നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും - ഒരു നിമിഷം പോലും കളയാതെ മാണിച്ചേട്ടന്റെ മറുപടി. പലർക്കും കണ്ണും കാതും എത്താത്ത എൺപത്തൊന്പതാം വയസിലും ചിത്രരചനയോ? ഈ ചോദ്യം നാവിൻതുന്പിൽ വന്നെങ്കിലും ചോദിച്ചില്ല. നേരിട്ടു കാണാൻ പോവുകയാണല്ലോ... ഏതാനും മിനിറ്റുകൾക്കുള്ളിൽ ഞങ്ങളുടെ വാഹനം വീടിന്റെ ഗേറ്റിനു മുന്നിലെത്തി.
പെട്ടെന്നു തലയൊക്കെ നരച്ചു കൃശഗാത്രനായ ഒരാൾ വീടിനു പുറത്തേക്കു വന്നു. ശ്രദ്ധയോടെ ഗേറ്റ് അല്പംകൂടി തുറന്നുപിടിച്ചു. വാഹനം സുരക്ഷിതമായി അകത്തേക്കു കയറി. ഇതിനിടെ, വണ്ടിയിൽ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ മാത്യു പറഞ്ഞു, ഇതാണ് നമ്മുടെ ഇമ്മാനുവൽ സാർ! കാൻവാസിൽ തെളിയുന്ന നിലാവിന്റെ ഭംഗിയുള്ള ഒരു പുഞ്ചിരിയോടെ ഇമ്മാനുവൽ സാർ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. അകത്തേക്കു കയറുന്നതിനിടയിൽ മനസ് മന്ത്രിച്ചു, ഇദ്ദേഹം ഒരു ചിത്രകാരൻ മാത്രമല്ല, നല്ല മനുഷ്യൻ കൂടിയാണ്.
അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു കാര്യം മനസിലായി, ഞങ്ങൾ വന്നിരിക്കുന്നതു ഒരു ചിത്രകാരനെ കാണാൻ മാത്രമല്ല. പ്രഗല്ഭനായ ഒരു അഭിഭാഷകൻ, കൈവഴക്കത്തോടെ എഴുതുന്ന കവി, ലേഖന കർത്താവ്, സാംസ്കാരിക പ്രവർത്തകൻ, സംഘാടകൻ അതിലൊക്കെ ഉപരിയായി നിശബ്ദനായ ഒരു ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ അഡ്വ.വി.സി.ഇമ്മാനുവൽ വെട്ടൂർ എന്ന മനുഷ്യന്റെ ജീവിതചിത്രത്തിനു ഒളിമങ്ങാത്ത നൂറു വർണങ്ങളുണ്ട്.
കൂട്ടിന് ഇവരുണ്ട്
കഴിഞ്ഞ ജൂണിൽ ആയിരുന്നു ഭാര്യയുടെ വേർപാട്. അതുകഴിഞ്ഞ് കോട്ടയം കഞ്ഞിക്കുഴിക്കു സമീപമുള്ള ഈ വീട്ടിൽ ഒറ്റയ്ക്കാണോ താമസമെന്നു ചോദിച്ചാൽ ഇമ്മാനുവൽ സാർ സ്വീകരണ മുറിയിലേക്കു വിരൽ ചൂണ്ടും... യേശുക്രിസ്തു മുതൽ മഹാത്മാഗാന്ധി വരെയുള്ളവർ ജീവനുള്ളവരെപ്പോലെ അദ്ദേഹത്തിനു കൂട്ടായി അവിടെ നിരന്നിരിപ്പുണ്ട്. കണ്ണെടുക്കാൻ തോന്നാത്ത പ്രകൃതിദൃശ്യങ്ങൾ വേറെ. ഇതിനൊക്കെ നിറം ചാർത്തിയത് എമ്മാനുവൽ സാറിന്റെ ബ്രഷ് ആണ്. പ്രഫഷണൽ ചിത്രകാരന്മാരുടെ അതേ കൈയടക്കത്തോടെയും മികവോടെയുമാണ് അദ്ദേഹം ചിത്രങ്ങൾക്കു നിറം പകരുന്നത്. അക്രലിക്, വാട്ടർ കളർ ചിത്രങ്ങളാണ് കൂടുതൽ ഇഷ്ടം.
ഇമ്മാനുവൽ ടച്ച്
ക്രിസ്തുവിന്റെ വിവിധ ഭാവങ്ങളിലുള്ള നിരവധി ചിത്രങ്ങൾ. അതിൽ രണ്ടു മുഖങ്ങൾ മറ്റെങ്ങും കാണാനാവാത്ത ഒരു "ഇമ്മാനുവൽ ടച്ച്' ഉള്ളതാണ്. വില്പനയ്ക്കു വച്ചാൽ ആയിരങ്ങൾ വില മതിക്കാൻ മാത്രം മികവുള്ള ചിത്രങ്ങളിൽ പലതും അദ്ദേഹം വിറ്റു. പക്ഷേ, പകരം വാങ്ങിയതു പണമല്ല, സ്നേഹമായിരുന്നെന്നു മാത്രം. സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയുമൊക്കെ വീടിന്റെയും സ്ഥാപനങ്ങളുടെയും ചുമരുകളിൽ ആ ചിത്രങ്ങളിൽ പലതുമുണ്ട്. ഈ എൺപത്തിയൊൻപതാം വയസിലും വരച്ചുകൊണ്ടേയിരിക്കുന്നു. ചിത്രരചന പ്രഫഷണലായി അഭ്യസിച്ചിട്ടുണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ല എന്നു മറുപടി. പക്ഷേ, ചില ചിത്രകാരന്മാരോടൊക്കെ ചോദിച്ചു ചില കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.
വി.സി. ഇമ്മാനുവലിലെ ചിത്രകാരനെപ്പോലെ അംഗീകരിക്കപ്പെട്ടതാണ് അഭിഭാഷക വേഷവും. 1961ൽ കോട്ടയത്തു പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം നികുതി നിയമങ്ങളിൽ വിദഗ്ധനാണ്. ഈ വിഷയത്തിൽ ദീപിക അടക്കമുള്ള പത്രമാധ്യമങ്ങളിൽ പതിവായി എഴുതിയിരുന്നു. കോടതിയിൽ ഹാജരാകുന്നതിൽനിന്നു വിരമിച്ചെങ്കിലും ഇന്നും രാവിലെ മുതൽ ഉച്ചവരെ കഞ്ഞിക്കുഴിക്കു സമീപമുള്ള വക്കീൽ ഒാഫീസിൽ സജീവമാണ് അദ്ദേഹം.
മദർ തെരേസയ്ക്കൊപ്പം
ഇമ്മാനുവൽ വെട്ടൂർ എന്ന അഭിഭാഷകനെയും ചിത്രകാരനെയും പലരും അറിയും... എന്നാൽ, അദ്ദേഹത്തിലെ നിസ്വാർഥനായ ജീവകാരുണ്യ പ്രവർത്തകനെ അധികം പേർ അറിയണമെന്നില്ല. മദർ തെരേസയെ ഒന്നു കാണണം...ആ മോഹം ഏറെക്കാലം മുന്പേ തന്നെ ഇമ്മാനുവലിനെ പിടികൂടിയിരുന്നു. എന്നാൽ, കാണുക മാത്രമല്ല ഒപ്പം ചേർന്നു പതിറ്റാണ്ടുകളോളം പ്രവർത്തിക്കാനും കഴിഞ്ഞതു ജീവിതത്തിലെ അവിശ്വസനീയ ഭാഗ്യങ്ങളിലൊന്നായിരുന്നെന്ന് ഇദ്ദേഹം പറയും.
1974ൽ കോട്ടയത്ത് ഒരു ഭവനം നിർമിക്കാൻ മദർ തെരേസ എത്തിയതാണ് തുടക്കം. അവിടെ ചെന്നു മദർ തെരേസയെ കണ്ടു. ഒടുവിൽ കോട്ടയത്തെ മിഷനറീസ് ഒാഫ് ചാരിറ്റി കോ -വർക്കർമാർ എന്ന ഗ്രൂപ്പിന്റെ കൺവീനർസ്ഥാനം അദ്ദേഹത്തെ തേടിയെത്തി. രണ്ടു പതിറ്റാണ്ടോളം ഈ ഗ്രൂപ്പിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിച്ചു. തൊണ്ണൂറുകളിൽ കോൽക്കത്തയിൽ പോയി മിഷനറീസ് ഒാഫ് ചാരിറ്റിയുടെ ആസ്ഥാനം സന്ദർശിക്കാൻ അവസരം കിട്ടി.
കോ-വർക്കർമാരുടെ യോഗത്തിൽ മദറിനോടു ചോദിച്ച ചോദ്യവും അതിനവർ നൽകിയ മറുപടിയും ഇന്നും ഒാർമയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോ-വർക്കർമാർ എന്ന നിലയിൽ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളൊക്കെ ചെയ്യണമെന്നാണ് മദർ പറയാൻ പോകുന്നതെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, മദറിന്റെ മറുപടി വിസ്മയിപ്പിക്കുന്നതായിരുന്നു: നിങ്ങളുടെ ജീവകാരുണ്യപ്രവർത്തനം നിങ്ങളുടെ വീടുകളിൽ തുടങ്ങുക. എല്ലാത്തിലും വിജയി ആവുക എന്നതിനേക്കാൾ വിശ്വസ്തരായിരിക്കുക എന്നതാണ് പ്രധാനമെന്നു മദർ പറഞ്ഞതും ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്.
നവജീവന്റെ ജീവൻ!
1992ൽ ഒരു ദിവസം കോട്ടയം മെഡിക്കൽ കോളജിലെ നവജീവൻ തോമസും ബിജു ക്രിസ്റ്റീൻ, അനീബ് പഞ്ഞിക്കാരൻ എന്നിവരും എന്നെ കാണാനെത്തി. തോമസ് അന്നു തന്നെ സ്വന്തം നിലയിൽ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ട്. ഒരു ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കാനുള്ള ബൈലോ തയാറാക്കാനാണ് അവർ വന്നത്. അവരുടെ ലക്ഷ്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ഞാൻ ബൈലോ എഴുതിയെന്നു മാത്രമല്ല നവജീവൻ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിമാരിൽ ഒരാളായി.- അദ്ദേഹം പറയുന്നു. ആയിരങ്ങൾക്കു താങ്ങും അഭയകേന്ദ്രവുമായി മാറിയിട്ടുള്ള നവജീവൻ ട്രസ്റ്റിനെ കഴിഞ്ഞ 28 വർഷമായി അണിയറയിൽനിന്നു നയിക്കുന്ന വ്യക്തികളിൽ പ്രധാനിയാണ് അഡ്വ.ഇമ്മാനുവൽ വെട്ടൂർ. നിശബ്ദമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇന്നും സജീവം.
തൊട്ടതെല്ലാം...
കോട്ടയത്തു ദർശന സാംസ്കാരിക കേന്ദ്രം ആരംഭിച്ചപ്പോൾ ആദ്യത്തെ സെക്രട്ടറിയായി പേരു നിർദേശിക്കപ്പെട്ടതു ഇമ്മാനുവൽ വെട്ടൂരിന്റെതായിരുന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിൽ അഞ്ചു വർഷത്തോളം സെനറ്റ് മെംബർ. സെമിനാരിയിൽ നികുതി നിയമങ്ങളെപ്പറ്റി വൈദിക വിദ്യാർഥികൾക്കു ക്ലാസ് എടുക്കാനും മറ്റാരെയും അന്വേഷിച്ചിരുന്നില്ല. കോട്ടയം കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായും ലൂർദ് ഫൊറോന ജീവകാരുണ്യ കമ്മിറ്റി കൺവീനറായും ഏറെക്കാലം പ്രവർത്തിച്ചു.
അക്ഷരക്കൂട്ട്
ചെറുപ്പം മുതൽ ഉള്ള ശീലമായിരുന്നു കവിതയെഴുത്ത്. ജോലിത്തിരക്കിനിടയിൽ സമയം കിട്ടാതെ പോയ എഴുത്തിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ദിവ്യസ്പർശം എന്ന കവിതാ സമാഹാരം രണ്ടു പതിപ്പ് പുറത്തിറങ്ങി. മറ്റൊരു കവിതാ സമാഹാരത്തിന്റെ കൂടെ പണിപ്പുരയിലാണ്. വെറുതെയുള്ള എഴുത്തല്ല ഇദ്ദേഹത്തിന്റെത്. മാവേലി, കാകളി, മഞ്ജരി, താരാട്ട്, കേക തുടങ്ങിയ ദ്രാവിഡ വൃത്തങ്ങളിലാണ് അക്ഷരങ്ങൾ ഇഴ ചേർക്കുന്നത്. അനുഗ്രഹം എന്ന കവിത പലരും അപൂർവമായി ഉപയോഗിക്കുന്ന പഞ്ചചാമരം വൃത്തത്തിൽ എഴുതിയതു പലരുടെയും ശ്രദ്ധ നേടിയിരുന്നു.
കൺസ്ട്രക്ഷൻ രംഗത്തും മറ്റും ഏറെ പേരും പെരുമയുമുള്ള വെട്ടൂർ കുടുംബത്തിന്റെ സ്നേഹനിധിയും അഭിമാനവുമാണ് ഇന്ന് അഡ്വ.വി.സി.ഇമ്മാനുവൽ വെട്ടൂർ. എൺപത്തൊന്പതാം വയസിലും കണ്ണടയില്ലാതെ പത്രം വായിക്കും, അല്പം യോഗയും ബ്രീത്തിംഗ് എക്സർസൈസും, മുടങ്ങാതെ ഒാഫീസിൽ പോകും, ചിത്രം വരയ്ക്കും, കവിതയും ലേഖനങ്ങളുമെഴുതും, സഭാധ്യക്ഷൻമാർ അടക്കമുള്ള പ്രമുഖർക്കു കാലിക പ്രശ്നങ്ങളെക്കുറിച്ചു കത്തുകളെഴുതും, പ്രിയപ്പെട്ടവരെ സന്ദർശിക്കും, കോവിഡിനു മുന്പു വരെ പതിവായി പള്ളിയിലും പോയിരുന്നു... അങ്ങനെ അലസരായി സമയം കളയുന്നവർക്കു മുന്നിൽ വിസ്മയമായി മാറുകയാണ് ഇമ്മാനുവൽ സർ.
ജോൺസൺ പൂവന്തുരുത്ത്
ഫോട്ടോ: അനൂപ് ടോം