ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരിച്ച്, ''ചിസ്, ചിസ്,'' എന്ന് പറഞ്ഞുകൊണ്ട് റെയിൻ ഡിയർ വലിക്കുന്ന രഥത്തിൽനിന്ന് ഇറങ്ങി നടന്നുനീങ്ങുന്ന ക്രിസ്മസ് പാപ്പാ നമ്മുടെയെല്ലാം മനസിലെ മായാത്ത ചിത്രമാണ്. അതു നേരിട്ടു കണ്ടാലോ? വിവരണാതീതമാണ് ആ വിസ്മയക്കാഴ്ച. ഒരു തണുത്തുറഞ്ഞ ഡിസംബർ മാസത്തിലാണ് മൈനസ് 15 ഡിഗ്രി സെൽഷസിലും ചുറുചുറുക്കോടെ സാന്താ ഹൗസിലേക്ക് സാന്താക്ലോസ് കയറിവരുന്ന അപൂർവദൃശ്യം ഒരു ആരാധകന്റെ കണ്ണിലൂടെ ഞാൻ കാണുന്നത്. അതെ, ഈ മനോഹരദൃശ്യം നിങ്ങൾക്ക് കാണാനാവുക, ആർട്ടിക് സർക്കിളിലെ, ഫിൻലൻഡിലെ, ലാപ്ലൻഡിൽ മാത്രം.
ആർട്ടിക് സർക്കിളിലെ മഞ്ഞുമൂടിയ മലനിരകളിലെ രാജവീഥിയിലൂടെ ക്രിസ്മസ് അപ്പൂപ്പൻ രഥത്തിലൂടെ തെന്നിത്തെന്നിവരുന്ന കാഴ്ച കലണ്ടറിലെ ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള എനിക്ക് സാന്താ വില്ലേജ് സ്വപ്നസാക്ഷാത്കാരമായിരുന്നു.അദ്ഭുതങ്ങളുടെ താഴ്വരയാണത്. സ്കാൻഡിനേവിയൻ രാജ്യമായ ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 809 കിലോമീറ്റർ അകലെ ലാപ്ലാന്റിലെ റോവാനിമിയിലാണ് (Rovanemi) സാന്താ വില്ലേജ് സ്ഥിതിചെയ്യുന്നത്.
വൈദികനായിരുന്ന വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ടാണ് ക്രിസ്മസ് പാപ്പായുടെ ചരിത്രം. എ.ഡി 280- ൽ തുർക്കിയിലെ പത്താറയിൽ ആണ് സെന്റ് നിക്കോളാസ് ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. തന്റെ എല്ലാ സ്വത്തുക്കളും പാവങ്ങൾക്കായി ദാനം ചെയ്ത് മാതൃകകാട്ടിയ വൈദികൻ കുട്ടികളുടെയും പാവങ്ങളുടെയും സംരക്ഷകനായാണ് അറിയപ്പെടുന്നത്. വിശുദ്ധന്റെ മരണശേഷം നാട്ടുകാർ നിക്കോളാസിന്റെ ചരമദിനമായ ഡിസംബർ ആറ് വിവാഹത്തിനും സദ്പ്രവൃത്തികൾക്കുമായി തെരഞ്ഞെടുത്തിരുന്നു എന്നാണ് ചരിത്രം. പിന്നീട് നവോത്ഥാന കാലഘട്ടത്തിൽ ഡച്ചുകാരാണ് നിക്കോളാസിന്റെ പ്രവർത്തനങ്ങൾക്ക് പ്രചാരം നൽകിയത്. ഡച്ചുകാർ സെയിന്റ് നിക്കോളാസിന് ഇട്ട ഓമനപ്പേരാണ് സിന്റർ ക്ലോസ് (Sinter Klass). കാലാന്തരത്തിൽ അതിൽ മാറ്റം വന്നാണത്രേ ഇന്നത്തെ സാന്താക്ലോസായത്.
സാന്താക്ലോസ് വില്ലേജ്
ലാപ്ലൻഡ്, ഭൂമിയുടെ വടക്കേ അറ്റത്ത് ആർട്ടിക് സർക്കിളിൽ ഉൾപ്പെട്ട ധ്രുവപ്രദേശം. അവിടെ അലാസ്ക മലനിരകളിലെ ഇർ (Ear) മലകളിൽ ഒറ്റപ്പെട്ട് തലമുറകളായി കഴിഞ്ഞിരുന്ന സമൂഹത്തിലാണ് സാന്ത ജീവിച്ചിരുന്നത് എന്നാണ് ലാപ്ലൻഡുകാരുടെ വിശ്വാസം. ഈ ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാൻ സാന്തായുടെ അനുയായികളായ എൽവുകൾ റൊനോമിൽ സാന്റക്കായി സെക്കൻഡ് ഹൗസ് പണിതതാണ് നാം ഇന്ന് കാണുന്ന സാന്താക്ലോസ് വില്ലേജ്. അതേ, അതിശയങ്ങളുടെ താഴ്വര. സാന്തയും സഹായികളും വർഷത്തിൽ 365 ദിവസവും ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമത്തിനും മുതിർന്നവരിൽ നന്മവളർത്തുന്നതിനും ക്രിസ്മസ് സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്നു.
അവിടെ ഞാൻ കഴിച്ചുകൂട്ടിയ നക്ഷത്രരാവുകൾ മറക്കാനാവില്ല. ലോകമെമ്പാടുമുള്ള കുട്ടികളുടെ മനസിൽ, നന്മയുടെ, സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ ആൾരൂപമാണ് സാന്താക്ലോസ്.
സാന്താക്ലോസ് ഓഫീസിൽവച്ച് ക്രിസ്മസ് പാപ്പായ്ക്ക് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചത് ജീവിതത്തിലെ അനർഘനിമിഷമായി ഞാൻ കാണുന്നു. സാന്തയുടെ വേഷത്തിൽ എനിക്കു മുന്നിൽ നിവർന്നുനിൽക്കുന്ന വയോധികന്റെ രക്തത്തുടുപ്പാർന്ന മനോഹര വസ്ത്രവും ഹിമധവളിമയാർന്ന നീളൻ താടിയും ഞാൻ നിർന്നിമേഷനായി നോക്കിനിന്നു.
നന്മയുടെ പ്രതീകം
ക്രിസ്മസ് അപ്പൂപ്പൻ എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന ഈ യുഗപുരുഷൻ വാസ്തവത്തിൽ തന്റെ നീളൻ വസ്ത്രത്തിനും കുടവയറിനും ചുമലിൽ തൂക്കിയിട്ട മിഠായി ഭാണ്ഡത്തിനും അപ്പുറം മനുഷ്യകുലത്തിന്റെ നിറഞ്ഞ സ്നേഹവും കരുണയും സമഭാവനയുമായി വരുന്ന നന്മയുടെ പ്രതീകമല്ലേ? ലാപ്ലൻഡ് ഫിൻലൻഡിലാണ്. ആറുമാസം പകൽ അവസാനിക്കാതെയും അടുത്ത ആറുമാസം രാത്രി തീരാതെയും ഇരുളും വെളിച്ചവും വിട്ടുമാറാതെ ആശ്ലേഷിക്കുന്ന സ്കാൻഡിനേവിയൻ പ്രദേശം.
എസ്.കെ.പൊറ്റെക്കാടിന്റെ പാതിരാസൂര്യന്റെ നാട്ടിൽ എന്ന യാത്രാവിവരണം വായിച്ചുവളർന്ന മലയാളിക്ക് ഫിൻലൻഡ് പരിചിതമാണ്. മഞ്ഞിന്റെയും മഞ്ഞുകാല വിനോദങ്ങളുടെയും നാടിനെക്കുറിച്ച് മധുരതരമയ വരികളിലാണ് അദ്ദേഹം ഓർമകൾ കുറിച്ചിട്ടത്. അഴിമതിയും ശിശുമരണനിരക്കും ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയ രാജ്യം. വർണവിവേചനങ്ങൾ ഒട്ടുമില്ലാത്ത നാട്, മതവിശ്വാസികളല്ലാത്ത ജനങ്ങൾ കൂടുതൽ ഉള്ള രാജ്യം. ഡിസംബറിൽ, എങ്ങും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശം ഏതൊരാളെയും ആകർഷിക്കും. റോഡിലാകെ മഞ്ഞ് നിറഞ്ഞുകിടക്കും. മരങ്ങളിലും മഞ്ഞ് പറ്റിപ്പിടിച്ചിരിക്കും. പച്ചപ്പ് കാണാനേ ഇല്ല. ചില ഇടത്ത് ചില്ലകൾ മാത്രം ഉയർന്നുനിന്നു. പക്ഷേ, അതിലെങ്ങും ഒരിലപോലും ഇല്ലായിരുന്നു. അന്തമില്ലാതെ കിടക്കുന്ന മഞ്ഞിന്റെ വിശാലതമാത്രം. നമ്മുടെ നാട്ടിലെ മലയിടിക്കുന്ന, മണ്ണ് കോരുന്ന ജെസിബി അവിടെ മഞ്ഞ് ഇടിച്ച് വാരി മാറ്റുന്നു. അന്യനാട്ടിൽവച്ച് ഒരു മലയാളിയെ കാണുന്ന സന്തോഷമാണ് ഫിൻലൻഡിൽവച്ച് ജെസിബിയെ കണ്ടപ്പോൾ ഉണ്ടായത്.
വീസ എളുപ്പമല്ല
ലാപ്ലൻഡിലെ സാന്തായുടെ സമീപത്തേക്കുള്ള യാത്രയ്ക്ക് ഔദ്യോഗിക അനുമതി ലഭിച്ചു. പക്ഷേ, വീസ കിട്ടുക എളുപ്പമായിരുന്നില്ല. ഏറ്റവും ലളിതമായ വഴി അവിടെയുള്ള ഏതെങ്കിലും ആളുടെ അതിഥിയായി ചെല്ലുക എന്നതാണ്. ആ ആലോചനകൾ നടന്നുകൊണ്ടിരിക്കെയാണ് പഴയ സുഹൃത്ത് സാം ഡാനിയലിനെ കണ്ടത്. വളരെ നാളുകൾക്കുശേഷം കാണുമ്പോൾ ഫിൻലൻഡ് യാത്രയും ചർച്ചാവിഷയമായി. അപ്പോഴാണ് സാം ഓർത്തത്. നമ്മുടെ നാട്ടുകാരിൽ ഒരാൾ ഫിൻലൻഡിലുണ്ടല്ലോ. അടൂരിലെ പെരുപുളിക്കൽ സ്വദേശി സാബു കിരിയാപ്പിള്ള. സാം നമ്പർ സംഘടിപ്പിച്ചു തന്നു. അന്നു രാത്രിയിൽ തന്നെ വിളിച്ചു. ഇങ്ങേത്തലയ്ക്കൽനിന്നു മലയാളം കേട്ടതും ഏറെ ചങ്ങാത്തത്തോടെയാണ് സാബു സംസാരിച്ചത്. നാട്ടുകാര്യങ്ങൾ വളരെ താൽപര്യത്തോടെ ചോദിച്ചു. സംസാരത്തിനിടയിൽ സാന്താക്ലോസിനെക്കുറിച്ചു സൂചിപ്പിച്ചു. ലാപ്ലാൻഡ് സാബുവിനറിയാം. സാന്താ അവിടുണ്ട്. ഹെൽസിങ്കിയിൽനിന്ന് 809 കി.മീ. അകലെയാണ് സാന്താവില്ലേജ് സ്ഥിതി ചെയ്യുന്നത്. പക്ഷേ, ഞങ്ങളുടെ വരവിനെക്കുറിച്ച് അറിയിച്ചപ്പോൾ സാബു ക്ഷമ പറഞ്ഞ് ഒഴിഞ്ഞു.
പക്ഷേ, അന്നു രാത്രി ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ തിരക്കിട്ട ഒരു കൂടിയാലോചന നടന്നു. വലിയൊരു നയതന്ത്ര ഇടപെടൽ ഇക്കാര്യത്തിലുണ്ടായി. അടുത്ത ദിവസം സാബു എന്നെ വിളിച്ചു. “നിങ്ങൾ വരൂ, വീസയ്ക്കുള്ള ഒരുക്കങ്ങൾ ഞാൻ ചെയ്തുതുടങ്ങി,'' എന്നു കേട്ടപ്പോൾ എനിക്കു വിശ്വസിക്കാനായില്ല, എന്താകും ഈ പുനർചിന്തയ്ക്കു കാരണമെന്നായിരുന്നു സാബു സംസാരം തുടരവേ ഞാൻ ചിന്തിച്ചത്.
നടന്നതെന്തെന്ന് സാബു വിശദീകരിച്ചു. അന്നു രാത്രി ഞങ്ങൾക്കുവേണ്ടി സാബുവിനോട് വാദിച്ചത് മലയാളത്തെ അത്രമേൽ സ്നേഹിക്കുന്ന ഒരു ഫിന്നിഷ്കാരിയാണ്. മറ്റാരുമല്ല, സാബുവിന്റെ ജീവിതപങ്കാളിയായ ജമി. സാബുവുമായുള്ള സൗഹൃദം ആരംഭിച്ചപ്പോൾത്തന്നെ ജമി മലയാളത്തെയും സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അതു വളർന്നതോടെ അവർ മലയാള ഭാഷ പഠിച്ചു. മലയാള ഗാനങ്ങൾ മധുരമായി പാടാൻ തുടങ്ങി. നമ്മുടെ ഭാഷയെ അത്രമേൽ സ്നേഹിക്കുന്ന ജമിയാണ് പറഞ്ഞത്, മലയാളികളല്ലേ, അവർ വരട്ടെ.
പിന്നെയെല്ലാം മിന്നൽ വേഗത്തിലാണ് നടന്നത്. സാബുവിന്റെ ശുപാർശയിൽ ഞങ്ങളുടെ സംഘത്തിന് ഷെങ്കൻ വീസ ലഭിച്ചു. വീസ ഇല്ലാതെ യാത്ര ചെയ്യാൻ പരസ്പരം അനുവാദം നൽകിയ യൂറോപ്പിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളടങ്ങിയ മേഖലയെയാണ് ഷെങ്കൻ മേഖല എന്ന പേരുകൊണ്ട് സൂചിപ്പിക്കുന്നത്. ആ രാജ്യങ്ങളിൽ ഏതെങ്കിലും ഒരിടം സന്ദർശിക്കുന്ന വിദേശിക്ക് മേഖലയിലെ മറ്റു സ്ഥലങ്ങളിലേക്കും അതേ വീസ ഉപയോഗിച്ചുതന്നെ യാത്ര ചെയ്യാം. ഈ രാജ്യങ്ങൾ നൽകുന്ന വീസയെയാണ് ഷെങ്കൻ വീസ എന്നു വിളിക്കുന്നത്. വിനോദസഞ്ചാരത്തിനോ വ്യാപാരത്തിനോ ഷെങ്കൻ വീസ ലഭിക്കും. തൊണ്ണൂറു ദിവസമാണ് കാലാവധി.
ഹെൽസിങ്കിയിൽ
ഞങ്ങളുടെ സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. സുരേഷ്കുമാർ, ഉണ്ണികൃഷ്ണൻ, രാജേഷ് തകഴി, പിന്നെ ഞാനും. 2010 ഡിസമ്പർ മാസം ഏഴാം തീയതിയാണ് ഞങ്ങൾ ഹെൽസിങ്കിയിൽ എത്തിയത്. വിമാനത്താവളത്തിൽ ആഗതരെ വരവേൽക്കുന്ന സ്ഥലത്തുതന്നെ സാബു ഉണ്ടായിരുന്നു. ഞങ്ങളെ ആലിംഗനം ചെയ്തു സ്വീകരിച്ചു. രാത്രിയാണ് ലാപ്ലാൻഡിന്റെ തലസ്ഥാനമായ റൊവാനീമിയിലേക്ക് ട്രെയിനുള്ളത്. അതിനിടയ്ക്ക് സാബുവിന്റെ വീട്ടിൽ പോകുവാനും ചെറുതായൊന്നു വിശ്രമിക്കുവാനും ഞങ്ങൾ തീരുമാനിച്ചു. കാർ കൊണ്ടുവരാനായി സാബു പുറത്തേക്കു പോയി. ഞങ്ങൾ അദ്ദേഹം വരുന്നതും കാത്തു നിന്നു.
എങ്ങും മഞ്ഞ് മൂടിക്കിടക്കുന്ന ആ പ്രദേശം ഏതൊരാളെയും ആകർഷിക്കും. കാമറാമാന്റെ കാര്യം പിന്നെ പറയാനില്ലല്ലോ. ആ മനോഹാരിത തന്റെ കാമറയിലേക്ക് ഒപ്പിയെടുക്കണമെന്ന വാശിയോടെ രാജേഷ് വിമാനത്താവളത്തിന്റെ കണ്ണാടിവാതിൽ തുറന്നു പുറത്തേക്കിറങ്ങി ദൃശ്യങ്ങൾ ചിത്രീകരിക്കാനാരംഭിച്ചു. ഏകദേശം രണ്ടു മിനിറ്റായിക്കാണും, നിലവിളിച്ച്, പോയപോലെ വാതിൽ തള്ളിത്തുറന്ന് രാജേഷ് അകത്തേക്കു തിരിച്ചുകയറി. അസഹനീയമായ തണുപ്പാണ് രാജേഷിനെ ബാധിച്ചത്. കൈകൾ കോച്ചി വലിച്ചിരുന്നു. കാമറയിലെ ബാറ്ററി തീർത്തും വരണ്ടുകഴിഞ്ഞിരുന്നു. ഞങ്ങൾ കരുതിയ പ്രത്യേക വസ്ത്രങ്ങൾക്കൊന്നും ഒട്ടും സഹായിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്, അപ്പോഴേക്ക് സാബു കാറുമായി എത്തുകയും വല്ലവിധേനയും അതിൽ കയറിപ്പറ്റി ഞങ്ങൾ യാത്രയാവുകയും ചെയ്തു. കാറിലെ ചെറുചൂട് ഞങ്ങൾക്ക് ആശ്വാസമായി.
റോഡ് ഏറെക്കുറെ വിജനമാണ്. റോഡിലാകെ മഞ്ഞ് നിറഞ്ഞു കിടന്നു. മരങ്ങളിലും മഞ്ഞ് പറ്റിപ്പിടിച്ചിരിക്കുന്നു. പച്ചപ്പ് കാണാനേയില്ല. ചിലയിടത്ത് ചില്ലകൾമാത്രം ഉയർന്നുനിന്നു. പക്ഷേ, അതിലെങ്ങും ഒരു ഇല പോലും ഉണ്ടായിരുന്നില്ല. കാറിന്റെ മഞ്ഞ വെളിച്ചത്തിന്റെ പ്രകാശത്തിൽ ഇരുഭാഗത്തും വെളുത്ത നിറം മാത്രമാണ് കാണാനാകുന്നത്.
ഹെൽസിങ്കി നഗരാതിർത്തിയിൽ തന്നെയാണ് സാബുവിന്റെ വീട്. അവിടെ ജമി ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. നമസ്തേ പറഞ്ഞാണ് അവർ സ്വീകരിച്ചത്. നല്ല ഭക്ഷണം ഞങ്ങൾക്കായി അവർ തയ്യാറാക്കിവച്ചിരുന്നു. മലയാളം ഒഴുക്കോടെ സംസാരിച്ചും സോദരഭാവത്തോടെ പെരുമാറിയും ജമി ഞങ്ങളെ അത്ഭുതപ്പെടുത്തി.
സാബുവിനും ജമിക്കും രണ്ട് ആൺകുട്ടികളാണുള്ളത്. അഞ്ചും ഏഴും വയസുള്ള, ഓമനത്തമുള്ള കുഞ്ഞുങ്ങൾ. നല്ല കറുത്ത മുടിയും വെളുത്ത ശരീരവുമായി മലയാളവും ഫിന്നിഷും കലർന്ന ചന്തം. വിശ്രമിക്കുമ്പോൾ ജമി മലയാള ഗാനങ്ങൾ മനോഹരമായി പാടി ഞങ്ങളെ വിസ്മയിപ്പിച്ചു. അവ പിന്നീട് ചാനൽ പരിപാടിയിലൂടെ ലോകമാകെ കേൾക്കുകയും ചെയ്തു.
മഞ്ഞുവീഴ്ചക്കാലം അവർക്ക് ആനന്ദത്തിന്റെ വേള കൂടിയാണെന്നാണ് സാബു പറഞ്ഞത്. പലതരം കലാപരിപാടികളും കായിക വിനോദങ്ങളും അപ്പോൾ അരങ്ങേറും. ഇവിടുത്തുകാർ പൊതുവേ ശാന്തശീലരായ മനുഷ്യരായാണ് എനിക്ക് അനുഭവപ്പെട്ടത്. ആരിലും ആശങ്കകളോ വല്ലാത്ത ധൃതിയോ ഇല്ല. എന്തെങ്കിലും പ്രശ്നം വന്നാൽ സഹായിക്കുവാൻ സർക്കാരുണ്ട് എന്ന ചിന്ത അവരിൽ ശക്തമാണ്. ഒരു ക്ഷേമരാഷ്ട്രത്തിന്റെ സമാധാനമാണ് അവരിൽ പ്രധാനമായും കാണാൻ കഴിഞ്ഞത്. വെറുതെയല്ല, പിൽക്കാലത്ത്, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയായി ഫിൻലൻഡിനെ യു എൻ റിപ്പോർട്ട് അടയാളപ്പെടുത്തിയത്.
എട്ടു മണിക്കുള്ള ട്രെയിൻ പിടിക്കാനായി ഹെൽസിങ്കി റയിൽവേ സ്റ്റേഷനിലേക്കു പോയി. വിമാനത്താവളത്തിന്റെ നിലവാരമുള്ള റെയിൽവേ സ്റ്റേഷൻ. പക്ഷേ, ആൾത്തിരക്ക് തീരെയില്ല. ആകെ പത്തോ പതിനഞ്ചോ പേർ മാത്രം. കൃത്യസമയത്തുതന്നെ തീവണ്ടി വന്നു. ഉന്നതനിലവാരത്തിലാണ് ട്രെയിന് ഉൾവശം ഒരുക്കിയിരിക്കുന്നത്. സുഖകരമായ ചൂട് നിറഞ്ഞുനിന്നു. വണ്ടി ലാപ്ലാൻഡ് പ്രവിശ്യയിലേക്കു കുതിക്കവേ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഉണർന്നപ്പോഴും അതേ കുതിപ്പിലാണ് വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. അപ്പോഴാണ് വണ്ടിയിലെ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളെ സമീപിച്ചത്.
“റൊവാനീമി എത്താൻ പത്തു മിനിട്ട് താമസം നേരിടുന്നുണ്ട്. നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു. അതിനു പകരമായി ഞങ്ങൾ പ്രാതൽ ഒരുക്കിയിട്ടുണ്ട്. ദയവായി വരിക.'' ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ ഏഴു മണിക്ക് എത്തേണ്ട വണ്ടി പത്തു മിനിട്ട് താമസിച്ചതിനാണ് പ്രഭാതഭക്ഷണം തന്ന് പ്രായശ്ചിത്തം ചെയ്യുന്നത്. ഇക്കണക്കിന് ഇന്ത്യൻ റെയിൽവേ ചിന്തിച്ചാൽ എന്നും നമുക്ക് സദ്യ ഒരുക്കി മുടിയുമല്ലോ എന്നു തോന്നി. എന്തായാലും തീവണ്ടിയിലെ നല്ല ഭക്ഷണവും കഴിച്ച് കാത്തിരിക്കുമ്പോഴേക്കും വണ്ടി റൊവാനീമിയിൽ എത്തിച്ചേർന്നു.
റൊവാമീനിയിലെ സ്റ്റീഫൻ
റെയിൽവേസ്റ്റേഷനിൽ ഞങ്ങളെ കാത്ത് ഒരു ആജാനുബാഹു നിൽപ്പുണ്ടായിരുന്നു. ഏഴടിയോളം ഉയരം. ഓവർക്കോട്ട് ഇട്ട് നമ്മുടെ സിനിമയിലെ ജോസ് പ്രകാശിനെപ്പോലെ ഒരാൾ. സാബുവിന്റെ സുഹൃത്ത് സ്റ്റീഫൻ എത്യോ ആയിരുന്നു അത്. സ്റ്റീഫൻ ഞങ്ങളെ നയിച്ചത് വിശാലമായ ഒരു കാരവനിലേക്കാണ്. കാറിനുള്ളിലെ ഇടുങ്ങിയ അന്തരീക്ഷമില്ല. വിശാലമായി ഒരു സ്വീകരണ മുറിയിലെന്ന പോലെ ഞങ്ങളിരുന്നു. കുശലസംഭാഷണങ്ങൾ തുടരേവ, കാരവൻ നേരേ പോയത് സ്റ്റീഫന്റെ വീട്ടിലേക്കാണ്. സ്റ്റീഫൻ അവിടുത്തെ ഒരു വ്യവസായിയാണ്. ഹാം റേഡിയോ കൂട്ടായ്മയിൽ അംഗമാണ് സ്റ്റീഫൻ. തിരക്കുകൾക്കിടയിലും ലോകത്തിന്റെ വിവിധ കോണുകളിലുള്ള സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാൻ സമയം കണ്ടെത്തുന്ന ആൾ. ആഹാരത്തിനും ലഘുവായ വിശ്രമത്തിനും ശേഷം ഞങ്ങൾ സാന്താക്ലോസിനടുത്തേക്കു യാത്രയായി.
എവിടെനോക്കിയാലും മഞ്ഞ് അല്ലാതെ മറ്റൊന്നും കാണാനില്ല. ദൂരെനിന്നു സാന്താ ഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലം സ്റ്റീഫൻ ചൂണ്ടിക്കാണിച്ചു തന്നിരുന്നു. പക്ഷേ, അവിടെയും കാണാനുള്ളത് മഞ്ഞ് മാത്രമാണ്. ഗോപുരത്തിനു മുകളിൽ ഒരു നക്ഷത്രം മാത്രം തിളങ്ങിനില്ക്കുന്നു. അതിലും മഞ്ഞ് കട്ട പിടിച്ചിരുന്നു.
സാന്താ ഹൗസിന്റെ കവാടത്തിൽ ഫിന്നിഷ് ഭാഷയിൽ "സാന്താ ഇവിടെ ഉണ്ട്' എന്ന് എഴുതി വച്ചിരിരുന്നു. വണ്ടിയിൽ നിന്നിറങ്ങി സാന്താ ഹൌസിലേക്കു കയറുന്നതുവരെയുള്ള ഇടവേള കോച്ചിവലിക്കുന്ന തണുപ്പിന്റേതാണ്. അകത്തു കയറുമ്പോൾ ഇളം ചൂടിന്റെ തലോടൽ വീണ്ടും ലഭിച്ചു തുടങ്ങും.
സാന്താക്ലോസുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ നേരത്തേതന്നെ നിലനിൽക്കുന്ന പ്രദേശമാണ് ഉത്തരധ്രുവത്തോടു ചേർന്നുകിടക്കുന്ന, ലാപ്ലാൻഡ് എന്ന ഈ പ്രവിശ്യ. റൊവാനീമിയെ സാന്താ ക്ലോസിന്റെ ഔദ്യോഗിക കേന്ദ്രമായി പ്രഖ്യാപിച്ചത് 1985ലാണ്. തുടർന്ന് അവിടെ വിശാലമായ സാന്താക്ലോസ് വില്ലേജ് രൂപം കൊണ്ടു. സാന്തായെ നേരിട്ടുകാണാനുള്ള സൗകര്യും ഏർപ്പെടുത്തി, നിരവധി അത്ഭുതങ്ങളും കൗതുകങ്ങളും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. ആർട്ടിക് വൃത്തരേഖ കടന്നുപോകുന്നത് ഇതുവഴിയാണ്. വഴിയിൽ അതു രേഖപ്പെടുത്തിയ സ്ഥലമുണ്ട്. അവിടം മറികടന്നു നടക്കുന്നതിന്റെ ഫോട്ടോ എടുക്കുന്നതിൽ പലരും രസം കണ്ടെത്തുന്നതു കണ്ടു. റെയിൻഡിയറിനെ പൂട്ടിയ തെന്നുവണ്ടിയിൽ മഞ്ഞിലൂടെ യാത്ര ചെയ്യാനും മഞ്ഞുമലയിലൂടെ സ്ലൈഡിങ്ങ് നടത്താനും ഇവിടെ സൗകര്യമുണ്ട്.
സാന്തായുടെ ഓഫീസിൽ
സാന്താവില്ലേജിലെ ഏറ്റവും വലിയ ആകർഷണം സാന്തയുടെ ഓഫീസ് തന്നെയാണ്. പുരാതനമായ ഏതോ ഫിന്നിഷ് ഭവനത്തിലേക്കു ചെന്നുകയറുന്ന തരത്തിലാണ് അത് ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭംഗി ആസ്വദിച്ചു നില്ക്കവേ, ഒരു കാഴ്ച കണ്ടത് മറക്കാനാവുന്നതല്ല. മഞ്ഞുവീണ കാട്ടിടവഴിയിലൂടെ റെയിൻഡിയറുകളെ പൂട്ടിയ ഒരു വണ്ടി ഓടിവന്നു, അതിൽനിന്ന് ചുവന്ന തൊപ്പിയും മേൽക്കോട്ടുമിട്ട സാക്ഷാൽ സാന്താ പുറത്തിറങ്ങി. ആറടി പൊക്കമുള്ള കരുത്തനായ ഒരാൾ. സാമാന്യത്തിലേറെ നീണ്ട മുക്കും വെളുത്ത മുടിയും. എത്രയോ കാലം ക്രിസ്മസ് കാർഡുകളിൽ മാത്രം കണ്ട രൂപം. ഞങ്ങളെ നോക്കി ചിരി തൂകി, കൈ വീശി അദ്ദേഹം തന്റെ മുറിയിലേക്കു കയറിപ്പോയി. വിസ്മയത്തോടെ അതു ഞങ്ങൾ കണ്ടുനിന്നു.
സത്യത്തിനും സങ്കല്പത്തിനുമിടയിലെ ഏതോ മായാലോകത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതി തീർത്താണ് സാന്താ ഭവനത്തിന്റെ ഉൾവശം ഒരുക്കിയിരിക്കുന്നത്. പല അതിശയങ്ങളും അവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സാന്താ ഭൂമിയുടെ കറക്കം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നതായി സങ്കല്പിക്കുന്ന യന്ത്രമാണ് അതിലൊന്ന്. അതൊക്കെ കണ്ടുകണ്ട് സാന്തായുടെ മുറിയൽ ഞങ്ങളെത്തി. ക്രിസ്മസ് അപ്പൂപ്പൻ സ്നേഹത്തോടെയും വശ്യമായ ചിരിയോടെയും ഞങ്ങളെ സ്വീകരിച്ചു. വിശേഷങ്ങൾ ചോദിച്ചു. കുട്ടിക്കാലത്ത് സ്വപ്നം കണ്ട സാന്താക്ലോസിന്റെ കൈപിടിച്ച് അദ്ദേഹത്തിനടുത്തായി ഇരുന്ന നിമിഷങ്ങൾ. ജീവിതത്തിലെ മറക്കാനാകാത്ത മുഹൂർത്തമായി ഇന്നും മനസ്സിൽ നിൽക്കുന്നു. ലാപ്ലാൻഡിലെ പ്രത്യേകമായ ഒരു വിഭാഗത്തിൽ പെട്ടവരാണ് സാന്തയായി ഇരിക്കുന്നതെന്നു കേട്ടിട്ടുണ്ട്. എന്തായാലും അവിടം സന്ദർശിക്കുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ നിറഞ്ഞ മനസോടെയാണ് സാന്തായുടെ മുറി വിട്ടിറങ്ങുന്നത്. ഞങ്ങളുടെ യാത്രോദ്ദേശ്യം അദ്ദേഹവുമായുള്ള നിമിഷങ്ങൾ ചിത്രീകരിക്കുക എന്നതാണല്ലോ. അതെല്ലാം നടത്തി വൈകുന്നേരത്തോടെയാണ് സാന്താക്ലോസിനോടും അദ്ദേഹത്തിന്റെ കാല്പനികമായ ആ ഗ്രാമത്തോടും വിടപറഞ്ഞത്.
സാന്തായുടെ കത്തുകൾ
മടങ്ങുന്ന നേരത്താണ് സാന്താ പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്. സന്ദർശകർ അവരുടെ പ്രിയപ്പെട്ടവർക്ക് ഇവിടെനിന്ന് ക്രിസ്മസ് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടായിരുന്നു. ലോകത്തെ എല്ലാഭാഗത്തുമുള്ള ആളുകൾക്ക് സാന്താ ഇവിടെനിന്നു കത്തയയ്ക്കുന്നുണ്ട്. അവിടം സന്ദർശിച്ച ശേഷമുള്ള ചില വർഷങ്ങളിൽ എനിക്കും സാന്തയുടെ കത്തുകൾ കിട്ടി. സ്നേഹത്തിന്റെ സന്ദേശമാണ് സാന്താ അതിലൂടെ കൈമാറാൻ ശ്രമിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാനും ഇഷ്ടപ്പെടാനും ആഹ്വാനം ചെയ്യുന്ന വരികളുമായാണ് കത്തുകൾ വരിക.
സ്റ്റീഫനോടും ലാപ്ലാൻഡിന്റെ ആതിഥ്യമര്യാദയോടും യാത്ര പറഞ്ഞ് ഞങ്ങൾ വൈകുന്നേരത്തെ ട്രെയിനിൽ ഹെൽസിങ്കിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.
ഹെൽസിങ്കിയിലെ മഞ്ഞുമൈതാനം
ഹെൽസിങ്കിയിലെത്തിയ ദിവസം അവിടുത്തെ പ്രധാനകാഴ്ചകൾ കാണാനുള്ള അവസരം സാബു ഒരുക്കിയിരുന്നു. കാർ നഗരത്തിലൂടെ പോകവേ, റോഡിലെ മഞ്ഞുകൂനകളിൽ വെള്ളം തളിക്കുന്ന ജോലിക്കാരെ കാണാമായിരുന്നു. അവർ ഒഴിക്കുന്നത് ഉപ്പുവെള്ളമാണെന്ന് സാബു പറഞ്ഞുതന്നു. ഉപ്പുവെള്ളമൊഴിച്ചാൽ ഐസ് പെട്ടെന്ന് അലിഞ്ഞുപോകും. മഞ്ഞുകാലത്ത് കാറിന്റെ ടയറും മാറ്റാറുണ്ടെന്ന് സാബു പറഞ്ഞു. നല്ല ഗ്രിപ്പ് ഉള്ള ടയറാണ് ഈ പ്രത്യേക കാലത്ത് ഉപയോഗിക്കുക.
ഞങ്ങളുടെ കാർ നഗരാതിർത്തി കടന്ന് കുറച്ചുദൂരം മുന്നോട്ടുപോയി. മഞ്ഞിന്റെ മൈതാനം പോലെ തോന്നുന്ന ഒരു സ്ഥലത്തെത്തിയപ്പോൾ സാബു വണ്ടി നിർത്തി. ഇനി നമുക്കു കുറച്ചു നടന്നാലോ എന്നു ചോദിച്ചു. ആ സ്ഥലത്തിന് പ്രത്യേകത എന്തിരിക്കുന്നു എന്ന് ഞങ്ങൾ പരസ്പരം സംശയമുന്നയിച്ചു. നീണ്ടുപരന്നു കിടക്കുന്ന മഞ്ഞു മാത്രം. സാബുവിനു പിന്നാലെ ഞങ്ങൾ നടന്നു. കുറേനേരമെത്തിയപ്പോൾ സാബു പറഞ്ഞു: "ഇപ്പോൾ നമ്മൾ നടന്നുകൊണ്ടിരിക്കുന്നത് ഹെൽസിങ്കിലെ പ്രശസ്തമായ വാന്റാ നദിയുടെ മുകളിലൂടെയാണ്.'' സാബു ആദ്യം ഇതു പറഞ്ഞപ്പോൾ ഞങ്ങൾക്കു മനസിലായില്ല. ആവർത്തിച്ചു പറയേണ്ടിവന്നു, ആ വസ്തുത വിശ്വസിക്കുവാൻ. നദിക്കു മുകളിലൂടെ നടക്കുക എന്നത് മനുഷ്യസാധ്യമായി കരുതാനാവില്ലല്ലോ. മഞ്ഞുകാലമാകുമ്പോഴേക്കും പുഴയിലെ വെള്ളം കട്ടിപിടിച്ച് മഞ്ഞുപാളികളായി മാറും.
ഞങ്ങൾ നടന്നുനീങ്ങുന്നതിന്റെ കുറച്ചുദൂരം അകലെ ഒരാൾ മഞ്ഞിൽ ഒരു കുഴി കുഴിക്കുന്നതു കണ്ടു. അയാളെ ശ്രദ്ധിക്കുവാനായിരുന്നു സാബുവിന്റെ നിർദേശം. നോക്കിനിൽക്കവേ, താൻ കുഴിച്ചുണ്ടാക്കിയ ദ്വാരത്തിലൂടെ അയാൾ ചൂണ്ട ഇറക്കുന്നതും മീൻ പിടിക്കുന്നതും കണ്ടു. ഞങ്ങൾ നിൽക്കുന്ന മഞ്ഞുപാളികൾക്കു കീഴിൽ മീനുണ്ടെങ്കിൽ അവിടെ നദിയും ഒഴുകുന്നുണ്ടാവുമോ എന്ന ചിന്ത അല്പം പേടി ഉണർത്താതിരുന്നില്ല.
സാബുവിനോടും ജമിയോടും അവരുടെ മനസുനിറഞ്ഞുള്ള കരുതലിനോടും യാത്ര പറഞ്ഞു മടങ്ങുമ്പോഴേക്കും ഫിൻലൻഡ് ഒരനുഭവമായി മനസിൽ നിറഞ്ഞുകഴിഞ്ഞിരുന്നു. ജീവിക്കാൻ പ്രതികൂലമായ കാലാവസ്ഥയിലും ലോകത്തെ ഏറ്റവും അസൂയാർഹമായ ജീവിതം സ്വന്തം മണ്ണിൽ കെട്ടിയുയർത്തിയ ജനതയും അവരുടെ നാടും ആർക്കാണ് മറക്കാനാകുക.
അനിൽ അടൂർ