കോവിഡ് പോലുള്ള മഹാമാരികൾ ആരോഗ്യമേഖലയിൽ വെല്ലുവിളികൾ ഉയർത്തുന്ന കാലഘട്ടത്തിൽ ആയുർവേദത്തിന്റെ സാധ്യത കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എങ്ങിനെയെല്ലാമാണ് ഉപയോഗപ്പെടുത്താനാവുക ?
=മാനവരാശിയെ സംബന്ധിച്ചിടത്തോളം മഹാമാരികൾ പുതിയ കാര്യമല്ല. നിരവധി മഹാമാരികൾ വിവിധ കാലങ്ങളിൽ ആവിർഭവിക്കുകയും നാശം വിതയ്ക്കുകയും ചെയ്തിട്ടുണ്ട്. പഴയകാലത്ത് കോളറയും കുഷ്ഠവും ക്ഷയവും മഹാമാരികളായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ സ്പാനിഷ് ഫ്ളൂ, ഇൻഫ്ളുവൻസ എന്നിവ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്. കോവിഡ്-19 കാലഘട്ടത്തിൽ ആയുർവേദം മുന്നോട്ടുവച്ച ജീവിതരീതികൾ, പരിസരശുചിത്വം, സാമൂഹിക ശുചിത്വം എന്നിവ ഏറെ പ്രസക്തമാണ്. ഭാരതസർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആയുഷ്ക്വാഥം മരുന്ന് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉത്തമമാണ്. കോവിഡ് ബാധിതർക്ക് സമാശ്വാസം നൽകുവാനും രോഗാനന്തരം പ്രത്യക്ഷപ്പെടുന്ന അനുബന്ധപ്രശ്നങ്ങൾക്ക് തടയിടാനും വിവിധ ആയുർവേദ മരുന്നുകൾ പര്യാപ്തമാണ്.
രോഗനിർണയരംഗത്ത് ആധുനികശാസ്ത്രത്തിന്റെ ഉപയോഗത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?
രോഗനിർണയത്തിന് ആധുനിക വൈദ്യശാസ്ത്രം നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്; ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ആധുനിക ഉപകരണങ്ങളും ശാസ്ത്രസാങ്കേതിക മേഖലയിൽ മനുഷ്യരാശി കൈവരിച്ച മഹത്തായ നേട്ടങ്ങളും ഈ പ്രക്രിയയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വിവിധ ശാസ്ത്രശാഖകളെ ആധുനികം, പൗരാണികം, സ്വദേശി, വിദേശി എന്നെല്ലാം വർഗീകരിച്ച് പരസ്പരം യുദ്ധംചെയ്യുന്ന അവസ്ഥ മാറി. പകരം മനുഷ്യൻ, ലോകം, പ്രകൃതി എന്നിവയുടെ സ്വസ്ഥതയും സമാധാനവും ഉറപ്പുവരുത്തുന്ന സമഗ്രമായ ആരോഗ്യദർശനത്തിന്റെ പ്രസക്തിയാണ് സമകാലികലോകം നിർദേശിക്കുന്നത്.
കാൻസർ ചികിത്സയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഗവേഷണം വരും നാളുകളിൽ ഏതെല്ലാം രീതിയിലാണ് സമൂഹത്തിനു ഉപകാരപ്പെടുക ?
കാൻസർ ചികിത്സാരംഗത്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങളും ഗവേഷണവും 22 വർഷം പൂർത്തിയാക്കിയിരിക്കുന്നു. സമാദരണീയനായ ഡോ. പി.കെ. വാരിയരുടെ സ്വപ്നപദ്ധതിയാണ് കാൻസർ രംഗത്തെ പ്രവർത്തനങ്ങൾ.
കാൻസർ ആശുപത്രികളിൽ അലോപ്പതി ചികിത്സകൾക്കുശേഷം തുടർ ചികിത്സക്കും പരിചരണത്തിനും വൈദ്യോപദേശത്തിനുമായാണ് ആര്യവൈദ്യശാലയിൽ പലരും വരുന്നത്. 1998-ലാണ് ഇതിനായി പ്രത്യേക ഒ.പി സജ്ജീകരിച്ചത്. വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ചികിത്സക്ക് വരുന്നവരുണ്ട്. ഇതോടകം 28,000 ലധികം പേർക്ക് ഈ സേവനം ലഭ്യമാക്കുവാൻ കഴിഞ്ഞു.
പ്രതിവർഷം ശരാശരി 2500 പേരാണ് ഈ യൂണിറ്റിൽ ചികിത്സതേടുന്നത്. ആര്യവൈദ്യശാല പിന്തുടർന്നു വരുന്ന ധർമബോധത്തിന്റെ ഭാഗമായി, ഈ സ്പെഷൽ ഒപിയിൽ ചികിത്സ തേടിയെത്തുന്നവർക്ക് ചികിത്സയും ഔഷധവുമെല്ലാം പൂർണ സൗജന്യമായി നൽകുവാൻ നിഷ്കർഷിക്കുന്നു.
ഔഷധ സസ്യങ്ങളുടെ ലഭ്യത മരുന്നുനിർമാണ രംഗത്ത് പ്രതിസന്ധിയാണോ. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാനാകും ?
ഒൗഷധസസ്യങ്ങളുടെ ലഭ്യത ഒരു പ്രശ്നമാണ്. വനനശീകരണം, പരിസ്ഥിതി തകർച്ച, കാലാവസ്ഥാവ്യതിയാനം, നഗരവത്കരണം, തുടർ പ്രളയങ്ങൾ, വരൾച്ച എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ വിഷയം പരിശോധിക്കപ്പെടേണ്ടത്. വീട്ടുമുറ്റങ്ങളിൽപ്പോലും ഒൗഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കുന്ന ശീലമുള്ളവരായിരുന്നു കേരളീയർ. കൈമോശം വന്ന ആ ശീലം നമ്മൾ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. വളരെ ശക്തമായ പ്രാദേശിക ഭരണസംവിധാനം നിലവിലുള്ള പ്രദേശമാണ് കേരളം. പഞ്ചായത്തുകൾ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ എന്നിവയുടെ അജണ്ടയിൽ ഇത്തരം വിഷയങ്ങൾ വരുന്നത് ഭാവിതലമുറയ്ക്കുവേണ്ടി നചെയ്യുന്ന നല്ല കാര്യമായി കാണണം. ജനകീയാസൂത്രണ പ്രോജക്ടുകൾ തയാറാക്കുന്പോൾ ഇത്തരം വിഷയങ്ങൾകൂടി ചർച്ച ചെയ്യുന്നത് അഭികാമ്യമായിരിക്കും. ഒൗഷധസസ്യകൃഷി പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയും സഹായവും ഉണ്ടാകേണ്ടതാണ്.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആധുനീകരണത്തിനും വളർച്ചയ്ക്കും പുതിയ പദ്ധതികൾ ആലോചിക്കുന്നുണ്ടോ ?
ആധുനിക കാഴ്ചപ്പാടും പുതുമകളെ സ്വീകരിക്കാനുള്ള മനോഭാവവും എപ്പോഴും ആര്യവൈദ്യശാലയ്ക്കുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, വൈദ്യന്മാരുടെ നിർദേശാനുസരണം വീടുകളിൽവച്ച് ആയുർവേദമരുന്നുകൾ ഉണ്ടാക്കിയിരുന്ന വ്യവസ്ഥിതിയെ അടിമുടി നവീകരിക്കുകയാണ് വലിയമ്മാമൻ വൈദ്യരത്നം പി.എസ്. വാരിയർ ചെയ്തത്. അക്കാലത്തെ വലിയ ആധുനികീകരണമാണ് ആ നടപടികൾ. ഗുണമേൻമയുള്ള ഒൗഷധങ്ങൾ നിർമിച്ച് കുപ്പികളിലാക്കി, ലേബൽ പതിച്ച് ഗുണഭോക്താവിന് എത്തിക്കുന്ന വിപ്ലവകരമായ സംരംഭമായിരുന്നു അത്. പിൽക്കാലത്ത് കഷായങ്ങളെ ഗുളികകളാക്കിയതും തൈലങ്ങളെ ജെൽ ആക്കി മാറ്റിയതും ഗുളികകളെ ബ്ലിസ്റ്റർ പാക്കിംഗ് സന്പ്രദായത്തിലേക്ക് നവീകരിച്ചതുമൊക്കെ ആധുനികമായ കാഴ്ചപ്പാടുകളാണ്. ഇത്തരം നവീകരണം നടത്തുന്പോഴെല്ലാം ഗുണമേൻമയിൽ കുറവ് വരുത്തില്ല എന്ന നിഷ്കർഷയും പുലർത്തുന്നുണ്ട്. അടിസ്ഥാനപരമായി ആര്യവൈദ്യശാലയുടെ ഭരണം ഒരു ട്രസ്റ്റ് ബോർഡിൽ നിക്ഷിപ്തമാണ്. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന നിരവധി പദ്ധതികൾ ട്രസ്റ്റ് ബോർഡിന്റെ പരിഗണനയിൽ ഉണ്ട്.
ആര്യവൈദ്യശാലയ്ക്ക് കീഴിലുള്ള ധർമാശുപത്രിയുടെ സേവനം മറ്റു ജില്ലകളിലും ലഭ്യമാക്കുന്നത് സാധ്യമാണോ ?
ആര്യവൈദ്യശാല ധർമാശുപത്രിയുടെ സേവനം കോട്ടയ്ക്കൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആതുരർ ചികിത്സ തേടി എത്താറുണ്ട്. അവർക്കെല്ലാം ചികിത്സ ലഭ്യമാക്കുന്നുമുണ്ട്. ഒന്നുകൂടി വിശദമാക്കിയാൽ, ധർമാശുപത്രിയുടെ സേവനം കേരളത്തിൽ താമസിക്കുന്നവർക്കു മാത്രമായി ഒതുങ്ങുന്നില്ല. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും ഈ സേവനം നൽകിവരുന്നുണ്ട്.
ആയുർവേദപഠനം, ചികിത്സയിലെ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ എന്ത് നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കാനുള്ളത് ?
ആയുർവേദപഠനത്തിന് മെച്ചപ്പെട്ട ഭൗതികസാഹചര്യം നിലവിലുണ്ട്. ഈ സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ചു മികച്ച പഠനവും പാഠനവും രൂപപ്പെടുത്തുവാനുള്ള പരിശ്രമങ്ങൾ കേരള ആരോഗ്യ സർവകലാശാല കേന്ദ്രീകരിച്ച് നടക്കുന്നത് ഉചിതമായിരിക്കും.
ആയുർവേദം എന്ന ശാസ്ത്രത്തിന്റെ പ്രത്യേകത, പാരാവാരം പോലെ വിശാലവും അഗാധവുമാണ്. സമുദ്രത്തെ കീഴടക്കുക ക്ഷിപ്രസാധ്യമല്ല. നിരന്തരമായ അന്വേഷണവും ത്യാഗനിർഭരമായ സന്നദ്ധതയും ചേർന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ. ഡോ. എൻ.വി. കൃഷ്ണൻകുട്ടിവാരിയർ, ഡോ. പി.കെ. വാരിയർ, വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട്, ഡോ. കെ. രാജഗോപാലൻ (കൊല്ലം) തുടങ്ങിയവർ ഉൾക്കൊള്ളുന്ന ആയുർവേദത്തിലെ തലമുറ നിരന്തരമായി സാധന ചെയ്തവരായിരുന്നു. ഇത്തരം സാധന ആവശ്യപ്പെടുന്ന ശാസ്ത്രമാണ് എന്ന ഉൾക്കാഴ്ചയോടെ ആയുർവേദത്തെ സമീപിക്കണം. ആഴത്തിലുള്ള പഠനവും സൂക്ഷ്മമായ നിരീക്ഷണവും അനുഭവങ്ങളിലൂടെ സ്വാംശീകരിക്കുന്ന അറിവും നിരന്തരമായ സാധനയും ചേരുന്പോഴാണ് കാര്യക്ഷമമായ ചികിത്സ രൂപപ്പെട്ടുവരിക. ചികിത്സ എന്നത് ത്യാഗനിർഭരമായ തപസാണ്.
വ്യത്യസ്തങ്ങളായ ചികിത്സാ സന്പ്രദായങ്ങളുടെ ആരോഗ്യകരമായ സഹവാസം സാധ്യമാണോ? മറ്റു ചികിത്സാ സന്പ്രദായങ്ങൾ അപ്രസക്തമാണോ ?
പ്രത്യേകം പറയട്ടെ, ഒരു ചികിത്സാ സന്പ്രദായവും അപ്രസക്തമല്ല. മനുഷ്യജീവിതത്തിലെ വ്യഥകളെ ഇല്ലായ്മ ചെയ്യുവാൻ എല്ലാ ചികിത്സാ രീതികളും പ്രതിജ്ഞാബദ്ധമാണ്. വൈദ്യശാസ്ത്ര വിഭാഗങ്ങൾ തമ്മിൽ പോരടിച്ച് താൻപോരിമ പ്രദർശിപ്പിക്കേണ്ട സാഹചര്യമല്ല നിലനിൽക്കുന്നത്. ഓരോ വൈദ്യശാസ്ത്രത്തിനും അതിന്റേതായ മഹിമകളുണ്ട്. ഒപ്പം തന്നെ പരിമിതികളും. നിരവധി രാഷ്ട്രങ്ങളിൽ അവരുടേതായ തനതു വൈദ്യവിജ്ഞാനത്തെ ആധുനികമായ രീതികളുമായി സമന്വയിപ്പിച്ച് ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതായി കാണാം. ചൈനയിലെ പരന്പരാഗത ചികിത്സാരീതിയാണ് അക്യുപങ്ചർ. ഇക്കാലത്ത് ആധുനിക രീതികളുമായി അക്യുപങ്ചറിനെ സമന്വയിപ്പിച്ച് വലിയ കുതിച്ചുചാട്ടം നടത്തുവാൻ ചൈനയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഇതുപോലെത്തന്നെ മധ്യപൗരസ്ത്യ രാജ്യങ്ങളിൽ പലതിലും അവരുടേതായ ചികിത്സാസന്പ്രദായങ്ങളും ആരോഗ്യപരിപാലന രീതികളും നിലനിന്നിരുന്നു. വൈദ്യശാസ്ത്രങ്ങൾ തമ്മിൽ നിലനിൽക്കേണ്ട ആരോഗ്യകരമായ സഹവാസം കാലം ആവശ്യപ്പെടുന്നു.
ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന കേരളത്തിൽ ഹെൽത്ത് ടൂറിസം എന്ന ആശയത്തിന് യഥാർഥത്തിൽ പ്രസക്തിയുണ്ടോ അത് ആയുർവേദത്തിന് ഗുണകരമാണോ ?
ടൂറിസത്തിന് രണ്ടു തലങ്ങളാണ് ഉള്ളത്. ഒന്ന് ആഭ്യന്തര ടൂറിസവും മറ്റൊന്ന് വിദേശ ടൂറിസവും. ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ വസിക്കുന്നവർ പരസ്പരം ഇടപഴകുകയും വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നതു നല്ലതാണ്. ഭാഷ, വേഷം, സംസ്കാരം, ജീവിതരീതി, ആഹാരശീലം എന്നിവ പരസ്പരം അറിയുകയും മനസിലാക്കുകയും ചെയ്യുന്നത് ദേശീയോദ്ഗ്രഥന മനോഭാവത്തെപ്പോലും പോഷിപ്പിക്കുവാൻ ഉപകരിക്കും. വിദേശസഞ്ചാരികൾ പലപ്പോഴും വരുന്നത് ഇവിടുത്തെ ജീവിതരീതികൾ മനസിലാക്കുവാനും നമ്മുടെ നാടിന്റെ സാംസ്കാരിക തനിമകൾ അറിയുന്നതിനുമാണ്.
കഥകളി, തെയ്യം, കളരിപ്പയറ്റ്, ഉത്സവങ്ങൾ, നാടൻകലാരൂപങ്ങൾ കൈത്തറിവസ്ത്രങ്ങൾ എന്നിവയെല്ലാം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നവയാണ്. അവർക്ക് താല്പര്യമുണ്ടെങ്കിൽ, ഇക്കൂട്ടത്തിൽ ആയുർവേദത്തെ പരിചയപ്പെടുത്തുന്നതിൽ കുറ്റം പറയുവാൻ സാധിക്കുകയില്ല. എന്നാൽ, അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് കേവലം ധനസന്പാദനത്തിനുള്ള ഒരു ഉപാധിയായി ആയുർവേദത്തെ ടൂറിസത്തിൽ ഉൾപ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ല. അത് ആയുർവേദത്തിന് ഗുണപ്രദമാണോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്.
വി. മനോജ്