പാപ്പുക്കുട്ടി ഭാഗവതർ- മലയാള സംഗീത നാടകത്തിന്‍റെ പാഠപുസ്തകം
ഈയിടെ അന്തരിച്ച
പാപ്പുക്കുട്ടി ഭാഗവതരെ
പ്രശസ്ത നാടകകൃത്തായ
ശ്രീമൂലനഗരം മോഹൻ അനുസ്മരിക്കുന്നു


മലയാള നാടകവേദിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മഹാനായ കലാകാരനാണ് ഈയിടെ അന്തരിച്ച പാപ്പുക്കുട്ടി ഭാഗവതർ. പതിനയ്യായിരത്തിലധികം വേദികളിൽ നാടകനടനായും അദ്ദേഹം വേഷമിട്ടു. നടൻ, ഗായകൻ, കഥാപ്രസംഗകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ കേരളത്തിൽ മറ്റൊരാൾക്കും കൈവരിക്കാനായിട്ടില്ല. 1913 മാർച്ച് 29-ന് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ ജനിച്ച്, 2020 ജൂണ്‍ 22-ന്, 107-ാം വയസിൽ അന്തരിച്ച സുദീർഘമായ ജീവിതസപര്യയുടെ ഉടമയായിരുന്നു പാപ്പുക്കുട്ടി ഭാഗവതർ.

കേരളംകണ്ട ഏറ്റവും പ്രശസ്തരായ ചവിട്ടുനാടക ആശാന്മാരിൽ ഒരാളായ മൈക്കിളാശാനായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. പിതാവിന്‍റെ കലാപാരന്പര്യം ബാല്യത്തിൽത്തന്നെ കരഗതമാക്കിയ പാപ്പുക്കുട്ടി ഏഴാം വയസിലാണ് വേദമണി എന്ന സംഗീത നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. സംഗീത നാടകത്തിന്‍റെ പ്രത്യേകത അനുസരിച്ച് പാടാൻ കഴിവുള്ളവർക്കു മാത്രമേ അഭിനയിക്കാൻ കഴിയുമായിരുന്നുള്ളൂ. നല്ല ഗായകനായിരുന്ന പാപ്പുക്കുട്ടി ഏഴാംവയസിൽത്തന്നെ പാട്ടുപാടിയാണ് അഭിനയവും തുടങ്ങുന്നത്. പാടിയും കൊട്ടിയും അഭിനയിക്കുന്ന സംഗീത നാടക ശൈലിക്ക് ‘തൗരുത്രിക ശൈലി’ എന്നാണ് നാടകകാരന്മാർ വിളിക്കുന്നത്.

തുടർന്ന് നിരവധി നാടകങ്ങളിൽ വേഷമിട്ടെങ്കിലും പ്രശസ്തനായ വി.എസ്. ആൻഡ്രൂസ്, ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ എന്നിവരുടെ കൂട്ടുകെട്ടിൽപിറന്ന ബൈബിൾ നാടകങ്ങളിലാണ് പാപ്പുക്കുട്ടിയുടെ പ്രതിഭ വിളങ്ങിയത്. ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്‍റെ വൈദഗ്ധ്യത്തിൽ പിറവികൊണ്ട അത്ഭുത നാടകമായ മിശിഹാചരിത്രത്തിൽ തന്‍റെ പതിനേഴാം വയസിൽ പാപ്പുക്കുട്ടിയും ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്‍റെ പിതാവായ അഗസ്റ്റിൻ ജോസഫും മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തോടൊപ്പം അഭിനയിച്ചവർ കേരളംകണ്ട അദ്ഭുത പ്രതിഭകൾതന്നെയാണ്. തിക്കുറിശി സുകുമാരൻനായർ, മാവേലിക്കര പൊന്നമ്മ, പി.കെ. വേണുക്കുട്ടൻനായർ തുടങ്ങി നാലു തലമുറകളുടെ രംഗവേദികളെ ജീവൻകൊടുത്ത് കൊഴുപ്പിച്ചുണർത്തിയതിൽ പാപ്പുക്കുട്ടി ഭാഗവതർ ഒന്നാംസ്ഥാനത്താണ്.

അപൂർവഗായകൻ - കേരള സൈഗാൾ

2010-ൽ 95-ാം വയസിൽ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിൽ പല്ലവി പാടി മലയാള സംഗീത ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം ഇരുപതിലേറെ സിനിമകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

പ്രസന്ന, ആശാചക്രം, കറുത്ത കൈ, അസുരവിത്ത്, ഗുരുവായൂരപ്പൻ, വിലക്കുറഞ്ഞ മനുഷ്യൻ തുടങ്ങിയ ഇരുപത്തിയഞ്ചോളം സിനിമകളിൽ അദ്ദേഹം ചെറുതും വലുതുമായ വേഷങ്ങളവതരിപ്പിച്ചു. ‘കറുത്തകൈ’യിൽ യേശുദാസിനൊപ്പം ആലപിച്ച ‘കള്ളനെ വഴിയിൽ കിട്ടും കണ്ടാലുടനെ തട്ടും’ എന്ന ഹാസ്യഗാനം ഒരുകാലത്ത് സൂപ്പർഹിറ്റ് ആയിരുന്നു.

ജീവിതം മുഴുവൻ മലയാള സംഗീത നാടക ലോകത്തിനും പിന്നീടു സാമൂഹ്യ നാടകവേദിക്കും സമർപ്പിച്ച അതുല്യ പ്രതിഭയായ പാപ്പുക്കുട്ടി ഭാഗവതർക്ക് 1991-ൽ തന്‍റെ എഴുപത്തെട്ടാം വയസിലാണ് സംഗീകനാടക അക്കാദമിയുടെ അവാർഡ് ലഭിക്കുന്നത്. ഇന്ത്യ കണ്ട പ്രശസ്ത ഗായകനായ സൈഗാളിന്‍റെ ‘സോജാ രാജകുമാരി’ എന്ന ഗാനം നൂറുകണക്കിനു വേദികളിൽ ആലപിച്ച് ‘കേരളസൈഗാൾ’ എന്ന വിശേഷണത്തിന് അദ്ദേഹം ഉടമയായി. 92-ാം വയസിൽ സൂര്യകൃഷ്ണമൂർത്തിയുടെ സൂര്യഫെസ്റ്റിവൽ വേദിയിൽ ശാസ്ത്രീയ സംഗീത കച്ചേരി നടത്തി പാപ്പുക്കുട്ടി ഭാഗവതർ ലോകസംഗീതത്തെ അദ്ഭുതപ്പെടുത്തി.

കഥാപ്രസംഗപ്രതിഭ

നല്ല കാഥികനായിരുന്നു പാപ്പുക്കുട്ടി. മുട്ടത്തുവർക്കിയുടെ പാടാത്തപൈങ്കിളി എന്ന നോവലിനെ അധികരിച്ച് അദ്ദേഹം ഒരുക്കിയ കഥാപ്രസംഗം എണ്ണമറ്റ വേദികളിൽ ആസ്വാദകരുടെ കൈയടി നേടി. കഥാപ്രസംഗകനുവേണ്ട അഭിനയം, പ്രസംഗം, സംഗീതം തുടങ്ങിയ എല്ലാ കഴിവുകളും ഒത്തിണങ്ങിയ പ്രതിഭയായിരുന്നിട്ടും നാടകത്തോടുള്ള അദമ്യമായ അഭിനിവേശംമൂലം കഥാപ്രസംഗത്തിൽ അധികകാലം അദ്ദേഹം ചെലവഴിച്ചില്ല.

തിക്കുറിശിയുടെ ‘മായ’ എന്ന നാടകത്തിൽ നായകനായ പാപ്പുക്കുട്ടി പിന്നീട് പതിനയ്യായിരത്തിലധികം വേദികളിലാണ് മുഖത്തുചായംപൂശി അഭിനയിച്ചത്. 1905 മുതൽ 1950 വരെ തുടർന്ന സംഗീത നാടക പാരന്പര്യത്തിന്‍റെ അവസാനത്തെ അഭിനേതാവാണ് ഇപ്പോൾ വേദിവിട്ടൊ ഴിയുന്നത്.

അവാർഡുകളുടെ രാഷ്ട്രീയം

അവാർഡുകൾക്കും അംഗീകാരങ്ങൾക്കും പുറകേ പോകാൻ തനിക്കു സമയമില്ല എന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ മലയാള കലാലോകത്ത് അവാർഡുകളും അംഗീകാരങ്ങളും പലപ്പോഴും ജഡ്ജിംഗ് കമ്മിറ്റിയുടെ രാഷ്ട്രീയ-സമുദായബോധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു എന്നത് ഒരു നഗ്നസത്യമാണ്. പാപ്പുക്കുട്ടി ഭാഗവതർക്ക് 91-ാം വയസിൽ അവാർഡിനായി ഞങ്ങൾ ശിപാർശ ചെയ്തപ്പോൾ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ളവർതന്നെ അക്കാഡമി അംഗങ്ങളിൽ വിരളമായിരുന്നു.

ചരിത്രത്തോടൊപ്പം നടന്ന നടൻ

ഒരു നൂറ്റാണ്ടിനൊപ്പം, നാലു തലമുറകൾക്കൊപ്പം മലയാള സംഗീത നാടക ചരിത്രത്തെ നയിച്ച മഹാപ്രതിഭയാണ് പാപ്പുക്കുട്ടി ഭാഗവതർ. അദ്ദേഹത്തെപ്പോലെ, മറ്റൊരാളില്ല, ഉണ്ടാവുകയുമില്ല. വിളക്കിന്‍റെ വെളിച്ചത്തിൽ നാടകം കളിച്ചിരുന്ന ആദ്യകാലംമുതൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ, സിനിമയെക്കാൾ വിസ്മയിപ്പിക്കുന്ന നാടകവേദികളിലും പാപ്പുക്കുട്ടി ഭാഗവതർ തന്‍റെ പ്രതിഭ പ്രകടിപ്പിച്ചു. ചവിട്ടുഹർമോണിയം ഉള്ളകാലത്ത് നാടകവേദിയുടെ മുന്നിൽവന്നുനിന്ന് തൊണ്ട പൊട്ടി പാടുന്ന അവതാരകരുടെ കാലംമുതൽ പശ്ചാത്തലസംഗീതത്തിന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായം ലഭിക്കുന്ന ഇക്കാലംവരെ, അദ്ദേഹം വിസ്മയകരമായി ഗാനങ്ങളാലപിച്ചു. 95-ാം വയസിൽ മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ ‘എന്‍റടുക്കൽ വന്നടുക്കും പെന്പിറന്നോളേ’ എന്ന സൂപ്പർഹിറ്റ് ഗാനം എത്ര അനായാസമായിട്ടാണ് അദ്ദേഹം പാടിയത്. 104-ാമത്തെ വയസിൽ മുഹമ്മദ് റാഫിയുടെ ‘യേ ദുനിയാ കേ റഹ്മാൻ’ എന്ന പാട്ട് ഒരു യുവഗായകനെപ്പോലെ, അണുവിട തെറ്റാതെ ഹൈ പിച്ചിൽ അദ്ദേഹം ആലപിച്ചത് സദസിനെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്തു.

പാപ്പുക്കുട്ടി - പഞ്ഞിപോലൊരു മനുഷ്യൻ

107 വയസുവരെ ഈ കലാകാരൻ ജീവിച്ചിരുന്നത് എങ്ങനെ? ചില കലാകാരന്മാർക്കെങ്കിലും ഉള്ളതായി പറയപ്പെടുന്ന ദുശീലങ്ങളൊന്നും ഭാഗവതരുടെ പരിസരത്തുപോലും വന്നിരുന്നില്ല. മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ദുശീലങ്ങളോ അദ്ദേഹത്തെ തൊട്ടുതീണ്ടിയിരുന്നില്ല. രോഗിയായി അദ്ദേഹം കിടന്നിട്ടേയില്ല. കഴിഞ്ഞ ജൂണ്‍ 22-ന് ഉച്ചയ്ക്ക് ഉൗണുകഴിഞ്ഞു കിടന്നു. നാലുമണിക്ക് കാപ്പികുടിക്കാൻ വിളിച്ചപ്പോൾ മരിച്ചുകിടക്കുകയായിരുന്നു. കൊതിപ്പിക്കുന്ന മരണം എന്നാണ് മകൾ സെൽമ, തിരക്കഥാകൃത്ത് ജോൺ പോളിനെ വിളിച്ചു പറഞ്ഞത്. ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ഈശ്വരാനുഗ്രഹമാണ് ശാന്തമായ മരണം.

ഭാര്യ ബേബി 2017-ൽ മരിച്ചു. മക്കൾ സെൽമ ജോർജ്, പ്രശസ്ത സിനിമാതാരം മോഹൻ ജോസ്, സാബു ജോസ്. പ്രശസ്ത സിനിമാ സംവിധായകനായ കെ.ജി. ജോർജാണ് മരുമകൻ.

അഭിനയത്തിലും സംഗീതത്തിലും മാത്രമല്ല, വിശ്വാസജീവിതത്തിലും സന്മാർഗ ജീവിതത്തിലും പാപ്പുക്കുട്ടി ഭാഗവതർ വരാനിരിക്കുന്ന തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്. മലയാള നാടകനടന്മാരിൽ പ്രതിഭാശാലികളിൽ ഒരാളായാണ് എന്‍റെ ജ്യേഷ്ഠൻ, അന്തരിച്ച ശ്രീമൂലനഗരം വിജയൻ ഉൾപ്പെടുന്ന തലമുറ പാപ്പുക്കുട്ടി ഭാഗവതരെ കാണുന്നത്. കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്താൻ അപൂർവസിദ്ധി ആർജിച്ചെടുത്ത നടനായിരുന്നു അദ്ദേഹം. ഒരിക്കൽ സംഭാഷണമധ്യേ ഞാൻ ചോദിച്ചു: ഏതു നാടകമാണ് ഇന്നോളം അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം. മറുപടി എന്നെ അദ്്ഭുതപ്പെടുത്തി.

‘ഒരു നടനെ സംബന്ധിച്ച് എല്ലാ നാടകത്തിൽനിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. അതുകൊണ്ട്, ഞാനഭിനയിച്ച എല്ലാ നാടകങ്ങളും എനിക്കിഷ്ടമാണ്.’ മലയാള നാടകവേദിയെ സ്നേഹിക്കുന്നവർ ഇവിടെ ഇതുപോലെ ഒരു അപൂർവ ജന്മമുണ്ടായിരുന്നെന്നും ആ ജന്മത്തെ പിന്തുടരണമെന്നുമുള്ള അഭിപ്രായമാണ് എനിക്കുള്ളത്. അദ്ദേഹത്തിന്‍റെ ധന്യസ്മരണകൾക്കു മുന്പിൽ കലാകേരളത്തിന്‍റെ ഹൃദയാഞ്ജലി.