ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് രണ്ടു പതിറ്റാണ്ടിനുശേഷവും കേരള ക്രൈസ്തവലോകം തിരിച്ചറിയുന്നു...
വീണ്ടും ഒരു ഉത്ഥാനപ്പെരുന്നാൾ! പൊന്നൊളിയിൽ കല്ലറ മിന്നുന്നു... മഹിമയൊടെ നാഥനുയിർക്കുന്നു...മുറിവുകളാൽ മൂടിയ മേനിയിതാ ..
ക്രൈസ്തവ ഭക്തിബോധധാരയിലൂടെ ക്രിസ്തുവിശ്വാസത്തിന്റെ വിശുദ്ധ രഹസ്യങ്ങൾ മാനവഹൃദയങ്ങളെ തഴുകിയൊഴുകുകയാണ്, ഒരിക്കലും നിലയ്ക്കാത്ത ഭക്തിരാഗ പ്രവാഹങ്ങളായി.
ഫാ.ആബേൽ പെരിയപ്പുറം സിഎംഐ എന്ന മഹാപ്രതിഭ എഴുതിയ ഭക്തിഗാനങ്ങൾ പതിറ്റാണ്ടുകൾ പാടിപ്പകരുന്ന കാഴ്ച അതിശയമാണ്. ’ പുലരിയിൽ നിദ്രയുണർന്നങ്ങേ പാവനസന്നിധിയണയുന്നു’ എന്ന് പാടിക്കൊണ്ട് ഓരോ പ്രഭാതത്തെയും വരവേൽക്കുകയും ’ഞാനുറങ്ങാൻ പോകുംമുന്പായ് നിനക്കേകുന്നിതാ നന്ദി നന്നായ്’ എന്നു മന്ത്രിച്ച് നിദ്രയെ പുൽകുകയും ചെയ്യുന്ന ഒരു വിശ്വാസി, താൻ പാടുന്ന ഈ പ്രാർത്ഥനാഗീതങ്ങൾ എഴുതിയത് ആബേലച്ചൻ എന്ന സന്യാസ പുരോഹിതനാണെന്ന് അറിയുന്നുണ്ടാവില്ല. വിവിധ റീത്തുകളിലുള്ള പ്രാർത്ഥനകളിൽ ഇടം പിടിച്ചിട്ടുള്ള നൂറുകണക്കിന് ഭക്തിഗാനങ്ങളാണ് ഫാ. ആബേൽ പെരിയപ്പുറം സിഎംഐ മലയാള ക്രൈസ്തവ ലോകത്തിന് നൽകിയിട്ടുള്ളത്.
ഇന്ന് ക്രൈസ്തവലോകം ഉത്ഥാനപ്പെരുന്നാൾ ആഘോഷിക്കുന്നത് അന്പതു ദിനരാത്രങ്ങളിലെ ഉപവാസവും പ്രായശ്ചിത്തവും പ്രാർത്ഥനയും ഉൾപ്പെടുന്ന നോന്പാചാരണത്തിനുശേഷമാണ്. മനുഷ്യപാപമോചനത്തിനായി ദൈവപുത്രനായ യേശുക്രിസ്തു മനുഷ്യനായി അവതരിച്ച്, പീഡാസഹനങ്ങൾക്കുശേഷം കരിശുമരണവും ഉത്ഥാനവും വരിച്ച വിശുദ്ധമായ രക്ഷാകര രഹസ്യങ്ങളാണ് അന്പതു നോന്പിലും വിശുദ്ധ വാരത്തിലും തീവ്രധ്യാനത്തിനും പ്രാർത്ഥനകൾക്കും വിഷയമാക്കുന്നത്. മനുഷ്യജീവിതത്തിന്റെ നശ്വരതയും ആത്മീയതയിലൂടെ ആർജിക്കുന്ന നിത്യജീവിതത്തിന്റെ അനശ്വരതയും തിരിച്ചറിയുകയാണ് നോന്പുകാലത്ത് വിവിധ പ്രാർത്ഥനാചരണങ്ങളിലൂടെ ഓരോ വിശ്വാസിയും ലക്ഷ്യമിടുന്നത്.
ക്രൈസ്തവ വിശ്വാസത്തിന്റെ ഈ ആരാധനായാത്രകൾ സംഗീകസാന്ദ്രമാക്കുകയെന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് രണ്ടു പതിറ്റാണ്ടിനുശേഷവും ലോകം തിരിച്ചറിയുന്നു.
മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു മടങ്ങും നൂനം... എന്നു വിഭൂതി ദിനത്തിൽ പാടി നോന്പു തുടങ്ങിയാൽപിന്നെ ഹൃദയങ്ങളിൽ മുഴങ്ങുന്നത് ’ കുരിശിൽ മരിച്ചവനേ.... കുരിശാലേ വിജയം വരിച്ചവനേ...’ എന്നാരംഭിക്കുന്ന ’കുരിശിന്റെ വഴി’യുടെ ശോകസാന്ദ്രമായ ഈരടികളാണ്.
വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുന്പോൾ നാവിലുയരുന്നത്, ’ഓശാന ഓശാന ദാവീദിൻ സുതനോശാന’ എന്ന ഹൃദ്യമായ ഗാനമാണ്. സീറോ മലബാർ സഭയുടെ പ്രാർത്ഥനകൾ അനുഗമിക്കുന്നവർ കുരുത്തോല പ്രദക്ഷിണവുമായി ദേവാലയത്തിലേക്കു പ്രവേശിക്കുന്പോൾ കേൾക്കുന്നത് ’ മഹേശ്വരാ നിൻ സുദിനം കാണാൻ കഴിഞ്ഞ കണ്ണിനു സൗഭാഗ്യം’ എന്ന ഉള്ളുണർത്തുന്ന ഗീതമാണ്.
പെസഹാദിനമെത്തിയാൽ ’താലത്തിൽ വെള്ളമെടുത്തു വെണ്കച്ചയുമരയിൽ ചുറ്റി മിശിഹാതൻ ശിഷ്യൻമാരുടെ പാദങ്ങൾ കഴുതി’ എന്ന മഹാരഹസ്യം ആലപിക്കപ്പെടുകയായി. ’ മാലാഖമാരുടെ അപ്പം, സ്വർഗീയ ജീവന്റെ അപ്പം’ എന്ന ഗാനത്തിലൂടെ വിശുദ്ധ കുർബാന സ്ഥാപന രഹസ്യങ്ങൾ ഇതൾവിരിയുകയാണ്, ഓരോ വിശ്വാസിയിലും.
’കുരിശിനാലേ ലോകമൊന്നായ് വീണ്ടെടുത്തവനേ’ എന്നു പാടി വിശ്വാസികൾ ക്രൂശിതന്റെ ദിവ്യപാദങ്ങൾ താണുവണങ്ങിത്തുടങ്ങുന്നു; ദുഖവെള്ളിയിൽ. ഈ ദിവ്യദിനത്തിൽ ദേവാലയങ്ങളിലെ വിരികളും വിശ്വാസികളുടെ ഹൃദയങ്ങളും വിണ്ടുകീറുന്ന, ’ഗാഗുൽത്താ മലയിൽനിന്നും വിലാപത്തിൽ മാറ്റൊലി കേട്ടു’ എന്ന അത്ഭുതഗാനത്തിന്റെ ഈണത്തിൽ ഈറനണിഞ്ഞാണ് ജനം കുരിശുമുത്തി മടങ്ങുന്നത്!
ക്രിസ്തുവിന്റെ പീഡാസഹനരഹസ്യങ്ങളെ ലളിതസുന്ദരമായി അനാവരണം ചെയ്യുന്ന, ’ സ്വന്തം ജനങ്ങൾക്കു ജീവനേകാൻ’, ’ ദൈവസൂനോ ലോകനാഥാ’ ,’ ഞാനെൻ പിതാവിന്റെ പക്കൽ പോകുന്നിതാ യാത്ര ചൊൽവൂ’ തുടങ്ങിയ ആബേലച്ചന്റെ ഗീതങ്ങളാണ് വിശ്വാസികളുടെ ഹൃദയങ്ങളെ വിശുദ്ധ വികാരങ്ങളാൽ വിലോപമാക്കുന്നത്.
കോട്ടയം കുര്യനാട് പെരിയപ്പുറം വീട്ടിൽനിന്നും വിശുദ്ധ ചാവറപ്പിതാവിന്റെ ആത്മീയവഴിയിലൂടെ സിഎംഐ സന്യാസവൈദികനായി കേരള കത്തോലിക്കാ സഭയെയും മലയാളിയുടെ കലാസാംസ്കാരിക സങ്കല്പങ്ങളെയും ഒരുപോലെ സന്പന്നമാക്കിയ അത്ഭുത പ്രതിഭയാണ് ആബേലച്ചൻ.
’പരിശുദ്ധാത്മാവേ നീയേഴുന്നള്ളി’, ദൈവമേ നിൻ ഗേഹമെത്ര മോഹനം’, നട്ടുച്ചനേരത്ത്’, ഞാനെൻ നാഥനെ വാഴ്ത്തുന്നു’ അഗാധത്തിൽനിന്നു നിന്നെ’, കരയുന്ന ദൈവത്തെ കണ്ടോ?, ദീപമേ സ്വർലോക ദീപമേ’ , ആദിയിലഖിലേശൻ നരനെ സൃഷ്ടിച്ചു’, ഈശ്വരനെത്തേടി ഞാൻ നടന്നു’ തുടങ്ങി എണ്ണിയാൽ തീരാത്ത ഗീതങ്ങൾ രചിച്ച മഹാപ്രതിഭയായ ആബേലച്ചൻ തലമുറകളുടെ വിശ്വാസജീവിതത്തെയാണ് തന്റെ സർഗപ്രതിഭയിൽ പ്രകാശിതമാക്കുന്നത്.
കേരളത്തിന്റെ കലാ-സാംസ്കാരിക മേഖലയുടെ കളിയരങ്ങായ കൊച്ചിൻ കലാഭവന്റെയും ഏഷ്യയിലെ ഏറ്റവും വലിയ മതേതര ബാലസഖ്യത്തിന്റെയും മലയാളത്തിലെ പ്രഥമ ബാലമാസികയായ ’കുട്ടികളുടെ ദീപിക’ യുടെയുമെല്ലാം സ്ഥാപകനും ആബേലച്ചനാണെന്നോർക്കുന്പോൾ ഈ മഹാപ്രതിഭയ്ക്ക് ഹൃദയവന്ദനമർപ്പിക്കുകയാണ് മലയാളിയുടെ ആത്മീയ സാസ്കാരിക മനസ്.
ഫാ. റോയി കണ്ണൻചിറ സി എം ഐ