ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന്നത് ഇങ്ങനെയാണ് - British Guiana 1c magenta. വെറും 14 പൈസ മാത്രമുണ്ടായിരുന്ന ബ്രിട്ടീഷ് ഗയാന സ്റ്റാന്പിന്റെ വില കോടികൾ കടന്ന കഥ വായിക്കാം...
1980 ജനുവരിയിലെ ഒരു പകൽ. ന്യൂഡൽഹിയിൽ ഒരു റോയൽ ഹാളിൽ അലുമിനിയം സ്റ്റാന്റിലെ ചില്ലുകൂട്ടിൽ വിലമതിക്കാനാവാത്ത ഒരു അപൂർവ്വവസ്തു സൂക്ഷിച്ചിരിക്കുന്നു. ആയുധമേന്തിയ പട്ടാളക്കാർ അതിനു സദാ ജാഗരൂകരായി കാവൽനിൽക്കുന്നുണ്ട്. പുറത്ത് ആ അമൂല്യവസ്തു കൊണ്ടുവന്ന വിമാനവും കിടപ്പുണ്ട്. അതിനും കാവലുണ്ട്. ആ ചില്ലുകൂട്ടിൽ കോടിക്കണക്കിനു രൂപ വിലയുള്ള രത്നമോ കിരീടമോ ഒന്നുമല്ല. പിന്നെയോ...? വെറും 14 പൈസ മാത്രം വിലയുള്ള, കാണാൻ ഒട്ടും ഭംഗിയില്ലാത്ത അഷ്ടഭുജാകൃതിയിലുള്ള ഒരു തപാൽ സ്റ്റാന്പാണുള്ളത്. തലസ്ഥാനനഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലാറ്റലി ഷോയിലാണ് ലോകത്തിൽവച്ച് ഏറ്റവും വിലയേറിയ സ്റ്റാന്പ് പ്രദർശനത്തിനുണ്ടായിരുന്നത്. അതെ. അത് ലോകത്തിലെ ഏറ്റവും അമൂല്യമായ ഒരേയൊരു സ്റ്റാന്പാണ്. ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന്നത് ഇങ്ങനെയാണ് - British Guiana 1c magenta
രാജകീയ വാർത്ത സൃഷ്ടിക്കുന്നു
1856ൽ ബ്രിട്ടീഷ് ഗയാനയിൽ അച്ചടിച്ച ആ സ്റ്റാന്പിന് അന്ന് ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപ വില വരുമായിരുന്നു. ലോകത്തെങ്ങുമുള്ള ആളുകൾക്ക്, വിശേഷിച്ച് തപാൽ സ്റ്റാന്പ് സൂക്ഷിപ്പുകാർ എന്ന ഫിലാറ്റലിസ്റ്റുകൾക്ക് ആ സ്റ്റാന്പിന്റെ കഥ എത്ര കേട്ടാലും മതിവരുകയില്ല. ചരിത്രത്താളുകൾക്ക് പ്രകാശപൂരിതമായ പുതിയ വിസ്മയങ്ങൾ തീർത്ത, ഒട്ടും ആകർഷകമല്ലാത്ത, എന്നാൽ ലോകത്ത് ഏറ്റവും വിലമതിക്കുന്ന ഒരു സ്റ്റാന്പി നെക്കുറിച്ചും അതിന്റെ രാജകീയ വാർത്തകളെക്കുറിച്ചും വായിച്ചാലും അറിഞ്ഞാലും കേട്ടാലും അധികമാകില്ല.
ചരിത്രം തുടങ്ങുന്നു...
ബ്രിട്ടന്റെ തെക്കേ അമേരിക്കയിലെ ഒരു കോളനിയായിരുന്നു ഇപ്പോൾ ഗയാന എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗയാന. 1840-ൽ കത്തിടപാടുകൾക്കായി ബ്രിട്ടീഷ് സർക്കാർ തപാൽ സ്റ്റാന്പുകൾ അടിച്ചിറക്കിയപ്പോൾ ബ്രിട്ടീഷ് ഗയാനയുടെ സ്റ്റാന്പും പുറത്തിറക്കി. 1856 ആയപ്പോഴേക്കും ആ സ്റ്റാന്പെല്ലാം കത്തെഴുത്തു ജോലികൾക്കായി ഉപയോഗിച്ചു തീർന്നു. ബ്രിട്ടീഷ് ഗയാനയ്ക്ക് അത്യാവശ്യമായി വീണ്ടും സ്റ്റാന്പുകൾ വേണ്ടിവന്നു. ബ്രിട്ടണിലായിരുന്നു ഗയാനയ്ക്കു വേണ്ട സ്റ്റാന്പുകൾ അന്ന് അച്ചടിച്ചിരുന്നത്.
ലണ്ടനിൽനിന്നു വൈകാതെ സ്റ്റാന്പുകളുമായി ഒരു ബോട്ട് ഗയാനയിലേക്കു യാത്രതിരിച്ചു. പക്ഷേ, നിനച്ചിരിക്കാത്ത കാലാവസ്ഥാമാറ്റങ്ങൾ മൂലം ബോട്ടിനു സമയത്തിനു ഗയാനയിൽ എത്തിച്ചേരാനായില്ല. സ്റ്റാന്പിന്റെ അത്യാവശ്യം മൂലം ബ്രിട്ടീഷ് ഗയാനയിൽ തന്നെ കുറച്ച് സ്റ്റാന്പ് അച്ചടിക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി. അങ്ങനെ ഒരു കപ്പലിന്റെ അവ്യക്തമായ ചിത്രത്തോടെ ബ്രിട്ടീഷ് ഗയാനയുടെ ഒരു സെന്റ് ’ വിലയുള്ള സ്റ്റാന്പ് പുറത്തിറക്കി. അതൊരു തട്ടിപ്പു സ്റ്റാന്പല്ലെന്നു തെളിയിക്കാനായി അന്നൊരു ഉത്തരവും പുറപ്പെടുവിച്ചു-നിർദ്ദിഷ്ട പോസ്റ്റ് മാസ്റ്റർമാർ സ്റ്റാന്പിൽ ഒപ്പിടണം എന്നതായിരുന്നു അത്. അതെല്ലാം മുറയ്ക്കു നടക്കുകയും ചെയ്തു.
കോടീശ്വരന്മാർക്കു മാത്രം സാധിക്കുന്ന കാര്യം. പിന്നെയും കാലങ്ങൾ കഴിഞ്ഞുപോയി. പുതിയ സംഭവങ്ങള്‍ക്ക് ഗതിമാറ്റങ്ങൾക്കും ഭരണമാറ്റങ്ങൾക്കും ബ്രിട്ടണ് സാക്ഷ്യം വഹിച്ചു. അങ്ങനെ വിവിധ തപാൽ സ്റ്റാന്പുകൾ വന്നു, പോയി. സകലരും കാണാൻ ഒട്ടും ആകർഷകമല്ലാത്ത ഗയാനാ സ്റ്റാന്പിന്റെ കാര്യമെ മറന്നുപോയി. 1856-ൽ പുറത്തിറങ്ങിയ ആ സ്റ്റാന്പിന്റെ ഒരേയൊരു കോപ്പിയേ ഇന്നുള്ളൂ. അതു വാങ്ങാൻ കോടീശ്വരന്മാർക്കേ സാധിക്കുകയുള്ളു താനും.
ചപ്പുചവറുകൂന്പാരത്തിൽ നിന്ന്...
വർഷങ്ങൾക്കു മുന്‍പ് (1873-ൽ) ബ്രിട്ടീഷ് ഗയാനയിലെ സ്കോട്ടിഷ് സ്കൂൾ വിദ്യാർഥി 12 വയസുള്ള ലൂയിസ് വെർനോണ്‍ വോണ്‍ തന്റെ അമ്മാവന്റെ കത്തുകൾക്കിടയിൽ നിന്ന് ഒരു സ്റ്റാന്പ് കണ്ടെത്തി. പഴക്കം ചെന്നതും ആരുടേയും കൈയിൽ കാണാൻ സാധ്യതയില്ലാത്തതുമായ ആ സ്റ്റാന്പിനെക്കുറിച്ച് അമ്മാവന്റെ സ്റ്റാന്പ് കാറ്റലോഗിൽ ഒരു രേഖയും ഇല്ലായിരുന്നതിനാൽ ആ ബാലൻ പ്രസ്തുത സ്റ്റാന്പ് ആറു ഷില്ലിംഗിന് പ്രാദേശിക സ്റ്റാന്പ് കളക്ടറായ നീൽ റോസ് മക്കിന്നോണിനു വിറ്റു.
അയാൾ ആ പശക്കടലാസ് ആറു വർഷം തന്റെ സ്റ്റാന്പ് കളക്ഷനിൽ സൂക്ഷിച്ച ശേഷം 1878-ൽ സാന്പത്തിക പ്രശ്നത്താൽ ശേഖരം ലിവർപൂൾ സ്റ്റാന്പ് ഡീലർ തോമസ് റിഡ്പാത്തിന് 120 ഡോളറിന്(അന്നത്തെ 8400 രൂപ) വിൽക്കുകയായിരുന്നു. ആ വ്യപാരിയും ഗയാനാ സ്റ്റാന്പ് കറേക്കാലം സൂക്ഷിച്ചു. അപ്പോഴാണ് ഇറ്റലിയിലെ ഒരു സന്പന്നൻ ഈ സ്റ്റാന്പിനെക്കുറിച്ച് കേട്ടത്. ലോകത്തെ ഒന്നാംകിട സ്റ്റാന്പ് സൂക്ഷിപ്പുകാരനായ അയാൾ നല്ല വില കൊടുത്ത് ആ സ്റ്റാന്പ് സ്വന്തമാക്കി തന്റെ ആൽബത്തിൽ പതിച്ചു. അതേ വർഷം ആ ഫിലാറ്റലിസ്റ്റ് പ്രസ്തുത ശേഖരം ഫിലിപ്പ് വോണ്‍ ഫെറാരി എന്ന സന്പന്നനായ ഫിലാറ്റലിസ്റ്റിന് 150 ഡോളറിന് വിറ്റു.
നിർഭാഗ്യവാനായ ഫിലാറ്റലിസ്റ്റ്
1914-ൽ ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് നെതർലാൻഡിലേക്കു പോയ ഫിലിപ്പ് വോണ്‍ ഫെറാരി, തന്റെ അമൂല്യമായ ആൽബം പാരീസിൽ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ വലിയ സ്റ്റാന്പ് ശേഖരം ഒരു ബെർലിൻ മ്യൂസിയത്തിന് മോഹവിലയ്ക്കു വിൽക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും യുദ്ധത്തിനുശേഷം പാരീസിൽ തിരിച്ചെത്താമെന്നായിരുന്നു അയാളുടെ ധാരണ. പക്ഷേ, കണക്കുകൂട്ടലുകൾ പിഴച്ചു. ഫിലിപ്പ് വോണ്‍ ഫെറാരിക്കു പാരീസിലേക്ക് പോകാൻ യാത്രാനുമതി ലഭിച്ചില്ല. തന്റെ അപൂർവ്വമായ ആൽബം നഷ്ടപ്പെടുമെന്നോർത്തു നിരാശനായ അയാൾ ഇംഗ്ലണ്ടിലേക്കു തിരിച്ചു. 1917-ൽ തന്റെ ആൽബം അവസാനമായി ഒരു നോക്കുകാണാൻ പോലും കഴിയാത ഫിലിപ്പ് വോണ്‍ ഫെറാരി മരണമടയുകയും ചെയ്തു.
പരസ്യമായി ലേലം ചെയ്യുന്നു
പക്ഷേ, മരിക്കുന്നതിനു മുന്‍പ് അയാൾ ഒരു നല്ല കാര്യം ചെയ്തിരുന്നു. തന്റെ ആൽബം ബർലിൻ മ്യൂസിയത്തിന് സംഭാവന ചെയ്തിരിക്കുന്നതായി അയാൾ മരണപത്രത്തിൽ എഴുതിവച്ചു. എന്നിട്ടും കഥകൾ സൃഷ്ടിക്കാൻ തന്നെ ഇറങ്ങിപ്പുറപ്പെട്ട ആ ഗയാന സ്റ്റാന്പിന് ബെർലിൻ മ്യൂസിയത്തിലിരിക്കാനോ തന്റെ ഉടമസ്ഥന്റെ മരണപത്രത്തിലെ ആഗ്രഹം സാധിപ്പിക്കാനോ കഴിഞ്ഞില്ല.
കാരണം 1917 ൽ ഫെറാരിയുടെ മരണത്തെത്തുടർന്ന് ഈ ശേഖരം മുഴുവനും ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം യുദ്ധ നഷ്ടപരിഹാരമായി ഫ്രാൻസ് ഏറ്റെടുത്തു. ഫ്രഞ്ച് സർക്കാർ ആ സ്റ്റാന്പെല്ലാം കണ്ടെടുത്ത് പരസ്യമായി ലേലം ചെയ്തു വിറ്റ് പണമുണ്ടാക്കിയിരുന്നു.
വർധിക്കുന്ന മൂല്യം
ബ്രിട്ടീഷ് ഗയാനാ സ്റ്റാന്പിനെക്കുറിച്ച് ഏതാനും വർഷത്തേക്കും കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല. ഫ്രഞ്ചുസർക്കാർ ലേലം ചെയ്ത ഗയാനാസ്റ്റാന്പ് ആരുടെ കൈവശമാണ് എന്ന ഒരു വിവരവും ഫിലാറ്റലിസ്റ്റുകൾക്കു ലഭിച്ചിരുന്നില്ല. സകല സ്റ്റാന്പ് പ്രേമികളും ആ തപാൽമുദ്ര എവിടെയെന്നറിയാൻ കാതുകൂർപ്പിച്ചിരിക്കെ, 1940-ൽ വാർത്ത സൃഷ്ടിച്ചുകൊണ്ടു സ്റ്റാന്പ് വീണ്ടും രംഗത്തെത്തി. ഗയാനാ സ്റ്റാന്പിന് ആറു ലക്ഷത്തി മുപ്പതിനായിരം രൂപയായിരുന്നു അന്നത്തെ മൂല്യം! അദ്ഭുതമടക്കിക്കൊണ്ട് സ്റ്റാന്പ് വാങ്ങിയ സന്പന്നന്റെ പേരു കണ്ടുപിടിക്കാനായി ആളുകളുടെ അടുത്ത ശ്രമം.
പക്ഷേ, പത്രത്തിൽ ഒരിടത്തും അയാളുടെ പേരില്ലായിരുന്നു. തന്റെ പേരു വെളിപ്പെടുത്താൻ അയാൾ തയ്യാറായിരുന്നില്ല എന്നർത്ഥം. വർഷങ്ങൾ പിന്നെയും കഴിഞ്ഞു. ബ്രിട്ടീഷ് ഗയാന സ്റ്റാന്പിന്റെ പുതിയ കഥകളൊന്നും പുറംലോകം കേൾക്കാതായി. അങ്ങനെയിരിക്കെ 1970-ൽ സകല റിക്കാർഡുകളും ഭേദിച്ച് മുപ്പത്തൊന്പതു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കു സ്റ്റാന്പ് വീണ്ടും വിൽക്കപ്പെട്ടു!
ഇന്ത്യയിലും ഗയാനാ സ്റ്റാന്പ്
1980 ജനുവരിയിൽ ആ സ്റ്റാന്പ് സൈനിക ബഹുമതികളോടെ ഇന്ത്യയും സന്ദർശിക്കുകയുണ്ടായി! ഡൽഹിയിലെ ഒരു എക്സിബിഷനിൽ അന്നു സ്റ്റാന്പ് പ്രദർശിപ്പിക്കുന്പോൾ അതിനു ചുറ്റും സായുധരായ പട്ടാളക്കാർ കാവൽനിന്നിരുന്നു. സ്റ്റാന്പുകളുടെ ലോകത്ത് വിപ്ലവം തന്നെ സൃഷ്ടിച്ച ബ്രിട്ടീഷ് ഗയാനാ സ്റ്റാന്പ് ഫിലാറ്റലിസ്റ്റുകൾ അടക്കം ആയിരക്കണക്കിനാളുകൾ അന്നു നോക്കിക്കണ്ടു.
പ്രദർശനത്തിനുശേഷം വീണ്ടും സ്റ്റാന്പ് കൈമാററം ചെയ്യപ്പെട്ടു. 1980 ഏപ്രിൽ 5-ാം തീയതി അവസാനമായി വെറും 14 പൈസ മാത്രം വിലയുള്ള ഗയാനാ സ്റ്റാന്പ് വിറ്റത് എത്ര രൂപയ്ക്കാണെന്നോ? ഒരു കോടി പത്തൊന്‍പതു ലക്ഷം രൂപയ്ക്ക്! ആ സ്റ്റാന്പ് വാങ്ങിയ വ്യക്തിയും തന്റെ പേർ വെളിപ്പെടുത്തിയില്ല.
പൊതു പ്രദർശനങ്ങൾ
ഗയാനാ സ്റ്റാന്പ് കൈവശംവച്ചിരുന്ന ബുദ്ധിമാന്മാർ പ്രദർശനങ്ങളും ഇവന്റുകൾ സംഘടിപ്പിച്ചിരുന്നു. 1939 ലെ ന്യൂയോർക്ക് വേൾഡ്സ് ഫെയർ, 1956 ൽ ഓസ്ട്രേലിയയിലെ ന്യൂയോർക്ക് കൊളീജിയത്തിൽ നടന്ന 1956 ലെ അഞ്ചാമത്തെ ഇന്റർനാഷണൽ ഫിലാറ്റലിക് എക്സിബിഷൻ (ഫിപെക്സ്), ന്യൂയോർക്കിലെ 1964 സെന്റിനറി ഇന്റർനാഷണൽ സ്റ്റാന്പ് എക്സിബിഷൻ (സിപെക്സ്), 1965 ൽ ലണ്ടൻ, ടൊറന്റോയിലെ കനേഡിയൻ ഫിലാറ്റലിക് എക്സിബി ഷനിൽ എന്നിവയിൽ സ്റ്റാന്പ് പ്രദർശിപ്പിച്ചു.
സ്റ്റാന്പ് കൈക്കലാക്കാൻ രാജശ്രമങ്ങളും
ഒരിക്കൽ പുറത്തിറക്കിയ ബ്രിട്ടീഷ് ഗയാനയുടെ സ്റ്റാന്പ് കൈക്കലാക്കാൻ 1925-ൽ അന്നത്തെ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് അഞ്ചാമനും രഹസ്യമായി പ്രതിനിധിയെ അയച്ചിരുന്നു. എന്നാൽ പാരീസിൽ നടന്ന ലേലത്തിൽ ആ സ്റ്റാന്പ് സ്വന്തമാക്കാൻ രാജാവിനു കഴിഞ്ഞില്ല. ആർതർ ഹിന്റ് എന്ന പ്രഭുവിനാണ് സ്റ്റാന്പ് സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായത്. വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിലെ രാജ്ഞിയും തന്റെ ആൽബം അലങ്കരിക്കാൻ ബ്രിട്ടീഷ് ഗയാനയുടെ സ്റ്റാന്പ് കൂടി കൈക്കലാക്കാൻ ശ്രമം നടത്തി. പക്ഷേ, അതു നേടിയെടുക്കാൻ രാജ്ഞിക്കും കഴിഞ്ഞില്ല.
ഒരു അപരൻ
സ്റ്റാന്പ് കത്തിച്ച് സ്റ്റാന്പ് അമൂല്യമാക്കുക എന്ന ഒരു കഥയും ബ്രിട്ടീഷ് ഗയാനാ സ്റ്റാന്പിന ്പറയനുണ്ട്.1925ൽ പാരീസിൽ ലേലം ചെയ്യപ്പെട്ട ഈ അപൂർവ്വ സ്റ്റാന്പ് ന്യൂയോർക്കിലെ ലക്ഷപ്രഭുവായ ആർതർ ഹിന്റ് ലേലത്തിൽ വാങ്ങി. അധികം കഴിയും മുന്‍പേ അതേ രൂപമുള്ള മറ്റൊരു സ്റ്റാന്പുമായി ഒരാൾ ഹിന്റിനെ തേടിയെത്തി. ഹിന്റ് സ്റ്റാന്പ് വാങ്ങി തിരിച്ചും മറിച്ചും നോക്കി. ബ്രിട്ടീഷ് ഗയാനയുടെ അതേ സ്റ്റാന്പുതന്നെ..! ഹിന്റ് ഒന്നു നടുങ്ങി. ആ സ്റ്റാന്പ് പുറത്തുപോയാൽ തന്റെ സ്റ്റാന്പിന്റെ മഹത്ത്വം നഷ്ടപ്പെടുമെന്നറിയാവുന്ന പ്രഭു അധികമാലോചിക്കാതെ ചോദിച്ച വില നൽകി സ്റ്റാന്പ് കൈക്കലാക്കി. പിന്നീട് അത് കത്തിച്ചു കളയുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷ് ഗയാനയുടെ ഈ സ്റ്റാന്പ് പിന്നേയും ഒറ്റയാനായി.
സ്റ്റാന്പിന്റെ ഘടന
ഇങ്ങനെയൊക്കെയാണെങ്കിലും ഈ സ്റ്റാന്പ് കാണാൻ നല്ല സുമുഖനാണ് എന്നാണ് ധരിച്ചതെങ്കിൽ അതിന്റെ ഭംഗിയെക്കുറിച്ചു കേട്ടോളൂ. മജന്ത പേപ്പറിൽ കറുത്ത നിറത്തിലാണ് സ്റ്റാന്പ് അച്ചടിച്ചിരിക്കുന്നത്. സ്റ്റാന്പിൽ ഗയാന എന്ന കോളനിയുടെ ലാറ്റിൻ മുദ്രാവാക്യം " ഡാമസ് പെറ്റിമസ് ക്യൂ വിസിസിം' (ഞങ്ങൾ നൽകുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു) എന്നു കുറിച്ചിട്ടുണ്ട്.
നടുവിൽ യാത്രചെയ്യുന്ന ഒരു കപ്പൽ. നാല് നേർത്ത വരകൾ കപ്പലിനെ ഫ്രെയിം ചെയ്യുന്നു. ചെറിയ കറുത്ത അപ്പർ കേസ് ലെറ്ററിംഗിലെ സ്റ്റാന്പിന്റെ ഇഷ്യുവും മൂല്യവും ഫ്രെയിമിനെ ചുറ്റിപ്പറ്റിയാണ്. ഇപ്പോൾ ഇതിന്റെ മാതൃകയിൽ ലോകത്തുതന്നെ ഈ ഒരെണ്ണമേ നിലവിലുള്ളൂ. ബ്രിട്ടനിലെ റോയൽ ഫിലാറ്റലിക് ശേഖരത്തിൽ പ്രതിനിധീകരിക്കാത്ത ഒരേയൊരു പ്രധാന തപാൽ സ്റ്റാന്പുകൂടിയാണ് ഇത്.
തുടരുന്ന ചരിത്രം
ഗയാനാ സ്റ്റാന്പിന്റെ കഥ ഇവിടെയും തീരുന്നില്ല. വർഷങ്ങൾക്കു മുന്‍പ് ഒരു കോടിയിലേറെ രൂപകൊടുത്ത് ആ സ്റ്റാന്പ് വാങ്ങിയയാൾ തീർച്ചയായും ഒരു ബുദ്ധിമാനാണ്. അവസാനമായി 2014 ജൂണ്‍ 17 നാണ് 94,80,000 ഡോളറിന് ഗയാനാ സ്റ്റാന്പ് വിൽപ്പന നടന്നത്. ലണ്ടനിലെ റോയൽ ഫിലാറ്റലിക് സൊസൈറ്റിയുടെ വിദഗ്ധ സമിതി നൽകിയ രണ്ട് "യഥാർഥ' സർട്ടിഫിക്കറ്റുകളോടൊപ്പം ഇന്നും ലോകത്ത് ഒരേയൊരെണ്ണമായി നിലകൊള്ളുകയാണ്, ഈ ഒറ്റയാൻ.
ഇനി പത്രം വായിക്കുന്പോൾ, ചാനലുകൾ വീക്ഷിക്കുന്പോൾ, ഇന്റർനെറ്റിൽ വാർത്തകൾ ചികയുന്പോൾ, സോഷ്യൽ മീഡിയകളിലെ ഗ്രൂപ്പുകളിൽ ചർച്ചകൾ കാണുന്പോൾ, സ്റ്റാന്പുമായി ബന്ധപ്പെട്ട വാർത്തകൾ കാണുന്പോൾ ശ്രദ്ധിച്ചാളൂ, ലോകത്തുതന്നെ ഒറ്റയാനായ ബ്രിട്ടീഷ് ഗയാനാ സ്റ്റാന്പ് ഒരുപക്ഷേ, വീണ്ടും ചൂടൻ വാർത്തകൾക്കു കളമൊരുക്കിയേക്കാം...
ഗിഫു മേലാറ്റൂർ