രണ്ടു മഹാസംഗീതജ്ഞർ കടലുകൾകടന്ന് ഒരുമിക്കുന്നത് കടലോളം ബഹുമാനമർഹിക്കുന്ന കാര്യമാണ്. കോവിഡ് മുൻനിര പോരാളികൾക്ക് ആദരവുമായാണ് അവർ ഒന്നിച്ചുചേർന്നത് എന്നു കേൾക്കുന്പോൾ ആ ബഹുമാനം ഇരട്ടിക്കും. കിഴക്കും പടിഞ്ഞാറും കണ്ടുമുട്ടുന്പോൾ ആസ്വാദകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നതാണ് അവരുണ്ടാക്കിയ ട്രാക്കുകൾ...
ലോകം ആദരിക്കുന്ന ഒരു സംഗീതജ്ഞൻ തന്റെ സംഗീതോപകരണത്തിന്റെ തന്ത്രികളിലൊന്ന് മനസ്സുനിറഞ്ഞ സ്നേഹത്തോടെ അഴിച്ചെടുത്തു സമ്മാനിക്കുക! ഉസ്താദ് അംജദ് അലി ഖാനെപ്പോലുള്ള ഒരു മനുഷ്യസ്നേഹിക്കു മാത്രം സാധ്യമാകുന്ന കാര്യമാണത്. അപൂർവങ്ങളിൽ അപൂർവം!
കണ്ണൂരിലെ പയ്യന്നൂരിൽ ഏതാനും വർഷങ്ങൾക്കു മുന്‍പാണ് ആ സംഭവം. ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനും പുരസ്കാരം സ്വീകരിക്കാനുമായി എത്തിയ അദ്ദേഹത്തെ കണ്ട് അഭിമുഖത്തിനു ചെന്നതാണ് ഒരു പത്രപ്രവർത്തകൻ. സംഗീതവും സംസ്കാരവും രാഷ്ട്രീയവും മാനവികതയുമെല്ലാം സംഭാഷണവിഷയമായി. അഭിമുഖം അവസാനിച്ചപ്പോൾ വികാരാധീനനായ അദ്ദേഹം തന്റെ സരോദിൽനിന്ന് ഒരു സ്ട്രിംഗ് അഴിച്ചെടുത്തു നൽകി പത്രപ്രവർത്തകനോടു പറഞ്ഞു: സംഗീതകാരനെന്നതിനപ്പുറം ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിലാണ് ഞാൻ ഇപ്പോൾ സംസാരിച്ചത്.
സംഗീതഗ്രന്ഥകാരൻ കൂടിയായ ഷാജൻ സി. മാത്യുവാണ് ആ ഭാഗ്യവാനായ പത്രപ്രവർത്തകൻ. ജീവിതകാലം മുഴുവൻ ഓർമിക്കാനായി ആ സരോദിന്റെ സംഗീതവും സ്നേഹവുമലിഞ്ഞ തന്ത്രി സൂക്ഷിച്ചുവയ്ക്കുകയാണെന്ന് ഷാജൻ പറയുന്നു.
കണ്ടുമുട്ടലിന്റെ പ്രാർഥന
ഈ സംഭവം ഓർമിക്കാനൊരു കാരണമുണ്ട്. സ്നേഹാദരങ്ങളുടെ പേരിൽ ഒരു മഹത്തായ സംഗീതസൃഷ്ടി പിറവിയെടുത്തിരിക്കുന്നു. ലോകത്തെയാകമാനം അനിശ്ചിതത്വത്തിലേക്കു തള്ളിവീഴ്ത്തിയ കോവിഡിനെ തോൽപ്പിക്കാൻ പൊരുതുന്ന മുൻനിരപ്പോരാളികൾക്ക് ആത്മവിശ്വാസം പകരാൻ, അവരോട് ഒപ്പമുണ്ടെന്നു പറയാൻ രണ്ടു മഹാസംഗീതജ്ഞർ ഒരുമിച്ചു- പത്മവിഭൂഷണ്‍ ഉസ്താദ് അംജദ് അലി ഖാനും, ഗ്രാമി ജേതാവും വിഖ്യാതരായ ഈഗിൾസ് ബാൻഡിന്റെ ഗിറ്റാറിസ്റ്റുമായ ജോ വാൽഷും!.
ഒപ്പം അംജദ് അലി ഖാന്റെ മക്കളും സരോദ് വാദകരുമായ അമാൻ അലിയും, അയാൻ അലിയും. പ്രെയേഴ്സ്- ഈസ്റ്റ് മീറ്റ്സ് വെസ്റ്റ് എന്നാണ് ഈ ഇപിക്കു പേരിട്ടിരിക്കുന്നത് (ഒരു സിംഗിളിനേക്കാൾ കൂടുതലും എന്നാൽ ഒരു ആൽബത്തിനേക്കാൾ കുറവും ട്രാക്കുകൾ ഉള്ള സംഗീതസൃഷ്ടിയാണ് ഇപി അഥവാ എക്സ്റ്റെൻഡഡ് പ്ലേ റെക്കോർഡ്). ഖാൻ സാഹിബിന്റെ ശബ്ദത്തിലുള്ള ഹോപ് (വി ഷാൽ ഓവർകം) എന്ന ബിഎൽഎം ഗാനവും ഇതിലുണ്ട്. ഹീലിംഗ് ലവ്, ഗോഡസ്സ് എന്നിങ്ങനെയാണ് മറ്റു ട്രാക്കുകൾക്കു പേര്.
അപൂർവമായ കൂടിച്ചേരലുകൾ
അയാൽ അലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടീസറിൽ ഖാൻ സാഹിബ് പറയുന്നതിങ്ങനെ: മഹാമാരിയുടെ കാലത്ത് രാപകലില്ലാതെ കഠിനപരിശ്രമം നടത്തുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റു മുൻനിര പ്രവർത്തകർ എന്നിവർക്കുള്ള ഞങ്ങളുടെ അഭിവാദ്യമാണ് ഇത്. ഈ സമയത്ത് നമുക്ക് ആശ്വാസം പകരാൻ അനിവാര്യമായ ധ്യാനാത്മക സ്വഭാവമുള്ളതാണ് ഇതിലെ ട്രാക്കുകൾ.
ഭാരതീയവും പാശ്ചാത്യവുമായ സംഗീതധാരകളുടെ സത്തകളെ, യാതൊരു വിട്ടുവീഴ്ചകളും ആവശ്യമില്ലാത്തവിധം കൂട്ടിച്ചേർത്ത് സംരക്ഷിക്കുക എന്നതാണ് ഈ ഒത്തുചേരലിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരം പരിശ്രമങ്ങൾ ഇതിനുമുന്‍പ് വളരെ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ.
ഒട്ടേറെ ഫ്യൂഷനുകൾക്ക് ഉസ്താദ് സഹകരിച്ചിട്ടുണ്ടെങ്കിലും റോക്ക്-ൻ-റോൾ ലോകത്തേക്ക് അദ്ദേഹത്തിന്റെ സരോദ് സ്വരം പകരുന്നത് ഇതാദ്യമായാണ്. രണ്ടുവർഷം മുന്‍പ് ഇരുവരും ഒരു റോക്ക്-രാഗ ഫ്യൂഷനിൽ സഹകരിച്ചിരുന്നു.
ഹോ, ആ ഗിറ്റാർ സോളോ!
ജോ വാൽഷ് എന്ന ജോസഫ് ഫിഡ്ലർ വാൽഷിന്റെ പേരുകേട്ടാൽ ആദ്യം ഓർമ വരിക ഈഗിൾസ് എന്ന ബാൻഡിനെയാണ് (അതദ്ദേഹം സഹകരിച്ച വിജയകരമായ പല ബാൻഡുകളിൽ ഒന്നുമാത്രം ആയിട്ടുകൂടി). ഈഗിൾസിനെ ഓർമിക്കുന്പോൾ അവരുടെ വിഖ്യാതമായ ഹോട്ടൽ കാലിഫോർണിയ എന്ന ഗാനം മനസിൽ തെളിയാത്തവർ കുറയും. എന്തൊരു ട്രാക്കാണത്! എത്രയെത്ര തലമുറകളെയാണത് ത്രസിപ്പിക്കുന്നത്!
1975ൽ വാൽഷ് ഈഗിൾസിൽ ചേർന്ന ശേഷമുള്ള അവരുടെ ആദ്യത്തെ ആൽബമായിരുന്നു ഹോട്ടൽ കാലിഫോർണിയ. വാൽഷും ഡോണ്‍ ഫെൽഡറുമൊന്നിച്ചുള്ള ഗിറ്റാർ സോളോയാണ് ആ പാട്ടിന്റെ ഹൈലൈറ്റ് എന്നു നിസ്സംശയം പറയാം. എക്കാലത്തെയും മികച്ച ഗിറ്റാർ സോളോയായി ഗിറ്റാറിസ്റ്റ് മാഗസിനും ലോകത്തെ ഏറ്റവും മികച്ച നൂറു ഗിറ്റാർ സോളോകളിൽ എട്ടാമതായി ഗിറ്റാർ വേൾഡ് മാഗസിനും തെരഞ്ഞെടുത്തത് അതിനെയാണ്. ഇന്നും കേട്ടാൽ കാലുകളിലൂടെ ഉന്മാദവാഹിനിയായ ഒരു താളം ഹൃദയത്തിലെത്തും!.
വാൽഷിനെക്കുറിച്ച് സാക്ഷാൽ എറിക് ക്ലാപ്ടൻ പറഞ്ഞതിങ്ങനെ: ഭൂമിയിലെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാളാണ് വാൽഷ്. സാധാരണ ഞാനധികം റെക്കോർഡുകൾ കേൾക്കാറില്ല, പക്ഷേ അയാളെ കേൾക്കും!!
അമേരിക്കയിൽ 1947ൽ ജനിച്ച ജോ വാൽഷ് അരനൂറ്റാണ്ടിലേറെയായി സജീവമായി സംഗീതരംഗത്തുണ്ട്. ഈഗിൾസിനു പുറമേ ജെയിംസ് ഗാങ്, റിംഗോ സ്റ്റാർ ആൻഡ് ഹിസ് ഓൾ-സ്റ്റാർ ബാൻഡ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഖാൻ കുടുംബത്തോടൊപ്പം കൂടുതൽ സംഗീതം സൃഷ്ടിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇന്ത്യയിലെ മറ്റു കലാകാരന്മാർക്കൊപ്പം പ്രവർത്തിക്കുന്നതിന് എനിക്കിവർ അധ്യാപകരെപ്പോലെയാണ്. സരോദിൽനിന്നുള്ള മെലഡികളെ ഗിറ്റാർ കോഡുകളുമായി പിന്തുടരുകയാണ് ഞാൻ. ഇന്ത്യൻ സംഗീതത്തെ മനസിലാക്കാനുള്ള ഒരു വാഹനമാണ് എനിക്ക് സരോദ്. അതിന് ഖാൻ കുടുംബത്തോട് എക്കാലവും നന്ദിയുള്ളവനായിരിക്കും- വാൽഷ് പറയുന്നു.
ജുഗൽബന്ദിയുടെ ഭംഗി
നാലുവർഷം മുന്‍പ് മുംബൈയിൽവച്ച് കണ്ടുമുട്ടിയപ്പോൾ ഉസ്താദ് അംജദ് അലി ഖാനും ജോ വാൽഷും പങ്കുവച്ചതാണ് ഒരു സരോദ്-ഗിറ്റാർ ജുഗൽബന്ദി. ഇങ്ങനെയൊരു ആശങ്കാകാലത്താവും അതിന്റെ സാക്ഷാത്കാരമെന്ന് അന്നു വിചാരിക്കാൻ തരമില്ല. ഒരു സരോദ് തേടി ഖാൻ കുടുംബത്തിലെത്തിയ വാൽഷ് മണിക്കൂറുകൾ നീണ്ട ജാമിംഗിനു ശേഷമാണ് മടങ്ങിയത്. അതിനുശേഷം അവർ പലതവണ കണ്ടുമുട്ടി. അപ്പോഴേക്കും കോവിഡ് കാലമായി.
മറ്റുള്ളവർക്കുവേണ്ടി സ്വയം സമർപ്പിക്കുന്ന ആരോഗ്യപ്രവർത്തകരാണ് യഥാർഥ ഹീറോകൾ. അവർ അംഗീകരിക്കപ്പെടേണ്ടതുണ്ട്- അമാൻ അലി പറയുന്നു. അങ്ങനെ ഈ സംഗീതസമർപ്പണം പിറവിയെടുത്തു.
കഴിഞ്ഞ ലോക്ക് ഡൗണിനു മുന്‍പ് ലോസാഞ്ചലസിലായിരുന്നു ട്രാക്കുകളുടെ റെക്കോർഡിംഗ്. ഡ്രമ്മർമാരായ സ്റ്റിവാർട്ട് കോപ്ലാൻഡ്, ജിം കെൽറ്റ്നെർ, ബാസിസ്റ്റുമാരായ നഥാൻ ഈസ്റ്റ്, ലേലാൻഡ് സ്ക്ലർ, ആബേ ലേബൊറീൽ സീനിയർ, കീബോർഡിസ്റ്റ് എഡ് റൂത്ത്, എൽട്ടണ്‍ ജോണിന്റെ ദീർഘകാലത്തെ ഗിറ്റാറിസ്റ്റായിരുന്ന ദാവേ ജോണ്‍സ്റ്റണ്‍, മൾട്ടി ഇൻസ്ട്രമെന്റലിസ്റ്റ് ജോ വിറ്റേൽ തുടങ്ങിയ സംഗീതജ്ഞരുടെ വലിയ നിര ഈ സ്നേഹാദരത്തിനു പിന്നിൽ പ്രവർത്തിച്ചു.
ഒട്ടേറെ മ്യൂസിക് സ്ട്രീമിംഗ് സർവീസുകളിൽ ഈ ട്രാക്കുകൾ കേൾക്കാൻ അവസരമുണ്ട്. കേൾക്കുക, ലോകത്തിന്റെ രക്ഷകർക്കൊപ്പം മനസു ചേർക്കുക.
ഹരിപ്രസാദ്