കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നിയമം. അതിരുകളില്ലാതെ കിടക്കുന്ന ഉഷ്ണമേഖലാ പാടങ്ങളിൽ കരിന്പു വെട്ടി കെട്ടുകളാക്കി ചുമക്കുന്നവർ ആർത്തവം ഒഴിവാക്കാൻ ഗർഭപാത്രത്തെ ഒഴിവാക്കുന്നു. കരിന്പുഗ്രാമങ്ങളിൽ ഗർഭപാത്രമുള്ള സ്ത്രീകൾ വിരളം.
മാസത്തിലെ ആ ദിവസങ്ങളിൽ ജോലി മുടക്കിയാൽ കങ്കാണികളും കരാറുകാരും പിഴ ഈടാക്കും. അടുത്ത വിളവെടുപ്പിൽ തൊഴിൽ നൽകുകയുമില്ല.
മൈലുകളോളം തിങ്ങിവളരുന്ന കരിന്പിൻ പാടങ്ങൾ. രണ്ടു ഘട്ടമായുള്ള വിളവെടുപ്പുമാസങ്ങളിൽ മാസമുറ ബാധ്യതയാവാതിരിക്കാൻ ഗർഭപാത്രം നീക്കം ചെയ്തവർ മുപ്പതിനായിരത്തിനു മുകളിലാണ്. ഗർഭപാത്രമില്ലാത്ത സ്ത്രീകളുടെ നാടായിരിക്കുന്നു അവികസിതമായ ബീഡ് ഗ്രാമങ്ങൾ.
കരിന്പ് വെട്ടി ചുമന്ന് ലോറിയിൽ കയറ്റിവിടണം. ഈ ജോലിക്ക് നിയോഗിക്കപ്പെടുന്നതേറെയും പിന്നോക്ക ദളിത് വിഭാഗത്തിൽപ്പെട്ട വാൻജാരി, ബഞ്ചാറ സമുദായങ്ങളാണ്.
ഇവരേറെയും നിരക്ഷരർ. പന്ത്രണ്ടാം വയസിൽ കരിന്പുവെട്ടാനിറങ്ങും. നന്നേ ചെറിയ പ്രായത്തിൽ വിവാഹം. ഒന്നോ രണ്ടോ കുഞ്ഞുങ്ങളായാൽ ജീവിത മാർഗമായ കരിന്പുവെട്ട് നഷ്ടപ്പെടാതിരിക്കാനുള്ള പോംവഴി സ്വാഭാവികമായ ജൈവ പ്രക്രിയ ഇല്ലാതാക്കുകയെന്നതു മാത്രം. ആർത്തവം വേലയ്ക്കു തടസമാകരുതെന്നത് ബീഡിലെ കരിന്പിൻതോട്ടങ്ങളിൽ മാത്രമുള്ള ആചാരമാണ്. അതിജീവനത്തിനായി ഈ ദരിദ്രസ്ത്രീകൾ വിലപ്പെട്ട അവയവത്തെ മുറിച്ചു നീക്കാൻ നിർബന്ധിതരാകുന്നു. ഒരു കുഞ്ഞിനെക്കൂടി ആഗ്രഹിച്ചാൽ അതിനുള്ള ഇടത്തെ ചെറിയ പ്രായത്തിൽതന്നെ മുറിച്ചു മാറ്റുന്നു.
മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലകളിലാണ് വ്യാപകമായി കരിന്പ് കൃഷിയും പഞ്ചസാര ഫാക്ടറികളുമുള്ളത്. മറാത്താവാഡയിൽ ഗോദാവരിക്കരയിലെ ബീഡ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനത്തിൽ ഏറ്റവും വലിയ വരൾച്ചാ ബാധിത പ്രദേശങ്ങളിലൊന്നാണ്. കൊടുംചൂട് കരിവാളിച്ച പാടങ്ങളെ മാന്തിക്കീറുന്ന ഒക്ടോബർ, മാർച്ച് മാസങ്ങളിലാണ് കരിന്പുവെട്ട് ജോലി.
ഉംറാഡ് ജഹാഗിർ, വഞ്ചാർവാഡി, കസാരി, ഹാജിപൂർ, ഒസ്മാനാബാദ്, ഇർള ദുബ്ബ ഉൾഗ്രാമങ്ങളിലെ വിളവെടുപ്പുകാലത്തെ വരുമാനമാണ് മൂന്നര ലക്ഷത്തിലേറെ തൊഴിലാളികളുടെ ആണ്ടുവരുമാനം. അകവും പുറവും ചുട്ടുപൊള്ളുന്ന കഠിനജോലി ചെയ്യാൻ ആയിരക്കണക്കിന് കുടുംബങ്ങൾ കർണാടക അതിർത്തിയിൽനിന്നുൾപ്പെടെ കരിന്പിൻതോട്ടങ്ങളിലേക്ക് കാളവണ്ടിയിലും ട്രാക്ടറുകളിലുമായി എത്തും. മഹാരാഷ്ട്രയിലെ മൂന്നൂറിലേറെ വൻകിട പഞ്ചസാരമില്ലുകളിൽ കരിന്പ് എത്തിക്കുന്ന കരാറുകാരാണ് ദിവസക്കൂലി അടിസ്ഥാനത്തിൽ തൊഴിൽ നൽകുക.
വിവിധ ജില്ലകളിൽ നിന്ന് കുടിയേറിയവരിൽ കുറെപ്പേർ പാടങ്ങളിലെ പുറന്പോക്കുകളിൽ കൂരകൾ കെട്ടി താമസമാക്കിയിരിക്കുന്നു. കരിന്പുനടീലും വളമിടീലും ഉൾപ്പെടെ ജോലികൾ പ്രതീക്ഷിച്ചാണ് വഴിയും വെള്ളവും വെളിച്ചവുമില്ലാതെ ഇവരുടെ പാർപ്പ്.
കരിന്പുവെട്ട് മാസങ്ങൾക്കു മുൻപു തന്നെ മുക്കാഡം എന്നറിയപ്പെടുന്ന കരാറുകാർ മുൻകൂറായി ഒന്നോ ഒന്നേകാൽ ലക്ഷമോ രൂപ തൊഴിലാളിക്കും നൽകും. ദീപാവലിക്കു പിന്നാലെയാണ് പ്രധാന സീസണ് തുടങ്ങുക. പകൽച്ചൂടിൽ ഇവർ വിശ്രമമില്ലാതെ ജോലി ചെയ്യുന്പോൾ താൽക്കാലിക കുടിൽ കെട്ടിയാണ് കുട്ടികളെ പാർപ്പിക്കുക.
നിയമസഭയിലും
മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രി നിതിൻ റൗട്ട് ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതരാകുന്ന തൊഴിലാളികളുടെ ദുരവസ്ഥ കഴിഞ്ഞ വർഷം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് നിയമസഭാ ഡെപ്യൂട്ടി ചെയർപേഴ്സണും ശിവസേന നിയമസഭാംഗവുമായ ഡോ. നീലം ഗോർഖെയുടെ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റിയെ അന്വേഷണത്തിനു നിയമിച്ചു. ഏജൻസികളുടെ സഹായത്തോടെ 82,309 ഗ്രാമീണ സ്ത്രീകളിൽ നടത്തിയ സർവേയിൽ 15 വർഷത്തിനുള്ളിൽ 13,861 യുവതികൾ ബീഡിൽ ഗർഭപാത്രം നീക്കം ചെയ്തതായുള്ള റിപ്പോർട്ട് നീലം ഗോർഖെ സമിതി സർക്കാരിനു സമർപ്പിച്ചു.
ഏറെപ്പേരും ഇരുപത് വയസിനു മുൻപ് ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരായി മാറുന്നു. ആർത്തവം ജോലിക്കു തടസമാകാതിരിക്കാനാണ് ഇവരെല്ലാം ചെറിയ പ്രായത്തിൽതന്നെ ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതരായതെന്നാണ് 140 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. 25 വയസിൽ താഴെ പ്രായത്തിൽ ഗർഭപാത്രം നീക്കിയവർ ഏറെപ്പേരുണ്ട്. തൊഴിലാളികളെ ജോലിക്കെടുക്കുന്ന കരാറുകാരും ഡോക്ടർമാരും തമ്മിൽ കമ്മീഷൻ ഇടപാട് ശസ്ത്രക്രിയകൾക്കു പിന്നിലുണ്ടെന്നും സമിതി കണ്ടെത്തി. ഒരു ഗർഭപാത്രം നീക്കം ചെയ്യന്പോൾ അയ്യായിരം രൂപ കരാറുകാരന് ലഭിക്കും.
45 വയസിൽ താഴെയുള്ള മുപ്പതിനായിരം സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്തതായി മന്ത്രി നിതിൻ റൗട്ട് നിയമസഭയിൽ അടുത്തയിടെ വെളിപ്പെടുത്തിയിരുന്നു. ദേശീയ ശരാശരിയെക്കാൾ 14 ശതമാനം കൂടുതലാണിത്. അതേസമയം മഹാരാഷ്ട്ര വനിതാ കമ്മീഷന്റെ കണക്കനുസരിച്ച് ഗർഭപാത്രം നീക്കം ചെയ്യുന്നവരുടെ നിരക്ക് 36 ശതമാനമാണ്.
എതിർപ്പുയരുന്നു
മഹാരാഷ്ട്ര ആരോഗ്യ ഹക്ക് പരിഷത്, മഹിളാ കിസാൻ അധികാർ മഞ്ച്, ദി എക്കാൽ മഹിള സംഘാതന, ജൻ ആരോഗ്യ അഭിയാൻ, ഭാരതീയ മഹിളാ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ ഗുരുതരമായ മനുഷ്യാവകാശലംഘനത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വനിതാ കമ്മീഷനെയും ദേശീയ മനുഷ്യാവകാശ സംഘടനയെയും സമീപിച്ചിരിക്കുന്നു. സ്വകാര്യ ആശുപത്രികളെ കർക്കശമായി നിയന്ത്രിക്കുക, കരിന്പ് തൊഴിലാളി ബോർഡ് രൂപീകരിക്കുക, കരിന്പുപാടങ്ങളിൽ ശുചിമുറികളും ജലസൗകര്യവും ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു.
കരിന്പുവെട്ടി ചുമക്കുന്ന സ്ത്രീകൾക്ക് അവധിയും വിശ്രമവും പാടില്ലെന്ന നിലപാടുകാരാണ് കങ്കാണികളും കരാറുകാരും. ഏറിയാൽ നാലോ അഞ്ചോ മാസങ്ങളിൽ കിട്ടുന്ന തൊഴിലിന് ഇടവേളയുണ്ടാകാതിരിക്കാൻ പ്രായംമറന്നും ഗർഭപാത്രം നീക്കം ചെയ്യുകയാണ് സ്ത്രീകൾ.
കരിന്പ് വെട്ടിയൊരുക്കി കെട്ടി ചുമക്കുന്ന ജോലിയിൽ ഭാര്യയും ഭർത്താവുമുണ്ടാകും. ഇരുവരെയും പണിയിൽ ഒരു യൂണിറ്റായാണ് പരിഗണിക്കുക. ഒരു ടണ് കരിന്പ് വെട്ടിച്ചുമന്ന് ലോറിയിടത്തിൽ എത്തിച്ചാൽ 300 രൂപയാണ് കൂലി. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ കരിന്പ് ലോറിയിൽ കയറ്റിവിടണം. അധികജോലിക്ക് കൂടുതൽ വേതനം നൽകുമെന്നതിനാൽ പലരും രാത്രിയിലും ജോലി തുടരും. മൂന്നു ടണ്ണെങ്കിലും വെട്ടിയില്ലെങ്കിൽ ഭാര്യയും ഭർത്താവും ഉൾപ്പെടുന്ന ഒരു യൂണിറ്റിന് നേട്ടമില്ല.
500 രൂപ പിഴ
അതികഠിനമായ പകൽച്ചൂടും ഉഷ്ണവും സഹിച്ചുള്ള ജോലിക്കിടയിൽ മാസമുറയുടെ പേരിൽ അവധിയെടുത്താൽ ദിവസം 500 രൂപ വരെ കങ്കാണിമാർ പിഴ ഈടാക്കുമെന്നതാണ് മറ്റൊരു ക്രൂരത. അടുത്ത വർഷത്തേക്കുള്ള സാന്പത്തിക നീക്കിയിരിപ്പാണ് ഈ വരുമാനം.
മൂപ്പെത്തിയ മധുരനീര് വറ്റും മുൻപ് വേഗത്തിൽ കരിന്പ് വെട്ടിയിറക്കണം. മഴയുണ്ടാൽ മധുരം കുറയും. വേനൽ വന്നാൽ ഉണങ്ങി നീരുവറ്റും. നാവിൽ മധുരിക്കുന്ന ഓരോ തരി പഞ്ചസാരയ്ക്കും പിന്നിൽ ഹതഭാഗ്യരായ അനേകായിരം സ്ത്രീകളുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും നനവുണ്ടെന്ന് ആരും അറിയുന്നില്ല. പഞ്ചസാര ഉത്പാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ കരന്പുപാടങ്ങളിൽ തൊഴിലിന്റെ പേരിൽ ഇങ്ങനെയൊരു ക്രൂരത നിലനിൽക്കുന്നത് ലോകവും അറിയുന്നില്ല.
പണം മുൻകൂർ
ഗർഭപാത്രം മുറിച്ചുമാറ്റാൻ കരാറുകാർ പണം മുൻകൂറായി നൽകാറുണ്ടെന്നും കൂലിയിൽനിന്ന് ഇത് തിരിച്ചുപിടിക്കുമെന്നും പൂനെ ആസ്ഥാനമായ തതാപി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ബീഡ് ജില്ലയിലെ 99 സ്വകാര്യ ആശുപത്രികൾ ഇരുപത്തയ്യായിരം രൂപ നിരക്കുവെച്ച് ശസ്ത്രക്രിയ നടത്തുന്നതായി തതാപി വക്താവ് അച്യുത് ബൊർഗാവോണ്കർ പറഞ്ഞു. 85 ശതമാനം ശസ്ത്രക്രിയകളും സ്വകാര്യ ആശുപത്രികളിലാണെന്നു മാത്രമല്ല ഇതിനായി മാത്രമുള്ള താൽക്കാലിക ആശുപത്രികളും സുരക്ഷിതത്വത്തിന്റെ പേരിൽ ഇതിനായി നിർബന്ധിക്കുന്ന ഡോക്ടർമാരും ഇവിടെയുണ്ട്.
കരിന്പളങ്ങളിലേത് എക്കാലത്തും നരകതുല്യമായ ജീവിതമാണ്. തെല്ലും സ്ത്രീസൗഹൃദമല്ല തൊഴിലിടം. ശുചിമുറിയോ മറപ്പുരകളോ വെള്ളമോ പോലും വരണ്ടുകീറിയ തോട്ടങ്ങളിലൊരിടത്തുമില്ല. കരിന്പുവെട്ട് തീരുംവരെ തുറസായ ഇടങ്ങളിലാണ് ജീവിതം. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ കുട്ടികളുമായാണ് ദന്പതികൾ വേലതേടി എത്തുന്നത്.
അകലങ്ങളിലെ കുഴൽക്കിണറുകളും മലിനജലം നിറഞ്ഞ കുളങ്ങളുമാണ് കുടിവെള്ളത്തിന് ആശ്രയം. ഒരേ വസ്ത്രം മൂന്നോ നാലോ ദിവസം വരെ മാറാതെ ഉപയോഗിക്കുന്നവർ. ഒന്നോ രണ്ടോ നേരം മാത്രം പരിമിതമായ ഭക്ഷണം. വിളർച്ചയും പോഷകാഹാരക്കുറവും ഏറെപ്പേരിലും സാധാരണം- ഇവിടെ സാമൂഹിക പ്രവർത്തനം നടത്തുന്ന മലയാളികൾ ഉൾപ്പെടുന്ന സെന്റ് ആൻസ് സന്യാസിനീ സമൂഹം വ്യക്തമാക്കി.
സർക്കാർ ആശുപത്രികൾ അകാരണമായ ഗർഭപാത്രം നീക്കം ചെയ്യലിന് അനുമതി നൽകാറില്ല. അതിനാൽ സ്വകാര്യ ആശുപത്രികൾ ഇതൊരു വരുമാന മാർഗമാക്കിയിരിക്കുന്നതായി ജനകീയ ആരോഗ്യ സംരക്ഷണ സംഘടനയായ ജൻ സ്വാസ്ത്യ അഭിയാൻ ദേശീയ കണ്വീനർ അഭയ് ശുക്ല വ്യക്തമാക്കി.
സ്വഭാവിക ജൈവ പ്രക്രിയ 25 വർഷങ്ങൾക്ക് മുൻപേ അവസാനിപ്പിക്കാൻ നിർബന്ധിതമാകുന്നതോടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളെയാണ് ഇവിടത്തെ സ്ത്രീകൾ നേരിടുന്നത്. മറ്റു ജീവിതമാർഗമില്ലാത്തതിനാൽ മനസില്ലാ മനസോടെ ആഗ്രഹിക്കാത്ത കർമത്തിനുവേണ്ടി സ്വയം പാകപ്പെടുത്തപ്പെട്ട ഇരകളാണ് കരിന്പുപാടത്തെ സ്ത്രീജന്മങ്ങൾ. ഹോർമോണ് ഇംബാലൻസ്, കാൽസ്യത്തിന്റെ കുറവ്, ശരീരവേദന, അമിതഭാരം, മാനസികാരോഗ്യപ്രശ്നൾ തുടങ്ങിയവയാണ് ഇവർ നേരിടുന്നത്. വിളവെടുപ്പുകാലത്ത് ഒരു രൂപ പോലും വെറുതെ കളയാൻ ഈ തൊഴിലാളികൾക്ക് കഴിയില്ല. കാരണം വർഷം മുഴുവൻ ജീവിക്കാനുള്ള വരുമാനമാണ് നാലഞ്ചു മാസങ്ങളിലെ കരിന്പുവെട്ടു ജോലി.
റെജി ജോസഫ്