ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്ത്, തിരുവിതാംകൂറും മലബാറുമെല്ലാം ചേരുന്ന ഐക്യകേരളത്തെ സ്വപ്നം കാണുകയും അതേപ്പറ്റി ഉറക്കെ പാടുകയും ചെയ്ത ക്രാന്തദർശികളുടെ കേരളകവിതകൾ..
കാലത്തിനു മുന്പേ കാണുന്നവരാണ് കവികൾ. അതിനാൽ കവികൾ ക്രാന്തദർശികളായി എണ്ണപ്പെടുന്നു. അത്തരം ചില കവികളുടെ കേരളകവിതകളിലൂടെയുള്ള ഒരു സഞ്ചാരം കൗതുകകരവും വിജ്ഞാനപ്രദവുമായിരിക്കും.
കേരളപ്പിറവിക്കു മുന്പ് കേരളനാടിനെക്കുറിച്ച് കവിതയെഴുതുന്നതിലെ വിപ്ലവാത്മകതയും സാഹസികതയും ആദരിക്കപ്പെടേണ്ടതുതന്നെ. കേരളം എന്നുള്ള ആശയം തന്നെ പൂർണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്ത്, തിരുവിതാംകൂറും മലബാറുമെല്ലാം ചേരുന്ന ഐക്യകേരളത്തെ സ്വപ്നം കാണുകയും അതേപ്പറ്റി ഉറക്കെ പാടുകയും ചെയ്ത കവികളല്ലേ യഥാർഥത്തിൽ മലയാളത്തിന്റെ മഹാകവികൾ? അവരുടെ സ്വപ്നങ്ങളാണല്ലോ 1956-ൽ സഫലീകൃതമായത്!
ഇക്കൂട്ടരിൽ പ്രഥമ ഗണനീയൻ "കേരളം വളരുന്നു’ എന്ന കൃതിയുടെ കർത്താവായ പാലാ നാരായണൻനായർ തന്നെ. 1948-ൽ മൂവാറ്റുപുഴ ശാന്താപ്രസ്സിൽ അച്ചടിച്ച "കേരളം’ എന്ന കവിത സവിശേഷശ്രദ്ധയർഹിക്കുന്നതാണ്. അഞ്ചുഭാഗങ്ങളുള്ള ഈ കവിതയിലെ ആദ്യഭാഗത്ത് കേരളത്തിന്റെ ഭൂമിശാസ്ത്രവും അതിന്റെ പ്രത്യേകതകളുമാണ് പരാമർശിക്കുന്നത്.
പാരിനു പരിഭൂഷ ചാർത്തിടും
ഭാരതത്തിന്റെ ചിത്രകം
കേരളം വിളങ്ങുന്നു കോമളം
കേരവൃക്ഷകസങ്കുലം
സസ്യമേചക മേഖലാവൃതം
സഹ്യപർവതലാളിതം
പച്ച പുൽകിയ പുണ്യസൈകതം
പശ്ചിമാബ്ധി സമ്മേളിതം
മന്ദമാരുതനൃത്തകുഞ്ജകം
നന്ദനോദ്യാനപോതകം
കേരളം വിളങ്ങുന്നു കോമളം
കേവലാനന്ദകന്ദളം!
സഹ്യപർവതവും അറബിക്കടലും ലാളിക്കുന്ന പച്ചപുൽകിയ പുണ്യസൈകതമായി കവി കേരളത്തെ അവതരിപ്പിക്കുന്നു. ആറുവരികളിലൊതുങ്ങുന്ന രണ്ടാംഭാഗത്ത് കൈരളിയെന്ന തേനൂറുംഭാഷയെ പുകഴ്ത്തുന്നതു നോക്കൂ:
ഭൂവിലില്ലിതിൻ മീതെയായൊരു
ഭൂവിഭാഗവും കാണുവാൻ
വാനിലന്പിളി പോലെയുണ്ടൊരു
തേനുലാവിന ഭാഷയും
പൂനിലാവൊഴുക്കുന്നു നിത്യവു-
മീ നിലങ്ങളിൽ കൈരളി.
എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ മാതൃഭൂവേ ജയിക്കുക എന്ന സന്ദേശമുയർത്തുന്നതാണ് മൂന്നാംഭാഗം. പ്രകൃതിയും ഋതുഭേദങ്ങളും ആഘോഷങ്ങളുമൊക്കെ എപ്രകാരം കേരളത്തെ മനോഹരിയാക്കിച്ചമയ്ക്കുന്നുവെന്ന് കവി ഇവിടെ വിവരിക്കുന്നു.
മാനനീയ ഗുണോജ്ജ്വലേ മമ
മാതൃഭൂവേ ജയിക്കുക!
മംഗളക്കതിർക്കറ്റയാൽ പൊന്നിൻ-
ചിങ്ങമാസമുദിക്കവേ
***
നാകവും സ്വയം നാണമാർന്നെന്റെ
നാടിനു വഴിമാറിടും!
താരതമ്യേന ദീർഘമായ ഈ ഭാഗം വർണനാപ്രധാനവും കമനീയപദസന്പുഷ്ടവുമാണ്.
നൂതനാദർശകോമളം ഗുണോ-
പേതശീതളം കേരളം
എന്നുതുടങ്ങുന്ന നാലാംഭാഗത്ത് ശങ്കരാചാര്യരും എഴുത്തച്ഛനുമൊക്കെ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് കവി ചോദിക്കുന്നു:
സാഗരം സരിഗമ പാടുന്ന
സാരമാ മൈക്യകേരളം
നിന്നഴകിനെ വെല്ലുവാനുണ്ടോ
വിണ്ണഴകിനും വൈഭവം?
നിന്മധുരിമ കാണുവാനുണ്ടോ
കർമ്മകൗശലം കണ്ണിനും?
ശ്രീവിലാസിനി നിന്നെ വാഴ്ത്തുവാൻ
നാവിനാളുമോ പാടവം?
ഐക്യകേരളത്തിന്റെ അപദാനങ്ങൾ പാടാൻ അക്കാലത്തുതന്നെ ആവേശവും ആത്മവിശ്വാസവും കാട്ടിയ കവിയാണ് പാലാ നാരായണൻനായർ. അവസാനഖണ്ഡത്തിലാകട്ടെ, കേരളഭൂവിൽ ജീവിക്കാൻ കഴിയണമെന്ന ആശയാണ് പങ്കുവയ്ക്കുന്നത്. അനർഗളമൊഴുകുന്ന പദാവലികളിൽ പ്രകാശിതമാകുന്നത് കവിയുടെ ഉൾത്തുടിപ്പുകൾ തന്നെയാണ്. കവിതയുടെ സമാപനവരികൾ നോക്കൂ:
നന്മരതകപ്പച്ചയുമുടു-
ത്തമ്മയാം നിന്നെക്കാണണം.
നിന്മലരടി കുന്പിടാനെന്റെ
കർമ്മബന്ധവും നീളണം!
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനരൂപീകരണം നടക്കുമോ എന്നുപോലും ഉറപ്പില്ലാത്ത കാലത്താണ് ഇക്കവിത എഴുതപ്പെട്ടത് എന്നോർക്കണം. പിൽക്കാലത്ത് എഴുതിയ കേരളം വളരുന്നു എന്ന ശീർഷകത്തിലുള്ള കവിതകൾക്ക് മുന്നോടിയായി വർത്തിച്ചതും ഇതാണ്.
ചങ്ങന്പുഴ കൃഷ്ണപിള്ളയുടെ "കേരളഗീതം’ എന്ന അപൂർണ കവിതയും ഇവിടെ സ്മർത്തവ്യമാണ്. ഗ്രന്ഥലോകത്തിന്റെ ചങ്ങന്പുഴ ജന്മവാർഷികപ്പതിപ്പിൽ സന്പാദിച്ചുചേർത്തിട്ടുള്ള ഈ കവിതയുടെ ആദ്യഭാഗം കേരളമാതാവിന് അപദാനങ്ങൾ പാടുന്നതാണ്:
ജയ ജയ കേരള മാതേ, ജയ ജയ ജലധിസുതേ,
ജയ ജയ ജനചയ പൂജിതപാദേ, ജയ ജയ ശുഭചരിതേ!
ജയ ജയ ഭൃഗുസുത സുകൃത പിസാകെ, വസുധാമതിലകേ!
***
തുംഗവിഭാവിത ശൈലവിലാസിനി രഞ്ജിതശൈവലിനീ
മംഗളദായിനി, മലയജമേദിനി, ജയ ജയ ജയ ജനനീ.
രണ്ടാംഭാഗത്ത് കേരളീയരുടെ ഐക്യവും നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കവി എഴുതുന്നു:
ക്രൈസ്തവ ഹൈന്ദവ യൂദ മുഹമ്മദ മതഭേദം ചൊല്ലി
കുത്തുപിടിച്ചിടുകില്ല തൊഴുത്തിൽ കാലികൾ പോൽ ഞങ്ങൾ.
നിത്യപുരോഗതി തടവതു സർവമടിച്ചുപൊടിച്ചീടാൻ
നിസ്്തുലശക്തിയുയർത്തും ഞങ്ങടെ കൈയുകളാർ തടയും.
വയലാർ രാമവർമ്മയുടെ ഒരു ലഘുകവിതയെക്കുറിച്ചുകൂടി പറയാതെ വയ്യ. 1953 ഒക്ടോബറിൽ പ്രകാശിതമായ പതിനാലുവരികളിൽ പൂർത്തിയാകുന്ന "ഞാനഭിമാനിക്കുന്നു’ എന്ന കവിതയിൽ കേരളമൊന്നായ്ത്തീരാൻ കവി ആഗ്രഹിക്കുന്നു.
കേരളമൊന്നാവുന്ന
പൂവിളി മുഴങ്ങട്ടേ
ചാരുത ചായം പൂശു-
മത്തപ്പൂമുറ്റങ്ങളിൽ!
കേരളൈക്യത്തിൻ
ധീരഗീതികളുയരട്ടേ
മാരിവില്ലുകൾ വന്നു
ഞാണുകൾ കെട്ടും നാട്ടിൽ!
ഞാനഭിമാനിക്കുന്നു,
ഞാറ്റുവേലകളുടെ
ഗാനശൈലികൾ കേൾപ്പൂ
കേരളമൊന്നായ്ത്തീരാൻ.
ഞാനഭിമാനിക്കുന്നു,
ഭാവികേരളത്തിന്റെ-
യോണപ്പാട്ടുയരുന്ന
നാടിന്റെ ചുണ്ടായ് മാറാൻ.
അടുത്ത യുഗത്തിന്റെ ഗായകന്മാരായ്ത്തീരാൻ ഒരുമിച്ചുകൂടാമെന്ന ആഹ്വാനം വയലാർ നൽകുന്നുണ്ട്.
ഒന്നിച്ചുകൂടാം നമു-
ക്കടുത്ത മലരോണ-
ത്തി,ന്നൊരു യുഗത്തിന്റെ
ഗായകന്മാരായ്ത്തന്നെ!
കവികൾ ക്രാന്തദർശികൾ മാത്രമല്ല, നവയുഗസ്രഷ്ടാക്കളാണെന്നും അതിനുള്ള ഉൗർജം പകരുന്നവരാണെന്നും ഇക്കവികളും കവിതകളും നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈരടികളിലൂടെ ഒരു യാത്ര
ജയ ജയ ജയ ജയ ജയ ജയജനനീ
ജനനീ മാമക കേരള ധരണീ
- ബോധേശ്വരൻ
മാണ്പിയന്നു വിളങ്ങുന്നൂ
മലയാളം മനോരമം
മഹാഭാരതഭൂവിന്റെ
മണിത്തങ്കച്ചിലങ്കയായ്
- വള്ളത്തോൾ നാരായണമേനോൻ
കേരളമോ നിന്റെയോമനപ്പേർ കേൾക്കെ
കോൾമയിർ കൊള്ളുന്നെന്നുള്ളമെന്നും
- എസ്. കെ. പൊറ്റെക്കാട്
കേരളമേ, കേരളമേ, കേരളമേ, കേര-
നിരയെങ്ങും നിറയുന്നോരാരാമമേ!
- കാവാലം നാരായണപ്പണിക്കർ
നമസമൃദ്ധകേരളം നവവിബുദ്ധകേരളം
വികചവീരകേരളം വിതതവിശ്വകേരളം
- പി. കുഞ്ഞിരാമൻനായർ
ലോകമോഹനാകൃതിയാൽ
കേരളാംബ വാഴ്വൂ
പച്ചപ്പട്ടുടുപ്പുടുത്തു
സ്വച്ഛഗാത്രി നിത്യം
-സഹോദരൻ കെ. അയ്യപ്പൻ
എന്റെ നാടേ തൊഴാം നിത്യ-
വസന്തത്തിൻ വസുന്ധരേ
- സുഗതകുമാരി
പാടും പുഴകളും തോടും - മോടി
കൂടും മലരണിക്കാടും
നീളേ കുളിരൊളി തിങ്ങി - എന്റെ
കേരളമെന്തൊരു ഭംഗി
- കോലഴി ഗോപാലകൃഷ്ണൻ
ഷാജി മാലിപ്പാറ