ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്ങളായി അലയടിക്കുന്പോൾ, നമ്മുടെ കാന്പസ് വർത്തമാനങ്ങളിൽ ഇതു ചരിത്രമാകുന്നു. കേരളത്തിൽ ആദ്യമായി ഇന്റർനെറ്റ് റേഡിയോയും അതിനായി അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റുഡിയോയും ആസ്വാദനം ആനന്ദകരമാക്കാൻ റേഡിയോ ഗാർഡനും ഒരുക്കിയ പ്രഥമ കലാലയം എന്ന പെരുമയിലേക്കാണു കൊച്ചിയിലെ തൃക്കാക്കര ഭാരതമാതാ കോളജ് (ബിഎംസി) ചുവടുവച്ചത്.
കളിവാക്കിൻ കളിത്തൂവലായ്...
തേൻപാട്ടിൻ മഴച്ചാർത്തലായ്...
കരളുകളെ തൊട്ടുണർത്തുന്ന
കലാലയത്തിൻ നാദം
ഉയരും.. ഉയരും..ഉയരും..
വാനിൻ അതിരോളം
അറിവിൻ ഇടയിൽ
അല്പം ഉല്ലാസം
ഓ... റേഡിയോ ബിഎംസി...
റേഡിയോ ബിഎംസിയുടെ ആശയസംഗീതമാണിത്. കരളുകളുടെ തൊട്ടുണർത്തു നാദം കലാലയത്തിന്റെ മതിലുകൾക്കപ്പുറത്തേക്കും എത്തിക്കാനായതാണു റേഡിയോ ബിഎംസി എന്ന ഇന്റർനെറ്റ് റേഡിയോയുടെ സവിശേഷത. രാജ്യത്തിനകത്തും പുറത്തും ആയിരക്കണക്കിനാളുകളാണു പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്ത് റേഡിയോ ബിഎംസി ആസ്വദിക്കുന്നത്.
സംഗതി സീരിയസാണ്
കാന്പസിലെ റേഡിയോ ഒരുകൂട്ടം യൂത്തന്മാരുടെ പിള്ളേരുകളിയാണെന്നു കരുതേണ്ടതില്ല. ഇതു സംഗതി സീരിയസാണ്. അത്യാധുനിക റിക്കാർഡിംഗ് സൗകര്യങ്ങളോടെയുള്ള സുസജ്ജമായ സ്റ്റുഡിയോയിൽ നിന്നാണു റേഡിയോ ബിഎംസിയുടെ പരിപാടികൾ ശ്രോതാക്കളിലേക്കെത്തുന്നത്.
പാട്ടു മാത്രമല്ല, നന്മയുള്ള ചിന്തകൾ, മാർഗനിർദേശങ്ങൾ തൊഴിലവസരങ്ങൾ, വാർത്തകൾ, കാലികവിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പ്രമുഖരുമായുള്ള അഭിമുഖങ്ങൾ എന്നിവയെല്ലാം റേഡിയോ ബിഎംസിയിൽ നിന്നുണ്ട്.
സമൂഹത്തോടുള്ള കലാലയ മനസിന്റെ സംവാദത്തിനുള്ള വേദികൂടിയാണു റേഡിയോ ബിഎംസിയിലൂടെ ലക്ഷ്യമാക്കുന്നതെന്നു ഭാരതമാതാ കോളജ് മാനേജർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറയുന്നു. മാറുന്ന കാന്പസും മാറുന്ന യുവതയുമെല്ലാം റേഡിയോ ബിഎംസിയുടെ ആവിഷ്കാരങ്ങളിൽ അടയാളപ്പെടുത്തുന്നു. വിദ്യാർഥികൾക്കു നേരിന്റെ ദിശാബോധം പകരാനും റേഡിയോ ബിഎംസിയുടെ ശബ്ദശ്രമങ്ങളിലെ ഉള്ളടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം റിക്കാർഡ് ആൻഡ് പ്ലേ
കമ്യൂണിറ്റി റേഡിയോ എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പാണു റേഡിയോ ബിഎംസിയിലേക്കെത്തിച്ചത്. സൗകര്യപ്രദമായ സ്ഥലത്തു റിക്കാർഡിംഗ് നടത്തി ക്ലാസ് മുറികളിൽ കേൾപ്പിച്ചായിരുന്നു തുടക്കം. ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുള്ള ലൗഡ് സ്പീക്കറുകളിലൂടെ നിശ്ചിത സമയങ്ങളിൽ പരിപാടികൾ പ്ലേ ചെയ്യും.
വിവിധ എഫ്എം റേഡിയോകളിൽ മികവറിയിച്ച പ്രമുഖരെ കോളജിലെത്തിച്ചു പരിശീലന പരിപാടി ഒരുക്കിയതോടെ റേഡിയോ വിശാലമാക്കുന്നതിലേക്കുള്ള ആദ്യ സാധ്യതയായി. റേഡിയോ ജോക്കികളാകാൻ താത്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകി.
ഒളിഞ്ഞിരുന്ന അവതരണ മികവുകൾ ആവിഷ്കരിക്കാൻ അവസരമായതോടെ നിരവധി വിദ്യാർഥികൾ ആവേശത്തോടെയെത്തി. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ശ്രദ്ധേയവും സ്ഥിരവുമായ വേദിയായി റേഡിയോയെ അവർ കണ്ടു. അങ്ങനെ ഇന്റർനെറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി റേഡിയോ ബിഎംസി രൂപപ്പെട്ടു.
ആർജെ 18
പരിശീലനപരിപാടിയിൽ പങ്കെടുത്ത 67 പേരിൽ നിന്നു മികവുതെളിയിച്ച 18 പേരെയാണ് റേഡിയോ ബിഎംസിയിലേക്ക് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്. ബിരുദ വിദ്യാർഥികളായ മേഘ പോൾസൻ, ഇഷ എലിസബത്ത് ടോമി, നിത സാറാ മാത്യു, ആര്യ പോൾ, റോസ് ഫ്രാൻസിസ്, അന്ന കുര്യൻ, നിഥി ഷാജി, എ.എൽ. ആൽഫിയ, ഇവ് ആൻജൽ, സാമുവൽ ആന്റോ സുനിൽ, അജിൻ സ്റ്റീഫൻ, ഡേവിഡ് പാലാട്ടി, ജോമോൾ ജോണി, സോന ടോമി, നിമിഷ, മേഘ സാജൻ, ആൻമേരി ജോസഫ്, ആൽബിൻ പോൾ എന്നിവരാണു റേഡിയോ ബിഎംസിയ്ക്കു ശബ്ദവും ആവേശവും പകരുന്നത്.
പഠനശേഷം റേഡിയോ ഉൾപ്പെടെ മാധ്യമരംഗത്തു പ്രഫഷൻ തേടുന്നവരാണ് ഇതിലേറെപ്പേരും. അതിലേക്ക് ഉചിതമായ എൻട്രിയാണു റേഡിയോ ബിഎംസി നൽകുന്നതെന്ന് ഇവർ പറഞ്ഞു.
മറ്റുള്ളവർക്കു മുന്പിൽ വ്യക്തമായും ധൈര്യത്തോടും ആശയങ്ങൾ അവതരിപ്പിക്കാൻ റേഡിയോ ബിഎംസി പ്രചോദനമായെന്ന് ആർജെ അന്ന കുര്യനും സാമുവലും പറഞ്ഞു. ഭാഷ വളർത്താനും കാലികവിഷയങ്ങൾ കൃത്യമായി അപ്ഡേറ്റു ചെയ്യാനും റേഡിയോ ജോക്കിയായതിലൂടെ സാധിച്ചെന്നാണു മേഘയുടെ നിരീക്ഷണം.
ആദ്യ പ്രക്ഷേപണത്തിനു ലാൽ ജോസും
റേഡിയോ ബിഎംസിയുടെ ആദ്യ പ്രക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ സംവിധായകൻ ലാൽജോസ് കാന്പസിലെത്തിയിരുന്നു. കാന്പസിൽ നിന്നുള്ള വ്യത്യസ്തമായ ചുവടുവയ്പ് കലാ, മാധ്യമ മേഖലയ്ക്കു പ്രതീക്ഷ പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പഠനകാലത്തു സ്കൂളുകളിൽ ക്രാഫ്റ്റും തുന്നലുമൊക്കെയാണു പാഠ്യേതര പ്രവർത്തനങ്ങളായി ഉണ്ടായിരുന്നത്. ഇപ്പോൾ റേഡിയോ ജോക്കികളാകാൻ വരെ അവസരം ലഭിക്കുന്ന തരത്തിൽ കലാലയങ്ങൾ വളർന്നു. വിദ്യാർഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കാന്പസുകൾ നടത്തുന്ന ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ലാൽ ജോസ് പറഞ്ഞു.
24 * 7
ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂർ പ്രക്ഷേപണമുള്ള ഇന്റർനെറ്റ് റേഡിയോയായി റേഡിയോ ബിഎംസി വളർന്നുകഴിഞ്ഞു.
ഇപ്പോൾ പതിനാലു പരിപാടികൾ റേഡിയോ ബിഎംസി തയാറാക്കി അവതരിപ്പിക്കുന്നുണ്ട്. തുടർച്ചയായ സംഗീതത്തിനൊപ്പം വിവിധ മേഖലകളുമായി ബന്ധപ്പെട്ടു വൈവിധ്യമാർന്ന പരിപാടികളാണു പ്രക്ഷേപണം ചെയ്യുന്നത്.
ഹെൽത്ത് ഈസ് വെൽത്ത്, ഫിൽമി ബീറ്റ്സ്, മെറ്റൽ മൈൻഡ്സ്, ഗ്രീൻ ലീവ്സ്, മുതലാളീ ജഗ ജഗ, ട്രാവലിസ്റ്റ, ഹോട്ട്സ്പോട്ട്, അവിയൽ, ബല്ലേ ബല്ലേ ഗെയിം ബസ്, കളിയിൽ അല്പം കാര്യം, ആജ് കി ആവാസ്, ഡബിൾ ഓംലറ്റ്, നന്പർ 21 ലൈഫ് എക്സ്പ്രസ്, ദി വൈൽഡ് ഹിപ്സ്റ്റർ എന്നിവയാണു പരിപാടികൾ. ഓരോ പരിപാടിയുടെയും ചുമതല രണ്ടു പേർ വീതമുള്ള ടീമിനാണ്. ഇവർ സ്ക്രിപ്റ്റു തയാറാക്കി ആവശ്യമായ എഡിറ്റിംഗ് പൂർത്തിയാക്കിയാണു സ്റ്റുഡിയോയിലെത്തുന്നത്.
കലാലയങ്ങൾക്കപ്പുറത്തു പൊതുസമൂഹത്തിലും പ്രസക്തമായ ചർച്ചകൾ രൂപപ്പെടുത്താൻ ഇത്തരം പരിപാടികൾക്കാവുന്നുണ്ടെന്ന് ആർജെമാർ പറയുന്നു. കോളജ് മാനേജർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയ്ക്കൊപ്പം അസിസ്റ്റന്റ് മാനേജർ ഫാ. ബിന്റോ കിലുക്കൻ, പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി, അധ്യാപകരായ ടോണി എം. ടോം, നിഥിൻ എന്നിവരും റേഡിയോ ബിഎംസി ടീമിനു പ്രോത്സാഹനമായി ഒപ്പമുണ്ട്. സന്പൂർണ സൗരോർജ കാന്പസ് എന്നതുൾപ്പെടെ ഒട്ടേറെ വൈവിധ്യമാർന്ന പദ്ധതികളിലൂടെ ശ്രദ്ധ നേടിയ ഭാരതമാതാ കോളജിനു റേഡിയോ ബിഎംസിയും അഭിമാനമാവുകയാണ്.
റേഡിയോ ഗാർഡൻ
റേഡിയോ ബിഎംസിയുടെ പരിപാടികൾ ആസ്വദിക്കാൻ ഭാരതമാതാ കാന്പസിനുള്ളിൽ തന്നെ മനോഹരമായ ഇടമൊരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ റേഡിയോ ഗാർഡൻ പാട്ടു കേൾക്കാനും മറ്റു റേഡിയോ പരിപാടികൾ ആസ്വദിക്കാനും ക്രിയാത്മക സംവാദങ്ങൾക്കുമുള്ള വേദിയായിക്കഴിഞ്ഞു. കൊച്ചിയിലെ കാന്പസുകളിൽ റേഡിയോ ഗാർഡൻ ആദ്യത്തേതാണ്.
പാട്ടിന്റെയും സംസ്കാരത്തിന്റെയും അറിവിന്റെയും സാമൂഹ്യബോധത്തിന്റെയും നൂതനപാതകളിലേക്കാണു റേഡിയോ ബിഎംസിയിലെ ആർജെമാർ കാന്പസ് യൗവനത്തെ ക്ഷണിക്കുന്നത്. ഭാവിയിൽ വിപുലമായ എഫ്എം റേഡിയോ നിലയം എന്നതിലേക്കുള്ള സാധ്യതകൾ തേടുകയാണു റേഡിയോ ബിഎംസി.
സിജോ പൈനാടത്ത്