പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും അതൊന്നും കാഴ്ചാ വസന്തത്തിന്റെ സൗരഭ്യം കെടുത്തിക്കളയുന്നതല്ലെന്നു കഴിഞ്ഞ ദിവസങ്ങൾ തെളിയിച്ചു.
വെള്ളിവെളിച്ചത്തിന്റെ മാസ്മരികത പ്രേക്ഷകർ ബിഗ് സ്ക്രീനിൽ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാണുന്നത്. ആളും ആരവവവും ആർപ്പുവിളികളുമായി പാട്ടും ആട്ടവും മേളവും വർണപ്പൊലിമയും ചാർത്തി തിരശീല ഉയരുന്ന കാഴ്ചാനുഭവത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ഓരോ സിനിമാ പ്രേക്ഷകനും. ഒരു മികച്ച തുടക്കത്തിനു ചുക്കാൻ പിടിക്കാൻ അതിഥി ഭാഷാ ചിത്രമാണെത്തിയതെങ്കിലും അതു ഉണർവു നൽകുന്നത് മൊത്തം സിനിമാ വ്യവസായത്തിനു തന്നെയാണ്. പാൻ സിനിമാ പ്രേക്ഷകരായി മലയാളികൾ മാറുന്ന ഈ കാലത്ത് ഏതു ഭാഷയെന്നതും ദേശമെന്നതും ഇവിടെ പ്രസക്തമാകുന്നില്ല. മലയാളത്തിൽ മാത്രം 80-ൽ അധികം ചിത്രങ്ങൾ റിലീസിനു തയാറെടുക്കുന്പോൾ ഒരു വലിയ സമൂഹത്തിന്റെ നിലനിൽപിനു തന്നെ കാരണമാകുന്ന മേഖലയുടെ അതിജീവനം ഇനിയും അമാന്തിക്കേണ്ടതില്ലെന്ന സർക്കാരിന്റെ പിന്തുണയ്ക്കും സല്യൂട്ട് നൽകാം.
മാസ്റ്ററായി മാസ്റ്റർ
മാസ് എന്നതിനപ്പുറം മാസ് കാ ബാപ് ആയുള്ള ഓപണിംഗാണ് മൊത്തം സിനിമാ മേഖലയ്ക്കു മാസ്റ്റർ സമ്മാനിച്ചത്. ഇളയ ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ച ചിത്രം മികച്ച പ്രതികരണം നേടിയതോടെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ തിയറ്ററിലെത്തി. ടിക്കറ്റു വാങ്ങാനും ഓണ്ലൈൻ ബുക്കിംഗിനും തിരക്ക് അനുഭവപ്പെട്ടു. മാസ്റ്ററിന്റെ പ്രേക്ഷക സ്വീകാര്യത വരും നാളുകളിൽ മലയാള സിനിമാ റിലീസിനും പ്രചോദനമായിട്ടുണ്ട്. 22 മുതൽ മലയാള ചിത്രങ്ങൾ തിയറ്ററിലെത്തും. സിനിമാ മേഖലയുടെ നിലനിൽപിന് അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തെ ആകർഷിക്കത്തക്ക വിധത്തിലുള്ള ഫോർമുലകളുമായാണ് മാസ്റ്റർ തിയറ്ററിലെത്തിയത്. കേരളത്തിൽ ഏറെ ആരാധകരുള്ള വിജയും വിജയ് സേതുപതിയും ഒന്നിക്കുന്നതും ചിത്രത്തിന്റെ ആകർഷക ഘടകമായി. ഇരുവർക്കും യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇതു കോവിഡ് മാനദണ്ഡങ്ങളോടെ തുറന്ന തിയറ്ററുകളുടെ വരും ദിവസങ്ങളുടെ പ്രവർത്തനത്തിനു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് മൊത്തം സിനിമാ ലോകം.
തിയറ്ററുകൾ സജ്ജം
കേരളത്തിലെ 720 സ്ക്രീനുകളാണുള്ളത്. ഇതിൽ പകുതിയിൽ താഴെ മാത്രമാണ് മാസ്റ്റർ എത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികളും മറ്റു സജ്ജീകരണങ്ങളും പൂർത്തിയാകുന്ന മുറയ്ക്കു ബാക്കി സ്ക്രീനുകളിലും പ്രദർശനം ആരംഭിക്കും. അപ്പോഴേക്കും മലയാളത്തിൽ നിന്നുമടക്കം മറ്റു ചിത്രങ്ങൾ തിയറ്ററിലെത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു പ്രദർശനത്തിനു തിയറ്ററുകൾ സജ്ജമായത്. മുന്പു തന്നെ തിയറ്ററുകളിൽ ട്രയൽ റണ്ണും ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പൊടിപിടിച്ചു കിടന്ന സീറ്റുകളും ടിക്കറ്റ് കൗണ്ടറുകളും വൃത്തിയാക്കി. ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കാൻ സൗകര്യമൊരുക്കി. ടിക്കറ്റ് കൗണ്ടർ, തിയറ്റർ കവാടം എന്നിവിടങ്ങളിൽ സാനിറ്ററൈസ് സംവിധാനം ക്രമീകരിച്ചു. സെക്കൻഡ് ഷോ ഉണ്ടായിരിക്കുന്നതല്ല. ഓരോ പ്രദർശനം കഴിയുന്പോഴും തിയറ്റർ ശുചീകരിച്ച് അണുവിമുക്തമാക്കും. ചില തിയറ്ററുകളിൽ തെർമൽ സ്കാനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നന്ദിയുമായി സിനിമാ ലോകം
സിനിമാ മേഖലയുമായി നേരിട്ടും അല്ലാതെയും സംസ്ഥാനത്തു 25000 പേരാണ് തൊഴിലെടുക്കുന്നത്. ആകെ തിയറ്ററുകളിലായി ഏഴായിരത്തോളം പേരും ജോലി ചെയ്യുന്നു. ഈ വിഭാഗത്തിന്റെ നിലനിൽപ് തന്നെ ചോദ്യചിഹ്നമായിരുന്നു കോവിഡിനു ശേഷം. സിനിമകളുടെ ഷൂട്ടിംഗിനു പുറമേ തിയറ്ററുകൾ കൂടി സജീവമാകുന്പോൾ വെളിച്ചം വിതറുന്നത് ഇവരുടെ ജീവിതങ്ങളിൽ കൂടിയാണ്. പുതുവർഷത്തിൽ തിയറ്ററുകൾ തുറക്കാൻ സർക്കാർ സംവിധാനത്തിൽ നിന്നും ഇളവുകളോടെ അനുമതി ലഭിച്ചപ്പോൾ നിരവധിപേരാണ് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മഞ്ജു വാര്യർ, നിവിൻ പോളി, ടോവിനോ, ആസിഫ് അലി, സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് തുടങ്ങിയ വലിയ നിരയാണ് മുഖ്യമന്ത്രിക്കുള്ള അഭിനന്ദന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംസ്ഥാനത്തിനു വിനോദ നികുതി ഇനത്തിൽ വലിയൊരു വരുമാനം നൽകുന്ന സിനിമ മേഖലയുടെ നിലനിൽപിനു അനിവാര്യമായ ഇടപെടലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മലയാളവും റിലീസിന്
റിലീസിനു തയാറെടുത്ത് ബ്രഹ്മാണ്ഡ ചിത്രം മുതൽ പുതുമുഖങ്ങളുടെ ചെറു ചിത്രങ്ങൾ വരെ മലയാളത്തിൽ സജ്ജമാണ്. വെളിച്ചംകെട്ടു കിടന്ന ഒരു മേഖലയുടെ ഉയർത്തെഴുന്നേൽപ്പിൽ മാസ്റ്റർ ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്. മലയാളത്തിൽ നിന്നും വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന 100 ബജറ്റിന്റെ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം മുതൽ ഒരുപിടി ചിത്രങ്ങൾ മുൻഗണനാ ക്രമത്തിൽ തിയറ്ററിലെത്തും. മാസ്റ്ററിനു പിന്നാലെ ജയസൂര്യയുടെ വെള്ളം, അനശ്വര രാജൻ കേന്ദ്രകഥാപാത്രമാകുന്ന വാങ്ക് എന്നീ ചിത്രങ്ങളാണ് ഈ മാസം തിയറ്ററിലെത്തുന്നത്. വെള്ളം 22നും വാങ്ക് 29നും റിലീസ് ചെയ്യും. മമ്മൂട്ടിയുടെ വണ്, ദി പ്രീസ്റ്റ്, സുരേഷ് ഗോപിയുടെ കാവൽ, ദുൽഖർ സൽമാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്ന കുറുപ്പ്, ടോവിനോയുടെ മിന്നൽ മുരളി, പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം, ഫഹദ് ഫാസിലിന്റെ മാലിക്, നിവിൻ പോളിയുടെ തുറമുഖം, മഞ്ജു വാര്യരുടെ ചതുർമുഖം തുടങ്ങിയ വലിയ ചിത്രങ്ങളും വരും മാസങ്ങളിലായി ബിഗ് സ്ക്രീനിൽ പ്രേക്ഷകർക്കു മുന്നിലെത്തും.
കരിനിഴൽ വീഴുന്പോൾ
ഇന്ത്യൻ സിനിമ തിരിച്ചു വരവിന്റെ പാതയിലാണിപ്പോൾ. സാധാരണ നിലയിലേക്കു സിനിമയും പ്രേക്ഷകരും തിരികെ എത്താൻ ഇനിയുമേറെ കാലം വേണ്ടിവരുന്നു. അതിനിടയിൽ കരിനിഴൽ വീഴ്ത്തി പൈറസി പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ ഉടലെടുത്തു. റിലീസിനു മുന്പ് മാസ്റ്ററിന്റെ ക്ലൈമാക്സ് ചോർന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് ഇത്തവണ വില്ലനായത്. തമിഴ് റോക്കേഴ്സ് പോലുള്ള സൈറ്റുകളിൽ തിയറ്റർ റിലീസിനു പിന്നാലെ വ്യാജപതിപ്പെത്തുന്നത് വരും നാളുകളിൽ ഈ മേഖലയുടെ നിലനിൽപിനു തന്നെ ഭീഷണിയാകും. സർക്കാർ സംവിധാനത്തിന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമായിരിക്കും ഇതിനു പരിഹാരം കാണാനാകുന്നത്.
ലിജിൻ കെ.ഈപ്പൻ