സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴിൽ സാധ്യതകൾ ഉണ്ടാക്കികൊടുക്കുകയായിരുന്നു ക്ലബിന്റെ ആദ്യ സംരംഭം.
1981.
കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കൊടുന്പിടി എന്ന കൊച്ചുഗ്രാമത്തിലെ മുപ്പതോളം യുവാക്കൾ ചേർന്ന് അവരുടെ വിനോദത്തിനും നേരംപോക്കിനും വേണ്ടി ഒരു ക്ലബ് രൂപികരിച്ചു. സന്ധ്യാ സ്പോർട്ടിംഗ് ക്ലബ് എന്നായിരുന്നു അവർ അതിനു നൽകിയ പേര്. പ്രധാനമായും ക്ലബിൽ ദിവസേന നടന്നിരുന്നത് ചെസുകളിയും കാരംസുകളിയുമായിരുന്നു. പിന്നെ ഓണാഘോഷവും വർഷത്തിലൊരിക്കലുള്ള വിനോദയാത്രയും. ഇതൊക്കെതന്നെയായിരുന്നു ആ യുവാക്കൾ ക്ലബുകൊണ്ട് ലക്ഷ്യം വച്ചതും.
സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത അവരെ മാറ്റി ചിന്തിപ്പിക്കാൻ തുടങ്ങി. ഈ ചിന്ത വലിയൊരു മാറ്റത്തിലേക്കു നയിച്ചു. ഒരു കടമുറിയിൽ നിന്ന് തുടങ്ങിയ സന്ധ്യാ സ്പോർട്ടിംഗ് ക്ലബ് ഇന്ന് വളർന്ന് പന്തലിച്ച് കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 106 പഞ്ചായത്തുകളിലായി 106 ബ്രാഞ്ചുകളും 6000ൽ പരം ഗ്രൂപ്പുകളും ഒരു ലക്ഷം അംഗങ്ങളുമുള്ള സന്ധ്യ ഡവലപ്മെന്റ് സൊസൈറ്റി വിസിബ് സ്വാശ്രയസംഘം എന്ന പേരിൽ മഹാപ്രസ്ഥാനമായി മാറുകയായിരുന്നു.
സന്ധ്യാ ക്ലബിന്റെ ആദ്യകാലം
ഏതൊരു ക്ലബിന്റെയും തുടക്കത്തിലെപ്പോലെ ഓണാഘോഷ പരിപാടികൾ, പഠനയാത്ര, വോളിബോൾ ടൂർണമെന്റുകൾ, യുവജനമേളകൾ, കൃഷിമേളകൾ തുടങ്ങിയവ സംഘടിപ്പിക്കലായിരുന്നു സന്ധ്യയും ചെയ്തിരുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് സഹായമായി ട്യൂഷനുകൾ സംഘടിപ്പിച്ചാണ് ക്ലബ് മാറ്റങ്ങളുടെ പാതയിലേക്ക് നീങ്ങിയത്.
1985ൽ യുവജനങ്ങളുടെ വിഭവശേഷിയും കഴിവുകളും കടനാട് പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിലേക്ക് തിരിച്ചുകൊണ്ടുള്ള ഒരു പുനർക്രമീകരണത്തോടെ ക്ലബ് പ്രവർത്തിക്കാൻ തുടങ്ങി. സ്ത്രീകളുടെ ഉന്നമനത്തിനായി വനിതാവേദി, പരിസര സംരക്ഷണത്തിനായി ഫോറസ്ട്രി ക്ലബ്, കുട്ടികളുടെ കഴിവുകൾ വളർത്താൻ ചിൽഡ്രൻസ് ഫോറം, സാക്ഷരതാ പ്രവർത്തനങ്ങൾക്കായി സ്കൂൾ ഓഫ് സന്ധ്യ, സാമൂഹ്യ പ്രശ്നങ്ങൾ നേരിടുന്നതിന് പീപ്പിൾസ് ഫോറം, യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബസ് പാസഞ്ചേഴ്സ് ഫോറവും രൂപികരിച്ചു.
ചുരുക്കി പറഞ്ഞാൽ ഗ്രാമത്തിന്റെ എല്ലാ മേഖലകളിലും ക്ലബിന്റെ സഹായം വ്യാപിപ്പിച്ചു. ക്ലബിന്റെ ആദ്യകാല നേട്ടങ്ങളിൽ എടുത്ത് പറയേണ്ടത് ഗ്രാമത്തിൽ ഒരു അങ്കണവാടി സ്ഥാപിക്കാൻ കഴിഞ്ഞുവെന്നതാണ്. കിണറുകൾ കുഴിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതും വെയിറ്റിംഗ് ഷെഡുകൾ നിർമ്മിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ കഴിഞ്ഞതും മറ്റ് പ്രധാന നേട്ടങ്ങളാണ്.
ടെക്നോളജികൾ വാഴുന്ന ഈ കാലഘട്ടത്തിൽ ഇതൊക്കെ കേൾക്കുന്പോൾ നമ്മുക്ക് നിസാരമായി തോന്നാമെങ്കിലും 80കളിൽ ഇതൊക്കെ ഒരു ഗ്രാമത്തിന്റെ വികസന സ്വപ്നങ്ങളായിരുന്നു.
സ്ത്രീകൾക്കുവേണ്ടി വിസിബ് പിറക്കുന്നു
മദ്യപാനികളും ധൂർത്തടിച്ച് നടക്കുന്നവരുമായ ഭർത്താക്കൻമാരുള്ള പല കുടുംബങ്ങളും വഴിയാധാരമാകുന്നത് കണ്ടാണ് സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കായും എന്തെങ്കിലും ചെയ്യണമെന്ന് സന്ധ്യാക്ലബ് തീരുമാനിക്കുന്നത്. സ്ത്രീകളെ സംഘടിപ്പിച്ച് സ്വയംതൊഴിൽ സാധ്യതകൾ ഉണ്ടാക്കികൊടുക്കുകയായിരുന്നു ക്ലബിന്റെ ആദ്യ സംരംഭം. കാർഷിക നേഴ്സറി, വനിതാ കാന്റീൻ, സോപ്പ് യൂണിറ്റ്, ടെയ്ലറിംഗ് സെന്റർ, റെഡിമെയ്ഡ് യൂണിറ്റ് എന്നിവ പ്രവർത്തനം ആരംഭിച്ചു.
1996ൽ വിസിബ് (വികാസ് ക്രെഡിറ്റ് ആൻഡ് ഇൻഫോർമൽ ബാങ്കിംഗ്) സ്വാശ്രയസംഘങ്ങൾ ആരംഭിച്ച് മൈക്രോഫിനാൻസ് രംഗത്തേക്ക് ചുവടുവയ്ച്ചു. ഇന്ന് ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ വനിതാ സ്വാശ്രയസംഘങ്ങൾ രൂപീകരിച്ച സന്നദ്ധസംഘടനയായി സന്ധ്യ മാറി.
ഏറ്റവും ഗുണമേന്മയുള്ള അസംസ്കൃത പദാർത്ഥങ്ങൾ ഉപയോഗിച്ച് വീട്ടമ്മമാർ തന്നെ ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണ് വിസിബിന് ഉള്ളത്. ഒരു വീട്ടിലേക്കുവേണ്ട എല്ലാ ഉത്പന്നങ്ങളും വീട്ടമ്മമാർ തന്നെ വിസിബിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ഉത്പന്നങ്ങൾ കടകൾ വഴിയല്ല വിറ്റഴിക്കുന്നത്. വിസിബിന്റെ ഒാരോ ബ്രാഞ്ചിലും ഉത്പന്നങ്ങൾ എത്തിച്ച് അംഗങ്ങളായ വനിതകൾ വഴിയാണ് അവ ജനങ്ങളിൽ എത്തിക്കുന്നത്. വിസിബ് ഹോംലി ഉത്പന്നങ്ങൾ എന്ന പേരിൽ 130 ഉത്പന്നങ്ങളാണ് പരസ്യത്തിന്റെ പിൻബലമില്ലാതെ 24 വർഷമായി വിറ്റഴിക്കുന്നത്.
വിസിബ് എന്ന വൃക്ഷം
2001ൽ സന്ധ്യാ സ്പോർട്ടിംഗ് ക്ലബിന്റെ പേര് സന്ധ്യാ ഡവലപ്മെന്റ് സൊസൈറ്റിയെന്നാക്കി മാറ്റി. ഇന്ന് സന്ധ്യാ ഡവലപ്മെന്റ് സൊസൈറ്റിയും വിസിബും ചേർന്ന് രോഗത്താൽ ദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പാലീയേറ്റീവ് ഹോം കെയർ യൂണിറ്റും രണ്ട് ആംബുലൻസ് സർവീസും നടത്തുന്നുണ്ട്. ആരോഗ്യപരിരക്ഷയ്ക്കായി മൈക്രോ ഇൻഷ്വറൻസുമുണ്ട്.
ഇവയ്ക്ക് പുറമേ ശുദ്ധമായ ഒൗഷധച്ചെടികളും എണ്ണയും ഉപയോഗിച്ച് പരന്പരാഗത രീതിയിൽ യന്ത്രസഹായം കൂടാതെ കൈകൊണ്ട് നിർമ്മിക്കുന്ന വിസിബ് ഹെർബൽ പ്രോജക്റ്റും ഹോംലി ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുന്നു. ബേക്കറി ഉത്പന്നങ്ങളുടെ നിർമ്മാണം, ടൂറിസ്റ്റ് വാഹന സർവീസ്, സ്റ്റേജ് ഡെക്കറേഷൻ യൂണിറ്റ്, പശു വളർത്തൽ കേന്ദ്രം തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. 1000 പേരാണ് ഇതിന് പിന്നില് സേവനം ചെയ്യുന്നത്. അതിൽ കൂടുതലും വനിതകളാണ്. ആറുലക്ഷം ഉപഭോക്താക്കളാണ് നിലവിൽ വിസിബിനുള്ളത്.
പുതിയ ചുവടുവയ്പ്
അടുത്തവർഷം കാൽനൂറ്റാണ്ട് തികയുന്ന വിസിബ് എന്ന മഹാപ്രസ്ഥാനം പുതിയൊരു മാറ്റത്തിന് ചുവിടുവച്ചിരിക്കുകയാണ്. കമ്യൂണിറ്റി സൗഹൃദ മാർക്കറ്റിംഗ് വഴി കേരളത്തിലെ എല്ലാ ജില്ലകളിലും വിസിബിന്റെ ശുദ്ധമായ ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി പല ജില്ലകളിലും ബ്രാഞ്ചുകൾ തുറന്നു കഴിഞ്ഞു.
കൊറോണ സമസ്ത മേഖലകളെയും തകർത്തപ്പോൾ വിസിബ് ഇതിനെ അതിജീവിച്ചു. മറ്റ് മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ വിറ്റുവരവാണ് ലോക്ക് ഡൗണ് കാലത്ത് വിസിബിന് നേടാനായത്. കേരള സർക്കാരുമായി സഹകരിച്ച് സപ്ലൈകോ പോലുള്ള സ്ഥാപനങ്ങൾ വഴി ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കാനായതാണ് ഈ വളർച്ചയ്ക്കു പിന്നിൽ. ഇതിനു പിന്നാലെയാണ് 14 ജില്ലകളിലും ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.
നാലു നിലകളിലായിയുള്ള പുതിയ ഓഫീസ് കെട്ടിടവും ഭക്ഷ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പാക്കാനുള്ള പുതിയ ഫാക്ടറിക്കു വേണ്ട സ്ഥലമെടുപ്പും എല്ലാം വിസിബ് എന്ന മഹാപ്രസ്ഥാനത്തെ കൂടുതൽ ശോഭപൂരിതമാക്കുന്നു. അർപ്പണ ബോധത്തോടെ സ്വാർഥതാത്പര്യമില്ലാതെ അക്ഷീണം പരിശ്രമിക്കുന്നവരുടെ ടീം വർക്കാണ് കേരളം മുഴുവൻ പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ കരുത്ത്.
അരുണ് ടോം