എങ്ങനെയോ കുറച്ചുനാളുകൾക്കു മുന്പ് എനിക്ക് അവസരങ്ങൾ കിട്ടുന്നതു കുറഞ്ഞു. എന്നാലും ആളുകൾ പറയുന്നു, നിങ്ങളുടേത് നല്ല ശബ്ദമാണ്, വീണ്ടും ചലച്ചിത്രഗാന രംഗത്തേക്കു വരണം. എന്റെ സഹോദരന്മാരോ, അനു മാലിക്കോ, എ.ആർ. റഹ്മാനോ ആരെങ്കിലും എനിക്കൊരു ചാൻസ് തന്നിരുന്നെങ്കിൽ എന്തു നന്നായേനേ എന്നു ഞാൻ ആലോചിക്കാറുണ്ട്.
പക്ഷേ എനിക്കിപ്പോൾ അത്രയ്ക്കു പേരില്ലെന്ന് എന്റെ സഹോദരന്മാർ പോലും കരുതുന്നു. അവർ പേരുകേട്ട ഗായികമാരെക്കൊണ്ടു പാടിക്കുന്നു. അവർക്ക് സ്വന്തം ചുവടുറപ്പിക്കാൻ അതുവേണം. എന്നാൽ പിന്നീട് എനിക്കൊരു പാട്ട് തരാമല്ലോ. എഴുപതു വയസുകഴിഞ്ഞ ലതാജി ഇപ്പോഴും പാടുന്നു, എനിക്ക് നാല്പതുകൾ ആയിട്ടേയുള്ളൂ. എന്റെ സഹോദരന്മാർ സഹായിച്ചിരുന്നെങ്കിൽ എനിക്ക് ഇന്നത്തെ അവസ്ഥ വരില്ലായിരുന്നു...
-ഇരുപതു കൊല്ലം മുന്പ് ഒരു ഗായിക പറഞ്ഞ വാക്കുകളാണ് ഇത്. അവരുടെ പേര് സുലക്ഷണ പണ്ഡിറ്റ്. സുരയ്യക്കു ശേഷം എഴുപതുകളിലും എണ്പതുകളുടെ തുടക്കത്തിലും ഹിന്ദി സിനിമകളിൽ നായികയായും ഗായികയായും നിറഞ്ഞുനിന്നയാൾ. അവസരങ്ങൾ ഇല്ലാതായി അവഗണനയുടെ പടുകുഴിയിൽ വീണയാൾ. അവർ എടുത്തു പറയുന്ന സഹോദരന്മാർ ഹിന്ദിയിലെ പ്രശസ്ത സംഗീതസംവിധായകരായ ജതിൻ-ലളിത് ദ്വയമാണ്. ഇരുപതു കൊല്ലത്തിനിപ്പുറം അറുപത്തേഴുകാരിയായ സുലക്ഷണയുടെ ജീവിതം കൂടുതൽ ദയനീയമായിരിക്കുന്നു.
സുലക്ഷണ ദീദി ആരെയുമങ്ങനെ കാണാറില്ല., മുറിയിൽനിന്നു പുറത്തേക്കു വരുന്നതു വല്ലപ്പോഴും മാത്രമാണ്- ചലനശേഷി തീർത്തും പരിമിതമായ സഹോദരിയെക്കുറിച്ച് അനുജത്തിയും ഗായികയുമായ വിജേത പണ്ഡിറ്റ് പറയുന്നതിങ്ങനെ. എങ്ങനെയാണ് ആ ജീവിതം ഇത്ര നിരാശാഭരിതമായത്?...
അഭിനയവും പാട്ടും
എഴുപതുകളിൽ ഹിന്ദിയിലെ സൂപ്പർ താരങ്ങളായിരുന്ന ജിതേന്ദ്ര, സഞ്ജീവ് കുമാർ, രാജേഷ് ഖന്ന, വിനോദ് ഖന്ന, ശശി കപൂർ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവരോടെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് സുലക്ഷണ പണ്ഡിറ്റ്. ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങൾ, നല്ല വേഷങ്ങൾ. ഉൽജൻ, സങ്കോച്, ഹേരാ ഫേരി, അപ്നാപൻ, ഖാൻദാൻ, ചെഹരേ പേ ചെഹരാ, വഖ്ത് കി ദീവാർ തുടങ്ങിയവ സുലക്ഷണയെ ജനപ്രിയ നായികയാക്കി.
അഭിനയം തുടങ്ങുന്നതിനു മുന്പുതന്നെ ഗായികയായി അരങ്ങേറിയിരുന്നു. പതിമൂന്നാം വയസിലാണ് തഖ്ദീർ എന്ന ചിത്രത്തിനുവേണ്ടി ലതാ മങ്കേഷ്കർക്കൊപ്പം പാടാൻ അവസരം കിട്ടിയത്. സാത് സമുന്ദർ പാർ സേ എന്ന ആ പാട്ട് ശ്രദ്ധേയമായിരുന്നു. വൈകാതെ ഹേമന്ദ് കുമാറിനും കിഷോർ കുമാറിനും വേണ്ടി പാടാനായി. ഒപ്പം വിഖ്യാത സംഗീതസംവിധായകരായ ശങ്കർ-ജയ്കിഷൻ, ലക്ഷ്മികാന്ത്-പ്യാരേലാൽ, കല്യാണ്ജി-ആനന്ദ്ജി, കനു റോയ്, ബപ്പി ലാഹിരി, രാജേഷ് റോഷൻ, ഉഷ ഖന്ന, ഖയ്യാം, രാജ്കമൽ തുടങ്ങിയവരുടെ ഈണങ്ങളും സുലക്ഷണയെ തേടിയെത്തി. മുഹമ്മദ് റഫി, കിഷോർ കുമാർ, ശൈലേന്ദ്ര സിംഗ്, യേശുദാസ്, മഹേന്ദ്ര കപൂർ, ഉദിത് നാരായണ് എന്നിവർക്കൊപ്പം പാടി. ജസ്ബാത് എന്ന ഗസൽ ആൽബം പുറത്തിറക്കി. ബംഗാളിയിലും മറാത്തി, ഒറിയ, ഗുജറാത്തി ഭാഷകളിലും സുലക്ഷണയുടെ ശബ്ദമെത്തി.
ബേഖരാർ ദിൽ തു ഗായേ ജാ (ദൂർ കാ രാഹി), തൂ ഹി സാഗർ ഹേ തൂ ഹി കിനാരാ (സങ്കല്പ്), മാനാ തേരീ നസർ മേ (ആഹിസ്താ ആഹിസ്താ), സോംവാർ കോ ഹം മിലേ (അപ്നാപൻ), ബന്ദി രേ കാഹേ പ്രീത് (സങ്കോച്), ഘടി മിലൻ കീ ആയീ (ഏക് ബാപ് ഛെ ബേട്ടേ) തുടങ്ങിയ പാട്ടുകളിലൂടെ സുലക്ഷണ പണ്ഡിറ്റ് എക്കാലവും ഓർമിക്കപ്പെടുന്നുമുണ്ട്.
എന്നാൽ 1996ൽ പുറത്തിറങ്ങിയ ഖാമോഷി എന്ന ചിത്രത്തിനു ശേഷം അവരുടെ ശബ്ദം സ്ക്രീനിൽനിന്നു കേട്ടിട്ടില്ല. സഹോദരന്മാരായ ജതിൻ-ലളിത് ദ്വയം തന്നെയാണ് ആ പാട്ടിന് ഈണമൊരുക്കിയത്.
കേൾക്കാതെപോയ ശബ്ദം
വലിയ സംഗീതപാരന്പര്യമുള്ള കുടുംബമാണ് സുലക്ഷണയുടേത്. ഹരിയാനയിലെ പിലിമന്ദോരി എന്ന ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് പ്രതാപ് നാരായണ് പണ്ഡിറ്റ് അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞനായിരുന്നു. സംഗീത ഇതിഹാസം പണ്ഡിറ്റ് ജസ് രാജ് അമ്മാവൻ. സഹോദരങ്ങളായ മൻധീർ, ജതിൻ, ലളിത്, വിജേത എന്നിവരെല്ലാം സംഗീതരംഗത്ത്. മൻധീറും മറ്റു രണ്ടു സഹോദരിമാരായ മായ ആൻഡേഴ്സണും, സന്ധ്യ സിംഗും മരണമടഞ്ഞു.
അമ്മയുടെ മരണം സുലക്ഷണയെ വല്ലാതെ ഉലച്ചുകളഞ്ഞു. കണ്ണീരോടെ അവർ ഓർമിക്കാറുള്ളത് ഇങ്ങനെ: ആത്മീയത ജീവിതവ്രതമാക്കിയ സ്ത്രീയായിരുന്നു എന്റെ അമ്മ. എനിക്ക് എക്കാലവും വലിയ പിന്തുണയായിരുന്നു അവർ. അമ്മ പോയതിൽപ്പിന്നെ എനിക്ക് ആരുമില്ലെന്ന തോന്നലായിരുന്നു. പിന്നീട് ആളുകൾ എന്നെ ഭ്രാന്തിയെന്നുപോലും വിളിച്ചു. ദൈവാനുഗ്രഹത്താൽ എനിക്കു കുഴപ്പമൊന്നുമില്ല. എന്നാൽ ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ ഓർത്തില്ല. കഷ്ടപ്പാടുകൾക്കിടയിലും പണത്തിനുവേണ്ടി ആർക്കുമുന്നിലും കൈനീട്ടിയില്ല. ഞാൻ മരിക്കുന്പോൾ കരയാൻ ആരെങ്കിലുമൊക്കെയുണ്ടാകുമെന്ന വിശ്വാസമുണ്ട്.
അവസരങ്ങളൊഴിഞ്ഞുള്ള, സ്വയം തെരഞ്ഞെടുത്ത ഏകാന്ത ദുരിതജീവിതത്തിനിടെ കുളിമുറിയിൽ വീണ് ഇടുപ്പെല്ലിനു പൊട്ടൽ വന്നതോടെ പരസഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെയുമായി. എന്തായിരുന്നു സുലക്ഷണയുടെ നിലനില്പിന്റെ താളംതെറ്റിച്ച സംഭവം?
പൊള്ളിച്ച പ്രണയം
തനിക്കു ഭ്രാന്തൊന്നുമില്ലെന്ന് സുലക്ഷണ പറയുന്പോഴും അവരുടെ മനസിന്റെ താളം സ്വാഭാവികമല്ലായിരുന്നു. പിന്നീടതു വീണ്ടെടുക്കാൻ കഴിഞ്ഞതുമില്ല. സിനിമാവൃത്തങ്ങൾ ഏറെ ചർച്ച ചെയ്ത ഒരു പ്രണയമാണ് സുലക്ഷണയെ തകർത്തുകളഞ്ഞത്. ആദ്യനായകൻ സഞ്ജീവ് കുമാറിനെ അവർ പ്രാണനുതുല്യം സ്നേഹിച്ചിരുന്നു.
എന്നാൽ മനസ് ഹേമമാലിനിക്കൊപ്പമായതിനാൽ അദ്ദേഹം അതു നിരസിച്ചു. ഡ്രീം ഗേൾ ഹേമമാലിനിയാകട്ടെ പ്രണയവും ജീവിതവും കണ്ടെത്തിയത് ധർമേന്ദ്രയിലാണ്. ഈ സങ്കീർണ പ്രണയവിചാരങ്ങൾ സുലക്ഷണയേയും സഞ്ജീവ് കുമാറിനെയും വിവാഹ ജീവിതങ്ങളിൽനിന്ന് അകറ്റി. സഞ്ജീവ് കുമാറിന്റെ അകാല മരണം സുലക്ഷണയെ കൂടുതൽ തകർക്കുകയും ചെയ്തു.
ഞാൻ അദ്ദേഹത്തെ വളരെയേറെ സ്നേഹിച്ചു. അത്രയ്ക്കു നല്ല മനുഷ്യനായിരുന്നു. പക്ഷേ അദ്ദേഹം എന്റെ ജീവിതത്തിന് അർഥമില്ലാതാക്കി. അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ഞങ്ങൾ ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ പോയിരുന്നു. അവിടെവച്ചും ഞാൻ ചോദിച്ചു, എന്നെ വിവാഹം കഴിക്കാമോ എന്ന്. പക്ഷേ അദ്ദേഹം വീണ്ടും നിരസിച്ചു. തന്റെ ആദ്യ പ്രണയം മറക്കാനാവില്ലെന്നായിരുന്നു മറുപടി. അവരെയോർത്ത് അദ്ദേഹം കരയുന്നതു ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് എനിക്കു താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു- സുലക്ഷണ ഓർമിക്കുന്നു.
ഒറ്റമുറിയിൽ റേഡിയോ കേട്ടും, ദുഃഖം ആർത്തലയ്ക്കുന്പോൾ പതിഞ്ഞ ശബ്ദത്തിൽ സ്വയം പാടിയും സുലക്ഷണ പണ്ഡിറ്റ് കഴിയുന്നു, മറ്റൊന്നും ചെയ്യാനില്ലാതെ.., യാഥാർഥ്യങ്ങളിൽനിന്ന് ഏറെയകലെ...