമോ?. മറോ ചരിത്രയും സ്വാതിമുത്യവും സിലങ്കൈ ഒലിയുമടക്കം ബംബർ ഹിറ്റുകൾ നൽകിയ കമൽ ഗാരുവിനെ തെലുങ്കർ മറക്കുന്നതെങ്ങിനെ? "ഏക് ദുജേ കേലിയെ'' യും സാഗറുമടക്കം ഏറെ ചർച്ചചെയ്യപ്പെട്ട സിനിമകളിലെ മീശവച്ച നായകനെ ഹിന്ദിസിനിമാലോകം അസൂയയോടെയല്ലേ നോക്കിയത്.
അതികായന്റെ പിറവി
ഇന്ത്യൻ സിനിമയിലെ അതികായൻ, എവിഎം സ്റ്റുഡിയോയുടെ അധിപൻ എ.വി. മെയ്യപ്പ ചെട്ടിയാരാണ് കമൽ എന്ന ആറു വയസുകാരനെ സിനിമയിലെത്തിച്ചത്. കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിൽ ജെമിനി ഗണേശനും സാവിത്രിക്കുമൊപ്പം കമൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടി. പിന്നീട് ഷണ്മുഖം ചെട്ടിയാരുടെ നാടക കമ്പനിയിൽ. ഡാൻസർ തങ്കപ്പൻ മാസ്റ്ററുടെ കീഴിൽ നൃത്തസംവിധാന സഹായിയായി വീണ്ടും സിനിമയിലേക്ക്. സംവിധാന സഹായിയും മേക്കപ്പ് ആർട്ടിസ്റ്റുമായി. തുടർന്ന് കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലെ നായകവേഷം വഴിത്തിരിവ്. ആദ്യ ഫിലിംഫെയർ അവാർഡും തേടിയെത്തി. ഫിലിം ഫെയറിന്റെ ചരിത്രത്തിൽ ഒരു റിക്കാർഡിനു തുടക്കമായിരുന്നു അത്. മികച്ച നടനുള്ള 20 ഫിലിം ഫെയർ പുരസ്കാരങ്ങൾ കമലിനെ തേടിയെത്തി. 25 വർഷം മുൻപ്, ഇനി തന്നെ പരിഗണിക്കേണ്ടതില്ലെന്നു കത്തെഴുതിയ ശേഷമാണ് ഫിലിം ഫെയർ പുരസ്കാരം നൽകുന്നത് നിർത്തിയത്.
ഞെട്ടിച്ച സൂപ്പർ ഹിറ്റുകൾ
1977 -78 കാലം, മറ്റൊരു നടനും അന്നും ഇന്നും കെെയെത്തിപ്പിടിക്കാത്ത നേട്ടമായിരുന്നു കമലിന്റെത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ഒരേസമയം സൂപ്പർ ഹിറ്റുകൾ. ഓരോ ഭാഷയിലെയും സൂപ്പർ താരങ്ങളുടെ സിംഹാസനമാണ് അക്കാലത്ത് കമൽ ഇളക്കിയത്. അഞ്ചു ഭാഷയിലും സ്വയം ഡബ് ചെയ്തു. യുവാക്കളും സ്ത്രീകളും കുടുംബങ്ങളും ഒരേസമയം കമൽ ഹാസൻ എന്ന നവഭാവുകത്വത്തെ വരവേറ്റു. സിനിമ ജീവിതത്തിൽ ഗുരുസ്ഥാനീയനായി കാണുന്ന കെ. ബാലചന്ദറിനു പുറമേ കെ. വിശ്വനാഥ്, ബാലു മഹേന്ദ്ര, ഭാരതിരാജ തുടങ്ങിയ അക്കാലത്ത് തമിഴ്, തെലുങ്ക് സിനിമകളുടെ മുഖച്ഛായ മാറ്റിയ പ്രതിഭാധനരുടെ ചിത്രങ്ങളിലൂടെ കമൽ പ്രേക്ഷകരെയും സിനിമാലോകത്തെയും സ്തബ്ധരാക്കി. പാൻ ഇന്ത്യൻ താരത്തിന്റെ അടുത്ത നീക്കമായിരുന്നു അവിശ്വസനീയം. അന്നുവരെ ഒരു നടനും ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത കഥാപാത്രങ്ങളിലേക്ക് ചുവടുവച്ചു. അതിൽ പ്രധാനമാണ് ഭാരതിരാജയുടെ സിഗപ്പു റോജാക്കളിലെ നായകൻ. ശാരീരികബന്ധത്തിനു ശേഷം സ്ത്രീകളെ കൊല്ലുന്ന വെറുക്കപ്പെടുന്ന ഒരു സീരിയൽ കില്ലറുടെ വേഷം. അതിനുമുമ്പ് അങ്ങനെയൊന്നു ചെയ്യാൻ ഇന്ത്യൻ സിനിമയിൽ പേരെടുത്ത ഒരു നടനും തയാറായിട്ടില്ല.
ധീരമായ ചുവടുകൾ
ഈ സിനിമ സംഭവിച്ചത് ലോകത്തിന്റെ മറ്റേത് കോണിലായാലും അത്ഭുതമില്ല. എന്നാൽ, സ്ക്രീനിൽ പുകവലിക്കുകയോ മദ്യപിക്കുകയോ പോലും ചെയ്യാത്ത എംജിആറിനെ ദൈവമായി കാണുന്ന തമിഴ് മക്കളുടെ മുന്നിൽ, തമിഴ് വീരപുരുഷന്മാരെ അവതരിപ്പിച്ച് ദൈവസമാനമായി നടികർതിലകം ശിവാജി ഗണേശൻ നിറഞ്ഞു നിൽക്കുന്ന കാലത്താണ് ഇത്. മലയാളത്തിലെ വയനാടൻ തമ്പാനിലെ നായകവേഷവും സ്ത്രീകളോടുള്ള ക്രൂരത കാട്ടുന്ന കഥാപാത്രം. കുടുംബനായകനായ പ്രേംനസീർ യുഗത്തിലായിരുന്നു ഇത്. 1982 ലാണ് തമിഴിലും ഹിന്ദിയിലും മൂൺട്രാം പിറൈ പുറത്തിറങ്ങുന്നത്. കമലും ശ്രീദേവിയും തകർത്തഭിനയിച്ച ഈ ബാലു മഹേന്ദ്ര ചിത്രത്തിലൂടെ കമലിനു ദേശീയ പുരസ്കാരം. ശിവാജി ഗണേശനു പോലും അങ്ങനെയൊരു പുരസ്കാരം ലഭിച്ചില്ല എന്നറിയുമ്പോഴാണ് കമൽ ചെറു പ്രായത്തിൽ നേടിയ പുരസ്കാരത്തിനു മതിപ്പേറുന്നത്. ശിവാജി ജീവിച്ചിരിക്കുമ്പോൾത്തന്നെ രണ്ട് ദേശീയ പുരസ്കാരം കൂടി കമലഹാസനു ലഭിച്ചു.
അന്പരപ്പിക്കുന്ന തീരുമാനങ്ങൾ
അഭിനയത്തിൽ ശിവാജി ഗണേശനുമായാണ് കമലിനെ താരതമ്യം ചെയ്യാറുള്ളതെങ്കിലും എംജിആറിനാണ് കമലുമായി ചേർച്ച. എംജിആറിന്റെ തങ്കമുഖവും സ്വർണശരീരവും അന്നു കമലിനു മാത്രമാണുള്ളത്. അഭിനയശേഷി, തമിഴ് വികാരം, ദ്രാവിഡ - പെരിയോർ ശൈലി, സർവോപരി ഭാര്യമാരുടെ എണ്ണത്തിൽവരെ എംജിആറുമായി കമലിനു സാമ്യമുണ്ട്. എംജിആറിനു കമലിനോടു വാത്സല്യമായിരുന്നു താനും. എംജിആറിനു ശേഷം കമലിനെ സ്വന്തമായി രാഷ്ട്രീയപാർട്ടി തുടങ്ങാൻ നിർബന്ധിച്ച മറ്റൊരാൾ, സംഗീത സംവിധായകൻ ഇളയരാജ. അന്നും ഇന്നും ഇന്ത്യൻ ചലച്ചിത്ര പരമ്പരയിൽ വേറിട്ടു നിൽക്കുന്ന ചിത്രമാണ് രണ്ടാമതും ദേശീയ പുരസ്കാരം നേടിയ മണിരത്നം സംവിധാനംചെയ്ത "നായകൻ'.തിരക്കുള്ള നായകൻമാർ ഒരേ സമയം ഒാടി നടന്നു പല സിനിമകളിൽ അഭിനയിച്ചിരുന്ന കാലം. വർഷം കുറഞ്ഞത് 20 ചിത്രമെങ്കിലും പുറത്തിറങ്ങും. അക്കാലത്തു കമലിന്റെ ഞെട്ടിക്കുന്ന തീരുമാനം വന്നു. ഒരു സമയം ഒരു ചിത്രം മാത്രം. ഒരെണ്ണം പൂർത്തിയായ ശേഷം മാത്രം അടുത്തത്. കമലിന്റെ ജനപ്രീതിയുടെ പാരമ്യത്തിൽ ഞെട്ടിക്കുന്ന മറ്റൊരു തീരുമാനം. ഫാൻസുകളെ താലോലിക്കുന്ന തമിഴ്താരങ്ങളെപ്പോലും അന്പരപ്പിച്ച്, കമൽ തന്റെ "രസിക മൺട്ര''''ങ്ങൾ മൊത്തം പിരിച്ചുവിട്ടു. തനിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കാനും കട്ടൗട്ട് വയ്ക്കാനും നടക്കുന്നതിനു പകരം പഠിച്ചും ജോലി ചെയ്തും കുടുംബം നോക്കാൻ ആരാധകരെ ഉപദേശിച്ചു. പകരം രക്തദാനം, നേത്രദാനം തുടങ്ങിയ ക്ഷേമപരിപാടികൾക്കായി "നൻപണിസംഘം'''' എന്ന കൂട്ടായ്മ രൂപീകരിച്ചു. സ്വന്തം കണ്ണും ശരീരവും മരണശേഷം പഠനത്തിന് കൊടുക്കുമെന്നു പ്രഖ്യാപിച്ചു. എയ്ഡ്സ് രോഗം ആസ്പദമാക്കി ഒരു ചിത്രമെടുത്തു.
തൊട്ടതെല്ലാം
നൂറാം ചിത്രം രാജപാർവെയിൽ അന്ധനായി കമൽ എത്തി. സ്വന്തം നിർമാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണലാണ് നിർമിച്ചത്. അന്ധനായകനെ ജനം സ്വീകരിക്കില്ലെന്ന് ശിവാജി ഗണേശൻ പോലും മുന്നറിയിപ്പു നൽകിയിട്ടും കമൽ പിന്മാറിയില്ല. സകലകലാവല്ലഭൻ, വിക്രം, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻകാമരാജൻ, പുന്നകൈ മന്നൻ, ഇന്ത്യൻ, അവ്വൈ ഷൺമുഖി, തെനാലി, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങൾ തമിഴ്നാട്ടിൽ പണം വാരി. ഗുണ, സത്യ, മഹാനദി, കുരുതിപ്പുനൽ, ആളവന്താൻ, വിരുമാണ്ടി, കൽക്കി വരെ കലാമേന്മയുള്ള ചിത്രങ്ങളിലൂടെ നിരൂപകരെയും പുതിയ തലമുറയെയും കമൽ ആരാധകരാക്കി. അഭിനയത്തിൽ ഒതുങ്ങിയില്ല, 12 ചിത്രങ്ങൾക്കു രചന, അഞ്ച് ചിത്രങ്ങൾക്ക് സംവിധാനം, മുപ്പതിലേറെ ചിത്രങ്ങളിൽ ഗായകൻ. സംവിധാനം ചെയ്ത ആദ്യ ചിത്രം ഹേ റാം ദേശീയ ശ്രദ്ധ നേടി. ഏതു ചലച്ചിത്രകാരനും തൊടാൻ ഭയക്കുന്ന ഗാന്ധിവധമായിരുന്നു ഇതിവൃത്തം. രണ്ടാമത് ചെയ്ത വിരുമാണ്ടി തമിഴ്നാട്ടിൽ ഇന്നൊരു കൾട്ട് ക്ലാസിക്കാണ്. രണ്ട് ഭാഗങ്ങളിലായി ചെയ്ത വിശ്വരൂപം വിവാദമുണ്ടാക്കി. തമിഴ്നാട്ടിൽ ചിത്രം മുഖ്യമന്ത്രി ജയലളിത നിരോധിച്ചു. തുടർന്ന് ഇന്ത്യയൊട്ടാകെ (മലയാളമൊഴികെ)യുള്ള ചലച്ചിത്രലോകം കമലിനു പിന്തുണ പ്രഖ്യാപിച്ചു. ലോകോത്തര നിലവാരത്തിലാണ് വിശ്വരൂപം ഒരുക്കിയത്. അഭിനയിച്ച ചിത്രങ്ങളേക്കാൾ എത്രയോ മടങ്ങാണ് രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളുടെ ആവിഷ്കാര ശൈലിയിലെ അഗാധത.
മേക്കപ്പ് മാൻ
മേക്കപ്പിലും കമൽ ഉപരിപഠനം നടത്തി. ഓസ്കർ ജേതാവായ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് മാൻ മൈക്കിൾ വെസ്റ്റ്മോർ കമലിന്റെ അടുത്ത സുഹൃത്താണ്. ഹോളിവുഡ് ചിത്രമായ റാംബോ ത്രീയിൽ സിൽവർസ്റ്റർ സ്റ്റാലനെ മേക്കപ്പ് ചെയ്ത സംഘത്തിൽ കമലുമുണ്ടായിരുന്നു. കമലിന്റെ മേക്കപ്പ് പാണ്ഡിത്യം മുഴുവൻ പുറത്തെടുത്ത ചിത്രമാണ് പത്തു വേഷങ്ങളിലെത്തിയ ദശാവതാരം. ഇന്ത്യൻ സിനിമയിലെ ആദ്യ സംഭവം. ശിവാജി ഗണേശനു ശേഷം ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ കമലിനെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷൺ തുടങ്ങി അസംഖ്യം ബഹുമതികളും. കമലിന്റെ പല ചിത്രങ്ങളും ഇന്നു തമിഴിലെയും മറ്റു ഭാഷകളിലെയും യുവ സംവിധായകർക്കു പാഠപുസ്തകങ്ങളാണ്.
കാലത്തിനൊപ്പം
ഏതൊരു യുവതാരത്തിനൊപ്പവും കിടപിടിക്കാവുന്ന ശാരീരികക്ഷമത ഇപ്പോഴും കമൽ കാത്തുസൂക്ഷിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എഐയെക്കുറിച്ചു പഠിക്കാൻ കമൽഹാസൻ ആറു മാസത്തെ കോഴ്സിന് അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ ചേർന്നുവെന്നതായിരുന്നു പുതിയ വാർത്ത. ഇന്ത്യയിലും തമിഴിലും ആദ്യമായി പല സാങ്കേതികവിദ്യകളും പരിചയപ്പെടുത്തിയത് കമൽതന്നെ. ആദ്യം മടിച്ചെങ്കിലും ഒടുവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും കമൽ തയാറായി, മക്കൾ നീതിമയ്യം. ആദ്യ മത്സരത്തിൽ കമൽ തോറ്റെങ്കിലും ഡിഎംകെയുമായി സഹകരിക്കുന്നതിലൂടെ രാജ്യസഭയിലേക്ക് എത്തി. ആഗോള ചലച്ചിത്ര രംഗത്തെ പ്രതിഭയാണ് കമൽ ഹാസൻ. അത് ഒാസ്കർ അക്കാഡമിയും തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യൻ സിനിമയിൽ കമലിനു പകരം കമൽ മാത്രം.
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്തിക്കുന്പോൾ അതിനു പിന്നിൽ ഒരു ലൈറ്റ് തെളിയും. പിന്നെ കാണുന്നത് നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ചിത്രം... ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ടിൽ മികവ് തെളിയിച്ച പി.ആർ. രാഹുലിനെ പരിചയപ്പെടാം...
ഒറ്റനോട്ടത്തിൽ കാഴ്ചക്കാരൻ മുഖം ചുളിക്കും... ഇതു ചിതൽ തിന്നതിന്റെ ബാക്കിയായ കുറെ പേപ്പർ കഷണമല്ലേ.. ഇതിലെന്ത് ഇത്ര കലയിരിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നതിനിടയിൽ ആ ചിതൽ തിന്നതിന്റെ ബാക്കിയെന്നു തോന്നുന്ന പേപ്പർ കഷണങ്ങൾക്കു പിന്നിലെ ലൈറ്റ് തെളിയും. ഇതോടെ നിങ്ങൾ അദ്ഭുതംകൊണ്ട് കണ്ണുമിഴിച്ചു നിന്നു പോകും. ചിത്രമെന്നോ ശില്പമെന്നോ ഒക്കെ വിളിക്കാവുന്ന മനോഹരമായൊരു രൂപം കൺമുന്നിൽ. ഇത് നമുക്ക് അത്ര പരിചയമില്ലാത്ത ഒരു കല. ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ട് എന്നാണ് ഈ കലയുടെ പേര്. അതീവശ്രദ്ധയും നൈപുണ്യവും ആവശ്യമുള്ള ഒരു കലയിൽ മികവു കാട്ടി കാഴ്ചക്കാരെ അന്പരപ്പിക്കുകയാണ് മൂവാറ്റുപുഴ വാഴക്കുളം മടക്കത്താനം സ്വദേശി പി.ആർ. രാഹുൽ എന്ന യുവപ്രതിഭ. രാഹുലിന്റെ കരവിരുതിന് ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡ്സും ഏഷ്യൻ ബുക്ക് ഒാഫ് റിക്കാർഡ്സും അംഗീകാരം നൽകിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം മോഹൻ ലാലിന്റെ ഛായാചിത്രം ഈ കലയിലൂടെ ഒരുക്കിയാണ് രാഹുൽ അംഗീകാരത്തിനു സമർപ്പിച്ചത്. പേപ്പറിൽ പേനാക്കത്തി ഉപയോഗിച്ചായിരുന്നു രൂപകല്പന.
വേറിട്ട കല
ചിത്രങ്ങളെയും ഫോട്ടോകളെയും ലൈൻ ആർട്ട് ആക്കിത്തരുന്ന സ്റ്റെൻസിൽ ആപ്ലിക്കേഷൻ വഴിയെടുക്കുന്ന ചിത്രങ്ങളെ നിഴൽ ചിത്രങ്ങളാക്കുന്നതാണ് ലെയേർഡ് പേപ്പർ കട്ടിംഗ്. ഡ്രോയിംഗിന് ഉപയോഗിക്കുന്ന എട്ടു കടലാസ് ഷീറ്റുകൾ ഇതിന് വേണം. ചിത്രത്തിന് ആവശ്യമായ ആകൃതി അഥവാ ഫ്രെയിം ഒരുക്കാനും കൊത്തിയെടുത്ത ചിത്രങ്ങൾ ഒട്ടിക്കാനും ഓരോന്നു മാറ്റിവയ്ക്കും. ബാക്കി ആറു ഷീറ്റുകളിലാണ് ശില്പിയുടെ പ്രതിഭ വിരിയുന്നത്. നിർമിതിയിൽ നെല്ലിട പിഴച്ചാൽ പിന്നെ അത് ഉപേക്ഷിക്കാനേ പറ്റൂ. അതിനാൽ തപസ് പോലെ ചെയ്യേണ്ടതാണ് ഈ ആർട്ട്. സ്റ്റെൻസിൽ സഹായത്തോടെ ഒരു ചിത്രത്തെ ആറു നിഴൽ ചിത്രങ്ങളുടെ ഭാഗങ്ങളാക്കും. ആ നിഴൽ രൂപങ്ങളെ ആറു കടലാസുകളിലായി കട്ടിംഗ് പേന ഉപയോഗിച്ചു മുറിച്ചെടുക്കും. മുറിച്ചെടുത്ത കടലാസുകൾ അണുവിട മാറാതെ ഒട്ടിക്കണം. ഇതു നേരിട്ടുകണ്ടാൽ പിഞ്ചിക്കീറിയ കുറെ പേപ്പർ കഷണങ്ങൾ എന്നേ തോന്നൂ. എന്നാൽ, ഒരു പ്രകാശത്തിനു മുന്നിൽ പിടിക്കുന്പോൾ ഉദ്ദേശിച്ച ചിത്രം കാഴ്ചക്കാരനു മുന്നിൽ തെളിയും.
സൂക്ഷ്മത പ്രധാനം
കൊത്തിയെടുക്കുമ്പോഴും ചേർത്ത് ഒട്ടിക്കുമ്പോഴും അതീവശ്രദ്ധ വേണം. തെല്ലൊന്നു പിഴച്ചാൽ ലാലേട്ടൻ മമ്മൂക്ക ആകുമെന്നു രാഹുൽ പറയുന്നു. ആകൃതി ഒത്താലും സൂക്ഷ്മ മുഖഭാവം നഷ്ടപ്പെട്ട് അവ്യക്ത ചിത്രമാകും. ചിത്രമൊരുക്കാൻ എട്ടു മുതൽ പത്തു മണിക്കൂർ വരെ വേണം. വ്യക്തികളുടെ മുഖം ചിത്രീകരിക്കുന്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പ്രകൃതിദൃശ്യങ്ങൾ കുറെക്കൂടി എളുപ്പമാണെന്ന് ഇതിനകം നൂറിലേറെ ചിത്രങ്ങൾ ഒരുക്കിയ രാഹുൽ പറയും. ഈശ്വര രൂപങ്ങളുടെ ചിത്രങ്ങൾക്കു കൂടുതൽ അലങ്കാരങ്ങൾ ഉള്ളതിനാൽ അതിനും സമയമെടുക്കും.
സ്വയം പഠനം
ചിത്രരചനയോടുള്ള താത്പര്യം മാത്രമാണ് പ്ലസ് ടുവിനു ശേഷം ഐടിഐ കഴിഞ്ഞ ഈ കലാപ്രതിഭയുടെ കൈ മുതൽ. സാധാരണ ചിത്രങ്ങൾ സ്കെച്ചിട്ട് വരച്ചുനൽകാറുണ്ടായിരുന്നു. പേപ്പർ കട്ടിംഗ് ആർട്ട് സ്വയം പരിശീലിച്ച് എടുത്തു. മമ്മൂട്ടി, രജനീകാന്ത്, ഐശ്വര്യ റായ്, ചിത്ര, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ, ബിനീഷ്, വിജയ്, കലാഭവൻ മണി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മമിത, നെസ്ലിൻ, ബേസിൽ ജോസഫ്, സഞ്ജു സാംസൺ, മെസി, ജയം രവി, തൃഷ, വിക്രം, കാർത്തി, കല്യാണി പ്രിയദർശൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് ഈ കല വഴി രാഹുൽ ജീവൻ നൽകിയിട്ടുണ്ട്. ഒപ്പം സ്വന്തം ചിത്രവും രാഹുൽ ഒരുക്കി. കെട്ടിടങ്ങളുടെ വയറിംഗ് ജോലികൾക്കു പോകുന്നതിനിടയിലെ ഒഴിവു സമയമാണ് കലാസൃഷ്ടിക്കായി രാഹുൽ മാറ്റി വച്ചിട്ടുള്ളത്. മടക്കത്താനം പുളിക്കൽ പരേതനായ രാധാകൃഷ്ണന്റെയും സുനിതയുടെയും മകനാണ് ഇരുപത്തഞ്ചുകാരനായ രാഹുൽ. ഏക സഹോദരി രാധിക മുംബൈയിൽ നഴ്സാണ്.
പ്രദർശനം വരുന്നു
ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ട് ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് രാഹുൽ. അതുപോലെ വീടുകളിലും ഒാഫീസുകളിലുമൊക്കെ ഇന്റീരിയർ ഡിസൈനിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങൾ തയാറാക്കി നൽകാനും പലരും വിളിക്കുന്നുണ്ട്. ലൈറ്റ് തെളിയുന്പോൾ കാണുന്ന വിസ്മയം സന്ദർശകരെയും അദ്ഭുതപ്പെടുത്തും.
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയധികം അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തിയാക്കിയ ചിത്രകാരൻമാരുണ്ടോയെന്നു പോലും സംശയം.
ക്രിസ്തുവിന്റെ അന്ത്യത്താഴം... എപ്പോൾ ചിത്രം വരയ്ക്കാനിരുന്നാലും ആർട്ടിസ്റ്റ് സിബിയുടെ ബ്രഷിന് ആദ്യം തോന്നുന്നത് അന്ത്യത്താഴം വരയ്ക്കണമെന്നാണ്. അങ്ങനെ വരച്ചുവരച്ച് ഇതിനകം 350 അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു ചങ്ങനാശേരി വെരൂര്‍ വലിയപറമ്പില്‍ സിബി എന്ന ആര്‍ട്ടിസ്റ്റ്. അന്ത്യത്താഴ ചിത്രത്തിലെ ഒാരോ കണികപോലും ഇന്നു സിബിക്കു മനഃപാഠം. ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയധികം അന്ത്യത്താഴ ചിത്രങ്ങൾ പൂർത്തിയാക്കിയ ചിത്രകാരൻമാരുണ്ടോയെന്നു പോലും സംശയം. ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വലിയകുളത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ പാത്തിക്കല്മുക്കിലെ വലിയപറന്പിൽ വീട്ടുവളപ്പിലേക്കു കയറുന്പോൾത്തന്നെ ഇതൊരു ചിത്രകാരന്റെ വീടാണെന്ന് ഏവർക്കും തോന്നും. വീടും സമീപത്തെ ചിത്രപ്പുരയും നിറയെ നിറക്കൂട്ടുകൾ. പതിനഞ്ചാം വയസിൽ തുടങ്ങിയ വരയിൽ എത്ര ചിത്രങ്ങൾ പൂർത്തിയാക്കിയെന്നു ചോദിച്ചാൽ അദ്ദേഹത്തിനുമറിയില്ല. എന്നാല്‍, പ്രാര്‍ഥനാപൂര്‍വം വരച്ചെടുത്ത അന്ത്യത്താഴ ചിത്രങ്ങൾ 350 കഴിഞ്ഞെന്ന് 64കാരനായ ഇദ്ദേഹം കൃത്യമായി പറയും. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പള്ളികൾ, കോണ്‍വന്റുകള്‍, ധ്യാനമന്ദിരങ്ങള്‍, ആതുരാലയങ്ങള്‍ എന്നു വേണ്ട ന്യൂജെന്‍ വീടുകളുടെ ഡിസൈനിംഗ് റൂമുകളില്‍ വരെ സിബിയുടെ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. പന്ത്രണ്ട് ശ്ലീഹന്മാരുടെ വ്യത്യസ്ത ഭാവങ്ങളും വിഭിന്ന പശ്ചാത്തലങ്ങളും കോര്‍ത്തിണക്കി മൂന്നു തരത്തിലുള്ള തിരുവത്താഴ ചിത്രീകരണമാണ് സിബി അവലംബിക്കാറുള്ളത്.
വര വളരുന്നു
ചെറുപ്രായത്തിൽ തുടങ്ങിയ വര സി.എ. ആന്റണി ചെന്നിത്തലയുടെ ശിക്ഷണത്തിൽ കൂടുതൽ മെച്ചപ്പെട്ടു. 1979ല്‍ കറുകച്ചാല്‍ എ.പി ആര്‍ട്സില്‍നിന്ന് ചിത്രകലയിൽ ഡിപ്ലോമ. ഇതോടെ ബ്രഷുകൾ പ്രഫഷണൽ ശൈലിയിൽ ചലിച്ചുതുടങ്ങി. 1980ല്‍ സിബി കോഴിക്കോട് അത്തോളിയിലുള്ള സിഎംഎം ഹൈസ്കൂളില്‍ ചിത്രകലാധ്യാപകൻ. നാലു വര്‍ഷത്തിനു ശേഷം 1984ല്‍ ആലപ്പുഴ തലവടി ഗവ.വിഎച്ച്എസ്എസില്‍ അധ്യാപകൻ. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കു ചായക്കൂട്ടുകളുടെ രഹസ്യങ്ങൾ പകർന്നുകൊടുത്തു. 33 വര്‍ഷം ഇവിടെ ചിത്രകല പഠിപ്പിച്ചു. സ്വന്തം ചെലവില്‍ ഒരു ആര്‍ട്ട് ഗാലറിതന്നെ ഇവിടെ നിർമിച്ചതു വാർത്തയായിരുന്നു. 2005ല്‍ ഡോ.ജോര്‍ജ് പടനിലത്തിനാണ് സിബി ആദ്യമായി തിരുവത്താഴ സ്മരണയുടെ ചിത്രം വരച്ചു നല്‍കിയത്. തിരുവനന്തപുരം പട്ടം മലങ്കര ബിഷപ്സ് ഹൗസിലാണ് സിബി വരച്ച ഏറ്റവും വലിയ തിരുവത്താഴ ചിത്രമുള്ളത്. പത്തടി നീളവും അഞ്ചടി വീതിയുമുണ്ട് ഈ ചിത്രത്തിന്. കറുകച്ചാല്‍ പനയമ്പാല സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിയിലെ ഏബ്രഹാമിന്റെ ബലി, എസ്തഫാനോസിന്റെ രക്തസാക്ഷിത്വം, യേശുവും തോമ്മാശ്ലീഹയും എന്നിവ സിബിയുടെ ചായക്കൂട്ടിൽ വിരിഞ്ഞതാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ വിഭാഗത്തിന്റെ പ്രധാന കവാടത്തിലെ മാലാഖയും കുട്ടികളും അമ്മയും കുഞ്ഞും പെയിന്റിംഗുകളും സിബിയുടേതു തന്നെ. ചിരിക്കുന്ന ഈശോയുടെ ചിത്രം വരച്ചിട്ടുള്ളവർ ചുരുക്കമാണ്. ഈശോ ചിരിക്കുന്ന ചിത്രം വരച്ച് യേശുവിനൊപ്പം നമുക്കും ചിരിക്കാം എന്നെഴുതി കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.തോമസ് പ്ലാപ്പറമ്പിലിനു സമ്മാനിച്ചു.
ബാവയുടെ പ്രോത്സാഹനം
ചിത്രരചനയില്‍ എന്നും പ്രോത്സാഹനവും കരുതലും പകര്‍ന്നത് മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണെന്നു സിബി നന്ദിയോടെ ഒാർക്കുന്നു. സിബിയുടെ വെരൂരുള്ള വീട്ടില്‍ പലപ്രാവശ്യമെത്തി ക്ലീമിസ് ബാവ വിവിധ പള്ളികളിലേക്കുള്ള നിരവധി ചിത്രങ്ങള്‍ വരപ്പിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുടെ അളവും കൃത്യതയും പിതാവ് നിർദേശിക്കും. ദൈവദാസന് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിന്റെ രൂപവവും ഭാവവും ബാവ പറഞ്ഞുകൊടുത്ത് സിബിയെകൊണ്ടു വരപ്പിച്ചു. എട്ടടി ഉയരമുള്ള ചിത്രംകണ്ട് ജീവൻ തുടിക്കുന്ന ചിത്രമെന്നു കൈകൂപ്പി പറഞ്ഞത് തനിക്കുള്ള വലിയ അഭിനന്ദനമാണെന്നു സിബി പറയുന്നു.
സിബിയുടെ ചിത്രങ്ങള്‍
സിബി വരച്ച ചിത്രങ്ങളിൽ ഒന്നെങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ്, മേജർ ആർച്ച് ബിഷപ്സ് ഹൗസ് പട്ടം, മാവേലിക്കര ബിഷപ്സ് ഹൗസ്, ചെത്തിപ്പുഴ തിരുഹൃദയ പള്ളി, വെരൂര്‍ സെന്റ് ജോസഫ് പള്ളി, മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രം, തിരുവല്ല ശാന്തിനിലയം, പത്തനംതിട്ട സെന്റ് തോമസ് മൈനര്‍ സെമിനാരി, ളായിക്കാട് മേരിറാണി സ്കൂള്‍, വാഗമണ്‍ കുരിശുമല ആശ്രമം, തിരുവല്ല ശാന്തിനിലയം, പത്തനാപുരം സെന്റ് സേവ്യേഴ്സ് പള്ളി, മണര്‍കാട് മാലം മേരി മൗണ്ട് സ്കൂള്‍, കാരിച്ചാല്‍ സെന്റ് ജോര്‍ജ് പള്ളി കൂടാതെ യുകെ, അമേരിക്ക, ബഹറിൻ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ സിബിയുടെ ചിത്രങ്ങള്‍ ആളുകളെ ആകർഷിക്കുന്നു. വിശുദ്ധരുടെ ഐക്കണുകളും ക്രൈസ്തവ മ്യൂറല്‍ പെയിന്റിംഗുകളും ശ്രദ്ധേയം.
പോർട്രേറ്റുകള്‍
പോർട്രേറ്റുകള്‍ ചെയ്യുന്നതിൽ സിബിയുടെ പ്രാവീണ്യം എടുത്തുപറയണം. വിശുദ്ധ ചാവറയച്ചന്, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ മദര്‍ തെരേസ, ബെനഡിക്ട് 16ാമന്‍ പാപ്പ, ഫ്രാന്‍സിസ് മാര്‍പാപ്പ, പരിശുദ്ധ പരുമല തിരുമേനി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, റവ.ഡോ.പ്ലാസിഡ് ജെ.പൊടിപാറ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, ഡോ.എസ്. രാധാകൃഷ്ണന് തുടങ്ങിയ ചിത്രങ്ങളും ആകർഷണീയം. കെസിബിസി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ചിത്രകാരികൂടിയായ ആനിക്കാട് പിച്ചളക്കാട്ട് മോളിയാണ് ഭാര്യ. ആസാമില്‍ സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ ചിത്രകലാ അധ്യാപികയായിരുന്നു. മക്കള്‍: ആന്‍സ്, അല്ഫ.
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്കുന്ന വില്പനശാലയും സജീവം. കർഷകരുടെ വിഷരഹിത പച്ചക്കറികൾ ആഴ്ചയിലെരിക്കൽ വഴിയോര വിപണിയിൽ എത്തിക്കും.
തേങ്ങായിടണോ നെല്ല് വിതയ്ക്കണോ പുല്ലുവെട്ടണോ, കപ്പ നടണോ... ഒറ്റക്കോൾ മതി, തിരുമാറാടിയിലെ വനിതാ ഹരിതസേന റെഡി. പണിക്കാരില്ലാത്തതിനാൽ കൃഷി എങ്ങനെയെന്ന ചോദ്യത്തിനു മറുപടിയാണ് വനിതാ ഗ്രീൻ ആർമി. മരം കയറും, ട്രാക്ടർ ഓടിക്കും, കാർഷിക യന്ത്രങ്ങൾ നന്നാക്കും. എന്തു കൃഷിജോലിയും ഇവരുടെ കൈയിൽ ഭദ്രം. കാർഷിക നഴ്സറികളിൽ വഴുതന, പയർ, തക്കാളി, പച്ചമുളക്, പീച്ചിൽ, പാവൽ, പടവലം, വെണ്ട തുടങ്ങിയവയുടെ നാലും അഞ്ചും ലക്ഷം തൈകൾ ഉത്പാദിപ്പിച്ച് ഹരിതസേന വിൽക്കുന്നു. കൂടാതെ കൃഷി വകുപ്പിനും ത്രിതല പഞ്ചായത്തുകൾക്കും തൈകൾ കൊടുക്കുന്നു. മാവ്, പ്ലാവ്, കടപ്ലാവ്, തെങ്ങ്, കവുങ്ങ് തൈകളും ഇവിടെ തയാർ. ചേന, ഇഞ്ചി, കച്ചോലം, കാച്ചിൽ, ചേന്പ്, കിഴങ്ങ് തുടങ്ങിയ നടീൽ വസ്തുക്കളും വിൽപനയ്ക്കുണ്ട്.
ഈസിയായി തെങ്ങിൻ മുകളിൽ
യന്ത്രവുമായി പുല്ലുവെട്ട്, തെങ്ങിന് തടമെടുക്കൽ, തേങ്ങയിടൽ തുടങ്ങിയവയൊക്കെ ഇവർക്കു നിസാരം. എത്ര ഉയരമുള്ള തെങ്ങിനു മുകളിലും സെക്കൻഡുകൾക്കുള്ളിൽ ഇവർ കയറും. തേങ്ങയിട്ട്, തലപ്പ് വൃത്തിയാക്കി, മരുന്നുതളിയും കഴിഞ്ഞാണ് തിരിച്ചിറങ്ങുക. ദിവസം മുപ്പതു തെങ്ങിൽ വരെ കയറി തേങ്ങയിടുന്നവർ ഇവർക്കൊപ്പമുണ്ട്. തേങ്ങയിടാൻ തെങ്ങൊന്നിന് 65 രൂപയും തലപ്പ് വെടിപ്പാക്കി മരുന്നടിക്കാൻ 130 രൂപയുമാണ് കൂലി. കൃഷിപ്പണിക്ക് കാർഷിക സേവന കേന്ദ്രത്തിനു വേണ്ടുവോളം യന്ത്രങ്ങളുണ്ട്. ഇവ പ്രവർത്തിപ്പിക്കാൻ മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലും കാർഷിക യന്ത്രവത്കരണ മിഷൻ ആസ്ഥാനത്തും പരിശീലനം നൽകി. പാന്പാക്കുടയിലെ ബയോഫാർമസിയിൽ രാസ, ജൈവ, കുമിൾ കീടനാശിനികൾ തയാറാക്കി കർഷകരിലെത്തിക്കുന്നുണ്ട്. 12 വർഷം മുൻപ് ആരംഭിച്ച പാന്പാക്കുട അഗ്രോ വികസന കേന്ദ്രം ഇതോടകം പത്തു കോടി രൂപയുടെ ടേണ്‍ ഓവർ നേടിയതായി ഹരിത സേവനകേന്ദ്രത്തിന്റെ ഫസിലിറ്റേറ്ററും മുൻ കൃഷി ഓഫീസറുമായ വി.സി. മാത്യു പറഞ്ഞു. സംസ്ഥാനത്തുതന്നെ ഒരു ഹരിത സംഘത്തിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ഇവിടെയാണ്.
ഏല്പിച്ചോളൂ, വിളവ് തരാം
കൃഷിയിടത്തിന്റെ ഉടമ നാട്ടിലില്ലെങ്കിൽ ഹരിതസേനയെ ഏൽപ്പിച്ചാൽ മതിയാകും. നൂറു മേനി വിളവെടുത്തു തരും. അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്കു ഗ്രോ ബാഗിലും ചട്ടിയിലും കിളിർപ്പിച്ച പച്ചക്കറിത്തൈകളെത്തിക്കും. എറണാകുളത്തും തൃശൂരിലും മൂവാറ്റുപുഴയിലുമൊക്കെ ഫ്ളാറ്റുകളിൽ ഇവർ നട്ടുകൊടുക്കുന്ന ചെടികളിൽനിന്നു വിളവെടുക്കുന്നവർ നിരവധി. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും സ്പെയർ പാർട്സ് വാങ്ങലും ഭാരിച്ച ചെലവാണ്. ഇതിനു സർക്കാർ സഹായം നൽകണമെന്നാണ് ഗ്രീൻ ആർമിയുടെ അഭ്യർഥന. സേനയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയും വേണം. ഗ്രീൻ ആർമിയുടെ പ്രവർത്തനം പഠിക്കാൻ ലോകബാങ്ക് പ്രതിനിധികളും കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗങ്ങളും പാന്പാക്കുടയിൽ എത്തിയിരുന്നു. കൂടാതെ മഹാരാഷ്ട്ര സർക്കാരും കർഷകരെ അയച്ചിരുന്നു.
തരിശിലെ വിസ്മയം
കൂത്താട്ടുകുളം, പാന്പാക്കുട, പിറവം, രാമമംഗലം, മുളക്കുളം എന്നിവിടങ്ങളിൽ തരിശുകിടന്ന 60 ഹെക്ടറിലേറെ പാടമാണ് പച്ചപ്പട്ടാളം പച്ചപ്പണിയിച്ചത്. നടൻ ശ്രീനിവാസൻ പാട്ടത്തിനെടുത്ത പാടവും ഇതിൽപെടും. കാടുപിടിച്ചിരുന്ന പന്ത്രണ്ട് ഏക്കർ കരഭൂമി നെൽപ്പാടമാക്കി കൂത്താട്ടുകളം കൃഷിഭവനു കീഴിൽ വിസ്മയം തീർത്തു. കണ്ടനാട് പാടശേഖരത്തിലും പിറവത്തെ ചേല്ലേത്തു പാടത്തും പതിറ്റാണ്ടുകൾക്കു ശേഷം വിതയും കൊയ്ത്തും നടത്തിയത് ഈ കൂട്ടായ്മ തന്നെ. 25 വർഷത്തിലധികം തരിശു കിടന്ന ഇടയാർ പാടശേഖരത്തിലെ അഞ്ച് ഏക്കറിൽ രണ്ടു നെല്ലും മൂന്നാം വിളയായി പച്ചക്കറി, എള്ള് എന്നിവയും കൃഷി ചെയ്യുന്നു. നെല്ല് സീഡ് അഥോറിട്ടിക്കും സപ്ലൈകോയ്ക്കും വിൽക്കുന്നു. ഒരേക്കറിൽ ഞാറു നട്ടു കൊടുക്കാൻ പാന്പാക്കുട ബ്ലോക്ക് പരിധിയിൽ നാലായിരം രൂപയും പുറത്ത് 4,500 രൂപയുമാണ് നിരക്ക്. പോളി ഹൗസുകളിൽ എല്ലാ സീസണിലും പച്ചക്കറി വിളവെടുപ്പുണ്ട്. മഴക്കാലത്തും ഓണം വിഷു സീസണിലും കൂടുതൽ ഉത്പാദിപ്പിക്കും. കൂത്താട്ടുകുളത്തും ബ്ലോക്ക് കാന്പസിലും പാന്പാക്കുടയിലുമുള്ള നഴ്സറികളിൽ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കു പതിനായിരം ഗ്രോ ബാഗുകളും പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് അര ലക്ഷം തൈകളും ഒരുങ്ങുന്നു. പയർ, വെണ്ട വിത്തുകൾ നേര്യമംഗലം കൃഷിഫാമിൽനിന്നും മറ്റു വിത്തുകൾ തൃശൂരിലെ നഴ്സറികളിൽനിന്നും വാങ്ങും. സമീപത്തെ 51 കുടുംബങ്ങളിൽ സൗജന്യമായി ഫലവൃക്ഷത്തൈകൾ നൽകി പരിപാലിക്കുന്നുണ്ട്.
പത്തു കോടി നേട്ടം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്കുന്ന വില്പനശാലയും സജീവം. കർഷകരുടെ വിഷരഹിത പച്ചക്കറികൾ ആഴ്ചയിലെരിക്കൽ വഴിയോര വിപണിയിൽ എത്തിക്കും. ജോലിയില്ലാതെ വരുന്ന ദിവസങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങൾ തയാറാക്കി അഗ്രോ സർവീസ് സെന്ററിന്റെ ഒൗട്ട് ലെറ്റുകൾ വഴിയാണ് വില്പന. തിരിനനയ്ക്കുള്ള ഗ്ലാസ് വൂൾ വിക്ക് നിർമാണവുമുണ്ട്. സംഘകൃഷിയിൽ സംസ്ഥാന കൃഷിവകുപ്പിൽനിന്നു ലഭിച്ച ഒന്നാം സ്ഥാനം ഉൾപ്പെടെ അംഗീകാരങ്ങൾ നിരവധി. ഈ സംഘത്തിലെ ടെക്നീഷ്യൻ ആശാ ഷാജൻ സംസ്ഥാനത്തെ മികച്ച കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി അവാർഡിനും അർഹയായി. പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഭാ രാജും തിരുമാറാടി കൃഷി ഓഫീസർ സി.ഡി. സന്തോഷും സേനയ്ക്കു കരുതലായി ഒപ്പമുണ്ട്.
യന്ത്രശാലയിലെ താരങ്ങൾ
പച്ചപ്പാടങ്ങളുടെയും കാളവയലിന്റെയും കാളയോട്ടത്തിന്റെയും പെരുമയുള്ള പിറവം കാക്കൂരിലെ മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ ഭിത്തിയിലെ കുറിപ്പ്. "കൃഷി ഒരു സന്യാസമാണ്. നിങ്ങൾ അതിന്റെ പ്രവാചകരും പരിപോഷകരും മാറ്റക്കാരുമാകാൻ ശ്രമിക്കുക. സ്നേഹം ശീലമാകട്ടെ. സേവനം അനുഷ്ഠാനവും.'' തിരുമാറാടി പഞ്ചായത്തു നൽകിയ സ്ഥലത്താണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം. തുടക്കത്തിൽ 25 ലക്ഷം രൂപയുടെ യന്ത്രങ്ങൾ സർക്കാർ നൽകി. യാർഡ്, ഓഫീസ് എന്നിവയ്ക്കും മൂന്നു ലക്ഷം റിവോൾവിംഗ് ഫണ്ടും ലഭിച്ചു. മികച്ച പ്രവർത്തനം പരിഗണിച്ച് സർക്കാരിൽനിന്ന് 15 ലക്ഷത്തിന്റെ യന്ത്രങ്ങൾകൂടി ലഭിച്ചു. യന്ത്രങ്ങളിൽനിന്ന് ഇതിനകം രണ്ടു കോടി വരുമാനം. ഞാറുനടീൽയന്ത്രം മാത്രം അഞ്ചു ലക്ഷത്തിലേറെ വരുമാനമുണ്ടാക്കി. അഞ്ച് ബ്രഷ് കട്ടറുകളിൽനിന്നു മൂന്നു ലക്ഷത്തിലേറെ രൂപ കിട്ടി. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറിൽനിന്നു ഒരു മാസംകൊണ്ട് ഇരുപതിനായിരം രൂപയിലേറെ നേടി. ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ, കോക്കനട്ട് ബേസിൻ ഡിഗർ, പാടത്തെ മണ്ണുടയ്ക്കും റോട്ടവേറ്റർ, കൾട്ടിവേറ്റർ, പവർ സ്പ്രെയർ, കുഴിയെടുക്കാൻ പോസ്റ്റ്ഹോൾ ഓഗർ, ഞാറു നടാൻ ട്രാൻസ്പ്ലാന്റർ, നെല്ലു മെതിക്കാൻ ത്രഷർ, കോക്കനട്ട് ക്ലൈംബർ, ബ്രഷ് കട്ടർ, ചെയിൻ സോ, പ്രഷർ വാഷർ ഇങ്ങനെ നീളുന്നു യന്ത്രപ്പുരയിലെ കരുതൽ. കൂടാതെ ജനറേറ്റർ, പവർ സ്പ്രെയർ, വീൽബാരോ, പന്പുസെറ്റ്, ചെയിൻ സെറ്റ് എന്നിവ വാടകയ്ക്കു കൊടുക്കുന്നുമുണ്ട്. ഹരിതസേന ഫോണ്‍: 9447820532, 0485 2875085.
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായും ലൈറ്റ് ഹൗസായുമൊക്കെ രൂപം മാറിയിരിക്കുന്നു. അതിന്റെ പിന്നിലെ ശില്പി ഒരു തൊണ്ണൂറ്റെട്ടുകാരനാണെന്ന് അറിയുന്പോഴാണ് കൗതുകം അദ്ഭുതത്തിനു വഴിമാറുന്നത്.
തേർത്തല്ലി: പ്രായത്തിൽ സെഞ്ചുറി അടിക്കാൻ രണ്ടു വർഷം മാത്രം. തൊണ്ണൂറ്റിയെട്ടാം വയസിലും ഇവിടൊരാൾ കരകൗശല നിർമാണത്തിന്റെ ക്രീസിൽ ബാറ്റുമേന്തി നിൽക്കുന്നു.കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ ഇപ്പോഴും പതിനെട്ടിന്റെ ആവേശത്തിലാണ് കണ്ണൂർ ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലി ആനത്താംവളപ്പിലെ പുല്ലാട്ട് തോമസ്. കൈയിൽ കിട്ടുന്നതെന്താണെങ്കിലും അതിലൊരു കലയുണ്ടെന്നാണ് തോമസിന്റെ പക്ഷം. ചിരട്ടയും ഈർക്കിലിയുമൊക്കെ തോമസു ചേട്ടന്റെ കൈകളിലൂടെ കയറിയിറങ്ങുന്പോൾ നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപം. ആധുനിക പണിസാധനങ്ങൾ ഒന്നുമില്ല, ഒരു ചെറിയ കത്തിയും ആക്സോബ്ലേഡും ഫെവിക്കോൾ പശയും ചെറിയ അരവുമാണ് ആകെയുള്ള ആയുധങ്ങൾ. ആഴ്ചകളും മാസങ്ങളുമെടുത്താണ് ചിലതൊക്കെ രൂപപ്പെടുത്തുന്നത്.
മഴ വെള്ളത്തിലെ ചിരട്ട
2008 ജൂണിൽ മുറ്റത്തെ മഴ കണ്ടിരിക്കുന്പോഴാണ് തോമസ് ചേട്ടന്റെ കണ്ണുകൾ മുറ്റത്തു കെട്ടിനിന്ന വെള്ളത്തിൽ ഒരു ചിരട്ട മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നതു കണ്ടത്. ഒറ്റ നോട്ടത്തിൽ ഒരു മീൻ ആണെന്നു തോന്നും. എങ്കിൽപിന്നെ അതിനെ ഒരു മീൻ ആയി രൂപപ്പെടുത്തിയാലോ എന്നായി ചിന്ത. അങ്ങനെ ചിരട്ടയിൽ മീൻ വിരിഞ്ഞു. പിന്നീട് ചിരട്ട കാണുന്പോൾത്തന്നെ ഇതിന് ഇന്ന രൂപം നൽകണമെന്ന തോന്നലുണ്ടാകും. അങ്ങനെ മത്സ്യത്തിനു ശേഷം ആമ, മണ്ണെണ്ണ വിളക്ക്, നിലവിളക്ക്, ലൈറ്റ് ഹൗസ്, ലൈറ്റ് ഹൗസിൽ ആളുകൾ കയറുന്നത്, കൂജ, ആമാടപ്പെട്ടി, മെഴുകുതിരി സ്റ്റാൻഡ്, സ്പൂൺ, പക്ഷികൾ, പക്ഷിയും കൂടും അതിൽ പക്ഷിമുട്ടയും, കൈപ്പിടി, കപ്പ്, ഹോട്ടലുകളിലെ തൂക്ക്, ആനക്കൊമ്പ്, വിവിധ തരത്തിലുള്ള പൂക്കൾ, ഫ്ലവർവേസ്, ലോക്കറ്റുകൾ ഇങ്ങനെ നൂറോളം വ്യത്യസ്ത സാധനങ്ങൾ ചിരട്ടയിൽ രൂപപ്പെടുത്തി. വസ്തുക്കൾക്കു വെള്ള നിറം വേണമെങ്കിൽ കരിക്കിന്റെ ചിരട്ടയാണ് ഉപയോഗിക്കുക. പുല്ലാട്ട് തോമസ് ഉപയോഗിക്കുന്ന മൂന്നു ഊന്നുവടികളും സ്വന്തമായി നിർമിച്ചതാണ്. ചിരട്ടയോടൊപ്പം ഈർക്കിലികളും ഇതിനായി ഉപയോഗിച്ചു. നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന വിധം ഒന്നര വർഷംകൊണ്ടാണ് ഇതു പൂർത്തിയാക്കിയത്. പിതാവിന്റെ വഴിയേ ഇത്തരം കരകൗശല പരിപാടികളിൽ മകൻ ജോസും തത്പരനാണ്.തോമസു ചേട്ടനു സ്കൂളിൽ പോയി പഠിക്കാനുള്ള സാഹചര്യം ലഭിച്ചില്ലെങ്കിലും വൈദികർ കോഴിക്കോടുള്ള ഒരു ഐടിസിയിൽ കൊണ്ടുപോയി ആക്കി. അവിടെ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഫസ്റ്റ് റാങ്കോടെ പാസായി. എങ്കിലും അന്നത്തെ വീട്ടിലെ സാഹചര്യംകൊണ്ട് ആ മേഖലയിൽ ജോലി തേടിപ്പോകാൻ സാധിച്ചില്ല. ആലക്കോട് ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും ഇദ്ദേഹം നിർമിച്ച വസ്തുക്കൾ ആലക്കോട്, തേർത്തല്ലി, കണ്ണൂർ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ നൽകിയിരുന്നു. താൻ നിർമിച്ചവയിൽ ഒന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർക്കു നൽകണമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം. നേരിട്ടല്ലെങ്കിലും അതിനുള്ള അവസരം ആരെങ്കിലും ഒരുക്കിത്തരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അദ്ദേഹം.
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്ടുകൾ തേടി ആളുകൾ ഇവിടേക്ക് എത്തുന്നു. താമരപ്പൂവിനു ചുറ്റുമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും ജീവിതം... തിരുന്നാവായയിലെ പൂക്കടക്കാരൻ ശ്രീരാഗ് താമരമാല കെട്ടുന്നതു കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണ്! ആദ്യം പ്ലാസ്റ്റിക് കുപ്പിയിൽനിന്നു സ്വർണ നിറമുള്ളൊരു മുത്തെടുത്തു അറ്റം കുടുക്കിയ നൈലോൺ നൂലിൽ കൊരുക്കുന്നു. തുടർന്നു ഒരു ചെന്താമര മൊട്ടെടുത്തു അതിന്റെ അടിവശത്തുകൂടെ സൂചി കടത്തി പുഷ്പത്തെ ഏറെ സൂക്ഷ്മതയിൽ നൂലിന്റെ അറ്റം വരെ നീക്കുന്നു. ഇതുപോലെ 17 എണ്ണം കൂടി കോർത്താൽ മാലയുടെ ഒരു വശമായി. മറു വശത്തേയ്ക്കു വേണ്ടി 18 മൊട്ടുകൾകൂടി മറ്റൊരു നൂൽക്കഷണത്തിൽ കൊരുത്തെടുത്താൽ ഒരു വിവാഹമാലയുടെ പ്രാഥമികമായ പണി കഴിഞ്ഞു! "പൂക്കളുടെ മേൽഭാഗം മേലോട്ടാക്കികൊണ്ടു താമര കോർക്കണമെന്നും, കുഞ്ചലം മൂന്നു വലിയ പൂമൊട്ടുകൾ, മേൽഭാഗം കീഴോട്ടാക്കിയും കെട്ടുന്നതാണ് ഇഷ്ടമെന്നും ചിലർ സൂചിപ്പിക്കാറുണ്ട്," മാലകെട്ടു കലാകാരൻ ഓർക്കുന്നു. ചുവന്ന റോസും ചെന്താമരയും ഒന്നിടവിട്ടു കോർക്കണമെന്നു ഇടക്കെത്തുന്ന ചിലർ ആവശ്യപ്പടാറുണ്ടെന്നും ശ്രീരാഗ് കൂട്ടിച്ചേർത്തു. പാശ്ചാത്യ സംസ്കൃതിയനുസരിച്ചു, പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ത്യാഗശീലത്തിന്റെയുമെല്ലാം പ്രതീകമാണു ചുവന്ന പനിനീർപ്പൂ. അടുപ്പം, ഉപാസന, ആത്മാർഥത മുതലായ മൃദുല വികാരങ്ങൾക്കൊന്നും വൻകരകൾ അതിർത്തിരേഖകൾ വരയ്ക്കുന്നില്ലല്ലോ. ശുദ്ധജലത്തിലും ശുദ്ധവായുവിലും മാത്രം തഴച്ചു വളരുന്ന താമരയുടെ ദളങ്ങൾ വളരെ മൃദുവായതിനാൽ മാല നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതീവ ശ്രദ്ധ നിർബന്ധം. തലേന്നു രാത്രി തയാറാക്കുന്ന താമരമാലകളും താമരപൂച്ചെണ്ടുകളും പിറ്റേന്നു മധൂവരന്മാർ അണിഞ്ഞു ചടങ്ങുകളിലെല്ലാം പങ്കെടുക്കുമ്പോഴും വാടാതെ, നിറം മങ്ങാതെ, ലോലമായ ദളങ്ങൾക്കു പോറലേൽക്കാതെ നിലകൊള്ളണം. "ഞങ്ങളുടെ ഏറ്റവും വലിയ പിരിമുറുക്കം പൂക്കളെ ഫ്രഷായി എങ്ങനെ നിലനിർത്താമെന്ന കാര്യത്തിലാണ്. ഫ്ലവർ മാർട്ടിൽ വന്നു സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നവരോടു ഇക്കാര്യം പ്രത്യേകം പറയാറുണ്ട്," കടയിലെത്തുന്നവരോടു പതിവായി ഇടപെടുന്ന ശ്രീരാഗ് വെളിപ്പെടുത്തി.
രീതികളും മാറുന്നു
ഒരു നാടൻ താമരപ്പൂവിനു അമ്പതു ദളങ്ങൾ വരെയുണ്ടാകാം. മൊട്ടുകളുടെ പുറംഭാഗത്തുള്ള, പച്ച നിറം അൽപം കലർന്ന കുറേ പാളികൾ അടർത്തിക്കളഞ്ഞ ശേഷം, ശരിക്കുമൊരു ചെങ്കമലത്തിന്റെ ബാഹ്യരൂപത്തിലേക്കു മാറിയ അവസ്ഥയിലാണ് അവയെ മാല കെട്ടാനുപയോഗിക്കുന്നത്. കട്ടി കൂടുതലുള്ള പുറത്തെ ദളങ്ങളുടെ അഭാവത്തിൽ മൊട്ടുകൾ ഇത്തിരി വിരിഞ്ഞ പോലെയിരിക്കും. അതിനാൽ മാലയിൽ കാണുന്ന ജലപുഷ്പങ്ങളെ മൊട്ടെന്നോ പൂവെന്നോ വിളിക്കാം. താമരമൊട്ടിന്റെ ദളശിഖരങ്ങൾ സുന്ദരമായി ഉൾവശത്തേക്കു ഡയമൺഡ് ഫോൾഡ് ചെയ്തും മറ്റു പുഷ്പങ്ങൾ ഇടകലർത്തിയും ഹാരങ്ങൾ നിർമിക്കാറുണ്ട്. സുന്ദരമായും പൂക്കളെ മാനിച്ചുകൊണ്ടുമുള്ള എല്ലാ സ്റ്റൈലുകളിലും മാലകൾ നിർമിച്ചു കൊടുക്കാൻ താൻ തയാറാണെന്ന് ചെറു ചിരിയോടെ ശ്രീരാഗ് പറയുന്നു. കാലം മാറുകയല്ലേ, കലാകാരൻ ചേർത്തു പറഞ്ഞു. സാങ്കേതിക മേന്മ കൂടുതൽ ആവശ്യമുള്ളൊരു കരകൗശലമാണ് പൂച്ചെണ്ടുകളുടെ സ്ട്രച്ചർ നിർമാണം. ലോലമായ പുഷ്പങ്ങളെ ഒതുക്കിച്ചുമന്നു നിർത്താനുള്ള ചെറു കൂടയും താഴെ അതിനു യോജിക്കുന്നൊരു പിടിയുമാണ് ഒരു ബൊക്കെയുടെ പ്രധാന ഘടന. കുറെ കെട്ടുകളും തുന്നുകളും വേറെയുമുണ്ട്. തിരക്കുള്ള സമയങ്ങളിൽ സിന്തറ്റിക് നിർമിതമായ റെഡിമെയ്ഡ് ഫ്രെയ്മുമുകളും ഉപയോഗിക്കാറുണ്ട്. ബൊക്കെ ഫ്രെയിം നിർമിതിയിൽ സംഭവിക്കാവുന്നൊരു ചെറിയ പിഴവു പോലും ബൊക്കെയുടെ ചേലു കുറയ്ക്കും. വെളിഭാഗത്തുള്ള താമര ദളങ്ങങ്ങൾ ഡയമൺഡ് രൂപത്തിൽ മടക്കി മനോഹാരിത കൂട്ടുന്നതും അടിയിലുള്ള നേർത്ത പച്ചിലചില്ലകളുടെ ക്രമീകരണവും വരെ ഭംഗിയിൽ ചെയ്തവസാനിപ്പിക്കണം. ഇന്ദീവര ഹാരങ്ങൾ വിവാഹങ്ങൾക്കു ഉപയോഗിക്കുന്ന സമ്പ്രദായം ഇന്ത്യയിലുടനീളം നിലവിലുണ്ടെങ്കിലും കോർക്കേണ്ട പൂക്കളുടെ എണ്ണത്തിലും കെട്ടു രീതിയിലും ലഘുവായ വ്യത്യാസങ്ങളുണ്ടെന്നു ശ്രീരാഗ് വിശദീകരിച്ചു. എന്നിരുന്നാലും, ഔഷധ-ഭക്ഷ്യ ഗുണങ്ങൾ ഏറെയുള്ള നമ്മുടെ ദേശീയ പുഷ്പത്തിന്റെ പൗരാണികവും സാംസ്കാരികവും ചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ പ്രത്യേകതകളിൽ മാറ്റമൊന്നുമില്ലല്ലോയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. സീസൺ അനുസരിച്ചു താമരയുടെ വില വ്യത്യാസപ്പെടുന്നു. ഒരു മൊട്ടിനു പത്തു രൂപ മുതൽ മുപ്പതു രൂപ വരെ വില വരും. അമ്പാടിയിൽനിന്നു നിവേദ്യ വിൽപനക്കാർ കൂടുതൽ എണ്ണം വാങ്ങിക്കൊണ്ടു പോകുമ്പോൾ അവർക്കു ചെറിയ വിലക്കിഴിവ് ലഭിക്കും.
താമര വിരിയും കാലം
മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് പൊതുവേ ഏറ്റവും കൂടുതൽ താമര വിരിയുന്നത്. രണ്ടു മാലകളും രണ്ടു ബൊക്കെകളും ചേർന്ന ഒരു സെറ്റിനു 3,500 രൂപ മുതൽ 4,500 രൂപ വരെ വില ലഭിക്കും. കൃത്യവില നിശ്ചയിക്കുന്നത്, താമര എത്രത്തോളം ഫ്രഷാണ്, ചുവപ്പാണ്, മാലയിലും ബൊക്കെയിലും ഏതു തരം പണിയാണ് ചെയ്തിരിക്കുന്നത്, മൊത്തം എത്ര പുഷ്പങ്ങൾ ഉപയോഗിച്ചു മുതലായ ഘടകങ്ങളെ ആശ്രയിച്ചാണ്- ശ്രീരാഗ് താമരമാലയുടെ വാണിജ്യശാസ്ത്രം വിവരിച്ചു. "താമരപ്പാടത്തുനിന്നു ചാക്കുകളിലോ പെട്ടികളിലോ നിറച്ചാണ് കൃഷിക്കാർ എത്തിക്കുന്നത്. കൃഷിക്കാരനു ഞങ്ങൾ നൽകുന്നതും സീസൺ ആയതിനാൽ ആനുപാതികമായി കുറഞ്ഞ വിലയാണ്. മൊട്ടുകളുടെ ഗുണം പരിശോധിച്ച്, എണ്ണിനോക്കി പണം നൽകും," അഞ്ചെട്ടു വർഷമായി താമരമാലകെട്ടു വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നയാൾ കൂട്ടിച്ചേർത്തു.
ഒരു കളിയും നടക്കില്ല
ദിവസം പത്തു മാലകൾക്കെങ്കിലും ഓർഡർ ഉണ്ടാകും. ചില ദിവസങ്ങളിൽ അതിലധികവും ഏറ്റെടുക്കേണ്ടി വരും. പുലരുംവരെ പണിയെടുത്താലേ ഇരുപതു മാലകളും ഇരുപതു ബൊക്കെളും തയാറാക്കാൻ കഴിയൂ. നേരം പുലരുന്പോഴേ ആളുകളെത്തും. ഒരു ഒാർഡർ എടുക്കുന്പോൾ ആദ്യത്തെ സമ്മർദം ആവശ്യത്തിനനുസരിച്ചു താമരപ്പൂ കിട്ടുമോയെന്നതാണ്. വേണ്ടത്ര സാധനം വേണ്ട ദിവസം ലഭിക്കുമെന്ന പ്രതീക്ഷയിലാണല്ലോ ഓർഡർ എടുക്കുന്നത്. സ്റ്റോക്കുചെയ്തു സൂക്ഷിക്കാൻ കഴിയുന്ന സാധനമല്ലല്ലോ. കൃഷിക്കാരെ കൃത്യമായി ഫോളോഅപ് ചെയ്തു പൂവിന്റെ ലഭ്യത ഉറപ്പുവരുത്തുകയല്ലാതെ വേറെ മാർഗമൊന്നുമില്ല- മേഖലയിലെ പ്രധാന ഉത്കണ്ഠ ശ്രീരാഗ് പങ്കുവച്ചു.വേനൽക്കാലത്തു കൃഷി ചെയ്യേണ്ട ജലസസ്യമാണ് താമരയെങ്കിലും മഴക്കാലത്താണത് ഏറ്റവുമധികം പൂവിടുന്നത്. നാടൻ താമരകളാണ് ഗ്രാമീണ കർഷകരിൽ പലരും വളർത്തുന്നതെങ്കിലും ഹൈബ്രിഡ് ഇനങ്ങൾക്കാണ് ശോഭയും വലിപ്പവും കൂടുതൽ. പിങ്ക് ക്ലൗഡ്, പീക്ക് ഓഫ് പിങ്ക്, സറ്റാ ബൊങ്കേറ്റ്, ഗ്രീൻ ആപ്പിൾ, ബുച്ച മുതലായ സ്പീഷീസുകൾ കേരളത്തിൽ നന്നായി വളരുന്ന ഇനങ്ങളാണ്.
നാടൻ വാടില്ല
തൃപ്പൂണിത്തുറയിലെ ബോട്ടണി ബിരുദധാരി ഗണേശ് കുമാർ അനന്തകൃഷ്ണൻ വികസിപ്പിച്ചെടുത്ത മിറാക്ക്ൾ, ആമണ്ട് സൺഷൈൻ, ലിറ്റ്ൽ റൈൻ മുതലായവയും പഴയ സസ്യങ്ങളായ ഷിരോമണും പിയോണി വറൈറ്റികൾക്കും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. നാടൻ വർഗത്തിൽപെട്ട താമരകൾക്കു വർണവും വലിപ്പവും ഇത്തിരി കുറവാണെങ്കിലും കൂടുതൽ സമയം അവ വാടാതെ നിൽക്കും- ശ്രീരാഗ് നിരീക്ഷിച്ചു. ഭാരതപ്പുഴയുടെ വടക്കൻ തീരത്തുള്ള തിരുന്നാവായയിലെ കൊടക്കൽ, എടക്കുളം പ്രദേശങ്ങളിലുള്ള കായലുകളാണ് കേരളത്തിലെ ഏറ്റവും വലിയ താമരപ്പാടങ്ങൾ. മലപ്പുറം ജില്ലയിലെതന്നെ ഇടപ്പാൾ മേഖലയിലെ നെയ്തല്ലൂർ, കാലടി, കുണ്ടയാർ മുതലായ ഇടങ്ങളിലും ചെറിയ തോതിൽ താമരകൃഷിയുണ്ട്. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു താമരയെത്തുന്നുണ്ട്.
കൂടിയാലും കുറഞ്ഞാലും
രണ്ടടിയെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളാണ് താമരപ്പാടങ്ങൾ. ജലനിരപ്പ് വളരെ കൂടിയാലും കുറഞ്ഞാലും അതു താമരയുടെ വളർച്ചയെ ബാധിക്കുന്നു. മറ്റു ചെടികളെ അപേക്ഷിച്ചു കീടബാധ വളരെ കുറഞ്ഞൊരു സസ്യമാണ് താമര. നിലംബൊ നൂസിഫെറ ഗയർടിൻ എന്ന വിഭാഗത്തിൽപെട്ടതാണ് ഇന്ത്യയിൽ കണ്ടുവരുന്ന മിക്കവാറും എല്ലാ താമരകളുമെന്നാണ് ലക്നോയിൽ പ്രവർത്തിക്കുന്ന നേഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. അതല്ല, കേരളത്തിൽ വളരുന്ന ചിലയിനം പത്മങ്ങൾ നിലംബൊ ലൂട്ടിയ വർഗത്തിലേതാണെന്നു മറ്റൊരു പഠനവുമുണ്ട്. ഏതു വർഗത്തിൽ പെട്ടതായാലും ശരി, ഹൃദ്യമായ ജലപുഷ്പങ്ങളെ അതിലും ഹൃദ്യമായ ഹാരങ്ങളും പൂച്ചെണ്ടുകളുമാക്കി മാറ്റുകയെന്നതു മാത്രമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും പാഷൻ! മഹനീയമായ കർമത്തിനു താമരപ്പൂവിനാൽ ഹൃദ്യമായൊരു കൈയൊപ്പ്.
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു.
പൊതുപ്രവർത്തനത്തിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട കരുത്ത്. ഗാന്ധിയൻ ആദർശങ്ങളുടെ പിൻബലം, അടിയുറച്ച കാർഷിക പാരന്പര്യം, അതിർത്തികളില്ലാത്ത സൗഹൃദവലയം, യുവത്വം ചോരാത്ത കലാഹൃദയം ഇതൊക്കെയാണ് പി.ജെ. ജോസഫ് എന്ന ജനകീയ നേതാവിന്റെ ഈട്. അനുയായികൾക്കും പ്രിയപ്പെട്ടവർക്കും ഇദ്ദേഹം തനി നാട്ടിൻ പുറത്തുകാരനാണ്. ജൂണ്‍ 28നു 84 വയസ് പൂര്‍ത്തിയാക്കി ശതാഭിഷേക നിറവിലെത്തുന്ന പി.ജെ. ജോസഫ് സൺഡേ ദീപികയ്ക്കു നൽകിയ അഭിമുഖം.
രാഷ്ട്രീയക്കാരനാകുമെന്നു കരുതിയിരുന്നോ?
അങ്ങനെയൊരു സ്വപ്നം ഇല്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍നിന്ന് എംഎ ഇക്കണോമിക്സ് പൂര്‍ത്തിയാക്കിയ ശേഷം ഒരു ജോലിക്കു ശ്രമിച്ചു. അതിനിടയിലാണ് കേരള കോൺഗ്രസ് സ്ഥാപകനായ കെ.എം. ജോർജ് അപ്രതീക്ഷിതമായി എന്നെ നിയമസഭയിലേക്കു മത്സരിപ്പിക്കണമെന്ന് എന്റെ പിതാവിനോട് ആവശ്യപ്പെട്ടത്. അദ്ദേഹം സമ്മതിച്ചില്ല. ഒടുവിൽ മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങി. അങ്ങനെ ഞാനും രാഷ്ട്രീയക്കാരനായി. തൊടുപുഴയും കൂത്താട്ടുകുളം, ഇലഞ്ഞി, വാഴക്കുളം, കല്ലൂര്‍ക്കാട് തുടങ്ങിയ മേഖലകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കു മതസരിച്ചാണ് 1,635 വോട്ടുകള്‍ക്കു വിജയിച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ ശ്രദ്ധിച്ചത്?
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭ ലൈബ്രറിയില്‍ ഒട്ടേറെ സമയം വായനയ്ക്കായി ചെലവഴിച്ചു. 1978ല്‍ പ്രത്യേക സാഹചര്യത്തില്‍ എട്ടു മാസം ആഭ്യന്തരമന്ത്രിയാകാനും അവസരം കിട്ടി. അന്നു റൂള്‍ ഓഫ് ലോ നടപ്പാക്കുക എന്നതായിരുന്നു നിലപാട്. അതില്‍ നന്നായി വിജയിച്ചു.
തിരക്കിനിടയിലും കൃഷി വിട്ടില്ലല്ലോ?
കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എനിക്കും കൃഷിക്കും തമ്മിൽ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധമാണുള്ളത്. ഗാന്ധിയന്‍ ആശയങ്ങളോടു ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. അതിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കാണ് 1980ല്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സ്ഥാപിച്ചത്. ഗ്രാമസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി കാര്‍ഷിക മേളയ്ക്കു തുടക്കം കുറിച്ചു. കോട്ടയത്തായിരുന്നു ആദ്യത്തെ കാര്‍ഷികമേള. അഞ്ചു ദിവസത്തെ മേള വന്‍ വിജയമായിരുന്നു. അന്ന് എംജി സര്‍വകലാശാല വിസി ആയിരുന്ന യു.ആര്. അനന്തമൂര്‍ത്തി മേളയ്ക്ക് എത്തിയപ്പോൾ നൽകിയ ഉപദേശത്തെത്തുടർന്നാണ് ഇതു തൊടുപുഴയിലേക്കു മാറ്റിയത്.
കാര്‍ഷിക മേള വലിയ ശ്രദ്ധ നേടിയതിനു പിന്നിൽ?
കാര്‍ഷിക മേളകള്‍ വലിയ ജനശ്രദ്ധ നേടി. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ പ്രഗല്‍ഭരൊക്കെ മേളയിലെത്തിയത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കി. 25 വര്‍ഷം നടത്തിയ കാര്‍ഷിക മേളയിലൂടെ ജൈവകൃഷി, നൂതനകൃഷി സമ്പ്രദായങ്ങള്‍, പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കല്‍, ക്ഷീരമേഖലയുടെ വികസനം എന്നിവയ്ക്കെല്ലാം ഉണര്‍വും ഉത്തേജനവും നല്‍കാനായി. കലാകാരന്മാരുടെ സാന്നിധ്യവും പരിപാടിയെ കൂടുതൽ ജനകീയമാക്കി. കാര്‍ഷിക മേളയിലെ ആശയമായ ജൈവകൃഷി പ്രോത്സാഹനം കേന്ദ്രസര്‍ക്കാര്‍ പിന്നീടു സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചു.
മുൻ മന്ത്രിയെന്ന നിലയിൽ തിരിഞ്ഞുനോക്കുന്പോൾ?
ഭവനനിര്‍മാണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന 1982-87 കാലയളവില്‍ ഭവനരഹിതര്‍ക്ക് ഒരു ലക്ഷം വീടുകളും 1996ല്‍ മൈത്രി ഭവനനിര്‍മാണ പദ്ധതിയില്‍ നാലു ലക്ഷം വീടുകളും നിര്‍മിച്ചത് വലിയ നേട്ടമായി കരുതുന്നു. കേന്ദ്രസര്‍ക്കാരിനു പ്രത്യേകം തയാറാക്കി സമര്‍പ്പിച്ച പദ്ധതിപ്രകാരമാണ് ഇതിനു പണം കിട്ടിയത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്രയും വീടുകള്‍ നിര്‍മിച്ചു നൽകിയത്. ഇതിനു കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ സംസ്ഥാനത്ത് ആദ്യമായി ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റോഡ് നിര്‍മാണത്തിനു തുടക്കം കുറിച്ചു. ഇതിനായി കെഎസ്ടിപി രൂപീകരിച്ചു. ലോകബാങ്ക് സഹായത്തോടെയാണ് ഇത്തരം റോഡുകള്‍ നിര്‍മിച്ചത്. ഗുണനിലവാരമുള്ള റോഡുകളുടെ നിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റത്തിന് ഇതോടെ തുടക്കമായി. ജലവിഭവ മന്ത്രിയായിരിക്കെ പൈപ്പ് പോളിസി നടപ്പാക്കി. ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതും റോഡുകള്‍ തകരുന്നതും പതിവായിരുന്നു. പൈപ്പ് സ്ഥാപിക്കാൻ കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്ന മൂലം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിക്കുന്നതാണ് കാരണമെന്നു കണ്ടെത്തി. പരിഹാരമായി ക്വാളിറ്റി കണ്ട്രോള് ഏര്‍പ്പെടുത്തി. സ്കൂളുകളില്‍ പ്ലസ് ടു ആരംഭിക്കാനായത് വിദ്യാഭ്യാസ നിലവാരം ഉയർത്താൻ വഴിതെളിച്ചു.
നടക്കാതെ പോയ സ്വപ്നം ?
സംസ്ഥാനത്ത് നോര്‍ത്ത്- സൗത്ത് എക്സ്പ്രസ് ഹൈവേ യാഥാര്‍ഥ്യമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. 1998ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഈ ആശയം മുന്നോട്ടുവച്ചു രൂപരേഖ തയാറാക്കി. എന്നാല്‍, പാത സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തുമെന്ന വാദത്തെത്തുടര്‍ന്നു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ചെറു നഗരങ്ങളെല്ലാം വികസിച്ചതോടെ കേരളത്തിൽ യാത്ര ദുഷ്കരമാണ്. ദീര്‍ഘദൂര യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കിലാകുന്നു. നോര്‍ത്ത്-സൗത്ത് എക്സ്പ്രസ് ഹൈവേ കേരളത്തിന് അനിവാര്യമാണെന്ന് ഇപ്പോഴും കരുതുന്നു. അതുപോലെ ഹയര്‍ എഡ്യൂക്കേഷന്‍ സംവിധാനം പൊളിച്ചെഴുതണം. ലോക നിലവാരത്തിലേക്ക് എത്തിക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയുള്ള കോഴ്സുകള്‍ കൂടുതൽ തുടങ്ങണം.
തൊടുപുഴയുടെ മുഖം മാറ്റിയതിൽ?
ശരിയായ പ്ലാനിംഗ് ഉണ്ടെങ്കില്‍ വികസനം സാധ്യമാണെന്നതിന് ഉദാഹരണമാണ് തൊടുപുഴ. തൊടുപുഴയുടെ വികസനം സംബന്ധിച്ച എന്റെ ആശയങ്ങള്‍ റൈറ്റ്സുമായി പങ്കുവച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് നിരവധി ബൈപാസ് റോഡുകള്‍ യാഥാര്‍ഥ്യമായത്. മലങ്കരയില്‍ 1,000 ഏക്കര്‍ സ്ഥലമെടുത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കണമെന്ന ആഗ്രഹം സഫലമായിട്ടില്ല. നൂറുകണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന തരത്തില്‍ ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം.
രാഷ്ട്രീയ, കൃഷി, സംഗീത സമന്വയം എങ്ങനെ ?
ആധ്യാത്മികരംഗത്ത് ക്രിസ്തുവും പൊതുപ്രവര്‍ത്തനത്തില്‍ ഗാന്ധിജിയുമാണ് റോള്‍ മോഡല്‍. ഏതു കാര്യത്തിന് ഇറങ്ങുന്പോഴും ഇവര്‍ മനസില്‍ തെളിഞ്ഞുനില്ക്കും. ബൈബിള്‍ വായിക്കാനും പ്രാര്‍ഥിക്കാനും സമയം കണ്ടെത്തും. ഇതോടൊപ്പം സംഗീതവും ആസ്വദിക്കും. സുജാത എന്ന സിനിമയിലെ എസ്ഡി ബര്മന് എഴുതിയ "ജല്‍ത്തെ ഹെ..... ജിസ്കെലിയെ'''' എന്ന ഗാനമാണ് പ്രിയപ്പെട്ടത്. ഭാര്യ ശാന്തയ്ക്കും ഈ പാട്ട് ഏറെ ഇഷ്ടമായിരുന്നു. ചാനലില്‍ ദിവസവും രാവിലെ സംഗീത പരിപാടി കാണാറുണ്ട്. പഴയഗാനങ്ങളും ഗായകരെ സംബന്ധിച്ച വിലയിരുത്തലുകളും ഇഷ്ടമാണ്. ഇതോടൊപ്പം ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും വിശുദ്ധ കുര്‍ബാന കാണാനും സമയം നീക്കിവയ്ക്കാറുണ്ട്. പതിറ്റാണ്ടുകളായി വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട പശുക്കളെ പരിപാലിച്ചുവരുന്നു. കാലിത്തൊഴുത്തിലും കൃഷിയിടത്തിലുമെത്തിയാല് മനസിനു വലിയ സന്തോഷം തോന്നും.
പ്രിയതമയുടെ വേര്‍പാട് ...
കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ഭാര്യ ഡോ. ശാന്തയുടെ സൗമ്യ സാന്നിധ്യമുണ്ടായിരുന്നു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുമെങ്കിലും തീരുമാനങ്ങളില്‍ ഇടപെട്ടിരുന്നില്ല. സാധാരണക്കാരോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു. പുറപ്പുഴ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്നപ്പോഴെല്ലാം സമയം നോക്കാതെ ആളുകളുടെ ആവശ്യത്തിന് ഓടിയെത്തിയിരുന്നു. മേശപ്പുറത്തു ഫ്രെയിം ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി അല്പനേരം മൗനം പാലിച്ച ശേഷം ശാന്തയുടെ വേര്‍പാടുണ്ടാക്കിയ ശൂന്യത ഇപ്പോഴും ജീവിതത്തിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജീവിതത്തില്‍ ശത്രുക്കളുണ്ടോ ?
ഏഴേഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന ബൈബിള്‍ വചനമാണ് മനസിലുള്ളത്. മനസ് എപ്പോഴും ശാന്തമായിരിക്കണമെന്നും പുഞ്ചിരിക്കുന്ന മുഖമാണ് വേണ്ടതെന്നും ഡോ. ശാന്ത പറയുമായിരുന്നു. ഇതു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്ത് നല്‍കും. ദിവസത്തില്‍ ഒരു നന്മയെങ്കിലും ചെയ്യാതെ കടന്നുപോകരുതെന്നാണ്ആഗ്രഹം. എങ്കിലേ ജീവിതം അര്‍ഥപൂര്‍ണമാകൂ എന്നാണ് വിശ്വാസം. പിതാവിന്റെ രാഷ്ട്രീയ പാരന്പര്യം പിന്തുടർന്ന് മകൻ അപു ജോൺ ജോസഫ് ഇപ്പോൾ സജീവമായി രാഷ്ട്രീയ രംഗത്തുണ്ട്. ഡോ. അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോൻ എന്നിവരാണ് മറ്റു മക്കൾ.
ജെയിസ് വാട്ടപ്പിള്ളില്‍
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആവേശംകൂടി ഒത്തുചേരുന്ന അർമാദം- അതായിരുന്നു അദ്ദേഹത്തിന്റെ പാട്ട്. ഓർമകൾ ബാക്കിയാക്കി, പാതി പാടിനിർത്തി ജോയ് പീറ്റർ മടങ്ങിയിട്ട് ഏഴു വർഷം...
വർഷങ്ങൾക്കു മുന്‍പാണ്. തമിഴ് പാട്ടുകൾ എവിടെ കേട്ടാലും എല്ലാംമറന്നു കാതോർത്തിരുന്ന ഒരു ബാലനുണ്ടായിരുന്നു തലശേരിയിൽ. ഒരു തവണ കേട്ടാൽ ഈണം അവന്റെ ഹൃദയത്തിൽ കൂടൊരുക്കും. ക്ലാസ് മുറിയിൽ ബെഞ്ചിൽ താളംകൊട്ടി അവൻ പാടിയപ്പോൾ കൂട്ടുകാർ കൈയടിച്ചു. മെല്ലെ യുവജനോത്സവങ്ങളിലേക്കെത്തി. കൈനിറയെ സമ്മാനങ്ങൾ നേടി. സന്തോഷമെന്നായിരുന്നു അവന്റെ പേരിനർഥം- ജോയ്... ജോയ് പീറ്റർ! എണ്‍പതുകളുടെ തുടക്കത്തിൽ നാട്ടിലെ ചെറുപ്പക്കാർ ചേർന്നുണ്ടാക്കിയ സംഗീതസംഘം നടത്തിയ പരിപാടിയിൽ അവനു പാടാൻ അവസരംകിട്ടി. പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലെ എസ്.പി.ബിയുടെ ഏ ആത്താ എന്ന പാട്ടാണ് അവൻ പാടിത്തകർത്തത്. സ്വന്തം നാട്ടുകാരുടെ പ്രോത്സാഹനത്തേക്കാൾ വലിയ സമ്മാനമെന്ത്. കൂടുതൽ സ്റ്റേജുകളിൽ പാടണമെന്ന ആഗ്രഹം അന്നുദിച്ചതാണ്. കാലം മുന്നോട്ടൊഴുകിയപ്പോൾ സ്റ്റേജിൽ ജോയേട്ടൻ എന്ന ജോയ് പീറ്റർ ഉണ്ടാകണമെന്ന ആഗ്രഹം പാട്ടുപ്രേമികളുടേതായി മാറി!
പഠിക്കാതെ, പഠിച്ച്!
നന്നായി പാടുന്നവരോട് ആളുകൾ പൊതുവേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- സംഗീതം പഠിച്ചിട്ടുണ്ടോ? അന്നത്തെക്കാലത്ത് ജോയ് പീറ്ററിനെപ്പോലൊരാൾക്കു ശാസ്ത്രീയസംഗീതം പഠിക്കാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. വീട്ടിലെ സാന്പത്തിക സ്ഥിതി അതിനനുവദിക്കുകയും ചെയ്തില്ല. അതുകൊണ്ടുതന്നെ ജോയ് പഠിച്ചത് കാസറ്റുകൾ കേട്ടാണ്. തമിഴും ഹിന്ദിയുമടക്കം ഒരുതവണ കേട്ടാൽമതി. വരികൾ എഴുതിയെടുക്കുക, ഒരു റിഹേഴ്സൽ, പിന്നെ പാടുക- അതായിരുന്നു രീതി. എല്ലാവരും ഇഷ്ടപ്പെടുന്ന ഫാസ്റ്റ് നന്പറുകളായിരുന്നു ജോയിയുടെ സ്പെഷൽ. പാടുന്പോൾ സ്റ്റേജിൽ ഒരു നിമിഷംപോലും വെറുതെ നിൽക്കില്ല. സ്വാഭാവികമായി പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കും. പാട്ടുപ്രേമികൾ അതേറ്റെടുത്തു. കാണികൾ ഒന്നടങ്കം ഡാൻസ് ചെയ്യുന്ന ഗാനമേളവേദികൾ മലബാറിൽ പതിവായി. ഗാനമേളയുടെ പോസ്റ്ററുകളിൽ പ്രിയപ്പെട്ട ജോയേട്ടന്റെ പടമുണ്ടെങ്കിൽ ജീപ്പുപിടിച്ചും കാണികൾ വന്നുതുടങ്ങി. ഗാനമേളയുണ്ടെങ്കിൽ അവരുടെ ആദ്യത്തെ അന്വേഷണം ജോയേട്ടൻ പാടുന്നില്ലേ എന്നായി. ജോയ് അവരിലേക്ക് ആഹ്ലാദവും ആവേശവും പകർന്നു. കണ്ണൂർ ജില്ലയിലെ അന്നത്തെ ഒട്ടുമിക്ക ട്രൂപ്പുകളിലും ജോയ് പീറ്റർ പാടിയിരുന്നു. ഓർക്കസ്ട്രയ്ക്കു പേരുകേട്ട തലശേരി മെലഡി മേക്കേഴ്സിൽ സ്ഥിരം ഗായകനായി പത്തുവർഷത്തിലേറെക്കാലം. ഇളയരാജ മുതൽ എ.ആർ. റഹ്്മാൻ വരെയുള്ളവരുടെ അടിപൊളി പാട്ടുകൾ. കൈനിറയെ പ്രോഗ്രാമുകൾ വന്നു. എസ്.പി.ബിയും ശങ്കർ മഹാദേവനുമടക്കം പ്രമുഖ ഗായകർക്കൊപ്പം വിദേശ പരിപാടികളിലും പാടാൻ അവസരമെത്തി. ഒരോ പരിപാടികളും കേൾവിക്കാർ ആഘോഷമാക്കി.
ആ സുന്ദര യുഗ്മഗാനം
മെലഡി മേക്കേഴ്സിനു വേണ്ടി പാടാൻ ഗായികയെ തേടിയാണ് ജോയ് പീറ്റർ ഉറ്റ സുഹൃത്തും ട്രൂപ്പിന്റെ കീബോർഡിസ്റ്റുമായ ഡൊമിനിക് മാർട്ടിനൊപ്പം വയനാട്ടിലെത്തിയത്. വർഷം 1989. അന്നു കണ്ടെത്തി ഒപ്പം പാടിത്തുടങ്ങിയ റാണിയെന്ന ഗായിക പിന്നീട് ജോയിയുടെ ജീവിതത്തിലെയും റാണിയായി. 1993 മാർച്ച് 15നായിരുന്നു വിവാഹം. തുടർന്ന് ഒട്ടേറെ വേദികളിൽ വിവിധ ട്രൂപ്പുകൾക്കു വേണ്ടി ജോയ് പീറ്ററും റാണിയും ഒരുമിച്ചു പാടി. ജീവിതം സുന്ദരമായ യുഗ്മഗാനമായി. സ്റ്റേജ് പെർഫോർമർ എന്ന നിലയിൽ ജോയ് പീറ്റർ കൊണ്ടുവന്ന ട്രെൻഡ് വർഷങ്ങളോളം തുടർന്നു. മെലഡി മേക്കേഴ്സിലെ കലാകാരന്മാർ വർഷങ്ങൾക്കു ശേഷം പലവഴിക്കു പിരിഞ്ഞതോടെ ജോയ് സ്വന്തം സംഗീത ട്രൂപ്പുണ്ടാക്കി- ജോയ് പീറ്റേഴ്സ് ഓർക്കസ്ട്ര. തുടർന്ന് സംഗമം എന്നു പേരുമാറ്റി. പ്രോഗ്രാമുകളില്ലാത്ത സമയത്ത് മറ്റു ജോലികൾ ചെയ്യാനും ജോയ് മടിച്ചില്ല. താരമാകുന്നതിനു മുന്‍പും ചെയ്തിരുന്ന കെട്ടിടനിർമാണത്തൊഴിൽ അഭിമാനത്തോടെ തുടർന്നു- മേസ്തിരിയായും പണിക്കാരനായും. കഠിനാധ്വാനംചെയ്ത് സ്വന്തം വീടുണ്ടാക്കി. പാട്ടുകൾ തുടർന്നു. അവിചാരിതമായാണ് ജോയിയുടെ ജീവിതഗാനത്തിൽ താളപ്പിഴകൾ വന്നുതുടങ്ങിയത്. മുന്‍പ് വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്ന മദ്യത്തിന് അദ്ദേഹം ക്രമേണ അടിമയായി. ലഹരി അഡിക്ഷൻ ഒരു കുറ്റമല്ല, രോഗമാണെന്നു റാണി പോലും തിരിച്ചറിഞ്ഞത് പിന്നീടാണ്. 2018 മേയിൽ ജോയ് പീറ്റർ ജീവിതത്തിൽനിന്നു സ്വയം പിൻവാങ്ങി. അന്പത്തിരണ്ടാം വയസിലായിരുന്നു ആ മടങ്ങിപ്പോക്ക്- അർഹിച്ച വലിയ അവസരങ്ങളും അംഗീകാരങ്ങളും കൈയെത്തുംമുന്പ്... തലശേരി കോടിയേരി ഈങ്ങയിൽപീടികയിലെ അനുഗ്രഹ് എന്ന വീട്ടിൽ റാണിയും രണ്ടു മക്കളും ജോയിയുടെ ഓർമകളും മാത്രമായി. സുഹൃത്തുക്കളായ കലാകാരന്മാരുടെ നിറഞ്ഞ പിന്തുണകൊണ്ടാണ് സംഗീതരംഗത്തേക്കു തിരിച്ചുവരാനായതെന്നു റാണി ജോയ് പീറ്റർ പറയുന്നു. സ്റ്റേജ് പ്രോഗ്രാമുകൾ ഒഴിഞ്ഞുപോയ, പ്രളയവും കോവിഡും അടക്കമുള്ള ദുരിതകാലം കടന്ന് റാണി ഇപ്പോൾ പാട്ടുകളുടെ ലോകത്ത് സജീവമാണ്. മൂത്തമകൻ ജിതിൻ ജോയ് കാനഡയിൽ പഠന ശേഷം ജോലിയിൽ പ്രവേശിച്ചു. രണ്ടാമത്തെയാൾ റിതിൻ ജോയ്. ഇരുവരും പാടാൻ മിടുക്കർ. സംഗീതവേദികളിൽ ഇപ്പോഴും മിക്കയാളുകളും ജോയ് പീറ്ററെന്ന അത്ഭുതഗായകനെ ഓർമിക്കും. മെലഡി മേക്കേഴ്സിന്റെ സുവർണകാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിടും. ജോയേട്ടനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ആരാധകരും നിരവധി. സ്റ്റേജിൽ തമിഴ് ഫാസ്റ്റ് നന്പറുകൾ സഹഗായകർ പാടുന്നതു കേൾക്കുന്പോൾ റാണിയുടെ കണ്ണുകൾ നിറയും...
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആരെയും പ്രചോദിപ്പിക്കും. നാട്ടിലെ പലചരക്കു കടയിൽനിന്നു ഗുജറാത്തിലെ മൾട്ടിനാഷണൽ കന്പനിയിലെ പ്രധാന പദവിയിലെത്തിയ കഥ വായിക്കാം.
പഠനം ഇല്ലാത്ത ദിവസവും സ്കൂളിൽനിന്നു നേരത്തെ വരുന്ന ദിവസവും ബാബു തോമസ് എന്ന കൗമാരക്കാരനു വലിയ ആഹ്ലാദമായിരുന്നു. മറ്റൊന്നുമല്ല, കട്ടപ്പന ടൗണിലുള്ള അപ്പന്റെ പലചരക്കു കടയിൽ പോകാം. കട്ടപ്പന ചെന്പകത്തിനൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അദ്ദേഹത്തിന്റെ പലചരക്കുകടയും അക്കാലത്തു കട്ടപ്പനക്കാർക്ക് സുപരിചിതം. അപ്പന്റെ കൂടെ കടയിൽ പോകുന്നതും അവിടെ വരുന്നവർക്കു സാധനങ്ങൾ ചോദിച്ചു തൂക്കി കൊടുക്കുന്നതുമെല്ലാം ബാബുവിനും ഹരം. കടയിൽ എത്തുന്ന ആളുകളോടു സംസാരിക്കുന്നതും ഇടപഴകുന്നതുമെല്ലാം ആ പയ്യൻ ശരിക്കും ആസ്വദിച്ചു. അല്ലെങ്കിലും നാലു പതിറ്റാണ്ട് മുന്‍പ് കട്ടപ്പന ടൗണിലെ കുട്ടികൾക്കു വിനോദത്തിനു ഇതൊക്കെയല്ലാതെ മറ്റു കാര്യമായ സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതേ ആവേശം
ആ പലചരക്കുകടയിൽനിന്ന് ആളുകളോട് ഇടപെടുന്നതും അവരെ കൈകാര്യം ചെയ്യുന്നതും പഠിച്ച പയ്യൻ നാലു പതിറ്റാണ്ടുകൾക്കിപ്പുറം ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു മൾട്ടിനാഷണൽ കന്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ തലപ്പത്ത് അതേ ആവേശത്തോടെ കർമനിരതൻ. ഗുജറാത്തിൽ അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള ഷാൽബി ലിമിറ്റഡ് കന്പനിയുടെ ചീഫ് ഹ്യുമൻ റിസോഴ്സ് ഒാഫീസറായ ബാബു തോമസ് മറ്റൊരു നേട്ടത്തിന്റെ ആഹ്ലാദത്തിലാണിപ്പോൾ. 2025ൽ ദി ഇക്കണോമിക്സ് ടൈംസ് തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഈ മലയാളിയും ഇടംപിടിച്ചു. കട്ടപ്പനയിലെ പലചരക്കുകടയിൽനിന്നാണ് ഈ നേട്ടങ്ങളുടെ തുടക്കമെന്നു പറയാൻ അദ്ദേഹത്തിനു തെല്ലും മടിയില്ല.
പിടിച്ചുകയറിയ ശരാശരിക്കാരൻ
സ്കൂൾ പഠനകാലത്തൊക്കെ ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു താനെന്നു ബാബു തോമസ് പറയുന്നു. നാട്ടിലെ പ്രൈവറ്റ് കോളജിൽനിന്നു ഡിഗ്രി നേടി കോട്ടയം നാട്ടകം ഗവൺമെന്റ് കോളജിലായിരുന്നു പിജി പഠനം. ഇതിനിടയിൽ പിതാവിന്റെ ഒരു സുഹൃത്തിന്റെ മകൻ കോട്ടയത്ത് ഒരു കന്പനിയിൽ എച്ച്ആർ മാനേജർ ആയി ജോലിയിൽ പ്രവേശിച്ചു എന്ന വർത്തമാനം കേട്ടു. അതോടെ എച്ച്ആർ എന്നത് മനസിലെവിടെയോ കയറിപ്പറ്റി. അങ്ങനെയിരിക്കെ ഗുജറാത്തിൽ പഠനത്തിനു പോയ അയൽവാസിയും സഹപാഠിയുമായിരുന്ന സ്കറിയ ഗുജറാത്തിലേക്കു ക്ഷണിച്ചു. അതൊരു തുടക്കമായിരുന്നു. ഗുജറാത്തിൽ എത്തിയിട്ട് 35 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കേരളത്തിൽനിന്നു പഠനം കഴിഞ്ഞ് എത്തുന്നവർക്ക് അന്നു ഗുജറാത്തിൽ നല്ല മതിപ്പായിരുന്നു. എൽഎൽബിയും അഹമ്മദാബാദിൽനിന്ന് ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് എച്ച്ആർ ജോലിക്കു തുടക്കമിട്ടത്. വാഡിലാൽ, ഗുജറാത്ത് അംബുജ, ബാങ്ക് ഒാഫ് ബറോഡ, ജിവികെ ഗ്രൂപ്പ് എന്നിവിടങ്ങളിലെല്ലാം എച്ച്ആർ വിഭാഗത്തിന്റെ ചുമതല വഹിച്ചു. കഴിഞ്ഞ എട്ടു വർഷമായി മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽ ചെയിൻ നടത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷാൽബി ലിമിറ്റഡിൽ.
നടന്ന വഴികൾ മറക്കാതെ
ഗ്രാമീണ ചുറ്റുപാടിൽനിന്ന് സ്വന്തം അധ്വാനംകൊണ്ട് മികച്ച കരിയർ കണ്ടെത്തിയ മാതൃകയും മാനവവിഭവശേഷി കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും മറ്റുള്ളവർക്കു പരിശീലനവും ക്ലാസുകളും കൊടുക്കുന്നതിലുള്ള മികവുമൊക്കെ പരിഗണിച്ചാണ് അദ്ദേഹത്തെ ഇക്കണോമിക് ടൈംസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭാര്യ ബെറ്റി ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ്. മകൾ രേഷ്മ മോർഗൻ സ്റ്റാൻലി കന്പനിയിൽ ജോലി ചെയ്യുന്നു. മകൻ സുബിൻ എൻജിനിയറിംഗിൽ ബിരുദാനന്തബിരുദ വിദ്യാർഥി. കാഞ്ഞിരപ്പള്ളിയിൽനിന്നു കുടിയേറിയതാണ് ചെന്പകത്തിനൽ കുടുംബം. വിവാഹജീവിതത്തിൽ 63 വർഷങ്ങൾ പിന്നിട്ട പിതാവ് ജോസഫ് തോമസും അമ്മ ത്രേസ്യാമ്മയുമാണ് എക്കാലത്തെയും തന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു.മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ ഇടയ്ക്കിടെ അദ്ദേഹം കട്ടപ്പനയിൽ എത്താറുണ്ട്. മൂത്ത സഹോദരൻ സണ്ണി അഗ്രികൾച്ചറൽ കോർപറേറ്റീവ് ബാങ്കിൽനിന്നു വിരമിച്ചു. സഹോദരി ഷേർളി അധ്യാപികയായിരുന്നു. മറ്റൊരു സഹോദരൻ ജെമിനിയും കുടുംബവും കട്ടപ്പനയിൽ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള ബിസിനസിൽ സജീവം. കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ 11 വർഷം അൾത്താര ബാലനായിരുന്നതിന്റെ മധുരമുള്ള ഒാർമ ഇന്നും ആത്മീയബലമാണെന്നും ആദ്യ കാലത്തു പ്രതിസന്ധിയുടെയും ബുദ്ധിമുട്ടുകളുടെയും പലഘട്ടങ്ങളിലും പള്ളിയാണ് കുടുംബത്തിനു താങ്ങായി മാറിയതെന്നും ബാബു തോമസ് ഓർമിക്കുന്നു.
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓർക്കസ്ട്ര അറേഞ്ച് ചെയ്ത് പാടിക്കിട്ടുന്ന യാന്ത്രികകാലം. വേദികളിൽ പെർഫോം ചെയ്യുന്നതും ലാപ്ടോപ്. ഓർക്കസ്ട്ര വേണ്ട, പാടുകയും വേണ്ട. ഇങ്ങനെ മതിയോ എന്ന് ആരും ചോദിച്ചുപോകും. പോരാ എന്നു പറയാൻ ആളുകൾ കുറവാണ്. എന്നാൽ, ലെസ്ലി ലൂയിസ് പറയുന്നു- ഭാവവും വികാരവുമാണ് സംഗീതത്തെ നയിക്കേണ്ടതെന്ന്...ഒരു സ്വപ്നത്തിൽനിന്നാണ് ഇപ്പോഴും മെലഡിയുണ്ടാകുന്നത്- ലെസ്ലി ലൂയിസ്. അപ്പോൾ നമുക്കു ചോദിക്കാം, എവിടെനിന്നല്ല സുന്ദരസംഗീതമുണ്ടാകുന്നത് എന്ന്. ഉത്തരം അദ്ദേഹംതന്നെ പറയുന്നുണ്ട്- ഒരിക്കലും കംപ്യൂട്ടറിൽനിന്നല്ല, ഓട്ടോ-ട്യൂണിൽനിന്നല്ല, എഐയിൽനിന്നല്ല! വണ്‍ ഓഫ് എ കൈൻഡ് എന്നു വിശേഷിപ്പിക്കാവുന്ന സംഗീതജ്ഞനാണ് ലെസ്ലി ലൂയിസ്. അദ്ദേഹത്തിന്റെ സംഗീതവുമായി വലിയ ബന്ധമില്ലാത്തവർക്കു പോലും കൊളോണിയൽ കസിൻസ് എന്ന ആൽബത്തിന്റെ പേരു പറഞ്ഞാൽ അറിയാം. ഗായകൻ ഹരിഹരനുമായി ചേർന്നു രൂപീകരിച്ച സംഗീതദ്വയമാണ് കൊളോണിയൽ കസിൻസ്. അതേ പേരിലുള്ള ആദ്യ ആൽബം പുറത്തിറങ്ങിയിട്ട് 30 വർഷങ്ങളാകുന്നു. എംടിവി ഏഷ്യാ വ്യൂവേഴ്സ് ചോയ്സ് അവാർഡ്, യുഎസ് ബിൽബോർഡ് വ്യൂവേഴ്സ് അവാർഡ് എന്നിവ നേടിയ ആൽബമാണത്. കൃഷ്ണ, സനിധപ തുടങ്ങിയ പാട്ടുകൾ ഇന്നും തലമുറകൾക്കു പ്രിയങ്കരം. ഇന്ത്യൻ ശ്രോതാക്കൾക്ക് റോക്ക്, പോപ് സംഗീതധാരകളെ പരിപചയപ്പെടുത്തിയ കംപോസർമാരിൽ മുൻനിരക്കാരനാണ് ലെസ്ലി. എക്കാലവും പുതുമകളെ ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്ത അദ്ദേഹം കഴിഞ്ഞനാൾ സംഗീതമേഖലയിലെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. വാക്കുകൾ ഇങ്ങനെ: “സർഗാത്മകതയുടെ മികവുയർത്തുന്ന ഏതുപകരണത്തെയും ഇഷ്ടപ്പെടുന്ന ആളെന്ന നിലയ്ക്ക് പുതിയ സാങ്കേതികവിദ്യകളെ ഞാൻ സ്വാഗതംചെയ്യുന്നു. കംപ്യൂട്ടർ വന്നകാലത്ത് അതിനെ ആളുകൾ സംശയത്തോടെയാണ് കണ്ടത്. ഓട്ടോ-ട്യൂണ്‍ സോഫ്റ്റ് വെയർ വന്നപ്പോൾ ഇനി ആർക്കും പാടാം എന്നായിരുന്നു പലരുടെയും പക്ഷം. എന്നാൽ, അതൊന്നുമല്ല സംഭവിച്ചത്. നമുക്കു കിട്ടുന്ന ഒരുപകരണത്തിൽ വൈദഗ്ധ്യം നേടുന്പോഴാണ് അതിന്റെ ശക്തി കൂടുന്നത്. എഐയുടെ കാര്യവും വ്യത്യസ്തമല്ല. ഒരു പരീക്ഷയ്ക്ക് സഹായിക്കുന്ന കാൽക്കുലേറ്റർ മാത്രമാണത്, തലച്ചോറല്ല. മെലഡി ഇപ്പോഴും ഉണ്ടാകുന്നത് ഒരു സ്വപ്നത്തിൽനിന്നാണ്. എഐയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. എന്നാൽ, നിങ്ങളായിരിക്കണം അതിനെ നയിക്കുന്നത്. ഒരിക്കലും അതു തെളിയിക്കുന്ന വഴിയേ നടക്കൽ ആകരുത് സംഗീതസൃഷ്ടി. വികാരങ്ങൾക്കു പകരമായി എന്തെങ്കിലും വയ്ക്കാൻ എഐയ്ക്കു കഴിയില്ല. പ്രചോദിപ്പിക്കാനും സഹായിക്കാനും മെച്ചപ്പെടുത്താനും എഐയ്ക്കു കഴിയും. ഒരു സങ്കടത്തെയോ ഓർമയെയോ ആഹ്ലാദത്തെയോ കുറിച്ചു മനുഷ്യൻ പാടുന്പോഴുള്ള വികാരം കൊണ്ടുവരാൻ അതിനു സാധിക്കില്ല. സംഗീതത്തിന്റെ ആത്മാവ് മനുഷ്യനിലാണ്. കലാകാരൻ ജീവനോടെയുള്ളയാളാവണം.”-തെളിമയുള്ളതാണ് ലെസ്ലിയുടെ വാക്കുകൾ.
ഗിറ്റാർ ജ്വരം
ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായിരുന്ന പി.എൽ. രാജിന്റെ മകനായി 1960 ജൂണ്‍ 20ന് മുംബൈയിൽ ജനിച്ച ലെസ്ലി ലൂയിസ് ബീറ്റിൽസിനെയും എറിക് ക്ലാപ്ടനെയും ജിമി ഹെൻറിക്സിനെയും കേട്ട് ആരാധിച്ചാണ് വളർന്നത്. ചെറുപ്പത്തിലേ ഗിറ്റാർ ജ്വരം കയറി. കഫേ റോയൽ (ഒബ്റോയ് ടവേഴ്സ്) പോലുള്ള വൻകിട ഹോട്ടലുകളിൽ ഗിറ്റാറിസ്റ്റായിരുന്നു. തുടർന്ന് കല്യാണ്ജി- ആനന്ദ്ജി, ലക്ഷ്മികാന്ത്-പ്യാരേലാൽ, ആർ.ഡി. ബർമൻ, ലൂയിസ് ബാങ്ക്സ് തുടങ്ങിയവർക്കുവേണ്ടി റിക്കാർഡിംഗുകൾക്കും ഗിറ്റാർ വായിച്ചുതുടങ്ങി. പാട്ടും വഴങ്ങുമായിരുന്നു. തംപ്സ് ആപ് ടേസ്റ്റ് ദ തണ്ടർ, മാംഗോ ഫ്രൂട്ടി, സന്തൂർ സന്തൂർ എന്നിവ പോലുള്ള പരസ്യ ജിംഗിളുകൾ ഒരുക്കി ലെസ്ലി പ്രശസ്തിയിലേക്കുയർന്നു. ആഷാ ഭോസ്ലേ, സുനീതാ റാവു, അലിഷാ ചിനായ്, കെകെ തുടങ്ങിയവർക്കുവേണ്ടി മ്യൂസിക് കോന്പോസിഷനും പ്രൊഡക്ഷനും നിർവഹിച്ചു. 1998ൽ ഹസീന എന്ന പേരിൽ ആദ്യ സോളോ ആൽബം. ഹിന്ദിയിലും തമിഴിലും സിനിമാ പാട്ടുകളും ഒരുക്കി. കൊളോണിയൽ കസിൻസ് പുറത്തിറങ്ങിയതോടെ ഇന്ത്യൻ സംഗീതരംഗത്ത് സ്വന്തം സ്ഥാനമുറപ്പിക്കുകയും ചെയ്തു. പിതാവ് ശാസ്ത്രീയസംഗീതം പഠിപ്പിക്കാനാഗ്രഹിച്ചെങ്കിലും ഗിറ്റാറിന്റെ വഴിയിൽനിന്നു മാറിനടക്കാൻ ലെസ്ലി വഴങ്ങിയില്ല. മുന്‍പ് നർത്തകിയായിരുന്ന അമ്മയുടെ പിന്തുണ ആവോളം കിട്ടി. സാധാരണ ഗിറ്റാറിസ്റ്റുകളും ഗായകരും ധാരാളമുണ്ടെന്നു തിരിച്ചറിഞ്ഞ് അവരിൽനിന്നെല്ലാം വ്യത്യസ്തനായൊരു സംഗീതജ്ഞനാവണം എന്നായിരുന്നു ലെസ്ലിയുടെ ആഗ്രഹം. അതിൽ പലതലങ്ങളിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ട്രെൻഡുകൾ വരും, പോകും
അറുപത്തിനാലാം വയസിലും ഒരു യുവാവിന്റെ ചടുലതയോടെ ലെസ്ലി ലൂയിസ് സംഗീതരംഗത്തുണ്ട്. എന്താണ് അതിനു പിന്നിലെ രഹസ്യം എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ: “ക്രിയേറ്റിവിറ്റിയാണ് എന്നും എന്റെയൊപ്പമുള്ള കൂട്ടുകാരൻ. അത് എന്റെ ഉള്ളിലിരുന്നു പാടിക്കൊണ്ടിരിക്കും. ആദ്യ ഗാനം മുതൽ ഇന്നുവരെ ട്രെൻഡുകൾക്കു പിന്നാലെ ഒരിക്കലും പോയിട്ടില്ല. സത്യസന്ധമായ, തെളിമയോടെ എന്നോടു സംസാരിക്കുന്ന മെലഡികളെ പിന്തുടരുകയാണ് ഞാൻ. അതാണ് എന്റെ യാത്ര. എന്റെ സംഗീതം ചിലപ്പോൾ ചട്ടക്കൂടുകളിൽ ഒതുങ്ങുന്നതാവില്ല. ശാസ്ത്രീയ സംഗീത പാരന്പര്യത്തിന് ഇണങ്ങുന്നത് ആവണമെന്നുമില്ല. ലോകം തീർത്തും നിശബ്ദമായിരിക്കുന്പോഴും സംഗീതം പ്രാണവായുവാക്കണം. തോൽവികൾ മുന്നിൽ വന്നാലും ഉത്സാഹത്തോടെ മുന്നോട്ടു പോകണം. യഥാർഥ കഴിവ് ഏതിരുട്ടിലും തിളങ്ങുകതന്നെ ചെയ്യും.”
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തിൽ അവർ വായന തുടരുന്നു.
സുഖകരമായ ഇരിപ്പിടം, എസിയുടെ കുളിർമ, ചുറ്റും പതിനായിരക്കണക്കിനു പുസ്തകങ്ങൾ... ഇതൊക്കെയുണ്ടായിട്ടും ഒരു പുസ്തകമെടുത്തു വായിക്കാൻ മടിക്കുന്നവർ മറയൂരിലെ ഈ കാഴ്ചയൊന്നു കാണണം. മറയൂരിലെ ചിന്നാർ വന്യജീവിസങ്കേതത്തോടു ചേർന്ന ഊരുകളിലെ ഗോത്രവാസികൾ വായനയുടെ രസത്തിലാണ്. ഇരിക്കാൻ നല്ല ഇരിപ്പിടങ്ങളില്ല, ഗ്ലാമർ ഷെൽഫുകളില്ല, ആവശ്യത്തിനു വെളിച്ചമില്ല, ചുറ്റുപാടുമാണെങ്കിൽ വന്യമൃഗങ്ങൾ നിറഞ്ഞ ഘോരവനങ്ങൾ... എന്നിട്ടും അവർ വായിക്കുകയാണ്. കാടും കാട്ടരുവിയും മലകളും അതിരിടുന്ന ഒൻപതു കോളനികളിലെ ബോധി വായനശാലകൾ ഇന്ന് ആദിവാസികളുടെ അറിവിടങ്ങളായി മാറിയിരിക്കുന്നു. റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തിൽ അവർ വായന തുടരുന്നു.
ബോധി രസം
ഗോത്രവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി 2016ലാണ് വനംവകുപ്പ് ബോധി വായനശാലകൾക്കു തുടക്കമിട്ടത്. ഇടുക്കി ജില്ലയുടെ വടക്കേയറ്റത്ത് തമിഴ്നാട് അതിരിടുന്ന ചിന്നാർ, ആലംപെട്ടി, ഇരുട്ടള എന്നീ മൂന്ന് ഊരുകളിലായിരുന്നു തുടക്കത്തിൽ ബോധി വായനാകേന്ദ്രങ്ങൾ തുറന്നത്. അടുത്ത വർഷം പാളപ്പെട്ടിയിലും പുതുക്കുടിയിലും ലൈബ്രറികൾ ആരംഭിച്ചു. പിന്നീട് ഈച്ചാംപെട്ടി, വെള്ളക്കല്ല്, തായണ്ണൻകുടി, ചന്പക്കാട്, ഓളെവയൽ കോളനികളിലും വായനശാലകൾ വന്നു. ആദിവാസികളുടെ പാർപ്പിടങ്ങളോടു ചേർന്ന ചെറിയ മുറികളിലും അങ്കണവാടിയിലും കമ്യൂണിറ്റി സെന്ററിലുമൊക്കെയാണ് വായനശാലകളുടെ പ്രവർത്തനം. വന്യതയുടെ തണലിൽ മുതിർന്നവരും കുട്ടികളും ഇവിടെ പുസ്തകങ്ങൾ വായിച്ചു രസിക്കുന്നു, അറിവ് നേടുന്നു. എഴുത്തും വായനയും അറിയാവുന്ന മുതിർന്നവർ കുട്ടികൾക്കു കുട്ടിക്കഥകൾ വായിച്ചുകൊടുക്കും. പ്ലസ് ടു വരെ പഠിപ്പുള്ള ചെറുപ്പക്കാർ പിഎസ്സി ഉൾപ്പെടെ മത്സര പരീക്ഷകൾക്കു തയാറെടുക്കുന്നതും വായനശാലയിലാണ്. ചിന്നാർ വന്യജീവി സങ്കേതത്തിൽ അധിവസിക്കുന്ന വനവാസികളേറെയും മുതുവാൻ, ഹിൽപുലയ വിഭാഗക്കാരാണ്. ഒറ്റപ്പെട്ട പതിനൊന്ന് ഊരുകളിലെ ജനസംഖ്യ 1,750 മാത്രം. ഇപ്പോഴും അൻപതു ശതമാനം മാത്രമാണ് ഇവിടെ സാക്ഷരത. എഴുത്ത് അറിയാത്തവർ അറിവുള്ളവരുടെ വായന കാണാനും കേൾക്കാനും വായനശാലയിലെത്തും. പഠിപ്പുള്ളവർ ഉറക്കെ വായിക്കുന്പോൾ അവർ കേട്ടിരിക്കും. ലോക വാർത്തകളും മഹാസംഭവങ്ങളും വനവാസികൾ അറിയുന്നത് വായനശാലകളിലെ ഉൗരുകൂട്ട വർത്തമാനങ്ങളിൽ നിന്നാണ്. വനംവകുപ്പിന്റെ അഭ്യർഥനപ്രകാരം വ്യക്തികളും സ്ഥാപനങ്ങളും സമ്മാനിച്ച 25,000 പുസ്തകങ്ങളാണ് വായനശാലകളിലുള്ളത്. പഴയ പുസതകങ്ങൾ സമ്മാനിച്ച അഭ്യുദയകാംക്ഷികളും ഏറെയുണ്ട്. ദേവികുളം താലൂക്കിൽപ്പെട്ട ചിന്നാർ വന്യജീവികേന്ദ്രത്തിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന വനവാസികൾക്ക് ബോധി വായനശാലകൾ വലിയ തുണയാണെന്നു ലൈബ്രറി കോ-ഓർഡിനേറ്റർ മിനി കാശി പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സിലുമായി ഈ ഗ്രന്ഥാലയങ്ങൾക്കു അഫിലിയേഷനുണ്ട്. പുസ്തകങ്ങൾ വാങ്ങാൻ നിലവിൽ ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റും ലഭിക്കും. ചിന്നാർ ചെക്ക് പോസ്റ്റിലെ വായനശാലയിൽനിന്നാണ് വനാന്തര ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം.
സമൂഹവായന
സ്ത്രീകൾക്ക് ആദ്യമൊക്കെ വായനശാലയിലേക്കു വരാൻ മടിയായിരുന്നു. സമൂഹ വായന എന്ന ആശയം ഗോത്രവർഗക്കാർക്ക് ആദ്യം ഉൾക്കൊള്ളാനായില്ല. ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുന്ന കുട്ടികളും ലൈബ്രറിയിലെത്താൻ മടിച്ചു. സ്കൂളിൽ പോയിട്ടുള്ളവരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൗരുകൾ കയറിയിറങ്ങി ഗോത്രവാസികളെ വായനശാലയിലേക്കു വിളിച്ചുകൊണ്ടുവരികയായിരുന്നു. വായന വശമുള്ളവർ നാടോടിക്കഥകളും കുട്ടിക്കവിതകളും കുട്ടികൾക്കു വായിച്ചുകൊടുക്കാൻ തുടങ്ങിയതോടെ അവർക്കു താത്പര്യമായി. തനിയെ വായിക്കാൻ പഠിക്കണമെന്ന ആഗ്രഹത്തിൽ കുഞ്ഞുങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങി. ആദിവാസികൾക്കു തമിഴ് പുസ്തകങ്ങളും ഇഷ്ടമാണ്. സ്കൂളിൽ പോകുന്ന കുട്ടികൾക്കു പ്രയോജനപ്പെടാനായി മലയാളം വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതായി മിനി കാശി പറഞ്ഞു. ഒത്തുചേരലുകൾക്കും ഗോത്രകലാ പരിപാടികൾക്കുമുള്ള കമ്യൂണിറ്റി ഹബ്ബായും ബോധി ലൈബ്രറികൾ മാറിയിട്ടുണ്ട്. പത്താം ക്ലാസ് പാസായ ഊരുവാസികളാണ് ലൈബ്രേറിയൻമാർ. ഇവർക്കു ചെറിയ മാസ വേതനവും നൽകും. നോവലുകൾ, ചെറുകഥകൾ, നാടോടിക്കഥകൾ, ചരിത്രം, പുരാണം എന്നിങ്ങനെ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പുസ്തക ശേഖരമുണ്ട്. ചിലപ്പതികാരം ഉൾപ്പെടെ തമിഴ് പുസ്തകങ്ങൾക്കും വായനക്കാർ ഏറെ. മലയാളവും തമിഴും ലിപിയില്ലാത്ത തനതു ഗോത്രഭാഷയും ഇവർ സംസാരിക്കും. വായനശാലയിൽനിന്നു പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നവരുമുണ്ട്. മുള കെട്ടി പുല്ലുമേഞ്ഞ കുടിലിനുള്ളിലെ അരണ്ട വെളിച്ചത്തിലാണ് വായന. ചിന്നാറിലെ പ്രതാപൻ ഇതിനകം വായിച്ചു തീർത്തത് ആയിരത്തിലേറെ പുസ്തകങ്ങൾ. സർക്കാരിന്റെ വാത്മീകം പദ്ധതിയിൽ വായനശാലകൾ കേന്ദീകരിച്ചു നടത്തിയ കരിയർ പരിശീലനത്തിലൂടെ ചന്പക്കാട് ഊരിലെ സവിത, കമ്മാളൂരിലെ രവിചന്ദ്രൻ, ഒളെവയലിലെ മണി എന്നിവർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം ലഭിച്ചു. രാവിലെ എട്ടു മുതൽ 9.30 വരെയും വൈകുന്നേരം അഞ്ചു മുതൽ ആറര വരെയുമാണ് വായനശാലകളുടെ പ്രവർത്തനം. രാവിലെ പുസ്തക വായനയ്ക്കും വായനകേൾക്കലിനും ശേഷം ഇവർ പണിക്കു പോകും. പുൽത്തൈലം വാറ്റുകയാണ് ഏറെപ്പേരുടെയും ജോലി. വനംവകുപ്പിന്റെ സഹകരണത്തിൽ ചെറുധാന്യ കൃഷി (മില്ലറ്റ്) എല്ലാ ഉൗരുകളിലുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗോത്രവാസി മില്ലറ്റ് കൃഷിയിടമായി കൃഷിവകുപ്പിന്റെ അവാർഡ് ലഭിച്ചതും തായണ്ണൻകുടിക്കാണ്. റാഗി, വരക്, ചാമ, തിന, മണിച്ചോളം, ബജ്റ തുടങ്ങി പതിനഞ്ച് ഇനം ധാന്യങ്ങൾ ഇവർ കൃഷി ചെയ്യുന്നു. പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചിന്നാർ വന്യജീവി സങ്കേതം ജൈവവൈവിധ്യത്തിന്റെ കലവറയാണ്. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ഇവിടം വംശനാശ ഭീഷണി നേരിടുന്ന ചാന്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും ഹനുമാൻ കുരങ്ങുകളുടെയും വാസസ്ഥലം കൂടിയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഒരു ഫേസ് ബുക്ക് പോസ്റ്റാണ് ബോധി വായനശാലകൾക്കു നിമിത്തമായത്. ചന്ദനക്കാടുകളുള്ള ചിന്നാർ വന്യജീവി സങ്കേതത്തിലെ കോളനികളിൽ വനവായനശാലകൾ തുറക്കാനുള്ള ആഗ്രഹം "ടേക്കിംഗ് ബുക്സ് ടു ദ വൈൽഡ്' എന്ന പേരിലാണ് വനംവകുപ്പ് പോസ്റ്റ് ചെയ്തത്. ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭുവും മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദുമാണ് ഇതിനു മുൻകൈയെടുത്തത്. ആയിരക്കണക്കിനു പുസ്തകങ്ങൾ എത്തിക്കാമെന്ന ഉറപ്പാണ് മണിക്കൂറുകൾക്കുള്ളിൽ മറുപടിയായി പലേടങ്ങളിൽനിന്നു ലഭിച്ചത്. ചിന്നാർ ചെക്പോസ്റ്റിനു സമീപം ഉപയോഗ ശൂന്യമായിക്കിടന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് വനംവകുപ്പ് ലൈബ്രറിക്കു സജ്ജമാക്കിയത്. അങ്ങനെ അറിവിന്റെ വെളിച്ചം ബോധിയിലൂടെ ഊരുകളിലേക്കു പടരുകയാണ്.
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ചൊരുക്കിയ റേസിംഗ് ട്രാക്ക്. മൈക്കിൾ ഷൂമാക്കർ അടക്കം കാർ റേസിംഗ് ലോകത്തെ അതികായന്മാർ അണിനിരന്ന ആദ്യ മത്സരം. സെലിബ്രിറ്റികൾ അടക്കം കാണികൾ. പക്ഷേ, ആദ്യത്തെ മൂന്നു വർഷം മത്സരങ്ങൾ നടന്നു! പിന്നെ, ഒന്നര പതിറ്റാണ്ടായി ബുദ്ധ് സർക്യൂട്ട് കാത്തിരിക്കുന്നു, മറ്റൊരു ആഗോള മത്സരത്തിന്റെ ചക്രമുരുളാൻ...
2011 ഒക്ടോബർ 30. ജർമൻ ഇതിഹാസ ആർക്കിടെക്ടായ ഹെർമൻ ടിൽകെ രൂപകല്പന ചെയ്ത ഫ്ലിപ്പർ ഷൂ മാതൃകയിലുള്ള റേസിംഗ് ട്രാക്കിൽ ഒരു ഫോർമുല വൺ വേഗപോരാട്ടം. ട്രാക്കിൽ ഇതിഹാസങ്ങൾ നേർക്കുനേർ. മെഴ്സിഡസിനു വേണ്ടി മൈക്കിൾ ഷൂമാക്കർ, റെഡ് ബുള്ളിനു വേണ്ടി സെബാസ്റ്റ്യൻ വെറ്റൽ, മക്ലാരനു വേണ്ടി ലൂയി ഹാമിൽട്ടൺ, ഫെറാരിക്കു വേണ്ടി ഫെർണാണ്ടോ അലോൺസോ. ആ വേഗപ്പോരിലേക്ക് നെഞ്ചിടിപ്പോടെ കണ്ണുംനട്ട് ഇന്ത്യൻ മാധ്യമങ്ങളും കാറോട്ടപ്രേമികളും. രണ്ടര മണിക്കൂറിനും 60 ലാപ്പുകൾക്കുമൊടുവിൽ എഫ് വണ്ണിന്റെ ചെക്കേർഡ് ഫ്ലാഗ് കടന്ന് റെഡ് ബുള്ളിന്റെ സെബാസ്റ്റ്യൻ വെറ്റൽ പുതിയ ചരിത്രമെഴുതി. വെറ്റലിന് ആ വിജയം പുതുമയായിരുന്നില്ലെങ്കിലും ഇന്ത്യൻ ജനതയ്ക്ക് അതൊരു സ്വപ്ന സാഫല്യമായിരുന്നു. ഇന്ത്യൻ ദിനപത്രങ്ങളുടെ പ്രധാന തലക്കെട്ടിലേക്കാണ് ചുവന്ന കാളയെയും പതിപ്പിച്ചുള്ള റെഡ് ബുൾ അദ്ദേഹം ഓടിച്ചു കയറ്റിയത്. പണത്തിളക്കത്തിന്റെ എഫ് വൺ പോരാട്ടം മധ്യവർഗ രാജ്യത്തിലേക്കു വിരുന്നെത്തി എന്നതു നിസാര കാര്യമായിരുന്നില്ല.ഇതിഹാസ താരങ്ങൾ ദക്ഷിണേഷ്യയിലേക്ക് ആദ്യമായി റേസിംഗ് കാറുകൾ പറത്തിയപ്പോൾ അതു ഇന്ത്യൻ മണ്ണിലായിരുന്നു എന്നത് അഭിമാനനിമിഷങ്ങൾ സമ്മാനിച്ചു. 1950ൽ ആരംഭിച്ച ഫോർമുല വണ്ണിന്റെ റേസിംഗ് കലണ്ടറിൽ 2011ൽ അങ്ങനെ ഇന്ത്യയും ഇടം പിടിച്ചു. ഇതിനു വഴിയൊരുക്കിയത് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് എന്ന റേസിംഗ് ട്രാക്ക്.
61 വർഷത്തെ കാത്തിരിപ്പ്
ഫോർമുല വൺ ദൂരദർശനിൽ സംപ്രേഷണം ചെയ്തപ്പോൾ ആറു കോടി മുതൽ ഏഴു കോടി വരെ കാഴ്ചക്കാരുണ്ടായിരുന്നെന്നാണ് ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ റേസിംഗ് ഡ്രൈവറുമായ വിക്കി ഛന്ദോക് 2003ൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇന്ത്യയിൽ വിനോദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഫോർമുല വൺ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ട്രാക്ക് ഒരുക്കൽ ആയിരുന്നു വെല്ലുവിളി. 1996-97ൽ ആദ്യം കോൽക്കത്തയും രണ്ടായിരത്തിന്റെ തുടക്കത്തിൽ ആന്ധ്ര, കർണാടക എന്നിവയുമൊക്കെ ട്രാക്കിന് പരിഗണനയിൽ എത്തി. എഫ് വൺ പ്രതിനിധികൾ ബെഗളൂരുവിലെ രണ്ട് സൈറ്റുകൾ പോയി കണ്ടു.ഇന്ത്യയിൽ നിലവിലെ രണ്ടു റേസ് ട്രാക്കുകളും തമിഴ്നാട്ടിലായിരുന്നു. ഒന്ന് കോയമ്പത്തൂരിലും ഒന്ന് ചെന്നൈയിലും. അത് എഫ്വണിനു പറ്റുമായിരുന്നില്ല. ഒടുവിൽ 2007ൽ നറുക്കു വീണത് യുപിയിലെ ഗ്രേറ്റർ നോയിഡ സെക്ടർ 75ലുള്ള ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന്. ന്യൂഡൽഹിയിൽനിന്ന് 54 കിലോമീറ്റർ മാത്രം അകലം എന്നതായിരുന്നു പ്രധാന ആകർഷണം. വിഖ്യാത ജർമൻ ആർക്കിടെക്ട് ഹെർമൻ ടിൽക്കെയായിരുന്നു സർക്യൂട്ട് ഒരുക്കിയത്. ചെലവ് രണ്ടായിരം കോടിയിലേറെ.
875 ഏക്കറിൽ
2009ന്റെ അവസാനത്തോടെ ഗൗതം ബുദ്ധ് നഗറിലുള്ള ജയ്പീ ഗ്രീൻസ് സ്പോർട്സ് സിറ്റിയുടെ തരിശുഭൂമിയിൽ സർക്യൂട്ട് നിർമാണം തുടങ്ങി. കാറുകളുടെ ഓവർ ടേക്കിംഗ് സാധ്യത കൂട്ടാൻ നിരവധി സ്ലോ കോർണറുകൾ ഉൾക്കൊള്ളിച്ചായിരുന്നു ഡിസൈൻ. 875 ഏക്കറുകളിലായി 5.125 കിലോമീറ്റർ നീളമുള്ള ട്രാക്ക്. 2010ൽ നോയിഡ ഇന്ത്യയിലെ ആദ്യ എഫ് വൺ നഗരമാകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെങ്കിലും എഫ് വൺ വാണിജ്യ ഡയറക്ടർ ബേർണി എക്കിൾസ്റ്റോൺ ഒരു വർഷംകൂടി കാത്തിരിക്കാൻ ഇന്ത്യയോടു പറഞ്ഞു. ഡ്രൈവർമാർക്കു വെല്ലുവിളിയാകുന്ന ചില കാര്യങ്ങൾകൂടി കൂട്ടിചേർക്കാനും നിർദേശിച്ചു. ഒടുവിൽ 2011 ഒക്ടോബർ 30ന് ആദ്യ എഫ്വൺ റേസിനു കളമൊരുങ്ങി. മൂന്നു സെക്ടറുകളും 16 ടേണുകളും നാലു സ്ലോ ടേണുകളും മൂന്നു ഹൈ സ്പീഡ് സ്ട്രക്ച്ചറുകളുമായി 60 ലാപ്പുകളായിരുന്നു ഇന്ത്യൻ ഗ്രാൻ പ്രീക്ക്. 308 കിലോമീറ്റർ റേസിംഗ് ദൂരം. ട്രാക്ക് കണ്ടിട്ട് കടുത്ത പോരാട്ടം പ്രതീക്ഷിക്കാം എന്നായിരുന്നു റെഡ് ബുള്ളിന്റെ ഡ്രൈവർ മാർക്ക് വെബ്ബർ പറഞ്ഞത്.
തീപാറിയ ദിനം
2011 എയർടെൽ ഇന്ത്യൻ ഗ്രാൻ പ്രീ എന്നാണ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലെ മത്സരം അറിയപ്പെട്ടത്. 2011 എഫ് വൺ കലണ്ടറിലെ പതിനേഴാമത് റേസ്. റെഡ് ബുള്ളിനോടൊപ്പം ഫോർമുല വണ്ണിലെ പരമ്പരാഗത രാജാക്കന്മാരായ മക്ലാരൻ, ഫെറാറി, മെഴ്സിഡസ്, വില്യംസ് ടീമുകളും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ലോട്ടസ് റെനോ, ഫോഴ്സ് ഇന്ത്യ, എച്ച്ആർടി തുടങ്ങിയ ടീമുകളുമാണ് അങ്കത്തിനിറങ്ങിയ ആദ്യ ടീമുകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ എഫ് വൺ റേസിന് ആവേശം പകരാൻ ഹോളിവുഡ്, ബോളിവുഡ് താരങ്ങളും ക്രിക്കറ്റ്, ടെന്നീസ് താരങ്ങളുമൊക്കെ ഒഴുകിയെത്തി. മക്ലാരൻ ടീമിന്റെ പ്രത്യേക അതിഥിയായി റൊവാൻ ആറ്റ്കിൻസൺ എന്ന മിസ്റ്റർ ബീൻ നോയിഡയിലെത്തി. ബോളിവുഡിൽനിന്ന് ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, പ്രീതി സിന്റ എന്നിവരും. വിരേന്ദർ സേവാഗും ഹർഭജൻ സിംഗും സാനിയ മിർസയും മെയിൻ ഗ്രാൻഡ് സ്റ്റാന്റിലെത്തി. കറുപ്പും വെള്ളയും നിറമുള്ള ചേക്കേർഡ് ഫ്ലാഗ് വീശാനുള്ള നിയോഗം ക്രിക്കറ്റ് ഇതിഹാസവും റേസിംഗ് ആരാധകനുമായ സച്ചിൻ തെണ്ടുൽക്കറിനായിരുന്നു. റെഡ് ബുള്ളിനു വേണ്ടി വെറ്റലും വെബ്ബറും സ്റ്റീയറിംഗിനു പിന്നിൽ. മക്ലാരനു വേണ്ടി ജെൻസൺ ബട്ടണും ലൂവി ഹാമിൽട്ടണും. ഇതിഹാസതാരം മൈക്കിൾ ഷൂമാക്കർ മെർസിഡസിനു വേണ്ടി സ്റ്റീയറിംഗ് വീൽ പിടിച്ചപ്പോൾ ട്രാക്കിൽ ഒരു ഇന്ത്യൻ ഡ്രൈവറുമുണ്ടായിരുന്നു, എച്ച്ആർടി കോസ്വർത്തിനു വേണ്ടി കോയമ്പത്തൂരുകാരൻ നരേൻ കാർത്തികേയൻ. ആദ്യ ലാപ് മുതൽ സെബാസ്റ്റ്യൻ വെറ്റലായിരുന്നു മുന്നിൽ. അവസാനം വരെയും കുതിപ്പു തുടർന്ന വെറ്റൽ കരിയറിലെ 21-ാമത് ജയവും സീസണിലെ പതിനേഴാമത് ജയവും സ്വന്തം പേരിൽ കുറിച്ചു. പോൾ പൊസിഷനിൽനിന്ന് എല്ലാ ലാപ്പിലും ലീഡ് ചെയ്തും റേസിലെ ഏറ്റവും വേഗമേറിയ ലാപ്പിനുള്ള റിക്കാർഡും കരിയറിലെ ആദ്യ ഗ്രാൻ സ്ലാം എന്ന ഖ്യാതിയും നേടിയാണ് വെറ്റൽ ഇന്ത്യൻ ഗ്രാൻ പ്രീ കിരീടം ചൂടിയത്. ജെൻസൺ ബട്ടൺ രണ്ടാമതെത്തിയപ്പോൾ ഫെർണാണ്ടോ അലോൺസോ പോഡിയത്തിന്റെ മൂന്നാം സ്ഥാനം സ്വന്തമാക്കി. മോശം ഫോം ഇന്ത്യയിലും ആവർത്തിച്ച ഹാമിൽട്ടണിന് ഏഴാം സ്ഥാനം. വെബ്ബറും ഷൂമാക്കറും നാലും അഞ്ചും സ്ഥാനത്ത്. മറ്റൊരു കാറുമായുണ്ടായ കൂട്ടിയിടിയെത്തുടർന്ന് ഇന്ത്യയിലെ ആദ്യ എഫ് വൺ ഡ്രൈവറായ നരേൻ കാർത്തികേയനു പതിനേഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഒരു ലക്ഷത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഗാലറി സ്റ്റാൻഡ് ഏതാണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. ഫോർമുല വണ്ണിന് ഇന്ത്യയിൽ ലഭിച്ച ഗംഭീര സ്വീകരണം എഫ്വൺ കലണ്ടറിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉറപ്പിക്കുമെന്ന് ആരാധകരും അധികൃതരും ഒരു പോലെ പ്രതീക്ഷിച്ചു. 2012ലും 13ലും തട്ടിമുട്ടി മത്സരം നടന്നു. എന്നാൽ, പിന്നെ സംഭവിച്ചത് മറ്റൊന്നാണ്.
ബാരിക്കേഡുകളുടെ പൂട്ട്
ആഘോഷമായി ആദ്യത്തെ ഇന്ത്യൻ ഗ്രാൻപ്രീ നടന്ന ട്രാക്ക് 14 വർഷം കഴിയുമ്പോൾ വീണ്ടും തരിശുഭൂമിയായി മാറിയിരിക്കുന്നു. ഇന്നു സർക്യൂട്ടിലേക്കുള്ള റോഡുകൾക്കു ബാരിക്കേഡുകളുടെ പൂട്ടുണ്ട്. വല്ലപ്പോഴും മാത്രം വാഹനങ്ങൾ കടന്നുപോകുന്ന പാതയ്ക്കിരുവശവും കാടുകയറി. ട്രാക്കിനു ചുറ്റുമുള്ള റോഡുകൾ വിജനം. ഇപ്പോൾ പശുക്കളും കുരങ്ങന്മാരും നായകളും സ്വൈരവിഹാരം നടത്തുന്നു. എഫ് വൺ ട്രാക്കിനൊപ്പം ക്രിക്കറ്റ് സ്റ്റേഡിയവും ഹോക്കി സ്റ്റേഡിയവുമൊക്കെ പണിതുയർത്തുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും "പണി പുരോഗമിക്കുന്നു'' എന്ന ബോർഡുകൾ മാത്രം ബാക്കി. വിഐപികൾക്കു സ്പോർട്സ് സിറ്റിയിലേക്ക് അതിവേഗമെത്താൻ സജ്ജമാക്കിയിരുന്ന ഹെലിപാഡിലും കോപ്റ്ററുകൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. ട്രാക്കിന്റെ മെയിൻ ഗ്രാൻഡ് സ്റ്റാൻഡ് ഇപ്പോഴും തലപ്പൊക്കത്തോടെ നിൽക്കുന്നുണ്ടെങ്കിലും കാറുകൾ കടന്നുപോകുന്ന മറ്റിടങ്ങളിൽ പണിതിട്ടുള്ള ക്ലാസിക് സ്റ്റാൻഡും സ്റ്റാർ സ്റ്റാൻഡുമൊക്കെ ആരവങ്ങളിലാതെ ഇപ്പോൾ വെറുതെ കിടക്കുന്നു. ഇന്ത്യയുടെ നീണ്ട കായികമത്സരങ്ങളുടെ കൂട്ടത്തിലേക്ക് ഫോർമുല വൺകൂടി എഴുതി ചേർക്കപ്പെടും എന്ന സ്വപ്നം തകർത്ത് ഇന്ത്യൻ ഗ്രാൻ പ്രീ ഇന്നു മേൽവിലാസമില്ലാതെ നിലനിൽക്കുന്നു. 2013ലാണ് അവസാനമായി ഒരു എഫ് വൺ റേസ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ അരങ്ങേറിയത്. അതോടെ എഫ് വൺ ഇന്ത്യയോടു വിട പറഞ്ഞു. ആദ്യ മത്സരം തരംഗമായ രാജ്യത്തു മൂന്നാം വർഷം തിരിച്ചടി.
കുരുക്കിലായ ചക്രങ്ങൾ
ഉദ്ഘാടന സീസണിൽത്തന്നെ അല്ലറ ചില്ലറ പ്രശ്നങ്ങൾ തല പൊക്കിയിരുന്നു. ടീമുകൾ ഇന്ത്യയിൽ അടയ്ക്കേണ്ട നികുതി സംബന്ധിച്ച തർക്കമായിരുന്നു പ്രധാന വെല്ലുവിളി. റേസ് നടത്തിയ 12 ടീമുകളും നികുതി അടയ്ക്കണമെന്നതായിരുന്നു സർക്കാർ ആവശ്യം. എന്നാൽ, രാജ്യത്തെ ഉയർന്ന ടാക്സും അതിനുവേണ്ടിയുള്ള സർക്കാർ ഇടപെടലും എഫ് വൺ ടീമുകൾക്കു രസിച്ചില്ല. ഫോർമുല വണ്ണിനെ ഒരു കായികമത്സരമായി കണക്കാക്കാൻ കഴിയാത്തതിനാൽ പുറത്തുനിന്നു കാറുകൾ അടക്കമെത്തിക്കുമ്പോൾ ടീമുകൾ അധിക തീരുവ നൽകണമെന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ, പല കോണിൽനിന്നും വിമർശനം ഉയർന്നതോടെ കോമൺവെൽത്ത് ഗെയിംസിനും ക്രിക്കറ്റ് ലോകകപ്പിനും നൽകിയിരുന്നതുപോലെ ഫോർമുല വണ്ണിനും കസ്റ്റംസ് തീരുവയിൽനിന്നും വിനോദ, ലക്ഷ്വറി നികുതികളിൽനിന്നും ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ, ഇത് ഇഷ്ടപ്പെടാതിരുന്ന ആരോ പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിൽ എത്തി. എഫ് വണ്ണിനെ എന്തുകൊണ്ട് വിനോദനികുതിയിൽനിന്ന് ഒഴിവാക്കിയെന്നു സുപ്രീം കോടതി സർക്കാരിനോടു ചോദിച്ചതോടെ ഇന്ത്യൻ ഗ്രാൻപ്രീയുടെ അന്ത്യം ഏതാണ്ട് കുറിക്കപ്പെട്ടു. ഉയർന്ന ടിക്കറ്റ് വിലയും നോയ്ഡയുടെ പ്രാന്തപ്രദേശത്തുള്ള സ്പോർട്സ് സിറ്റിയിൽ എത്താനുള്ള ബുദ്ധിമുട്ടും രാജ്യത്തെ കാറോട്ടപ്രേമികളെയും ഇതിനകം അകറ്റിയിരുന്നു. ആദ്യ സീസണിൽ കിട്ടിയ ആരവും പിന്തുണയും ടെലിവിഷൻ സംപ്രേഷണത്തിനും കിട്ടാതെ വന്നതോടെ 2013ൽ ഇന്ത്യയിലെ എഫ് വൺ റേസിന് പരിസമാപ്തി, ഇതിഹാസങ്ങൾ മാറ്റുരച്ച ആ ട്രാക്ക് അനാഥം.
ഉണരാതിരിക്കില്ല
അവസാന എഫ് വൺ മത്സരം നടന്നു പത്തു വർഷങ്ങൾക്കിപ്പുറം 2023ൽ ഇതേ സർക്യൂട്ടിൽ മറ്റൊരു റേസിംഗ് മത്സരം നടന്നിരുന്നു. മോട്ടോർ സൈക്കിൾ റേസിന്റെ ഏറ്റവും ഉയർന്ന ക്ലാസായ എഫ്ഐഎം മോട്ടോർ സൈക്കിൾ ഗ്രാൻപ്രീ എന്ന മോട്ടോ ജിപി. എന്നാൽ, കാർ റേസിന്റെ വിധി തന്നെയായിരുന്നു ഇതിനും. ഒരൊറ്റ സീസണിനു ശേഷം മോട്ടോർ സൈക്കിൾ ഗ്രാൻപ്രീയും ഇന്ത്യ വിട്ടു. ഇതിനിടയിൽ ഫോർമുല 2000 ചാംപ്യൻഷിപ്പും ഇന്ത്യൻ റേസിംഗ് ലീഗിമൊക്കെ സർക്യൂട്ടിൽ നടന്നെങ്കിലും എഫ് വണ്ണിന്റെയും മോട്ടോജിപിയുടെയും പ്രൗഢി അതിനില്ലല്ലോ. എന്നാൽ, പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. മോട്ടോജിപി 2026ൽ ഇന്ത്യയിലേക്കു തിരികെയെത്തുമെന്ന ചെറിയ പ്രതീക്ഷ റേസിംഗ് പ്രേമികൾക്കുണ്ട്. എന്നെങ്കിലും എഫ് വൺ തിരികെ വരുമെന്നും. കേന്ദ്രസർക്കാർ താത്പര്യമെടുത്ത് ഇറങ്ങിയാൽ ലോക കാറോട്ടത്തെ തിരികെ കൊണ്ടുവരാമെന്നുമാണ് റേസിംഗ് പ്രേമികൾ പറയുന്നത്. ഇതിഹാസതാരങ്ങൾ ഉപേക്ഷിച്ചു പോയെങ്കിലും കടുത്ത റേസിംഗ് ആരാധകരുടെ കൂട്ടായ്മകളും രാജ്യത്തുടനീളമുള്ള ആഭ്യന്തര റേസിംഗ് ഡ്രൈവർമാരും ഇടയ്ക്കിടെ എത്തുന്നതാണ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന് ഇടയ്ക്കെങ്കിലും ജീവൻ നൽകുന്നത്. ചില റേസിംഗ് സംഘടനകൾ മുൻകൈയെടുത്തു റേസിംഗ് ടൂർണമെന്റുകളും സർക്യൂട്ടിൽ സംഘടിപ്പിക്കാറുണ്ട്. നിങ്ങളുടെ സ്വന്തം കാർതന്നെ മത്സരത്തിലിറക്കാനും ഇത്തരം ടൂർണമെന്റുകളിൽ അവസരമുണ്ട്. എൻസോ ഫെറാറി പറഞ്ഞത് പോലെ "നിങ്ങളുടെ പിന്നിലുള്ളത് പ്രധാനമല്ല.'' ഇന്ത്യൻ ഗ്രാൻപ്രീക്ക് എന്തു സംഭവിച്ചു എന്നതു പ്രധാനമല്ല. മുന്നിലെ വെല്ലുവിളികളെ ഓവർടേക്ക് ചെയ്തു ലക്ഷ്യത്തിലെത്തുക എന്നതാണ് പ്രധാനം, ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ചെറിയൊരു ഉറക്കത്തിലാണ്. എന്നെങ്കിലും എഫ് വണ്ണിന്റെ ആവേശത്തിലേക്കു വീണ്ടുമുണരാൻ.
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന്യനായി പ്രഖ്യാപിച്ചപ്പോൾ അതിനൊപ്പം ചർച്ചയായത് പണി തീരാത്ത ഒരു മഹാദേവാലയം. ആന്റണി ഗൗഡി എന്ന അതുല്യപ്രതിഭ ഡിസൈൻ ചെയ്ത, ബാഴ്സലോണയിലെ ഇതിഹാസ നിർമിതി സഗ്രാദ ഫമിലിയ ബസിലിക്ക. 143 വർഷം മുന്‍പ്, കൃത്യമായി പറഞ്ഞാൽ 1882ൽ നിർമാണം തുടങ്ങിയതാണ് ഈ പള്ളി. എന്നാൽ, ഇതുവരെയും പൂർത്തിയായിട്ടില്ല. 2026ൽ പണി പൂർത്തിയാക്കാമെന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. പണി തീർന്നിട്ടില്ലെങ്കിലും 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇതിനെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയിരുന്നു. അത്രയ്ക്കുണ്ട് ഈ പള്ളിയുടെ മഹത്വം. 2005ൽ യുനെസ്കോ ലോക പൈതൃക പദവി നൽകി. കേരളത്തിൽനിന്നുള്ള ആദ്യ സന്യാസിനി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനൊപ്പമാണ് ആന്റണിയെ ഗൗഡിയെ ധന്യനായി പ്രഖ്യാപിച്ചത്.
വേറിട്ട ശില്പി
വാസ്തുവിദ്യയിൽ അസാധാരണ കഴിവുള്ള ആന്റണിക്ക് പ്രകൃതിയും മതവുമായിരുന്നു താത്പര്യമുള്ള മറ്റു വിഷയങ്ങൾ. അദ്ദേഹത്തിന്റെ നിർമിതികളിൽ നിയോ ഗോഥിക്, ഒാറിയന്റൽ നിർമാണ രീതികളുടെ സ്വാധീനം പ്രകടമായിരുന്നു. ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്ന വിധത്തിലായിരിക്കണം നിർമിതി എന്നത് അദ്ദേഹത്തിനു നിർബന്ധമായിരുന്നു.സഗ്രാദ ഫമിലിയ 1882ൽ ഫ്രാൻസിസ്കോ ഡിപോള ഡെൽ വില്ലാർ എന്ന ആർക്കിടെക്ട് ആണ് ആദ്യം വിഭാവന ചെയ്തത്. 1883ൽ ഗൗഡി ഇതിന്റെ മുഖ്യശില്പിയായി നിയമിക്കപ്പെട്ടു. സ്പെയിനിൽ ക്രിസ്തുമതത്തെ സജീവമാക്കുക എന്ന ലക്ഷ്യവും ഈ പള്ളി നിർമാണത്തിൽ ഉണ്ടായിരുന്നു. പളളി പണിയിൽ ഏർപ്പെട്ടതോടെ ഗൗഡി വിശ്വാസത്തിൽ കൂടുതൽ ആഴപ്പെട്ടു. ക്രൈസ്തവ മൂല്യങ്ങളെ തന്റെ നിർമിതികളിൽ എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. ബൈബിളിലെ പ്രധാന സംഭവങ്ങൾ പലതും സഗ്രാദ ഫമിലിയ പളളിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. യേശുവിന്റെ ജനനം, മരണം, മാതാവ്, അപ്പസ്തോലൻമാർ, സുവിശേഷകർ എന്നിവരെ കൂടാതെ വിശുദ്ധരെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഘടകങ്ങളും ബസിലിക്കയുടെ പ്രത്യേകതകളാണ്. 1852 ജൂണ്‍ 25ന് കാറ്റലോണിയയിലെ ബാഴ്സലോണയിലാണ് ആന്റണി ഗൗഡിയുടെ ജനനം. അവിടെത്തന്നെയാണ് സഗ്രാദ ഫമിലിയായും സ്ഥിതിചെയ്യുന്നത്. അച്ഛൻ ഫ്രാൻസിസ് ഗൗഡി, അമ്മ അന്റോണിയ കോർനെറ്റ്. അഞ്ചു മക്കളിൽ ഏറ്റവും ഇളയവനാണ് ആന്റണി ഗൗഡി. രണ്ടു സഹോദരങ്ങൾ വളരെ ചെറുപ്പത്തിലേ മരിച്ചു. 25, 35 വയസുകളിൽ മറ്റു രണ്ടു പേരും മരിച്ചു. ഫ്രാൻസിൽ വേരുകളുളള കുടുംബം 17-ാം നൂറ്റാണ്ടിൽ സ്പെയിനിലെ കാറ്റലോണിയ പ്രദേശത്തേക്കു കുടിയേറുകയായിരുന്നു. എപ്പോഴും കാറ്റലോണിയൻ വ്യക്തിത്വത്തെക്കുറിച്ച് അദ്ദേഹം അഭിമാനംകൊണ്ടിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാഴ്സലോണയിൽ ഉപരിപഠനത്തിനു പോയി. സൈനിക സേവനം അടക്കം പൂർത്തിയാക്കി എട്ടു വർഷത്തിനു ശേഷം ബിരുദധാരിയായി തിരിച്ചെത്തി. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം സസ്യഭുക്ക് ആയിരുന്നു. അവിവാഹിതനായ ഗൗഡി തീവ്ര കത്തോലിക്കാ വിശ്വാസിയുമായിരുന്നു. പല വാടകവീടുകളിലും താമസിച്ച് 1906ൽ സ്വന്തമായി വീടുണ്ടാക്കി 93 വയസുള്ള പിതാവിനൊപ്പം താമസമാക്കി.
ജീവിതം പണിശാലയിൽ
1925 വരെ ഗൗഡി ഈ വീട്ടിൽ താമസിച്ചു. ബസിലിക്ക പണിക്കായി ജീവിതംതന്നെ സമർപ്പിച്ചു. പളളി പണി എങ്ങനെയും തീർക്കാനുള്ള വ്യഗ്രതയിൽ മരിക്കുന്നതിന് ഒരു വർഷം മുന്‍പ് പണിശാലയിലേക്കു താമസം മാറ്റി. ചെറുപ്പകാലത്തു വൃത്തിയുള്ള വേഷം ധരിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന അദ്ദേഹം അവസാന കാലഘട്ടത്തിൽ അതൊന്നും ശ്രദ്ധിക്കാതായി. ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം ശോഷിച്ചു. 1926 ജൂൺ ഏഴിന് പതിവ് പ്രാർഥനയ്ക്കായി പള്ളിയിലേക്കു പോകുന്ന വഴിയിൽ ഒരു ട്രാം വന്നിടിച്ചു റോഡിൽ കിടന്നു. വേഷവും രൂപവും കണ്ട് ഏതോ ഭിക്ഷക്കാരനാണെന്നു കരുതി ആരോ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്നാണ് ആളെ തിരിച്ചറിഞ്ഞത്. വൈകിക്കിട്ടിയ പരിചരണം അദ്ദേഹത്തെ തുണച്ചില്ല. ജൂൺ 10ന് അദ്ദേഹം ജീവിതത്തോടു വിടപറഞ്ഞു. വലിയ ജനാവലിയുടെ ആദരവോടെ അദ്ദേഹത്തെ സഗ്രാദ ഫമിലിയയുടെ അടിത്തറയിൽ അടക്കം ചെയ്തു. ആന്റണിയുടെ മരണശേഷം പണി ഏറ്റെടുത്ത പ്രിയ ശിഷ്യൻ ഡോമിനിക് സുഗ്രാനിയസിനും മരിക്കുന്നതിന് മുന്‍പ് പണിപൂർത്തിയാക്കാൻ പറ്റിയില്ല. എന്നാൽ, ആന്റണി ഗൗഡിയുടെ നൂറാം ചരമവാർഷികമായ 2026ൽ എങ്ങനെയും പണി പൂർത്തിയാക്കി ഗൗഡിക്കുള്ള ആദരമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പണി തുടരുന്നത്.
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പലരും മോഹിക്കുന്ന ഇടം. ഈ വിസ്മയം ഇങ്ങനെ അണിയിച്ചൊരുക്കിയതിനു പിന്നിൽ ഒരു കുടുംബമുണ്ട്. ഒരു ആർക്കിടെക്ട് കുടുംബം
ലൈബ്രറി എന്നു കേൾക്കുന്പോൾ എന്താണ് നിങ്ങളുടെ മനസിൽ? പഴഞ്ചൻ കസേരയിൽ ചാഞ്ഞും ചെരിഞ്ഞും കാൽ മരച്ചും നടുകഴച്ചുമൊക്കെ കഷ്ടപ്പെട്ടിരുന്നു വായിക്കുന്ന ഇടം... അല്ലെങ്കിൽ കൈയിലെ ടൗവ്വൽ കൊണ്ട് മുഖം പൊത്തി തൊട്ടാൽ പൊടിപറക്കുന്ന ബുക്ക് ഷെൽഫുകളിലുള്ള തെരച്ചിൽ... കാറ്റും വെളിച്ചവും കടക്കാത്ത ഇടുക്കുമുറികൾ... എന്നാൽ, എല്ലാം മറന്നേക്കൂ... ദേവഗിരി സെന്റ് ജോസഫ് കോളജിലെ ലൈബ്രറി ഒരു സ്വപ്നലോകമാണ്. ആധുനിക സൗകര്യങ്ങളുള്ള ഒരു മാളിലോ ഫൈവ് സ്റ്റാർ ഹോട്ടൽ ലോഞ്ചിലോ ചെന്നതുപോലെയുള്ള ഒരു വേറിട്ട അനുഭവം. മാനേജ്മെന്റിന്റെയും ലൈബ്രറി കൺസൾട്ടന്റ് ആയ റവ.ഡോ.ജോൺ നീലങ്കാവിലിന്റെയും മനസറിഞ്ഞ് ഈ ലൈബ്രറിക്കു രൂപവും ഭാവവും പകർന്നതിനു പിന്നിൽ ഒരു കുടുംബമുണ്ട്. ലോകപൈതൃകപദവിയുള്ള കോഴിക്കോടിന് തിലകക്കുറിയായി ഈ ലൈബ്രറിയെ പണിതൊരുക്കിയ കോഴിക്കോട് ചെലവൂരിലെ ഒരു ആർക്കിടെക്ട് കുടുംബം.
വിസ്മയം ഒരുക്കുന്നവർ
ചെലവൂര്‍ ഇലാന്‍ റെസിഡന്‍സിയിലെ തടത്തില്‍ ടി.ഡി. ഫ്രാന്‍സിസ്, ഭാര്യ ജയ്സി ഫ്രാന്‍സിസ്, മകന് കരണ്‍ ജെ. ഫ്രാങ്ക് എന്നിവരുടെ കരവിരുതും അധ്വാനവും രൂപകല്പനാ വൈഭവവും ഒത്തുചേർന്നപ്പോൾ ദേവഗിരി ലൈബ്രറി ഒരു വിസ്മയമായി മാറുകയായിരുന്നു. പുതുതലമുറയുടെ ഇഷ്ടങ്ങളോട് ഓരോ ഇഞ്ചും ചേർത്തൊരുക്കിയ ഒരു ന്യൂജെൻ ലൈബ്രറി. വീട്, വിവിധ സ്ഥാപനങ്ങൾ ഇതൊക്കെ രൂപകല്പന ചെയ്തു നിർമിച്ച് നേരത്തേതന്നെ ശ്രദ്ധ നേടിയവരാണ് ഇലാൻസ ഡിസൈൻ സ്റ്റുഡിയോ. എന്നാൽ, ദേവഗിരി കോളജിലെ ലൈബ്രറി ഈ ആർക്കിടെക്ട് കുടുംബത്തിന്റെ പേരും പെരുമയും കടൽ കടത്തിയിരിക്കുന്നു. മാധ്യമങ്ങളിലൂടെ ലൈബ്രറിയുടെ ദൃശ്യങ്ങൾ കണ്ടവരെല്ലാം അതിന്റെ ആർക്കിടെക്ചറൽ മികവിനെ ആവോളം പുകഴ്ത്തുന്നു. എന്നെങ്കിലും അവിടമൊന്നു സന്ദർശിക്കണമെന്ന് ആഗ്രഹം പറയുന്നു.
സിനിമാറ്റിക് ലൈബ്രറി
വായനയുടെ ഒരു സിനിമാറ്റിക് അനുഭവമാണ് ഈ ലൈബ്രറി സമ്മാനിക്കുന്നത്. ഒാരോരുത്തരുടെയും മൂഡ് അനുസരിച്ച് പുസ്തകവുമായി ഇരിക്കാനുള്ള ഇടം തെരഞ്ഞെടുക്കാം. ഒന്നിച്ചിരുന്നും ഒറ്റയ്ക്കിരുന്നും വായിക്കാം. വേറിട്ട വായനാനുഭവം സ്വന്തമാക്കാൻ ഡിസൈൻ ചെയ്തിരിക്കുന്ന ക്യുബിക്കിളുകൾ ഇന്നു വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. കഫ്റ്റീരിയ മോഡലിൽ ഒറ്റമുറി വായനാമൂലകളുണ്ടിവിടെ. ആരുടെയും ശല്യമില്ലാതെ ഇരുന്നു വായിക്കാം. കൂട്ടംകൂടിയിരുന്നു വായിക്കണോ... അതിനും സൗകര്യം. ഗവേഷകർക്കുള്ള ക്യുബിക്കിൾ കുറെക്കൂടി സ്വകാര്യത നൽകും. ലാപ്ടോപ്, ബുക്കുകൾ, രേഖകൾ തുടങ്ങിയവ സ്വന്തമായി സൂക്ഷിക്കാൻ ക്യുബിക്കിൾസിൽ ഇടമുണ്ട്. അവിടെ മറ്റാർക്കും പ്രവേശനമില്ല. താക്കോല്‍ പഠന കാലയളവില്‍ ഗവേഷകര്‍ക്കു സ്വന്തമായി സൂക്ഷിക്കാം. ഫിംഗർ പ്രിന്റ് പഞ്ചിംഗ് വഴിയാണ് ക്യുബിക്കിളുകളിലേക്കു പ്രവേശനം. ലൈബ്രറിയിലെ കാഴ്ചകളൊക്കെ കണ്ട് ഗാലറിയിരുന്നു വായിക്കുന്ന അനുഭവം ഒന്നാലോചിച്ചു നോക്കിക്കേ. നാലു നിലകളിലായി എയർ കണ്ടീഷൻ ചെയ്ത ലൈബ്രറിയുടെ മുക്കിനും മൂലയിലും ഭിന്നശേഷിക്കാർക്കു വരെ അനായാസം എത്താനുള്ള സൗകര്യങ്ങളുമുണ്ട്.
ന്യൂജെൻ ലുക്ക്
42,000 ചതുരശ്രയടിയിൽ വിശാലമായി കിടക്കുന്ന ലൈബ്രറിയുടെ ആംബിയൻസ് യുവതലമുറയ്ക്കു ഹരമായില്ലെങ്കിലേ അതിശയമുള്ളൂ. ഗ്ലാസ് വാട്ടര്‍ഫാള്‍, ഷെയ്ഡുകളില്ലാത്ത സ്വാഭാവിക വെളിച്ച വിതാനം, ഓട്ടോമാറ്റിക് ഗ്ലാസ് വാതിലുകള്‍, ഗ്ലാസ് ലിഫ്റ്റുകള്‍, ഗാന്ധിസ്ക്വയര്‍, ചാവറ സ്ക്വയര്‍, ഇന്‍കുബേഷന്‍ കോര്‍ണര്‍, ബുക്ക് ടവര്‍... എണ്ണിയാല്‍ തീരാത്ത കൗതുകങ്ങളും സൗകര്യങ്ങളുമാണ് ഈ ലൈബ്രറിയിൽ ഒരുക്കപ്പെട്ടിരിക്കുന്നത്. ലൈബ്രറിയിലെ ഓരോ സീറ്റിലും ചാര്‍ജിംഗ് സോക്കറ്റുകളുണ്ട്. എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യതയും. ഗാര്ഡന് ലൈബ്രറിയില്‍ കാട്ടുചെടികളുടെ സജ്ജീകരണം ആരുടെയും ശ്രദ്ധയാകർഷിക്കും. കനത്ത ചൂടിനെ തടയാൻ മേല്‍ക്കൂരയില്‍നിന്നു പനങ്കുലപോലെ തൂങ്ങിക്കിടക്കുന്ന കാട്ടുചെടികളേക്കാള് മറ്റെന്തു പ്രകൃതിദത്ത സാധ്യതയാണുള്ളതെന്നു ചോദിക്കുന്നു സസ്യശാസ്ത്ര ബിരുദധാരികൂടിയായ ജയ്സി. വായനയെ ഒരു ലഹരിയാക്കാവുന്ന വിധമാണ് ഇലാൻസ ഒരോ ഇടവും ക്രമീകരിച്ചത്. ദേവഗിരിയിലെ ലൈബ്രറി ഒരുക്കുന്നതിൽ ഫ്രാൻസിസിന് മറ്റൊരു ഇഷ്ടം കൂടിയുണ്ടായിരുന്നു. അദ്ദേഹം അവിടത്തെ പൂർവവിദ്യാർഥി കൂടിയാണ്. ഇടുങ്ങിയ മുറികളും വെളിച്ചംകയറാ മൂലകളും പൊളിച്ചെഴുതണമെന്നു പണ്ടേ തോന്നിയിരുന്നുവെന്ന് ഫ്രാന്‍സിസ് പറയുന്നു.
ദേശീയ പുസ്കാര നിറവിൽ
ഒറ്റ വർഷംകൊണ്ട് ദേവഗിരി കോളജ് ലൈബ്രറി നവീകരണം പൂര്‍ത്തിയാക്കിയ ഇലാന്സ ഡിസൈന്‍ സ്റ്റുഡിയോയെ ദേശീയതല പുരസ്കാരത്തിന് അര്‍ഹമാക്കിയത് ദേവഗിരി ലൈബ്രറിയുടെ സ്റ്റീല്‍ സ്ട്രക്ചറുകളുപയോഗിച്ചുള്ള നിര്‍മാണ രൂപകല്പന വിദ്യയാണ്. മിനിസ്ട്രി ഓഫ് സ്റ്റീല്‍ പ്രമോഷന്റെ 2024ലെ എസ്എസ്എംബി പുരസ്കാരം ഇലാന്സയ്ക്കായിരുന്നു. കല്ല്, മണൽ, സിമന്റ് എന്നിവയ്ക്കു പകരം സ്റ്റീലിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയതിനു പല വമ്പന്മാരെയും പിന്തള്ളിയാണ് ഇലാന്സ പുരസ്കാര ജേതാക്കളായത്. ഇലാന്സയുടെ സ്റ്റീല്‍ മോഡല്‍ നിര്‍മാണ രൂപകല്പനയെ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകൾ കേന്ദ്രമന്ത്രാലയം ആരാഞ്ഞിട്ടുണ്ട്. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റിസോര്‍ട്ടുകളുടെയും വാസ്തുശില്പ രൂപകല്പന നിര്‍വഹിച്ചിട്ടുള്ള തടത്തില്‍ ഫ്രാന്‍സിസും കുടുംബവും ദൈവനിയോഗം പോലെ കരുതുന്ന പാഷനാണ് വാസ്തുശില്പ രൂപകല്പന. മകന് കരണ്‍ ആര്‍ക്കിടെക്ചര്‍ കോഴ്സ് പൂര്‍ത്തിയാക്കി മാതാപിതാക്കളോടൊപ്പം സജീവമാണ്. മകള്‍ മിലന് ജെ. ഫ്രാങ്കും മറ്റൊരു ജീവിതവഴിയേക്കുറിച്ച് ചിന്തിച്ചിട്ടില്ല. ആര്‍ക്കിടെക്ട് കോഴ്സ് പൂര്‍ത്തിയാക്കി മിലനുംകൂടി എത്തുന്നതോടെ ഈ കുടുംബത്തിൽനിന്ന് ഇനിയും ഏറെ വിസ്മയങ്ങൾ പ്രതീക്ഷിക്കാം.
ബിനു ജോര്‍ജ്
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷയമാകുന്ന കൗതുകം കണ്ടയാൾ. ക്വീൻ ഓഫ് പോപ് എന്ന വിശേഷണത്തിന് മറ്റാരാണ് അർഹയാകുക! ഇതാ, മഡോണ ബയോപിക് വരുന്നു -നെറ്റ്ഫ്ളിക്സിൽ...
അമേരിക്കൻ ഗായിക മഡോണയുടെ സംഗീത, വ്യക്തിജീവിതങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് മഡോണ സ്റ്റഡീസ്. മഡോണോളജിയെന്നും മഡോണ സ്കോളർഷിപ് എന്നും മഡോണ ഫിനോമെനൻ എന്നുമെല്ലാം ഇതിനെ വിളിക്കാറുണ്ട്. സാംസ്കാരിക, മാധ്യമ പഠനങ്ങൾ അടങ്ങുന്ന ബഹുമുഖ സമീപനമാണ് ഇതിനുള്ളത്. ഒരു ഗായികയെക്കുറിച്ച് എന്താണിത്ര ഗൗരവമായി പഠിക്കാനെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ- മഡോണയെപ്പോലെ മറ്റൊരാളില്ല! (ടെയ്ലർ സ്വിഫ്റ്റിന്റെ ജീവിതവും പിന്നീട് ഇത്തരത്തിൽ പഠനവിഷയമാകുന്നുണ്ട്). 1958ൽ മിഷിഗണിൽ ജനിച്ച് നർത്തകിയാവാൻ ഇരുപതാം വയസിൽ ന്യൂയോർക്കിലെത്തി സൂപ്പർ താരമായി മാറിയ കഥയാണ് മഡോണയുടേത്. റോക്ക് ബാൻഡുകളിൽ ഡ്രമ്മറും ഗിറ്റാറിസ്റ്റും ഗായികയുമെല്ലാമായി പ്രവർത്തിച്ച് സോളോ പെർഫോർമറായി കുതിച്ചുയർന്ന കഥ. ആദ്യ ആൽബം മുതൽ മെഗാ ഹിറ്റുകൾ, സിനിമകൾ, റിക്കാർഡ് ലേബൽ, ഫാഷൻ ബ്രാൻഡുകൾ, പുസ്തകങ്ങൾ, ഹെൽത്ത് ക്ലബ്ബുകൾ... രണ്ടു നൂറ്റാണ്ടു കാലങ്ങളിൽ തിളങ്ങിയ സ്റ്റാർഡം... തൊട്ടതെല്ലാം പൊന്നാക്കിയെന്ന വിശേഷണത്തിന്റെ ജീവിക്കുന്ന ഉദാഹരണം.
നെറ്റ്ഫ്ളിക്സിൽ
മഡോണയെക്കുറിച്ചുള്ള ബയോപിക് വരുന്നുവെന്ന വാർത്തകൾ കേട്ടു തുടങ്ങിയിട്ട് ഒരുപാടു കാലമായി. ഉൗഹാപോഹങ്ങൾ കണക്കില്ലാതെ പരന്നു. ആര്, എങ്ങനെ, എവിടെ അത്തരമൊരു ജീവിതചിത്രം ഒരുക്കുമെന്ന ചോദ്യങ്ങൾക്കു വലിയ സാംഗത്യമുണ്ടായിരുന്നു. ഒട്ടും എളുപ്പത്തിൽ ചെയ്യാവുന്നതല്ല അതെന്നുറപ്പ്. അവരുടെ ജീവിതത്തിലേതെന്നപോലെ സിനിമയിലും വിവാദങ്ങൾ തീയാകുമെന്നതിലുമില്ല ലവലേശം സംശയം. ഇപ്പോൾ പുറത്തുവന്ന വാർത്തകളനുസരിച്ച് മഡോണയുടെ കഥപറയുന്ന ടിവി സീരീസ് ഉറപ്പായി. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ളിക്സിലാവും ഇതു വരിക. ഡെഡ്പൂൾ ആൻഡ് വോൾവെറിൻ സംവിധായകൻ ഷോണ്‍ ലെവി ആയിരിക്കും പ്രോജക്ടിന്റെ അമരക്കാരൻ. ഇരുവരും തമ്മിൽ നടന്ന നീണ്ട നാളുകളുടെ ചർച്ചകൾക്കൊടുവിലാണ് തീരുമാനമെന്ന് വാർത്തകളിൽ പറയുന്നു.
ആരാവും മഡോണ?
ഫ്ളോറൻസ് പഫ്, അലെക്സ ഡെമി, ഒഡേസ യങ്... മഡോണയായി സ്ക്രീനിലെത്തുമെന്നു കരുതിയ നടിമാരുടെ നിര നീണ്ടതാണ്. എമ്മി പുരസ്കാരം മൂന്നുതവണ നേടിയ ജൂലിയ ഗാർണറാകും മിക്കവാറും മഡോണയാകുക എന്നതാണ് ഒടുവിലത്തെ വിവരം. എന്നാൽ, അവരുടെ തിരക്കുകൾക്കിടയിൽ സമയം കിട്ടിയാൽ മാത്രമേ അഭിനയിക്കാനെത്തൂ എന്നും പറയുന്നു. ബയോപിക് എങ്ങനെ യാഥാർഥ്യമായാലും ഏതാനും വർഷങ്ങൾക്കുമുന്‍പ് മഡോണ പറഞ്ഞ വാചകങ്ങൾ ഓർമിക്കപ്പെടും- ഒരു ഗായിക, നർത്തകി, കലാകാരി എന്നീ നിലകളിൽ ജീവിതം എന്നെ നടത്തിയ അതിശയകരമായ വഴികളെക്കുറിച്ച് എനിക്കു പറയണമെന്നുണ്ട്. ഒരു സാധാരണ മനുഷ്യൻ ഈ ലോകത്ത് അവളുടെ വഴി കണ്ടെത്തിയ കഥ കൂടിയാണത്. മഡോണയുടെ കഥ യൂണിവേഴ്സൽ പിക്ചേഴ്സ് ഫീച്ചർ ഫിലിമായി പുറത്തിറക്കുമെന്നും അവർതന്നെ അതു സംവിധാനംചെയ്യുമെന്നും മുന്‍പു സൂചനകളുണ്ടായിരുന്നു. എന്നാൽ, രണ്ടുവർഷംമുന്പ് ഈ പ്രോജക്ട് അനിശ്ചിതത്വത്തിലായി. കഴിഞ്ഞ നവംബറിലാണ് ടെലിവിഷൻ പരന്പരയായി ചിത്രം എത്തുമെന്നു മഡോണ ഫാൻസിനു സൂചന നൽകിയത്. ഇരുപതു ദശലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതു സംബന്ധിച്ച് ആരാധകരുടെ വലിയ ചർച്ചകളും നടന്നു.
ഏകാകിയായ പെണ്‍കുട്ടി
അഞ്ചാം വയസിൽ അമ്മ മരിച്ച മഡോണ വിചിത്രമായ ചിന്തകളും പ്രവൃത്തികളുമായി ഏതാണ്ട് ഒറ്റപ്പെട്ട ജീവിതമാണ് കൗമാരത്തിൽ നയിച്ചത്. തന്നിഷ്ടങ്ങൾ മൂലം പ്രശ്നങ്ങളും വിവാദങ്ങളും അന്നുമുതൽക്കേ കൂട്ടുണ്ട്. എന്തിനോ വേണ്ടി അലഞ്ഞിരുന്ന ഏകാകിയായ പെണ്കുട്ടിയെന്നു മഡോണ സ്വയം ഓർമിച്ചിട്ടുണ്ട്. ഒരർഥത്തിൽ പ്രശ്നക്കാരി. എന്നാൽ, നന്നായി പഠിച്ചു. ആരെങ്കിലും ആയിത്തീരണമെന്ന് ആ പെണ്‍കുട്ടി തീവ്രമായി ആഗ്രഹിച്ചു. ക്ലാസിക്കൽ പിയാനോ പഠിച്ചുതുടങ്ങി ബാലേയിലേക്കു മാറി നൃത്തത്തിൽ മനസുറപ്പിച്ചു. മിഷിഗണിൽനിന്നു ന്യൂയോർക്കിൽ എത്തുന്പോൾ വെറും 35 ഡോളറാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് മഡോണ ഓർമിച്ചിട്ടുണ്ട്, താൻ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്ന ആ പറിച്ചുനടലെന്നും. പിന്നീടുള്ള പതിറ്റാണ്ടുകൾ സംഗീതചരിത്രത്തിൽ രേഖപ്പെടുത്തിയവയാണ്. വിവിധങ്ങളായ വിജയപാതകളിലൂടെ, നിലപാടുകളിൽ ഉറച്ച് മഡോണയുടെ ജീവിതം ഒഴുകി. നിഴൽപോലെ വിവാദങ്ങളും വൈചിത്ര്യങ്ങളും ഒപ്പംകൂടി- യാതൊന്നും അവരെ തൊടുകപോലും ചെയ്തില്ല. അവർ ഒരു ക്ലാസിക് സിംബൽ ആയി തുടർന്നു. സംഗീതത്തിലെ ഗ്രേറ്റസ്റ്റ് വുമണ്‍ എന്നു വിശേഷിപ്പിക്കപ്പെട്ടു- ലോകം മുഴുവനുമറിഞ്ഞു. ആ ജീവിതവും സംഗീതവും ഏതു രൂപത്തിൽ സ്ക്രീനിലെത്തിയാലും അവരെക്കുറിച്ചു പഠിക്കുന്നവർക്കു വലിയ സമ്മാനമാകുമെന്നുറപ്പ്.
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂടാരം കയറ്റിയേക്കാം എന്ന ആത്മവിശ്വാസത്തിലാണ് ശാർദൂൽ ഠാക്കൂർ പന്തെറിഞ്ഞത്. എന്നാൽ, പയ്യന്റെ പതർച്ച പ്രതീക്ഷിച്ച ബൗളർക്ക് മനക്കരുത്തിന്റെ മുരൾച്ചയാണ് കേൾക്കാനായത്. കണ്ണടച്ചു തുറക്കുംമുന്‍പേ എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സർ! നേരിടുന്ന ആദ്യ ബോൾ എന്ന ബഹുമാനമൊന്നും 14 വയസും 23 ദിവസം മാത്രം പ്രായമുള്ള ആ കൗമാരക്കാരൻ നൽകിയതേയില്ല. സഭാകന്പമോ പരിഭ്രമമോ ഇല്ലാതെ ബോളർമാരെ നേരിടുന്ന പയ്യനെ കണ്ട് എതിരാളികൾ അന്പരന്നു. ഒരു ചാന്പ്യന്റെ ശരീരഭാഷ. ആദ്യമത്സരത്തിൽ 34 റൺസുമായി പുറത്തായപ്പോൾ ആ കണ്ണുകളിൽനിന്ന് രണ്ടു തുള്ളികൾ അടർന്നു ഗ്രൗണ്ടിലേക്കു വീണു. അതു നിരാശയുടെ തുള്ളികളാണെന്നു പലരും കരുതി. എന്നാൽ, റൺ ഒഴുക്കിനു ചാലു വെട്ടുകയായിരുന്നെന്ന് അറിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല... ഇതു വൈഭവ് സൂര്യവംശി... ഈ ഐപിഎല്ലിന്റെ സെൻസേഷനായി മാറിയ രണ്ടു കൗമാരക്കാരിൽ ഒരാൾ. 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വൈഭവം. രണ്ടാമൻ ആയുഷ് മാത്രേ. മധുരപ്പതിനേഴിന്റെ മധുരം റൺമഴയായി പെയ്യിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇളമുറത്തന്പുരാൻ. വിരാട് കോഹ്ലിയും രോഹിത് ശർമയും അരങ്ങൊഴിയുന്പോൾ പ്രതിഭാദാരിദ്ര്യമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നണിപ്പോരാളികളാകാൻ ഒരുങ്ങുന്നവർ.
ഒരു പൊട്ടിത്തെറി
കളിക്കളത്തിലേക്കു കാലെടുത്തുവച്ചപ്പൊഴേ റിക്കാർഡിട്ട് വൈഭവിന്റെ തുടക്കം. രാജസ്ഥാൻ റോയൽസിനുവേണ്ടി അരങ്ങേറിയപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും 19ൽ താഴെയുള്ളവരുടെ ഇന്ത്യൻ ടീമിലും ഒക്കെയുള്ള വൈഭവിന്റെ മികവിൽ സംതൃപ്തരായ രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിംഗ് ടീമാണ് താരലേലത്തിൽ കൊച്ചുപയ്യനെ വല വീശിപ്പിടിച്ചത്. ഒരു കോടി പത്തുലക്ഷം രൂപ വില! പതിമൂന്നാം വയസിൽ ഇന്ത്യ അണ്ടർ 19 ടീമിനു വേണ്ടി ഓസ്ട്രേലിയയ്ക്കെതിരെ 58 പന്തിൽ സെഞ്ചുറി. പിന്നീട് ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ബിഹാറിനു വേണ്ടി കളി. ഐപിഎല്ലിൽ ചങ്കുറപ്പിന്റെ തുടക്കം. ആദ്യ മത്സരത്തിൽ കണ്ണീരണിഞ്ഞാണ് വൈഭവ് കൂടാരം കയറിയതെങ്കിൽ രണ്ടാം മത്സരത്തിൽ പന്തെറിയാൻ എത്തിയവരെല്ലാമാണ് കണ്ണീരണിഞ്ഞത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളർമാരായിരുന്ന മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവർ ആ ദിനം പെട്ടെന്നൊന്നും മറക്കില്ല. നിഷ്ഠുരമായ ആക്രമണം. അഫ്ഗാൻകാരൻ കരിം ജനറ്റിന്റെ ഒരോവറിൽ 30 റൺസാണ് പയ്യൻ വാരിക്കൂട്ടിയത്. തലങ്ങും വിലങ്ങും പതിനൊന്ന് സിക്സറുകളും ഏഴ് ബൗണ്ടറികളും. സവായ് മാൻസിംഗ് സ്റ്റേഡിയം ആദ്യം സ്തംഭിച്ചു. പിന്നെ പൊട്ടിത്തെറിച്ചു. 35 പന്തിൽ സെഞ്ചുറി!
അസാധാരണം
ഗുജറാത്ത് വീരൻമാർക്ക് മഹാഭാരതയുദ്ധത്തിൽ അഭിമന്യു വീണ ആശ്വാസമായിരുന്നു പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വൈഭവ് പുറത്താകുമ്പോൾ. ഏറ്റവും വേഗമേറിയ ഐപിഎൽ സെഞ്ചുറിയിൽ ക്രിസ് ഗെയിലിനു തൊട്ടുപിന്നിൽ ഇടം. ഐപിഎല്ലിൽ സെഞ്ചുറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന, പെട്ടെന്നൊന്നും തകർക്കാനാവാത്ത റിക്കാർഡും. നിർഭയത്വവും ഏകാഗ്രതയും വൈഭവിന്റെ കരുത്ത്. സാങ്കേതികത്വത്തിലേക്കു വന്നാൽ മറ്റാർക്കുമില്ലാത്ത തരത്തിലുള്ള ബാക്ക് ലിഫ്റ്റ് ഷോട്ടുകൾ. ബ്രയൻ ലാറ, വിനോദ് കാംബ്ലി എന്നിവരെപ്പോലെ അസാധാരണ ബാക്ക്ലിഫ്റ്റ്. സാധാരണയിൽ കൂടുതൽ പവറുള്ള ബാക്ക് ലിഫ്റ്റുകൾ. എന്നാൽ, കളിച്ചുതുടങ്ങുന്നവർക്കു പരിശീലകർ അത്തരം ബാക്ക് ലിഫ്റ്റ് ഉപദേശിക്കാറില്ല. കാരണം അതിവേഗത്തിലുള്ള ഡൗൺ സ്വിംഗ് കൂടിയില്ലെങ്കിൽ പണി പാളും. അമ്പേ പരാജയപ്പെടാനുള്ള സാധ്യത.
സെഞ്ചുറി വരവ്
ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയിറങ്ങിയ ആയുഷ് മാത്രെയാകട്ടെ 2024- 25 സീസണിൽ രഞ്ജിട്രോഫിയിൽ മുംബൈയ്ക്കു വേണ്ടി മഹാരാഷ്ട്രയ്ക്കെതിരേ സെഞ്ചുറി അടിച്ചാണ് വരവറിയിച്ചത്. ആദ്യത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിൽ 171 റൺസ്! ഐപിഎൽ മെഗാ ലേലത്തിൽ ശ്രദ്ധിക്കപ്പെടാതെപോയ ആയുഷിനെ പരിക്കേറ്റ റിതുരാജ് ഗെയ്ക്വാദിനു പകരക്കാരനായി കൊണ്ടുവരുന്നത് കേവലം മുപ്പതു ലക്ഷം രൂപയ്ക്ക്. എന്നാൽ, ആദ്യം കിട്ടിയ അവസരത്തിൽത്തന്നെ മുംബെ ഇന്ത്യൻസിനെതിരെ 15 പന്തിൽ 32 റൺസെടുത്ത് ശ്രദ്ധാകേന്ദ്രം. തുടർന്ന് സൺ റൈസേഴ്സിനെതിരെ 19 പന്തിൽ 30 റൺസ്. പഞ്ചാബിനെതിരെ തിളങ്ങാനായില്ലെങ്കിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ചവിട്ടിമെതിച്ചു. ഓപ്പണറായി ഇറങ്ങിയ ആയുഷ് മാത്രെ, 48 പന്തിൽ 94 റൺസെടുത്തു പുറത്താകുമ്പോൾ, എല്ലാ ഫോർമാറ്റിലേക്കും യോജിക്കുന്ന കളിക്കാരൻ എന്ന ലേബലാണ് പതിഞ്ഞത്.
പക്വത, കൃത്യത
വൈഭവിനെ അപേക്ഷിച്ച്, ഷോട്ടുകളുടെ തെരഞ്ഞെടുപ്പിൽ കുറെക്കൂടി പക്വതയും ആയുഷിനുണ്ട്. റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരത്തിൽ ഭുവനേഷ് കുമാറിനെ നേരിട്ട രീതി നോക്കുക. പന്തിന്റെ ഗതിക്കനുസരിച്ച്, കൃത്യതയോടെ ഫീൽഡിലെ വിടവുകൾ കണ്ടെത്തി ബൗണ്ടറി പായിക്കുന്നതിൽ പരിചയസന്പന്നന്റെ പാടവം. പോയിന്റിനും ഗള്ളിക്കും ഇടയിൽ വിടവു കണ്ടെത്തി കടത്തിവിടുന്ന ഷോട്ടുകളിൽ ക്രിയാത്മകമായ ഒരു ശൈലിയുടെ തിളക്കം. പതിനഞ്ചാം ഓവറിലെ അവസാന പന്ത് എക്സ്ട്രാ കവറിലൂടെ ഫ്ലാറ്റായി സിക്സ് അടിക്കുന്നത് കണ്ടതിന്റെ അന്പരപ്പ് പെട്ടെന്നൊന്നും മാറില്ല. സിക്സറിനോട് അമിതാസക്തി കാണാതിരുന്നപ്പോൾ ഓർമ വന്നത് കോഹ്ലിയുടെ ബാറ്റിംഗാണ്. ഏതൊരു സാഹചര്യത്തിലും വിട്ടുവീഴ്ചയില്ലാതെ ക്രിക്കറ്റിംഗ് ഷോട്ടുകളിലൂടെയാണ് കോഹ്ലിയുടെ റൺയാത്ര. ആയുഷ് മാത്രെയിലും അത്തരമൊരു ക്ലാസ് മിന്നുന്നുണ്ട്. രണ്ടു ശൈലിക്കാരായതിനാൽ വൈഭവിനെയും ആയുഷിനെയും താരതമ്യം ചെയ്യുന്നത് അനുചിതമാകും. മൂന്നു വർഷത്തെ പരിശീലനക്കൂടുതൽ ആയുഷിൽ കുറച്ചുകൂടി പക്വത വരുത്തി. ധോണി ആയുഷിനെ ഉപദേശിച്ചത് ഒരിക്കലും വൈഭവിനെ അനുകരിക്കാൻ നോക്കരുതെന്നാണ്. ഇരുവരുടെയും ശൈലി ധോണി സൂക്ഷ്മമായി നിരീക്ഷിച്ചെന്നു വ്യക്തം. രാഹുൽ ദ്രാവിഡ് വൈഭവിനെക്കുറിച്ച് പറഞ്ഞത്, ആ കുട്ടിയെ കൂടുതൽ നിയന്ത്രിക്കാതെ സ്വതസിദ്ധമായ രീതിയിൽ കളിക്കാൻ അനുവദിക്കുക എന്നാണ്. ചേർത്തുപിടിക്കാൻ ധോണി, ദ്രാവിഡ് തുടങ്ങിയവരുണ്ടാകുന്പോൾ ഈ കുട്ടികൾ കുതിക്കുക തന്നെ ചെയ്യും.
ബാറ്റിംഗിലെ മിന്നും വേഗം
പ്രായത്തിൽ കവിഞ്ഞ പ്രകടനം ഇതാദ്യമല്ല. ക്രിക്കറ്റിൽതന്നെ സച്ചിനും കാംബ്ലിയും കോഹ്ലിയും ലാറയും ഉദാഹരണം. സ്വതസിദ്ധമെന്നു വിളിക്കുന്ന ജൈവഘടകങ്ങൾ ഒരു ബൗളറേക്കാൾ കൂടുതൽ വേണ്ടത് ബാറ്റർക്കാണ്. പ്രതിഭാസമായി അവതരിക്കുന്ന ചില കളിക്കാരിൽ പ്രകടമായ ചില ന്യൂറോപതിക് സാധ്യത ഉണ്ടെന്നു പഠനങ്ങൾ പറയുന്നു. ഏറ്റവും പ്രധാനം ശരീരത്തിലെ ന്യൂറോൺ വിന്യാസത്തിലെ ചില പ്രത്യേകതകളാണെന്ന് ആധുനിക ശാസ്ത്രം ചൂണ്ടിക്കാട്ടുന്നു. ഒരു ബാറ്ററെക്കുറിച്ചു മാത്രമായി പറയുമ്പോൾ എടുത്തു പറയേണ്ട കാര്യം ഒരു ഷോട്ട് കളിക്കാനെടുക്കുന്ന സമയമാണ്. മണിക്കൂറിൽ 140 കിലോമീറ്റർ ശരാശരി വേഗത്തിൽ വരുന്ന ഒരു പന്ത് കളിക്കാൻ ഒരു ബാറ്റർക്കു കിട്ടുക ഏകദേശം 0.5 സെക്കൻഡ് മാത്രം. അതായത് ഒരു സെക്കൻഡിൽ 40 മീറ്റർ! ക്രീസിന്റെ നീളവും ബാറ്ററുടെ സ്ഥാനവും ഒക്കെ കിഴിച്ചാൽ 20 മീറ്റർ ആണ് ബാറ്റിലെത്താൻ പന്ത് സഞ്ചരിക്കുന്നത്. ബൗളറുടെ കൈയിൽനിന്നു വിടുന്ന വേളയിൽത്തന്നെ പന്തിന്റെ വേഗം, ദിശ, സ്ഥാനം എന്നിവ കണക്കുകൂട്ടാൻ കഴിയണം. സെക്കൻഡിൽ 30 മുതൽ 60 വരെ ഫ്രെയിമുകളായാണ് ദൃശ്യങ്ങൾ കണ്ണിൽ പതിക്കുന്നത്. എല്ലാ ക്രിയകൾക്കുമായി കിട്ടുന്നത് ഒരു സെക്കൻഡിന്റെ പകുതി മാത്രമാണെന്നു മനസിലാക്കിയാൽ ബാറ്റിംഗിനു വേണ്ട ഏകാഗ്രതയുടെ ആഴമറിയാം. കാഴ്ചയുടെ സെൻസറി ന്യൂറോണുകളും തലച്ചോറും തമ്മിലുള്ള ഏകോപനമാണ് നിർണായകം. ചിലർക്കു ജന്മസിദ്ധമായി കിട്ടുന്ന കഴിവിൽ ഈ സിഗ്നലുകളുടെ പ്രയാണത്തിനെടുക്കുന്ന സമയം വളരെ കുറവായിരിക്കും. പ്രതിഭകൾ രണ്ടുതരം. ജന്മസിദ്ധ ജനിതകഘടനയുള്ളവർ. നിരന്തര പരിശീലനത്തിലൂടെ സ്വായത്തമാക്കിയ കഴിവുള്ളവർ. രണ്ടിനും നേട്ടവും കോട്ടവും ഉണ്ട്. ജന്മസിദ്ധ ജനിതകഘടനയുള്ളവർ ചെറുപ്രായത്തിൽത്തന്നെ കുതിക്കും. ജന്മസിദ്ധമായ കഴിവുള്ളയാൾക്കു പരിശീലനംകൂടി ചേരുന്പോൾ അമാനുഷിക പ്രതിഭകളാകും. സച്ചിൻ ടെണ്ടുൽക്കർ, ബ്രയൻ ലാറ, മാറഡോണ, മെസി... ഇത്തവണ ഐപിഎല്ലിൽ വേറെയും യുവപ്രതിഭകളെ കണ്ടു. കേരളത്തിൽനിന്നുള്ള 24കാരൻ വിഗ്നേഷ് പുതൂർ. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി മൂന്നു വിക്കറ്റെടുത്തു ഈ ഇടം കൈയൻ ലെഗ് സ്പിന്നർ (ചൈനാമാൻ). കൂടാതെ പ്രിയാൻഷ് ആര്യ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, അങ്ക്രിഷ് രഘുവംശി എന്നിങ്ങനെ 25 വയസിൽ താഴെയുള്ള ഒരു ഡസനിലധികം പേർ. കളിക്കാരെ വിരമിക്കുന്നുള്ളൂ, പ്രതിഭ തുടരും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
ക്രൈസ്തവർക്കെതിരേ ആർഎസ്എസിന്റെ ആസൂത്രിത നീക്കം
Kerala
2
ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണം
National
3
ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി
International
4
കുതിപ്പു നഷ്ടപ്പെട്ട് കുരുമുളക്
Business
5
വണ്ടർ; ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം
Sports
ADVERTISEMENT
LATEST NEWS
ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ഹോങ്കോംഗിന് ഭേദപ്പെട്ട സ്കോർ
ബിഹാര്‍ ബീഡി വിവാദം; വിമര്‍ശനവുമായി പ്രധാനമന്ത്രി
ഏഷ്യകപ്പ് ക്രിക്കറ്റ്: ഒമാനെതിരെ യുഎഇയ്ക്ക് ജയം
യുഎസ് വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലേയ്ക്ക്; ചൊവ്വാഴ്ച ദോഹയിലെത്തും
ബി.അശോകിനെ വീണ്ടും തെറിപ്പിച്ചു; കൃഷി വകുപ്പിൽ നിന്നും നീക്കി
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD